Saturday, March 23, 2024

മഞ്ഞ് മൂടിയ മണാലിയിലേക്ക്

കെട്ട്യോളും ഞാനും കൂടി മാസങ്ങൾക്ക് മുന്നേ പ്ലാൻ ചെയ്ത ട്രിപ്പായിരുന്നു മണാലി. എന്നാൽ ചില ‘സാങ്കേതിക’ കാരണങ്ങളാൽ ഓൾക്ക് വരാൻ പറ്റിയില്ല. ഹോട്ടലും മറ്റും ബുക്ക് ചെയ്തു സെറ്റ് ആയ  സ്ഥിതിക്ക് ഒരു സോളോ അടിച്ചാലോന്ന് ഞാൻ വിചാരിച്ചു. മനസ്സില്ലാ മനസ്സോടെ ഓള് ഞമ്മളെ യാത്രയാക്കി. മാർച്ച് ഒമ്പത് ശനിയാഴ്ച ഉച്ചയ്ക്കുള്ള ഫ്ലൈറ്റിൽ ഡൽഹിക്ക് പിടിച്ചു. ഡയറക്റ്റ് ഫ്ലൈറ്റ് കിട്ടാതിരുന്നതിനാൽ മുംബൈ വഴിയാണ് പോയത്. മുംബൈയിൽ രണ്ട് മണിക്കൂർ ലേഓവർ ഉണ്ടായിരുന്നു. എന്നാൽ വന്നിറങ്ങിയ ടെർമിനലും ഇനി പോകാനുള്ള ടെർമിനലും തമ്മിൽ കിലോമീറ്ററിന്റെ ദൂരം ഉണ്ടായിരുന്നതിനാലും, എയർപോർട്ട് എൻട്രൻസിൽ നിൽക്കുന്ന CISF ചേട്ടൻ നാട്ടുകാരുടെ സുഖവിവരം മുഴുവനായി കേട്ടറിഞ്ഞ് മാത്രം കയറ്റിവിട്ടതിനാലും ഉള്ളിൽ കയറുമ്പോഴേക്കും ബോർഡിംഗ് തുടങ്ങിയിരുന്നു. ലേറ്റ് ആയി വന്നാൽ ഒരു മയവും കാണിക്കാത്തവരാണ് ഇൻഗിഗോക്കാർ. എന്തോ ഭാഗ്യത്തിന് സെക്യൂരിറ്റി ചെക്ക് പെട്ടെന്ന് കഴിഞ്ഞു. അങ്ങനെ ഒരു വിധം ഫ്ലൈറ്റ് മിസ്സ് ആകാതെ ഡൽഹിയിൽ എത്തി. അക്ഷർധാമിനടുത്തുള്ള CPWD ഗസ്റ്റ് ഹൗസിൽ മുറിയെടുത്തിരുന്നു.



പിറ്റേന്ന് രാവിലെ നേരം പുലർന്നപ്പോൾ ഒരോട്ടോ പിടിച്ച് നേരെ ഇന്ത്യാ ഗേറ്റിൽ ചെന്നു. ഇന്നൊരു ദിവസം മുഴുവൻ ഡൽഹിയിലുണ്ട്. ഇന്ത്യാ ഗേറ്റും , വാർ മെമ്മോറിയലും കണ്ട് നിന്നപ്പോഴാണ് വരുന്ന വഴിയിലെവിടെയോ ഒരു ആർട്ട് ഗ്യാലറിയുടെ ബോർഡ് കണ്ടത് ഓർമ്മ വന്നത്. ഗൂഗിൾ മേപ്പുമിട്ട് അതും തപ്പി നടന്നു. അങ്ങനെ ചെന്നെത്തിയത് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിന്റെ മുന്നിൽ. എന്റെ ഭാഗ്യത്തിന് ജി20 മീറ്റിന്റെ ഡെലിഗേറ്റ്സിനായി ഇവിടെയുള്ള ജയ്പൂർ ഹൗസിൽ ഒരു എക്സിബിഷൻ ഒരുക്കിയിരുന്നു. ജി20 കഴിഞ്ഞെങ്കിലും അതിപ്പോൾ ഈ ആഴ്ച വരെ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിട്ടുണ്ട്. വന്ന സമയം നന്നായിരുന്നതിനാൽ അതും കൂടെ കാണാൻ സാധിച്ചു. അവിടെ വച്ച് മലയാളിയായ ഒരു CISF ഉദ്യോഗസ്ഥനെ പരിചയപ്പെടാനും സാധിച്ചു. അഭിഷേക്, എറണാകുളത്തുകാരനാണ്. അവിടുന്നിറങ്ങി നേരെ ഊണും കഴിച്ചു ജന്തർ-മന്തറിലേക്ക് മെട്രോ പിടിച്ചു. ഇന്ത്യൻ ജ്യോതി ശാസ്ത്രത്തിന്റെ മകുടോദാഹരണങ്ങളായിട്ടുള്ള astronomy instruments- കൾ നേരിൽ കണ്ട് നേരെ ഗസ്റ്റ് ഹൗസിലേക്ക്. കുറച്ചുനേരം അവിടെ വിശ്രമിച്ചതിനുശേഷം മണാലിയിലേക്കുള്ള ബസ് പിടിക്കാനായി കാശ്മീരിഗേറ്റിലേക്ക് ഒരു ഊബർ വിളിച്ചു.


തിങ്കളാഴ്ച രാവിലെ 8:30 ഓടെ മണാലിയിലെത്തി.  മാൾറോഡിൽ നിന്ന് നല്ല ചന്നാ ഭട്ടൂര കഴിച്ചു. ഹിമാചൽ പ്രദേശ് ടൂറിസത്തിന്റെ ഒരു ഇൻഫർമേഷൻസെന്റർ അടുത്ത് തന്നെയുണ്ട്. അവിടെ പോയി അവരുടെ കുളുവിലേക്കുള്ള ഡേ പാക്കേജിന്റെ വിവരങ്ങൾ അന്വേഷിച്ചു വന്നു. റിസോർട്ടിൽ ചെക്കിന് ചെയ്യാൻ ഉച്ചവരെ സമയം ഉണ്ട്. അതുകൊണ്ട് ആ സമയം അടുത്തെവിടെയേലും കറങ്ങാമെന്ന് വിചാരിച്ചു. റിസോർട്ടിൽ ഡ്രോപ്പ് ചെയ്യാനായി വരാമെന്ന് പറഞ്ഞ ഡ്രൈവറെ വിളിച്ചു കാര്യം പറഞ്ഞു. പുള്ളി എന്നെ നഗ്ഗർ വില്ലേജിൽ കൊണ്ടുപോയി , അവിടുത്തെ കാസിലൊക്കെ പോയി കണ്ടു. അതും കഴിഞ്ഞുനേരെ ലാ എയറോ (La Aero) റിസോർട്ടിലേക്ക്. ഉച്ചഭക്ഷണവും കഴിച്ച് വീണ്ടും ഊര് തെണ്ടാനിറങ്ങി. റിസോർട്ടിന് ചുറ്റും നല്ല മഞ്ഞിൻ കട്ടകൾ കിടക്കുന്നു. രണ്ട് ദിവസം മുന്നേ വരെ ഉച്ചക്ക് ശേഷം നല്ല മഞ്ഞ് വീഴ്ച ആയിരുന്നുവത്രെ. നടന്നു നടന്നു നെഹ്റു കുണ്ട് പാലം വരെ പോയി. ആള് തികയാഞ്ഞതിനാൽ നാളത്തെ കുളു യാത്ര മാറ്റിവച്ചതായി ഹിമാചൽ ടൂറിസം ഓഫീസിൽ നിന്ന് വിളിച്ചു പറഞ്ഞു. ഇനി നാളത്തേക്ക് വേറെ എന്തേലും പ്ലാൻ നോക്കണം. പോകും വഴി ഒരു ബൈക്ക് റെന്റൽ ഷോപ്പിന്റെ കോണ്ടാക്ട് നമ്പര് കണ്ടു. നാളെ സ്കൂട്ടർ എടുത്തു  കറങ്ങാം. നേരെ അക്കണ്ട നമ്പറിൽ വിളിച്ചു. ആശാൻ രണ്ട് മിനിറ്റിൽ പാലത്തിലെത്തി. അങ്ങനെ നാളത്തേക്കുള്ള വണ്ടി റെഡി.


രാവിലെ ബ്രേക്ക്ഫാസ്റ്റും കഴിഞ്ഞ് നേരെ ചെന്ന് സ്കൂട്ടർ എടുത്തു. 700 രൂപയാണ് ഒരുദിവസത്തേക്കുള്ള റെന്റ്. മാൾ റോഡിൽ 500 രൂപക്ക് സ്കൂട്ടർ കിട്ടും എന്നാൽ അവിടം വരെ പോകാൻ ഞാൻ 500 രൂപ ടാക്സിക്ക് കൊടുക്കണം , അപ്പോ ഇതാണ് ലാഭം. ഓൾഡ് മണാലി ലക്ഷ്യമാക്കി വണ്ടിവിട്ടു. കോഴിക്കോട്ടു നിന്നും വന്ന ഒരു മലയാളി ഫാമിലിയെ റിസോർട്ടിലെ റെസ്റോറന്റിൽ വച്ച് രാവിലെ  പരിചയപ്പെട്ടിരുന്നു. അവരും ഇവിടെ അടുത്തെവിടെയോ ഉണ്ട്. ഓൾഡ് മണാലിയിലെ ബുദ്ധിസ്റ്റ് മോണാസ്ട്രീയിലേക്കാണ് ആദ്യം പോയത്, അത് കഴിഞ്ഞ് ഹടിംബ ടെമ്പിൾ. അവിടെ നല്ല തിരക്കുണ്ടായിരുന്നു. ഹടിംബയുടെ പുറകിലായി ഒരു നാച്ചുറൽ പാർക്ക് ഉണ്ട്. കുറച്ച് നേരം സ്വസ്ഥമായി ഇരിക്കാൻ പറ്റിയ ഇടം. പാർക്ക് മുഴുവൻ കറങ്ങി നടക്കാൻ ഒരു നടപ്പാതയും ഉണ്ട്. ഹിമാചൽ ടൂറിസത്തിന്റെ ഒരു മ്യൂസിയവും സമീപത്തായുണ്ട്. എന്നാൽ എന്തോ പണി നടക്കുന്നത് കാരണം ഇന്നത് അടച്ചിട്ടിരിക്കുകയായിരുന്നു. അത് കഴിഞ്ഞ് മനു ടെമ്പിളും, ക്ലബ്ബ് ഹൗസും കണ്ടു കഴിഞ്ഞപ്പോഴേക്കും ഉച്ചയായി. ഇന്നലെ നഗ്ഗർ വില്ലേജിൽ പോയപ്പോൾ റോറിച്ച് ആർട്ട് ഗാലറിയും, മ്യൂസിയവും അവധി കാരണം അടച്ചിട്ടിരിക്കുകയായിരുന്നു. ഉച്ച ഭക്ഷണവും കഴിഞ്ഞ് നേരെ അങ്ങോട്ട് വിട്ടു. വഴി ചോയ്ച്ചു ചോയ്ച്ചാണ് പോയത്. ഇന്ത്യയിൽ ജീവിച്ചിരുന്ന റഷ്യൻ ആർട്ടിസ്റ്റും, എഴുത്തുകാരനുമായ നിക്കോളാസ് റോറിച്ചിന്റെ വരകളും, ശേഖരണങ്ങളുമാണ് ഇവിടെയുള്ളത്. വൈകുന്നേരം അവിടുന്നിറങ്ങാൻ നേരത്ത് മറ്റന്നാളത്തെ കുളു ട്രിപ്പ് കൺഫേം ആയിട്ടുണ്ടെന്നും, പൈസ അടക്കണം എന്നും പറഞ്ഞു ഹിമാചൽ ടൂറിസം ഓഫീസിൽ നിന്ന് കോൾ വന്നു. അവരുടെ മാൾ റോഡിലുള്ള ഓഫീസിൽ പോയി പൈസ അടച്ചു. 600 രൂപയാണ് കുളു പോയി വരാനുള്ള ഡേ ട്രിപ്പിന്റെ ചാർജ്ജ്. ടൂറിസം ഓഫീസിന്റെ മുന്നിൽ സിഡു എന്നൊരു പലഹാരം വിൽക്കുന്ന കട കണ്ടു. സിഡു എന്ന പേര് മണാലിയിൽ പല കടകളിലും കണ്ടിട്ടുണ്ട്, ഒരെണ്ണം ഞാനും ഓർഡർ ചെയ്തു കഴിച്ചു. ബൺ ഷേപ്പിൽ ഉള്ളിൽ മോമോസിന്റേ ഉള്ളിലെത്തുപോലത്തെ മസാല നിറച്ച ഒരു വിഭവം.  നല്ല ഹെവി ആയതിനാൽ ഇനി ഡിന്നർ കഴിക്കാൻ പറ്റുമെന്ന് തോന്നില്ല. തുപ്ക എന്ന മറ്റൊരു വിഭവം കൂടിയുണ്ട് മണാലിയിൽ. അത് അടുത്ത ദിവസം കഴിച്ചുനോക്കാം.


പിറ്റേന്ന് രാവിലെ എണീറ്റ് ബ്രേക്ക്ഫാസ്റ്റും കഴിച്ച് സ്കൂട്ടർ സ്റ്റാർട്ട് ആക്കി. മണാലിയിലെ മൂന്നാം ദിനമാണിന്ന്. നേരെ വിശിഷ്ട് ടെമ്പിൾ-ലേക്കാണ് പോയത്. അവിടെ ഒരു ചൂട് നീരുറവയുണ്ട്. അന്തരീക്ഷം എത്ര തണുത്താലും മഞ്ഞ് പെയ്താലും ഇവിടുത്തെ വെള്ളത്തിന് നല്ല ചൂടായിരിക്കും. ഇവിടെ കുളിക്കാനുള്ള സൗകര്യവുമുണ്ട്. മണാലി വരാൻ പ്ലാൻ ഇട്ടപ്പോഴൊന്നും സഞ്ചാരികൾക്കിടയിൽ മണാലിയിലെ ജിന്ന് എന്നറിയപ്പെടുന്ന ബാബുക്കയെക്കുറിച്ച് (Babz Sager) ഞാൻ ഓർത്തില്ലായിരുന്നു. ഇവിടെ എത്തിയപ്പോഴാണ് ബാബുക്കയെ കുറിച്ച് ഓർമ്മിച്ചതും ഒന്നും കാണാൻ ആഗ്രഹിച്ചതും. പക്ഷേ നിർഭാഗ്യവശാൽ ആള് സ്ഥലത്തില്ലായിരുന്നു. അമ്പലത്തിൽ നിന്ന് നടന്നുകേറാനുള്ള ദൂരമേയുള്ളൂ ബാബുക്കയുടെ മൗണ്ടൈൻ ഹോമിലേക്ക്.  വെയിൽമരങ്ങൾ സിനിമ ചിത്രീകരിച്ച ഇടമല്ലെ, കാണാതെ പോകുന്നത് ഒരു നഷ്ടമായേക്കാം. എന്തായാലും ഇത്രടം വരെ വന്ന സ്ഥിതിക്ക് അവിടം വരെ ഒന്ന് പോയേക്കാം എന്ന് കരുതി. ബാബുക്ക പറഞ്ഞ വഴിയെ മുകളിലേക്ക് നടന്നു. കേറി ചെന്നെത്തുന്നത് ശരിക്കും സ്വർഗ്ഗത്തിലേക്കായിരുന്നു. അവിടെ ഷേഡി എന്നെ സ്വാഗതം ചെയ്തു. ഒപ്പം ബിജോഷ് ബായിയും, നാട്ടിൽ നിന്നെത്തിയ സഞ്ചാരിയായ ലക്ഷ്മണും. അത്രയും മനോഹരമായൊരിടം ഈ ഭൂമിയിൽ മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. മഞ്ഞുവിരിച്ചു നിൽക്കുന്ന പർവതശിഖരങ്ങളുടെ അവർണനീയമായ ഭംഗി. ജിന്ന് മണാലി വിടാത്തത് വെറുതെയല്ല. ഒരു കട്ടനടിച്ച് ഞങ്ങൾ കുറെ നേരം സംസാരിച്ചു നിന്നു. പിന്നെ ഞാനും , ലക്ഷ്മണും ജോഗിനി വെള്ളച്ചാട്ടം കാണാനിറങ്ങി. ബിജേഷ് ഭായി സഹായിയെ കൂടെ വിട്ടുതന്നു. ഷേഡി പാതിവഴിവരെ ഞങ്ങളെ അനുഗമിച്ചു. ഒരു മണിക്കൂറോളം സമയം കുന്നിഞ്ചെരുവിലൂടെയും, മഞ്ഞിലൂടെയും നടന്ന് ഞങ്ങൾ മുകളിലെത്തി. നടന്നുകയറിയതിന്റെ ക്ഷീണമെല്ലാം മുകളിലെത്തിയപ്പോൾ അലിഞ്ഞില്ലാതായി. അത്രക്ക് അവിസ്മരണീയമായ അനുഭവമായിരുന്നു കുന്നിൻ മുകളിലെ വെള്ളച്ചാട്ടം. തിരിച്ചിറങ്ങി ഉച്ചഭക്ഷണമായി മോമോസും കഴിച്ച് ഞങ്ങൾ സോളങ് വാലി കാണാനിറങ്ങി.

റോത്താങ് പാസും, അടൽ ടണലും സ്നോഫാൾ കാരണം അടച്ചിട്ടിരിക്കുകയാണ്. വഴിയിൽ ചെറുതായി മഴയുണ്ടായിരുന്നു. കൈയൊക്കെ തണുത്തു മരവിക്കുന്നു. മുകളിൽ അൽപ്പസമയം ചിലവഴിച്ചപ്പോഴേക്കും മഴയുടെ കൂടെ മഞ്ഞ് പെയ്യാൻ തുടങ്ങി. റോഡിൽ ഐസ് അടിഞ്ഞു തുടങ്ങി. എത്രയും  പെട്ടെന്ന് തിരിച്ചിറങ്ങണം. പക്ഷേ ഞങ്ങൾ രണ്ടുപേരും നന്നായി തണുത്തുവിറയ്ക്കുന്നുണ്ടായിരുന്നു.അടുത്ത കടയിൽക്കേറി കുറച്ചുനേരം തീ കാഞ്ഞു. ഒപ്പം ഒരു ചായയും , ചൂട് മാഗിയും ഓർഡർ ചെയ്തു. പഹാഡികളുടെ ദേശീയ ഭക്ഷണമാണ് മാഗി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എല്ലായിടത്തും മാഗിക്കടകൾ ഉണ്ട്. തീയിൽ കൈയ്യിട്ടാൽ പോലും അറിയാത്തത്ര തണുപ്പ്. റോഡിൽ ഐസ് പാളിയുടെ കനം കൂടുന്നു. ഞങ്ങൾ വേഗമിറങ്ങി. സ്കൂട്ടർ ഒന്നുരണ്ട് തവണ സ്കിഡായി. കുറച്ചുദൂരം വണ്ടി ഓഫ് ചെയ്ത് ഇറങ്ങി തള്ളേണ്ടിവന്നു. പിന്നെ മുന്നിൽപോകുന്ന വണ്ടികൾ ഉണ്ടാക്കുന്ന ചാലിലൂടെ മെല്ലെ വണ്ടിയോടിച്ചു. ഒരു നാലഞ്ച് കിലോമീറ്റർ താഴെ എത്തിയപ്പോഴേക്കും റോഡിൽ മഞ്ഞിൻ പാളിയുടെ കനം കുറഞ്ഞുവന്നു. തിരിച്ച് റിസോർട്ടിൽ എത്തിയപ്പോഴേക്കും അവിടം മൊത്തം ഐസ് നിറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു അനുഭവമായി അങ്ങനെ മണാലിയിലെ സ്നോഫാൾ മാറി. ചൂടുവെള്ളത്തിൽ ഒരു നല്ല കുളിപാസാക്കി ഉറങ്ങാൻ കിടന്നു.


ഇന്ന് കുളു-കസോൾ-മണികരൺ യാത്രയാണ്. ഹിമാചൽ ടൂറിസത്തിന്റെ ടെമ്പോയിൽ 600 രൂപയുടെ ടിക്കറ്റ് എടുത്തിട്ടുണ്ട്. രാവിലെ ഒമ്പതരക്ക് മാൾ റോഡിൽനിന്നു തുടങ്ങുന്ന യാത്ര വൈകുന്നേരം ആറുമണിയോടെ തിരിച്ചെത്തും. ബ്രേക്ഫാസ്റ്റ്ഹി സമയത്തിനുമുമ്പ് തന്നെ റിസോർട്ടിൽ നിന്ന് ഇറങ്ങേണ്ടിവരും. പക്ഷേ റിസോർട്ടുകാർ എനിക്കുവേണ്ടി നേരത്തെതന്നെ ഫുഡ് റെഡിയാക്കിതന്നു. ഹിമാചലുകാരുടെ സ്നേഹവും സഹകരണവും എടുത്തുപറയേണ്ടതാണ്. ഇന്നലെ രാത്രി സ്നോഫാളിൽ തണുത്തുവിറച്ചു ഞാനും ലക്ഷ്മണും ഒരു കടയിൽ കേറിച്ചെന്നു. കടയടക്കാൻ പോകുവായിരുന്നു ചേട്ടൻ ഞങ്ങൾക്ക് നല്ല ചൂട് ചായ ഉണ്ടാക്കിത്തന്നു. ഞങ്ങൾക്ക് വേണ്ടിമാത്രം പുള്ളിക്കാരൻ കട തുറന്നിട്ടു.  മൊത്തം പതിനാല് പേരുണ്ടായിരുന്നു ഹിമാചൽ ടൂറിസത്തിന്റെ വണ്ടിയിൽ.  കുളുവിൽ ആദ്യം പോയത് ബീസ് നദിയിലെ ഒരു റിവർ റാഫ്റ്റിംഗ് പോയിന്റിലേക്കാണ്. റിവർ റാഫ്റ്റിംഗിൽ വലിയ ഇന്ററസ്റ്റ് ഇല്ലാതിരുന്നതിനാൽ ഞാൻ ചുമ്മ അവിടെയൊക്കെ ചുറ്റിക്കറങ്ങി. അത് കഴിഞ്ഞ് നേരെ പോകുന്നത് കുളു ടൗണിലുള്ള ഒരു ഷാൾ നിർമ്മാണ കേന്ദ്രത്തിലേക്കാണ്. യാക്കിന്റെയും മുയലിന്റെയും രോമമുപയോഗിച്ച് തുന്നിയ വസ്ത്രങ്ങൾ അവിടുന്ന് വിലകൊടുത്തുവാങ്ങിക്കാം. തുണി നെയ്യുന്നത് കാണുകയും ചെയ്യാം. മണികരനിൽ എത്തുന്നതിനു മുൻപായാണ് പാർവ്വതി നദിയുടെ തീരത്തുള്ള കസോൾ ഗ്രാമം. ഇസ്രായേലികൾ ഒരുപാടുപേർ ഇവിടെ താമസിക്കുന്നതിനാൽ മിനി ഇസ്രായേൽ എന്നാണ് ഇവിടം അറിയപ്പെടുന്നത്. കസോളിനടുത്താണ് (കു)പ്രസിദ്ധമായ മലാന ഗ്രാമം. ഉച്ച കഴിയുമ്പോഴേക്കും ഞങ്ങൾ മണികരൺ എത്തി. രണ്ട് ക്ഷേത്രങ്ങളും ഒരു ഗുരുദ്വാരയുമാണ്  ഇവിടെയുള്ളത്. ഉച്ചഭക്ഷണം ഗുരുദ്വാരയിലെ ലംഗറിൽ നിന്നുകഴിച്ചു. പാർവ്വതി നദിയിൽ പലയിടത്തായുള്ള ചൂടു നീരുറവകളാണ് ഇവിടുത്തെ പ്രത്യേകത. 80 മുതൽ 90 ഡിഗ്രി വരെ ചൂടുള്ള വെള്ളമാണ്. ഏകദേശം അഞ്ചുമണിയോടെ ഞങ്ങൾ തിരിച്ച് കുളുവിലെത്തി. കുളു വൈഷ്ണോദേവി ക്ഷേത്രവും കണ്ട് മടങ്ങി. മാൾറോഡിൽ ബസ്സിറങ്ങി  ഒരു ഓട്ടോയും പിടിച്ച് നേരെ റിസോർട്ടിലേക്ക് പോയി. പോകും വഴി അടുത്തുകണ്ട ബേക്കറിയിൽ നിന്ന് ഇച്ചിരി ജിലേബി വാങ്ങിച്ചു. ഒരോട്ടോപിടിച്ച് റിസോർട്ടിൽ എത്തിയപ്പോ അവിടെ നല്ല തന്തൂരി ചിക്കനും റെഡിയായിരിക്കുന്നു. ആഹാ ഇന്നത്തെ ദിവസം കൊള്ളാം.


പിറ്റേന്ന് വളരെ ലേറ്റായാണ് എണീറ്റത്. മണാലിയിലെ അവസാന ദിനമാണിന്ന്. ഇന്ന് പ്രത്യേകിച്ച് പരിപാടികളൊന്നുമില്ല. ഉച്ചയോടെ റിസ്സോർട്ട് വെക്കേറ്റ് ചെയ്തിറങ്ങി. നേരെ മാൾ റോഡിലേക്കാണ് പോയത്. മാൾ റോഡിൽ ഒന്നുകറങ്ങി. കുറച്ച് സുവനീറുകൾ വാങ്ങിച്ച്. കടകളിൽ കേറിയിറങ്ങി സമയം പോയതറിഞ്ഞില്ല. എന്റെ നാലുമണിയുടെ ഡെൽഹി ബസ്സ് ബുക്കിംഗ് കുറവായതുകാരണം ക്യാൻസൽ ആയിരിക്കുന്നു. പകരം മൂന്നുമണിയുടെ ബസ്സിൽ സീറ്റ് കൺഫേം ആക്കിത്തന്നിട്ടുണ്ട്. മണാലി ഡെൽഹി റൂട്ട് വരുന്നസമയത്ത് രാത്രി ആയതിനാൽ ശരിക്ക് കാണാൻ കഴിഞ്ഞില്ലായിരുന്നു. ഇപ്പോ ശരിക്കും കണ്ടു. മണ്ഡി മുതൽ മണാലി വരെ ഒരുപാട് തുരങ്കങ്ങളിലൂടെയാണ് ബസ്സ് കടന്നുപോകുന്നത്. എന്റെ അടുത്ത സീറ്റിലുള്ള ആൾ മണ്ഡിയിൽ നിന്ന് കയറി. മണ്ഡി ശിവക്ഷേത്രത്തിലെ മഹോത്സവം കൂട്ടാനായി വന്നതായിരുന്നു അയാൾ. പിറ്റേന്ന് പുലർച്ചെ നാല് മണിയോടെ ബസ്സ് ഡൽഹി കശ്മീരി ഗേറ്റ് ഇന്റർസ്റ്റേറ്റ് സ്റ്റാൻഡിൽ എത്തി.


ഇന്ന് ശനിയാഴ്ചയായി. വീട്ടിൽ നിന്നിറങ്ങിയിട്ട് ആഴ്ച ഒന്നു കഴിഞ്ഞിരിക്കുന്നു. രാവിലെ ഡൽഹിയിൽ ബസ്സിറങ്ങി നേരെ ഗസ്റ്റ് ഹൗസിൽ പോയി കിടന്നുറങ്ങുകയാണ്ടായത്. സമയം രാവിലെ ഒൻപത് കഴിഞ്ഞിരിക്കുന്നു. മെട്രോ പിടിച്ച് ഞാൻ നേരെ സരോജിനി മാർക്കറ്റിലേക്ക് പോയി. വീട്ടിലേക്ക് എന്തേലും വിലകുറച്ചു കിട്ടുമോ എന്നറിയാനാണ് ഈ യാത്ര. മാർക്കറ്റിൽ നല്ല തിരക്കുണ്ടായിരുന്നു. അങ്ങുമിങ്ങും നടന്നു ഞാൻ വിലപേശാൻ തുടങ്ങി. കുറച്ച് സാധനങ്ങളൊക്കെ വാങ്ങിച്ചു. പിന്നെ അത്യാവശ്യം പോക്കറ്റടിയൊക്കെ നടക്കുന്ന സ്ഥലമായതിനാൽ അധികനേരം അവിടെ തുടരാൻ മനസ്സ് അനുവദിച്ചില്ല. എന്റെ സുഹൃത്ത് റിജോ ഇവിടെ ഇന്ത്യൻ എയർ ഫോഴ്സിൽ ജോലി ചെയ്യുന്നുണ്ട്. അവനെ ഒന്ന് കാണണം. കഴിഞ്ഞ ആഴ്ച കാണാൻ സാധിച്ചില്ലായിരുന്നു. അവന് കൊടുക്കാൻ വീട്ടിൽ നിന്ന് തന്നുവിട്ട അരിയുണ്ട ഇപ്പോഴും എന്റെ ബാഗിലുണ്ട്. യൂബർ വിളിച്ച് റിജോയുടെ താമസസ്ഥലത്തേക്ക് പോയി. ഉച്ചഭക്ഷണം അവന്റെ കൂടെ കഴിച്ചു. അത് കഴിഞ്ഞ് ഞങ്ങൾ മ്യൂസിയം ഓഫ് ടോയ്‌ലറ്റ് കാണാൻ പോയി. കണ്ണ് മിഴിക്കണ്ട..! ശരിക്കും ടോയ്‌ലെറ്റുകൾക്ക് വേണ്ടിയുള്ള ഒരു മ്യൂസിയം തന്നെയാണിത്. ടോയ്‌ലെറ്റിൻ്റെ ചരിത്രവും, പലതരം ടോയ്‌ലെറ്റുകളെ  കുറിച്ചുള്ള കൗതുകരമായ പ്രദർശനവും അടങ്ങിയ ഒരു മ്യൂസിയം. ഡൽഹിയിൽ അധികമാർക്കും അറിയാത്ത ഒരിടമാണിത്. റിജോ തന്നെ ഇതിനടുത്ത് താമസിച്ചിട്ടുപോലും ഇതുവരെ ഇവിടം സന്ദർശിച്ചിട്ടില്ലായിരുന്നു. ISRO-യിലാണു ജോലി എന്നുപറഞ്ഞപ്പോൾ അവിടുത്തെ ജീവനക്കാർക്കെല്ലാം എന്നോട് പെരുത്ത് സ്നേഹം. മ്യൂസിയം ഡയറക്ടർ വരെ നേരിട്ട് വന്നു സംസാരിച്ചു. മ്യൂസിയത്തിൽ നിന്നിറങ്ങി ഞാൻ നേരെ റിജോയെ വീട് സന്ദർശിച്ചു. ഇന്നിവിടെ കഴിയാമെന്നായി അവൻ. അങ്ങനെ ഗസ്റ്റ് ഹൗസിൽപോയി ബാഗും, സാധന സാമഗ്രികളും എടുത്തുകൊണ്ട് വന്നു. വരുന്ന വഴിക്ക് ഒരു മലയാളിക്കടയിൽ കയറി നല്ല കപ്പയും, മീനും കൂടി വാങ്ങിച്ചുകൊണ്ട് വന്നു. രാത്രി കപ്പയും മീനും ഉണ്ടാക്കിക്കഴിച്ച് ഞങ്ങൾ കുറെ നേരം വർത്തമാനം പറഞ്ഞിരുന്നു. സമയം പോയതറിഞ്ഞില്ല, അർദ്ധരാത്രിയായി കിടന്നുറങ്ങാൻ.


ഇന്ന് ഡെൽഹിയോട് വിട പറയുകയാണ്. രാവിലെ എണീറ്റ് ബ്രേക്ക്ഫാസ്റ്റും കഴിച്ച് ഞങ്ങൾ എയർഫോഴ്സ് മ്യൂസിയം കാണാൻ ഇറങ്ങി. റിജോ ഇതിനടുത്തുള്ള ക്യാമ്പസിലാണ് ജോലി ചെയ്യുന്നത്. ഒരുപാട് വിന്റേജ് എയർക്രാഫ്റ്റുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിൽ എന്നെ ആകർഷിച്ചത് സോവിയറ്റ് യൂണിയന്റെ Mig-25 ആയിരുന്നു. അക്കാലത്തെ ഏറ്റവും വേഗതയേറിയതും, ഏറ്റവും ഉയരത്തിൽ പറക്കാൻ കഴിയുന്നതുമായ ഒരു ഫൈറ്റർ ജെറ്റ്. പന്ത്രണ്ട് മണി കഴിഞ്ഞതും റിജോയോട് ബൈ പറഞ്ഞ് ഞാൻ ഇറങ്ങി. ഡൽഹി എയർപോർട്ടിലേക്ക് ഒരു ടാക്സി വിളിച്ചു. ഉച്ചഭക്ഷണം എയർപോർട്ട് ലോഞ്ചിൽ നിന്ന് കഴിച്ചു. ഫ്ലൈറ്റിൽ വൈകുന്നേരം കിട്ടിയ സ്നാക്സും ഇച്ചിരി ഹെവിയായിരുന്നു. അങ്ങനെ ഒരാഴ്ചത്തെ തെണ്ടിത്തിരിയലിന് ശേഷം ഏഴുമണിയോടെ തിരുനന്തപുരത്തെത്തി.


കുറെക്കാലത്തിനുശേഷമാണ് ഒറ്റക്കൊരു യാത്ര പോകുന്നത്.  കഴിഞ്ഞ ഒരാഴ്ചക്കാലം ഒരുപാട് അനുഭവങ്ങളുടേതായിരുന്നു. പുതിയ മനുഷ്യരെ കണ്ടുമുട്ടി, കുശലാന്വേഷണങ്ങൾ നടത്തി, അനുഭവങ്ങളും ആശയങ്ങളും പങ്കുവച്ചു, പുതിയ സ്ഥലങ്ങൾ പരിചയപ്പെട്ടു, വ്യത്യസ്തമായ കാലാവസ്ഥകൾ നേരിൽകണ്ടു അങ്ങനെയങ്ങനെ. പുഞ്ചിരിയോടെ മാത്രം മിണ്ടാൻ വരുന്ന പഹാടികളും, വശിഷ്ടിൽ വച്ച് കണ്ടുമുട്ടിയ ലക്ഷ്മണും, സോളങ്ങിലെ മഞ്ഞിൽ സൂക്ഷിച്ചു പോകാമെന്ന് കരുതലോടെ പറഞ്ഞ നാട്ടുകാരും, തണുത്തുവിറച്ചപ്പോ ചായ ഇട്ടുതന്ന് കൂട്ടിരുന്ന പേരറിയാത്ത ചേട്ടനും അങ്ങനെ എത്രയോ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചു  കൊണ്ടാണ് ഈ  യാത്ര കടന്നുപോയത്. ഓരോയാത്രകളും ജീവിതത്തിൽ മുതൽക്കൂട്ടാവുന്ന വിലമതിക്കാനാവാത്ത അനുഭവങ്ങളാണ്. പുതിയ യാത്രയ്ക്കായുളള കാത്തിരി പ്പിലാണ് ഇനി ഞാൻ.


-ശുഭം-


#manju_moodiya_manaliyilekk

#manali_travelogue


Saturday, March 2, 2024

“ഒരു തമിഴ് കഥ” - Road trip diary – Part 4

Dhanushkodi

1964 ഡിസംബർ 22 ലെ ഒരു തണുത്ത രാത്രി, പാമ്പൻ -ധനുഷ്കോടി പാസഞ്ചർ ട്രെയിനിലെ യാത്രക്കാർ പലരും പാതിയുറക്കത്തിലേക്ക് കടന്നിരുന്നു. പുറത്തു മഴപെയ്യുന്നുണ്ടെങ്കിലും അത് മറ്റേതുദിവസത്തേയും പോലെയാകുമെന്നവർ കരുതി. കാറ്റിൻ്റെ ശക്തി ചെറുതായി കൂടിവരുന്നു. ഉറക്കം തുടങ്ങിയവർ അതവരുടെ അവസാനമയക്കമാകുമെന്ന് ഒരിക്കലും കരുതിയില്ല. പിറ്റേന്ന് നേരം പുലർന്നപ്പോൾ മറ്റുള്ളവർ കേട്ടത് രാജ്യത്തിലെ ഏറ്റവും വലിയൊരു ദുരന്തത്തിന്റെ കഥയാണ്. ഒറ്റ രാത്രികൊണ്ട് ഒന്നുമല്ലാതായിത്തീർന്ന ഒരു പട്ടണത്തിന്റെ കഥയായിരുന്നു അത്. അതെ ധനുഷ്കോടിയുടെ കഥ. 1964 ലെ ചുഴലിക്കൊടുങ്കാറ്റ് കവർന്നെടുത്തത് ആയിരത്തി എണ്ണൂറോളം മനുഷ്യ ജീവനുകളായിരുന്നു. അതിൽ പാമ്പൻ -ധനുഷ്കോടി പാസഞ്ചർ ട്രെയിനിലെ 115 യാത്രക്കാരും ഉണ്ടായിരുന്നു. ദുരന്തനന്തരം ധനുഷ്കോടി ഒരു പ്രേതനഗരമായി മാറി. വാസയോഗ്യമല്ലാത്തതായി തമിഴ്നാട് സർക്കാർ ധനുഷ്കോടിയെ പ്രഖ്യാപിച്ചു.


Rameshwaram TV Towerപാമ്പൻ പാലവും കടന്നു രാമേശ്വരത്തു ചെന്നുകേറുമ്പോൾ ആദ്യം കണ്ണിലുടക്കുന്നതു ഒരു വലിയ ടവറാണ്.  അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ദൂരദർശൻ ടെലിവിഷൻ ബ്രോഡ്കാസ്റ്റിംഗിന് ഉപയോഗിക്കുന്ന ഒരു ടീവി ടവറാണത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതിയാണത് 323 മീറ്റർ നീളമുണ്ടിതിന്.രാമേശ്വരത്ത് എവിടെനിന്നു നോക്കിയാലും കാണാവുന്നതാണ് ഈ ടവർ. രാമേശ്വരത്തും, ധനുഷ്കോടിയിലുമായിട്ടാണ് ഇനിയുള്ള രണ്ട് മൂന്നു ദിവസത്തെ യാത്ര. കേരളത്തിൽ നിന്നും ഇവിടേക്കെത്താനായി ഒട്ടനവധി മാർഗങ്ങളുണ്ട്. അതിൽ മധുരൈ ആണ് ഏറ്റവും അടുത്തുള്ളതും , സൗകര്യപ്രദവുമായ ഒരു പ്രധാന നഗരം. മധുരയിൽ നിന്ന് കൂടെക്കൂടെ രാമേശ്വരത്തേക്ക്  ബസ് സർവീസുകൾ ഉണ്ട്. അതുമല്ലെങ്കിൽ മധുരയിൽനിന്ന് രാമനാഥപുരം വരെ ട്രെയിനിൽ വരാം. അവിടുന്നു ബസ്സുമാർഗം രാമേശ്വരത്തെത്താം. കുറച്ചുകാലം മുൻപ് വരെ പാമ്പൻ പാലം വഴി രാമേശ്വരത്തേക്ക് ട്രെയിൻ സർവീസ് ഉണ്ടായിരുന്നു. 2023 മുതൽ അത് നിർത്തിവച്ചിരിക്കുകയാണ്. രാമേശ്വരത്തുനിന്നും ധനുഷ്കോടിയിലേക്ക് ഇരുപതു കിലോമീറ്ററോളമാണ് ദൂരം. ബസ്സോ, ഓട്ടോയോ, ജീപ്പോ  പിടിച്ച് ഇവിടെ എത്താം.


വില്ലൂന്നി തീർത്ഥം

Villoondhi Theertham
രാമേശ്വരത്ത് ഞങ്ങൾ ആദ്യം സന്ദർശിച്ചത് വില്ലൂന്ദി അഥവാ വില്ലൂന്നി തീർത്ഥമാണ്. രാമായണകാലത്ത് ദാഹിച്ച സീതക്കായി രാമൻ കടൽക്കരയിൽ വില്ലൂന്നി നിർമ്മിച്ച തീർത്ഥമാണത്രെ വില്ലൂന്നി. ഇവിടെ ഒരു കിണറുണ്ട്.  അതിൽ നിന്നെടുക്കുന്ന തീർത്ഥത്തിനു  ഒരേ സമയം മധുരവും, പുളിപ്പും ഉണ്ടാകുമത്രേ. രാമേശ്വരത്തു പലയിടത്തും ഇത്തരം കിണറുകൾ കാണാൻ സാധിക്കും. ആളുകൾ കുടിക്കാനായി ഉപയോഗിക്കുന്നത് ഇതിലെ വെള്ളമാണ്. കടലിനാൽ ചുറ്റപ്പെട്ടതാണെങ്കിലും ഇത്തരം കിണറുകളിലെ വെള്ളത്തിൽ ഉപ്പിൻറെ സാന്നിധ്യമില്ല.





കലാം മെമ്മോറിയൽ 

Kalam Memorial
ഇന്ത്യയുടെ മിസൈൽ മാനും, രാഷ്ട്രപതിയും ആയിരുന്നു Dr. A.P.J. അബ്ദുൽ കലാമിന്റെ സ്മരണാർത്ഥം DRDO നിർമ്മിച്ച് 2017 -ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉത്ഘാടനം നിർവഹിച്ച ഒരു സ്മാരകമാണിത്. കലാമിന്റെ ശവകുടീരവും, അതിനോടനുബന്ധിച്ച ഒരു മ്യൂസിയവുമാണിവിടെ. കലാം ഉപയോഗിച്ചിരുന്ന ഒരുപാട് വസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ശരിക്കും സന്ദർശകരെ പ്രചോദിപ്പിക്കുന്ന വിധമാണ് ഇതിന്റെ നിർമ്മാണം. ഇവിടെ കേറിയിറങ്ങുമ്പോൾ കലാമിന്റെ ജീവിതത്തിന്റെ ഒരു പൂർണരൂപം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പ്രത്യേകിച്ചും എടുത്തുപറയേണ്ടത് ഇതിന്റെ പരിപാലനമാണ്. ഒരു ഗ്ലോബൽ സ്റ്റാൻഡേർഡിലാണ് ഈ സ്മാരകം ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. മൊബൈലും, ബാഗുമൊന്നും ഇതിനകത്ത് പ്രവേശിപ്പിക്കുകയില്ല.

കലാം മെമ്മോറിയലിൽ നിന്നറങ്ങുമ്പോൾ ഏതോ ഒരു ചാരിറ്റി സംഘടനയിലേക്ക് സംഭാവന അഭ്യർത്ഥിച്ചുകൊണ്ട് ഒരു ചേച്ചി പുറകെക്കൂടി. പൈസ കൊടുത്താൽ അതവിടെത്തന്നെ എത്തുമോ എന്നറിയാത്തതിനാൽ ഞങ്ങൾ അവരെ പറഞ്ഞുവിട്ടു. കലാം മെമ്മോറിയലും പിന്നിട്ട ഞങ്ങൾ രാമേശ്വരത്തെ പ്രധാന കവലയിൽ എത്തി. ലക്ഷ്മണ തീർത്ഥവും, പഞ്ചമുഖി ഹനുമാൻ ക്ഷേത്രവും ഇവിടെയാണ് ഉള്ളത് .


ലക്ഷ്മണ തീർത്ഥം

Lakshmana Theertham
രാമ-രാവണ യുദ്ധാനന്തരം തൻ്റെ പാപങ്ങൾ കഴുകിക്കളയാനായി ലക്ഷ്മണൻ സ്നാനം ചെയ്ത സ്ഥലം എന്നാണ് ലക്ഷ്മണ തീർത്ഥം അറിയപ്പെടുന്നത്. ഒരു കുളവും, സമീപത്തൊരു ക്ഷേത്രവുമുണ്ട്. വെയിലുകൊണ്ടു തളർന്നതിനാൽ ഞങ്ങൾ കുറെ നേരം അവിടെയിരുന്നു. ക്ഷേത്രത്തിനകത്തു നല്ല തണുത്ത കാറ്റുവീശുന്നുണ്ടായിരുന്നു. എണീറ്റുപോകാനേ തോന്നിയില്ല. 







പഞ്ചമുഖി ഹനുമാൻ ക്ഷേത്രം

ലക്ഷ്മണ തീർത്ഥത്തിനടുത്തു തന്നെയാണ് പഞ്ചമുഖി ഹനുമാൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ഹനുമാൻ ക്ഷേത്രത്തിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്ററേ രാമേശ്വരത്തെ പ്രധാന ക്ഷേത്രമായ രാമനാഥസ്വാമി ക്ഷേത്രത്തിലേക്കുള്ളൂ. അഞ്ച് മുഖങ്ങളുള്ള ഒരു വിഗ്രഹമാണിവിടുത്തെ പ്രത്യേകത. മധ്യത്തിൽ ഹനുമാനും, വശങ്ങളിൽ നരസിംഹം, വരാഹം, പാർശ്വങ്ങളിൽ ഹയഗ്രിവാ, ഗരുഡൻ എന്നിവയാണാ അഞ്ചുമുഖങ്ങൾ. ധനുഷ്കോടിയിയിലെ ചുഴലിക്കൊടുങ്കാറ്റിനുശേഷം അവിടുത്തെ തകർന്ന അമ്പലത്തിൽ നിന്നും കൊണ്ടുവന്ന രാമന്റെയും, സീതയുടെയും വിഗ്രഹങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. രാമായണകഥയിൽ പ്രതിപാദിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ നമുക്കിവിടെ കാണാൻ സാധിക്കും. ധനുഷ്കോടിയിൽ നിന്ന്, ലങ്കയിലേക്ക് പാലം പണിയാൻ വാനരസേന ഇത്തരം കല്ലുകളാണ് ഉപയോഗിച്ചതത്രെ. ശാസ്ത്രീയമായി പറഞ്ഞാൽ നിറയെ സുഷിരങ്ങളുള്ള, സാന്ദ്രത വളരെ കുറഞ്ഞ കല്ലുകളാണിവ. അതോടൊപ്പം ഉള്ളിലെ സുഷിരങ്ങളിൽ അകപ്പെട്ടുകിടക്കുന്ന വായുകുമിളകൾ ഇവയെ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ പാകമാക്കുന്നു.

സമയം ഉച്ചയായി. ക്ഷേത്രത്തിൽനിന്നിറങ്ങി അടുത്തുകണ്ട ഹോട്ടലിൽ കയറി ഉച്ചഭക്ഷണം കഴിച്ചു. പുറത്തിറങ്ങുമ്പോൾ മുന്നിൽ കുറേ കച്ചവടക്കാർ ശംഖുമായി വന്നു. രാമേശ്വരത്തെ ശംഖുകൾ പ്രശസ്തമാണല്ലോ, ഒരു ഓർമ്മക്കായി ഒന്നുരണ്ട് ശംഖുകൾ വാങ്ങിച്ചു. നൂറുരൂപയിൽ താഴയേ ഉള്ളൂ വില. അതും കഴിഞ്ഞുനേരെ ഞങ്ങൾ താമസ സ്ഥലത്തേക്ക് വിട്ടു. രാമേശ്വരത്തെ CPWD ഗസ്റ്റ്ഹൌസ് നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. 



ഹൌസ് ഓഫ് കലാം 

House of Kalam
അൽപ്പനേരത്തെ വിശ്രമത്തിനു ശേഷം  ഞങ്ങൾ പുറത്തിറങ്ങി. സാക്ഷാൽ Dr. A.P.J. അബ്ദുൽ കലാമിന്റെ ജന്മഗൃഹം കാണാനാണിനി നമ്മൾ പോകുന്നത്. പ്രധാനറോഡിൽ നിന്ന് ചെറിയൊരു തെരുവിലേക്കിറങ്ങിയാണിത് സ്ഥിതി ചെയ്യുന്നത്. അതിന്റെ ഒന്നാം നിലയിൽ കലാം ഉപയോഗിച്ച കുറെ വസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിൽ നിന്നായി കലാമിന് കിട്ടിയ അംഗീകാരങ്ങളും, സർട്ടിഫിക്കറ്റുകളും ഇവിടെ കാണാം. അതിന്റെ മുകളിലെ നിലയിൽ കലാം ആർക്കേഡ് എന്നപേരിൽ ഒരു സുവനീർ ഷോപ്പാണുള്ളത്.









രാമർ പാദം ക്ഷേത്രം

Ramarpadham Temple

കലാമിന്റെ വീട്ടിൽ നിന്നിറങ്ങി. ഇനി പോകുന്നത് രാമർപാദം ക്ഷേത്രത്തിലേക്കാണ്. ഒരു ചെറിയ പാറക്കുന്നിന്റെ മുകളിലാണീ ക്ഷേത്രം. രാമന്റെ പാദസ്പര്ശമേറ്റതാണത്രേ ഈ സ്ഥലം. ക്ഷേത്രത്തിനുള്ളിൽ ഒരു പാറയിൽ ഒരു വലിയ പാദമുദ്ര കാണാൻ സാധിക്കും. ഹനുമാൻ ലങ്കയിലേക്ക് ചാടിയതു ഈ കുന്നിന്റെ മുകളിൽ നിന്നാണെന്നും രാമായണത്തിൽ പറയുന്നുണ്ട്. ഇവിടേക്ക് പോകുന്നവഴിയാണ് ദൂരദർശൻ കേന്ദ്രം സ്ഥിതിചെയ്യുന്നത്. അവിടെയാണ് ഞാൻ നേരത്തെ പറഞ്ഞ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ടവർ സ്ഥാപിച്ചിട്ടുള്ളത്. 323 മീറ്റർ നീളമുള്ള TV ബ്രോഡ്കാസ്റ്റിംഗ് ടവർ. ഈ വഴി വന്നതിനാൽ ഈയൊരു അസാധ്യമായ എഞ്ചിനീയറിംഗ് അത്ഭുതത്തെ അടുത്തുകാണാൻ സാധിച്ചു.




രാമനാഥസ്വാമി ക്ഷേത്രം

Ramanadhaswami Temple
ഇന്ത്യയിലെ ചാർ ധാം ക്ഷേത്രങ്ങളിലൊന്നാണ് രാമേശ്വരത്തെ ഈ ക്ഷേത്രം. ബദരീനാഥ്, ദ്വാരക, പുരി ജഗന്നാഥ് ഇവയാണ് മറ്റുള്ളവ. വിശ്വാസികക്ക്  ഈ ക്ഷേത്രങ്ങൾ  സന്ദർശിക്കുന്നത് മോക്ഷം നേടുന്നതിനുള്ള ഒരു പാതയായി മാറി. രാമായണം കഥ പ്രകാരം യുദ്ധാനന്തരം രാമനും സീതയും രാമേശ്വരത്ത് യുദ്ധക്കറ കഴുകിക്കളയാനായി ശിവനെ പ്രാർത്ഥിക്കാൻ തീരുമാനിക്കുന്നു. അതിനായി ഒരു ശിവലിംഗം കൊണ്ടുവരാനായി ഹനുമാനെ ഹിമാലയത്തിലേക്ക് അയക്കുകയാണ്. എന്നാൽ ഹനുമാന്റെ വരവിൽ കാലതാമസം വന്നത് കാരണം സീത സമീപത്തെ കടൽക്കരയിലെ മണലെടുത്ത് ഒരു ശിവലിംഗം ഉണ്ടാക്കുന്നു. തിരിച്ചു വന്ന ഹനുമാൻ താനെത്തും മുൻപേ മറ്റൊരു ശിവലിംഗം വച്ച് പൂജകൾ തുടങ്ങിയതായിക്കണ്ട് തൻ്റെ വാലുപയോഗിച്ചു സീതയുടെ ശിവലിംഗം എടുത്തുമാറ്റാൻ ശ്രമിച്ചു പരാജയപ്പെടുന്നു. രാമൻ ഇതുകണ്ട് ഹനുമാനെ ആശ്വസിപ്പിക്കുകയും രണ്ട് ശിവലിംഗങ്ങളും അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇപ്പോൾക്കാണുന്ന ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത് പതിനേഴാം നൂറ്റാണ്ടിലാണ്. ക്ഷേത്രത്തിന്റെ വാസ്തുവിദ്യ അത്ഭുതപ്പെടുത്തുന്നതാണ്. എണ്ണിയാലൊടുങ്ങാത്തത്ര കൽത്തൂണുകളിൽ ഏകദേശം പതിഞ്ചേക്കറോളം വിസ്തൃതിയിലാണീ ക്ഷേത്രം നിലകൊള്ളുന്നത്. ഒരു വലിയ മതിക്കെട്ടിനകത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ നാലു വശങ്ങളിലും പ്രവേശന കവാടങ്ങളുണ്ട്. ക്ഷേത്രത്തിനകത്തു മൊബൈൽ, ബാഗ് എങ്ങനെ ഒന്നും പ്രവേശിപ്പിക്കാൻ അനുവദിക്കുന്നില്ല. ഇവയൊക്കെ സൂക്ഷിക്കുവാനായി ക്ഷേത്രപരിസരത്തായി ലോക്കറുകൾ സജ്ജമാണ്. കൂടാതെ തിരക്ക് കാരണം 

 ക്ഷേത്രത്തിന്റെ മുൻവശത്തേക്കായി വാഹനങ്ങൾ കൊണ്ട് പോകുന്നതും ബുദ്ധിമുട്ടാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിശാലമായ ഗ്രൗണ്ടുകൾ ക്ഷേത്രത്തിനകലെ ഒരുക്കിയിട്ടുണ്ട്. ഏകദേശം ആറരയോട് കൂടിയാണ് ഞങ്ങൾ ക്ഷേത്രത്തിൽ എത്തിയത്. ഇന്ന് തിരക്കൽപ്പം കുറവാണ്. അതുകൊണ്ട് സ്വസ്ഥമായി കുറെ നേരം ക്ഷേത്ര ഇടനാഴിയിൽ ഇരിക്കാനായി. ലോകത്തിലെ ഏറ്റവും വലിയ കെട്ടിട ഇടനാഴിയാണ് രാമേശ്വരം ക്ഷേത്രത്തിലേത്. ക്ഷേത്രത്തിന്റെ പുറത്തായി ഒരുപാട് വെജിറ്റേറിയൻ റെസ്റ്റോറന്റുകളുണ്ട്. നല്ല കിടിലൻ മസാലദോശയും, നെയ്റോസ്റ്റുമോക്കെ കിട്ടുന്നവ. അത്തരത്തിലൊന്നിൽ കയറി ഞങ്ങൾ രാത്രി ഭക്ഷണം കഴിച്ചു.

ഇനി തിരിച്ച് ഗസ്റ്റ് ഹൌസിലേക്ക്. രാമേശ്വരത്തെ റോഡുകൾ വീതികുറഞ്ഞവയാണ്. അതും പോരാഞ്ഞിട്ട് ഒരു ലക്കും ലഗാനുമില്ലാത്ത രീതിയിലാണ് ആൾക്കാർ വണ്ടി ഓടിക്കുന്നത്. പ്രത്യേകിച്ച് ഓട്ടോക്കാരും, ടൂ വീലറുകാരും. മാത്രമുമല്ല റോഡിൽ അങ്ങുമിങ്ങായി ആടും , പശുവും എല്ലാമുണ്ട്. അതുകൊണ്ട് തന്നെ ഈ തെരുവിൽക്കൂടിയുള്ള യാത്ര ഇച്ചിരി ദുസ്സഹമാണെന്ന് പറയാതെ വയ്യ. ഒരു ഒൻപതുമണിയോടെ ഇതെല്ലം താണ്ടി ഞങ്ങൾ ഗസ്റ്റ് ഹൌസിലെത്തി. തണുത്ത വെള്ളത്തിൽ നന്നായിക്കുളിച്ച് കിടന്നുറങ്ങി. 


ധനുഷ്കോടി

Dhanuskkodi

രാവിലെ നേരത്തെ എണീറ്റു. ഇന്നത്തെ യാത്ര ധനുഷ്കോടിയിലേക്കാണ്. തമിഴ്നാട്ടിലെ പ്രേതനഗരത്തിലേക്ക്. രാമേശ്വരത്തിൽ നിന്ന് ഏകദേശം ഇരുപത് കിലോമീറ്ററോളമാണ് ധനുഷ്കോടിയിലേക്ക്. രാമായണം കഥ പ്രകാരം രാമസേതു തുടങ്ങുന്നത് ധനുഷ്കോടിയിൽ നിന്നായിരുന്നു. രാമ -രാവണ യുദ്ധാനന്തരം വിഭീഷണന്റെ അപക്ഷ പ്രകാരം രാമൻ തൻ്റെ അമ്പിന്റെ കൂർത്ത അഗ്രത്താൽ (ധനുഷ് = അമ്പ് , കോടി = അഗ്രം/അവസാനം) ഈ പാലത്തെ തകർത്തു കളഞ്ഞു. അങ്ങനെയാണത്രെ ധനുഷ്കോടിക്ക് ആപ്പേരു വന്നത്.  ധനുഷ്കോടി വരെ നീണ്ടു നിവർന്നു കിടക്കുന്ന റോഡാണ്. ഇരുവശത്തും കടൽ. രാമേശ്വരം റോഡ് പോലെയല്ല. വീതിയുമുണ്ട്. ട്രാഫിക്കും കുറവ്. വണ്ടിയോടിക്കാൻ പറ്റിയ സ്ഥലം. അൾട്രോസ് ടോപ് ഗിയറിൽ മുന്നോട്ട് കുതിച്ചു. പല കാർ കമ്പനികളും, ഓട്ടോമോബൈല് വ്ളോഗർമ്മാരും ഇവിടെ വാഹനങ്ങൾ ടെസ്റ്റ് ഡ്രൈവ് ചെയ്യാറുണ്ട്. അത്രയ്ക്ക് നല്ല റോഡാണ്. ഈ റോഡ് അവസാനിക്കുന്നത് സൗത്ത് ഇന്ത്യയുടെ കിഴക്കേ അറ്റമായ അരിച്ചൽ മുനയിലേക്കാണ്. രാവിലെ ഏഴുമുതൽ വൈകുന്നേരം അഞ്ചുമണി വരെയാണ് ധനുഷ്കോടി പാതയിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഒരുപാട് സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള ഒരു പ്രദേശം കൂടിയാണ് ധനുഷ്കോടി. മണി രത്നം ചിത്രമായ 'കണ്ണത്തിൽ മുത്തമിട്ടാൽ', 'കടൽ', മലയാള ചിത്രം 'മായനദി' അങ്ങനെ ഒട്ടേറെ സിനിമകൾ    

അരിച്ചൽ മുന

Arichal Munai

അരിച്ചൽ മുനയോടടുക്കും തോറും റോഡിൽ മണൽ നിറഞ്ഞിരിക്കുന്നു. ഇരുവശത്തുമുള്ള കടൽത്തീരത്തുനിന്നും കാറ്റിൽ വന്നടിയുന്നതാണിത്. ഞങ്ങളുടെ മുന്നിൽ പോയ വണ്ടിയുടെ ടയറുകൾ മണലിൽ കുടുങ്ങി കറങ്ങുകയാണ്. ഇനി സൂക്ഷിച്ചു പോണം. റോഡിൽ ഒരുപാട് തട്ടുകടകളുണ്ട്. നല്ല കടൽ വിഭവങ്ങൾ തയ്യാറാക്കി നല്കുന്നവ. ഇവരാരും ഇവിടെ താമസിക്കുന്നവല്ല. ഗവണ്മെന്റ് ഓർഡർ അനുസരിച്ച് ഇവിടെ താമസിക്കാൻ പാടില്ല. എല്ലാവരും രാവിലെ വന്ന് കച്ചവടം നടത്തി വൈകുന്നേരം തിരിച്ചു പോകുന്നവരാണ്. രാവിലെ ചായയും, വെള്ളവും, ബ്രഡ് ഓംലെറ്റും കിട്ടും. ഉച്ചക്ക് നല്ല മീന്കൂട്ടിയുള്ള ഊണും.ധനുഷ്കോടിയുടെ കടൽത്തീരങ്ങൾക്ക് ഓരോ ദിവസവും ഒരോ  ജിയോമെട്രിയാണ്. ഇന്ന് റോഡിന്റെ ഒരുവശത്തുള്ള കടൽ വളരെ ക്ഷോഭിച്ചാണിരിക്കുന്നത്, എന്നാൽ മറുവശം വളരെ ശാന്തമാണ്. ഒരോ  ദിവസത്തെയും കടലിന്റെ സ്വഭാവം പലതരത്തിൽ കരയിൽ പ്രതിഫലിക്കുന്നു. ചില ദിവസങ്ങളിൽ അരിച്ചാൽ മുനയിൽ നിന്ന് കടലിലേക്ക് ചെറിയ തുരുത്ത് രൂപപ്പെടാറുണ്ട്. ആഡംസ് ബ്രിഡ്ജ്  അഥവാ രാമസേതുവിന്റെ തുടക്കം അത്തരത്തിൽ ദൃശ്യമാകാറുണ്ട്. അരിച്ചൽ മുനയുടെ മുൻപായി വാഹനങ്ങൾ പാർക്ക് ചെയ്യണം. മുനയിലേക്ക് വണ്ടികൾ കടത്തിവിടില്ല.ശ്രീലങ്കയിലേക്ക് ഇവിടുന്നു ഏകദേശം മുപ്പതു കിലോമീറ്റർ ദൂരമേയുള്ളൂ. കടൽ ശാന്തമാണെങ്കിൽ ശ്രീലങ്കയുടെ കടൽത്തീരം ഇവിടെനിന്നു നോക്കിയാൽ കാണാം. ശ്രീലങ്കൻ ആഭ്യന്തര യുദ്ധക്കാലത്തു ഒരുപാട് അഭയാർത്ഥികൾ ഇതുവഴി ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. അരിച്ചൽ മുനയുടെ ഒരുഭാഗത്ത് ബംഗാൾ ഉൾക്കടലും, മറുഭാഗത്ത് ഇന്ത്യൻ മഹാസമുദ്രവും ആണ്. അവധി ദിവസങ്ങളിൽ  സഞ്ചാരികൾക്കായി ഇവിടെ ടെലിസ്കോപ്പുകൾ ലഭ്യമാണ്. ഇതിനടുത്തായി ചുഴലിക്കാറ്റിൽ തകർന്ന പഴയ ധനുഷ്കോടി റെയിൽവേ സ്റേഷന്റെയും, ഒരു പള്ളിയുടെയും അവശിഷ്ടങ്ങൾ ഉണ്ട്. ധനുഷ്കോടി ലൈറ്റ് ഹൌസും സമീപത്താണ്. അരിച്ചൽ മുനയിൽ നിന്നിറങ്ങുമ്പോൾ കുറച്ചു മലയാളികളെ പരിചയപ്പെട്ടു. മൂന്നാറിൽ പഠിക്കുന്ന കോളജ് വിദ്യാർത്ഥികളായിരുന്നു അവർ. അവരോട് യാത്ര പറഞ്ഞു ഞങ്ങൾ വണ്ടിയിലേക്ക് കയറി. 

രാമേശ്വരത്തെ  വിശേഷങ്ങൾ ഇനിയും ബാക്കിയുണ്ട്.  ആ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ വായിക്കാം


(തുടരും)


#oru_tamizh_kadha

#tn_road_trip_diary_part_4



Sunday, January 14, 2024

“ഒരു തമിഴ് കഥ” - Road trip diary – Part 3

Tirunelveli
“മഴയേ തൂമഴയെ, വാനം തൂവുന്ന പൂങ്കുളിരേ.!!”

രാവിലെ ഗസ്റ്റ് ഹൌസിൽ നിന്നിറങ്ങിയത് മുതൽ നല്ല മഴയുണ്ടായിരുന്നു. തമിഴ്നാട് പര്യടനത്തിന്റെ മൂന്നാം ദിനമാണിന്ന്. തിരുനെൽവേലിയാണ് അടുത്ത ലക്ഷ്യം. തിരുനെൽവേലി കണ്ട് രാത്രി തൂത്തുക്കുടിയിൽ താമസിക്കാം എന്നാണ് ഉദ്ദേശിക്കുന്നത്. കാറ്റാടിപ്പാടങ്ങൾക്കിടയിലൂടെ കന്യാകുമാരി - തിരുനെൽവേലി ഹൈവേയിൽ മഴയത്തുള്ള ഡ്രൈവ് അതൊരു വ്യത്യസ്ത അനുഭവമായിരുന്നു. AC യൊക്കെ ഓഫ് ചെയ്ത്, വിന്ഡോ ഒരിച്ചിരി താഴ്ത്തി മഴപ്പാട്ടൊക്കെ കേട്ടുകൊണ്ടുള്ള യാത്ര വേറൊരു വൈബായിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ തന്നെ തിരുനെൽവേലി ടൌൺ എത്തി.നല്ല തിരക്കുള്ളൊരു ടൌൺ തന്നെയാണ് തിരുനെൽവേലി.

 

നെല്ലൈയപ്പാർ ക്ഷേത്രം

നഗരഹൃദയത്തിലുള്ള നെല്ലൈയപ്പാർ ക്ഷേത്രത്തിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. അമ്പലത്തിനു സമീപം പാർക്കിംഗ് കിട്ടാൻ കുറച്ചു കഷ്ടപ്പെട്ടു. അവസാനം ഒരു കിലോമീറ്ററോളം ദൂരെ വണ്ടി പാർക്ക് ചെയ്ത് നടന്നു വരേണ്ടി വന്നു. ശിവനെയും, പർവതിയെയും, വിഷ്ണുവിനേയുമാണ് ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിലെ  വാസ്തുവിദ്യ രീതികൾ ആശ്ചര്യകരമാണ്. ഏഴാം നൂറ്റാണ്ടിൽ പാണ്ട്യൻമ്മാരാണത്രെ ക്ഷേത്രം നിർമ്മിച്ചത്. പിന്നീട് ചോളൻമ്മാരും, ചേരൻമ്മാരും, പല്ലവരും. മധുരൈ നായകരും ഇതിൽ കൂട്ടിച്ചേർക്കലുകൾ നടത്തി. ഏഴാം നൂറ്റാണ്ടിൽ ഇത്തരമൊരു നിർമ്മിതി ഉണ്ടാക്കി എന്നുള്ളത് ഇന്ത്യൻ വാസ്തുവിദ്യയുടെ പ്രാഗൽഭ്യം ഉയർത്തിക്കാണിക്കുന്നു. പുറത്ത് ചൂടാണെങ്കിലും കൽത്തൂണുകളിൽ കെട്ടിയുയർത്തിയ അമ്പലത്തിനകത്തു നല്ല തണുപ്പുണ്ട്. ഞങ്ങൾ ഏറെ നേരം അവിടെയിരുന്നു. പതിനഞ്ചേക്കറോളം വിസ്തൃതിയിലാണ് ക്ഷേത്രം നിലകൊള്ളുന്നത്.

Nellaiyappar temple

തിരുനെൽവേലിയിൽ വന്നതിനു മറ്റു രണ്ട് ഗൂഢ ലക്ഷ്യങ്ങൾ കൂടിയുണ്ടായിരുന്നു. അതിലൊന്ന് ഹൽവയായിരുന്നു. ഗോതമ്പും, പഞ്ചസാരയും, നെയ്യും ചേർത്തുണ്ടാക്കിയ നല്ല തിരുനെൽവേലി ഹൽവ. ഇരുട്ടുകട ഹൽവയൊക്കെ ഫേമസ് അല്ലെ ?. അമ്പലത്തിനു വെളിയിൽ തന്നെ ഒരുപാട് ഹൽവക്കടകൾ ഉണ്ട്. അതിലൊന്നിൽ കയറി ഹൽവ വാങ്ങിച്ചു. ഉണ്ടാക്കിയ പാത്രത്തിൽ നിന്ന് തന്നെ എടുത്തു അളന്നു തൂക്കിത്തരികയാണ്. തിരുനെൽവേലിയിലെ രണ്ടാമത്തെ ലക്ഷ്യമായിരുന്നു ജിഗർതാണ്ട. അതെന്താ സാധനം എന്നല്ലേ ? പറഞ്ഞു തരാം. മധുരയിൽ ഉത്ഭവിച്ച ഒരു ശീതളപാനീയമാണ് ജിഗർതാണ്ട. പാലും, നാന്നറിയുമാണ് ഇതിൻ്റെ പ്രധാന ചേരുവകൾ.  കൂടാതെ ഡ്രൈ ഫ്രൂട്സും, സേമിയയും,കസ്കസും അങ്ങനെ പലതും. ചിലയിടങ്ങളിൽ ഐസ്ക്രീമും ചേർക്കും. പല ഫ്ലേവറുകളിൽ കിട്ടും. ഇൻസ്റ്റാഗ്രാമിൽ ഒരു റീല് കണ്ടാണ് തിരുനെൽവേലിയിൽ ജിഗർതാണ്ടയെക്കുറിച്ചറിഞ്ഞത്‌, റീലിൽ കണ്ട ഹനീഫ ഇക്കയുടെ കടയിൽത്തന്നെ കേറി. ഇച്ചിരി മധുരക്കൂടുതൽ ഉണ്ടെങ്കിലും സാധനം കൊള്ളാം.


Jigarthanda

 

തിരുനെൽവേലി സയൻസ് സെൻറ്റർ

നെല്ലൈയപ്പാർ അമ്പലത്തിലേക്ക് വരുന്ന വഴി തിരുനെൽവേലി ഡിസ്ട്രിക്ട് സയൻസ് സെൻറ്റർ എന്ന ബോർഡ് എൻ്റെ കണ്ണിൽ ഉടക്കിയിരുന്നു. സയൻസ് സെൻററും , പ്ലാനിറ്റോറിയവും ഇപ്പോഴും എനിക്ക് നൊസ്റ്റാൾജിയയാണ്. പലയിടത്തും ഒരേ കാഴ്ചകൾ തന്നെയാണ് ഉള്ളതെങ്കിലും. ഏതു സിറ്റിയിൽ പോയാലും  ഇത്തരം സ്ഥലങ്ങളിൽ ഒന്ന് കേറിപ്പോകും. തിരുനെൽവേലി സയൻസ് സെൻറർ അത്ര വലുതല്ല. അത്ര നല്ല തോതിൽ പരിപാലിക്കപ്പെട്ടു വരുന്നുമില്ല. വർക്കിങ് മോഡലുകൾ പലതും കേട്ടു വന്നു കിടക്കുകയാണ്. പ്ലാനിറ്റോറിയവും അടഞ്ഞു കിടക്കുന്നു. അധികനേരം ചിലവഴിക്കാൻ മാത്രം ഒന്നുമില്ല ഇവിടെ. തണലിൽ ഒന്നിച്ചിരുന്നു പ്രണയസല്ലാപം നടത്തുന്ന കുറച്ചു കോളേജ് പിള്ളേർ മാത്രമുണ്ട്.

Tirunelveli science centre

ഇനി നേരെ തൂത്തുക്കുടിയിലേക്കാണ് യാത്ര. ഇന്ന് രാത്രി അവിടെ തങ്ങണം. സമയം മൂന്ന് മണിയോടടുത്തിരുന്നു. എല്ലാവരും വിശന്ന് കണ്ണുകാണാതിരിക്കുകയാണ്. പോകും വഴി ബുഹാരി ഹോട്ടലിൽ  കയറി ഉച്ചഭക്ഷണം കഴിച്ചു.. തൂത്തുക്കുടിയിൽ രാത്രി താങ്ങാനുള്ള ഹോട്ടലുകൾ ഓൺലൈനിൽ തിരഞ്ഞപ്പോൾ എല്ലായിടത്തും നല്ല റേറ്റ്. എന്നാൽ പിന്നെ തൂത്തുക്കുടിയിൽ താമസം ഒഴിവാക്കി അടുത്ത സ്ഥലം പിടിക്കാം എന്ന് വച്ചു.

 

രാമനാഥപുരം

രാമനാഥപുരം വഴിയാണ് ഇനി നമുക്ക് പോകേണ്ടത്. മാത്രവുമല്ല രാമനാഥപുരത്ത് നല്ല ഹോട്ടലുകൾ ഉണ്ട്. അതും തൂത്തുക്കുടിയിൽ കണ്ടതിന്റെ പകുതി വാടകക്ക്. രാമനാഥപുരത്തെ അവിൻകോ ഹോട്ടെലിൽ മുറി ബുക്ക് ചെയ്ത് ഞങ്ങൾ യാത്ര തുടർന്നു. പ്രതീക്ഷിച്ചതിലും രണ്ട് മൂന്നു മണിക്കൂർ എക്സ്ട്രാ ഓടനുണ്ടിന്ന്. രാമനാഥപുരം എത്തുമ്പോൾ രാത്രിയാകും. സാധാരണ ലോങ്ങ് ട്രിപ്പുകളിൽ രാത്രിയാത്ര ഞാൻ പരമാവധി ഒഴിവാക്കാറാണ് പതിവ്. പക്ഷെ ഇന്നത് നടക്കുമെന്ന് തോന്നുന്നില്ല. തൂത്തുക്കുടിയിൽ നിന്ന് റൈറ്റ് എടുത്തു കോസ്റ്റൽ ഹൈവേ (NH 32) വഴിയാണ് ഞങ്ങൾ പോയത്. വളരെ വിജനമായ എന്നാൽ മനോഹരമായ ഒരു റൂട്ടാണിത്. റോഡ് വീതി കുറഞ്ഞതാണ് എന്നാൽ തിരിക്കുകുറവായതിനാൽ വലിയ പ്രയാസമില്ലാതെ യാത്ര ചെയ്യാം. വഴിയിലെ സ്ഥലങ്ങളും മനോഹരമാണ്.

Altrooz

ഏകദേശം ആറുമണിയോടടുത്താണ് ഞങ്ങൾ ഈ റൂട്ടിൽ കയറുന്നതു. പുറകിൽ നല്ല ചുവന്ന കളറിൽ സൂര്യൻ അസ്തമിക്കുന്നു. ഇത്രക്കും കളർഫുൾ ആയൊരു സൂര്യാസ്തമയം ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഞങ്ങൾ വഴിയിലിറങ്ങി സൂര്യാസ്തമയത്തിന്റെ ഫോട്ടോയൊക്കെ എടുത്തു. വിജനമായ വഴിയാണ്. വഴിയിലെങ്ങും ഒരു കട പോലുമില്ല. പത്തിരുപത്തഞ്ചു കിലോമീറ്റർ കഴിയുമ്പോളാണ് ചെറിയ ടൗണുകൾ എത്തുന്നത്. ആദ്യമൊക്കെ വഴി തെറ്റിയോ എന്നൊക്കെ സംശയാമായിരുന്നു. എന്നാൽ പോകെപ്പോകെ രാമനാഥപുരം ബോർഡൊക്കെ കണ്ട് തുടങ്ങി. രാത്രി എട്ടുമണി കഴിഞ്ഞപ്പോളാണ് രാമനാഥപുരം എത്തിയത്. നല്ല ക്ഷീണമുണ്ട്. ഭക്ഷണവും കഴിച്ചു നേരെ ഉറങ്ങാൻ കിടന്നു.

 

യാത്രയുടെ നാലാം ദിനമാണിന്ന്. രാവിലെ കണ്ണ് തുറന്നപ്പോഴേക്കും സമയം ഏഴുമണിയായി. കുളിച്ചു റെഡിയായി ഹോട്ടൽ വെക്കേറ്റ് ചെയ്തുപുറത്തിറങ്ങി. ഇപ്പോഴാണ് രാമനാഥപുരത്തെ ശരിക്കൊന്നു കണ്ടത്. ഇന്നലെ രാത്രി ഡ്രൈവിൽ സിറ്റിയെ നേരാംവണ്ണം കാണാൻ സാധിച്ചില്ല. രാമേശ്വരത്തിനു മുൻപുള്ള ഒരു പ്രധാന നഗരമാണ് രാമനാഥപുരം. താമസത്തിനും ഭക്ഷണത്തിനുമായി ഒരുപാട് നല്ല ഓപ്ഷനുകൾ ഇവിടെയുണ്ട്. രാമനാഥപുരത്തെ പ്രധാന ജംക്ഷനിൽ കുറെ നല്ല റസ്റ്റോറന്റുകൾ ഉണ്ടായിരുന്നു. പ്രഭാത ഭക്ഷണം അവിടുത്തെ വസന്ത ഭവനിൽ നിന്ന് കഴിച്ചു. ഇനി നേരെ രാമേശ്വരത്തേക്കാണ്. ഇവിടുന്നു അറുപതു കിലോമീറ്ററോളമുണ്ട് രാമേശ്വരത്തേക്ക്. പാമ്പൻ പാലം കയറിയാണ് യാത്ര ചെയ്യേണ്ടത്. കുട്ടിക്കാലത്തു വായിച്ചറിഞ്ഞ പാമ്പൻ പാലം ആദ്യമായി കാണാൻ പോകുന്നതിൻ്റെ ആവേശം നന്നായിട്ടുണ്ട്.

Pamban bridge

 

പാമ്പൻ പാലം

ഏകദേശം ഒരു മണിക്കൂറിൽ തന്നെ ഞങ്ങൾ പാമ്പൻ പാലത്തിൽ എത്തി. രാമേശ്വരത്തേക്കുള്ള കവാടമാണ് പാമ്പൻ. ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലമാണ് പാമ്പൻ. രാമേശ്വരം ദ്വീപിനെ ഇന്ത്യൻ മെയിൻ ലാൻഡുമായി ബന്ധിപ്പിക്കുന്ന റെയിൽപാത പാത 1914-ലാണ് പണി കഴിപ്പിച്ചത്. 1988 ഇതിനു സമാന്തരമായി ഒരു റോഡ് പാലം വരുന്നത് (അണ്ണൈ ഇന്ദിര ഗാന്ധി റോഡ് ബ്രിഡ്ജ്) വരെ രാമേശ്വരത്തേക്ക് കരവഴിയുള്ള ഒരേയൊരു യാത്രാ മാർഗമായിരുന്നു റെയിൽ പാത. ഇന്ത്യൻ മഹാസമുദ്രത്തെ മുറിച്ച് രണ്ട് കിലോമീറ്ററോളം നീളത്തിൽ പണിത പാലം ബ്രിട്ടീഷ് എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ മറ്റൊരു ഉദാഹരണമാണ്. കപ്പലുകൾ വരുമ്പോൾ ഉയർത്തി മാറ്റാവുന്ന ഒരു ഭാഗം പാലത്തിലുണ്ട്. 1964 ധനുഷ്‌കോടിയെ പ്രേതഭൂമിയാക്കിമാറ്റിയ ചുഴലിക്കാറ്റിൽ പാമ്പൻ പാലത്തിനും വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. ശ്രീലങ്കയുമായുള്ള വ്യാപാരം വർധിപ്പിക്കുവാനായി പാമ്പൻ റെയിൽപ്പാലം വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാൽ 2023 ഫെബ്രുവരി മുതൽ പാമ്പൻ റെയിൽ പാലം വഴിയുള്ള ട്രെയിൻ യാത്ര പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ഒരു പുതിയ റെയിൽപാലം ഇവിടെ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. അതിൻ്റെ നിർമ്മാണം പൂർത്തിയായാൽ മാത്രമേ ഇനി രാമേശ്വരത്തേക്ക് ട്രെയിനിൽ നേരിട്ട് യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. റോഡ് പാലത്തിന്റെ അവസാനത്തിൽ വണ്ടി നിർത്തി ഞങ്ങൾ പാലത്തിലേക്ക് നടന്നു. പലരും പാലത്തിനു മുകളിൽ വണ്ടി പാർക് ചെയ്ത് ഫോട്ടോ എടുക്കുന്നുണ്ട്. എന്നാൽ ഇത് അനുവദനീയമല്ല. മിയമവിരുദ്ധമാണ്. പോലീസ് കണ്ടാൽ ഫൈൻ അടിച്ചു തരും. റോഡ് പാലത്തിന്റെ മുകളിൽ നിന്നും ഞങ്ങൾ പാമ്പൻ റെയിൽ പാലത്തെ നോക്കി കണ്ടു. നീല നിറത്തിൽ ആകാശവും കടലും. താഴെ പുതിയ പാലത്തിന്റെ പണി നല്ല തകൃതിയായി നടക്കുന്നുണ്ട്. പാലത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും കുറെ ചെറു കൂരകൾ. മുറ്റത്തു വലിയ പായയിൽ മീൻ ഉണക്കാൻ ഇട്ടിട്ടുണ്ട്. വലിയ വൃത്തിയൊന്നും ഇല്ല. ഇങ്ങനത്തെ ഉണക്കമീനാണല്ലോ ഞാൻ കപ്പയും കൂട്ടി തട്ടാറുണ്ടായിരുന്നത് എന്നോർത്തപ്പോ മനസ്സിൽ ചെറിയൊരു അസ്കിത തോന്നി. നല്ല വെയിലുണ്ട്. കുട  ചൂടിയിട്ടും രക്ഷയില്ല. പക്ഷെ അവിടെ വന്നവരിൽ ഞങ്ങൾ മാത്രമേ കുട ചൂടിയിട്ടുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവരൊക്കെ എങ്ങനെയാണാവോ വെയിലത്ത് നിൽക്കുന്നത്.


Rameshwaram

അങ്ങനെ ഞങ്ങൾ രാമേശ്വരം എത്തിയിരിക്കുന്നു. രാമേശ്വരവും, ധനുഷ്കോടിയുമാണ് ഇനിയുള്ള രണ്ട് ദിവസത്തിൽ കാണാനുള്ളത്. രാമേശ്വരത്തെയും, ധനുഷ്കോടിയെന്ന പ്രേതനഗരത്തെയും കുറിച്ചുള്ള വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ വായിക്കാം

 

 

 (തുടരും)

 

#oru_tamizh_kadha

#tn_road_trip_diary_part_3

Thursday, November 23, 2023

“ഒരു തമിഴ് കഥ” - Road trip diary – Part 2

Kanyakumari


കന്യാകുമാരി

ഒരു മയിലിൻ്റെ കരച്ചിൽ കേട്ടാണ് രാവിലെ ഞെട്ടിയെണീറ്റത്. ഇന്നലെ വൈകുന്നേരം റൂമിനു വെളിയിൽ  കുറെ മയിലുകളെ കണ്ടിരുന്നു. കെട്ട്യോൾ ട്രാൻസ്ഫർ കിട്ടി തിരുവനന്തപുരം വന്നു താമസം തുടങ്ങിയ സമയം, എന്നും രാവിലെ എട്ടുമണിയോടെ ഞങ്ങളുടെ ക്വാർട്ടേഴ്സിൽ ഇതുപോലെ മയിലിൻ്റെ ശബ്ദം കേൾക്കുമായിരുന്നു. എന്നാലും ഡെയിലിഎട്ട് മണിക്ക് കറക്ടായി കരയുന്ന മയിൽ ഏതാണെന്നുള്ള അന്വേഷണം എത്തി നിന്നത് രാവിലെ വരുന്ന പാൽക്കാരൻ ചേട്ടനിലേക്കാണ്. ചേട്ടൻ്റെ ഹോണിൻ്റെ ശബ്ദമായിരുന്നു അത്. കെട്ട്യോൾ വിചാരിച്ചത് ഞാൻ അവളെ പറ്റിച്ചതാണെന്നാണ്. എന്നാൽ സത്യത്തിൽ ഞാനും അത് മയിൽശബ്ദം ആണെന്നാണ് അത്രയും കാലം വിചാരിച്ചിരുന്നത്. എന്തായാലും ഇന്ന് കേട്ട ശബ്ദം ഒറിജിനൽ മയിലിൻ്റെതു തന്നെയായിരുന്നു.


എണീറ്റ് പല്ലുതേച്ചു സൂര്യോദയം കാണാൻ ഇറങ്ങി. കന്യാകുമാരിയിൽ വന്നിട്ട് സൂരോദയം കാണാതെ തിരിച്ചു പോകുന്നത് എങ്ങനെയാണു ?. ഞങ്ങൾ എത്തുമ്പോഴേക്കും സൺറൈസ് പോയിന്റിലൊക്കെ നല്ല തിരക്കായിട്ടുണ്ട്. ആൾക്കാരെ തട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥ. പ്രത്യേകിച്ചും വാരാന്ത്യം കൂടിയാണല്ലോ. കന്യാകുമാരി പീറിലേക്ക് നടന്നു. കടലിൽ കല്ലിട്ടുണ്ടാക്കിയ ഒരു കടൽപ്പാലമാണിത്. കുറേദൂരം കടലിലേക്ക് നടക്കാം ഇതുവഴി. അതിൻ്റെ അറ്റത്തു സ്ഥാനം പിടിച്ചുകൊണ്ട്  അരുണകിരണ ദർശനത്തിനായി കണ്ണുകൾ പരക്കെ തുറന്നു. അല്പനേരത്തിനുള്ളിൽത്തന്നെ ചക്രവാളത്തിൽ സൂര്യോദയം കണ്ട് തുടങ്ങി. ആളുകൾ ആരവം മുഴക്കിത്തുടങ്ങി. മൊബൈൽ ക്യാമറകൾ ചറപറാ കൺചിമ്മിത്തുറന്നു. ചെറുമഴയത്ത്, ആ തണുത്ത കാറ്റിൽ സൂര്യോദയം കണ്ടത് മറക്കാനാവാത്ത ഒരോർമ്മയായിരുന്നു


ഭഗവതിയമ്മൻ ക്ഷേത്രം

വിശപ്പിൻ്റെ വിളി വന്നു തുടങ്ങിയിരിക്കുന്നു. അടുത്തുള്ള കടയിൽ നിന്ന് നല്ല നെയ്റോസ്റ്റിന്റെ മണം. നേരെയങ്ങു കേറി ആഗ്രഹമറിയിച്ചു. പക്ഷെ ചായേം ദോശയും വരാൻ കുറെയേറെ കാത്തിരിക്കേണ്ടി വന്നു. അത്രക്ക് തിരക്കുണ്ടായിരുന്നു. വരുന്ന വഴി കന്യാകുമാരി ഭഗവതിയമ്മൻ  ക്ഷേത്രത്തിലും കയറി.  ബാണാസുരൻ കന്യാകുമാരി അടക്കി വാണ സമയം, അസുരൻ്റെ ക്രൂരതകളിൽ ദേവൻമാർ നെട്ടോട്ടമോടുന്ന സമയം.  ഭഗവതി ബാണാസുര നിഗ്രഹത്തിനായി കന്യാകുമാരിയിൽ കുമാരിയെന്നപേരിൽ ഭൂജാതയായി. കന്യകയായ ഒരു പെൺകുട്ടിയെ കൊണ്ട് മാത്രമേ ഈ അസുരനെ നിഗ്രഹിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ പെൺകുട്ടി വളർന്നു വരികെ ശിവ ഭഗവാനിൽ ആകൃഷ്ടയായി. ശിവൻ ഭഗവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. സൂര്യോദയത്തിനു മുൻപുള്ള ബ്രഹ്മമുഹൂർത്തമായിരുന്നു കല്യാണസമയമായി തീരുമാനിച്ചിരുന്നത്. കല്യാണത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ശിവൻ പുലർച്ചെ തന്നെ കന്യാകുമാരിക്കടുത്തുള്ള ശുചീന്ദ്രത്തിൽ നിന്ന് വിവാഹത്തിനായി യാത്ര ആരംഭിച്ചു. എന്നാൽ കല്യാണം നടന്നാൽ ദേവിയുടെ ബാണാസുര നിഗ്രഹം നടക്കില്ല എന്ന് മനസ്സിലാക്കിയ  നാരദൻ ഒരു കോഴിയായി കൂവി. കോഴിക്കൂവൽ കേട്ട ശിവൻ നേരം പുലർന്നെന്നും, മുഹൂർത്തം കഴിഞ്ഞുപോയെന്നും കരുതി ശുചീന്ദ്രത്തിലേക്ക് തിരിച്ചു പോയി. എന്നാൽ ഏറെനേരം ശിവനെ കാത്തിരുന്ന കുമാരി താൻ കബളിക്കപ്പെട്ടെന്ന് കരുതി രോഷാകുലയായി. വിവാഹത്തിനായി ഒരുക്കിവച്ച ഭക്ഷണമെല്ലാം വലിച്ചെറിഞ്ഞു. കന്യാകുമാരിയിലാകെ ചിതറിപ്പോയ ഈ  ആഹാരപദാർത്ഥങ്ങൾ ആണത്രേ ഇവിടുത്തെ മണ്ണിനു പലനിറങ്ങൾ നൽകിയത്.  പിന്നീട് കുമാരി ബാണാസുരനെ വധിക്കുകയും ശിവനെ വിവാഹം ചെയ്യുകയുമാണ് ഉണ്ടായത്.ഇതാണത്രേ കന്യാകുമാരി ഭഗവതി അമ്മാൻ ക്ഷേത്രത്തിൻ്റെ ഐതിഹ്യം. ഇതിനോടനുബന്ധിച്ചു മറ്റൊരു കഥകൂടി പ്രചാരത്തിൽ ഉണ്ട്. കുമാരിയുടെ വിവാഹവേഷത്തിലുള്ളതാണ് ഭഗവതിയമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കുമാരിയുടെ മൂക്കുത്തിയിൽ നിന്ന് പ്രതിഫലിക്കുന്ന വെളിച്ചം ഒരിക്കൽ ഒരു നാവികനെ തെറ്റിദ്ധരിപ്പിച്ചു. മൂക്കുത്തിയിലെ വെളിച്ചം ഏതോ ലൈറ്റ് ഹൌസിൽ നിന്നുള്ളതാണെന്നു തെറ്റിദ്ധരിച്ച് അയാൾ കന്യാകുമാരിയിലേക്ക് കപ്പൽ അടുപ്പിക്കുകയും, കരയിലെ കൽക്കെട്ടിലിടിച്ച് കപ്പൽ തകരുകയും ചെയ്തു. ഇതിനെത്തുടർന്ന് വീണ്ടും ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനായി ക്ഷേത്രത്തിലെ കിഴക്കേ വാതിൽ സ്ഥിരമായി അടച്ചിടുകയാണ് ഉണ്ടായത്. വർഷത്തിൽ അഞ്ചുദിവസം മാത്രമാണ് ഇപ്പോൾ ഈ വാതിൽ തുറക്കുന്നത്. ആയിരക്കണക്കിന് ഭക്തരും, സഞ്ചാരികളും ഇന്നിവിടം സന്ദർശിക്കുന്നു. ക്ഷേത്രത്തിൽനിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ വിവേകാനന്ദപ്പാറയിലേക്ക് ബോട്ട്കയറാൻ ആളുകൾ ക്യൂ നിക്കുന്നത് കാണാമായിരുന്നു. എട്ടുമണിക്കേ ബോട്ട് സർവീസ് തുടങ്ങുകയുള്ളൂ. എന്നാൽ ഇപ്പോൾത്തന്നെ ക്യൂവിൽനിറയെ ആൾക്കാരുണ്ട്. 

വിവേകാനന്ദപ്പാറ 

Vivekananda rock memorial

ബോട്ട് സർവീസ് തുടങ്ങാൻ ഇനിയും സമയം ഉണ്ടായിരുന്നതിനാൽ ഞങ്ങൾ ഗസ്റ്റ് ഹൌസിൽ പോയി റെസ്റ്റ് എടുത്തു തിരിച്ചു വന്നു. വന്നപ്പോഴും ക്യൂവിന് മാറ്റമൊന്നും ഇല്ല. ക്യൂ നീണ്ട് നീണ്ടു പുറത്തെ മെയിൻ റോഡ് വരെ നീളുന്നുണ്ട്. ടിക്കറ്റ് എടുക്കാനുള്ള ക്യൂവിൽ യാത്ര ചെയ്യാനുള്ള എല്ലാ ആളുകളും കേറി നിൽക്കണം എന്നതാണ് മറ്റൊരു പ്രശ്നം. ആരെക്കിലും ഒരാൾ മാത്രം ക്യൂവിൽ നിന്ന് ടിക്കറ്റ് എടുക്കാം എന്ന് വിചാരിച്ചാൽ നടക്കില്ല. അങ്ങനെ ഞങ്ങൾ നാലുപേരും ക്യൂവിൽ കുറെ നേരം വെയിലുകൊണ്ട് നിന്നു. രാവിലെയാണെങ്കിലും നല്ല ചൂടുണ്ട്. കുട്ടികളൊക്കെ അസ്വസ്ഥരായി കരയുന്നു. ക്യൂ വളഞ്ഞുപുളഞ്ഞങ്ങനെ പോകുന്നു. അവസാനം ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ ടിക്കറ്റു കിട്ടി. അമ്പതു രൂപയാണ് ഒരാൾക്ക് നിരക്ക്. 200 രൂപ കൊടുത്താൽ സ്പെഷ്യൽ ടിക്കറ്റു കിട്ടും. അതെടുത്താൽ ടിക്കറ്റ് കൌണ്ടർ വരെയുള്ള വലിയ ക്യൂ ഒഴിവാക്കാം. ടിക്കറ്റ് എടുത്തു വീണ്ടും അടുത്ത ക്യൂവിലേക്ക്. ബോട്ടിൽ കയറാനുള്ള തിരക്കാണ്. രണ്ട് ബോട്ടുകളാണ് ഇവിടെ ഉള്ളത്. അത് തുടർച്ചയായി അങ്ങോട്ടും ഇങ്ങോട്ടും ഷട്ടിൽ അടിച്ചുകൊണ്ടിരിക്കുകയാണ്. വീണ്ടും ഒരുമണിക്കൂറോളം എടുത്തു ബോട്ടിനകത്ത് കയറിപ്പറ്റാൻ. സാധാരണയായി വിവേകാന്ദന്ദപ്പാറയും അതിനടുത്തുള്ള തിരുവള്ളുവർ പ്രതിമയും സന്ദർശിച്ചാണ് ബോട്ട് തിരികെയെത്തിക്കുന്നത്. എന്നാൽ ഇത്തവണ തിരുവള്ളുവർ പ്രതിമയിലേക്കുള്ള പ്രവേശനം അറ്റകുറ്റപ്പണികൾ കാരണം നിർത്തിവച്ചിരിക്കുകയായിരുന്നു. തമിഴ് കവി തിരുവള്ളുവരുടെ സ്മരണാർത്ഥം നിർമ്മിച്ചിട്ടുള്ള, 41 മീറ്റർ ഉയരമുള്ള ഈ പ്രതിമ 2000 ജനുവരി ഒന്നാം തീയതിയാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. കഴിഞ്ഞ തവണ വന്നപ്പോഴും എനിക്കിവിടം സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. കരയിൽ നിന്ന് അഞ്ചുപത് മിനിറ്റിൽ തന്നെ വിവേകാനന്ദപ്പാറയിൽ എത്തും. 20 രൂപ കൊടുത്ത് ഇവിടുത്തെ പ്രവേശനനത്തിനു വീണ്ടും ടിക്കറ്റ് എടുക്കണം. പാവനമായ ഈ പാറയിൽ പാദരക്ഷകൾ അനുവദിച്ചിട്ടില്ല. ചെരുപ്പ് സൂക്ഷിക്കാൻ പ്രത്യേകം സ്ഥലം ഉണ്ട്. ചെരിപ്പിടാതെ ചൂടുപിടിച്ച പാറയിൽ ചവിട്ടുന്നത് ഒരു ബൂംചിക്കാ വൗ വൗ മൊമെൻറ്റ് ആയിരുന്നു. വെയിൽ മാറ്റി നിർത്തിക്കഴിഞ്ഞാൽ വളരെ ശാന്തവും സമാധാനം തരുന്നതുമായ ഒരന്തരീക്ഷമാണ് ഇവിടുത്തേത്. നല്ല തണുത്ത കാറ്റും. വിവേകാനന്ദൻ ധ്യാനത്തിനായി ഈ സ്ഥലം തിരഞ്ഞെടുത്തതിൽ അദ്ഭുതമില്ല. മൂന്നു ദിനരാത്രങ്ങളാണത്രെ വിവേകാനന്ദൻ ഇവിടെ ധ്യാന നിമഗ്നനായിരുന്നത്. സ്വാമി വിവേകാനന്ദൻ്റെ സ്മരണാർത്ഥം ഇവിടെ 1970-ൽ ഒരു സ്മാരകം നിർമ്മിച്ചു വിവേകാനന്ദൻ്റെ ഒരു പൂർണകായ പ്രതിമയും ഇതിനകത്തുണ്ട്. ഇതിൻ്റെ ഒരു ധ്യാനമുറിയും പണി കഴിപ്പിച്ചിട്ടുണ്ട്. സന്ദർശകർക്ക് ധ്യാനിക്കാനായി ഈ മുറി ഉപയോഗപ്പെടുത്താം.  

വെയിൽ കനക്കും മുൻപ് ഞങ്ങൾ അവിടെനിന്നും ഇറങ്ങി. എന്നാലും ഉള്ളവയിലിൻ്റെ കാഠിന്യത്തിൽ തന്നെ  എല്ലാരും തളർന്നിരുന്നു. വെളിയിൽ എത്തി ഒരു ജ്യൂസും കുടിച്ച് നേരെ ഗസ്റ്റ്ഹൌ സിലേക്ക് വിട്ടു. ഊണ് അവിടെ നേരത്തെ തന്നെ വിളിച്ചു പറഞ്ഞിരുന്നു. ഭക്ഷണവും കഴിച്ചു ഒരുറക്കവും പാസ്സാക്കി ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് നടന്നു.


കന്യാകുമാരി ലൈറ്റ് ഹൌസ് 

Kanyakumari light house

ഞങ്ങളുടെ ഗസ്റ്റ് ഹൌസിൻ്റെ നേരെ മുൻപിൽ തന്നെയായിരുന്നു കന്യാകുമാരിയിലെ ലൈറ്റ്  ഹൌസ്. സാധാരണ ഞാൻ കണ്ടിട്ടുള്ള ലൈറ്റ് ഹൌസുകളിൽ നിന്നും ഒരൽപ്പം വ്യത്യസ്തമാണ് ലൈറ്റ് ഹൌസ്. വൃത്താകൃതിയിലുള്ള ഗോപുരമാണ് ഒട്ടുമിക്കയിടങ്ങളിലും കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ ചതുരാകൃതിയിലുള്ള ഗോപുരമാണ്. അതിനു മുകളിൽ റഡാർ പോലെ എന്തോ ഒന്ന് കറങ്ങുന്നുണ്ട്. അതിനു താഴെയാണ് കറങ്ങുന്ന ലൈറ്റ് ഉള്ളത്. മുകളിലേക്ക് കയറാൻ ലിഫ്റ്റ് സൗകര്യമുണ്ട്. ഗ്ലാസ് ചുമരുകളുള്ള ലിഫ്റ്റിൽ പതിയെ മുകളിലോട്ട് പോകുമ്പോൾ പതുക്കെ കന്യാകുമാരിയുടെ പനോരാമിക് ദൃശ്യം വ്യക്തമായി തുടങ്ങും. സന്ദർശകർ കുറവായതിനാൽ കുറേനേരം ഞങ്ങൾ അവിടെ ചിലവഴിച്ചു.


മായാപുരി മെഴുകു മ്യൂസിയം

Mayapuri wax museum

കന്യാകുമാരി റെയിൽവെ സ്റ്റേഷൻ എൻട്രൻസിനടുത്തായാണ് മായാപുരി സ്ഥിതി ചെയ്യുന്നത്.ഇന്ത്യയിലെ തന്നെ പ്രശസ്തനായ മെഴുകു ശില്പി, മലയാളിയായ സുനിൽ കാന്തല്ലൂരാണ് ഇവിടെ ഇങ്ങനെ ഒരു വാക്സ് മ്യൂസിയം ഒരുക്കിയത്. ലോക പ്രശസ്തമായ മാഡം തുസാഡ്സ് മെഴുകു മ്യൂസിയം പോയിക്കാനാണ് പറ്റാത്തതുകൊണ്ട് ഈ മ്യൂസിയം എന്നെ തൃപ്തിപ്പെടുത്തി. എപിജെ അബ്ദുൽ കാലം, അമിതാബ് ബച്ചൻ ,ഐൻസ്റ്റീൻ, ഒബാമ അങ്ങനെ ഒരുപാട് പ്രമുഖരുടെ മെഴുകു പ്രതിമകൾ ഇവിടെ കാണാം, ഇത് കൂടാതെ ഒരു 3D ആര്ട്ട് ഗാലറി, VR തിയേറ്റർ, 9D മൂവീ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. മെഴുകു മ്യൂസിയം മാത്രമായി 120 രൂപയാണ് ടിക്കറ്റ് നിരക്ക്. എല്ലാം വേണെമെന്നുണ്ടെങ്കിൽ 400 രൂപയുടെ കോംബോ ടിക്കറ്റെടുക്കാം. അവിടെത്തെ സ്റ്റാഫുകൾ മിക്കവരും മലയാളികളാണ്. സുനിൽ കാന്തല്ലൂരിന് തിരുവനന്തപുരത്തും ഒരു മെഴുകു മ്യൂസിയം ഉണ്ട്.


ത്രിവേണി സംഗമം

മെഴുകു മ്യൂസിയത്തിൽ നിന്നിറങ്ങി ഒരു ചായയും കുടിച്ചു ഞങ്ങൾ നേരെ ചെന്നത് ത്രിവേണി സംഗമം കാണാനായിട്ടാണ്. അറബിക്കടലും , ഇന്ത്യൻ മഹാസമുദ്രവും , ബംഗാൾ ഉൾക്കടലും ഒന്നിച്ചു ചേരുന്നിടം. ഇന്നൊരല്പം രൗദ്രഭാവത്തിലാണ് കടലുള്ളത്, എന്നാലും ആളുകൾ വെള്ളത്തിലിറങ്ങി സ്നാനം ചെയ്യുന്നുണ്ടായിരുന്നു. അതിന് പുറകിലായി ഒരു കൽമണ്ഡപമുണ്ട്. കുറേപ്പേർ അവിടെയും ഇരുന്നു വിശ്രമിക്കുന്നുണ്ട്. കടൽക്കാറ്റേറ്റ് ഇങ്ങനെ നിൽക്കുമ്പോൾ സമയം പോകുന്നത് അറിയുന്നില്ല. ഇരുട്ടവാറായി. ഞങ്ങൾ മുന്നോട്ടു നീങ്ങി. അതിനടുത്തായി കുറെ കൊച്ചുകൊച്ചു കടകളുണ്ട്. കന്യാകുമാരിയുടെ ഓർമ്മക്കായി എന്തെങ്കിലും വാങ്ങിക്കണമെന്നു വിചാരിക്കുകയായിരുന്നു. എല്ലാത്തിനും നല്ല വിലക്കുറവാണ്. ആവശ്യത്തിലേറെ സാധനങ്ങൾ വാങ്ങിച്ചു. ഷെല്ലുകൊണ്ടുള്ള മാലയും, വളയും, അലങ്കാരവസ്തുക്കളും  അങ്ങനെ കുറെ.

Triveni Sangamam

ഇരുട്ടുവീണിരിക്കുന്നു. കടൽത്തീരത്തായി ഒരു ഫുഡ്കോർട്ടുണ്ട്, Sea shore food court. സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, സീ ഫുഡ്, ചാട്ട്, വെജിറ്റേറിയൻ എല്ലാത്തിനും പ്രത്യേകം , പ്രത്യേകം കൗണ്ടറുകൾ ഉണ്ട്. എല്ലാത്തിനുംകൂടി ഒരു ബില്ലിംഗ് കൌണ്ടർ ആണുള്ളത്. ആദ്യമേ ബില്ലിംഗ് കൗണ്ടറിൽ പൈസ കൊടുത്തു ഒരു പ്രീപെയ്ഡ് കാർഡ് മേടിക്കണം. അത് വച്ചാണ് ഇവിടുത്തെ കൗണ്ടറുകളിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യുന്നത്. ഓർഡർ തുകക്കനുസരിച്ചു കാർഡിൽനിന്നും ബാലൻസ് കുറയ്ക്കും. പ്രീപെയ്ഡ് കാർഡിൽ ബാലൻസ് ബാക്കിയുണ്ടേൽ അത് റീഫണ്ട് ചെയ്തെടുക്കാം. ഇവിടെ ഫുഡിന് റേറ്റ് ഒരൽപം കൂടുതലാണ്, എന്നാൽ ആംബിയൻസും, സർവീസും അതിനെ ഒരു പരിധിവരെ മറച്ചുവയ്ക്കും. ഫുഡും കഴിച്ച് നേരെ ഗസ്റ്റ് ഹൌസിലേക്ക് വിട്ടു. ഇനി നല്ലൊരുറക്കം പാസാക്കണം. നാളെ രാവിലെ കന്യാകുമാരിയിൽ നിന്നും യാത്ര തിരിക്കും. തിരുനെൽവേലി - തൂത്തുക്കുടി വഴി ധനുഷ്കോടി ചെന്നെത്തണം. അപ്പോ അതിൻ്റെ വിശേഷങ്ങളുമായി അടുത്ത ഭാഗത്തിൽ കാണാം.


(തുടരും)


#oru_tamizh_kadha

#tn_road_trip_diary_part_2