Saturday, November 19, 2016

കള്ളപ്പണക്കാരേ 'നമോ'വാകം

          
Demonetisation of 500 and 1000


           റേഷന്‍ കട കമ്പ്യൂട്ടര്‍ വലക്കരിച്ചതിന്റെ പരിണിതഫലമായി സ്മാര്‍ട്ട് ആയ കണാരേട്ടനെ പോലെയുള്ളവരെ കുറിച്ച് മുന്‍പൊരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഇത്തവണ പക്ഷെ അതുക്കും മേലെയുള്ള ചില കാര്യങ്ങളാണ് പറയാന്‍ ഉദേശിക്കുന്നത്. പറഞ്ഞു വരുന്നത് വേറൊന്നിനെയും കുറിച്ചല്ല. അഞ്ഞൂറിന്റെയും, ആയിരത്തിന്റെയും നോട്ടു നിരോധനത്തെ കുറിച്ചാണ്. കള്ളപ്പണക്കാരുടെ പെടലിക്ക്‌ പിടിക്കാനായി തുടങ്ങിയ സംഗതി പക്ഷെ ഇപ്പൊ കണാരേട്ടനെ പോലെയുള്ളവരുടെ നെഞ്ചത്താണ് കൊള്ളുന്നത്‌. 

             തൊഴിലുറപ്പ് പദ്ധതിയുടെ കൂലി ബാങ്ക് വഴി കൊടുക്കാന്‍ തുടങ്ങിയപ്പോ ആദ്യം ആശ്വസിച്ചതു ദാക്ഷായണിയേടത്തിയാണ്. കൂലി കൈയില്‍ കിട്ടാത്തത് കൊണ്ടു , ടൌണിലെ ATM വരെ പോയി കാശെടുത്ത് കള്ളുഷാപ്പിലേക്കോടാന്‍ കണാരേട്ടന്‍ മുതിരാറില്ല. അതോണ്ട് തന്നെ വൈകുന്നേരത്തെ പാമ്പുകളിയും പൂരപ്പാട്ടും ഏതാണ്ട് അവസാനിച്ച മട്ടാണ്. ബാങ്ക് അക്കൌണ്ടില്‍ ആണെങ്കില്‍ അത്യാവശ്യം ബാലന്സുമായി. അങ്ങനെ വീട്ടില്‍ ശാന്തിയും സമാധാനവും വിളയാടിയ സമയത്താണ് ഇടിത്തീ പോലെ നോട്ടു നിരോധനം വന്നത്. 

         ഇതോടൊപ്പം തന്നെ നാട്ടിലെ ATM-മ്മുകള്‍ എല്ലാം തന്നെ കാലിയായി ഷട്ടറിട്ടു കിടക്കുകയും ചെയ്തു. അഞ്ഞൂറും ആയിരവും വല്ലപ്പോഴും മാത്രം കണി കാണുന്ന തന്നെ പോലുള്ളവരെയൊന്നും ഇത് ഒരു വിധത്തിലും ബാധിക്കാന്‍ പോകുന്നില്ല എന്നു കരുതിയ കണാരേട്ടന്‍, കാര്യങ്ങള്‍ പിടിവിട്ടു പോകുന്നത് പിന്നീടാണറിഞ്ഞത്. നയാ പൈസയില്ല , കൈയിലൊരു നയപൈസയില്ല എന്നാ പാട്ട് അന്വര്തമായി. അത്യാവശ്യം വേണ്ട പച്ചക്കറിയും , പലവ്യഞ്ജനങ്ങളും വീട്ടില്‍ സ്റ്റോക്ക്‌ ഉണ്ടായത് കാരണം രണ്ടു മൂന്നു ദിവസം കഴിഞ്ഞു കൂടി. പക്ഷെ പിന്നീട് കാര്യങ്ങള്‍ തകിടം മറിഞ്ഞു. മുന്‍പ്  സ്ഥിരമായി കടം തന്നവരെല്ലാം ഇപ്പൊ ഇങ്ങോട്ട് കടം ചോദിക്കുന്നു. ATM-മ്മുകള്‍ ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നു. ഇനിയിപ്പോ തുറന്ന ATM-മ്മുകള്‍ വല്ലതും ഉണ്ടെങ്കില്‍ തന്നെ അതെല്ലാം മൂന്നും, നാലും ATM കാര്‍ഡുകള്‍ ഉള്ള ബൂര്‍ഷ്വാസികള്‍ അപ്പൊ തന്നെ കാലിയാക്കുന്നു. ബാങ്കില്‍ നിന്നു പൈസ പിന്‍വലിക്കാനാണെങ്കില്‍ ഒരു കിലോമീറ്റര്‍ നീളത്തിലെങ്കിലും ക്യൂ നിക്കണം. ഒരു ദിവസത്തെ പണിക്കൂലിയും കളഞ്ഞു ബാങ്കിന്‍റെ മുന്‍പില്‍ ക്യൂ നിന്നാല്‍ വീട്ടില്‍ അടുപ്പു പുകയില്ലാ എന്നു കണാരേട്ടനറിയാം. 

                  ഇനിയിപ്പോ പൈസ സംഘടിപ്പിക്കാന്‍ എന്താണൊരു വഴി എന്നാലോചിച്ചു ഉത്തരം നോക്കി കിടക്കുമ്പോള്‍ അതാ വരുന്നു ദാക്ഷായണിയേടത്തി. അടുക്കളയിലെ പഴയ തകരപ്പെട്ടി തുറന്നു പുറത്തെടുത്ത ഒരു പഴയ ബാലരമയുമായി.

“ഫ..!! കൈയില്‍ അഞ്ചിന്റെ പൈസയില്ലാതിരിക്കുമ്പോഴാ അവളുടെ ഒരു ബാലരമ വായന” കണാരേട്ടന്‍ മനസ്സില്‍ പറഞ്ഞു. (നോട്ട് ദ പോയിന്‍റ്,  ‘മനസ്സില്‍ പറഞ്ഞു’- ഇതൊരു ഗുണപാഠമാണ്, ഇത്തരം അവസ്ഥകളില്‍ ഭാര്യമാരോട് മനസ്സില്‍ മാത്രമേ പറയാവൂ, പ്രത്യേകിച്ചും കൈയില്‍ കാശില്ലാതെ നമ്മുടെ ഡിഫെന്‍സ് വീക്കായിരിക്കുമ്പോള്‍. അല്ലെങ്കില്‍ ഒരു കുടുംബ കലഹമോ, ഇറങ്ങിപ്പോക്കോ ഒക്കെ പ്രതീക്ഷിക്കാം)

           ദാക്ഷായണിയേടത്തി ബാലരമ തുറന്നു, അതില്‍ നിന്നും നൂറിന്‍റെ പഴയ കുറച്ചു നോട്ടുകള്‍ പുറത്തെടുത്തു കണാരേട്ടന്റെ കൈയില്‍ കൊടുത്തു. തന്റെ മുന്നില്‍ അവതരിച്ച രക്ഷകയെപ്പോലെ കണാരേട്ടന്‍ ദാക്ഷായണിയേടത്തിയെ അന്തം വിട്ടു നോക്കി നിന്നു. സംശയാസ്പദമായ പല സാഹചര്യങ്ങളിലും അവളുടെ കൈയില്‍ ഈ ബാലരമ താന്‍ കണ്ടിട്ടുണ്ട്. പ്രായാവുമ്പോള്‍ മനുഷ്യര്‍ കുട്ടികളെ പോലെയാവും എന്നു കേട്ടിട്ടുണ്ട്, ചിലപ്പോ ആ കുട്ടികള്‍ക്ക് ബാലരമ വായിക്കാന്‍ തോന്നുമായിരിക്കും, അത്രയേ താനും കരുതിയുള്ളൂ.  പക്ഷെ ഇതിനു പിന്നില്‍ ഇങ്ങനെയൊരു രഹസ്യ നിക്ഷേപം ഒളിഞ്ഞിരിക്കുന്നുണ്ടെന്നു കണാരേട്ടന്‍ അപ്പോഴാണ്‌ മനസ്സിലാക്കിയത്.

            അങ്ങനെ ബോണസ്സായി കിട്ടിയ കാശുമായി ഏതാനും ദിവസം കൂടി തള്ളി നീക്കാന്‍ കണാരേട്ടനും കുടുംബവും തയ്യാറായി കഴിഞ്ഞു.

              ഇത് കണാരേട്ടന്റെ മാത്രം അവസ്ഥയല്ല. നാട്ടിലെ പല വീടുകളിലും ഇപ്പോള്‍ നടക്കുന്നതാണ്. ഊണും ഉറക്കവും വെടിഞ്ഞു, ജോലി ലീവ് എടുത്തും , കൂലി വേണ്ടാന്നു വച്ചുമാണ് പലരും ATM-ലും ബാങ്കിന്‍റെ മുന്‍പിലും ക്യൂ നില്‍ക്കാന്‍ ഇറങ്ങി തിരിക്കുന്നത്. ലക്ഷങ്ങള്‍ ഒരു കൈ അകലത്തില്‍ ഉണ്ടായിട്ടും ഉപയോകപ്പെടുത്താന്‍ പറ്റാത്ത അവസ്ഥ. പഴയ കാലത്തിലേക്കുള്ള മടങ്ങി പോക്കാണ് ഇത് പലര്‍ക്കും. കാശ് കൊടുത്തു വാങ്ങുന്ന സാധനങ്ങള്‍ക്ക് പകരം, ചീരയും, മുരിങ്ങയിലയും, വാഴക്കാമ്പും പലരുടെയും അടുക്കളയില്‍ വീണ്ടും സ്ഥാനം പിടിച്ചു തുടങ്ങി. മീന്‍ വാങ്ങിക്കാന്‍ പോലും കാറെടുത്ത് പോകുന്നവര്‍ ഇപ്പോള്‍ KSRTC ബസ്സിനു പുറകെയുള്ള ഓട്ടത്തിലാണ്. സത്യം , പൂന്താനം ഞാനപ്പാനയില്‍ പാടിയത് എത്ര ശരിയാണ്.

              ഇപ്പോ ATM ആണ് നാട്ടിലെ താരം. സര്‍വ്വ മതസ്ഥരെയും, പണക്കാരനെയും, പാവപ്പെട്ടവനെയും, പരസ്പ്പരം തമ്മിലടിച്ചവരെയും, പാര വച്ചവരെയും ഒരേ ക്യൂവില്‍ ഒന്നിച്ചു നിര്‍ത്താനുള്ള കഴിവ് ഇപ്പൊ ATM-നു മാത്രമേ ഉള്ളൂ. ചന്ദ്രനില്‍ നിന്നു നഗ്ന നേത്രങ്ങളാല്‍ കാണാവുന്ന ഭൂമിയിലെ മറ്റൊരു സംഭവമായി ATM-ലെ ക്യൂ മാറിക്കഴിഞ്ഞു എന്നാണു ഇപ്പൊ അറിയാന്‍ കഴിഞ്ഞത്. BPL ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ ക്യൂ നിന്നവര്‍ ഇപ്പൊ കൈയിലുള്ള ലക്ഷങ്ങള്‍ ബാങ്കിലിടാന്‍ ക്യൂ നിക്കുന്നു. എന്തൊരു വിരോധാഭാസം അല്ലെ

വാല്‍ക്കഷണം: അമ്മ അരിക്കലത്തിലും , പുട്ട് കുറ്റിയിലും പൂഴ്ത്തി വച്ച കള്ളപ്പണം മുഴുവന്‍ പുറത്തു വന്നു എന്നതാണ് എനിക്ക് ഇതുകൊണ്ടുണ്ടായ ഒരു നേട്ടം. അല്‍പ്പം ബുദ്ധിമുട്ട് അനുഭവിച്ചാലും ഉദ്ദേശശുദ്ധിയെ ചൊല്ലി നാട്ടുകാര്‍ നോട്ടു നിരോധനത്തെ പിന്തുണക്കും എന്നു തന്നെ കരുതാം..

...ശുഭം..!!

Friday, September 9, 2016

യാത്രകള്‍ അവസാനിക്കുന്നില്ല, A tiny travelogue



Route Map
Route Map
    “പനിക്ക് പാരസെറ്റമോള്‍ വാങ്ങിക്കാന്‍ ഡോക്ടറുടെ അടുത്ത് പോകുന്നതല്ലാതെ നീ വീട് വിട്ടു എങ്ങോട്ടെങ്കിലും പോയിട്ടുണ്ടോ ?” - ഇത് പറഞ്ഞു എന്റെ കസിന്‍ എന്നെ പല തവണ കളിയാക്കിയിട്ടുണ്ട്. ശരിയാണ് , വീട്ടിലെ ഒരേ ഒരു സന്താനമായതുകൊണ്ടായിരിക്കാം കുട്ടിക്കാലത്ത് എന്നെ അധികമൊന്നും വീടിനു പുറത്തേക്കു വിട്ടിരുന്നില്ല. കോളേജില്‍ പഠിക്കുന്ന കാലം വരെ ഞാന്‍ കോഴിക്കോടു വിട്ടു പുറത്തു പോയിട്ടുള്ളത് വെറും രണ്ടേ രണ്ടു തവണ മാത്രമാണ്. ഒരിക്കല്‍ അച്ഛന്റെ ഒരു പരിചയക്കാരന്റെ കല്യാണത്തിന് കണ്ണൂര് വരെയും, മറ്റൊരിക്കല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം വരെയും. ഇതുകൊണ്ടാണോ എന്നറിയില്ല ഇപ്പോള്‍ യാത്രകള്‍ എനിക്ക് പെരുത്ത്‌ ഇഷ്ടമുള്ള ഒരു സംഗതിയാണ്.

                          കുട്ടിക്കാലത്തെ യാത്രാ ദാരിദ്ര്യം തീര്‍ക്കാനെന്നവണ്ണമാണ് കോളേജ് പഠനാനന്തരം ഒരുപാട് യാത്രകള്‍ എന്റെ ഈ എളിയ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. ആദ്യമായി ജോലി കിട്ടി ഹൈദരാബാദില്‍ പോയതില്‍ തുടങ്ങി, ശ്രീഹരികോട്ടയിലെക്കുള്ള ഔദ്യോഗിക യാത്രകളില്‍ വരെ അതെത്തിനില്‍ക്കുന്നു.പത്തു വര്‍ഷം സ്കൂളില്‍ പടിച്ചതിനപ്പുറം, വിക്കിപീഡിയ-ക്കും ഗൂഗിളിനും പറഞ്ഞു തരാന്‍ കഴിയുന്നതിലും കൂടുതല്‍ അനുഭവങ്ങള്‍ ഓരോരോ യാത്രയും നമ്മളിലെക്കെത്തിക്കുന്നു. കോട്ടി മാര്‍ക്കറ്റിലെ പച്ച വെള്ളം പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന തെരുവ് കച്ചവടക്കാരും, നന്ദി ഹില്ല്സിലെ കോടമഞ്ഞും, പൊന്മുടിയുടെ തണുപ്പും, ചിക്കമഗളൂരും, കൂര്‍ഗും, മസബ് ടാങ്ക് പാര്‍ക്കിലെ വൈകുന്നേരങ്ങളും മനസ്സിന്‍റെ പുസ്തകത്തില്‍ നിന്നു ഒരിക്കലും പറിച്ചു കഴിയാന്‍ പറ്റാത്ത ഏടുകളാണ്.

                              എന്റെ യാത്രകള്‍ പലതും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതോ, മുന്‍പേ തീരുമാനിച്ചുറപ്പിച്ചവയോ ആയിരുന്നില്ല. തലേ ദിവസം ഉറങ്ങാന്‍ കിടക്കുമ്പോള്‍ തോന്നുന്ന ചിന്തകള്‍ പിറ്റേന്നത്തെ യാത്രകളായി പരിണമിക്കുന്നു. അതുമല്ലെങ്കില്‍ കൂട്ടുകാരുമൊത്തുള്ള സൗഹൃദ സംഭാഷണങ്ങള്‍ ചില യാത്രകളിലേക്ക് വഴി മാറുന്നു. ഈയിടെ ശ്രിഹരികോട്ടയില്‍ നിന്നു മടങ്ങി വരുമ്പോള്‍ തലയില്‍ മിന്നിയ ഒരു ആശയമായിരുന്നു പുതിയതായി വാങ്ങിയ സ്കൂട്ടരില് ഒരു മണ്‍സൂണ്‍ യാത്ര നടത്തുക എന്നുള്ളത്. ഉടന്‍ തന്നെ ട്രെയിനില്‍ കൂടെ ഉണ്ടായിരുന്ന മനുവിനോട് കാര്യം പറഞ്ഞു. മനു എന്റെ കൂടെ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നവനാണ്. ഒട്ടും താമസിച്ചില്ല അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്നു ആലപ്പുഴ വഴി എറണാകുളം വരെ പോയി വരാന്‍ തീരുമാനിച്ചു. 110 CC സ്കൂട്ടറില്‍ ഇത്രേം ദൂരം പോയി വരുന്നത് ഇത്തിരി ബുദ്ധിമുട്ടാണെന്ന് പലരും പറഞ്ഞു. പ്രത്യേകിച്ച് നാട്ടിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍. അതും ബാക്ക് സസ്പെന്‍ഷന്‍ ഇല്ലാത്ത വണ്ടിയില്‍. പക്ഷെ ഞങ്ങളുടെ ആവേശത്തെ കെടുത്താന്‍ PWD-യുടെ ഗട്ടറിനു കഴിഞ്ഞില്ല.
My ride
My ride

                            ജൂണ്‍-18 ശനിയാഴ്ച രാവിലെ തന്നെ കുളിച്ചു റെഡിയായി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. കഴിഞ്ഞ ആഴ്ച സര്‍വീസ് കഴിഞ്ഞിട്ടേ ഉള്ളൂ. എന്നാലും സ്കൂട്ടര്‍ വഴിയിലാകരുതെ എന്നു പടച്ചോനോട് പ്രാര്‍ത്ഥിച്ചു. ഞാന്‍ ഈ പോളിടെക്നിക്കില്‍ പഠിച്ചിട്ടുണ്ടെങ്കിലും യന്ത്രങ്ങളുടെ പ്രവര്‍ത്തനം അത്രയ്ക്ക് വശമില്ല. അത് കൊണ്ടാ. 6 മണിക്ക് യാത്ര തുടങ്ങി. മനുവിന്റെ വീട് കൊല്ലത്താണ്. അവന്‍ അവിടുന്ന് ജോയിന്‍ ചെയ്തോളാം എന്നാണ് പറഞ്ഞിരിക്കുന്നത്. മണ്‍സൂണ്‍ റൈഡ് എന്നൊക്കെ പറഞ്ഞെങ്കിലും മഴയുടെ ഒരു തുള്ളി പോലും കാണാനില്ല. പക്ഷെ അധികം താമസിക്കേണ്ടി വന്നില്ല കൊല്ലം ടൌണ്‍ എത്തുന്നതിനു മുന്‍പേ തന്നെ മഴ തുടങ്ങി. നല്ല കട്ട കലിപ്പ് മഴ. അത് കൊച്ചി എത്തുന്നത്‌ വരെ തുടരുകയും ചെയ്തു.

                                 7:30-ഓടു കൂടിയാണ് കൊല്ലത്തെത്തിയത്. ചാവറ KMMLഫാക്ടറി എത്തുമ്പോഴേക്കും മനു കൂടെ കൂടി. അല്‍പ്പം കൂടി പോയി ഹരിപ്പാട്‌ ടൌണില്‍ വണ്ടി നിര്‍ത്തി പ്രഭാത ഭക്ഷണം കഴിച്ചു. ഏതാനും മിനിട്ടുകള്‍ വിശ്രമിച്ചു വീണ്ടു വണ്ടിയെടുത്തു. ഇതുവരെയുള്ള റോഡിന്‍റെ അവസ്ഥ വല്ല്യ കുഴപ്പമില്ലായിരുന്നു. പക്ഷെ ആലപ്പുഴ എത്തുമ്പോഴേക്കും റോഡില്‍ അങ്ങിങ്ങായി അത്യാവശ്യം വലിയ കുഴികള്‍ കണ്ടു തുടങ്ങി. പക്ഷെ റോഡില്‍ ട്രാഫിക് കുറവായിരുന്നു. ഉച്ചക്കു മുന്‍പേ ആലപ്പുഴ എത്തി. മഴ അപ്പോഴും പെയ്തു കൊണ്ടേയിരുന്നു. ദിവസങ്ങളായി പെയ്ത മഴയില്‍ റോഡ്‌ മുഴുവന്‍ കുളമായി കിടക്കുന്നു.


Revi Karunakaran Museum
Revi Karunakaran Museum             ആദ്യം പോയത് രെവികരുണാകരന്‍ മ്യുസിയത്തിലേക്കാണ്. ആലപ്പുഴയില്‍ രണ്ടു മൂന്നു തവണ വന്നിട്ടുണ്ടെങ്കിലും ഇതുവരെ ഈ മ്യുസിയം സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ വിഷമം ഇത്തവണ തീര്‍ത്തേക്കാം എന്നു കരുതി. വളരെ നല്ല രീതിയില്‍ പരിപാലിച്ചു പോരുന്ന ഒരു പ്രൈവറ്റ് മ്യുസിയമാണിത്. പഴയ കാല ആലപ്പുഴയിലെ പ്രമുഖ കയര്‍ വ്യവസായി ആയിരുന്ന രെവി കരുണാകരന്‍റെ സ്മരണാര്‍ത്ഥം അദ്ധേഹത്തിന്റെ പത്നി പണി കഴിപ്പിച്ചതാണ്‌ ഈ മ്യുസിയം. 150/- രൂപയാണ് എന്ട്രി ഫീ. ഇതല്‍പ്പം കൂടുതലല്ലേ എന്നു തോന്നിയെങ്കിലും ഉള്ളിലെ കാഴ്ചകള്‍ ആ ചിന്തയെ മാറ്റിയെടുത്തു. ഒരു മ്യുസിയം എന്നതിനേക്കാളുപരി ഒരു ആന്റ്റിക്‌ സ്റ്റോറില്‍ അല്ലെങ്കില്‍ ഒരു ജൂവലറിയില്‍ കയറിയ പ്രതീതി. രെവി കരുണാകരനും കുടുംബവും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച അമൂല്യ വസ്തുക്കളാണ് ഇവിടെയുള്ളത്. ആനകൊമ്പിലും, മരത്തിലും, ക്രിസ്റ്റലിലും പണിത ഒരു വലിയ കളക്ഷന്‍ തന്നെ ഇവിടെയുണ്ട്. ഇതു കൂടാതെ ഒട്ടനവധി പെയിന്റിങ്ങുകളും, പഴയകാല നാലുകെട്ട് തറവാടുകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ഒരു ‘കേരള റൂമും’ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതേ കെട്ടിടത്തിനോട് ചേര്‍ന്നു തന്നെയാണ് രവി കരുണാകരന്‍റെ ഭാര്യയും കുടുംബവും താമസിക്കുന്നത്. വളരെ നന്നായി പെരുമാറുന്ന ഗൈഡുകള്‍ ഇവിടുത്തെ ഒരു ബോണസ് പോയിന്റ്‌ ആണ്. ഫോട്ടോഗ്രഫി അനുവദിക്കുന്നില്ല എന്നതാണ് ആകെ ഉണ്ടായ ഒരു വിഷമം.


International Coir Museum 


                 ഇവിടെ നിന്നിറങ്ങി നേരെ പോയത് മറ്റൊരു മ്യുസിയത്തിലെക്കാണ്. കേരള കയര്‍ ബോര്‍ഡിന്‍റെ കീഴിലുള്ള ഇന്റര്‍നാഷനല്‍ കയര്‍ മ്യുസിയം. ആലപ്പുഴ ടൌണില്‍ നിന്നു ഏകദേശം എട്ടു കിലോമീറ്ററോളം മാറി കന്യാകുമാരി-കൊച്ചി ദേശീയ പാതയില്‍ കലവൂര്‍ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മുന്‍പ് പല തവണ കണ്ടിട്ടുണ്ടെങ്കിലും കയര്‍ ഒരത്ഭുതമായി തോന്നിയത് ഇവിടെ വന്നപ്പോഴാണ്. നാനാ വിധത്തിലുള്ള കയര്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കയര്‍ വ്യവസായത്തിന്റെ ചരിത്രവും പ്രക്രിയകളും വരെ ലളിതമായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. തിരിച്ചു പോകുമ്പോള്‍ കയറോര്‍മ്മക്കായി എന്തെങ്കിലും കൂടെ കരുതണമെങ്കില്‍ അതിനായി ഒരു സുവനീര്‍ ഷോപ്പും ഇതിനോടനുബന്ധിച്ചുണ്ട്. 50/- രൂപയാണ് ഇവിടുത്തെ എന്‍ട്രി ഫീ, ഫോടോഗ്രാഫിക്കായി ഒരു 50 രൂപ കൂടി അധികം കൊടുക്കേണ്ടി വരും.

                               സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. വിശപ്പ്‌ പതുക്കെ മാടി വിളിച്ചു തുടങ്ങി. ഹൈവേയില്‍ തന്നെയുള്ള ഒരു നാടന്‍ ഭക്ഷണശാലയില്‍ കയറി. ഊണും മീന്‍ വറുത്തതും, കക്ക ഫ്രൈയും നല്ല കുശാലായി കഴിച്ചു. എന്തൊക്കെ പറഞ്ഞാലും ആലപ്പുഴക്കാരുടെ കൈപ്പുണ്യം അതൊരു വേറെ ലെവലാണ്. കഴിഞ്ഞ തവണ വന്നപ്പോള്‍ കഴിച്ച താറാവിറച്ചിയുടെ ടേസ്റ്റ് ഇപ്പോഴും നാവിലുണ്ട്. ഇനി നേരെ കൊച്ചിക്ക്

         കൊച്ചിയില്‍ എത്തേണ്ട താമസം, മഴ സ്വിച്ചിട്ട പോലെ നിന്നു. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ പെയ്ത മഴയൊന്നും കൊച്ചിയെ ബാധിച്ച മട്ടില്ല. പതിവുപോലെ പാലാരിവട്ടത്തെ ട്രാഫിക് ബ്ലോക്ക്‌ ഇത്തവണയും വളരെ ശക്തമായി നിലകൊണ്ടു. കൊച്ചി DRDO-യ്ക്കടുത്തു മനുവിന്റെ ഒരു ബന്ധു വീടുണ്ട്. അതാണ്‌ അടുത്ത ലക്ഷ്യം.

                          ബന്ധു വീട്ടിലെ സൗഹൃദ സംഭാഷണങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ടു ഞങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. ലുലു മാളില്‍ ഒന്ന് കയറി. സമയം വൈകുന്നേരമായി. ഇനി വിശ്രമിക്കാനൊരിടം കണ്ടു പിടിക്കണം. OYO-റൂംസില്‍ അത്യാവശ്യം കുറഞ്ഞ റേറ്റില്‍ ഒരു റൂം കിട്ടി. രാത്രി ഭക്ഷണവും കഴിഞ്ഞു പിറ്റേന്നു രാവിലെ 5 മണിക്ക് എണീക്കാന്‍ അലാറം സെറ്റ് ചെയ്തു കിടന്നു. M.G റോഡിലെ ശബ്ദ കോലാഹലങ്ങള്‍ക്കിടയിലും, യാത്ര ക്ഷീണത്താല്‍ ഉറക്കം വന്നത് പോലും അറിഞ്ഞില്ല.

     രാവിലെ ഞെട്ടിയുണര്‍ന്നു സമയം നോക്കിയപ്പോള്‍ മണി 6 കഴിഞ്ഞിരിക്കുന്നു. അലാറം അടിഞ്ഞതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. പെട്ടന്നെഴുന്നേറ്റു കുളിച്ചു റെഡിയായി. അപ്പോഴേക്കും റൂം ബോയ്‌ പ്രഭാത ഭക്ഷണവുമായെത്തി.

SNC Maritime museum , Kochi INS Dronacharya                 SNC Maritime മ്യുസിയം, Southern Naval Command-ന്‍റെ കീഴിലുള്ള ഇന്ത്യന്‍ നേവി ഓഫീസേര്‍സ് ട്രെയിനിംഗ് അക്കാദമിയുടെ സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്നു K.J Herschel റോഡില്‍ ഏകദേശം ഒരു കിലോമീറ്ററോളം വന്നാല്‍ മ്യുസിയതിന്റെ എന്ട്രന്‍സ് കാണാം. 40/- രൂപയാണ് എന്ട്രി ഫീ. ഇന്ത്യന്‍ നേവിയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന, ലളിതവും എന്നാല്‍ വളരേയധികം അറിവ് നല്‍കുന്നതുമായ ഒരു മ്യുസിയമാണിത്. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ കണ്ടു തീര്‍ക്കാന്‍ സാധിക്കും. നേവി ഷിപ്പുകളുടെയും ആയുധങ്ങളുടെയും മാതൃകകളാണ് പ്രധാന ആകര്‍ഷണം. ഇത് കൂടാതെ ഇന്ത്യന്‍ നേവിയേക്കുറിച്ചുള്ള ഒരു ഹ്രസ്വ ചിത്ര പ്രദര്‍ശനം കൂടെയുണ്ട്.
SNC Maritime museum , Kochi INS Dronacharya
നിര്‍ഭാഗ്യവശാല്‍ ഇത്തവണ ഷോ ഇല്ലായിരുന്നു. Maritime മ്യുസിയതിനടുത്തു തന്നെയാണ് ഇന്‍ഡോ-പോര്‍ച്ചുഗീസ് മ്യുസിയവും. കൊച്ചിന്‍ ബിഷപ്പ് ഹൌസിനോട് ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ മാസവും ആദ്യത്തെ വ്യാഴായ്ച്ച ഇവിടെ പ്രവേശനം സൌജന്യമാണ്. അല്ലാത്ത ദിവസങ്ങളില്‍ 10/- രൂപയാണ് ഫീ. വളരെ ശാന്തമായ അന്തരീക്ഷം, അധികം സന്ദര്‍ശകരെ ഇവിടെ കണ്ടില്ല. ഇന്‍ഡോ -പോര്‍ച്ചുഗീസ് പൈതൃകത്തിന്റെ ഒട്ടേറെ അവശേഷിപ്പുകള്‍ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. ചരിത്രത്തില്‍ അറിവ് കുറവായതുകൊണ്ടാണോ എന്നറിയില്ല. ഇവിടം എനിക്കത്ര ആകര്‍ഷണീയമായി തോന്നിയില്ല. ഒരു പത്തു പതിനഞ്ചു മിനിട്ടിനുള്ളില്‍ ഞങ്ങള്‍ അവിടന്നിറങ്ങി.
Indo - Portuguese Museum Kochi

                  പിന്നെ നേരെ പോയത് ഫോര്‍ട്ട്‌ കൊച്ചിബീച്ചിലേക്കാണ്. നാട്ടുച്ചയായതുകൊണ്ടാവും ബീച്ചില്‍ അധികം ആളുകളില്ല. ഒരു ചെറിയ ഐസ്ക്രീമും നുണഞ്ഞുകൊണ്ട് ഞങ്ങള്‍ അല്‍പ്പ നേരം കാറ്റും കൊണ്ടിരുന്നു. കടലും , ആകാശവും എന്നെ ഒരിക്കലും മടുപ്പിക്കാത്ത രണ്ടു സംഗതികളാണ്. കടലിന്‍റെ അപാരതയിലേക്കു കണ്ണും നട്ട് എത്രനേരം വേണമെങ്കിലും എനിക്കിരിക്കാന്‍ പറ്റുന്നതും അതുകൊണ്ട് തന്നെയാണ്. ഒരിക്കലും നിലക്കാത്ത ഓളങ്ങള്‍ക്കൊപ്പം തെന്നി നീങ്ങുന്ന ചെറു വഞ്ചികളെ ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ നോക്കി നില്‍ക്കാന്‍ എനിക്കിപ്പോഴും ഇഷ്ടമാണ്. കടല്‍ എന്തിന്‍റെയൊക്കയോ പ്രതീകമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരേ സമയം രൌദ്രതയുടെയും, ശാന്തതയുടെയും ഭാവത്തില്‍ അത് നില കൊള്ളുന്നു. ചിലര്‍ക്ക് അതൊരു വിനോദ ഉപാധിയാണ്, മറ്റു ചിലര്‍ക്ക് ജീവിത ഉപാധിയും. സന്ധ്യ മയങ്ങും വരെ കടലിന്‍റെ കണ്ണില്‍ കണ്ണും നട്ടിരിക്കണമെന്നുണ്ട്, പക്ഷെ വൈകുന്നേരത്തിനു മുന്‍പേ തിരിച്ചു തിരുവനന്തപുരത്ത് എത്തേണ്ടതിനാല്‍ ഫോര്‍ട്ട്‌ കൊച്ചി ബീച്ചില്‍ അധിക നേരം ചിലവഴിച്ചില്ല.

Fort Kochi beach

Fort Kochi beach


                               ഇനി മടക്ക യാത്ര, തിരിച്ചുള്ള യാത്ര ദേശീയ പാത ഒഴിവാക്കി പകരം കൊച്ചി - ആര്‍ത്തുങ്കല്‍ - ആലപ്പുഴ തീരദേശ പാത വഴിയായിരുന്നു. റോഡിനു വീതി കുറവാണെങ്കിലും ദേശീയ പാതയില്‍ കണ്ട പോലെ ഗട്ടറും , ട്രാഫിക്കും ഇല്ലായിരുന്നു. ആലപ്പുഴ എത്തുമ്പോഴേക്കും വിശന്നു തുടങ്ങി. അടുത്ത് കണ്ട ഇന്ത്യന്‍ കോഫി ഹൌസില്‍ കയറി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. കേരളത്തിന്‍റെ വടക്ക് നിന്നു തെക്കോട്ടു പോകും തോറും ഇന്ത്യന്‍ കോഫീ ഹൌസിലെ ഭക്ഷണത്തിന്റെ സ്വാദ് കുറഞ്ഞു വരുന്നതായിട്ടാണ്‌ എനിക്ക് തോന്നിയത്. ടേസ്റ്റ്ന്‍റെ കാര്യത്തില്‍ മലബാറിലെ കോഫീ ഹൌസുകളോട് കിട പിടിക്കാന്‍ മറ്റുള്ളവയ്ക്ക് കഴിയാറില്ല. തിരുവനന്തപുരത്തെ ഇന്ത്യന്‍ കോഫീ ഹൌസുകളില്‍ പലപ്പോഴും കയറിയിട്ടുണ്ടെങ്കിലും ഭക്ഷണം ഒട്ടും ആസ്വാദ്യകരമായി തോന്നിയിട്ടില്ലായിരുന്നു.

                    ഭക്ഷണം കഴിഞ്ഞു, കാണാനുദ്ദേശിച്ച സ്ഥലങ്ങളൊക്കെ കണ്ടു കഴിഞ്ഞു. ഇന്നത്തെ ദിവസം മഴയുടെ ഒരു തുള്ളി പോലും കണ്ടില്ല. അതുകൊണ്ട് തന്നെ വെയിലും പൊടിയും കാരണം യാത്ര ക്ഷീണം നന്നായിട്ട് അനുഭവപ്പെട്ടു തുടങ്ങി. ഇനി നേരെ വീട്ടിലേക്കു വച്ചു പിടിക്കണം. ആക്സിലേറ്ററില്‍ കൈകള്‍ അമര്‍ന്നു. സ്കൂട്ടറിന്റെ ചക്രങ്ങള്‍ വീണ്ടും ഉരുണ്ടു തുടങ്ങി. ………ശുഭം..!!


വാല്‍ക്കഷണം: രാഷ്ട്രീയവും, തൊഴുത്തില്‍ കുത്തും, ബന്ദും, ഹര്‍ത്താലും, ഏഷണിയും, പാര പണിയും ഒക്കെയുണ്ടെങ്കിലും നമ്മുടെ ഈ ദൈവത്തിന്റെ സ്വന്തം നാടിന്റെ മഹത്വവും മൂല്യവും തിരിച്ചറിയണമെങ്കില്‍ കുറഞ്ഞത്‌ ഒരു മാസം കേരളത്തിന്‌ വെളിയില്‍ പോയി താമസിച്ചാല്‍ മതിയാകും എന്നാണ് എന്റെ ഒരു ഇത്. പൂവും പൂക്കൂടയും, കൊയ്ത്തുപാട്ടും, തെയ്യവും, തിറയും, ഓണപ്പൊട്ടനും, പച്ചക്കര മുണ്ട് ചുറ്റിയ വയലേലകളും മറ്റേതു ദേശത്താണ് ഇത്രയേറെ കാന്തിയില്‍ കാണാന്‍ കഴിയുന്നത്‌. മുറ്റത്തെ തുമ്പപ്പൂവിന്റെ വിശുദ്ധിയും, നാക്കിലയില്‍ ഒലിച്ചൂറുന്ന അടപ്പായസത്തിന്റെ സ്വാദും, നൂറു കൂട്ടം കറികളുടെ മനം മയക്കുന്ന ഗന്ധവും, പുസ്തകങ്ങള്‍ക്കും സ്കൂള്‍ മുറിയിലെ ബഡായി പറച്ചിലുകള്‍ക്കും അവധി കൊടുത്തുകൊണ്ട് തൊടിയില്‍ ഓലപ്പീപ്പിയും, ഓലപ്പന്തും ഉണ്ടാക്കിക്കളിച്ച പഴയ ബാല്യ കാല സ്മരണകളും, പുലര്‍കാലത്തു പൂവട്ടിയുമായി പറമ്പുകള്‍ കേറിയിറങ്ങിയ ഓര്‍മ്മകളുമായി കടന്നു വരുന്ന ഓണക്കാലവും മലയാളിക്കല്ലാതെ മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ല. എല്ലാവര്‍ക്കും മനസ്സു നിറഞ്ഞ ഓണാശംസകളുമായി അടുത്ത പോസ്റ്റ്‌ വരെ വിട.

Happy Onam





Revi Karunakaran museum and Maritime museum image courtesy Google Images

Thursday, March 24, 2016

പത്തു കിട്ടുകിൽ


          നാളെ കിളിയനംകണ്ടി ക്ഷേത്രത്തിലെ ഉത്സവമാണ്. അതുകൊണ്ട് തന്നെ, എത്രയും പെട്ടെന്ന് നാട്ടില്‍ എത്തണമെന്ന ചിന്ത മാത്രമേ ശ്രീഹരി കോട്ടയില്‍ നിന്നു ചെന്നയിലെക്കുള്ള ബസ്‌ കയറുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ചെന്നെയില്‍ നിന്ന് കൊഴിക്കോടെക്കുള്ള ഒരു ട്രെയിനില്‍ പോലും ടിക്കറ്റ്‌ ഇല്ല. പാലക്കാടു വരെ ട്രെയിൻ യാത്ര ചെയ്തു അവിടുന്ന് വല്ല ബസ്സും പിടിച്ചു പോവേണ്ടി വരും നാട്ടിലേക്ക്. എന്തായാലും വൈകുന്നേരത്തെ താലപ്പൊലി എഴുന്നള്ളത്തിനു മുന്‍പേ വീടെത്താം.

          ചെന്നൈ ഹൈവയിലെ കടുത്ത ചൂടില്‍, ബസ്സിനകത്ത് ഉരുകി ഒലിച്ചിരുക്കുകയാണ് ഞാന്‍. സ്വതേ സംസാരപ്രിയനായ എന്റെ സഹ പണിയന്‍ (ആംഗലേയത്തില്‍ Co-Worker ) ഒന്നും മിണ്ടാതെ മൊബൈലിലേക്ക് മുഖം കുനിച്ചിരിക്കുന്നു. ബസ്സിലെ TV-യില്‍ ഏതോ തട്ടുപൊളിപ്പന്‍ തെലുഗു സിനിമയിലെ പഞ്ച് ഡയലോഗുകള്‍. റോഡില്‍ ട്രാഫിക് കുറവായതിനാല്‍ വളരെ പെട്ടന്ന് തന്നെ ചെന്നെയില്‍ എത്തി

           സമയം ഏഴ് മണി ആകുന്നെ ഉള്ളൂ. ഇനിയും നാലഞ്ചു മണിക്കൂര്‍ കഴിഞ്ഞാണ് എന്റെ ട്രെയിന്‍. ഞാന്‍ പതുക്കെ വെയിറ്റിംഗ് റൂമിലേക്ക്‌ നടന്നു. അടുത്ത് കണ്ട ഇരിപ്പിടത്തില്‍ സ്ഥാനമുറപ്പിച്ചു കൊണ്ട് ചുറ്റും കണ്ണോടിച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥിരം കണ്ടു മടുത്ത ദൃശ്യങ്ങള്‍. എങ്ങുനിന്നോ വന്ന് എങ്ങോട്ടോ പോകുന്നവര്‍. ടാബ്ലെറ്റിലും, മൊബൈലിലും കണ്ണും നട്ട് “ഞങ്ങള്‍ ഈ നാട്ടുകാര്‍ അല്ലേ” എന്ന മട്ടിലിരിക്കുന്നവര്‍, ട്രങ്ക് പെട്ടികളുമായി ഏതാനും പട്ടാളക്കാര്‍, മൊബൈല്‍ ചര്‍ജിംഗ് പോയിന്റിന്റെ ഉടമസ്ഥാവകാശം മണിക്കൂറുകളായി കൈയേറിയവര്‍. വലിയ വായില്‍ സംസാരിക്കുന്നവര്‍, ഇവരെ കൂടാതെ ജെയിന്‍ ഒസ്റ്റെന്റെയും, ചേതന്‍ ഭഗത്തിന്റെയും, അമീഷിന്റെയും ആംഗലേയ പുസ്തകങ്ങള്‍ വായിച്ചിരിക്കുന്ന സ്വയം പ്രഖ്യാപിത ബുദ്ധി ജീവികളും. എന്റെ കൈയിലും ഉണ്ടായിരുന്നു ഇതുപോലൊരു പുസ്തകം. ട്രെയിനില്‍ തരുണീമണികളുടെ മുന്‍പില്‍ ജാഡ കാണിക്കാനായി കൂടെ കരുതിയതാണ്. ബാഗില്‍ നിന്നു പുസ്തകമെടുത്തു ഞാനും വായന തുടങ്ങി. സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു. പുസ്തകം വായന എങ്ങുമെത്തുന്നില്ല. സാവധാനം പുസ്തകം മടക്കി വച്ചു. ബോറടി അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു. ഒപ്പം വെയിറ്റിംഗ് റൂമിലെ കൊതുകിന്‍റെ കടിയും. ബാഗുമെടുത്ത്‌ ഞാന്‍ പതുക്കെ താഴെക്കിറങ്ങി. ആ വലിയ സ്റ്റേഷന്റെ മുക്കിലും മൂലയിലും ചുമ്മാ കറങ്ങി നടന്നു. അവസാനം പ്ലാട്ഫോമിലെ ഒരു ചാരു ബെഞ്ചില്‍ വന്നിരുന്നു.

              ട്രെയിന്‍ വരാന്‍ ഇനി അല്‍പ്പ സമയം കൂടിയുണ്ട്. യാദൃശ്ചികമായാണ് എന്റെ മുന്‍പിലെ സീറ്റിലേക്ക് വന്നിരുന്ന നാടോടി സ്ത്രീയെ ഞാന്‍ ശ്രദ്ധിച്ചത്. മാസങ്ങളായി വെള്ളം തൊടാത്ത തലമുടി. ഇരു കൈകളിലും വലിയ പ്ലാസ്റ്റിക്‌ സഞ്ചികള്‍. തോളത്തു ഒരു പഴയ ബാഗ്. എന്റെ മുന്‍പിലെ സീറ്റില്‍ വന്നിരുന്നു അവര്‍ തന്റെ കൈയില്‍ കരുതിയ ഏതോ ഭക്ഷണ സാമാനം അകത്താക്കാന്‍ തുടങ്ങി. സമയം വീണ്ടും മോന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു. ഞാന്‍ ആ സ്ത്രീയെ വീണ്ടും ശ്രദ്ധിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞു അങ്ങുമിങ്ങും ചുറ്റി നടന്നവര്‍ വീണ്ടും എന്റെ സമീപം വന്നെത്തി. ഇത്തവണ എന്റെ മുന്‍പില്‍ വന്നു നിന്നു അടുത്ത കടയിലേക്ക് വിരല്‍ ചൂണ്ടി ഒരു പഴം വാങ്ങിച്ചു തരാമോ എന്നു ചോദിച്ചു. എന്റെ മനസ്സ് വേദനിച്ചു. ഒരു നേരത്തെ ഭക്ഷണത്തിനായി മറ്റുള്ളവരുടെ മുന്‍പില്‍ കൈ നീട്ടെണ്ടി വരുന്നവരെ കുറിച്ചോര്‍ത്തു സഹതപിച്ചു. ഇങ്ങനെയൊരു ഗതി എനിക്കുണ്ടായില്ലല്ലോ എന്നതില്‍ ദൈവത്തിനു നന്ദി പറഞ്ഞു. ഞാന്‍ വാലെറ്റ് തുറന്നു 50 രൂപയുടെ നോട്ടെടുത്ത് അവര്‍ക്ക് നേരെ നീട്ടി. നന്ദിപൂര്‍വ്വം എന്നെ നോക്കിയിട്ടവര്‍ ആ നോട്ടു വാങ്ങി കടയിലേക്ക് നടന്നു. 

                 ഒരാളുടെയെങ്കിലും അന്നത്തിനു വഴികാട്ടിയാകാന്‍ സാധിച്ചതില്‍ എനിക്ക് വളരെ സന്തോഷം തോന്നി. ഒരു ചെറിയ പ്ലാസ്റ്റിക്‌ കവര്‍ നിറയെ പഴങ്ങളുമായി ആ സ്ത്രീ എന്റെ നേരെ നടന്നു വരുന്നത് ഞാന്‍ നോക്കി നിന്നു. പൈസ കൊടുത്തതിനു നന്ദി പറയാന്‍ ആയിരിക്കും ആ വരവു ഞാന്‍ ഞാന്‍ ഉള്ളിലുറപ്പിച്ചു. എന്റെ മുന്നില്‍ വന്നു നിന്നു ഒരു ചെറു മന്ദഹാസത്തോടെ അവര്‍ പറഞ്ഞു.

“മോനെ, എനിക്ക് കുറച്ചു അപ്പിളുകൂടി വേണം ?!”

പ്ലിംഗ്..! എങ്ങനെ പ്രതികരിക്കണം എന്നറിയാതെ എന്റെ ശരീരം ഒരു നിമിഷം കിളി പോയ അവസ്ഥയില്‍ ഇരുന്നു. പ്ലാട്ഫോം 8-ലേക്ക് എന്റെ വണ്ടി വന്നടുക്കുന്നു. ഞാന്‍ പതുക്കെ എഴുന്നേറ്റു തിരിഞ്ഞു നോക്കാതെ നടന്നു. പൂന്താനത്തിന്റെ ഞാനപ്പാനയിലെ വരികള്‍ ചെന്നൈ റെയില്‍വേ സ്റ്റേഷനിലെ ഉച്ചഭാഷിണിയിലൂടെ പതിഞ്ഞ ശബ്ദത്തില്‍ പുറത്തു വരുന്നത് പോലെ എനിക്ക് തോന്നി.

“പത്തു കിട്ടുകില്‍ നൂറു മതിയെന്നും, ശതമാകില്‍ സഹസ്രം മതിയെന്നും

ആയിരം പണം കൈയില്‍ ഉണ്ടാകുമ്പോള്‍, ആയുതമാകില്‍ ആശ്ച്ചര്യമെന്നതും”

ആലപ്പുഴയും, കൊച്ചിയും പിന്നെ മൂന്നാറും

ബാംഗ്ലൂരിൽ കൂടെ ജോലി ചെയ്ത നോർത്ത് ഇന്ത്യൻ കൂട്ടുകാർക്ക് കേരളം കാണാൻ ഒരു മോഹം. എന്നാ പിന്നെ ആയിക്കോട്ടെ.ദക്ഷിണവെക്കാനൊന്നും പറഞ്ഞില്ല. മൂന്ന് ദിവസം ലീവുമെടുത്ത് ഞങ്ങൾ അങ്ങിറങ്ങി. ആലപ്പുഴയും, കൊച്ചിയും, മൂന്നാറും കണ്ടു മടങ്ങി.

കൊച്ചി 

കൊച്ചിയിൽ നിന്നാണ് തുടങ്ങിയത്. കൊച്ചി CPWD ഗസ്റ്റ് ഹൌസിൽ റൂം മുന്കൂട്ടി ബുക്ക് ചെയ്തതിനാൽ താമസത്തിനായി അധികം അലയേണ്ടി വന്നില്ല. 

ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി, മറൈൻ ഡ്രൈവ്, St.Francis Church, ചെറായി ബീച്ച് എന്നിവ ഒറ്റയടിക്ക്  തീർത്തു .


Cochin


Cochin


Cochin


Cochin


Cochin


Cochin


Cochin


Cochin


Cochin


Cochin


Cochin


Cochin


ആലപ്പുഴ 
രണ്ടാം ദിവസം നേരെ ആലപ്പുഴയിലേക്ക്. രാവിലെ മുതൽ ഇരുട്ടും വരെ ഹൌസ് ബോട്ടിൽ ചിലവഴിച്ചു. ആലപ്പുഴക്കാരൻ അന്സൺ ചേട്ടന്റെതായിരുന്നു ബോട്ട്. ആര്ക്കെങ്കിലും ഉപകാരപ്പെടുമെന്ന പ്രതീക്ഷയിൽ പുള്ളിയുടെ contact number താഴെ കൊടുക്കുന്നു .
Anson Aleppy : +91 98470 75975 

Alappuzha


Alappuzha


Alappuzha


Alappuzha


Alappuzha


AlappuzhaAlappuzha


Alappuzha


Alappuzha


Alappuzha


Alappuzha


മൂന്നാർ 
മൂന്നാം ദിനം മൂന്നാറിന്റെതായി മാറി. കൊച്ചിയിലെ ചൂടിൽ നിന്നും മൂന്നാറിന്റെ കൊടും തണുപ്പിലേക്ക് . കൊച്ചിയിൽ നിന്നും KSRTC ബസ്സിൽ മൂന്നാറിലെത്തി. Tea Museum, മാട്ടുപ്പെട്ടി ഡാം , ഇരവികുളം national പാർക്ക്‌, ഫോട്ടോ പോയിന്റ്‌ എന്നിവ സന്ദർശിച്ചു. തിരിച്ചു ബാംഗ്ലൂർ വണ്ടി പിടിക്കാനായി കൊച്ചിയിലേക്ക് .

Eravikulam National Park, Munnar

Eravikulam National Park, Munnar

Eravikulam National Park, Munnar

Munnar

Eravikulam National Park, Munnar

Eravikulam National Park, Munnar

Eravikulam National Park, Munnar

Munnar

Monday, March 7, 2016

നന്ദി ഹിൽസ്

ബാംഗ്ലൂരിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ മാറിയാണ് നന്ദി ഹിൽസ് സ്ഥിതി ചെയ്യുന്നത്. കുറച്ചു കാലങ്ങൾക്ക് മുന്പ് ഒരു സുഹൃത്തിന്റെ Canon DSLR കടം വാങ്ങിച്ചു നന്ദി ഹിൽസിൽ വച്ചെടുത്ത എടുത്ത ഏതാനും ഫോട്ടോസ് ഇവിടെ പോസ്റ്റുന്നു .


Nandi hills


Nandi hills


Nandi hills


Nandi hills


Nandi hills


Nandi hills


Nandi hills


Nandi hills


Nandi Hills or Nandidurg (Anglicised forms include Nandidrug and Nandydroog) is an ancient hill fortress in southern India, in the Chikkaballapur district of Karnataka state. It is 10 km from Chickballapur town and approximately 60 km from the city ofBengaluru. The hills are nestled near the town of Nandi. In traditional belief, the hills are the origin of the Arkavathy river
- Source Wikipedia