Friday, September 9, 2016

യാത്രകള്‍ അവസാനിക്കുന്നില്ല, A tiny travelogue



Route Map
Route Map
    “പനിക്ക് പാരസെറ്റമോള്‍ വാങ്ങിക്കാന്‍ ഡോക്ടറുടെ അടുത്ത് പോകുന്നതല്ലാതെ നീ വീട് വിട്ടു എങ്ങോട്ടെങ്കിലും പോയിട്ടുണ്ടോ ?” - ഇത് പറഞ്ഞു എന്റെ കസിന്‍ എന്നെ പല തവണ കളിയാക്കിയിട്ടുണ്ട്. ശരിയാണ് , വീട്ടിലെ ഒരേ ഒരു സന്താനമായതുകൊണ്ടായിരിക്കാം കുട്ടിക്കാലത്ത് എന്നെ അധികമൊന്നും വീടിനു പുറത്തേക്കു വിട്ടിരുന്നില്ല. കോളേജില്‍ പഠിക്കുന്ന കാലം വരെ ഞാന്‍ കോഴിക്കോടു വിട്ടു പുറത്തു പോയിട്ടുള്ളത് വെറും രണ്ടേ രണ്ടു തവണ മാത്രമാണ്. ഒരിക്കല്‍ അച്ഛന്റെ ഒരു പരിചയക്കാരന്റെ കല്യാണത്തിന് കണ്ണൂര് വരെയും, മറ്റൊരിക്കല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം വരെയും. ഇതുകൊണ്ടാണോ എന്നറിയില്ല ഇപ്പോള്‍ യാത്രകള്‍ എനിക്ക് പെരുത്ത്‌ ഇഷ്ടമുള്ള ഒരു സംഗതിയാണ്.

                          കുട്ടിക്കാലത്തെ യാത്രാ ദാരിദ്ര്യം തീര്‍ക്കാനെന്നവണ്ണമാണ് കോളേജ് പഠനാനന്തരം ഒരുപാട് യാത്രകള്‍ എന്റെ ഈ എളിയ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. ആദ്യമായി ജോലി കിട്ടി ഹൈദരാബാദില്‍ പോയതില്‍ തുടങ്ങി, ശ്രീഹരികോട്ടയിലെക്കുള്ള ഔദ്യോഗിക യാത്രകളില്‍ വരെ അതെത്തിനില്‍ക്കുന്നു.പത്തു വര്‍ഷം സ്കൂളില്‍ പടിച്ചതിനപ്പുറം, വിക്കിപീഡിയ-ക്കും ഗൂഗിളിനും പറഞ്ഞു തരാന്‍ കഴിയുന്നതിലും കൂടുതല്‍ അനുഭവങ്ങള്‍ ഓരോരോ യാത്രയും നമ്മളിലെക്കെത്തിക്കുന്നു. കോട്ടി മാര്‍ക്കറ്റിലെ പച്ച വെള്ളം പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന തെരുവ് കച്ചവടക്കാരും, നന്ദി ഹില്ല്സിലെ കോടമഞ്ഞും, പൊന്മുടിയുടെ തണുപ്പും, ചിക്കമഗളൂരും, കൂര്‍ഗും, മസബ് ടാങ്ക് പാര്‍ക്കിലെ വൈകുന്നേരങ്ങളും മനസ്സിന്‍റെ പുസ്തകത്തില്‍ നിന്നു ഒരിക്കലും പറിച്ചു കഴിയാന്‍ പറ്റാത്ത ഏടുകളാണ്.

                              എന്റെ യാത്രകള്‍ പലതും മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതോ, മുന്‍പേ തീരുമാനിച്ചുറപ്പിച്ചവയോ ആയിരുന്നില്ല. തലേ ദിവസം ഉറങ്ങാന്‍ കിടക്കുമ്പോള്‍ തോന്നുന്ന ചിന്തകള്‍ പിറ്റേന്നത്തെ യാത്രകളായി പരിണമിക്കുന്നു. അതുമല്ലെങ്കില്‍ കൂട്ടുകാരുമൊത്തുള്ള സൗഹൃദ സംഭാഷണങ്ങള്‍ ചില യാത്രകളിലേക്ക് വഴി മാറുന്നു. ഈയിടെ ശ്രിഹരികോട്ടയില്‍ നിന്നു മടങ്ങി വരുമ്പോള്‍ തലയില്‍ മിന്നിയ ഒരു ആശയമായിരുന്നു പുതിയതായി വാങ്ങിയ സ്കൂട്ടരില് ഒരു മണ്‍സൂണ്‍ യാത്ര നടത്തുക എന്നുള്ളത്. ഉടന്‍ തന്നെ ട്രെയിനില്‍ കൂടെ ഉണ്ടായിരുന്ന മനുവിനോട് കാര്യം പറഞ്ഞു. മനു എന്റെ കൂടെ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നവനാണ്. ഒട്ടും താമസിച്ചില്ല അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്നു ആലപ്പുഴ വഴി എറണാകുളം വരെ പോയി വരാന്‍ തീരുമാനിച്ചു. 110 CC സ്കൂട്ടറില്‍ ഇത്രേം ദൂരം പോയി വരുന്നത് ഇത്തിരി ബുദ്ധിമുട്ടാണെന്ന് പലരും പറഞ്ഞു. പ്രത്യേകിച്ച് നാട്ടിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍. അതും ബാക്ക് സസ്പെന്‍ഷന്‍ ഇല്ലാത്ത വണ്ടിയില്‍. പക്ഷെ ഞങ്ങളുടെ ആവേശത്തെ കെടുത്താന്‍ PWD-യുടെ ഗട്ടറിനു കഴിഞ്ഞില്ല.
My ride
My ride

                            ജൂണ്‍-18 ശനിയാഴ്ച രാവിലെ തന്നെ കുളിച്ചു റെഡിയായി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. കഴിഞ്ഞ ആഴ്ച സര്‍വീസ് കഴിഞ്ഞിട്ടേ ഉള്ളൂ. എന്നാലും സ്കൂട്ടര്‍ വഴിയിലാകരുതെ എന്നു പടച്ചോനോട് പ്രാര്‍ത്ഥിച്ചു. ഞാന്‍ ഈ പോളിടെക്നിക്കില്‍ പഠിച്ചിട്ടുണ്ടെങ്കിലും യന്ത്രങ്ങളുടെ പ്രവര്‍ത്തനം അത്രയ്ക്ക് വശമില്ല. അത് കൊണ്ടാ. 6 മണിക്ക് യാത്ര തുടങ്ങി. മനുവിന്റെ വീട് കൊല്ലത്താണ്. അവന്‍ അവിടുന്ന് ജോയിന്‍ ചെയ്തോളാം എന്നാണ് പറഞ്ഞിരിക്കുന്നത്. മണ്‍സൂണ്‍ റൈഡ് എന്നൊക്കെ പറഞ്ഞെങ്കിലും മഴയുടെ ഒരു തുള്ളി പോലും കാണാനില്ല. പക്ഷെ അധികം താമസിക്കേണ്ടി വന്നില്ല കൊല്ലം ടൌണ്‍ എത്തുന്നതിനു മുന്‍പേ തന്നെ മഴ തുടങ്ങി. നല്ല കട്ട കലിപ്പ് മഴ. അത് കൊച്ചി എത്തുന്നത്‌ വരെ തുടരുകയും ചെയ്തു.

                                 7:30-ഓടു കൂടിയാണ് കൊല്ലത്തെത്തിയത്. ചാവറ KMMLഫാക്ടറി എത്തുമ്പോഴേക്കും മനു കൂടെ കൂടി. അല്‍പ്പം കൂടി പോയി ഹരിപ്പാട്‌ ടൌണില്‍ വണ്ടി നിര്‍ത്തി പ്രഭാത ഭക്ഷണം കഴിച്ചു. ഏതാനും മിനിട്ടുകള്‍ വിശ്രമിച്ചു വീണ്ടു വണ്ടിയെടുത്തു. ഇതുവരെയുള്ള റോഡിന്‍റെ അവസ്ഥ വല്ല്യ കുഴപ്പമില്ലായിരുന്നു. പക്ഷെ ആലപ്പുഴ എത്തുമ്പോഴേക്കും റോഡില്‍ അങ്ങിങ്ങായി അത്യാവശ്യം വലിയ കുഴികള്‍ കണ്ടു തുടങ്ങി. പക്ഷെ റോഡില്‍ ട്രാഫിക് കുറവായിരുന്നു. ഉച്ചക്കു മുന്‍പേ ആലപ്പുഴ എത്തി. മഴ അപ്പോഴും പെയ്തു കൊണ്ടേയിരുന്നു. ദിവസങ്ങളായി പെയ്ത മഴയില്‍ റോഡ്‌ മുഴുവന്‍ കുളമായി കിടക്കുന്നു.


Revi Karunakaran Museum
Revi Karunakaran Museum             ആദ്യം പോയത് രെവികരുണാകരന്‍ മ്യുസിയത്തിലേക്കാണ്. ആലപ്പുഴയില്‍ രണ്ടു മൂന്നു തവണ വന്നിട്ടുണ്ടെങ്കിലും ഇതുവരെ ഈ മ്യുസിയം സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ വിഷമം ഇത്തവണ തീര്‍ത്തേക്കാം എന്നു കരുതി. വളരെ നല്ല രീതിയില്‍ പരിപാലിച്ചു പോരുന്ന ഒരു പ്രൈവറ്റ് മ്യുസിയമാണിത്. പഴയ കാല ആലപ്പുഴയിലെ പ്രമുഖ കയര്‍ വ്യവസായി ആയിരുന്ന രെവി കരുണാകരന്‍റെ സ്മരണാര്‍ത്ഥം അദ്ധേഹത്തിന്റെ പത്നി പണി കഴിപ്പിച്ചതാണ്‌ ഈ മ്യുസിയം. 150/- രൂപയാണ് എന്ട്രി ഫീ. ഇതല്‍പ്പം കൂടുതലല്ലേ എന്നു തോന്നിയെങ്കിലും ഉള്ളിലെ കാഴ്ചകള്‍ ആ ചിന്തയെ മാറ്റിയെടുത്തു. ഒരു മ്യുസിയം എന്നതിനേക്കാളുപരി ഒരു ആന്റ്റിക്‌ സ്റ്റോറില്‍ അല്ലെങ്കില്‍ ഒരു ജൂവലറിയില്‍ കയറിയ പ്രതീതി. രെവി കരുണാകരനും കുടുംബവും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച അമൂല്യ വസ്തുക്കളാണ് ഇവിടെയുള്ളത്. ആനകൊമ്പിലും, മരത്തിലും, ക്രിസ്റ്റലിലും പണിത ഒരു വലിയ കളക്ഷന്‍ തന്നെ ഇവിടെയുണ്ട്. ഇതു കൂടാതെ ഒട്ടനവധി പെയിന്റിങ്ങുകളും, പഴയകാല നാലുകെട്ട് തറവാടുകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ഒരു ‘കേരള റൂമും’ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതേ കെട്ടിടത്തിനോട് ചേര്‍ന്നു തന്നെയാണ് രവി കരുണാകരന്‍റെ ഭാര്യയും കുടുംബവും താമസിക്കുന്നത്. വളരെ നന്നായി പെരുമാറുന്ന ഗൈഡുകള്‍ ഇവിടുത്തെ ഒരു ബോണസ് പോയിന്റ്‌ ആണ്. ഫോട്ടോഗ്രഫി അനുവദിക്കുന്നില്ല എന്നതാണ് ആകെ ഉണ്ടായ ഒരു വിഷമം.


International Coir Museum 


                 ഇവിടെ നിന്നിറങ്ങി നേരെ പോയത് മറ്റൊരു മ്യുസിയത്തിലെക്കാണ്. കേരള കയര്‍ ബോര്‍ഡിന്‍റെ കീഴിലുള്ള ഇന്റര്‍നാഷനല്‍ കയര്‍ മ്യുസിയം. ആലപ്പുഴ ടൌണില്‍ നിന്നു ഏകദേശം എട്ടു കിലോമീറ്ററോളം മാറി കന്യാകുമാരി-കൊച്ചി ദേശീയ പാതയില്‍ കലവൂര്‍ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മുന്‍പ് പല തവണ കണ്ടിട്ടുണ്ടെങ്കിലും കയര്‍ ഒരത്ഭുതമായി തോന്നിയത് ഇവിടെ വന്നപ്പോഴാണ്. നാനാ വിധത്തിലുള്ള കയര്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കയര്‍ വ്യവസായത്തിന്റെ ചരിത്രവും പ്രക്രിയകളും വരെ ലളിതമായി ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. തിരിച്ചു പോകുമ്പോള്‍ കയറോര്‍മ്മക്കായി എന്തെങ്കിലും കൂടെ കരുതണമെങ്കില്‍ അതിനായി ഒരു സുവനീര്‍ ഷോപ്പും ഇതിനോടനുബന്ധിച്ചുണ്ട്. 50/- രൂപയാണ് ഇവിടുത്തെ എന്‍ട്രി ഫീ, ഫോടോഗ്രാഫിക്കായി ഒരു 50 രൂപ കൂടി അധികം കൊടുക്കേണ്ടി വരും.

                               സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. വിശപ്പ്‌ പതുക്കെ മാടി വിളിച്ചു തുടങ്ങി. ഹൈവേയില്‍ തന്നെയുള്ള ഒരു നാടന്‍ ഭക്ഷണശാലയില്‍ കയറി. ഊണും മീന്‍ വറുത്തതും, കക്ക ഫ്രൈയും നല്ല കുശാലായി കഴിച്ചു. എന്തൊക്കെ പറഞ്ഞാലും ആലപ്പുഴക്കാരുടെ കൈപ്പുണ്യം അതൊരു വേറെ ലെവലാണ്. കഴിഞ്ഞ തവണ വന്നപ്പോള്‍ കഴിച്ച താറാവിറച്ചിയുടെ ടേസ്റ്റ് ഇപ്പോഴും നാവിലുണ്ട്. ഇനി നേരെ കൊച്ചിക്ക്

         കൊച്ചിയില്‍ എത്തേണ്ട താമസം, മഴ സ്വിച്ചിട്ട പോലെ നിന്നു. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ പെയ്ത മഴയൊന്നും കൊച്ചിയെ ബാധിച്ച മട്ടില്ല. പതിവുപോലെ പാലാരിവട്ടത്തെ ട്രാഫിക് ബ്ലോക്ക്‌ ഇത്തവണയും വളരെ ശക്തമായി നിലകൊണ്ടു. കൊച്ചി DRDO-യ്ക്കടുത്തു മനുവിന്റെ ഒരു ബന്ധു വീടുണ്ട്. അതാണ്‌ അടുത്ത ലക്ഷ്യം.

                          ബന്ധു വീട്ടിലെ സൗഹൃദ സംഭാഷണങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ടു ഞങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. ലുലു മാളില്‍ ഒന്ന് കയറി. സമയം വൈകുന്നേരമായി. ഇനി വിശ്രമിക്കാനൊരിടം കണ്ടു പിടിക്കണം. OYO-റൂംസില്‍ അത്യാവശ്യം കുറഞ്ഞ റേറ്റില്‍ ഒരു റൂം കിട്ടി. രാത്രി ഭക്ഷണവും കഴിഞ്ഞു പിറ്റേന്നു രാവിലെ 5 മണിക്ക് എണീക്കാന്‍ അലാറം സെറ്റ് ചെയ്തു കിടന്നു. M.G റോഡിലെ ശബ്ദ കോലാഹലങ്ങള്‍ക്കിടയിലും, യാത്ര ക്ഷീണത്താല്‍ ഉറക്കം വന്നത് പോലും അറിഞ്ഞില്ല.

     രാവിലെ ഞെട്ടിയുണര്‍ന്നു സമയം നോക്കിയപ്പോള്‍ മണി 6 കഴിഞ്ഞിരിക്കുന്നു. അലാറം അടിഞ്ഞതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. പെട്ടന്നെഴുന്നേറ്റു കുളിച്ചു റെഡിയായി. അപ്പോഴേക്കും റൂം ബോയ്‌ പ്രഭാത ഭക്ഷണവുമായെത്തി.

SNC Maritime museum , Kochi INS Dronacharya                 SNC Maritime മ്യുസിയം, Southern Naval Command-ന്‍റെ കീഴിലുള്ള ഇന്ത്യന്‍ നേവി ഓഫീസേര്‍സ് ട്രെയിനിംഗ് അക്കാദമിയുടെ സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്നു K.J Herschel റോഡില്‍ ഏകദേശം ഒരു കിലോമീറ്ററോളം വന്നാല്‍ മ്യുസിയതിന്റെ എന്ട്രന്‍സ് കാണാം. 40/- രൂപയാണ് എന്ട്രി ഫീ. ഇന്ത്യന്‍ നേവിയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന, ലളിതവും എന്നാല്‍ വളരേയധികം അറിവ് നല്‍കുന്നതുമായ ഒരു മ്യുസിയമാണിത്. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ കണ്ടു തീര്‍ക്കാന്‍ സാധിക്കും. നേവി ഷിപ്പുകളുടെയും ആയുധങ്ങളുടെയും മാതൃകകളാണ് പ്രധാന ആകര്‍ഷണം. ഇത് കൂടാതെ ഇന്ത്യന്‍ നേവിയേക്കുറിച്ചുള്ള ഒരു ഹ്രസ്വ ചിത്ര പ്രദര്‍ശനം കൂടെയുണ്ട്.
SNC Maritime museum , Kochi INS Dronacharya
നിര്‍ഭാഗ്യവശാല്‍ ഇത്തവണ ഷോ ഇല്ലായിരുന്നു. Maritime മ്യുസിയതിനടുത്തു തന്നെയാണ് ഇന്‍ഡോ-പോര്‍ച്ചുഗീസ് മ്യുസിയവും. കൊച്ചിന്‍ ബിഷപ്പ് ഹൌസിനോട് ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ മാസവും ആദ്യത്തെ വ്യാഴായ്ച്ച ഇവിടെ പ്രവേശനം സൌജന്യമാണ്. അല്ലാത്ത ദിവസങ്ങളില്‍ 10/- രൂപയാണ് ഫീ. വളരെ ശാന്തമായ അന്തരീക്ഷം, അധികം സന്ദര്‍ശകരെ ഇവിടെ കണ്ടില്ല. ഇന്‍ഡോ -പോര്‍ച്ചുഗീസ് പൈതൃകത്തിന്റെ ഒട്ടേറെ അവശേഷിപ്പുകള്‍ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. ചരിത്രത്തില്‍ അറിവ് കുറവായതുകൊണ്ടാണോ എന്നറിയില്ല. ഇവിടം എനിക്കത്ര ആകര്‍ഷണീയമായി തോന്നിയില്ല. ഒരു പത്തു പതിനഞ്ചു മിനിട്ടിനുള്ളില്‍ ഞങ്ങള്‍ അവിടന്നിറങ്ങി.
Indo - Portuguese Museum Kochi

                  പിന്നെ നേരെ പോയത് ഫോര്‍ട്ട്‌ കൊച്ചിബീച്ചിലേക്കാണ്. നാട്ടുച്ചയായതുകൊണ്ടാവും ബീച്ചില്‍ അധികം ആളുകളില്ല. ഒരു ചെറിയ ഐസ്ക്രീമും നുണഞ്ഞുകൊണ്ട് ഞങ്ങള്‍ അല്‍പ്പ നേരം കാറ്റും കൊണ്ടിരുന്നു. കടലും , ആകാശവും എന്നെ ഒരിക്കലും മടുപ്പിക്കാത്ത രണ്ടു സംഗതികളാണ്. കടലിന്‍റെ അപാരതയിലേക്കു കണ്ണും നട്ട് എത്രനേരം വേണമെങ്കിലും എനിക്കിരിക്കാന്‍ പറ്റുന്നതും അതുകൊണ്ട് തന്നെയാണ്. ഒരിക്കലും നിലക്കാത്ത ഓളങ്ങള്‍ക്കൊപ്പം തെന്നി നീങ്ങുന്ന ചെറു വഞ്ചികളെ ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ നോക്കി നില്‍ക്കാന്‍ എനിക്കിപ്പോഴും ഇഷ്ടമാണ്. കടല്‍ എന്തിന്‍റെയൊക്കയോ പ്രതീകമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരേ സമയം രൌദ്രതയുടെയും, ശാന്തതയുടെയും ഭാവത്തില്‍ അത് നില കൊള്ളുന്നു. ചിലര്‍ക്ക് അതൊരു വിനോദ ഉപാധിയാണ്, മറ്റു ചിലര്‍ക്ക് ജീവിത ഉപാധിയും. സന്ധ്യ മയങ്ങും വരെ കടലിന്‍റെ കണ്ണില്‍ കണ്ണും നട്ടിരിക്കണമെന്നുണ്ട്, പക്ഷെ വൈകുന്നേരത്തിനു മുന്‍പേ തിരിച്ചു തിരുവനന്തപുരത്ത് എത്തേണ്ടതിനാല്‍ ഫോര്‍ട്ട്‌ കൊച്ചി ബീച്ചില്‍ അധിക നേരം ചിലവഴിച്ചില്ല.

Fort Kochi beach

Fort Kochi beach


                               ഇനി മടക്ക യാത്ര, തിരിച്ചുള്ള യാത്ര ദേശീയ പാത ഒഴിവാക്കി പകരം കൊച്ചി - ആര്‍ത്തുങ്കല്‍ - ആലപ്പുഴ തീരദേശ പാത വഴിയായിരുന്നു. റോഡിനു വീതി കുറവാണെങ്കിലും ദേശീയ പാതയില്‍ കണ്ട പോലെ ഗട്ടറും , ട്രാഫിക്കും ഇല്ലായിരുന്നു. ആലപ്പുഴ എത്തുമ്പോഴേക്കും വിശന്നു തുടങ്ങി. അടുത്ത് കണ്ട ഇന്ത്യന്‍ കോഫി ഹൌസില്‍ കയറി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. കേരളത്തിന്‍റെ വടക്ക് നിന്നു തെക്കോട്ടു പോകും തോറും ഇന്ത്യന്‍ കോഫീ ഹൌസിലെ ഭക്ഷണത്തിന്റെ സ്വാദ് കുറഞ്ഞു വരുന്നതായിട്ടാണ്‌ എനിക്ക് തോന്നിയത്. ടേസ്റ്റ്ന്‍റെ കാര്യത്തില്‍ മലബാറിലെ കോഫീ ഹൌസുകളോട് കിട പിടിക്കാന്‍ മറ്റുള്ളവയ്ക്ക് കഴിയാറില്ല. തിരുവനന്തപുരത്തെ ഇന്ത്യന്‍ കോഫീ ഹൌസുകളില്‍ പലപ്പോഴും കയറിയിട്ടുണ്ടെങ്കിലും ഭക്ഷണം ഒട്ടും ആസ്വാദ്യകരമായി തോന്നിയിട്ടില്ലായിരുന്നു.

                    ഭക്ഷണം കഴിഞ്ഞു, കാണാനുദ്ദേശിച്ച സ്ഥലങ്ങളൊക്കെ കണ്ടു കഴിഞ്ഞു. ഇന്നത്തെ ദിവസം മഴയുടെ ഒരു തുള്ളി പോലും കണ്ടില്ല. അതുകൊണ്ട് തന്നെ വെയിലും പൊടിയും കാരണം യാത്ര ക്ഷീണം നന്നായിട്ട് അനുഭവപ്പെട്ടു തുടങ്ങി. ഇനി നേരെ വീട്ടിലേക്കു വച്ചു പിടിക്കണം. ആക്സിലേറ്ററില്‍ കൈകള്‍ അമര്‍ന്നു. സ്കൂട്ടറിന്റെ ചക്രങ്ങള്‍ വീണ്ടും ഉരുണ്ടു തുടങ്ങി. ………ശുഭം..!!


വാല്‍ക്കഷണം: രാഷ്ട്രീയവും, തൊഴുത്തില്‍ കുത്തും, ബന്ദും, ഹര്‍ത്താലും, ഏഷണിയും, പാര പണിയും ഒക്കെയുണ്ടെങ്കിലും നമ്മുടെ ഈ ദൈവത്തിന്റെ സ്വന്തം നാടിന്റെ മഹത്വവും മൂല്യവും തിരിച്ചറിയണമെങ്കില്‍ കുറഞ്ഞത്‌ ഒരു മാസം കേരളത്തിന്‌ വെളിയില്‍ പോയി താമസിച്ചാല്‍ മതിയാകും എന്നാണ് എന്റെ ഒരു ഇത്. പൂവും പൂക്കൂടയും, കൊയ്ത്തുപാട്ടും, തെയ്യവും, തിറയും, ഓണപ്പൊട്ടനും, പച്ചക്കര മുണ്ട് ചുറ്റിയ വയലേലകളും മറ്റേതു ദേശത്താണ് ഇത്രയേറെ കാന്തിയില്‍ കാണാന്‍ കഴിയുന്നത്‌. മുറ്റത്തെ തുമ്പപ്പൂവിന്റെ വിശുദ്ധിയും, നാക്കിലയില്‍ ഒലിച്ചൂറുന്ന അടപ്പായസത്തിന്റെ സ്വാദും, നൂറു കൂട്ടം കറികളുടെ മനം മയക്കുന്ന ഗന്ധവും, പുസ്തകങ്ങള്‍ക്കും സ്കൂള്‍ മുറിയിലെ ബഡായി പറച്ചിലുകള്‍ക്കും അവധി കൊടുത്തുകൊണ്ട് തൊടിയില്‍ ഓലപ്പീപ്പിയും, ഓലപ്പന്തും ഉണ്ടാക്കിക്കളിച്ച പഴയ ബാല്യ കാല സ്മരണകളും, പുലര്‍കാലത്തു പൂവട്ടിയുമായി പറമ്പുകള്‍ കേറിയിറങ്ങിയ ഓര്‍മ്മകളുമായി കടന്നു വരുന്ന ഓണക്കാലവും മലയാളിക്കല്ലാതെ മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ല. എല്ലാവര്‍ക്കും മനസ്സു നിറഞ്ഞ ഓണാശംസകളുമായി അടുത്ത പോസ്റ്റ്‌ വരെ വിട.

Happy Onam





Revi Karunakaran museum and Maritime museum image courtesy Google Images