Wednesday, May 10, 2017

ആനയെക്കാണാൻ



Route Map"എടാ ശങ്കൂ എണീക്കെടാ , മണി ആറുകഴിഞ്ഞു..!! എത്ര നേരായി വിളിക്കുന്നു". അതി രാവിലെ യാത്ര പോകാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ കൂട്ടത്തില്‍ വരുന്ന ഒട്ടുമിക്കവന്മ്മാര്‍ക്കും ഉണ്ടാവാറുള്ള സ്ഥിരം അസുഖമാണിത്. രാവിലെ ആറു മണിക്ക് തന്നെ വീട്ടില്‍ നിന്നെറങ്ങണം എന്നു പ്ലാന്‍ ചെയ്തിട്ടാണ് രാത്രി എല്ലാരും ഒറങ്ങാന്‍ കെടന്നത്. ഇപ്പൊ സമയം ആറു കഴിഞ്ഞിരിക്കുന്നു. ശങ്കു എന്നു ഞങ്ങള്‍ വിളിക്കുന്ന സുജിത്ത് ഇത് വരെ എണീറ്റില്ല, ഞാനും രെജുല്‍ ബ്രോയും എപ്പഴേ റെഡിയായി നില്‍ക്കുകയാണ്. അവസാനം ശങ്കുവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു പല്ല് തേപ്പിച്ചു കുട്ടപ്പനാക്കി വരുമ്പോഴേക്കും ക്ലോക്കില്‍ സമയം ഏഴു കഴിഞ്ഞിരിക്കുന്നു. അപ്പോ പറഞ്ഞു വരുന്നത്, കുറച്ചു നാള്‍ മുന്‍പ് കോട്ടൂര്‍ ആന സാങ്കേതത്തിലേക്ക് ഞങ്ങള്‍ നടത്തിയൊരു ചിന്ന യാത്രയെ കുറിച്ചാണ്. തിരുവനന്തപുരം ജില്ലയില്‍ അഗസ്ത്യകൂടത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു സുന്ദര വന പ്രദേശമാണ് കോട്ടൂര്‍. ഇവിടെ കാപ്പുകാട് എന്ന സ്ഥലത്താണ് ഞാന്‍ മേല്‍പ്പറഞ്ഞ ആന വളര്‍ത്തു കേന്ദ്രം ഉള്ളത്. തിരുവനന്തപുരം നഗരത്തില്‍ നിന്നു ഏകദേശം 35 കിലോമീറ്റര്‍ ദൂരം ഉണ്ട്. ഇടക്കിടെയുള്ള വീക്ക്‌എന്ഡ് ട്രിപ്പില്‍ ഇത്തവണ പോകാന്‍ ഞങ്ങള്‍ തിരഞ്ഞെടുത്ത സ്ഥലം കോട്ടൂര്‍ ആയിരുന്നു.

Kottur
ഇവിടെ ആനകളെ കാണുന്നതോടൊപ്പം തന്നെ, രാവിലെ ആനകളെ കുളിപ്പിക്കുമ്പോള്‍ കൂടെ കൂടുകയും ചെയ്യാം. ആനപ്പുറത്ത് കയറാം. പുഴ വെള്ളത്തില്‍ ആനകളോട് കൂട്ട് കൂടാം. അതാണ്‌ രാവിലെ നേരത്തെ തന്നെ വീട്ടില്‍ നിന്നിറങ്ങാന്‍ പ്ലാന്‍ ചെയ്തത്. പക്ഷെ അത് മിക്കവാറും ശങ്കുവിന്റെ ആനയുറക്കം കാരണം നടക്കാതെ പോകുമെന്ന് തോന്നുന്നു.
 

    അങ്ങനെ എല്ലാം കഴിഞ്ഞു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ സമയം 7:30 കഴിഞ്ഞിരുന്നു. ഗൂഗിള്‍ മാമന്‍ പറഞ്ഞ പ്രകാരം കഴക്കൂട്ടത്ത് നിന്ന് പോത്തന്‍കോട് വഴി നെടുമങ്ങാട് പിടിക്കണം. അത് കഴിഞ്ഞു കാട്ടാക്കട റോഡ്‌. ബാക്കി റൂട്ട് അവിടെ എത്തിയിട്ട് നോക്കാം. ശങ്കുവും രെജുലും ഒരു ബൈക്കിലും ഞാന്‍ എന്റെ സന്തത സഹചാരിയായ സ്കൂട്ടറിലും വച്ചു പിടിച്ചു. നേരത്തെ എഴുന്നേറ്റത് കൊണ്ടും രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ടും, അധികം വൈകാതെ തന്നെ വിശപ്പിന്‍റെ വിളി തുടങ്ങി. വെമ്പായം ജംക്ഷനിലെ ഇലവുങ്കല്‍ ഹോട്ടെലില്‍ കയറി നല്ല ചൂടു പൂരിയും, കിഴങ്ങ് കറിയും കഴിച്ചു. തനി നാട്ടുമ്പുറത്തെ ഭക്ഷണം. കുറെയേറെ ദിവസങ്ങള്‍ക്കു ശേഷം രുചിയുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിന്റെ സംതൃപ്തിയില്‍ മനസ്സു നിറഞ്ഞു.

    വെമ്പായത്തു നിന്നു നേരെ നെടുമങ്ങാട്‌ എത്തി. അവിടുന്ന് കാട്ടാക്കട റോഡിലേക്ക് തിരിഞ്ഞു. ഈ റൂട്ട് ഒരു 10-15 കിലോമീറ്റര്‍ വന്നാല്‍ ചെന്നെത്തുന്നത് കോട്ടൂര്‍-കുറ്റിച്ചാല്‍ റോഡിലെക്കാണ്. ഒരു അഞ്ചു കിലോമീറ്റര്‍ കൂടി വന്നാല്‍ കോട്ടൂര്‍ ജങ്ക്ഷന്‍ എത്തും. ഇവിടെ നിന്നും ആരോടു ചോദിച്ചാലും കപ്പുകാടെക്കുള്ള വഴി പറഞ്ഞു തരും. ചോയ്ച്ചുചോയ്ച്ചോണ്ട് പോയാ മതി. ഇവിടെ നിന്നുള്ള റോഡ്‌ പക്ഷെ ഒരല്‍പം മോശമാണ്. ഭാഗ്യം രണ്ടു കിലോമീറ്റര്‍ പോയപ്പോഴേക്കും കേരള ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബോര്‍ഡ്‌ കണ്ടു.

Kottur
സമയം പത്ത് ആകാറായി. വണ്ടി പാര്‍ക്ക് ചെയ്തു. 20 രൂപയെ എന്ട്രന്‍സ് ഫീ ഉള്ളൂ. ഇനിയിപ്പോ ആന സവാരി വേണമെങ്കില്‍ 200 രൂപ കൂടി കൊടുക്കണം. മുന്‍പ് പല തവണ ആനപ്പുറത്ത് കയറിയിട്ടുള്ളതിനാല്‍ ഇത്തവണ അത് വേണ്ടെന്നു വച്ചു.  

    അങ്ങനെ ടിക്കറ്റുമെടുത്തു കരി വീരന്മാര്‍ക്കിടയിലേക്ക് വലതു കാല്‍ വച്ചു കയറി. എന്ട്രന്സില്‍ തന്നെ ചുക്ക് മുതല്‍ കാട്ടു തേന്‍ വരെയുള്ള സാധനങ്ങള്‍ വില്കുന്ന ഒരു സുവനീര്‍ ഷോപ്പ് ഉണ്ട്. അത് കഴിഞ്ഞാല്‍ ഫോറെസ്റ്റ് കോട്ടേജുകള്‍ ആണ്. ഒരു ദിവസം വന്നു ഇവിടെ താമസിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വേണ്ടിയിട്ടുള്ളത്. 4 പേര്‍ക്ക് വരെ താമസിക്കാന്‍ സൗകര്യം ഉള്ളതാണ് ഓരോ കോട്ടെജും. AC റൂമുകള്‍ക്ക് Rs.2000, Non-AC ആണെങ്കില്‍ 1000 എന്ന നിരക്കിലാണ് ചാര്‍ജ്. എന്തായാലും അടുത്ത തവണ ഇവിടെ താമസിച്ചിട്ട് തന്നെ കാര്യം എന്നു ചിന്തിച്ചു മുന്നോട്ടു നടന്നു. ഒന്ന് രണ്ടടി മുന്നോട്ടു വച്ചപ്പോഴേക്കും കാടു നടുങ്ങുന്ന രീതിയിലുള്ള അലര്‍ച്ച കേട്ട് തുടങ്ങി. കുറച്ചുകൂടി മുന്നോട്ടു പോയപ്പോഴാണ് സംഭവത്തിന്റെ കിടപ്പ് വശം മനസ്സിലായത്‌. എകദേശം ഒരു വയസ്സില്‍ താഴെയുള്ള രണ്ടു കുഞ്ഞിക്കൊമ്പന്മ്മാരെ ഒരു വലിയ തൂണില്‍ തളച്ചിട്ടിരിക്കുന്നു. കുറുമ്പന്‍മ്മാരായ ഈ കറുമ്പന്‍മ്മാരുടെ കുഞ്ഞി വായില്‍ നിന്നാണ് ഇത്രേം വലിയ അലര്‍ച്ച. അടുത്ത കൂട്ടില്‍ കിടന്ന വേറൊരു കറുമ്പനെ ഭക്ഷണം കൊടുക്കാന്‍ കൂട്ടില്‍ നിന്നു ഇറക്കി കൊണ്ടു പോകുന്നുണ്ട്. അത് കണ്ടിട്ടാണ് ഇവന്മ്മാര്‍ ഇങ്ങനെ ബഹളം ഉണ്ടാക്കുന്നതെന്ന് തോന്നുന്നു. പാവങ്ങള്‍ വിശക്കുന്നുണ്ടാകാം. വലതു വശത്ത് ഒരു വലിയ ബോര്‍ഡില്‍ അന്തേവാസികളായ ആനകളുടെ പേരും വയസ്സുമൊക്കെ എഴുതി വച്ചിരിക്കുന്നു. രാജ, റാണ, പൊടിച്ചി, മിന്ന, ഉണ്ണികൃഷ്ണന്‍ എന്നൊക്കെയാണ് പേരുകള്‍. ഇതൊക്കെ ആരിട്ടതാണോ ആവോ? ആനകള്‍ക്കിടയിലും ഉണ്ടാകുമോ ശശി, സോമന്‍ എന്നീ പേരുകാര്‍.

Kottur
എന്തായാലും സ്വന്തം പേരു ഇഷ്ടപെട്ടില്ലെങ്കില്‍ ഗസറ്റില്‍ പബ്ലിഷ് ചെയ്തു മാറ്റാനൊന്നും ആനകള്‍ക്ക് പറ്റില്ലല്ലോ. ഇവരുടെ സങ്കടം ആരറിയാന്‍ . എന്താല്ലേ ? കാര്യമെന്തൊക്കെയായാലും 4 മാസം പ്രായമുള്ള അര്‍ജുന്‍ മുതല്‍ 70 വയസ്സുള്ള മോനി വരെ ഇവിടെ സസുഖം വാഴുന്നു. മൂന്നു നേരം  കുശാലായ ഭക്ഷണം, രാവിലെ വിസ്തരിച്ചുള്ള കുളി, പിന്നെ അത്യാവശ്യം കസര്‍ത്തുകളും. ജീവിതം ഒരു രാജാവിനെ പോലെ അടിച്ചു പൊളിക്കുകയാണിവര്‍. കാട്ടില്‍ നിന്നു നാട്ടിലെത്തി ഒറ്റപ്പെട്ടു പോയവരും, പരിക്കേറ്റവരും, ചെറിയ അനുസരണക്കേടുള്ള ഒറ്റയാന്മാരുമാണ് ഇവിടുത്തെ താമസക്കാര്‍. ഇവരെ കുറച്ചു കാലം ഇവിടെ താമസിപ്പിച്ചു പരിശീലനം കൊടുത്ത് കാട്ടിലേക്ക് വിടുകയാണ് പതിവ്.


    അയ്യോ !! സമയം പോയതറിഞ്ഞില്ല ആനക്കുളി കാണാനാണ് ഇത്രേം നേരത്തെ വീട്ടീന്നെറങ്ങിയത്. സമയം പത്തായി ഇനിയിപ്പോ അത് കഴിഞ്ഞു കാണുമോ?. മുന്നോട്ടുള്ള നടത്തത്തില്‍ ‘Elephant Bath’ എന്ന ബോര്‍ഡ് കണ്ടു. അത് ഇടതു വശത്തുള്ള വലിയ ജലാശയത്തിലേക്കാണ് വഴി കാട്ടുന്നത്. നെയ്യാര്‍ ഡാമിന്റെ റിസര്‍വോയര്‍ ആണിത്. ഇവിടെ അനക്കുളി പോയിട്ട് ആന കിടന്ന പൂട പോലുമില്ല. കഷ്ടം എത്താന്‍ കുറച്ചു താമസിച്ചു പോയി. നമ്മളെ പോലെ ആസനത്തില്‍ വെയിലടിക്കുന്നത് വരെ കെടന്നുറങ്ങി, നട്ടുച്ചക്ക് കാക്കക്കുളി നടത്തുന്നവരല്ല ആനകള്‍ എന്നു മനസ്സിലായി. ശങ്കൂ നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെടാ. അവന്‍റെ രാവിലത്തെ ഉറക്കമാണ് എല്ലാം താളം തെറ്റിച്ചത്. ഇനിയിപ്പോ എന്തു ചെയ്യും കുളിയും കഴിഞ്ഞു തിരിച്ചു പോകുന്ന ആനകളുടെ കുറച്ചു ഫോട്ടോ എടുത്തു സ്ഥലം വിടാം. ഞങ്ങളെപ്പോലെ തന്നെ  ആനക്കുളി മിസ്സ്‌ ചെയ്ത കുറച്ചു സായിപ്പന്മാരും , മദാമ്മമാരും അവിടെയുള്ള  ചെറിയ വ്യൂ പോയിന്‍റില്‍ നില്‍ക്കുന്നുണ്ട്. സായിപ്പന്മാരെയും, ആനയെയും ഒറ്റ ഫ്രേമില്‍ കിട്ടിയപ്പോ അതൊരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് മൂവി പോലെ തോന്നിയോ എന്നൊരു സംശയം നോമിനു വരാതിരുന്നില്ല.

Kottur
ഭാഗ്യം, ദെ വൈകി എണീറ്റ ഒരുത്തനെ പാപ്പന്മ്മാര്‍ കുളിപ്പിക്കാന്‍ കൊണ്ടു പോകുന്നു. പിന്നാലെ പോയി. അങ്ങനെ പേരിനു ഒരു ആനക്കുളി കണ്ടു. കുറച്ചു ഫോട്ടോസും എടുത്തു.


    കുറച്ചു മുന്‍പില്‍ നോക്കിയപ്പോള്‍ കുറേ ലൈഫ് ജാക്കറ്റുകള്‍ ഒരു കയറില്‍ തൂക്കിയിട്ടിരുന്നത് കണ്ടു. ബാംബൂ റാഫ്ടിങ്ങിനു വേണ്ടി വച്ചിരിക്കുകയാണ്. മുള കൊണ്ടുള്ള ചങ്ങാടത്തില്‍ റിസര്‍വോയറില്‍ കൂടിയുള്ള ഒരു ചെറിയ യാത്ര. അയിനാണ്. എന്നാല്‍ പിന്നെ അതും കൂടി ആയിക്കോട്ടെ. ഒട്ടും അമാന്തിക്കാതെ ടിക്കറ്റ് എടുത്തു. രണ്ടു ചങ്ങാടങ്ങള്‍ ഉണ്ടിവിടെ. ഓരോന്നിലും അഞ്ചെട്ടു പേര്‍ക്ക് കയറാം. അങ്ങനെ ഞങ്ങള്‍ മൂന്നു പേരും റാഫ്ടിങ്ങിനു റെഡിയായി ആദ്യത്തെ ചങ്ങാടത്തില്‍ കയറി. രണ്ടാമത്തെ ചങ്ങാടത്തില്‍ മറ്റൊരു ഗ്രൂപ്പും. മുള കൊണ്ടു തന്നെയുള്ളതാണ് തുഴയാനുള്ള പങ്കായവും. 15-20 മിനുട്ടോളം വെള്ളത്തില്‍ യാത്ര ചെയ്യാം. ഇത്തവണ മഴ കുറവായതിനാല്‍ ഡാമില്‍ വെള്ളം നന്നേ കുറവാണെന്ന് പങ്കായം പിടിച്ച ചേട്ടന്‍ പറഞ്ഞു. ശരിയാണ്, മുന്‍പെങ്ങോ മുട്ടറ്റം  വരെ കയറിയ വെളളത്തിന്റെ പാടുകള്‍ റിസര്‍വോയറിനു ചുറ്റുമുള്ള പല മരങ്ങളിലും കാണാമായിരുന്നു. ഇപ്പൊ അതില്‍ നിന്നും കുറഞ്ഞത്‌ പത്തടിയോളം താഴ്ചയിലാണ് ഇപ്പോള്‍ വെള്ളമുള്ളത്. ചുറ്റുമുള്ള കാടുകളില്‍ വന്യ ജീവികള്‍ ഉണ്ടെന്നും, ഇടയ്ക്കിടെ അവ വെള്ളം കുടിക്കാന്‍ റിസര്‍വോയറില്‍ വരാറുണ്ടെന്നും ചങ്ങാടം തുഴയുന്ന ചേട്ടന്‍ പറഞ്ഞു. ദൈവമേ, ഇനിയിപ്പോ വെള്ളത്തിലൂടെ പോകുന്ന ഞങ്ങളെ നോക്കി ആരെങ്കിലും കാട്ടില്‍ പതുങ്ങി ഇരിക്കുന്നുണ്ടാകുമോ. വെള്ളത്തിനോടോപ്പം ഫ്രീ മീല്‍സും കൂടെ കിട്ടിയാല്‍ ആരാണ് വെറുതെ ഇരിക്കുക.
Kottur
എന്തായാലും ഇടക്കിടെ കാട്ടിലേക്ക് നോട്ടമെറിഞ്ഞു കൊണ്ടാണ് പിന്നീടുള്ള യാത്ര തുടര്‍ന്നത്. അധികം താമസിച്ചില്ല അതാ ദൂരെ എന്തോ ഒരു ഇലയനക്കം. കാട്ടു കുറുക്കനാണ്. കൊള്ളാലോ, കുറുക്കന് നീന്താനൊക്കെ അറിയുമായിരിക്കും അല്ലെ ?. അതെങ്ങാനും വെള്ളത്തില്‍ ചാടി ഞങ്ങളെ ഉപദ്രവിക്കാന്‍ വരുമോ. ഏയ്‌ ഉണ്ടാവില്ല, കുറുക്കന്‍ കോഴികളെ അല്ലെ തിന്നുന്നത്. പക്ഷെ എന്റെ കൂടെ രണ്ടു കോഴികള്‍ ഉണ്ടല്ലോ.(സത്യമായിട്ടും ശങ്കുവിനെയും , രെജുല്‍ ബ്രോയെയും ഉദ്ദേശിച്ചല്ല) ഇങ്ങനെ പല ചിന്തകളും മനസ്സിലൂടെ കടന്നു പോയി. എല്ലാരും സൌണ്ട് ഒന്നും ഉണ്ടാക്കാതെ നോക്കിയിരിക്കുകയാണ്. ചങ്ങാടം മുന്നോട്ടു പോകും തോറും കുറുക്കന്‍ കൂടുതല്‍ അടുത്ത് കാണപ്പെട്ടു. അയ്യേ ..ഇതിനെയാണോ...ഛെ.. ചുമ്മാ പേടിപ്പിച്ചു. പാവം ഏതോ ഒരു ചാവാലി പട്ടി വെയില് കൊള്ളാന്‍ ഇരിക്കുകയാണ്. അതിനെയാണ് ദൂരേന്നു കണ്ടപ്പോള്‍ കുറുക്കനെന്നു തെറ്റിധരിച്ചത്. സമയം നട്ടുച്ചയോടടുക്കുന്നു എന്ന കാര്യം അപ്പോഴാണ്‌ ശ്രദ്ധിച്ചത്. വേറൊന്നുമല്ല നല്ല കട്ട വെയില്. മേലാകെ പൊള്ളുന്നത് പോലെ. ചങ്ങാടത്തിനു മേല്‍ക്കൂരയില്ല, അത് കൊണ്ടു തന്നെ കത്തുന്ന സൂര്യനില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു വഴിയുമില്ല. എന്തോ ഭാഗ്യത്തിന് ബാഗില്‍ എന്റെ കുട ഇരിപ്പുണ്ടായിരുന്നു. രണ്ടു ദിവസം മുന്‍പേ മഴ പെയ്തപ്പോള്‍ എടുത്തിട്ടതാണ്. അതിപ്പോ എങ്ങനെ ഉപകാരപ്പെടുമെന്ന് വിചാരിച്ചില്ല. രെജുല്‍ ബ്രോ കയിലുള്ള എക്സ്ട്രാ ഷര്‍ട്ട് എടുത്തു തല മൂടി. ചങ്ങാടം തുഴയുന്ന ചേട്ടനെ സമ്മതിക്കണം.
Kottur
പുള്ളി രാവിലെ മുതല്‍ വൈകുന്നേരം വരെ ഇതേ പണി ചെയ്യുന്നു. ഒരു കുട പോലും ചൂടാതെ. ഇദ്ദേഹത്തെ പോലെ നാട്ടുകാരായ പത്തു ഇരുപതോളം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടത്രേ. പാവം രണ്ടാമത്തെ ചങ്ങാടത്തില്‍ പോയ ഘടികള്‍ വെയിലു കൊണ്ടു കഷ്ടപ്പെടുകയാണ്. ഇതിനിടക്ക് അവരുടെ ഒരു തുഴ വെള്ളത്തില്‍ വീണു പോയി. ഇനിയിപ്പോ ഞങ്ങളെ കരക്കെത്തിച്ചിട്ടു വേണം അവര്‍ക്കൊരു പുതിയ തുഴ എത്തിച്ചു കൊടുക്കാന്‍. കുറച്ചു നേരം കൂടി വെള്ളത്തില്‍ ചുറ്റി കറങ്ങി ഞങ്ങള്‍ കരയിലെത്തി. ലൈഫ് ജാക്കറ്റ് ഒക്കെ ഊരി അയലിലിട്ടു. ചങ്ങാടത്തിന്റെ സാരഥിക്ക് ഒരു താങ്ക്സ് പറയാന്‍ വേണ്ടി നോക്കുമോഴേക്കും, ചേട്ടന്‍ പുതിയ തുഴയുമായി തുഴ പോയ ചങ്ങാതിയെ ലക്ഷ്യം വച്ചു പോയിരുന്നു


    സമയം ഉച്ചയായി. വിശപ്പ് ഡോറില്‍ മുട്ടാന്‍ റെഡിയായി നില്‍ക്കുന്നു. അടുത്തെങ്ങും ഊണ് കിട്ടുന്ന കടകള്‍ ഒന്നുമില്ല. ആകെയുള്ളത് ‘ഓര്‍ക്കിഡ്’ എന്നു പേരുള്ള ചെറിയ ഒരു കഫെ ആണ്. ഗ്രൌണ്ട് ലെവലില്‍ നിന്നും ഒന്ന് രണ്ടു മീറ്റര്‍ ഉയരത്തില്‍ മുളം കാലുകള്‍ നാട്ടി, അതിന്റെ മുകളില്‍ ആണ് ഈ കഫെ സെറ്റപ്പ് ചെയ്തിരിക്കുന്നത്. ഇവിടുത്തെ ചുമരും വാതിലും എന്തിനേറെ പറയുന്നു ഇരിക്കുന്ന കസേര വരെ മുള കൊണ്ടു ഉള്ളതാണ്. മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു എക്കോ -ഫ്രെണ്ടിലി കട.
Orchid Cafe, Kottur
നേരെ കയറി ലാവിഷ് ആയിട്ട് മൂന്നു കോഫി ഓര്‍ഡര്‍ ചെയ്തു. കടയുടെ ഉള്‍വശം മൊത്തം പെയിന്റ് അടിച്ചു കളര്‍ഫുള്‍ ആക്കിയിരിക്കുന്നു. ഫോട്ടോ എടുക്കാന്‍ പറ്റിയ സ്ഥലം എന്നു മനസ്സില്‍ വിചാരിക്കുമ്പോഴേക്കും ചില ആളുകള്‍ പോസ് ചെയ്തു തുടങ്ങിയിരുന്നു. എന്റെ തല , എന്റെ ഫുള്‍ ഫിഗര്‍ എന്നു പറഞ്ഞത് പോലെ. (അങ്ങനെ എടുത്ത ഫോട്ടോ മാട്രിമോണി സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തു കല്യാണം കഴിച്ചു പോയ ആളുകള്‍ നമ്മുടെ കൂടെ ഉണ്ടേ. രെജുല്‍ ബ്രോ നിങ്ങളെ ഉദ്ദേശിച്ചല്ല കേട്ടോ ;) ). ക്ലോസപ്പ്, സോളോ, ഗ്രൂപ്പ്‌, മാക്രോ എല്ലാ വിദ്യയും പരീക്ഷിച്ചു. കാഷ് കൌണ്ടറില്‍ ഇരിക്കുന്ന ചേച്ചി ഇടക്കിടെ ഞങ്ങളുടെ സാഹസങ്ങള്‍ ഒളി കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. മൂന്ന് കോഫിയും വാങ്ങിച്ചു മൂന്നു മണിക്കൂര്‍ ഇരിക്കാന്‍ ഇത് നിങ്ങളുടെ തറവാട്ടു സ്വത്തല്ല എന്നു ചേച്ചിയെ കൊണ്ടു എന്തിനാ വെറുതെ പറയിപ്പിക്കുന്നത്. ഇനിയും അവിടെ നിന്നാല്‍ ഒരു പക്ഷെ അവരതു പറഞ്ഞേക്കാം. സോ, പെട്ടന്ന് കാശു കൊടുത്തു പടിയിറങ്ങി.




         കൊള്ളാം എന്തായാലും ഇന്നത്തെ ദിവസം വെറുതെയായില്ല. കഴക്കൂട്ടത്തെ ചൂടില്‍ നിന്നും, ട്രാഫിക്കില്‍ നിന്നും, വിരസമായ ജോലിത്തിരക്കില്‍ നിന്നും മാറി ഒരു ദിവസം. എത്രയൊക്കെ സമ്പാദിച്ചാലും, എവിടെയൊക്കെ എത്തിയാലും ഇത്തരത്തിലുള്ള ഏതാനും മണിക്കൂറുകള്‍, അത് വില മതിക്കാനാവാത്തതാണ്. പാഠപുസ്തകങ്ങള്‍ക്കപ്പുറമുള്ള പല അനുഭവങ്ങളും ഒരു ബോണസ് പോയിന്‍റായി അത് നമ്മളിലെക്കെത്തിക്കുന്നു. ആനക്കുളി മിസ്സ്‌ ആയെങ്കിലെന്താ , രെജുല്‍ ബ്രോ, ശങ്കൂ നന്ദി.


         ഉച്ചക്കു ശേഷം ഞങ്ങള്‍ പോയത് നെയ്യാര്‍ ഡാമിലേക്കാണ്. ശങ്കുവിന്റെ പൂച്ചപ്പേടിയും, കാട്ടാക്കടയിലെ ചുവന്ന കാറുള്ള മുടിയന്‍ ചേട്ടനെപ്പറ്റിയും, നെയ്യാര്‍ വിശേഷങ്ങളും,  വേറൊരു പോസ്റ്റില്‍ പറയാം. അത് വരേയ്ക്കും, വിട.