Thursday, July 20, 2017

തേയില മണക്കുന്ന മൂന്നാറിലേക്ക്


               "മല മേലെ തിരി വച്ച് പെരിയാറിൻ തളയിട്ടു ചിരി തൂകും പെണ്ണല്ലേ ഇടുക്കി, ഇവിടുത്തെ കാറ്റാണ് കാറ്റ്, മല മൂടും മഞ്ഞാണ് മഞ്ഞു” -  

Munnar
               മൂന്നാര്‍ യാത്ര കഴിഞ്ഞു ഇതുവരെ ഈ പാട്ട് നാവീന്നു പോയിട്ടില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ആ യാത്രയെക്കുറിച്ച് എന്തെങ്കിലും രണ്ടു വരി എഴുതണമെന്നു തോന്നിയത്. അതാണ്‌ ഈ ഒരു മഹാ പാതകത്തില്‍ ചെന്നവസാനിച്ചത്‌. വായനക്കാരെ സഹിച്ചാലും..!!

പത്തു ദിവസത്തെ ലീവിന് വിദേശത്തുനിന്നുംലീവിന് നാട്ടിലെത്തിയാല്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യും ? 

അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയമെല്ലാം പോയി കാണും. വൈകുന്നേരം ചായക്കടയില്‍ ബഡായി പറഞ്ഞിരിക്കും, അതുമല്ലെങ്കില്‍ തിരിച്ചു പോക്കിനുള്ള പാക്കിംഗ് നടത്തും. മാക്സിമം വീട്ടില്‍ തന്നെ കഴിച്ചു കൂട്ടും. ഇതൊക്കെയാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വിപരീതമായി വീട്ടിലെത്തിയതിന്റെ പിറ്റേന്നു തന്നെ വണ്ടിയുമെടുത്ത് പച്ചപ്പും , ഹരിതാഭയും തേടി ഊരുതെണ്ടാനിറങ്ങുന്ന ചില ആളുകളെ എനിക്കറിയാം. വിവിധങ്ങളായ യാത്രാ ഗ്രൂപ്പുകളില്‍ കണ്ടു പരിചയമുള്ള മുഖങ്ങള്‍. അത്തരത്തില്‍ ഒരാളുടെ കൂടെയായിരുന്നു ഇത്തവണത്തെ മ്മടെ യാത്ര.

**********

വെള്ളിയാഴ്ച വൈകുന്നേരം അമ്മ വിളിച്ചു

“മോനെ നിന്റെ കൂടെ വരുന്നവന്റെ നമ്പര്‍ താ”

ഇത് എല്ലാ യാത്രക്ക് മുമ്പും പതിവുള്ളതാണ്. ഞാന്‍ പോത്ത് പോലെ വലുതായെങ്കിലും (?) എങ്ങോട്ടെങ്കിലും ഇറങ്ങിയാല്‍ തിരിച്ചു വരുന്ന വരെ അമ്മക്ക് ടെന്ഷ്ന്‍ ആണ്. ഇനിയിപ്പോ എന്നെ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ഞാന്‍ പോലും അറിയാത്ത എന്റെ കൂട്ടുകാരെ വരെ അമ്മ വിളിച്ചു അന്വേഷിക്കും. അതാണ്‌ ന്റെ  സുമതിക്കുട്ടി. പക്ഷെ ഇത്തവണ അമ്മക്ക് കൊടുക്കാന്‍ എന്റെ കൈയില്‍ നമ്പര്‍ ഇല്ലായിരുന്നു. കാരണം തിരുവനന്തപുരത്ത് നിന്നു കൂടെ വരാം എന്നു പറഞ്ഞ രണ്ടു പേരും അവസാന നിമിഷം കാലു മാറി. 

“അപ്പൊ നീ ഒറ്റക്യാണോ പോന്നത് ?”

“അല്ലമ്മേ, മലപ്പുറത്തുന്ന്‍ ന്റെ  ഒരു പഴയ കോളേജ്മേറ്റ്‌ വരാന്നു പറഞ്ഞിട്ടുണ്ട്”

“ശോ.!! അന്നു ക്യാമറ മേടിക്കാന്‍ സമ്മതിക്കണ്ടായിരുന്നു. ഇപ്പൊ അതും എടുത്തു നാട് ചുറ്റുവല്ലേ” അമ്മ ദേഷ്യപ്പെട്ടു.

പക്ഷെ ഇങ്ങനെയൊക്കെ പറയുമെങ്കിലും ഒരേയൊരു കണ്ടീഷന്റെ പുറത്ത്,  എന്നെ എല്ലാ തവണയും സുമതിക്കുട്ടി യാത്രയാക്കും. എവിടെ പോയാലും വെള്ളത്തിലോ, വെള്ളചാട്ടത്തിലോ ഇറങ്ങരുത് എന്ന കണ്ടീഷന്‍. അത് ഞാന്‍ ഇത് വരെ തെറ്റിച്ചിട്ടുമില്ല.
munnar
അങ്ങനെ മലപ്പുറത്തു നിന്നും വരുന്ന ആ ചങ്ങായിയുടെ നമ്പര്‍ അമ്മക്ക് കൊടുത്തിട്ട് ഞാന്‍ കുറച്ചു നേരം ഒറങ്ങാന്‍ കിടന്നു. രാത്രി പത്തരക്കാണ് തിരുവനന്തപുരത്തു നിന്നും മൂന്നാറിലേക്കുള്ള ബസ്. KSRTC യുടെ സൂപ്പർ ഫാസ്റ്റ് ആയതു കൊണ്ട്, ബസ്സിൽ ഉറങ്ങുക എന്നത് ഇച്ചിരി ബുദ്ധിമുട്ടുള്ള കാര്യമാണ് അത് കൊണ്ടു പോകുന്നതിനു മുന്പേക കുറച്ചു നേരം ഉറങ്ങാമെന്ന് കരുതി. 

**********

               സമയം രാവിലെ അഞ്ചു മണി. ആളുകൾ ബസ്സിൽ നിന്നിറങ്ങുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ബസ്സിപ്പോൾ  അടിമാലി എത്തിയിരിക്കുന്നു. പിന്നീട് ഉറക്കം വന്നില്ല. മൂന്നാർ KSRTC ഡിപ്പോ എത്തിയപ്പോ ഞാനും ഇറങ്ങി. നല്ല ചാറ്റൽ മഴ , പോരാത്തതിന് തണുപ്പും . ജാക്കറ്റ് എടുത്തിട്ടു. വീട്ടിൽ വിളിച്ചു മൂന്നാർ എത്തീ എന്നറിയിച്ചു. പിന്നെ മലപ്പുറത്തു നിന്നും വരുന്ന ഗടിയെ ഫോണില്‍ വിളിച്ചു. ആളുടെ പേരു ക്രിപലേഷ് എന്നാണു. കക്ഷി അങ്ങ് ദുഫായില്‍ ഷാര്ജാ ഷേക്കിന്റെ വലം കൈ ആണ്. അവനെ നേരില്‍ കണ്ടിട്ട് ഇപ്പൊ കൊല്ലം അഞ്ചു കഴിഞ്ഞു.  രണ്ടുദിവസം  മുന്പ് നാട്ടില്‍ എത്തിയിട്ടേ ഉള്ളൂ. ഒരു ദിവസം പോലും വീട്ടില്‍ നിക്കാതെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് പുള്ളി. കൂടെ അനിയനും പിന്നെ രണ്ടു സുഹൃത്തുക്കളും ഉണ്ട്. അതാണ് മലപ്പുറത്തുകാരുടെ യാത്രാ പ്രേമം. എനിക്ക് തോന്നുന്നു മലയാളികളിൽ ഏറ്റവും കൂടുതൽ യാത്ര കമ്പമുള്ളതു  മലപ്പുറത്തുകാർക്കാണെന്ന്  . സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകൾ എടുത്തു നോക്കിയാൽ ഞാന്‍ കൂടുതൽ കണ്ടിട്ടുള്ളത് മലപ്പുറത്തെ സാഹൊകളെയാണ്. അതവിടെ നിൽക്കട്ടെ , കൃപലേഷ് കോതമംഗലം കഴിഞ്ഞിട്ടേ ഉള്ളൂ . ഇനിയും രണ്ടു മണിക്കൂർ കൂടെ എടുക്കും. ഞാൻ ഫ്രഷ്അപ്പ് ആവാൻ പറ്റിയ സ്ഥലം അന്വേഷിച്ചു നടന്നു. ഒന്നോ രണ്ടോ മണിക്കൂർ നേരത്തേക്ക് ആരും റൂം കൊടുക്കുന്നില്ല. മിനിമം 12 മണിക്കൂർ നേരത്തേക്കെങ്കിലും എടുക്കണമത്രേ. ബ്ലഡി ഫെല്ലോസ് . ഇനിയിപ്പോ എന്ത് ചെയ്യും ?

അങ്ങനെ കുറെ നേരം കറങ്ങിയപ്പോ കേരള ഗവണ്മെന്റിന്റെ പേര് വച്ച ഒരു ടൂറിസ്റ്റ് അമിനിറ്റി സെന്റർ കണ്ടു. ആവശ്യം അറിയിച്ചു 5 രൂപ ദക്ഷിണ വെച്ച് പോയി വരാൻ പറഞ്ഞു. അങ്ങനെ കുളിയും പല്ലു തേപ്പും എല്ലാം കഴിഞ്ഞു ഒരു കട്ടൻ ചായയും അടിച്ചു റോഡിലേക്കിറങ്ങി . സമയം ഏഴു ആകുന്നതേ ഉള്ളൂ. കൃപലേഷ് പറഞ്ഞതനുസരിച്ച്  അവൻ എത്താന്‍ കുറഞ്ഞത് എട്ടു മണി എങ്കിലും ആവും. നേരത്തെ കണ്ട ചാറ്റൽ മഴ ഇപ്പൊ ഏതാണ്ട് നല്ല രീതിയിൽ തന്നെ പെയ്യുന്നുണ്ട്. മഴ പണ്ടേ എനിക്കൊരു വീക്നെസ് ആണ്. മുട്ടറ്റം വരെ മഴ നനഞ്ഞു സ്‌കൂളിൽ പോയതും, ചേമ്പില ചൂടി പരൽ മീനിനെ പിടിക്കാൻ പോയതും ,  പുരപ്പുറത്തെ ഓലക്കീറിൽ മഴ നടത്തുന്ന ചെണ്ട മേളവും ഇന്നലകളിലെ നല്ല ഓർമകളായി ഇന്നും മനസ്സിലേക്ക് ഓടിയെത്തുന്നു. ഇപ്പോഴും  എനിക്ക് മഴയത്തു നനഞ്ഞു കുളിക്കാൻ ഇഷ്ടമാണ്. എന്നാ പിന്നെ മൂന്നാറിലൂടെ ഒരു മഴ നടത്തം തന്നെയാവട്ടെ. കുറേ നേരം നടന്നു. കോരിച്ചൊരിയുന്ന മഴയില്‍ മൂന്നാറിന്റെ നെഞ്ചിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. രാവിലെ തന്നെ ഒരുത്തൻ ബാഗും തൂക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു , വഴിയിലെ  നാട്ടുകാർ പരസ്പ്പരം ചോദിച്ചു കാണണം , "വട്ടാണല്ലേ "

അവസാനം ഒന്നര മണിക്കൂർ നീണ്ട നടത്തം അവസാനിപ്പിച്ചു വീണ്ടും ഒരു കട്ടൻ ചായ കൂടി കുടിച്ചു , ഞാൻ കൃപലേഷിനെ വിളിക്കാൻ ഫോൺ എടുക്കാൻ തുടങ്ങുമ്പോൾ അതാ മുന്നിൽ ഒരു ചുവന്ന സ്വിഫ്റ്റ് കാർ. ദേ വന്നിരിക്കുന്നു മ്മടെ ഗഡീസ്.കൃപ്‌സും സംഘവും. ഇവനെ ഒഴികെ മറ്റാരെയും എനിക്ക് പരിചയമില്ല. അങ്ങനെ പരിചയപ്പെടലുകള്‍ക്ക് ശേഷം എല്ലാരും കൂടി അടുത്തുള്ള അന്നപൂർണ്ണ ഹോട്ടെലിൽ കയറി ബ്രേക്ഫാസ്റ്റ് കഴിച്ചു. സത്യം പറയാലോ മൂന്നാറിൽ എല്ലാ കാര്യങ്ങളും ഇഷ്ട്ടപ്പെട്ടെങ്കിലും ഫുഡിന്റെ കാര്യത്തിൽ മാത്രം ഞാൻ ഇപ്പോഴും ഹാപ്പിയല്ല. ക്രിപ്സിന്റെ കൂടെ വന്ന ലാലുവിനു മോഷൻ സിക്നസ്സ് കാരണം ഫുഡ് ഒന്നും കഴിക്കാൻ പറ്റിയില്ല. തുടർച്ചയായ കാർ യാത്ര കാരണം അവൻ ആകെ ക്ഷീണിതൻ ആയിട്ടുണ്ട്. അവസാനം ലാലുവിന് ഒരു ഹോട്ടൽ റൂം ബുക്ക് ചെയ്തു കൊടുത്തു , ക്രിപ്സ് ഗൾഫിൽ നിന്ന് കൊണ്ട് വന്ന ചോക്ലേറ്റും കഴിച്ചു ഞങ്ങൾ മൂന്നാർ ഏക്സ്പ്ലൊറേഷൻ തുടങ്ങി.

Top station Munnar
View from Top Station

 
മൂന്നാർ സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 5200 അടി ഉയരത്തിൽ  സ്ഥിതി ചെയ്യുന്നു  എന്നാണ് വിക്കി അമ്മായി പറയുന്നത് . തേയിലക്കൃഷിയാണ് പ്രധാന വരുമാനം.  ഞാൻ എന്തായാലും മൂന്നാറിന്റെ ഹിസ്റ്റോറിയും , ജിയോഗ്രഫിയും പറഞ്ഞു ബോറടിപ്പിക്കുന്നില്ല. മൂന്നാറിന്റെ ദേശീയ വാഹനം JCB ആണെന്ന് പഴയ അച്ചുമ്മാമ പുരാണത്തിൽ എവിടെയോ വായിച്ചത് ഞാനോർക്കുന്നു  . നാലഞ്ചു കൊല്ലം മുൻപ് ഞാൻ ഇവിടെ വന്നിട്ടുണ്ട്. അന്ന് കാണാതെ  ബാക്കി വച്ച സ്ഥലങ്ങൾ കണ്ടു തീർക്കണം  അത്രയേ ഈ യാത്ര കൊണ്ട് ഉദ്ദേശിച്ചുള്ളൂ. ആദ്യം പോകാൻ ഉദ്ദേശിച്ചത് ടോപ് സ്റ്റേഷനിലേക്കാണ്. ഹോട്ടെലിൽ നിന്നും ഗൂഗിൾ മാപ് സെറ്റ് ചെയ്തത് പ്രകാരം യാത്ര തുടർന്ന്. പക്ഷെ എല്ലാ തവണത്തേയും പോലെ ഇത്തവണയും ഗൂഗിൾ പെണ്ണ് ചതിച്ചു.പോയ റോഡ് ചെന്നെത്തിയത് ഒരു ഗേറ്റിനു മുൻപിൽ അതിനപ്പുറം പ്രൈവറ്റ് എസ്റ്റേറ്റ് റോഡ് ആണ്. ഞങ്ങടെ വണ്ടി കണ്ടു അവിടുത്തെ പ്രായമായ വാച്ചർ വന്നു. ഞങ്ങൾ കാര്യം പറഞ്ഞു. അവസാനം അത് വഴിയേ പോയിക്കൊള്ളാൻ അയാൾ അനുവാദം തന്നു . പക്ഷെ താൻ പറഞ്ഞിട്ടാണ് അത് വഴി പോകുന്നതെന്ന് ആരോടും പറയരുതെന്നും പറഞ്ഞു. 
മാട്ടുപ്പെട്ടി ഡാമും , കുണ്ടല ഡാമും കടന്നു ഉച്ചയോടെ ടോപ്‌ സ്റ്റേഷൻ എത്തി. 

Munnar Top Station
Top Station View Point

വൊഡാഫോൺ തമിഴ്നാട്ടിലേക്ക് സ്വാഗതം എന്ന SMS കിട്ടിയപ്പോഴാണ് ഇപ്പൊ നിൽക്കുന്നത് കേരളത്തിലല്ല എന്ന് മനസ്സിലായത്. തമിഴ്നാട് തേനി ജില്ലയിലാണ് ടോപ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഒരു നൂറ്റാണ്ടു മുൻപ്  ടോപ് സ്റ്റേഷനിൽ നിന്ന് മൂന്നാറിലേക്ക് ഒരു റെയിൽവേ ലൈനും കോട്ടഗുഡി എന്ന തമിഴ് താഴ്വാര ഗ്രാമത്തിലേക്ക് ഒരു റോപ്പ് വേയും ഉണ്ടായിരുന്നു. മുന്നാറിലെ തേയില ടോപ് സ്റ്റേഷൻ വഴി തമിഴ് നാട്ടിലേക്കും പിന്നീട് ഇംഗ്ലണ്ടിലേക്കും അയച്ചിരുന്നതായി ചരിത്രം പറയുന്നു. 1924 -ലെ മഹാ പ്രളയത്തിൽ റെയിൽവേ ലൈനുകൾ എല്ലാം നാമാവശേഷമായെങ്കിലും, 1969 വരെ ഒരു ഇലക്ട്രിക്ക് റോപ്പ് വേ മൂന്നാർ മുതൽ ടോപ് സ്റ്റേഷൻ വരെ പ്രവർത്തിച്ചതായി അറിയുന്നു. സമുദ്ര നിരപ്പിൽ നിന്ന് ഇത്രയും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മുന്നാറിൽ പ്രളയം എന്നത് സങ്കൽപ്പിക്കാൻ കഴിയുന്നില്ല അല്ലെ ? മുല്ലപ്പെരിയാറിൽ ഡാമില്‍  വിള്ളൽ വീണതായിരുന്നു കാരണം എന്ന് പഴമക്കാർ പറയുന്നു. അന്നത്തെ വെള്ളപ്പാച്ചിലിൽ കരിന്തിരിമല ഒന്നാകെ ഒലിച്ചു പോയത്രേ. ഇന്നത്തെ അവസ്ഥയില്‍ മുല്ലപ്പെരിയാര്‍ എത്രത്തോളം സുരക്ഷിതമാണ് എന്നത് ഒന്നിരുത്തി ചിന്തിക്കേണ്ടതാണ്. ടോപ് സ്റ്റേഷനിലെ വ്യൂ പോയിന്റിൽ കയറി നിന്നാൽ സഹ്യന്റെ പനോരാമിക് വ്യൂ കൺ കുളിർക്കെ കാണാൻ കഴിയും. അങ്ങ് ദൂരെ നീലക്കുറിഞ്ഞി പൂക്കുന്ന കുന്നുകളും. 2018 -ലെ നീലക്കുറിഞ്ഞിക്കാലമെത്താൻ കാത്തിരിക്കുകയാണ് ഞാൻ. രാജമാണിക്യം പറഞ്ഞത് പോലെ "തള്ളെ ഒരു വരവും കൂടി വരണ്ടി  വരും". 

ടോപ് സ്റ്റേഷനിലെ ഗുരൂസ് ഹോട്ടലിൽ നിന്ന് ഊണും കഴിച്ചു ഇനി എവിടേക്ക് പോകും എന്നറിയാതെ വായും പൊളിച്ചിരിക്കുമ്പോഴാണ് അടുത്ത് സ്ട്രോബറി ഫാം ഉണ്ടെന്ന ബോർഡ് കണ്ടത്. എന്നാ പിന്നെ പോട്ടെ വണ്ടി അങ്ങോട്ട്. കുറച്ചു ദൂരം പിന്നിട്ടപ്പോൾ അതാ കിടക്കുന്നു ഒരു ചെക്ക്പോസ്റ്. സ്ട്രോബറി തോട്ടം കാണാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ ഇവിടെയെങ്ങും തോട്ടമില്ല എന്നാൽ കുറച്ചു ദൂരം പോയാൽ വട്ടവട എന്നൊരു വില്ലേജ് ഉണ്ട് എന്ന് അവിടെ ഇരുന്നവർ പറഞ്ഞു. എന്തായാലും ഇത്രേം ദൂരം വന്നതല്ലേ വില്ലേജെങ്കിൽ വില്ലേജ്, കണ്ടിട്ട് പോയേക്കാം . 

Pampadum Shola National Park
Driving through Pambadum Shola forest

ഇനിയുള്ള യാത്ര പാമ്പാടും ചോല ഫോറെസ്റ്റിനുള്ളിലൂടെയാണ്. വഴിയിലെങ്ങും വണ്ടി നിർത്തരുതെന്നും , ഫോട്ടോ എടുക്കരുതെന്നും നിർദ്ദേശം കിട്ടി. വണ്ടിയുടെ നമ്പറും കോൺടാക്ട് നമ്പറും ചെക്ക് പോസ്റ്റിൽ എഴുതി കൊടുത്തു.വീതി കുറഞ്ഞതാണ് റോഡ് അതുകൊണ്ടു തന്നെ വളവുകളിൽ ഹോൺ അടിക്കാതിരിക്കാൻ നിവർത്തിയില്ല . കാട്ടിൽ ഹോണടിക്കരുത് എന്നാണല്ലോ നിയമം. ഭാഗ്യമുണ്ടെങ്കില്‍ പോകുന്ന വഴിക്ക് കാട്ടു മൃഗങ്ങളെ കാണാന്‍ കഴിഞ്ഞേക്കും. ലോകത്ത് അപൂര്വ്വ മായി കാണപ്പെടുന്ന നീലഗിരി മാര്ട്ടിന്‍ വരെ ഈ കാടുകളില്‍ ഉണ്ട്. പക്ഷെ ഒരു മലയണ്ണാനെയല്ലാതെ വേറൊന്നും ഞങ്ങള്‍ കണ്ടില്ല. കുറെ ദൂരം ചെന്നപ്പോൾ നമ്മുടെ പഴയ സ്ട്രോബറി പരസ്യം വീണ്ടും കണ്ടു. കണ്ട ദിശയിലേക്കു വണ്ടി നിർത്തി. സത്യത്തിൽ ഇത് തന്നെയായിരുന്നു വട്ടവട വില്ലേജും. 

വണ്ടിയിൽ നിന്നും ഇറങ്ങിയതും സ്ട്രോബറി തോട്ടം കാണിച്ചു തരാം എന്ന് പറഞ്ഞു ഒരു പീക്കിരി പയ്യൻ വന്നു പിന്നാലെ കൂടി. ഞങ്ങൾ മൈൻഡ് ചെയ്യാതിരുന്നിട്ടും അവൻ മുന്നാലെ വഴികാട്ടിയെപ്പോലെ നടന്നു. എന്തായാലും കൂടെ പോന്നോട്ടെ വഴിയറിയാത്തതല്ലേ എന്ന് ഞങ്ങളും കരുതി. 

തോട്ടത്തിലേക്ക് 150 മീറ്ററെ ഉള്ളൂ എന്ന് പരസ്യത്തിൽ കണ്ടിരുന്നു .ഏതാണ്ട് രണ്ടു മീറ്ററോളം വീതിയുള്ള ചളി നിറഞ്ഞ വഴിയിലൂടെയാണ് നടത്തം. ഉറച്ച ചളിയിലൂടെ ഒരടിയോളം ആഴത്തിൽ വലിയ ചക്രങ്ങൾ കടന്നു പോയ പാടുകൾ. ഏതോ റിസോർട്ടുകാരുടെ ഓഫ് റോഡിങ് ട്രാക്കാണ് ഇതെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും. നടന്നു നടന്നു അര കിലോമീറ്ററിലധികം പിന്നിട്ടു. ചുറ്റും പല തരത്തിലുള്ള ചെടികളും, പച്ചക്കറി തൈകളും കാണാനുണ്ടായിരുന്നു . എന്നാൽ സ്ട്രോബറി മാത്രം വന്നില്ല .  

ഈ ചെക്കനിതെങ്ങോട്ടാ നമ്മളെ കൊണ്ട് പോകുന്നെ ? , എല്ലാരും പരസ്പ്പരം ചോദിയ്ക്കാൻ തുടങ്ങി . 

കുറച്ചു ദൂരെ മല മുകളിൽ നിന്ന് എന്തൊക്കെയെ കൊട്ടും പാട്ടുമെല്ലാം കേൾക്കാമായിരുന്നു. പഴയ മലയാള  സിനിമകളില്‍ കാട്ടുവാസികളെ കാണിക്കുമ്പോള്‍ കേള്പ്പിക്കുന്ന ബാക്ക്ഗ്രൌണ്ട് സ്കോര്‍ പോലെ. ഇനിയിപ്പോ ഞങ്ങളെ ബലി കൊടുക്കാനോ മറ്റോ കൊണ്ട് പോകുകയാണോ ? , അതായിരിക്കില്ല ചിലപ്പോ വളഞ്ഞിട്ടു തല്ലാനായിരിക്കും. പടച്ചോനെ ഇങ്ങള് കാത്തോളീ . 

"മോനെ അതെന്താ മോളീന്ന് പാട്ടു കേക്കുന്നെ ?" ഞങ്ങളിലാരോ ചോദിച്ചു 

"അത് തീർന്നതാ " അവൻ മറുപടി പറഞ്ഞു . 

"തീർന്നതോ, എന്ത് ?" മുകളിലെ കുടിയിൽ ആരോ മരിച്ചതിന്റെ ചടങ്ങുകളാണ് നടക്കുന്നത്. അതാണ് മ്മടെ പയ്യൻ പറഞ്ഞത് . ഓ ഭാഗ്യം വെറുതെ തെറ്റിദ്ധരിച്ചു. 

"അല്ല , സ്ട്രോബറി തോട്ടം എത്താറായില്ലേ ?" എല്ലാരും ചെറുക്കനെ നോക്കുന്നു 

 ദേ യിപ്പോ ശരിയാക്കിത്തരാം എന്ന മട്ടിലാണ് അവൻ നടക്കുന്നത്.
കുറച്ചു ദൂരം നടന്നപ്പോൾ അവൻ തിരിച്ചു നടന്നു എന്നിട്ടു വേറൊരു ദിശയിൽ കൈ ചൂണ്ടി ദേ അവിടെ വേറൊരു തോട്ടമുണ്ട് അങ്ങോട്ട് പോകാം എന്ന് പറഞ്ഞു .

"ങേ .. ഇവനെന്താ ആളെ പറ്റിക്കുകയാണോ ? ദൈവമേ , ഇവിടം വരെ ഉള്ള പെട്രോളും കളഞ്ഞു വന്നിട്ട് ഒരു മാതിരി ശശി ആയോ  ?"

ഞങ്ങൾ തിരിച്ചു നടക്കുമ്പോൾ ദാ വരുന്നു രക്ഷകനെപ്പോലെ ഒരാൾ 

"നീയിവരെ എവിടെ കൊണ്ട് പോകുവാ, നിങ്ങള് വാ" അയാള് പറഞ്ഞു. 

Vattavada Munnar
Dheena - Our guide at Vattavada village


ഞങ്ങൾ പോയ തോട്ടത്തിന്റെ ഓണറെ കാണാഞ്ഞിട്ടാണ് ചെറുക്കൻ വഴി മാറ്റി പിടിച്ചത് . അത് പിന്നീടാണ് ഞങ്ങൾക്ക് മനസ്സിലായത്. ദീന എന്നാണ് നമ്മുടെ ഈ കഥാ നായകൻറെ പേര്. ആറാം ക്‌ളാസിൽ പഠിക്കുന്നു . സ്‌കൂൾ ഇല്ലാത്ത ദിവസം ഇവിടുത്തെ തോട്ടങ്ങളിലെ ഏജന്റുമാരായി ദീനയും അവന്റെ കൂട്ടുകാരും മാറും. അതിനവർക്ക് ചെറിയ തുക പോക്കറ്റ് മണിയായും  കിട്ടും.  ഞങ്ങൾ ഒരു ചെറിയ വീടിന്റെ മുന്നിൽ എത്തി . വീടിനു ചുറ്റും കാബേചും, ബീൻസും ചെറിയ പൂച്ചെടികളും പടർന്നു നിൽക്കുന്നു. 

"സ്ട്രോബറി ഇവിടെ  " ഞാൻ ചോദിച്ചു  മുന്തിരി തോട്ടം പോലൊരു സെറ്റപ് ആണ് ഉദ്ദേശിച്ചത് .

"ദേ അവിടെ" - അനീഷേട്ടൻ വീടിന്റെ മുന്നിലേക്ക് വിരൽ ചൂണ്ടി . ഈ തോട്ടത്തിന്റെ ഓണറാണ് പുള്ളി . അച്ഛനും അമ്മയും ഒത്തു ഇവിടെ താമസിക്കുന്നു . തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്ന് വട്ടവടയിലേക്ക് കുടിയേറി പാർത്തവരാണിവർ. SSLC കഴിഞ്ഞു VHSE അഗ്രികൾച്ചർ പകുതിയിൽ ഉപേക്ഷിച്ചു പോന്നതാണ് അനീഷേട്ടൻ. മൂന്നു മക്കളായിരുന്നു അവർ. ആദ്യത്തെ രണ്ടു പേരും ചില ജീവിത പ്രശ്നങ്ങളാൽ ആത്മഹത്യ ചെയ്തു. വിദ്യാ സമ്പന്നരായിരുന്നു രണ്ടു പേരും. ഒരാൾ സിവിൽ എൻജിനീയറും , മറ്റെയാൾ ആയുർവേദ ഡോക്ടറും. പക്ഷെ ജീവിതം അങ്ങനെയാണ്. ആക്ഷൻ ചിത്രങ്ങൾ പോലെ ചില ട്വിസ്റ്റുകൾ അത് പലയിടത്തായി ഒളിപ്പിച്ചു വെക്കുന്നു. ☹☹

"അപ്പൊ ഇതാണ് സ്ട്രോബറി ചെടി "

Vattavada Munnar
Strawberry farm
ഏതാണ്ട് ഒന്നൊന്നരയടി നീളമേ അതിനുള്ളൂ. ചെടിയുടെ മുകളിൽ ഉണ്ടാകുന്ന സ്ട്രോബറി പഴങ്ങൾ മണ്ണിലേക്ക് ചാഞ്ഞു നിക്കുന്നു. ഒരു മാസ്സ് എൻട്രി പ്രതീക്ഷിച്ച എനിക്ക് സ്ട്രോബറി ചെടിയുടെ സൈഡ് എൻട്രിയിൽ തൃപ്തനാകേണ്ടി വന്നു. 400 രൂപയ്ക്കാണ് ഇവർ ഇത് വിൽക്കുന്നത്. ഇതോടൊപ്പം തന്നെ സ്ട്രോബറി ജാമും , സ്ട്രോബറി വൈനും ഇവിടെ വാങ്ങാൻ കിട്ടും. സാധാരണയായി സ്ട്രോബറി മൂന്നു നാലു മാസത്തിൽ പഴുത്തു റെഡിയാകും . സ്ട്രോബറിയിൽ പഴവും , ശർക്കരയും , നാരങ്ങാ നീരും ചേർത്താണ് ജാമുണ്ടാക്കുന്നതു. ഏകദേശം 5 മണിക്കൂർ എടുക്കുന്ന പ്രോസസ്സ് ആണിത് . നമ്മുടെ നാട്ടിൽ ഹൽവായൊക്കെ ഉണ്ടാക്കുന്നത് പോലെ. ഞങ്ങൾ ഒരു കിലോ സ്ട്രോബറിയും , മൂന്നാലു കുപ്പി ജാമും വാങ്ങിച്ചു. ഇവിടെ വില പേശാൻ നിന്നില്ല. ഷോപ്പിംഗ്‌ മാളില്‍ MRP കൊടുത്തു സാധനം വാങ്ങിക്കുന്നവര്‍ റോഡ്‌ സൈഡിലെ ഉന്തുവണ്ടി കച്ചവടക്കാരുടെ കൈയില്‍ നിന്നു പച്ചക്കറി വാങ്ങിക്കുമ്പോള്‍ രണ്ടു രൂപയ്ക്കു പോലും  വില പേശുന്നത് നമ്മളെത്ര കണ്ടിരിക്കുന്നു. ജീവിക്കാൻ വേണ്ടി കച്ചവടം ചെയ്യുന്നവരോട് ഞാൻ ഒരിക്കലും വില പേശിയിട്ടില്ല.

കൂടെ കുറച്ചു സ്ട്രോബറി തൈകളും വാങ്ങിച്ചു. നമ്മുടെ നാട്ടിലും സ്ട്രോബറി ചെടി വളരുമത്രെ. എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കുക തന്നെ. ശരിയായിരിക്കാം വട്ടവട്ടയിലെ കാലാവസ്ഥ മൂന്നാറിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. നമ്മുടെ നാട്ടിലേതു പോലെ തന്നെ ചൂടുണ്ട്. കുന്നിലെ മരം വെട്ടൽ കാരണം കാലാവസ്ഥ ഒരുപാട് മാറി എന്ന് അനീഷേട്ടന്‍ പറഞ്ഞു.  കാടിന് നടുവിൽ ആണെങ്കിലും വട്ടവടയിൽ ഇതുവരെ പന്നി ഒഴികെ മറ്റു കാട്ടു മൃഗങ്ങൾ ഒന്നും ഇറങ്ങിയിട്ടില്ല. മിക്കവാറും എല്ലാ ദിവസവും പന്നി തോട്ടത്തിൽ കടക്കും. ഇതിനെ ഓടിക്കാനായി എല്ലാ വീട്ടിലും രണ്ടും മൂന്നും പട്ടികളെ വരെ വളർത്തുന്നുണ്ട്. ഒരു മണിക്കൂറോളമേ അവിടെ ചിലവഴിച്ചുള്ളൂ എങ്കിലും വട്ടവടയിൽ നിന്ന് തിരിച്ചു പോരാൻ തോന്നുന്നില്ല. അത്രയ്ക്ക് മഹോഹരമാണ് ഇവിടം. രണ്ടു കുന്നുകൾക്കിടയിലാണ് ശരിക്കും വട്ടവടയുടെ സ്ഥാനം. കുന്നുകളിലേക്കു കയറിപ്പോകുന്ന രീതിയിൽ തട്ട് തട്ടുകളായാണ് കൃഷി സ്ഥലങ്ങൾ. ഏകദേശം വിയറ്റ്നാമിലെ പ്രശസ്തമായ  റൈസ് ടെറസ്സുകളെ പോലെയിരിക്കും. ഈ സ്ഥലം സന്ദർശിക്കാത്ത പോയിരുന്നെങ്കിൽ അതൊരു വലിയ നഷ്ടം തന്നെ ആയേനെ. ദീനക്കും അവന്റെ കുട്ടി സംഘത്തിനും കൈയിൽ കരുതിയ ചോക്കലേറ്റ് പാക്കറ്റുകൾ എടുത്തു കൊടുത്തു ഞങ്ങൾ വട്ടവടയോട് യാത്ര പറഞ്ഞു. ഇനി യാത്ര, തിരിച്ചു മൂന്നാർ ടൗണിലേക്ക്. അത് വഴി തിരുവനന്തപുരത്തേക്കും.  തിരിച്ച് ബസ്സ് കേറും മുൻപ് മൂന്നാറിൻ  മണമുള്ള ഒരു പാക്കറ്റ് തേയിലപ്പൊടി വാങ്ങി ബാഗിലിട്ടു. കൂടെ കൃപലേഷും കൂട്ടുകാരും സ്നേഹത്തോടെ നിർബന്ധിച്ചു കവറിലിട്ടു തന്ന നല്ല ചുവന്നു തുടുത്ത സ്ട്രോബറി പഴങ്ങളും. ആ സ്നേഹത്തിനു വലിയ വില കൊടുക്കേണ്ടി വരുമെന്ന് പിറ്റേന്ന് രാവിലെയാണ് ഞാൻ മനസ്സിലാക്കിയത്.

Vattavada Munnar
Vattavada village


**********

തിങ്കളാഴ്ച രാവിലെ സമയം 7 മണി , കഴക്കൂട്ടത്ത്  ബസ്സിറങ്ങി ഞാൻ റൂമിലേക്ക് നടന്നു.ബാഗിൽ നിന്ന് ജീൻസും , ടീ  ഷർട്ടും എടുത്തു പുറത്തേക്കു വച്ചപ്പോൾ കണ്ട കാഴ്ച , എന്നെ ഒരു നിമിഷം ഞെട്ടിച്ചു. കഴിഞ്ഞ ആഴ്ച വാങ്ങിച്ച എന്റെ പുതിയ ടീ ഷർട്ടിൽ നിറയെ രക്തക്കറ. കട്ടച്ചോരയുടെ ചെഞ്ചുവപ്പ്.  ഇതെങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാക്കാൻ എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. ഇന്നലെ  കിട്ടിയ  സ്നേഹത്തിന്റെ ബാക്കി പത്രം 

"എന്നാലും എന്റെ സ്ട്രോബറീ  ..എന്നോട് നീ ഈ ചതി ചെയ്തല്ലോ .!!"


തല്ക്കാലം ഇവിടെ നിര്ത്തുന്നു. പോയിട്ട് കുറച്ചു പണിയുണ്ട്. ഇന്നലെ മുതൽ സർഫ് എക്സൽ ഇട്ടു ഉരച്ചോണ്ടിരിക്കുവാ. ടീ ഷർട്ടിലെ സ്ട്രോബറി കറ ഇന്നെങ്കിലും പോയിക്കിട്ടിയാൽ മതിയായിരുന്നു. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും , പുതിയതൊരെണ്ണം വാങ്ങിക്കാൻ.