Tuesday, September 26, 2017

സഞ്ചാരിയോടൊപ്പം കീരിപ്പാറയിലേക്ക്


                                               വെയിലും കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് പത്തിരുപതു മിനിട്ടു കഴിഞ്ഞു ഇതുവരെ ഒരു കാക്കയെപ്പോലും കാണാൻ കിട്ടിയിട്ടില്ല. എന്തൊക്കെയായിരുന്നു. വേഴാമ്പലിനെ കാണാം... ഫോട്ടം പിടിക്കാം , അവസാനം ഒരുറുമ്പിനെ പോലും കാണാതെ തിരിച്ചു പോരേണ്ടി വരുമോ എന്റെ കളരി പരമ്പര ദൈവങ്ങളെ ?! പിന്നീട് അഞ്ചു മിനിറ്റും കൂടി നടന്ന് ട്രെക്കിങ്ങ് ഇവിടം വരെയേ ഉള്ളൂ എന്ന് ഗൈഡ് പറഞ്ഞപ്പോ സത്യത്തിൽ ചങ്കുതകർന്നു പോയി സൂർത്തുക്കളെ ..ചങ്കു തകർന്നു പോയി ..!

Keeripara falls


തിരുവനന്തപുരം സഞ്ചാരിയുടെ വാഴ്‌വാന്തോൾ ട്രിപ്പിന് പേരും രജിസ്റ്റർ ചെയ്തു, ദിവസവും എണ്ണി ദൃതങ്ക പുളകിതനായിരിക്കുമ്പോഴാണ് കാലം തെറ്റി വന്ന കനത്ത മഴ എട്ടിന്റെ പണി തന്നത്. മഴ കാരണം അങ്ങോട്ടുള്ള പ്രവേശനം നിർത്തി വച്ചെന്നും പകരം ട്രിപ്പ് കീരിപ്പാറക്കു പുനർ നിശ്ചയിച്ചെന്നുമുള്ള അഡ്മിന്റെ അറിയിപ്പ് വാഴ്‌വാന്തോളിനെ സ്വപ്നം കണ്ടിരുന്ന ഞാൻ ഒരു തെല്ലു വിഷമത്തോടെയാണ് വായിച്ചത്. കീരിപ്പാറയെ കുറിച്ച് ഗൂഗിൾ മാമനോട് ചോദിച്ചപ്പോൾ , പുളിക്കും വല്യ അറിവൊന്നുമില്ല. എങ്കിൽ പിന്നെ നേരിട്ട് തന്നെ കണ്ടറിയാം എന്നുറപ്പിച്ചു ഞാനും യാത്രക്ക് റെഡിയായി. കൂടെ സഹ പണിയാൻമ്മാരായ (Colleagues) അരുണും , ആനന്ദും , വിഷ്ണുവും വരാമെന്നു പറഞ്ഞിട്ടുണ്ട്. പിന്നെ കഴിഞ്ഞ മീശപ്പുലിമല ട്രിപ്പിൽ പരിചയപ്പെട്ട ബിപിൻ ചേട്ടനും.


അന്ന് പുലർച്ചെ നാലിന് എഴുന്നേറ്റു കുളിയും പാസ്സാക്കി (സത്യം എന്നെ വിശ്വസിക്കണം, വിശ്വാസം അതല്ലേ എല്ലാം ..!) അഞ്ചു മണിയോടെ വീട്ടിൽ നിന്നെറങ്ങി. മറ്റൊരു സഞ്ചാരിയായ സഹദിനെ ടെക്നോപാര്ക്കിനടുത്തു നിന്ന് പിക്ക് ചെയ്തു. ഇന്നലെ വരെ അന്യനായിരുന്ന ഒരാളെ കൂടി അങ്ങനെ സുഹൃത്തായി കിട്ടി. സ്റ്റാർട്ടിങ് പോയിന്റ് ആയ കവടിയാർ ലക്ഷ്യമാക്കി എന്റെ സ്‌കൂട്ടർ കുതിച്ചു (ചുമ്മാ ഒരോളത്തിനു തള്ളിയതാ .. ഒരു 40 -50 അതിനപ്പുറം പോയിട്ടില്ല ) കാവടിയാറിൽ വച്ച് മറ്റു സഹ യാത്രികരെ കണ്ടു മുട്ടുകയും , പുതിയ ആളുകളെ പരിചയപ്പെടുകയും ചെയ്തു. അങ്ങനെ സഞ്ചാരിയുടെ മറ്റൊരു യാത്ര ഇവിടെ തുടങ്ങുകയായി

Keeripara
കന്യാകുമാരി വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ കീരിപ്പാറയിലേക്ക് തിരുവന്തപുരത്തു നിന്നും ഏകദേശം 80 കിലോമീറ്ററിൽ അധികം ദൂരമുണ്ട്. കാട്ടാക്കട - വെള്ളറട - തൃപ്പരപ്പ്‌ വഴിയാണ് റൂട്ട്. പെരുംചാണി ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് കീരിപ്പാറ സ്ഥിതി ചെയ്യുന്നത്. പോകുന്ന വഴി തൃപ്പരപ്പു കഴിഞ്ഞാൽ പിന്നെ റോഡിന്റെ അവസ്ഥ കുറച്ചു മോശമാണ് എട്ടുമണിയോടെ വെള്ളറട 'ആൻസി' ഹോട്ടലിൽ കയറി ബ്രേക്ഫാസ്റ് കഴിച്ചു. ഏതാണ്ട് പതിനൊന്നു മണിയോടെ നാൽപ്പതോളം പേരടങ്ങുന്ന ഞങ്ങളുടെ സംഘം കീരിപ്പാറ കാലുകുത്തി. ഇവിടെ ഒരു എക്കോ പാർക്കും , കാന്റീനും മാത്രമേ ഉള്ളൂ. ട്രെക്കിങ്ങ് തുടങ്ങുന്നത് കുറച്ചു കൂടി ദൂരം മുന്നോട്ടു പോയിട്ടാണ്. കാളികേശ ടെംപിളിനടുത്തു നിന്ന്. കാളികേശ വെള്ളച്ചാട്ടത്തിന്റെ തുടർച്ചയയായി ഒഴുകുന്ന ഒരു ചെറു നദിയുടെ കരയിലാണ് ഈ അമ്പലം നിൽക്കുന്നത്. ടിക്കെറ്റുമെടുത്തു ട്രെക്കിങ്ങിനിറങ്ങിയ പൈശാചികവും ക്രൂരവുമായ അവസ്ഥയാണ് ഞാൻ മുൻപ് മുകളിൽ പറഞ്ഞത്. ആന കിടന്നിടത്തു പൂട പോലുമില്ല എന്ന സ്ഥിതി വിശേഷം. വേഴാമ്പലിനെ കാണാൻ വന്ന ഞങ്ങൾക്ക് ഒരു കാക്കയെപ്പോലും കാണാൻ കഴിഞ്ഞില്ല. അല്ലെങ്കിലും നട്ടുച്ചക്ക് കാട്ടിൽ കേറിയിട്ട് ഞാനൊന്നും കണ്ടില്ലാ എന്ന് പറഞ്ഞാലേ അദ്‌ഭുതമുള്ളൂ. അങ്ങനെ ട്രെക്കിങ്ങിന്റെ കാര്യം ഏകദേശം തീരുമാനമായി. തിരിച്ചെത്തിയിട്ടു നാട്ടുകാരോടും, വീട്ടുകാരോടും പറയാനുള്ള ബഡായികൾ ആലോചിക്കുന്ന തിരക്കിലായി എല്ലാവരും. തിരിച്ചു വരും വഴി ഗൈഡ് ഞങ്ങളെ വെള്ളച്ചാട്ടത്തിനടുത്തേക്കു കൊണ്ട് പോയി. എന്തായാലും ട്രെക്കിങ്ങിന്റെ ക്ഷീണം എല്ലാവരും ഇവിടെ തീർത്തു. പരസ്പ്പരം ചളി, സോറി വെള്ളം വാരിയെറിഞ്ഞും ഫോട്ടോയെടുത്തും എല്ലാരും ശരിക്ക് ആസ്വദിച്ചു.നദിയിലെ ചെറിയ ഉരുളൻ കല്ലുകൾ പെറുക്കിയെടുക്കുന്ന തിരക്കിലായിരുന്നു ശിഫാ ചേച്ചി ;)വെള്ളത്തിൽ കുളിച്ചു പനി പിടിക്കാനുള്ള എല്ലാ പരിപാടികളും ഞങ്ങളുടെ കൂടെ വന്ന സഞ്ചാരി സഹോദരിമാരും ചെയ്തു വെക്കുന്നുണ്ടായിരുന്നു.
Keeripara

നീരാട്ട് കഴിഞ്ഞു ഉച്ച ഭക്ഷണത്തിനായി എല്ലാരും എക്കോ കാന്റീനിൽ നിരന്നിരുന്നു. വിശപ്പിന്റെ അസ്കിതയുള്ളവർ നേരത്തെ തന്നെ സീറ്റുകൾ കരസ്ഥമാക്കിയിരുന്നു.ഫുഡിന്റെ കാര്യത്തിൽ എല്ലാരും നല്ല ഹാപ്പിയായി. കന്യാകുമാരിയിൽ ചെന്നിട്ടു മലയാളികൾ തോറ്റുപോകുന്ന രീതിയിലുള്ള നല്ല കിടിലൻ ഊണ്. കൂടെ പായസവും. ഇതിനിടയിൽ കൂടെയുള്ളവർക്ക് ചോറും സാമ്പാറും വിളമ്പിക്കൊടുത്ത് റഫീക്ക് എല്ലാവര്ക്കും മാതൃകയായി.എന്നാൽ അത് ഒരൂണ് എക്സ്ട്രാ വാങ്ങിക്കാനുള്ള സൈക്കോളജിക്കൽ മൂവ് ആയിരുന്നു എന്നുള്ള കാര്യം പിന്നീടാണ് മനസ്സിലായത്. ഊണിന്റെ സ്വാദ് ഓർത്തപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. ഇവിടെ ഒരു ഹഠാർ സാധനം കിട്ടും. കല്ലിൽ ചുട്ട കോഴി . ഇതിനെ പറ്റി തിരുവനന്തപുരം ഈറ്റിൽ ലോക പ്രശസ്തമായ പ്രബന്ധമെഴുതിയ രാജീവേട്ടനാണ്( Rajeev Bj )സംഗതി പറഞ്ഞു തന്നത്. ഇവിടുത്തെ ആദിവാസികളുടെ ഒരു വ്യത്യസ്തമായ റെസിപ്പിയാണ് കല്ലിൽ ചുട്ട കോഴി. മണിക്കൂറോളം തീയിൽ ചൂടാക്കിയ ഉരുളൻ കല്ലുകളിൽ മസാല തേച്ചു വച്ച കോഴി വച്ച് വേവിച്ചെടുക്കുന്നതാണ് സംഭവം. ഒരൊന്നൊന്നര ഐറ്റമാണത്രെ. ചെറിയ ഗ്രൂപ്പുകളായി വരുന്ന ആളുകൾക്ക് മുൻകൂട്ടി പറഞ്ഞേൽപ്പിച്ചാൽ ഇവിടെ കല്ലിൽ ചുട്ട കോഴി പാകം ചെയ്തു തരും. ചുരുക്കി പറഞ്ഞാൽ നാടൻ KFC.
Keeripara

ഊണും കഴിഞ്ഞു അടുത്തുള്ള മരച്ചുവട്ടിൽ ആകാശവും നോക്കി കിടക്കുമ്പോഴാണ് ഞാൻ അയാളെ പരിചയപ്പെട്ടത്. പവാർ എന്നാണു പേര് . നാഗർകോവിലിൽ നിന്നും സൈക്കിളും ചവിട്ടി വന്നിരിക്കുകയാണ് കക്ഷി ഇവിടം വരെ. രാവിലെ വരുന്ന വഴി റോഡിൽ ഒരു സൈക്കിളുകാരൻ പോകുന്നത് കണ്ടിരുന്നു. അദ്ദേഹമാണ് ഇദ്ദേഹം. പവാറിനോട് സംസാരിച്ചതിന് നിന്ന് ഒരു കാര്യം വെളിപ്പെട്ടു. കീരിപ്പാറയിൽ ഫോറെസ്റ്റുകാരുടെ ട്രെക്കിങ്ങിനു പോയിട്ട് കാര്യമില്ല. പകരം കാട്ടിനുള്ളിലെ പ്രൈവറ്റ് എസ്റ്റേറ്റുകാർ ഇവിടെ താമസവും ട്രെക്കിങ്ങും ഒരുക്കി തരാറുണ്ടത്രെ. അവരുടെ കൂടെ പോയാൽ ഉൾവനങ്ങളിൽ വരെ പോകാം. പക്ഷെ ഇത് എത്രത്തോളം നിയമപരവും , സുരക്ഷിതവും ആണെന്ന കാര്യം അദ്ദേഹത്തിനും വല്യ പിടിയില്ല. ഇതിനിടയിൽ എവിടെ നിന്നോ കിട്ടിയ ഒരു കസേര തിരിച്ചു മറിച്ചും വച്ച് ഒരു ട്രൈപോഡ് ആക്കി മാറ്റുവാനുള്ള ഒരു ശ്രമം സഞ്ചാരിയുടെ കാൻഡിഡ് ഫോട്ടോഗ്രാഫർ എന്ന് സ്വയം വിളിക്കുന്ന ശങ്കരൻ നടത്തുന്നുണ്ടായിരുന്നു. അവസാനം ആശ്രമം ഉപേക്ഷിച്ചു പുള്ളി ചിന്നപ്പും, പൊടിക്കപ്പും, സ്മൈലും മാത്രം കൊണ്ട് അഡ്ജസ്റ് ചെയ്തു
Keeripara
പെരുംചാണി ഡാമിന്റെ റിസർവോയർ വറ്റി വരണ്ടിരിക്കുകയാണ് അതുകൊണ്ടു തന്നെ ഇതിന്റെ ഓരങ്ങളിലൂടെ ചെറിയൊരു ഓഫ്‌റോഡ് യാത്ര നടത്താൻ പറ്റുമായിരുന്നു. ഇരുപതോളം ഇരുചക്ര വാഹനങ്ങൾ ഡാമിന്റെ നെഞ്ചിലൂടെ പതിയെ നീങ്ങി . ഓഫ്‌റോഡ് വളരെ രസകരമായിരുന്നു. വെള്ളവും ചളിയുമുള്ളിടത്തു പലരുടെയും വണ്ടിയുടക്കി. നന്നായി 'തള്ളാൻ' കഴിവുള്ളവർ കൂടെ ഉണ്ടായിരുന്നത് കൊണ്ട്, ചളിയിൽ കുടുങ്ങിയ വണ്ടികൾ അവർ തള്ളി മുകളിൽ കയറ്റി കൊടുത്തു. വെള്ളം നിറഞ്ഞ ചെറു തോട് താണ്ടിക്കടക്കാൻ ഓരോരുത്തരെയും പരസ്പ്പരം കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. ഇതിനിടയിൽ വെള്ളത്തിൽ മൂക്കും കുത്തി വീണവരും ഉണ്ടായിരുന്നു. ഇന്നത്തെ യാത്രയിലെ എനിക്ക് വ്യക്തിപരമായി ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു സംഗതി ഓഫ്‌റോഡ് ആയിരുന്നു.
Keeripara

ഓഫ്‌റോഡും കഴിഞ്ഞു ഗ്രൂപ്പ് ഫോട്ടോയും എടുത്തു ഞങ്ങൾ കീരിപ്പാറയോട് യാത്ര പറഞ്ഞു. സഞ്ചാരിയുടെ സൗഹൃദ പുസ്തകത്തിലെ ഒരേടുകൂടി ഇവിടെ മറിഞ്ഞു വീഴാൻ പോകുന്നു. ഇന്നത്തെ യാത്രയുടെ നല്ല ഓർമ്മകൾ ഉള്ളിൽ സൂക്ഷിച്ച്‌ കൊണ്ട് , വീണ്ടുമൊരുമിച്ചൊരു യാത്രയുടെ പ്രതീക്ഷകൾ മനസ്സിൽ കുറിച്ചിട്ടുകൊണ്ടു ഞങ്ങൾ പരസ്പ്പരം പിരിഞ്ഞു



Photo Courtesy : Sankar Aazhimala

ഇപ്പോൾ കിട്ടിയ വാർത്ത : കീരിപ്പാറയിൽ നിന്ന് ഉരുളൻ കല്ലുകൾ പെറുക്കിയെടുത്തു വീട്ടിൽ കൊണ്ടുപോയ ശിഫാ ചേച്ചിയെ (Shiffa Syraj )ഫോറെസ്റ്റുകാർ പൊക്കി എന്നാണ് അറിയാൻ കഴിഞ്ഞത്