Showing posts with label സ്ക്രാച്ച് വന്ന വഴികൾ ... ഒരവലോകനം. Show all posts
Showing posts with label സ്ക്രാച്ച് വന്ന വഴികൾ ... ഒരവലോകനം. Show all posts

Thursday, May 20, 2021

സ്ക്രാച്ച് വന്ന വഴികൾ ... ഒരവലോകനം

Tata Altroz

2020 ഒക്ടോബർ തുടക്കത്തിലാണ് അൾട്രോസ് കൈയിൽ കിട്ടുന്നത്. എല്ലാവരെയും പോലെ ആദ്യത്തെ മൂന്നാലാഴ്ച വണ്ടി ദിവസേനെയെന്ന കണക്കിന് തുടച്ചും കഴുകിയും സൂക്ഷിച്ചു പോന്നു. മാസം ഒന്ന് കഴിഞ്ഞു നവംബറിൽ എന്റെ കല്യാണം വന്നു. രണ്ട് ദിവസം വണ്ടി വീടിന്റെ കോമ്പൗണ്ടിനു വെളിയിലാണ് നിർത്തിയിട്ടിരുന്നത്. എന്താ ചെയ്യാ ..! ഏതോ വികൃതിപ്പിള്ളേർ ഡോറിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പെന്നോ പെന്സിലോ വച്ച് നല്ല നീളത്തിൽ വരച്ചിട്ടിരിക്കുന്നു. അതും രണ്ടു സൈഡിലും. മൂന്നാം ദിവസം വണ്ടി കഴുകാൻ എടുത്തപ്പോഴാ കണ്ടത്. പുതിയ വണ്ടിയിലെ ആദ്യത്തെ സ്ക്രാച്ചല്ലേ. ചങ്ക് തകർന്നു പോയി. കല്യാണാനന്തര തിരക്കുകൾ കാരണം വണ്ടി കൊണ്ടുപോയി സ്ക്രാച്ച് മാറ്റാൻ സമയം കിട്ടിയില്ലായിരുന്നു. 

എന്തായാലും അത് നന്നായെന്ന് ഇപ്പൊ തോന്നുന്നു. പിന്നീടങ്ങോട്ട് സ്ക്രാച്ചിന്റെ അയ്യരുകളിയായിരുന്നു. കെട്യോളേം  കൂട്ടി അടുത്ത ബന്ധു വീട്ടിൽ പോയതായിരുന്നു. ഇടുങ്ങിയ വീട്ടുമുറ്റത്തു നിന്ന് വണ്ടി വളക്കേണ്ടി വന്നു. നാലു പേര് സൈഡ് പറയാനുണ്ടായിരുന്നു. എന്ത് ചെയ്യാൻ, ഗതികേട് എന്നല്ലാതെ എന്ത് പറയാൻ. ബംമ്പറിന്റെ സൈഡ് താഴെ കിടന്ന ഒരു കല്ലിൽ ഉമ്മ വച്ചപ്പോഴാണ് എനിക്കും അവർക്കും ബോധം വന്നത്. രണ്ടാം തിരുമുറിവ്  നൈസായിട്ടു കിട്ടി. വീണ്ടും കലങ്ങി ചങ്ക്. പിന്നീട് കഴകൂട്ടം ജംഗ്ഷനിൽ നിർത്തിയിട്ടു പോയ എന്റെ വണ്ടീടെ പുറകിൽ ഏതോ ഒരുത്തൻ ഉരച്ചിട്ടു പോയി. അത് കഴിഞ്ഞു ഇടപ്പള്ളി - ആലുവ റൂട്ടിൽ ഒരു വൈകുന്നേരം നല്ല തിരക്കുള്ള സമയത്ത് ഒരു ലോറിക്കാരൻ സൈഡ് ഗ്ലാസിന് സ്ക്രാച്ച് സമ്മാനിച്ച് കൊണ്ട് കടന്നുപോയി. ഇത്രേം ആയപ്പോഴേക്കും മനസ്സൊന്നു പാകപ്പെട്ടു വന്നു. സ്ക്രാച്ചോ ..പോട്ടെ പുല്ല് എന്ന അവസ്ഥയിലേക്ക് അതെന്നെ കൊണ്ടെത്തിച്ചു. സ്ക്രാച്ചിന്റെ കളി പിന്നെയും ബാക്കി. മൂന്നാറിൽ പോയി വരുമ്പോ പുറകിൽ വന്നിടിച്ച ബുള്ളറ്റുകാരനും , കാലടിയിൽ വച്ച് സൈഡ് സ്കർട്ടിൽ കുത്തിക്കേറ്റിയ സ്കൂട്ടറുകാരനും സ്‌ക്രാച്ചുകൾ സമ്മാനിച്ച് കൊണ്ടേയിരുന്നു. ഏറ്റവും അവസാനം ഭാര്യ വീട്ടിൽ പോയപ്പോ അവിടുത്തെ അലക്കു കല്ല് ഇടിച്ചിളക്കി ഞാനും മാതൃകയായി. നമ്പർ  പ്ലേറ്റിലെ ആ ചളുക്ക് ഇപ്പോഴും എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്.



സ്ക്രാച്ച് ഒരു പ്രതിഭാസമാണ്. അത് കണ്ട് തളരരുത് സുഹൃത്തുക്കളെ. സ്‌ക്രാച്ചുകൾ വരും പോകും. കിട്ടിയ സ്‌ക്രാച്ചുകളെല്ലാം ഇന്നും എന്റെ വണ്ടിയിൽ കിടക്കുന്നുണ്ട്, ഒരോർമ്മക്കുറിപ്പെന്ന പോലെ.