Saturday, November 5, 2022

ആൻഡമാൻ ഡയറി - Part 2

Andaman

ആന്ഡമാനിനു ആ പേര്  വന്നത് എങ്ങനെയാണെന്നറിയാമോ ?! 


കാണാതെപോയ മകനെ വഴിയിൽ വച്ച് കണ്ടപ്പോ അമ്മ ഉറക്കെ പറഞ്ഞു "എൻ്റെ മോൻ ,എൻ്റെ മോൻ".  ഈ 'എൻ്റെ മോൻ' ലോപിച്ചാണത്രെ ആൻഡമാൻ ഉണ്ടായത്. നബീലിൻ്റെ കെട്യോളായ ആശയുടെ വകയായിരുന്നു ഈ തള്ള്. തള്ളവിടെ നിൽക്കട്ടെ ശരിക്കും ആന്ഡമാനിന്‌ ആ പേര് വന്നത് 'ഹന്തുമാൻ' എന്ന മലയ ഭാഷയിലുള്ള വാക്കിൽ നിന്നാണ്. നമ്മുടെ ഹനുമാനെയാണ് മലയയിൽ ഹന്തുമാൻ എന്ന് വിളിക്കുന്നത്   


ഇന്ന് നമ്മൾ പോകുന്നത് പോർട്ട് ബ്ലെയറിൽ നിന്നും അധികം അകലത്തിൽ അല്ലാത്ത രണ്ട് ചെറു ദ്വീപുകളിലേക്കാണ്. റോസ്സ് ഐലൻഡും, നോർത്ത്ബേ ഐലൻഡും. ഹോട്ടലിൽ നിന്ന് ബ്രേക്ഫാസ്റ്റും കഴിച്ചിറങ്ങി നേരെ ചെന്നത് ഇന്നലെ പോയ കോർബിൻസ് കോവ് ബീച്ചിനടുത്തുള്ള ആൻഡമാൻ വാട്ടർ സ്പോർട്സ് കോംപ്ലക്സിലേക്കാണ്. ബ്രേക്‌ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ വച്ച് തിരുവനന്തപുരത്തുകാരായ രണ്ട് മലയാളികളെ പരിചയപ്പെട്ടിരുന്നു. അവരും ഞങ്ങൾ പോകുന്നിടത്തേക്ക് തന്നെയാണ് പോകുന്നത്.


ആൻഡമാൻ വാട്ടർ സ്പോർട്സ് കോംപ്ലക്സ്

Andaman water complex

കുട്ടികൾക്കുള്ള ചെറിയൊരു പാർക്കും, കടലിലേക്ക് നീളുന്ന വാക്കിങ് ഏരിയയും അടങ്ങിയ ഈ  ടൂറിസ്റ്റു കേന്ദ്രം, ഏകദേശം രണ്ട് കിലോമീറ്ററോളം നീളത്തിൽ നീണ്ടുനിവർന്നു കിടക്കുന്നു. വാക്കിങ് ഏരിയ കടലിനു മുകളിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്. പൊതുവെ ഇവിടുത്തെ കടൽ വളരെ ശാന്തമാണ്. ആൻഡമാനിൽ ഒട്ടുമിക്ക ഭാഗങ്ങളിലും കടൽ പൊതുവെ ശാന്തമാണ്. നാട്ടിലേത് പോലെ ആർത്തിരമ്പുന്ന കടൽകാഴ്ച എവിടെയും കണ്ടില്ല. ആൻഡമാൻ വാട്ടർ സ്പോർട്സ് കോംപ്ലക്സ്, ദ്വീപിലെത്തുന്ന ഒട്ടുമിക്ക സഞ്ചാരികളും സന്ദർശിക്കുന്ന ഒരിടമാണ്. ഒട്ടനവധി വാട്ടർ സ്പോർട്സ് ഇനങ്ങൾ ഇവിടെയുണ്ട്. ജെറ്റ് സ്കീ, കയാക്കിങ്, പാരാസെയിലിംഗ്, ബനാന റൈഡ് ... അങ്ങനെ പലതും.

കോംപ്ലക്‌സിന്റെ എൻട്രൻസിൽ തന്നെയാണ് ഓരോരോ ആക്ടിവിറ്റിക്കുമുള്ള ടിക്കറ്റ് എടുക്കുന്നത്. ടിക്കറ്റു കൌണ്ടർ ഒന്നും ഇല്ല. അവിടിവിടെയായി ഉള്ള ഏജന്റുമാർ വഴിയാണ് ടിക്കറ്റു വാങ്ങിക്കുന്നത്. റോസ്സ്, നോർത്ത്ബേ ഐലന്റുകളിലേക്കുള്ള ബോട്ട് ടിക്കറ്റും ഇവിടെ നിന്നും തന്നെയാണ് എടുക്കുന്നത്. നമ്മൾ ഇവിടേക്ക് കേറുമ്പോൾ തന്നെ ഏജന്റുമാർ ചാക്കിട്ടുപിടിക്കാൻ നിൽക്കുന്നുണ്ടാവും.  വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ ഹാവ്ലോക്ക് ഐലൻഡിൽ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നതിനാൽ റോസ്സ് , നോർത്ത്ബേ ഐലൻഡുകളിലേക്കുള്ള ബോട്ട് ടിക്കറ്റും , ജെറ്റ് സ്കീ, സെമി-സബ്മറൈൻ എന്നിവക്കുള്ള  ടിക്കറ്റുകളും മാത്രമേ ഞങ്ങൾ എടുത്തുള്ളൂ. ആൻഡമാനിൽ ഇത്തരം വാട്ടർ ആക്ടിവിറ്റികൾ  പല ദ്വീപുകളിലും ചെയ്യാം. നീൽ ഐലന്റിലും , ഹാവ്ലോക്ക് -ലും എല്ലാം ഇതെല്ലം ചെയ്യാൻ സാധിക്കും. പോർട്ട് ബ്ലെയറിൽ പൊതുവെ തിരക്ക് കൂടുതൽ ആയിരിക്കും. പിന്നെ വാട്ടർ ആക്ടിവിറ്റീസ് എല്ലായിടത്തും, എല്ലാ സമയത്തും ഉണ്ടായിരിക്കുകയില്ല. ഞങ്ങൾ പോയപ്പോൾ പോർട്ട് ബ്ലെയറിൽ സ്കൂബ ഡൈവിംഗ് നിർത്തി വച്ചിരിക്കുകയായിരുന്നു.  എന്നാൽ ഹാവ്ലോക്ക്-ൽ ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ ഇത്തരം ആക്ടിവിറ്റീസ് പ്ലാൻ ചെയ്യുന്നതിന് മുൻപായി പോകുന്ന സമയത്ത് എവിടെയൊക്കെ എന്തൊക്കെ ഉണ്ടെന്ന് അന്വേഷിച്ചിട്ടു പോകുന്നത് നന്നായിരിക്കും. ടിക്കറ്റെടുത്തതിന് ശേഷം ഏജൻറ്റ് ഞങ്ങളോട് കടൽപ്പാലം വഴി നടന്നു നേരെകാണുന്ന ബോട്ട് ജെട്ടിയിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു. റോസ്സ് ഐലന്റിലേക്കുള്ള ബോട്ട് പിടിക്കാനാണ്. ചെറിയ മഴ തുടങ്ങിയിരുന്നു. അതിനാൽ ബോട്ട് ജെട്ടിയിലെ ചെറിയ മേൽക്കൂരക്ക് താഴെ ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. അൽപ്പ സമയം കഴിഞ്ഞപ്പോൾ ബോട്ട് റെഡി ആയെന്നും പറഞ്ഞു ബോട്ട് ഡ്രൈവർ ഞങ്ങളെ തേടിയെത്തി.


റോസ്സ് ഐലൻഡ്

Ross island
മറൈൻ സർവേയർ ആയിരുന്ന ഡാനിയൽ റോസ്സിന്റെ പേരിട്ട ഈ ദ്വീപ് ഇന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്നാണ് അറിയപ്പെടുന്നത്. പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ നിന്ന് നേരെ നോക്കിയാൽ കാണുന്നതാണ് റോസ്സ് ഐലൻഡ്. സ്പീഡ് ബോട്ടിൽ ഏകദേശം 10-15 മിനിറ്റ് കടലിലൂടെ സഞ്ചരിച്ചാണ് ഇവിടെ എത്തിച്ചേരുന്നത്. സെല്ലുലാർ ജയിലിന്റെ നിർമ്മാണകാലത്ത് ബ്രിറ്റീഷുകാരുടെ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ്ക്വാർട്ടേഴ്‌സ് ആയിരുന്നു ഇവിടം. ജയിലിനെ കൃത്യമായി നിരീക്ഷിക്കാനും, ജയിൽ ചാടുന്നവരെ എളുപ്പത്തിൽ തിരഞ്ഞു പിടിക്കാനുമുള്ള സൗകര്യത്തിനുമായിരുന്നു ജയിലിന് എതിര്ദിശയിലുള്ള ഈ  ദ്വീപിനെ തന്നെ അവർ ഹെഡ്ക്വാർട്ടേഴ്സിനായി തിരഞ്ഞെടുത്തത്. രണ്ടാം ലോക മഹായുദ്ധ സമയത്തു ജപ്പാൻകാർ ഈ ദ്വീപ് പിടിച്ചെടുക്കുകയും, പിന്നീട് നേതാജി സുഭാഷ് ചന്ദ്ര ബോസ്സിന് കൈമാറുകയും ചെയ്തു.

റോസ്സ് ദ്വീപിൽ കേറി ചെല്ലുമ്പോൾ ആദ്യം കാണുന്നത് ഒരു ജാപ്പനീസ് ബങ്കർ ആണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഉപയോഗിച്ചതാണിത്. നടന്നു കാണാൻ മാത്രം ദൂരത്തിലുള്ളൊരു ചെറിയ ദ്വീപാണിത്. കാഴ്ചകൾ കാണാൻ ഇലക്ട്രിക്ക് ഗോൾഫ് കാർട്ടുകൾ ഉണ്ട്. ഞങ്ങൾ നടന്നാണ് പോയത്. ബ്രിടീഷ് കാലത്തുണ്ടായിരുന്ന  ഓഫിസേഴ്സ് ക്വാർട്ടേഴ്‌സ് , സബ്-ഓർഡിനേറ്റ്സ് ക്ലബ്, സെക്രെട്ടറിയേറ്റ്, സെമിത്തേരി, പള്ളി അങ്ങനെ പലതും ഇന്നിവിടെ കാണാം. എല്ലാം ഇടിഞ്ഞു പൊളിഞ്ഞിരിക്കുകയാണ്. ഒരു സ്വിമ്മിങ് പൂളും ഇവിടെയുണ്ട്. കടലിലെ വേലിയേറ്റ സമയത്ത് വെള്ളം കേറുന്ന രീതിയിൽ നിർമ്മിച്ചതാണിത്.

Ross island


എൻട്രൻസിൽ നിന്നും നേരെ മുകളിലേക്ക് കേറിയാൽ ചെന്നെത്തുന്നത് ഒരു പഴയ പള്ളിയിലേക്കാണ്. കൊളോണിയൽ ശൈലിയിൽ നിർമ്മിച്ച ഒരു വലിയ പള്ളി. വലിയ തകർച്ചയൊന്നും സംഭവിച്ചിട്ടില്ല. അതിനു പുറകിലായി ഒരു ബീച്ച് ഉണ്ട്. അങ്ങോട്ട് ഇറങ്ങിച്ചെന്നു. ഞങ്ങൾ നാലു പേര് മാത്രമേ അവിടെ ഉള്ളൂ. സഞ്ചാരികൾ പലരും ഇവിടെ ഇലക്ട്രിക്ക് വണ്ടിയിൽ കറങ്ങുകയാണ്. വളരെ കുറച്ചു സ്ഥലത്തു മാത്രമേ അതിനു സ്റ്റോപ്പ് ഉള്ളൂ. അതുകൊണ്ട് തന്നെയാണ് അവരുടെയൊന്നും കണ്ണിൽ പെടാതെ പോയ ഈ ബീച്ചിലേക്ക് ഞങ്ങൾക്ക് എത്തിപ്പെടാൻ സാധിച്ചത്. കാൽപ്പെരുമാറ്റം കുറവായതിനാൽ ഈ കടപ്പുറം വളരെ മനോഹരമായിരുന്നു. എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ബീച്ച്. നല്ല നീല നിറത്തിൽ കടലിന്റെ അടി കാണാൻ പറ്റുന്ന രീതിയിൽ തെളിഞ്ഞ വെള്ളം.  കുറെ നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു. പിന്നെ സാവധാനം തിരികെ നടന്നു. ഇപ്പോൾ ഇന്ത്യൻ നേവിയുടെ തന്ത്രപ്രധാനമായ  ഒരു കേന്ദ്രം കൂടിയാണ് റോസ്സ് ഐലൻഡ്. ഒരു ഹെലിപാഡും ഇവിടെ ഉണ്ട്. 

നോർത്ത് ബേ ഐലൻഡ്

Northbay island

റോസ്സ് ഐലണ്ടിന്റെ ജെട്ടിയിൽ നമ്മുടെ ബോട്ടും ഡ്രൈവറും കാത്തു കിടക്കുന്നുണ്ടായിരുന്നു. അയാൾ ഞങ്ങളെ നേരെ നോർത്ത് ബേ ഐലൻഡ്-ൽ എത്തിച്ചു. റോസ്സിൽ നിന്ന് സ്പീഡ് ബോട്ടിൽ ഒരു പത്തു മിനിട്ട് പോകാനുള്ള ദൂരമേ നോർത്ത് ബേയിലേക്കുള്ളൂ. നോർത്ത് ബേയിൽ പ്രത്യേകിച്ചൊന്നും കാണാനില്ല. മറിച്ചു സ്‌നോർക്കലിംഗ്, സീ വാക് പോലെയുള്ള വാട്ടർ ആക്ടിവിറ്റികൾക്കാണ് ആളുകൾ ഇവിടെ വരുന്നത്. ഞങ്ങൾ ഒരു സെമി -സബ്മറൈൻ ടിക്കറ്റ് എടുത്തിരുന്നുവല്ലോ, അതിൽ കേറുന്നത് ഇവിടെ വച്ചാണ്. സെമി സബ്മറൈൻ ഒരു സാധാരണ ക്രൂയിസ് ബോട്ട് പോലെയാണ്. ഈ ബോട്ട് മൂന്നു നിലകളിലായിട്ടാണുള്ളത്. ആദ്യത്തെ നില വെള്ളത്തിനടിയിലാണ്. ഇതിന്റെ  അടിഭാഗവും , വശങ്ങളും ഗ്ലാസ് പാളികൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ഇവിടേക്കിറങ്ങിച്ചെന്നാൽ 360 ഡിഗ്രിയിൽ കടലിനടിയിലെ കാഴ്ചകൾ കാണാനാകും. അതിനു മുകളിൽ ഒരു എയർ കണ്ടിഷൻഡ് റെസ്റ്റോറന്റ്. മൂന്നാം നിലയിൽ ഒരു ഓപ്പൺ ഡെക്ക്.  കരയിൽ നിന്നും നേരെ കേറിചെല്ലുന്നത് റെസ്റ്റോറന്റിലേക്കാണ്. അവിടെ നിന്ന് ഒരു ജ്യൂസും കുടിച്ചുകൊണ്ട് ബോട്ട് യാത്ര തുടങ്ങി. താഴത്തെത്തട്ടിലേക്ക് ഇപ്പൊ പ്രവേശനം ഇല്ല. ഒരു പത്തു പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ നടുക്കടലിൽ ബോട്ട് നിർത്തി. എന്നിട്ട് എല്ലാരോടും താഴേക്കുപോകാൻ പറഞ്ഞു. താഴേക്കിറങ്ങിച്ചെന്നപ്പോൾ ദേ ചുറ്റിനും കടൽ. ഓടിക്കളിക്കുന്ന മീൻ കൂട്ടങ്ങൾ. തിരണ്ടിയും, നെമോയും പിന്നെ പേരറിയാത്ത കുറെയേറെ മീൻ കൂട്ടങ്ങളും. പുലിയെ മടയിൽച്ചെന്നു നേരിടുന്നതുപോലെ, മീനുകളെ കടലിലേക്കിറങ്ങിച്ചെന്നു കാണുന്ന ആ കാഴ്ച ഒന്ന് വേറെ തന്നെയായിരുന്നു. അതും കഴിഞ്ഞു ഏറ്റവും മുകളിലത്തെ ഡെക്കിൽ ഞങ്ങളെല്ലാരും ഒത്തുകൂടി. പിന്നെ പാട്ടും ഡാൻസുമായി കുറച്ചു നേരം. ഡെക്കിലെ DJ ടേബിൾ പോലെ തോന്നിപ്പിച്ച ഒരു കൌണ്ടർ -നു പുറകിൽ നിന്ന് സ്റെപ്സ് ഇട്ട എന്നെയും , നബീലിനെയും കണ്ട് ബോട്ടിലെ ഒഫീഷ്യൽ DJs ആണെന്ന് കരുതിഒരു ഫാമിലി വന്നു പഞ്ചാബി സോങ്സ്  പ്ലേയ് ചെയ്യാൻ പറഞ്ഞു. പിന്നീട് പാട്ടിൻറെ കണ്ട്രോൾ ഞങ്ങളുടെ കൈയിൽ അല്ല എന്നറിഞ്ഞ അവർക്ക് ചമ്മൽ മാറ്റാൻ കുറച്ചു സമയം വേണ്ടി വന്നു. ഹൈദരാബാദിൽ നിന്ന് വന്ന കാർത്തിക്കിനെയും കുടുംബത്തെയും അവിടെ വച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്. കൂട്ടത്തിലെ ആസ്ഥാന ഡാൻസുകാർ അവരായിരുന്നു.  

Northbay island

ഒന്നൊന്നര മണിക്കൂറോളം കടലിൽ ചുറ്റിക്കറങ്ങി ഞങ്ങൾ കരയടുത്തു. സമയം മൂന്നാവാറായി. വിശക്കുന്നുണ്ട്. ഞങ്ങൾ അടുത്തുള്ള കടയിൽ ഭക്ഷണം കഴിക്കാൻ കേറി. ഞണ്ടു ഫ്രൈയും, മീനും ഓർഡർ ചെയ്തു.  ചുറ്റും കടലാണെങ്കിലും ആൻഡമാനിൽ ടൂറിസ്റ്റു സ്ഥലങ്ങളിലുള്ള റസ്റ്റോറന്റുകളിൽ മീൻ വിഭവങ്ങൾക്ക്  വിലയല്പം കൂടുതലാണ്.  ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞങ്ങളെ നേരത്തെ ഇവിടെ കൊണ്ട് വിട്ട ബോട്ട് ഡ്രൈവർ ഫോൺ വിളിക്കുന്നു. തിരിച്ചുപോകാൻ സമയം ആയത്രേ. ഭക്ഷണവും പൂർത്തിയാക്കി ഞങ്ങൾ പോർട്ട് ബ്ലെയറിലേക്ക് മടക്ക യാത്ര തുടങ്ങി

Northbay island

യാത്ര തുടങ്ങിയ ആൻഡമാൻ വാട്ടർ സ്പോർട്സ് കോംപ്ലക്സിലെ  ജെട്ടിയിലേക്ക് തന്നെയാണ് തിരിച്ചെത്തിയത്. ജെറ്റ് സ്കീ ചെയ്യാനുള്ള ടിക്കറ്റ് കൈവശം ഉണ്ട്. അങ്ങനെ അതും ചെയ്‌ത്‌ , അൽപ്പനേരം ബീച്ചിൽ കാറ്റുംകൊണ്ടിരുന്നതിന് ശേഷം ഞങ്ങൾ തിരികെ ഹോട്ടലിലേക്ക് വണ്ടി വിട്ടു. സമയം രാത്രിയായി, ഞങ്ങളുടെ ഹോട്ടലിനു വെളിയിൽ ഒരു നൂറുമീറ്ററകലെ ഒരു ചെറിയ ഫുഡ് സ്റ്റാളുണ്ട്. നല്ല മോമോസും, നൂഡിൽസും, റോളുകളും ഒക്കെയുണ്ടിവിടെ.  ഇന്നലെ രാത്രി ഫിഷ് റെസ്റ്റോറന്റ് തപ്പി നടന്നപ്പോ ഞങ്ങൾക്ക് വഴി പറഞ്ഞുതന്നത് ഈ കടക്കാരനായ പയ്യനാണ്. അതിനാൽ ഇന്നത്തെ ഫുഡ് ഇവിടെയാക്കാമെന്നു വിചാരിച്ചു. എന്തായാലും ആ തീരുമാനം തെറ്റിയില്ല. നല്ല കിടിലൻ ഫുഡ്. വിലയോ തുച്ഛം ഗുണമോ മെച്ചം. അത് പോരെ ?. മോമോസും, ചിക്കൻ ഫ്രൈയും നാവിലെ രസമുകുളങ്ങൾക്ക് വിരുന്നേകിയ ആ രാത്രിയിൽ, നാളത്തെ യാത്രപദ്ധതികളെക്കുറിച്ച് കൂലങ്കുഷമായി ആലോചിച്ചുകൊണ്ട് ഹോട്ടൽ മുറിയിലെ അട്ടം നോക്കി ഞാൻ കിടന്നു. 


(തുടരും..!)


#Andaman #Nicobar #RossIsland #Northbay


Saturday, October 22, 2022

ആൻഡമാൻ ഡയറി - Part 1

Andaman


"അല്ലേലും നീയെവിടെയാ പോയിട്ടുള്ളത്, പനി  വരുമ്പോ ഡോക്ടറെ കാണിക്കാൻ പോകുന്നതല്ലാതെ ?"

-വര്ഷങ്ങള്ക്കു മുൻപ് കസിൻ ബ്രദർ ചോദിച്ച ചോദ്യത്തിൽ നിന്നാണ് ഞാൻ യാത്രകൾ ചെയ്തു തുടങ്ങുന്നതിനെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത്. പിന്നീട് കേരളത്തിനകത്തും, പുറത്തുമായി ഒരുപാടിടങ്ങളിൽ കറങ്ങിയിട്ടുണ്ടെങ്കിലും, ഇന്ത്യൻ മെയിൻ ലാൻഡ് വിട്ടുള്ള യാത്ര ഇതാദ്യമായാണ്. ഇത്തവണത്തെ യാത്ര അങ്ങ് ആൻഡമാൻ & നിക്കോബാർ ദ്വീപുകളിലേക്കാണ്.  

 

ആൻഡമാൻ & നിക്കോബാർ, ഇന്ത്യൻ മെയിൻ ലാൻഡിൽ നിന്നും തെക്കു കിഴക്ക് ദിശയിൽ ഏകദേശം 1300 ഓളം കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ്. ഇന്ത്യയുടെ ഭാഗമാണെങ്കിലും, മ്യാന്മാർ , ഇൻഡോനേഷ്യ, തായ്‌ലൻഡ് എന്നിവയാണ്  ആന്ഡമാനിനോട് ഏറ്റവും അടുത്തുള്ള മെയിൽ ലാൻഡുകൾ. മ്യാൻമറിൽ നിന്നും വെറും 130 കിലോമീറ്ററിൽ താഴെ ദൂരമേ ഇങ്ങോട്ടുള്ളൂ. അതുകൊണ്ട് തന്നെ മ്യാൻമറിൽ നിന്ന് കപ്പലുകേറി വന്നു, ആൻഡമാൻ കാടുകളിലെ മരം മുറിച്ചു കടത്തിയ ഒട്ടേറെ കുറ്റവാളികൾ ഇന്ന് നമ്മുടെ ജയിലറകൾക്കുള്ളിലുണ്ട്. ആന്ഡമാനും , നിക്കോബാറും ഒരൊറ്റ കേന്ദ്രഭരണ പ്രദേശമാണെങ്കിലും, ഏകദേശം 150 കിലോമീറ്റർ ദൂരത്തിൽ സമുദ്രം ഈ രണ്ട് ദ്വീപ് സമൂഹങ്ങളെയും വേർതിരിക്കുന്നു. രണ്ടിടങ്ങളിലുമായിട്ട് ഏകദേശം 572 ഉപ ദ്വീപുകളാണുള്ളത്. അതിൽ 37 എണ്ണത്തിൽ  മാത്രമാണ് മനുഷ്യവാസം ഉള്ളത്. ഇന്ത്യൻ ഡിഫൻസിൻ്റെ തന്ത്രപ്രധാനമായ ഒരിടം എന്ന നിലയിലും, ആധുനിക മനുഷ്യരിൽ നിന്ന് അകന്നു ജീവിക്കുന്ന ഒരുപാട് ആദിമവാസികൾ ഉള്ളതിനാലും  നിക്കോബാറിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ടൂറിസ്റ്റുകൾക്ക് പ്രവേശനം ഇല്ല. അതുകൊണ്ട് തന്നെ ഞങ്ങളുടെ ടൂർ പ്ലാനിൽ ആൻഡമാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരാഴ്ചത്തെ സമയമേ ഉള്ളൂ എന്നതിനാൽ ആൻഡമാനിൽ വളരെ കുറച്ചു സ്ഥലങ്ങൾ മാത്രമേ ഞങ്ങൾ കാണാൻ  ലക്ഷ്യമിട്ടിരുന്നുള്ളു. ആന്ഡമാനിന്റെ തെക്കു മുതൽ വടക്കേ അറ്റം വരെയുള്ള ദൂരം ഏകദേശം 467 കിലോമീറ്ററാണ്. കൂടിയ വീതി 58 കിലോമീറ്ററും. ഇതിൽ നിന്നും ഈ ദ്വീപ് സമൂഹത്തിന്റെ ഏകദേശ വലുപ്പം നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ. നമ്മുടെ കേരളത്തെക്കാളും ചെറിയ ഒരു ഭൂപ്രദേശമാണിത്  

 

Indigo flight to Portblair
അങ്ങനെ ഒരു കൊച്ചുവെളുപ്പാൻ കാലത്ത്, ഞാനും എന്റെ കെട്ട്യോളും കൂടെ തിരുവനന്തപുരത്തു നിന്നും  ആന്ഡമാനിലേക്ക് ബീമാനം കയറി.  ചെന്നൈ , ബാംഗ്ലൂർ , വിശാഖപട്ടണം, കൊൽക്കത്ത, ഡൽഹി  എന്നിവിടങ്ങളിൽ നിന്ന് മാത്രമേ പോർട്ട് ബ്ലെയറിലേക്ക് ഡയറക്റ്റ് ഫ്ലൈറ്റ് ഉള്ളൂ.  തിരുവനന്തപുരം - ചെന്നൈ - പോർട്ട് ബ്ലെയർ ഇതായിരുന്നു ഞങ്ങളുടെ ഫ്ലൈറ്റ് റൂട്ട്. ആൻഡമാൻ & നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമാണ് പോർട്ട് ബ്ലെയർ. ഫ്ലൈറ്റ് കൂടാതെ ചെന്നൈ, വിശാഖപട്ടണം, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് കപ്പൽ വഴിയും പോർട്ബ്ലെയറിൽ എത്താം. ഏകദേശം രണ്ട് -മൂന്ന് ദിവസം പിടിക്കും ആ യാത്ര. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ അതിൽ കൂടുതലും. സെപ്റ്റംബർ മുതലാണ് ആൻഡമാനിൽ ടൂറിസ്റ്റ് സീസൺ തുടങ്ങുന്നത്. നേരത്തെ കാലത്തേ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ ഫ്ലൈറ്റിൽ കുറഞ്ഞ റേറ്റിന് പോയി വരാം.  ചെന്നൈയിൽ വച്ച് എന്റെ സുഹൃത്തായ നബീലും, ഓൻ്റെ കെട്യോളും കൂടെക്കൂടി. അവര് രണ്ട് പേരും കോഴിക്കോട് നിന്ന് രാവിലെ ചെന്നൈയിൽ എത്തിയതാണ്.

ചെന്നൈയിൽ നിന്ന് , പോർട്ട് ബ്ലെയർ വരെ ഏകദേശം രണ്ട് - രണ്ടേകാൽ മണിക്കൂർ സമയമെടുക്കും. ഞങ്ങളുടെ പൈലറ്റ് രാഹുൽ പണ്ട് മലബാർ ഭാഗത്തെ ഏതെങ്കിലും പ്രൈവറ്റ് ബസ്സിലെ ഡ്രൈവർ ആയിരുന്നോ എന്ന് സംശയം ഉളവാക്കുന്ന രീതിയിൽ ഫ്ലൈറ്റ് മുന്നോട്ടെടുത്തു. ടാക്സി-വെയിൽനിന്നു , റൺവേയിലേക്കെടുത്ത ഒരു  യൂ -ടേണിൽ, യാത്രക്കാർക്ക് സേഫ്റ്റി ഇൻസ്‌ട്രുക്ഷൻസ് നൽകിക്കൊണ്ടിരുന്നു എയർ ഹോസ്റ്റസ് , ദേ കിടക്കുന്നു തലേം കുത്തി താഴെ..!

North sentinal island

ആരും പേടിക്കേണ്ട, പത്തു മിനിറ്റ് ലേറ്റ് ആയെങ്കിലും , അത് ഓട്ടത്തിൽ പിടിച്ചോളാം എന്ന് രാഹുൽ ഇടക്കിടെ മൈക്ക് വഴി അന്നൗൻസ് ചെയ്യുന്നുണ്ടായിരുന്നു. ആകാശത്തുനിന്നു താഴെ ഇറങ്ങുമ്പോൾ, കടലിൽ ചെറു ചെറു ദ്വീപുകൾ കാണാറായി. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു North Sentinal Island. പുറം ലോകത്തുനിന്നും സ്വയം ഒറ്റപ്പെട്ടു ജീവിക്കുന്ന , സെന്റിനലീസ് ഗോത്രക്കാരുടെ ദ്വീപ്. പുറത്തു  നിന്നുള്ളവരെ, കുന്തവും അമ്പും കൊണ്ട് നേരിട്ടവരായിരുന്നു സെന്റിനലീസ്. മറ്റുള്ളവർ ഈ ദ്വീപിൽ കാലുകുത്തുന്നത് ഇവർ ഇഷ്ടപ്പെട്ടിരുന്നില്ല. ഇടക്കിവിടെ അതിക്രമിച്ചു കയറാൻ ശ്രമിച്ചവരിൽ ഭൂരിഭാഗവും സെന്റിനലീസുകളുടെ അമ്പിനും , കുന്തത്തിനും ഇരയായി. ഇപ്പോഴും ശിലായുഗത്തിൽ തന്നെ കഴിയുന്നവരാണിവർ. പുറം ലോകത്തെ കുറിച്ച് ഒരു ധാരണയും ഇവർക്കില്ല. ഇവരുമായി അടുപ്പമുണ്ടാക്കാൻ ഇന്ത്യ ഗവർമെന്റിന്റെ ഭാഗത്തുനിന്നും ചില ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും, പിന്നീടെല്ലാം നിർത്തി വെക്കുകയായിരുന്നു. നൂറിൽ താഴെ മാത്രം വരുന്ന സെന്റിനലീസുകളുടെ സംരക്ഷണത്തിനായി ഈ സ്ഥലം ഇന്നൊരു സംരക്ഷിത ദ്വീപായി മാറ്റിയിരിക്കുകയാണ്. നിയമപരമായി ഇവിടെ ആർക്കും സന്ദർശനം നടത്തുവാൻ സാധിക്കുകയില്ല. അല്ലാതെ പോയാൽ ജീവനോടെ തിരിച്ചെത്തുവാൻ സാധ്യതയുമില്ല. ആന്ഡമാനിലും , നിക്കോബാറിലുമായി Nicobari, Jarawa, Onge, Shompen, Andamanese, Sentinelese എന്നിങ്ങനെ  ആറോളം ഗോത്ര വിഭാഗങ്ങളാണുള്ളത്. അതിൽ സെന്റിനലീസും, ജാർവകളും ഒഴികെ മറ്റു ഗോത്രങ്ങളെല്ലാം പുറം ലോകവുമായി ഒത്തിണങ്ങിക്കഴിയുന്നവരാണ്.  

പോർട്ട് ബ്ലെയർ എത്തുമ്പോഴേക്കും സമയം ഉച്ചയായി. പോർട്ട് ബ്ലെയർ എയർപോർട്ട് ഒരു ഡിഫൻസ് എയർപോർട്ട് ആണ്. അതുകൊണ്ട് തന്നെ ഇവിടെ ഫോട്ടോഗ്രാഫിയും , വീഡിയോഗ്രഫിയും ഒന്നും അനുവദനീയമല്ല. ഒരു ടെർമിനൽ മാത്രമുള്ള ചെറിയ ഒരു എയർപോർട്ട് ആണിത്. സമീപത്തായി പുതിയൊരു ടെർമിനലിന്റെ പണി നടക്കുന്നുണ്ട്. എയർപോർട്ടിൽ നിന്ന് നേരെ ഹോട്ടലിലേക്ക്. ആൻഡമാനിൽ പൊതുവെ ഹോട്ടലുകൾക്ക് ഇച്ചിരി റേറ്റ് കൂടുതലാണ്.  എയർപോർട്ടിനടുത്തു തന്നെയായിരുന്നു ഞങ്ങളുടെ താമസം. കിങ്‌സ് സഫയർ എന്ന ഞങ്ങൾ താമസിച്ച ഹോട്ടൽ അത്യാവശ്യം മികച്ച രീതിയിലുള്ളതായിരുന്നു.

 

സെല്ലുലാർ ജയിൽ

Cellular jail

ഒരൽപം നേരം ഹോട്ടലിൽ വിശ്രമിച്ചശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി. ആദ്യം പോയത് സെല്ലുലാർ ജയിൽ കാണാനാണ്. അതെ നമ്മുടെ കാലാപാനി സിനിമയൊക്കെ ഷൂട്ട് ചെയ്ത അതെ ജയിൽ തന്നെ. കാലാപാനി എന്നത് ജയിലിന്റെ മറ്റൊരു പേരാണ്. ഞങ്ങളുടെ ഹോട്ടലിൽ നിന്ന് ഒരു അഞ്ചു കിലോമീറ്ററോളമേ ഇങ്ങോട്ടുള്ളൂ. ബ്രിട്ടീഷ് ഭരണ കാലത്തു ഇന്ത്യയിൽ നിന്നുള്ള രാഷ്ട്രീയ തടവുകാരെയും, സ്വതന്ത്ര സമര സേനാനികളെയും നാടുകടത്തി തടവിൽ പാർപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. ഇതോടൊപ്പം ബർമയിലെ തടവുകാരെയും ഇവിടെ പാർപ്പിച്ചിരുന്നു. ഒരു കാലത്തു മനുഷ്യാവകാശ ധ്വംസനത്തിനു കുപ്രസിദ്ധിയാർജിച്ച ഒരിടമായിരുന്നു ഇവിടം. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ജയിലിന്റെ നിർമ്മാണം നടക്കുന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ഡേവിഡ് ബാരിയുടെ നേതൃത്വത്തിലാണ് ഇത് നടപ്പിലാക്കിയത്. അക്കാലത്തു ബാരിയും കൂട്ടരും , തടവുകാരോട് കാണിച്ച ക്രൂരതകൾക്ക് കയ്യും, കണക്കുമില്ലായിരുന്നു. ഇന്ത്യൻ സ്വതന്ത്ര സമരത്തിന്റെ സഹന കഥകൾ ജയിൽ നമ്മോട് പറഞ്ഞു തരും. ആൻഡമാൻ ഒരു കാലത്തു യൂറോപ്യൻ കോളനിയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്തു പൊട്ടിപ്പുറപ്പെട്ട മലേറിയ യൂറോപ്പ്യരെ ഇവിടെ വിടാൻ പ്രേരിപ്പിച്ചു. അതിനുശേഷമാണ് ബ്രിടീഷുകാർ ഇവിടം കൈയേറുന്നതു. ഇടക്കിടെ പരന്നു പിടിച്ച മലേറിയ കാരണം ബ്രിട്ടിഷുകാരും ഇടക്ക് ദ്വീപ് ഉപേക്ഷിച്ചു. പിന്നീട് വര്ഷങ്ങള്ക്കു ശേഷം തിരിച്ചു വന്ന അവർ 1858- പോർട്ട് ബ്ലെയറിൽ ഒരു കോളനി സ്ഥാപിച്ചു. തടവുകാരെ പാർപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അങ്ങനെയാണ് സെല്ലുലാർ ജയിലിന്റെ പണി തുടങ്ങുന്നതു. പിന്നീട് രണ്ടാം ലോക മഹായുദ്ധസമയത്തു ജപ്പാൻകാർ ഇവിടം പിടിച്ചടക്കുകയും, ബ്രിടീഷുകാരായ യുദ്ധത്തടവുകാരെ ജെയിലിൽ പാർപ്പിക്കുകയും ചെയ്തു. ജപ്പാൻകാർ ഈ ദ്വീപുകളെ പിന്നീട് സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിലുള്ള INA (ഇന്ത്യൻ നാഷണൽ ആർമി) ക്ക് കൈമാറി. 1943 ഡിസംബർ 30ന് നേതാജി പോർട്ട് ബ്ലെയറിൽ ഇന്ത്യൻ പതാക ഉയർത്തി, ബ്രിടീഷ് ഭരണത്തിൽ നിന്നും മോചിപ്പിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ പ്രദേശമായി ദ്വീപിനെ പ്രഖ്യാപിച്ചു. എന്നാൽ രണ്ടാം ലോക മഹാ യുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതോടെ 1945-ൽ  ബ്രിടീഷുകാർ  വീണ്ടും ദ്വീപിന്റെയും, ജയിലിന്റെയും ഭരണം ഏറ്റെടുക്കുകയാണുണ്ടായത്.

ജയിലിന്റെ വലിയ കവാടം കടന്നു ഉള്ളിൽ ചെന്നാൽ ഇടതും വലതും  വശങ്ങളിലെ മുറികളിൽ  ജയിലിന്റെ ചരിത്രം വിവരിക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനു മുന്നിലായി ജയിലിലെ രക്തസാക്ഷികളുടെ ഓർമ്മക്കായി നിർമ്മിച്ച രണ്ട്  കെടാവിളിക്കുകളുമുണ്ട്. ഈ വിളിക്കുകൾ കത്തിക്കാനായി ഒരു മാസം അമ്പതു സിലണ്ടർ ഗ്യാസ് ആവശ്യമുണ്ട്. ഇതത്രയും ഇന്ത്യൻ ഓയിൽ കോർപറേഷൻ സൗജന്യമായി കൊടുക്കുകയാണ്. ഇതും കടന്നു മുന്നോട്ടു പോയാൽ മൂന്നു നിലകളിലായി പണിത ജയിലറകൾ കാണാം. മധ്യത്തിലായുള്ള വാച്ച് ടവറിൽ നിന്നാരംഭിക്കുന്ന രീതിയിൽ ഏഴു വശങ്ങളിലേക്ക് ജയിൽ കെട്ടിടം നിർമ്മിച്ചിരുന്നത്. കണ്ടാൽ സൈക്കിൾ ടയറിന്റെ സ്പോക്കുകൾ പോലെയിരിക്കുന്ന ഈ ഏഴു കെട്ടിടങ്ങളേയും മധ്യത്തിലുള്ള വാച്ച് ടവറിലെക്ക് കണക്ട് ചെയ്തിരിക്കുന്നു. എന്നാൽ ഇന്ന് ഇതിൽ മൂന്നു വശങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ബാക്കിയെല്ലാം പല സമയങ്ങളിലായി തകരുകയോ , പൊളിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.   എല്ലാ ദിവസവും വൈകുന്നേരം ജയിലിന്റെ ചരിത്രവും, സ്വതന്ത്ര സമര സേനാനികളെക്കുറിച്ചും വിവരിക്കുന്ന ലൈറ്റ് & സൗണ്ട് ഷോ ഉണ്ടാകാറുണ്ട്. എന്നാൽ ചില അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞങ്ങൾ പോയ ദിവസം ഷോ ഇല്ലായിരുന്നു. 

Cellular Jail


കോർബിൻ'സ് കോവ് ബീച്ച്  (Corbyn's  cove beach )

Corbyn' cove beach

ജയിലിൽ നിന്നിറങ്ങി നേരെ പോയത് കോർബിൻ ബീച്ചിലേക്കാണ്. ആൻഡമാനിൽ കോളനി നിർമ്മിക്കാൻ ബ്രിട്ടീഷുകാർ അയച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന Henry Fisher Corbyn എന്ന പാതിരിയുടെ പേരിൽ നിന്നാണ് ബീച്ചിന് പേര് വന്നത്. നല്ല തിരക്കുള്ള ഒരു ബീച്ചാണ് കോർബിൻ. എന്നാൽ വളരെ വിശാലവും. ഞങ്ങൾ എത്തുമ്പോൾ അവിടെ വേൾഡ് ടൂറിസം ഡേയുടെ പരിപാടികൾ നടക്കുകയാണ്. ഏതോ ഒരു ബാൻഡിന്റെ മ്യൂസിക് പ്രോഗ്രാം ആണ്. കൊറേ ഹിന്ദി പാട്ടുകളും കേട്ട് ഞങ്ങൾ അവിടെ ഇരുന്നു. നമ്മുടെ നാട്ടിലെ ഗാനമേളയുടെ ഒരു വൈബ്. ആൻഡമാൻ ഒരു മിനി ഇന്ത്യയാണ്. മലയാളികളും, തമിഴൻമാരും, ഹിന്ദിക്കാരും, ബംഗാളികളും അങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ ജീവിക്കുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തെ ഭാഷയും , സംസ്ക്കാരവും പല നാട്ടുകാരുടേതുമായി ഇട കലർന്നതാണ്. ദക്ഷിണേന്ത്യൻ ഭാഷകൾ മുതൽ ഹിന്ദി , ബംഗാളി വരെ ഇവിടത്തുകാർ നന്നായി കൈകാര്യം ചെയ്യും. ഭാഷ -സംസ്ക്കാര വൈവിധ്യം മ്യൂസിക് പ്രോഗ്രാം കാണാനെത്തിയ നാട്ടുകാരിൽ ദൃശ്യമായിരുന്നു. ഒരു ഭാഗത്തു നോക്കിയാൽ കേരള സാരിയൊക്കെ ഉടുത്ത ചേച്ചിമാർ, പക്ഷെ സംസാരിക്കുന്നത് മലയാളമല്ല. മറു ഭാഗത്തു ബംഗാളി വേഷക്കാർ. നാട്ടിൽ കാണുന്ന രീതിയിൽ കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങൾ. സ്റ്റേജിനു മുന്നിൽ നിറപറയും , തെങ്ങിൽ പൂക്കുലയും. സമയം അഞ്ചു മണി ആയിക്കാണില്ല. നേരം ഇരുട്ടി. ഇനി വാച്ചിൽ സമയം തെറ്റിയതാണോ ? മൊബൈൽ എടുത്തു നോക്കി, അല്ല അഞ്ചു മണി തന്നെ. ആൻഡമാനിൽ മറ്റൊരു രസകരമായ കാര്യം ഇതാണ്. കേരളത്തിലെ സമയം വച്ച് നോക്കിയാൽ ഇവിടെ സൂര്യാസ്തമയവും, ഉദയവും വളരെ നേരത്തെ ആണ്. മുൻപ് മേഘാലയ പോയപ്പോഴും ഇതുപോലെ ആയിരുന്നു. പോർട്ട് ബ്ലെയറിൽ ഒരു വൈകുന്നേരം അഞ്ചു മണി ആകുമ്പോഴേക്കും സൂര്യൻ അസ്തമിക്കും നേരമിരുട്ടും. പുലരുന്നതും വളരെ നേരത്തെയാണ്. രാവിലെ ഒരു അഞ്ച് -അഞ്ചര ആകുമ്പോഴേക്കും നേരം പര-പരാ വെളുക്കും. തുടക്കത്തിൽ സമയ വ്യത്യാസവുമായി അഡ്ജസ്റ്റ് ആയി വരാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു. സ്റ്റേജിൽ ഏതോ ഒരു ഗായിക ബംഗാളി ഗാനം ആലപിക്കുന്നു. സമയം ഇരുട്ടിയതിനാൽ ഞങ്ങൾ തിരിച്ചിറങ്ങി.


 

ഞങ്ങളുടെ ഹോട്ടലിൽ റെസ്റ്റോറന്റ്റ് ഉണ്ടെങ്കിലും നല്ല മീൻ വിഭവങ്ങൾ കഴിക്കാൻ ആഗ്രഹിച്ചു പോയത് കാരണം അത്താഴം പുറത്തെവിടെയെങ്കിലും ആക്കാം എന്ന് വിചാരിച്ചു. ഇവിടുത്തെ റെസ്റ്റോറൻറ്റുകൾ മിക്കതും ഒൻപതു മണിക്ക് മുൻപേ അടക്കുമെന്ന ഞങ്ങളുടെ ഡ്രൈവർ പറഞ്ഞിരുന്നു. കെട്ട്യോളുമാരെ ഹോട്ടലിൽ ആക്കി ഞാനും നബീലും സീ ഫുഡ് റെസ്റ്റോറന്റ് തപ്പി പുറത്തിറങ്ങി. ഒരു പത്തു മിനിട്ട് നടന്നപ്പോൾ "Pakwan Sea food restaurant" കണ്ണിൽ പെട്ടു. കേറി നോക്കി, ആരുമില്ല,  ടേബിൾ എല്ലാം ഒഴിഞ്ഞു കിടക്കുന്നു. റിസപ്ഷനിൽ ഇരിക്കുന്ന ചേട്ടൻ മാത്രം. ആളുകേറാത്ത ഹോട്ടലിൽ ഫുഡ് പറഞ്ഞാൽ കുളമാകുമോ എന്ന് പേടി. പക്ഷെ സമീപത്തൊന്നും മറ്റൊരു സീ ഫുഡ് റെസ്റ്റോറന്റ് കാണാത്തതിനാൽ ഓർഡർ ചെയ്തു. ഫുഡ് എത്തുമ്പോഴേക്കും ഞങ്ങളുടെ കെട്യോളുമാരും ഗൂഗിൾ മാപ്പ് നോക്കി അങ്ങോട്ടെത്തി. ഇവിടെ കസ്റ്റമേഴ്സ് പറയുന്ന മീൻ അപ്പൊ തന്നെ വെട്ടി കറി വച്ചോ, ഫ്രൈ ചെയ്തോ തരികയാണ്.  മീനിന്റെ വലിപ്പത്തിനനുസരിച്ചാണ് ഡിഷിന്റെ വില. തവ ഫിഷും, തന്തൂരി ഫിഷുമാണ് ഞങ്ങൾ പറഞ്ഞത്. സാധനം വന്നു. ഒരു രക്ഷയുമില്ല. കിടിലൻ ടേസ്റ്റ്. നാട്ടിൽപോലും ഇത്രയും സ്വാദുള്ള മീൻ കഴിച്ചിട്ടില്ല. എന്തായാലും ആൻഡമാനിൽ ആദ്യത്തെ ഫിഷ് ഫുഡ് എൻകൗണ്ടർ മോശമായില്ല. അത്താഴവും കഴിഞ്ഞു നേരെ ഞങ്ങളുടെ താമസ സ്ഥലത്തേക്ക് നടന്നു. സമയം പത്താവാറായി. ഇവിടുത്തെ സമയം വച്ച് നോക്കുമ്പോ നട്ടപ്പാതിരയോടടുക്കാറായി.  നാളെ നേരത്തെ എണീക്കാൻ ഉള്ളതിനാൽ നേരെ ബെഡിലേക്ക് ചാഞ്ഞു.

 

 

നാളെ പോകാനുള്ളത് റോസ്സ് , നോർത്ത് ബേ ദ്വീപുകളിലേക്കാണ്. അതിന്റെ വിശേഷങ്ങൾ അടുത്ത അധ്യായത്തിൽ.

 

(തുടരും..)

Friday, February 4, 2022

കെട്ട്യോളോടൊപ്പം ഹംപിയിലേക്കൊരു ഡ്രൈവ് Part-4

"മാതംഗ ഹിൽസിലെ സൂര്യോദയം"

Hampi - Mathanga hills


"ഇതിപ്പോ ലെഫ്റ്റാണോ , റൈറ്റാണോ  പോകേണ്ടത് !?" 


വഴി കണ്ടിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. റൈറ്റ് ഈസ് ഓൾവെയ്‌സ് റൈറ്റ് എന്നല്ലേ , അപ്പൊ വലത്തോട്ടുള്ള വഴിയേ തന്നെ പോകാം. ഇച്ചിരി ദൂരം മുന്നോട്ടു പോയതും ആ വഴി അവിടെ തീർന്നു. 


"ഹാ ..ഇപ്പോഴാ മനസിലായത്, ഇടത്തോട്ടുള്ളതാണ് ശരിക്കുള്ള വഴി, അപ്പൊ ബാ തിരിച്ചു പോകാം" - ഞാൻ കെട്യോളെ വിളിച്ച് തിരിച്ചു നടക്കാൻ തുടങ്ങി. ഒരു അന്തോം , കുന്തോം അറിയാതെ രാവിലെ തന്നെ വഴി തെറ്റിക്കാൻ ഇറങ്ങിയേക്കുന്നു എന്നാവാം ഓളപ്പൊ മനസ്സിൽ വിചാരിച്ചിട്ടുണ്ടാവുക. 


സമയം രാവിലെ അഞ്ചര കഴിഞ്ഞതേ ഉള്ളൂ. മാതംഗ ഹിൽസിൽ സൂര്യോദയം കാണാനുള്ള തത്രപ്പാടിലാണ് ഞങ്ങൾ. ഗൂഗിൾ അമ്മായി പറയുന്നതുപ്രകാരം 6:20 ആണ് ഇവിടുത്തെ സൂര്യോദയ സമയം. ഒരു അഞ്ചേമുക്കാൽ കഴിഞ്ഞിട്ടെറങ്ങിയാൽ മതിയെന്നും, കുന്നിൽ കയറാനുള്ള വഴി കണ്ടു പിടിക്കാൻ ഇച്ചിരി പാടാണെന്നും, സൂര്യോദയം കാണാൻ പോകുന്ന ആളുകളുടെ പുറകെ പോയാൽ മുകളിൽ എത്താമെന്നും , ഞങ്ങൾ താമസിച്ച ഹോം സ്റ്റേയുടെ ഓണർ കിരൺ ഇന്നലെത്തന്നെ പറഞ്ഞു തന്നിട്ടുണ്ട്. എന്നാൽ സൂര്യോദയം കാണാനുള്ള ആവേശത്തിൽ നേരത്തെ തന്നെ പുറപ്പെട്ടതാണ് ഞങ്ങൾ. ഇവിടെയാണേൽ ഇരുട്ടായിട്ടു വഴിയൊന്നും കാണാനുമില്ല. മുകളിലേക്ക് കേറി പോകുന്ന ഒരാളെയും കണ്ടതുമില്ല. ഞങ്ങളുടെ താമസ സ്ഥലത്തുനിന്നു നടക്കാനുള്ള ദൂരമേ മാതംഗ ഹിൽസിലേക്കുള്ളു. വിരൂപാക്ഷ ക്ഷേത്രത്തിന്റെ നേരെ എതിർദിശയിലാണ് മാതംഗ ഹിൽസ്. ഹംപി ബസാറിന്റെ അങ്ങേയറ്റത്ത് ,  ഹംപി പോലീസ് സ്റ്റേഷന്റെ മുൻവശത്തെ നിന്നാണ് മാതംഗ ഹിൽസിലേക്കുള്ള കയറ്റം തുടങ്ങുന്നത്. താഴെ  രണ്ടുമൂന്നു സൈക്കിളുകൾ കാണുന്നുണ്ട്. അപ്പൊ മുകളിലേക്ക് ആളുകൾ പോയിട്ടുണ്ടെന്ന് തോന്നുന്നു. കുറ്റിച്ചെടികളും , ചെറിയ ചെറിയ മരങ്ങളും നിറഞ്ഞ വഴിയിലൂടെയാണ് മുകളിലേക്ക് പറയേണ്ടത്. വഴിയെന്ന് പറഞ്ഞാൽ അങ്ങനെയൊന്നും ഇല്ല. തുടക്കത്തിൽ കരിങ്കല്ല് പാകിയ വീതി കുറഞ്ഞ സ്റ്റെപ്പുകൾ ഉണ്ട്. പിന്നീടങ്ങോട്ട് കല്ലുകളിൽ ചവിട്ടി മുകളിലേക്ക് കേറണം. ഇരുട്ടായതിനാൽ വഴിയൊന്നും കൃത്യമായി കാണുന്നില്ല. കൂടെ കേറാൻ ആരെയും കാണാത്തതിനാൽ ഞങ്ങൾ മൊബൈൽ വെളിച്ചത്തിൽ മുന്നോട്ടു നടക്കാൻ തീരുമാനിച്ചു. മാതംഗ ഹിൽസിന്റെ മുകളിലേക്ക് ഇതുകൂടാതെ മറ്റ് രണ്ടുമൂന്നു ട്രെക്കിങ്ങ് പാത്തുകൾ കൂടി ഉണ്ട്. ആളുകൾ കൂടുതലായും ഉപയോഗിക്കുന്നത് ഈ വഴിയാണ്. കുറച്ചു നടന്നപ്പോൾ മുകളിൽ നിന്ന് മൊബൈൽ ഫ്ലാഷും, ചെറിയ ശബ്ദങ്ങളും കേൾക്കാനായി. ഓഹോ അപ്പൊ ഞങ്ങളെക്കാളും മുന്നേ തന്നെ ഇവിടെ ആരോ കേറിയിട്ടുണ്ട്. കുറച്ചൂടെ കേറിയപ്പോഴേക്കും കെട്ട്യോൾ സൈഡായി. രാവിലെ ഒന്നും കഴിക്കാതെ കേറിയതാണ്, ഒരു ബോട്ടിൽ വെള്ളം പോലും കൂടെ കരുതിയില്ല. അവള് ക്ഷീണിച്ചു. ഒരു  പാറപ്പുറത്ത് ഇച്ചിരി നേരം വിശ്രമിച്ചു. കുറച്ചു മോട്ടിവേഷൻ ഒക്കെ കൊടുത്തപ്പോ ആള് വീണ്ടും കേറാൻ റെഡി.  അങ്ങനെ വീണ്ടും നടത്തം തുടർന്നു. മുകളിൽ എത്താറാവുമ്പോഴേക്കും ഇച്ചിരി വെളിച്ചം വീണു തുടങ്ങിയിരുന്നു. ഹംപിയിൽ സൂര്യോദയം കാണാൻ ഏറ്റവും മികച്ച ഇടമാണ് മാതംഗ ഹിൽസ്. മങ്കി ടെംപിളിലും നല്ല സൺറൈസ് വ്യൂ ഉണ്ടെന്നു കേട്ടിട്ടുണ്ട്. പത്തിരുപതു മിനിട്ട് നടത്തത്തിനൊടുവിൽ ഞങ്ങൾ മാതംഗ ഹില്സിന് മുകളിലെത്തി. മുകളിൽ പഴയൊരു ക്ഷേത്രമുണ്ട്. അതിന്റെ ടെറസ്സിലാണ് വ്യൂ പോയിന്റ്. ഞങ്ങൾ അങ്ങോട്ടേക്ക് കയറി. അവിടെ ഞങ്ങൾ ഇന്നലെ ഹേമകുടയിൽ വച്ച് കണ്ട മലയാളി പിള്ളേരുണ്ട്. അവരാണ് സൈക്കിളിൽ വന്നവർ. ഇന്നലെ ഹേമകുടയിൽ ടെന്റ് അടിക്കാൻ സാധിക്കാത്തതിനാൽ, താഴെ റൂമെടുത്തു താമസിച്ചതായിരുന്നു അവർ. ഇന്ന് രാത്രി മാതംഗ ഹിൽസിലെ ക്യാമ്പ് ചെയ്യാനാണ് പ്ലാൻ. അവരെക്കൂടാതെ ഒരു നോർത്ത് ഇന്ത്യൻ ദമ്പതികളും കൂടെ ഞങ്ങൾക്ക് മുന്നേ അവിടെ എത്തിയിരുന്നു. ഒപ്പം കൂടെ വന്ന മറ്റൊരാളും. ഡ്രൈവറോ , ഗൈഡോ മറ്റോ ആണ്. പുള്ളി ഇതിലൊന്നും വലിയ താൽപ്പര്യമില്ലാത്ത രീതിയിൽ ദൂരെ മാറി ഇരിക്കുകയായിരുന്നു. എനിക്കും , കെട്യോൾക്കും നല്ല ദാഹമുണ്ട്. രാവിലെ എണീറ്റപാടെ ഇങ്ങെറങ്ങിയതാണ്‌, വെള്ളം പോലും കുടിക്കാതെ. അവിടെയുള്ളവരോട് ചോദിച്ചു , ആരുടെ കൈയിലും വെള്ളമില്ല. ദാഹമൊക്കെ അടക്കിപ്പിടിച്ചു ഞങ്ങൾ സൂര്യോദയവും കാത്തിരുന്നു. താഴെ അച്യുതരായ ക്ഷേത്രത്തിന്റെ മുകളിലേക്കുള്ള കാഴ്ച വളരെ മനോഹരമായിരുന്നു. നിറഞ്ഞൊഴുകുന്ന തുങ്കഭദ്രയും, അതിന്റെ കരയിലെ പച്ച പുതച്ച വാഴ തോട്ടങ്ങളും നയനാനന്ദകരമായിരുന്നു. കന്നട നാട്ടിലെ വാഴക്കൃഷിയിൽ വലിയ പങ്ക് ഹംപിയിൽ നിന്നാണത്രെ


ത്രേതായുഗത്തിലെ  ഋഷി മാതംഗൻ വസിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. ഐതിഹ്യപ്രകാരം ഋഷി മാതംഗൻ ഹനുമാന്റെ അമ്മയായ അഞ്ജനയുടെ ഗുരുവായിരുന്നു. മാതംഗ ഗുരുവിന്റെ ശാപമുണ്ടായതിനാൽ വാനര രാജാവായ ബാലിക്ക് ഈ മല കയറാൻ സാധ്യമായിരുന്നില്ല. രാജ്യത്തുനിന്ന് നിന്ന് പുറത്താക്കപ്പെട്ട സുഗ്രീവൻ, ഹനുമാനോടോപ്പം ബാലിയിൽ നിന്ന് രക്ഷപ്പെടാൻ ഈ മലയിലാണ് അഭയം പ്രാപിച്ചത്.  


സമയം ഏകദേശം ആറേകാല് കഴിഞ്ഞു. ദൂരെ സൂര്യോദയത്തിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. കിഷ്കിന്ധ കുന്നുകൾക്കു മുകളിലൂടെ സൂര്യന്റെ ചെറിയ ഒരു കഷ്ണം കാണാറായി, നല്ല ചുവപ്പും , ഓറഞ്ചും നിറത്തിൽ.

കിഷ്കിന്ധ കുന്നുകൾ, അതെ രാമായണത്തിൽ നമ്മൾ കേട്ടിട്ടുള്ള കിഷ്കിന്ധ. ഹനുമാന്റെയും , വാനരപ്പടയുടെയും ജന്മസ്ഥലം. അതും ഹംപിയിൽ തന്നെയാണ്. മാതംഗ ഹിൽസിലെ സൂര്യോദയം പറഞ്ഞറിയിക്കാൻ കഴിയാത്തത്ര മഹോഹരമാണ്. കാൻവാസിൽ മറിഞ്ഞു വീണ ചായക്കൂട്ടുകൾ പോലെ, പല നിറങ്ങൾ ഒരേ സമയം വാരി വിതറിയ ഒരു കിടുക്കാച്ചി സൂര്യോദയം. അപ്പോഴേക്കും വ്യൂ പോയിന്റിൽ അഞ്ചാറുപേരും കൂടെ എത്തിയിരുന്നു. സൂര്യോദയവും കണ്ട് , മാതംഗ കുന്നിന്റെ മുകളിൽ കാറ്റും കൊണ്ട് കുറെ നേരം ഞങ്ങളിരുന്നു. ദാഹം കൂടിക്കൂടി വരുന്നു. ഭാഗ്യത്തിന് ആ സമയം അങ്ങോട്ട് വന്ന ഒരു ചേച്ചിയുടെ കൈയിൽ ഒരു കുപ്പി വെള്ളം കണ്ടു. മടിയേതും കൂടാതെ അവർ ഞങ്ങൾക്ക് കുടിക്കാൻ വെള്ളം തന്നു. സന്തോഷമായി ഗോപിയേട്ടാ. അവരോട് ഒരു താങ്ക്‌സും പറഞ്ഞു ഞങ്ങൾ കുന്നിറങ്ങി. ചെറിയ ട്രെക്ക് ആണെങ്കിലും, ഇങ്ങോട്ടു വരുമ്പോൾ കുറച്ച്  വെള്ളവും, പിന്നെ കഴിക്കാൻ വല്ലതും കൈയിൽ കരുതുന്നത് വളരെ നന്നായിരിക്കും.

കുന്നിറങ്ങി താഴെയെത്തി. അൾട്രോസ് ഇപ്പോൾ വിരൂപാക്ഷ ടെംപിളിന്റെ മുന്നിൽ ആണ് പാർക്ക് ചെയ്തിരിക്കുന്നത്. ശരിക്കും ഇത് നോ-പാർക്കിംഗ് ഏരിയ ആണ്. പിന്നെ രാത്രി ആയതിനാലാണ് ഇവിടെ പാർക്ക് ചെയ്യാൻ അവർ അനുവദിച്ചത്. വണ്ടി ഞങ്ങൾ അതിനു പുറകിലെ പാർക്കിങ് ഏരിയയിലേക്ക് മാറ്റിയിട്ടു. എന്നിട്ടു നേരെ റൂമിലേക്ക് നടന്നു. കെട്യോൾ വെട്ടിയിട്ട വാഴത്തണ്ടുപോലെ ആയിട്ടുണ്ട്. കുറച്ചു നേരം റസ്റ്റ് എടുത്തു, ഒരു കുളിയും പാസാക്കി ഞങ്ങൾ പ്രഭാത ഭക്ഷണം കഴിക്കാനായി അർച്ചന ഗസ്റ്റ് ഹൌസിലേക്ക് പോയി. ഇന്ന് ബ്രേക്ഫാസ്റ്റിനു തമിഴ്നാട്ടിലൊക്കെ കിട്ടുന്ന പണിയാരം പോലിരിക്കുന്ന ഒരു പലഹാരമാണ്. പണിയാരം ഞാൻ കഴിച്ചിട്ടില്ല. കെട്ട്യോളാണ് ഇതതാണെന്നു പറഞ്ഞു തന്നത്. എന്തായാലും സാധനം കൊള്ളാം. അർച്ചന ഗസ്റ്റ് ഹൌസിലെ ഓണർ ചേട്ടന് ഒരു മോളുണ്ട്. മൂന്നാലു വയസ്സ് പ്രായമുള്ളൊരു സുന്ദരിക്കുട്ടി. പേര് സ്വീറ്റി. ഇന്ന് സ്വീറ്റിയുടെ പിറന്നാളാണ്. അവളെ അമ്മ മുടി ചീകി ഒരുക്കുകയാണ്. പുതിയ ഡ്രെസ്സൊക്കെയിട്ട് നല്ല ഗെറ്റപ്പിലിരിക്കുകയാണ് ആള്. എന്തെങ്കിലും ഒരു പിറന്നാൾ സമ്മാനം അവൾക്ക് കൊടുക്കണം എന്നുണ്ടായിരുന്നു. പക്ഷെ സമയവും സമയവും, സന്ദർഭവും ഇല്ലാഞ്ഞതിനാൽ, പോക്കറ്റിൽ കിടന്ന കുറച്ചു പൈസ എടുത്ത് അവൾക്ക് മിഠായി മേടിക്കാൻ കൊടുത്തു. സ്വീറ്റിക്ക് പിറന്നാളാശംസകളൊക്കെ നേർന്നുകൊണ്ട് ഞങ്ങൾ പുറത്തിറങ്ങി. ഇന്ന് ഞങ്ങൾ ഹംപിയോട് വിട പറയുകയാണ്. വൈകുന്നേരത്തോട് കൂടി ഹംപിയിൽ നിന്നും നാട്ടിലേക്ക് തിരിച്ചു ഡ്രൈവ് ചെയ്യാനാണ് പ്ലാൻ. രാവിലെ തന്നെ ഹോംസ്റ്റേ വെക്കേറ്റ് ചെയ്ത്, കിരണിനോട് യാത്ര പറഞ്ഞിറങ്ങി. ഹൊസ്‌പേട്ട് ലേക്ക് തിരിച്ചു പോകുന്ന  വഴിയിലുള്ള സ്ഥലങ്ങളാണ്  ഇനി ഹംപിയിൽ സന്ദർശിക്കാനായി ബാക്കി ഉള്ളത്. ഞങ്ങൾ ഇന്ന് കണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് ഓരോന്നായി പറഞ്ഞു തരാം  


പാതാളേശ്വര ക്ഷേത്രം (Underground Temple)

ഹംപിയിൽ നിന്നും ഹോസ്‌പെട്ടേക്കുള്ള റോഡിന്റെ സൈഡിൽ തന്നെയാണ് പാതാളേശ്വര ക്ഷേത്രം. ഭൂനിരപ്പിൽ നിന്നും താഴെയായി സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഇപ്പേരുവന്നത്. തറയിൽ നിന്നും മണ്ണെടുത്തു ആഴം കൂട്ടി അതിനകത്തു നിർമ്മിച്ചതുപോലൊരു സൃഷ്ടിയാണിത്. ഒരു പ്രധാന കവാടം കഴിഞ്ഞു ഉള്ളിലേക്കുപോയാൽ നിരവധി തൂണുകളോടുകൂടിയ നടപ്പുരപോലെ തോന്നിക്കുന്ന ക്ഷേത്രമാണ്. ഇതിന്റെ മേൽക്കൂര തറനിരപ്പിനു സമമാണ്. തറ മുഴുവൻ വെള്ളം നിറഞ്ഞതാണ്. അതിൻ്റെ അങ്ങേയറ്റത്ത് ഒരു ശിവലിംഗ പ്രതിഷ്ഠയുണ്ട്.


ദണ്ഡനായക കോട്ട 

പാതാളേശ്വര ക്ഷേത്രത്തിന്റെ തൊട്ടടുത്തുതന്നെയാണിത്.  നാലു കോണുകളിലും കാവൽഗോപുരങ്ങളോടുകൂടിയ സമചതുരാകൃതിയിലുള്ള ചെറിയൊരു കോട്ട. 'ദണ്ഡനായകൻ' അഥവാ പടനായകൻ വാസസ്ഥലമായിരുന്നു ഇത്. പടനായകന്റെ കൊട്ടാരവും, വിജയനഗരിയിലെ നാണയങ്ങൾ നിർമ്മിച്ചിരുന്ന coin mint ഉം, ഒരു ചെറിയ പള്ളിയും ഉൾപ്പെടുന്നതാണ്  ദണ്ഡനായക കോട്ട.


ഒരൽപം കൂടി മുന്നോട്ടു നടന്നാൽ നമ്മൾ എത്തിച്ചേരുന്നത് Zenana Enclosure എന്നറിയപ്പെടുന്ന ഒരു ഭാഗത്തേക്കാണ്. വിജയനഗരിയിലെ രാജ്ഞിയടക്കമുള്ള കൊട്ടാരം സ്ത്രീകളുടെ സ്വകാര്യ ഇടമാണിത്. രണ്ട് പ്രവേശന മാർഗങ്ങളെ ഇങ്ങോട്ടുള്ളൂ. ഒരു വലിയ കോമ്പൗണ്ടും, അതിനെ ചുറ്റിയുള്ള പടുകൂറ്റൻ മതിലും. അതിനകത്താണ് Zenana Enclosure. നാലുഭാഗത്തും കാവൽ ഗോപുരങ്ങളുണ്ട്. നപുംസകങ്ങളായ കാവൽക്കാരായിരുന്നു ഈ കോട്ട കാത്തിരുന്നത്. രാജാവൊഴികെ മറ്റു പുരുഷൻമ്മാർക്കൊന്നും ഇങ്ങോട്ടു പ്രവേശനം ഉണ്ടായിരുന്നില്ലത്രെ. നാല് കാവൽഗോപുരങ്ങളിൽ ഒന്ന് ഇപ്പോൾ തകർന്ന അവസ്ഥയിലാണ്. എങ്കിലും പഴയ പത്രാസിനു ഒരു കുറവുമില്ല. വിജനഗരിയിലെയും, ഹംപിയിലെയും മറ്റിടങ്ങളിൽ കാണാത്തൊരു പ്രത്യേകത ഇവിടെ കണ്ടു. ഇൻഡോ - ഇസ്ലാമിക് ആർക്കിടെക്ചർ ആണ് Zenana Enclosure -ലെ നിർമ്മിതിയിൽ പ്രധാനമായും ഉള്ളത്. ഒരുപക്ഷെ വിദേശ വാസ്തുശിലിപ്പികളെ വിളിച്ചു വരുത്തി പണികഴിപ്പിച്ചതാവാം ഇവിടം. Zenana Enslore -ലെ പ്രധാന ആകർഷണങ്ങളാണ് Queen's Palace Basement, ലോട്ടസ് മഹൽ, ആനപ്പുര (Elephant Stable), Guards Quarters എന്നിവ. 


Queen's Palace Basement

Zenena Enclosure -ൽ കേറിയാൽ ആദ്യം കാണുന്നത് രാജ്ഞിയുടെ കൊട്ടാരത്തിന്റെ അടിത്തറയാണ്. ഹംപിയിൽ ഉത്ഖനനം  വച്ച് ഏറ്റവും വലിയ കൊട്ടാര അടിത്തറയാണിത്. കൊട്ടാരത്തിന്റെ മുകളിലേക്കുള്ള ഭാഗം നശിക്കപ്പെട്ടുപോയിട്ടുണ്ട്.


ലോട്ടസ് മഹൽ 


ഹംപിയിൽ കണ്ടതിൽ ഏറ്റവും വശ്യതയുള്ളതായി എനിക്ക് തോന്നിയത് ലോട്ടസ് മഹൽ ആണ്. ആ നിൽപ്പിൽ തന്നെ ഒരു ക്യൂട്ട്നസ്സ് ഉണ്ട്. താമരമൊട്ടിന്റെ ആകൃതിയിലുള്ള ഒരു മേൽക്കൂരയാണിതിനീ പേര് നൽകിയത്. ഇൻഡോ - ഇസ്ലാമിക ശൈലിയിൽ തന്നെയാണ് ഇതിന്റെയും വസ്തുരീതി.രണ്ട് നിലകളിലായി ചുണ്ണാമ്പുകല്ലും, മണലും ചേർത്ത് നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടത്തിന് അധികം കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. 


Elephant Stable



ലോട്ടസ് മഹലിന്റെ വലതു വശത്ത് ആനകളെ താമസിപ്പിക്കാൻ നിർമ്മിച്ചിട്ടു താണിത്. പരസ്പ്പരം കണക്ട് ചെയ്തിട്ടുള്ള പതിനൊന്നു ആനയറകളാണ് ഇതിനകത്തുള്ളത്. ഓരോ അറയുടെയും മേൽക്കൂര ഒന്നിൽ നിന്നും ഒന്ന് വ്യത്യസ്തമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.


Guards Quarters

രാജ്ഞിയുടെയും , അന്തപ്പുര സ്ത്രീകളുടെയും കാവൽക്കാർക്ക് വിശ്രമിക്കാനുള്ള സ്ഥലം. ഉയർത്തിക്കെട്ടിയ ഒരു മണ്ഡപത്തിനു മുകളിലാണ് വിശ്രമ സ്ഥലം ഒരുക്കിയിരിക്കുന്നത്. Guards Quarters ഇപ്പൊ ഒരു മ്യൂസിയമായിട്ടാണ് പ്രവർത്തിക്കുന്നത്.


രാജ്ഞിയുടെയും പരിവാരങ്ങളുടെയും താമസസ്ഥലത്തു നിന്ന് ഇനി നമ്മൾ പോകുന്നത് Royal Enclosure എന്ന് പറയുന്ന ഭാഗത്തേക്കാണ്. വിജയനഗര സാമ്രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രമാണിവിടം. രാജകൊട്ടാരവും, ദർബാർ ഹാളും, ഭൂഗർഭ അറകളും അടക്കം ഏകദേശം നാൽപ്പത്തി അഞ്ചോളം കെട്ടിടങ്ങൾ ഇവിടെ ഉണ്ടായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ തലയെടുപ്പ് വിളിച്ചോതുന്നതാണിവിടുത്തെ ഒരോരോ നിർമ്മിതിയും. ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ എന്തൊക്കെയാണെന്നൊന്നു നോക്കാം 


മഹാനവമി ദിബ്ബ 

പേര് സൂചിപ്പിക്കതുപോലെ മഹാനവമി ആഘോഷങ്ങളുടെ സമയത്ത് ഉപയോഗിച്ചിരുന്ന ഒരു ഉയരമേറിയ മണ്ഡപമാണിത്. ഏകദേശം എട്ടു മീറ്ററോളം ഉയരത്തിൽ, മൂന്നു നിരകളിയായി ഉള്ള ഈ മണ്ഡപത്തിൽ നിന്നായിരുന്നു രാജാവ് നവമി ഉത്സവങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നത്. അക്കാലത്തെ ജീവിതരീതികൾ ആലേഖനം ചെയ്യുന്ന പടവുകൾ വളരെ മനോഹരമാണ്. ഒറീസ ഭരിച്ച രാജാക്കൻമ്മാരുമായിട്ടുള്ള യുദ്ധം വിജയിച്ചതിന്റെ ആഘോഷാർത്ഥം കൃഷ്ണ ദേവരായരാണിത് നിർമ്മിച്ചത്.


കല്യാണി പുഷ്ക്കരണി 


ഹംപിയിൽ അങ്ങിങ്ങായി ഏകദേശം ഇരുപത്തിമൂന്നോളം കുളങ്ങളുണ്ട്. അതിൽ ഏറ്റവും  പ്രധാനവും ഭംഗിയേറിയതുമാണ് സമചതുരാകൃതിയിലുള്ള ഈ കുളം, ഇവിടേക്ക് വെള്ളം കൊണ്ടുവരാനായി തറനിരപ്പിൽ നിന്ന് ഉയർത്തി  കല്ലുകൊണ്ട് നിർമ്മിച്ച ചെറിയ കനാലുകളുണ്ട്. കുളത്തിന്റെ മുകളിൽ നിന്ന് അടിഭാഗം വരെ എത്തുന്ന, അളവുകളിൽ അണുകിട വിടാതെ, സമമിതിയിലുള്ള പടവുകൾ നമ്മെ അത്ഭുതപെടുത്തും. അഞ്ച് വലിയ പടവുകളും, ഓരോ പടവിലും ആറുവീതം ചെറു പടവുകളും ഉണ്ട്. ചെറുപടവുകൾ പിരമിഡ് ആകൃതി തോന്നിപ്പിക്കുന്നവയാണ്.  താഴേക്ക് പോകും തോറും പടവുകളുടെ വീതി കൂടിക്കൂടി വരുന്നു. മരപ്പലകകൾ പാകിയതാണ് അടിഭാഗം. കല്യാണി പുഷ്ക്കരണിയുടെ പുറകിലായി ഒരു കുളിക്കടവുകൂടിയുണ്ട്.


ഹസര രാമാ ടെംപിൾ 

Royal Enclosure -ലുള്ള ഒരേയൊരു ക്ഷേത്രം. കൃഷ്ണദേവരായർ 1513 -ൽ നിർമ്മിച്ചതാണിത്. ഇവിടുത്തെ  ചുമരുകളിൽ കൊത്തിയ രാമായണം കഥയുടെ ശേഷിപ്പുകൾ  ഇന്ത്യയിൽ മറ്റെവിടെയും ഉള്ളതിനേക്കാൾ വിപുലമായതാണ്.


Royal Enclosure -ൽ നിന്ന് ഇനി നമ്മൾ പോകുന്നത് ഒരു കുളിക്കടവിലേക്കാണ്. Queen's bath അഥവാ രാജ്ഞിയുടെ കുളിസ്ഥലം എന്ന് മലയാളീകരിക്കാം. ഇത് Royal Enclosure -ൽ നിന്ന് ഒരു പത്തഞ്ഞൂറു മീറ്ററിനകത്താണ്. അവിടേക്ക് പോകും വഴി ഒന്ന് രണ്ട് കേരള രെജിസ്ട്രേഷൻ വണ്ടികൾ കണ്ടു. ഹംപിയിൽ വന്നിട്ട് മലയാളികളെ അധികം കാണാൻ കിട്ടിയിട്ടില്ല.  ഡ്രൈവറെ കൈയുയർത്തി അഭിവാദ്യം ചെയ്തപ്പോ , തിരിച്ചും കിട്ടി ഒരു ഹായ്. നാട്ടിൽ നിന്നുള്ള വണ്ടികൾ കണ്ടപ്പോ എന്തോ അകെ ഒരു സന്തോഷം. അപ്പൊ കമോൺ ഗെയ്‌സ് , ഒരു കുളി സീൻ കണ്ടിട്ടു വരാം.


Queen's bath


അച്യുതരായരുടെ കാലത്താണിതിന്റെ നിർമ്മാണം നടന്നത്. രാജാവിനും, രാജ്ഞിമാർക്കും സ്നാനം നടത്തുവാനുള്ള സ്വകാര്യ ഇടമാണിത്. സ്വകാര്യതക്കായി Royal Enclosure -ന്റെ പുറത്തായിട്ടാണിത് പണി കഴിപ്പിച്ചിട്ടുള്ളത്. എട്ടടിയിലധികം ആഴത്തിലുള്ള വലിയ വീതിയേറിയ ചതുരാകൃതിയിലുള്ള ഒരു സ്വിമ്മിങ് പൂളും , അതിനു ചുറ്റും ഉയരമേറിയ മേൽക്കൂരയോടുകൂടിയ ഇടനാഴിഴിയുമാണ്. ഇവിടേക്ക് വെള്ളം കൊണ്ടുവരാനായി ചെറിയ കനാലുകളുമുണ്ട്. പൂളിന്റെ അടിഭാഗത്ത് വെള്ളം ഒഴുക്കിക്കളയാനായി നാല് ഓവുചാലുകളുമുണ്ട്.


സമയം ഉച്ചകഴിയാറായി. ഞങ്ങൾക്ക് ഹംപിയോട്  വിട  പറയാൻ സമയമായി. ഹംപിയിൽ ഇനിയുമേറെ സ്ഥലങ്ങൾ കാണാൻ ബാക്കിയുണ്ട്. എന്നാൽ സമയ പരിമിതി കാരണം മറ്റുള്ളവ അടുത്ത വരവിലേക്ക് ബാക്കി വച്ചുകൊണ്ട് ഞങ്ങൾ മടക്ക യാത്രക്ക് റെഡിയായി. ശരിക്കും പറഞ്ഞാൽ ഹംപിയിലെ വിശേഷങ്ങൾ കണ്ടാലും, പറഞ്ഞാലും തീരില്ല. അത്രക്കുണ്ട്. രണ്ടു ദിവസം കൊണ്ട് ഒരു ഓട്ടപ്രദക്ഷിണം നടത്താനെ സാധിക്കുകയുള്ളൂ. കുറഞ്ഞത് ഒരാഴ്ചയെങ്കിലും കിട്ടിയാലേ ഹംപിയെ വിശദമായി അടുത്തറിയാൻ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ ഹംപി ചരിത്രപരമായി ഒരുപാട് പ്രാധാന്യമുള്ള സ്ഥലമായതിനാൽ ഇവിടം സന്ദര്ശിക്കും മുന്നേ അത്യാവശ്യം കാണാൻ പോകുന്ന സ്ഥലങ്ങളുടെ ചരിത്രം ഒന്നറിഞ്ഞിട്ടു പോകുന്നത് വളരെ നന്നായിരിക്കും. അല്ലാത്തപക്ഷം കുറെ അമ്പലങ്ങളും, പൊളിഞ്ഞ കെട്ടിടങ്ങളും കണ്ട് ബോറടിച്ചു തിരിച്ചു പോരേണ്ടി വരും. അറിയാത്ത കാര്യങ്ങൾ ഗൂഗിൾ അമ്മായിയോട് ചോദിക്കാം. അതുമല്ലേൽ ഒരു ഗൈഡിനെ കൂടെ കൂട്ടുകയുമാവാം. ഇവിടുത്തെ ഓട്ടോ ഡ്രൈവർമാരും ഇക്കാര്യത്തിൽ നന്നായി ഉപകാരപ്പെടും.


കഴിഞ്ഞ രണ്ട് ദിവസം ശരിക്കും പറഞ്ഞാൽ മറ്റേതോ ലോകത്തു പോയതുപോലെയായിരുന്നു. പ്രൗഢമായ വിജയനഗര സാമ്രാജ്യം കൺമുന്നിൽ തെളിഞ്ഞു കണ്ടതുപോലെ. അക്കാലത്തെ വാസ്തുവിദ്യയും, കൊത്തുപണികളും, ശില്പചാരുതയും, നിർമ്മാണ വൈദഗ്ധ്യവും ശരിക്കും ആശ്ചര്യപ്പെടുത്തുന്നവയായിരുന്നു. ഇന്നത്തെക്കാലത്തുപോലും അത്തരത്തിലൊരു നഗരം കെട്ടിപ്പടുക്കുവാനൊക്കുമോ എന്ന് സംശയിച്ചാൽ കുറ്റം പറയാനൊക്കില്ല. അതെല്ലാമാണ് അധികാരത്തിനു വേണ്ടിയുള്ള വടം  വലിയിൽ ഒന്നുമല്ലാതെ ഇല്ലാണ്ടായത്. ഹംപി കത്തിയെരിഞ്ഞപ്പോൾ ഉള്ളുപിടഞ്ഞവർ ഒരുപാടുണ്ടായിരിക്കാം. ഇന്ന് ആ നഗരത്തെ നേരിൽക്കാണുമ്പോൾ നമ്മുടെയും ഉള്ളൊന്നുലയും. ഹംപി നശിപ്പിക്കപ്പെടാതെ പോയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും. അത്രയ്ക്ക് മനോഹരമായ ഒരു നഗരത്തെ തച്ചുടക്കാൻ ഒരുമ്പിട്ടിറങ്ങിയവരെ അറിയാതെ ശപിച്ചുപോകും. ഇന്നും കാലാതീതമായി ഹംപി തലയുയർത്തി തന്നെ നിൽക്കുന്നു. ഇക്കഴിഞ്ഞ രണ്ടു ദിവസം ഹംപി ഞങ്ങൾക്ക് നൽകിയ അനുഭവങ്ങൾ മറക്കാനാവാത്തവയായിരുന്നു. ഒപ്പം കിരണിന്റെയും, അർച്ചന ഗസ്റ് ഹൌസിലേയും ആതിഥേയത്വം ഞങ്ങളെ ശരിക്കും മനസ്സ് നിറപ്പിച്ചിരുന്നു.

ഇനി മടക്ക യാത്രയാണ്. സമയം ഉച്ച കഴിഞ്ഞിരുന്നു. ഇന്നിനി നേരിട്ട് നാട്ടിലേക്ക് യാത്ര ചെയ്താൽ നാളെ പുലർച്ചയെ അങ്ങെത്തൂ രാത്രി വണ്ടി ഓടിക്കേണ്ടി വരും. അതുകൊണ്ട്, ഇന്ന് രാത്രി വഴിയിൽ എവിടേലും തങ്ങാം എന്ന് വിചാരിച്ചു. പോകുന്ന വഴിയിലെ ഒരു പ്രധാന സിറ്റി ഹാസനാണ്. എന്നാൽ ഇന്നത്തെ രാത്രി ഇവിടെത്തന്നെയാകട്ടെ. ഹംപിയിൽ നിന്ന് അൾട്രോസ് ഹാസൻ ലക്ഷ്യമാക്കി യാത്ര തുടങ്ങി. 


ഹാസനിൽ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ


- തുടരും -


Friday, January 21, 2022

കെട്ട്യോളോടൊപ്പം ഹംപിയിലേക്കൊരു ഡ്രൈവ് - Part 3

ഭാഗം-3  ഹംപിയിലെ കരിഞ്ഞുണങ്ങിയ ഒന്നാം ദിനം


        കരിമ്പനകൾക്കു മുകളിൽ നിന്നും യക്ഷിയിറങ്ങുന്ന രാത്രിയുടെ അന്ത്യയാമം. കാറ്റിൽ പാലപ്പൂവിന്റെ ഗന്ധം വാനിൽ പറക്കുന്ന നരിച്ചീറുകൾ, പൊന്തക്കാടുകളിൽ കുറുക്കന്റെ ഓരിയിടലുകൾ. എങ്ങും കൂറ്റാക്കൂരിരുട്ട്. വെളുത്ത വരകൾ അതിരിടുന്ന കറുത്ത റോഡിലൂടെ , ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ആ കാർ ഇരമ്പിക്കുതിച്ചു. അതിൽ രണ്ട് പേർ. വഴിയിലെ പടുകൂറ്റൻ മരങ്ങൾക്കുമുകളിലെ കൂമൻ കണ്ണുകൾ അവരെ  പിൻതുടരുന്നുണ്ടായിരുന്നു. "Hampi 25 KM" - നിലാവെളിച്ചത്തിൽ വഴിയരികിൽ കണ്ട ആ ബോർഡ് അവരെ ആവേശഭരിതരാക്കി. രണ്ട് പേരും പരസ്പരം നോക്കി മന്ദസ്മിതം തൂകി. കാറിൻറെ ചക്രങ്ങൾ പതിയെ നിശ്ചലമായി. എൻജിനിൽ നിന്നുയർന്ന ഹുങ്കാര ശബ്ദം നിലച്ചു. ബൂട്ട്സിട്ട രണ്ട് കാലുകൾ ഡോർ തുറന്നു നിലത്തിറക്കി. അയാൾ അടുത്തുള്ള കട ലക്ഷ്യമാക്കി നടന്നു. തനിക്കുനേരെ നടന്നടുക്കുന്നതാരെന്നറിയാൻ കടക്കാരൻ ഒന്നെത്തിനോക്കി നോക്കി. അയാളുടെ കണ്ണുകൾ പെട്ടന്ന് ഭയവിഹ്വലമായി. ശരീരത്തിൽ ഒരു വിറയൽ തോന്നിയോ എന്നയാൾ സംശയിച്ചു. ബൂട്സിട്ടയാൾ അപ്പോഴേക്കും കടയുടെ മുന്നിൽ എത്തിയിരുന്നു.

"ഡേയ് ഡേയ്, ഒന്ന് നിർത്തേടെ. ഇത് യാത്രാവിവരണം തന്നെയല്ലേ , അല്ലാതെ കോട്ടയം പുഷ്പരാജിന്റെ ഡിറ്റക്റ്റീവ് നോവൽ ഒന്നുമല്ലല്ലോ. മര്യാദക്കങ്ങു പറഞ്ഞാ മതി. ഇത്രക്ക് ഡെക്കറേഷനൊന്നും വേണ്ട"


“പോട്ട് പുല്ല്" , ഒരു ഓളത്തിൽ പറഞ്ഞു വന്നതായിരുന്നു. ആ ഫ്ലോയങ്ങു പോയി.”

അപ്പൊ പറഞ്ഞു വന്നത് ചിത്രദുർഗയിൽ നിന്നും ഹംപിയിലേക്കുള്ള ഞങ്ങളുടെ ഡ്രൈവിനെ കുറിച്ചാണ്. സമയം രാത്രിയായി. ഹംപി എക്സ്പ്രസ്സ് ഹൈവേയിലെ ടോൾ ബൂത്തിനടുത്തുള്ള  ആ കടക്കു മുന്നിൽ ഞങ്ങൾ വണ്ടി നിർത്തി. അവിടെ നിന്ന് ഒരു ചായയും, ബിസ്ക്കറ്റും കഴിച്ചു. ഒന്ന് മുഖം കഴുകി ക്ഷീണം മാറ്റി വീണ്ടും യാത്ര തുടർന്നു. ഇന്ന് ചിത്രദുർഗയിൽ താമസിച്ചു നാളെ രാവിലെ ഹംപിയിലേക്ക് പോകാം എന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. ചിത്രദുർഗയിൽ നിന്ന് ഹംപിയിലേക്ക് ഏകദേശം 150 കിലോമീറ്റർ ദൂരമുണ്ട്. അതിൽ ഹൊസ്‌പ്പേട്ട് വരെയുള്ള 135 കിലോമീറ്റർ എക്സ്പ്രസ്സ് വേയാണ്. പെട്ടന്ന് തന്നെ അങ്ങെത്തും. ഇന്ദുലേഖ സജസ്റ്റ് ചെയ്ത അമലാ പോളിനെപ്പോലെ ,  കെട്ട്യോളാണ് ഇന്ന് രാത്രി തന്നെ ഹംപിക്ക് വിട്ടാലോ എന്ന ഐഡിയ സജസ്റ്റ് ചെയ്തത്. അതാകുമ്പോ രാവിലെ നേരത്തെ എണീറ്റ് ഡ്രൈവ് ചെയ്തു പോകണ്ട. ഇന്ന് രാത്രി ഹംപിയിൽ കെടന്നുറങ്ങി, നാളെ റിലാക്സ്ഡായി സൈറ്റ് സീയിങ്ങിനിറങ്ങാം. അങ്ങനെ പോകും വഴി ഹംപിയിലെ താമസവും ബുക്ക് ചെയ്തു. ഹംപി സ്പ്രസ്സ് വേ ഒരു രക്ഷയും ഇല്ല. നൂറു -നൂറ്റമ്പതു കിലോമീറ്റർ രണ്ട് മണിക്കൂറിനുള്ളിൽ ശടേന്ന് പിന്നിട്ടു. ഒരു 80 -100 കിലോമീറ്ററിൽ സ്പീഡിൽ മണിക്കൂറുകളോളം ക്രൂയിസ് കൺട്രോളിട്ടു വണ്ടിയോടിക്കാൻ പറ്റിയത് ഇങ്ങിവിടെ കർണാടകയിൽ കേറിയതിനു ശേഷമാണ്. ഞാനും , കെട്ട്യോളും , ഒപ്പം അൾട്രോസും പെരുത്ത് ഹാപ്പി.



ഒരൊമ്പതു മണി ആകുമ്പോഴേക്കും ഞങ്ങൾ ഹംപിയിലെത്തി. ഹംപിയുടെ ഹൃദയ ഭാഗമായ വിരൂപാക്ഷ ക്ഷേത്രത്തിന്റെ തൊട്ടടുത്ത്, തുങ്കഭദ്രയുടെ തീരത്താണ് ശ്രീലക്ഷ്മി ഹെറിറ്റേജ് എന്ന ഞങ്ങളുടെ ഹോംസ്റ്റേയ്. ഹംപിക്കകത്തു ഹോട്ടലുകൾ കുറവാണ്. ഒട്ടുമിക്കതും തദ്ദേശീയരുടെ ഹോംസ്റ്റേയ്കളാണ്. ഹൊസ്സ്‌പേട്ടിൽ പോയാലാണ് പിന്നെയും ഹോട്ടലുകൾ കാണാൻ കിട്ടുന്നത്. നാട്ടിൽ നിന്നും വരുന്നവർക്ക് ഹൊസ്സ്‌പെട്ടാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. കേരളത്തിൽ നിന്ന് ഇവിടേക്ക് ഡയറക്ട്  ട്രെയിൻ ഇല്ല എന്നാണറിവ്. ബാംഗ്ലൂർ അല്ലേൽ മൈസൂർ വന്നിട്ട് ഹോസ്‌പേട്ടിലേക്ക് ട്രെയിൻ കയറുന്നതാവും ഉചിതം. ഈ റൂട്ടുകളിൽ ഇഷ്ടം പോലെ ബസ്സുകളും ഓടുന്നുണ്ട്. ഞങ്ങളുടെ താമസ സ്ഥലം കണ്ട് പിടിക്കാൻ ഇച്ചിരി ബുദ്ധിമുട്ടി. ഇതും മറ്റൊരു ഹോട്ടൽ ബുക്കിങ് ദുരന്തമായി പരിണമിക്കുമോ എന്ന് സംശയിച്ചു. പക്ഷെ അൽപ്പം മുന്നോട്ടു പോയപ്പോൾ തന്നെ ഹോംസ്റ്റേയുടെ ഓണർ കിരൺ ഞങ്ങളെ കൈ കാണിച്ചു വിളിച്ചു.  വിരൂപാക്ഷ ക്ഷേത്രത്തിന്റെ തൊട്ടു പുറകിലാണീ സ്ഥലം. ഇവിടെ കുറച്ചേറെ ഹോം സ്റ്റേകൾ ഉണ്ട്. സ്ഥല പരിമിതി കാരണം വണ്ടി പാർക്ക് ചെയ്യാൻ ഇച്ചിരി ബുദ്ധിമുട്ടിയെങ്കിലും, കിരണിന്റെ ആതിഥേയത്വം വളരെ ഹൃദ്യമായിരുന്നു. നല്ല പെരുമാറ്റവും, സഹായമനസ്കതയും ഉള്ള ഒരു ചെറുപ്പക്കാരനായിരുന്നു അയാൾ. ഞങ്ങൾക്ക് നല്ല വിശപ്പുണ്ട്. പെട്ടന്ന് തന്നെ പോയി ഒരു കുളിയും പാസാക്കി ഞങ്ങൾ ഡിന്നർ കഴിക്കാനിറങ്ങി. ഇവിടുത്തെ ഹോം സ്റ്റേകളിൽ താഴെ താമസവും മുകളിൽ റെസ്റ്റോറന്റ് സൗകര്യവുമാണുള്ളത്. എന്നാൽ ഞങ്ങളുടെ ഹോം സ്റ്റേയിൽ ഭക്ഷണ സൗകര്യം ഇല്ലാതിരുന്നതിനാൽ. തൊട്ടടുത്ത തൻ്റെ സുഹൃത്തിന്റെ റെസ്റ്റോറന്റിലാണ് കിരൺ ഞങ്ങൾക്കുള്ള ഭക്ഷണം അറേഞ്ച് ചെയ്തു തന്നത്. ഒരു ചേട്ടനും , ഭാര്യയും നടത്തുന്നതാണത് അർച്ചന ഗസ്റ്റ് ഹൌസ് എന്ന ഈ ഹോം സ്റ്റേ ആൻഡ് റെസ്റ്റോറന്റ്. അവരുടെ വീടിന്റെ മുകൾ വശത്താണ് റെസ്റ്റോറന്റ്. ഒരു ചെറിയ സ്ഥലം മാസ്‌സിമം യൂട്ടിലൈസ് ചെയ്താണ് അവിടുത്തെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഞങ്ങൾ ഓർഡർ ചെയ്യുവാനായി മെനു എടുത്തു. അതിനകത്തില്ലാത്ത ഐറ്റംസ് ഇല്ല. സൗത്ത് ഇന്ത്യൻ , നോർത്ത് ഇന്ത്യൻ മുതൽ സ്പാനിഷ് , ഇറ്റാലിയൻ , എന്തിന് ഇസ്രായേലി ഫുഡ് വരെ ലഭ്യം. ഏതു ഐറ്റം പറഞ്ഞാലും ഒരു പത്തിരുപതു മിനിറ്റിൽ റെഡിയാക്കി തരും. കിച്ചണിൽ വേറെ സഹായികളൊന്നും ഇല്ല. ഫുഡ് ഉണ്ടാക്കുന്നതും , സെർവിങ്ങും എല്ലാം ഇവർ രണ്ടുപേർ ചേർന്നാണ് ചെയ്യുന്നത്. ഫുഡിനാണേൽ ഒടുക്കത്തെ ടേസ്റ്റും. എന്തായാലും ഹംപിയിലെ താമസവും , ഭക്ഷണവും ഞങ്ങൾക്ക് നന്നേ പിടിച്ചു. യാത്ര ക്ഷീണം നന്നായിട്ടുണ്ട്. ഫുഡും കഴിച്ചു വന്ന് നേരെ കിടക്കയിൽ കിടന്നതേ ഓർമ്മയുള്ളൂ. രാവിലെ അലാറം നീട്ടിക്കരയുന്നത് കേട്ടപ്പോഴാണ് ബോധം വീണത്. 



യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെട്ടിട്ടുള്ള ഹംപി, പതിനാലാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്നു. ഹംപിയിലെ പഴയ കാലത്തെ ഒരുപാട് നിർമ്മിതികൾ ഇന്ന് വീണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അക്കാലത്തെ നിർമ്മാണ വൈദഗ്ധ്യം നമ്മളെ ശരിക്കും അത്ഭുതപെടുത്തും. കൊട്ടാരങ്ങളും, വ്യാപാര ശാലകളും, അമ്പലങ്ങളും, വാണിജ്യ കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള പഴയകാല നഗരത്തിന്റെ ശേഷിപ്പുകൾ ഏകദേശം ഇരുപതു കിലോമീറ്ററോളം വിസ്തൃതിയിൽ അതെ രീതിയിൽ തന്നെ ഇവിടെ നിലനിർത്തിയിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ പൗരാണിക നഗരമായിരുന്നു ഹംപി. അതുകൊണ്ട് തന്നെ വിദേശത്തുനിന്നടക്കം ഒട്ടനവധി പേർ ഇവിടെ കച്ചവടത്തിനും മറ്റുമായി എത്തിച്ചേർന്നിരുന്നു. ഹംപിയിലെ സമ്പത്തിൽ ആകൃഷ്ടരായ അലാവുദ്ധീൻ ഖിൽജിയടക്കമുള്ള ഡൽഹി സുൽത്താൻമ്മാർ പല കാലഘട്ടങ്ങളിലായി ഇവിടേക്ക് യുദ്ധം നയിച്ച് വന്നിരുന്നു. എന്നാൽ പരാജയം നുണഞ്ഞു തിരിച്ചു പോകേണ്ടി വരികയാണുണ്ടായത്. പതിനഞ്ച്-പതിനാറു നൂറ്റാണ്ടുകളിലായി ഹംപിയും , വിജയനഗര സാമ്രാജ്യവും കൂടുതൽ സമ്പത്സമൃദ്ധിയാര്ജിച്ചു. പ്രത്യേകിച്ചും കൃഷ്ണ ദേവരായാരുടെ കാലത്ത്. 1565 -ൽ ഡെക്കാൻ പീഠഭൂമിയിൽ സുൽത്താൻമ്മാരുടെ സഖ്യം വിജയനഗരിയെ ആക്രമിച്ചു. തലിക്കോട്ടയിൽ വച്ച് നടന്ന യുദ്ധട്ടത്തിൽ അന്നത്തെ വിജയനഗര സാമ്രാജ്യത്തിന്റെ അധിപനായ അലിയ രാമരായർ വധിക്കപ്പെട്ടു. വിജയനഗര സാമ്രാജ്യത്തിന്റെ പതനമായിരുന്നു ആ യുദ്ധം. തലസ്ഥാനമായ ഹംപി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കൊള്ളയടിക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും ഉണ്ടായി. കൊട്ടാരങ്ങൾക്കും , കച്ചവട കേന്ദ്രങ്ങൾക്കും തീയിട്ടു. ഏകദേശം ആറു മാസത്തോളം ഹംപിയിൽ കൊള്ളയും , കൊള്ളിവയ്പ്പും തുടർന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരത്തിൽ നിന്നും , വെറും കെട്ടിടാവശിഷ്ടങ്ങൾ മാത്രമായി ആ ആറുമാസക്കാലയളവിൽ ഹംപി മാറി. 



താമസം വിരൂപാക്ഷ ക്ഷേത്രത്തിനു സമീപമായതിനാൽ, ഹംപി സന്ദർശനത്തിലെ ആദ്യ ഡെസ്റ്റിനേഷനായി മാറിയതും ഈ സ്ഥലം തന്നെയായിരുന്നു. ഹംപിയിലെ ഒട്ടുമിക്ക സ്ഥലങ്ങളും നടന്നോ , സൈക്കിളിലോ പോയി കാണാവുന്നതേ ഉള്ളൂ. പല സ്ഥലങ്ങളും കണക്ട് ചെയ്തു കണക്ട് ചെയ്തു കണ്ട് തീർക്കാം. ചിലയിടങ്ങളിൽ ഓട്ടോയോ , ബസ്സോ പിടിക്കേണ്ടി വരും. സ്വന്തം വാഹനം താമസ സ്ഥലത്തു പാർക്ക് ചെയ്തു പോകുന്നതാവും ഉചിതം. ഞങ്ങളുടെ ഹോംസ്റ്റേയിൽ പാർക്കിങ് സൗകര്യം പരിമിതമായതിനാൽ ഞാൻ രാവിലെ കാറെടുത്തു വിരൂപാക്ഷ ക്ഷേത്രത്തിന്റെ പാർക്കിങ് സ്പേസിൽ കൊണ്ടിടുകയാണ് ചെയ്തത്. ഒരു ഗൈഡ് ബുക്ക് വാങ്ങി കൈയിൽ വെക്കുന്നത് വളരെ നല്ലതാണു. അതിനകത്തു തന്നെ കാണേണ്ട സ്ഥലങ്ങളുടെ മാപ്പും ഉണ്ടാകും. അത് നോക്കി നോക്കിയങ്ങു നടന്നാൽ മതി. പിന്നെ ഗൈഡുമാരുടെ സേവനവും ലഭ്യമാണ്. അതല്ലെങ്കിൽ ഓട്ടോക്കാർക്ക് ഒരായിരം രൂപ കൊടുത്താൽ ഒരു ദിവസം മുഴുവൻ അവർ നമ്മുടെ കൂടെ നിന്ന് സ്ഥലങ്ങൾ കാണിച്ചു തരും. താല്പര്യമുള്ളതു പോലെ ചെയ്യാം. ഞങ്ങൾ സ്വയം നടന്നു കാണാനാണ് തീരുമാനിച്ചത്. വിരൂപാക്ഷ ക്ഷേത്രത്തിനു ചുറ്റും കച്ചവടക്കാരാണ്. ഗൈഡും , മാപ്പും ഇവരുടെ അടുത്തുനിന്നും കിട്ടും. പിന്നെ മറ്റനവധി കരകൗശല വസ്തുക്കളും, സുവനീറുകളും. പക്ഷെ എല്ലാത്തിനും ഒടുക്കത്തെ റേറ്റാണ് പറയുക. ഒന്ന് വിലപേശിയാൽ പറഞ്ഞ വിലയുടെ നാലിലൊന്നിന് സാധനം കിട്ടും. പിന്നെ നോക്കിയും കണ്ടുമൊക്കെ വിലപേശുക. ജീവിക്കാൻ വേണ്ടി കച്ചവടം ചെയ്യുന്നവരാണ്.  അവർക്കൊരു പത്തുരൂപ കൂടുതൽ കൊടുത്താലും നമുക്കൊന്നും നഷ്ടപെടാനില്ലല്ലോ.



വിരൂപാക്ഷ ടെംപിൾ

തുങ്കഭദ്ര നദിയുടെ തീരത്താണ് ഈ ക്ഷേത്രം. ഹംപിയുടെ ഹൃദയ ഭാഗം എന്ന് വേണമെങ്കിൽ പറയാം. പതിനൊന്നു നില ഉയരമുള്ള 165 അടി ഉയരവും, 150 അടി നീളവും , 120 അടി വീതിയും  ഉള്ള   ഒരു വലിയ ഗോപുരമാണ് ഇവിടുത്തെ മുഖ്യ ആകർഷണം. പ്രധാന കവാടം കടന്നു മുന്നോട്ടു പോയാൽ കല്ല് വിരിച്ച വിശാലമായ മുറ്റമാണ്. ഈ മുറ്റത്തിനടിയിലെ കനാലിലൂടെ തുങ്കഭദ്ര നദി ഒഴുകുന്നുണ്ട്. കനാൽ കല്ലുവിരിച്ചു മൂടിയിരിക്കുകയാണ്. നടുമുറ്റം കടന്നു മുന്നോട്ടുപോയാൽ ഒരു വലിയ കൽ മണ്ഡപമുണ്ട്. കല്യാണ മണ്ഡപം , പൂജാ മണ്ഡപം എന്നൊക്കെയാണ് ഇതറിയപ്പെടുന്നു. അക്കാലത്തെ നിർമ്മാണ വൈദഗ്ധ്യം നമ്മെ അത്ഭുതപ്പെടുത്തും. വിരൂപാക്ഷ ക്ഷേത്രം നിർമ്മിച്ചത് ആരാണെന്നോ, എപ്പോഴാണെന്നോ എന്നുള്ള വിവരം ലഭ്യമല്ല. കൃഷ്ണ ദേവരായാരുടെ കാലത്തിനും മുൻപാണ് ഇത് നിർമ്മിച്ചിട്ടുള്ളത് എന്ന് മാത്രം അറിയാം. രണ്ട് മൂന്നു ചെറിയ ക്ഷേത്രങ്ങളും ഇതിനകത്തുണ്ട്. പ്രധാന ഗോപുരത്തെ കൂടാതെ മറ്റു രണ്ട് ചെറിയ ഗോപുരങ്ങൾ കൂടി ഇതിനകത്തുണ്ട്. വിരൂപാക്ഷ ടെംപിൾ മറ്റൊരു അത്ഭുതം കൂടി നമ്മെ കാത്തു വച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പുറകുവശത്ത് കൂടി ഉള്ളിൽ കയറുമ്പോൾ സമീപത്തായി ഒരു ചെറിയ മുറിയുണ്ട്. ഈ മുറിയുടെ കിഴക്കുഭാഗത്ത് ഒരു ചെറിയ ദ്വാരമുണ്ട്. ആ ദ്വാരത്തിൽ കൂടി വരുന്ന വെളിച്ചം, മുറിയിലെ ചുമരിൽ ക്ഷേത്ര ഗോപുരത്തിന്റെ ഒരു തലകീഴായ രൂപം പ്രോജക്ട് ചെയ്യുന്നു. ഒരു ലെൻസ് പോലെ. എന്താല്ലേ ..! പഴയ കാലത്തേ മനുഷ്യന്റെ സാങ്കേതിക ജ്ഞാനം 


ഹേമകുടാ ടെംപിൾ കോംപാക്സ്



വിരൂപാക്ഷ ക്ഷേത്രത്തിൽ നിന്നിറങ്ങി വലത്തോട്ടുപോയാൽ നമ്മൾ ചെന്നെത്തുന്നത് ഹേമകുട കുന്നിലേക്കാണ്. പാറ കൊണ്ട് നിറഞ്ഞ ചെറിയൊരു കുന്നാണ് ഹേമകുട. കുന്നിൻപുറത്തു നല്ല വെയിലുണ്ട്. തണലിനായി കാര്യമായിട്ട് ഒന്നും തന്നെയില്ല. കുന്നിൽ അവിടെയിവിടെയായി പടുകൂറ്റൻ ഉരുളൻ പാറക്കല്ലുകൾ ഉണ്ട്.  ഇപ്പൊ താഴേക്ക് ഉരുണ്ടിറങ്ങും എന്നപോലെ നിൽക്കുന്ന അതിന്റെ തണലാണ് ഒരു ചെറിയ ആശ്വാസം. പത്തു മുപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ ഈ കുന്നിൽ അങ്ങിങ്ങായിട്ടുണ്ട്. ഒട്ടുമിക്കതും ശിവനെ ആരാധിക്കുന്നവയാണ്. പുരാണങ്ങളിൽ പറയുന്നതു പ്രകാരം ശിവൻ തപസ്സാനുഷ്ഠിച്ച സ്ഥലമാണത്രെ ഇത്. ശിവൻ കാമനെ തൃക്കണ്ണ് തുറന്നു ഭസ്മമാക്കി കളഞ്ഞതും ഇവിടെ വച്ചാണത്രെ. ശിവ - പാർവതി വിവാഹ സുദിനത്തിൽ സ്വർഗത്തിൽ നിന്ന് ഹേമകുടയിൽ സ്വർണം പെയ്‌തത്രേ. ഹേമ എന്നാൽ സ്വർണം എന്നാണർത്ഥം. വെയിൽ കനത്തപ്പോൾ ഞങ്ങൾ പാറക്കൂട്ടങ്ങൾക്ക് പുറകിൽ അഭയം കണ്ടെത്തി. ഹേമകുടയിൽ വച്ച് ഞങ്ങൾ കുറച്ചു മലയാളി പയ്യൻമ്മാരെ കണ്ട് മുട്ടി. മലപ്പുറത്ത് നിന്നുള്ള കുറച്ചു കോളേജ് സ്റ്റുഡന്റ്സ്. അല്ലേലും എവിടെപ്പോയാലും മലപ്പുറത്തുകാരെ കാണാൻ കിട്ടാറുണ്ട്. നല്ല ട്രിപ്പൻമ്മാരാണ് അന്നാട്ടുകാർ എന്നാണ് എന്റെ ഒരനുഭവം. ആനന്ദം സിനിമ ഇറങ്ങിയതിനു ശേഷമാണു കേരളത്തിൽ നിന്നും ഹംപിയിലേക്ക് സഞ്ചാരികളുടെ ഒരു കുത്തൊഴുക്ക് ഉണ്ടായതെന്നാണ് താഴെ കണ്ട ഒരു മേപ്പ് വിൽപ്പനക്കാരൻ പയ്യൻ പറഞ്ഞത്. ഹേമകുട കുന്നിൻ്റെ മുകളിൽ ചെന്നാൽ വിരൂപാക്ഷ ക്ഷേത്രം ഉൾപ്പെടുന്ന ഹംപിയുടെ ഒരു പനോരാമിക് വ്യൂ നമുക്ക് ലഭിക്കും. ഹംപിയിലെ പ്രധാന സൺസെറ്റ് പോയിന്റും ഇതാണ്. അപ്പൊ വൈകുന്നേരം ഒരു വരവുകൂടി വരേണ്ടി വരും. ഹേമകുടയിലെ മറ്റു പ്രധാന ക്ഷേത്രങ്ങളാണ് ബദാവി ലിംഗ ടെംപിൾ , ഉഗ്രനരസിംഹ ടെംപിൾ, കൃഷ്ണ ടെംപിൾ, വീരഭദ്ര ടെംപിൾ എന്നിവ. എല്ലാം വാസ്തുവിദ്യയിൽ  അതി മനോഹരങ്ങളാണ്.  ഓരോ ഭാഗത്തിന്റെയും ഡീറ്റെയിലിങ് അത്രക്ക് അത്ഭുതപ്പെടുത്തത്തക്ക വിധമുള്ളതാണ്. ബദാവി ലിംഗ ടെംപിളിൽ ഒരു ശിവലിംഗമാണുള്ളത്. അതിനടിയിലൂടെ ഒരു കനാൽ കടന്നുപോകുന്നതിനാൽ, ശിവലിംഗം എപ്പോഴും വെള്ളത്തിൽ മുങ്ങിയാണിരിക്കുന്നതു. ഉഗ്രനരസിംഹം ഹംപിയിലെ ഏറ്റവും വലിയ വിഗ്രഹമാണ്.  ഇത് കൂടാതെ പ്രധാനമായും രണ്ട് ഗണപതി ക്ഷേത്രങ്ങളും ഉണ്ട്. കടലെകാലു (Bengalgram) ഗണപതിയും, ശശിവേകാലു (Mustard seed) ഗണപതിയും. ഇവിടുത്തെ ഗണപതി വിഗ്രഹങ്ങളുടെ വയർ കടലയുടെയും, കടുകിന്റെയും ആകൃതിയിൽ ആയതിനാലാണ് ഇപ്പേരുകൾ വന്നത്.


സമയം ഉച്ചയായി,  വെയിലിന്റെ കാഠിന്യം കൂടിക്കൂടി വരുന്നു. ഞങ്ങൾ രണ്ടുപേരും വെയിലുകൊണ്ട് നടന്നു ക്ഷീണിച്ചു. ഇനി ബാക്കി ഉച്ചഭക്ഷണം കഴിഞ്ഞിട്ടാവാം. റൂമിൽ പോയി ഫ്രഷായി. അർച്ചന ഗസ്റ് ഹൌസിൽ പോയി നല്ല ഊണ് കഴിച്ചു. ഹംപി ഒരു വെജിറ്റേറിയൻ പട്ടണമാണ്. ഇവിടെ നോൺ -വെജ് ഒന്നും തന്നെ ലഭ്യമല്ല. മുൻപ് ഹിപ്പി ഐലൻഡിൽ  കിട്ടുമായിരുന്നു. എന്തിനു കള്ളും , കഞ്ചാവും വരെ ഉണ്ടായിരുന്നത്രെ. വിദേശികളൊക്കെ കൂടുതൽ പോയിരുന്നത് അങ്ങോട്ടായിരുന്നു. ഒരുപാട് റിസോർട്ടുകളും ഹിപ്പി ഐലൻഡിൽ ഉണ്ടായിരുന്നു. ഫോറെസ്റ്റ് ഏരിയയിലെ അനധികൃത കയ്യേറ്റത്തിന്റെ പേരിൽ ഇപ്പോൾ ഐലൻഡ് മുഴുവനായും ഒഴിപ്പിച്ചു. ഇപ്പോൾ അങ്ങോട്ട് പബ്ലിക്കിന് എൻട്രി ഇല്ല. ഉച്ചഭക്ഷണം കഴിച്ചു ഒരൽപം വിശ്രമിച്ചതിനു ശേഷം ഞങ്ങൾ അടുത്ത റൗണ്ട്സിനിറങ്ങി.


ഹംപി ബസാർ

വിരൂപാക്ഷ ക്ഷേത്രത്തിന്റെ നേരെ മുൻഭാഗത്തായാണ് പണ്ടത്തെ ഹംപി ബസാർ സ്ഥിതി ചെയ്യുന്നത്. ഞാൻ നേരത്തെ പറഞ്ഞപോലെ ഒരു കാലത്തു ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരമായിരുന്നു ഹംപി. വിദേശത്തു നിന്നുപോലും ആളുകൾ കച്ചവടത്തിനായി ഈ ഹംപി ബസാറിൽ എത്തിയിരുന്നു. ആട് , പശു , കുതിര മുതൽ സിൽക്ക്,  സ്വർണം , രത്നങ്ങൾ വരെ ഒരുകാലത്തു കച്ചവടം നടത്തിയിരുന്നതിവിടെയായിരുന്നു. വിരൂപാക്ഷ ക്ഷേത്രത്തിനു മുന്നിൽ ഏകദേശം ഒരു കിലോമീറ്ററോളം നീളത്തിൽ ഇരുവശങ്ങളിലായിട്ടാണ് ഹംപി ബസാർ സ്ഥിതി ചെയ്തിരുന്നത്. ഇപ്പോൾ ഇതിന്റെ ഒരറ്റത്താണ് ഹംപി പോലീസ് സ്റ്റേഷൻ.


ഹംപി ബസാറിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞാൽ നേരെ ചെന്നെത്തുന്നത് തുങ്കഭദ്രയുടെ തീരത്തേക്കാണ്. ഇനി അടുത്ത ലക്ഷ്യം വിജയ വിട്ടല ക്ഷേത്രമാണ്. ഇവിടെ നിന്നും ഏകദേശം ഒരു കിലോമീറ്ററിലധികം ദൂരമുണ്ട് അങ്ങോട്ടേക്ക്. വെയിൽ കുറച്ച് കുറഞ്ഞിട്ടുണ്ട്. തുങ്കഭദ്രയുടെ തീരത്തിലൂടെ നടന്നങ്ങു പോകാം. പോകും വഴി കുറച്ചു സ്ഥലങ്ങളും കൂടി സന്ദർശിക്കാറുണ്ട്.


എദ്ദുരു ബസവന്ന

വിജയ വിട്ടല ക്ഷേത്രത്തിലേക്കുള്ള വഴിയിലെ ആദ്യ പ്രധാന ആകർഷണം എദ്ദുരു ബസവന്ന എന്ന നന്ദി വിഗ്രഹമാണ്. ഇത് വിരൂപാക്ഷ ക്ഷേത്രത്തിലെ ശിവ വിഗ്രഹത്തിന് അഭിമുഖമായാണിരിക്കുന്നത് 


കോതണ്ഡരാമ ടെംപിൾ

തുങ്കഭദ്രയിൽ നദിയിൽ നിന്നും 60 - 70 അടി ഉയരത്തിലാണ് ഈ ക്ഷേത്രം. മഴക്കാലത്ത് നദി കരകവിയുമ്പോൾ ഇവിടെ വെള്ളം കയറും. കയറിയ വെള്ളം തിരിച്ചിറങ്ങുന്ന ഭാഗത്തായി ഒരു ചുഴി രൂപപ്പെടും , അതിനെ ചക്ര തീർത്ഥം എന്നാണ് വിളിക്കുന്നത്  


യന്ത്രോദ്ധാരക ഹനുമാൻ 

കോതണ്ഡരാമ ക്ഷേത്രത്തിനു പുറകിലാണിത്. കൃഷ്ണ ദേവരായാരുടെ കാലത്തു സ്ഥാപിച്ച ഹനുമാൻ വിഗ്രഹമാണ് ഇവിടുത്തെ ആകർഷണം


അച്യുതരായ ക്ഷേത്രം 


കോതണ്ഡരാമ ക്ഷേത്രത്തിനടുത്തായി ഒരു പൊളിഞ്ഞ അമ്പലവും, ഗോപുരവും കാണാം. അതാണ് അച്യുതരായ ടെംപിൾ. ഇതിന്റെ മുന്നിലായി ഇരുഭാഗങ്ങളിലും രണ്ടു നിര മണ്ഡപങ്ങളുണ്ട്. പഴയ കാലത്ത്  'സുലെ ബസാർ' എന്നറിയപ്പെട്ടിരുന്ന ഇവിടെയായിരുന്നു രത്നങ്ങളുടെയും, വിശിഷ്ടങ്ങളായ കല്ലുകളുടെയും വ്യാപാരം  നടന്നിരുന്നത്. കൃഷ്ണദേവരായാരുടെ സഹോദരൻ അച്യുതരായരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. 1513 തുടങ്ങിയ നിർമ്മാണം അവസാനിച്ചത് 1539 ലാണ്. ഒറ്റക്കല്ലിൽ നിർമ്മിച്ച ഇരട്ട തൂണുകൾ ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.


ഓൾഡ് സ്റ്റോൺ ബ്രിഡ്ജ് 

പതിനാലാം നൂറ്റാണ്ടിൽ കംപഭൂപൻ പണി കഴിപ്പിച്ചതാണീ കൽപ്പാലം. തുങ്കഭദ്രയുടെ വടക്കൻ തീരത്തെ ഹംപിയുമായി ബന്ധിപ്പിക്കാൻ നിർമ്മിച്ചതായിരുന്നു ഈ പാലം. എന്നാൽ പിന്നീട് പാലത്തിന്റെ പല ഭാഗങ്ങളും തകർന്നു വീഴുകയും, നശിച്ചു പോകുകയുമാണുണ്ടായത്. എന്തായാലും പരിമിതമായ സാങ്കേതിക വിദ്യയിൽ ഇത്തരമൊരു പാലം നിർമ്മിച്ച അക്കാലത്തുള്ളവരെ നമിക്കാതെ വയ്യ.


പുരന്ദരദാസ മണ്ഡപം 

പഴയ കാൽപ്പാലത്തിനു സമീപത്തായി ഉള്ള ഉയരം കുറഞ്ഞ മണ്ഡപമാണിത്. ഭക്തി മാർഗത്തിന്റെ പ്രയോക്താവും, കന്നഡ കവിയുമായിരുന്ന പുരന്ദരദാസർ 1540-കളിൽ ഇവിടെ വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു പ്രതിമയും ഈ മണ്ഡപത്തിൽ സ്ഥാപിച്ചിട്ടുണ്ട്. നിരവധി തൂണുകളുള്ള ഈ മണ്ഡപം മുഴുവനായും മഴക്കാലത്ത് വെള്ളത്തിൽ മൂടുന്നു. എങ്കിൽപ്പോലും മണ്ഡപത്തിനു ഇതുവരെ തകർച്ചയൊന്നും സംഭവിച്ചിട്ടില്ല. നമ്മുടെ നാട്ടിലെ PWD ക്കാരെയൊക്കെ ഇതൊക്കെ കൊണ്ട് പോയി കാണിക്കണം എന്നാണ് എന്റെയൊരു ഇത്.


അരസര തുലാഭാര



പുരന്ദരദാസരാ മണ്ഡപത്തിന്റെ കിഴക്കു ഭാഗത്തായി അതിഥി ചെയ്യുന്നു. കുത്തനെയുള്ള രണ്ടു വലിയ കൽത്തൂണുകളും, അതിനെ കുറുകെയുള്ള മറ്റൊരു തൂണും ചേർന്നുണ്ടാക്കിയ വലിയൊരു നിർമ്മിതി. ദസറയുടെയും, മഹാ നവമിയുടെയും സമയത്തു രാജാക്കൻമാർ തുലാഭാരം നടത്താനായി ഉണ്ടാക്കിയതാണിതെന്നു പറയപ്പെടുന്നു. രത്നങ്ങളും , വജ്രങ്ങളുമാണ് തുലാഭാരത്തിനു ഉപയോഗിക്കുക. ഇവ പിന്നീട് പാവങ്ങൾക്ക് ധാനം ചെയ്യും.




വിജയ വിട്ടല ടെംപിൾ 

ഉച്ചക്കത്തെ പ്രധാന ലക്ഷ്യമായിരുന്നു വിട്ടല ക്ഷേത്രം. അങ്ങനെ നടന്നു നടന്നു ഇങ്ങെത്തിയിരിക്കുന്നു. ഇത്രയും ദൂരം നടന്നു , ഇടക്കുള്ള സ്ഥലങ്ങളൊക്കെ കണ്ടിവിടെയെത്താൻ ഏകദേശം രണ്ടു മണിക്കൂറോളമെടുത്തു. പതിനാലാം നൂറ്റാണ്ടിൽ ദേവരായ രണ്ടാമനാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. പിന്നീട് കൃഷ്ണദേവരായർ ഇതിനെ ഇന്ന് കാണുന്ന രൂപത്തിലാക്കിയെടുത്തു. ഈ ക്ഷേത്രത്തിൽ ഏകദേശം അൻപതോളം തൂണുകളുണ്ട്. അതിൽ പത്തോളം തൂണുകൾ മ്യൂസിക്കൽ പില്ലെർസ്   എന്നറിയപ്പെടുന്നു. ഇതിനു സപ്തസ്വരങ്ങൾക്കു സമാനമായ ശബ്ദം പുറപ്പെടുവിക്കാൻ സാധിക്കും. വിജയ വിട്ടല ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ് ലോകപ്രശസ്തമായ കൽരഥം. ഇന്ത്യൻ കറൻസി നോട്ടുകളിൽ പ്രിന്റ് ചെയ്ത് നമ്മൾ കണ്ടിട്ടുള്ള ആ രഥം തന്നെ. വിജയ വിട്ടല ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ തന്നെയാണിതും സ്ഥിതി ചെയുന്നത്. കൊണാർക്കിലെ സൂര്യ ക്ഷേത്രത്തിൽ നിന്നും പ്രചോദനമുൻകൊണ്ടാണ് വിജയനഗര രാജാക്കൻമാർ ഹംപിയിൽ ഇത്തരത്തിലൊന്നു സ്ഥാപിച്ചത്. ഒറ്റക്കല്ലിൽ തീർത്തതാണിതെന്നതാണ് നമ്മെ ആശ്ചര്യപ്പെടുത്തുന്നത്. പട്ടാളക്കാരുടെയും, വേട്ടക്കാരുടെയും, കുതിര സവാരിക്കാരുടെയും, അറബ് , പേർഷ്യൻ, പോർട്ടുഗീസ് വംശജരുടെയുമെല്ലാം രൂപങ്ങൾ ഇതിൽ കൊത്തിയിട്ടിട്ടുണ്ട്. ഒരു കാലഘട്ടത്തിന്റെ അടയാളമെന്നോണം.


സമയം ഏകദേശം വൈകുന്നേരമാകാറായി. ഇനി നേരെ ഹേമകുടയിലെ സൺസെറ്റ് പോയിന്റിൽ പോയി സൂര്യാസ്തമയം കാണണം. ഇത്രയും ദൂരം ഇനി തിരിച്ചു നടന്നാൽ സമയമേറെ വൈകും. വല്ല ബസ്സിലോ,  ഓട്ടോയിലോ കേറി തിരിച്ചുപോകാമെന്നു വിചാരിക്കുന്നു. വിട്ടല ക്ഷേത്രത്തിൽ നിന്ന് അടുത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് ഇലക്ട്രിക് കാർട്ടുകൾ ലഭ്യമാണ്. ഇരുപതുരൂപയാണ് ചാർജ്. അവിടെനിന്നും ഒരു ഓട്ടോ പിടിച്ചു നേരെ ഹേമകുടയിലേക്ക്. ഓട്ടോ ഡ്രൈവർ ആളൊരു രസികനാണ്. പുള്ളി ഹംപിയെക്കുറിച്ചു കൊറേ കാര്യങ്ങൾ പറഞ്ഞു തന്നു. അങ്ങനെ അയാളോടുള്ള സംസാരത്തിൽ നാളെ കാണേണ്ട സ്ഥങ്ങളെക്കുറിച്ചു ഒരു ഏകദേശ ധാരണ ഉണ്ടാക്കാൻ സാധിച്ചു. ഹേമകുടയിൽ എത്തുമ്പോഴേക്കും സൂര്യാസ്തമയത്തിനു ഇനിയുമേറെ സമയമുണ്ടായിരുന്നു. ആ ഒരു സമയത്താണ് ഞങ്ങൾ വീരഭദ്ര ക്ഷേത്രവും, ഉഗ്ര നരസിംഹ ക്ഷേത്രവും, ബദാവി ലിംഗവും, കൃഷ്ണ ക്ഷേത്രവും കണ്ട് വന്നത്. അതും കഴിഞ്ഞു നേരെ സൺസെറ്റ് പോയിന്റിലേക്ക്. കൊറേ നേരം അവിടെ ഇരുന്നു. അപ്പോഴേക്കും സെക്യൂരിറ്റി വിസിലും ഊതിക്കൊണ്ടു വന്നു. സന്ദര്ശകര്ക്കുള്ള സമയം കഴിഞ്ഞത്രേ. ഹംപിയിൽ സൺസെറ്റ് കാണാൻ ഏറ്റവും നല്ല സ്പോട്ട് മങ്കി ടെംപിൾ ആണ്‌. എന്നാൽ സമയത്തിന്റെ കുറവുകാരണം ഞങ്ങൾക്കവിടെ പോകാൻ സാധിച്ചില്ല. ഹേമകുടയോട് ടാറ്റാ പറഞ്ഞു ഞങ്ങൾ കുന്നിറങ്ങി. താഴെ വീരുപാക്ഷ ക്ഷേത്രവും പരിസരവും മങ്ങിയ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന കാഴ്ച മനോഹരമായിരുന്നു. ക്ഷേത്രത്തിൽ നിന്നും പ്രാർത്ഥനയുടെയും, മണിയടിയുടെയും ശബ്ദം ഉയർന്നു പൊങ്ങുന്നു. താഴെ ഇറങ്ങിയപ്പോൾ പഴയ ആ മലപ്പുറം പിള്ളേരെ കണ്ടു. ഹേമകുടയിൽ ടെന്റടിക്കാൻ അവരെ സെക്യൂരിറ്റി സമ്മതിച്ചില്ലത്രെ, അതിനാൽ റൂമും തപ്പി നടക്കുകയാണവർ. അവരോട് ബൈ പറഞ്ഞു ഞങ്ങൾ റൂമിലേക്കെത്തി. ഒരു കുളിയും പാസാക്കി. ഫുഡ് കഴിക്കാൻ പോയി. പതിവുപോലെ തന്നെ അർച്ചന ഗസ്റ്റ് ഹൌസിലെ ഭക്ഷണം അതി ഗംഭീരം. അതുവരെ കഴിക്കാത്ത പല ഐറ്റംസും ഞങ്ങൾ അവിടെ പരീക്ഷിച്ചു. ഭക്ഷണം കഴിച്ചു തിരിച്ചെത്തിയപ്പോഴാണ് കാറിൻ്റെ കാര്യം ഓർത്തത്. അത് വിരൂപാക്ഷ ക്ഷേത്രത്തിന്റെ പാർക്കിങ് സ്പേസിൽ കിടക്കുകയാണ്. അവിടെ രാത്രി ഇടുന്നത് സുരക്ഷിതമാണോ എന്നറിയില്ല. കിരണിനോട് പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു വണ്ടി അവിടെ സേഫ് ആയിരിക്കുമെന്ന്. പിന്നെ എന്റെ പേടി കണ്ടപ്പോൾ പുള്ളി ബൈക്കുമെടുത്തുവന്നു എന്നെ കാറിന്റെ  അടുത്തു കൊണ്ടുപോയി. അതും പോരാഞ്ഞിട്ട് വണ്ടിയെടുത്തു ക്ഷേത്രം സുരക്ഷാ ജീവനക്കാർ നിൽക്കുന്നതിന്റെ മുന്നിൽ തന്നെ പാർക്ക് ചെയ്തു. ഇനി പേടിക്കേണ്ട, ഇവിടുന്നാരും വണ്ടി എടുത്തുകൊണ്ടു പോകില്ല എന്ന്  പറഞ്ഞു എനിക്ക് ധൈര്യം പകർന്നു. ഇന്ന് നന്നായി വെയിലുകൊണ്ട്  നടന്നതിനാൽ നല്ല ക്ഷീണം ഉണ്ടായിരുന്നു. ദേഹമാകെ നന്നായി കരിഞ്ഞുണങ്ങിയിട്ടുണ്ട്. നാളെ  രാവിലെ എണീറ്റ് മാതംഗ ഹിൽസിൽ സൂര്യോദയം പോകാനുള്ളതാണ്. നേരത്തെ തന്നെ ഉറങ്ങാൻ കിടന്നു. അപ്പൊ ബാക്കി വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ.


- തുടരും -