Thursday, September 3, 2015

റേഷന്‍ കാർഡും, പകച്ചു പോയ ചില ജീവിതങ്ങളും


civil supplies kerala
         

         ഓണക്കാലത്ത് നമ്മുടെ നാട്ടില്‍ സര്‍വ്വ സാധാരണമായി കണ്ടു വരുന്ന പ്രധാന കായിക വിനോദങ്ങളാണ് പുലികളി, ഓണത്തല്ല്, വള്ളം കളി, ഊഞ്ഞാലാട്ടം മുതലായവ. ഇത് കൂടാതെ നാട്ടിലെ ക്ലബ്ബുകളും മറ്റും ചാക്കിലോട്ടം, നാരങ്ങ സ്പൂണ്‍, സുന്ദരിക്ക് പൊട്ടു കുത്തല്‍ ഇത്യാദി പരിപാടികളും സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഓണം അവധിക്കു നാട്ടില്‍ പോയപ്പോള്‍ പുതിയൊരു കലാ പരിപാടിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. റേഷന്‍ കാര്‍ഡു തിരുത്തല്‍ എന്ന പുതിയൊരിനം. കേരള സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണ്ടു പിടുത്തമാണ് ഈ പുതിയ ഇനം കളി. ജാതി, മത ഭേദമന്യേ എല്ലാര്ക്കും പങ്കെടുക്കാവുന്ന ഒന്ന്. 

വല്ലതും മനസ്സിലായോ ? ഇല്ല അല്ലെ !

എന്നാ വിശദായിട്ട് തന്നെ പറഞ്ഞു തരാം.

      കേരളത്തിലെ പൊതു വിതരണ സമ്പ്രദായം നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകള്‍ കമ്പ്യൂട്ടര്‍ വല്ക്കരിക്കുകയും, കടകളിലെ സ്റ്റോക്ക്‌ സംബന്ധിച്ച കാര്യങ്ങള്‍ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണിലേക്ക് SMS ആയിട്ട് അയക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തു വരുന്നു. ഇതോടൊപ്പം തന്നെ വീട്ടിലെ മുതിര്‍ന്ന സ്ത്രീയെ ഗൃഹനാഥയാക്കി കൊണ്ടുള്ള പുതിയ റേഷന്‍ കാര്‍ഡും തയ്യാറാക്കുന്നു. കുടുംബാംഗങ്ങളുടെ ആധാര്‍, ഇലക്ഷന്‍ ഐഡി, ഗ്യാസ് കണക്ഷന്‍ മുതലായ വിവരങ്ങളെല്ലാം പുതിയ കാര്‍ഡില്‍ ബന്ധിപ്പിച്ചിരിക്കും.

         ചുരുക്കി പറഞ്ഞാല്‍ മുല്ലപ്പൂ വിപ്ലവം എന്നൊക്കെ പറയും പോലെ ‘റേഷന്‍ കടയിലെ കമ്പ്യൂട്ടര്‍ വിപ്ലവം’. ഇനി റേഷന്‍ കടയില്‍ പഞ്ചസാരയും, മണ്ണെണ്ണയും വന്നാല്‍ കേളപ്പേട്ടന്‍റെയും, ജാനുഏടത്തീന്‍റെയും മൊബൈലിലേക്ക് ഓരോ മെസ്സേജും കൂടെ അധികം വരും എന്നു സാരം. സംഭവം നല്ലതിന് തന്നെ. 

     എന്നാല്‍ പുതിയ റേഷന്‍ കാര്‍ഡില്‍ വരാന്‍ പോകുന്ന വിവരങ്ങള്‍ കേരള സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് സത്യത്തില്‍ കുട്ടിമാമാ ഞാന്‍ ഞെട്ടിയത്. അക്ഷരത്തെറ്റുകളുടെയും, മണ്ടത്തരങ്ങളുടെയും ഘോഷയാത്രയായിരുന്നു അത്. പുരുഷന്‍ സ്ത്രീയാകുന്നു, സ്ത്രീ പുരുഷനാകുന്നു, മകന്‍ അച്ഛനാകുന്നു, അച്ഛന്‍ മകനാകുന്നു, മരിച്ചവരും, ജനിക്കാത്തവരും, എന്തിനേറെ പറയുന്നു അടുത്ത വീട്ടില്‍ ഉള്ളവര്‍ വരെ നിങ്ങടെ റേഷന്‍ കാര്‍ഡില്‍ സ്ഥാനം പിടിച്ചെന്നിരിക്കും. ഇങ്ങനെ ഇരിക്കുന്ന അവസ്ഥയിലാണ്ഞാന്‍ നേരത്തെ പറഞ്ഞ കായിക പരിപാടി തുടങ്ങുന്നത്. ‘റേഷന്‍ കാര്‍ഡു തിരുത്തല്‍’. സിവില്‍ സപ്ലൈസ് വെബ്സൈറ്റില്‍ കൊടുത്ത വിവരങ്ങളില്‍ തിരുത്തലുകള്‍ ആവശ്യമുള്ളവക്ക് അത് മേല്‍പ്പറഞ്ഞ വെബ്സൈറ്റ് വഴി തന്നെ ചെയ്യാവുന്നതാണ്. 

         എന്നാല്‍ ഇന്റര്‍നെറ്റ്‌ പോയിട്ട്, മര്യാദക്ക് വൈദ്യുതി പോലും കിട്ടാത്ത ഒരുപാട് സ്ഥലങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ഇവിടുത്തുകാര്‍ എന്തും ചെയ്യും എന്നുള്ളത് ഒരു പ്രഹേളിക മാത്രമാണ്. നാട്ടുമ്പുറത്തെ കുത്തക മുതലാളിമാരായ ഇന്റര്‍നെറ്റ്‌ കാഫെക്കാരും, അക്ഷയ e-സെന്‍ററുകാരും 30ഉം, 40ഉം രൂപാ വരെ ഇതിനായി ഈടാക്കുന്നു. എന്തായാലും സ്കൂളിന്റെ പടി വാതില്‍ക്കല്‍ പോലും പോയിട്ടില്ലാത്ത കണാരേട്ടനേ പോലെയുള്ളവര്‍ ‘ഗൂഗിള്‍’, ‘വെബ്സൈറ്റ്’, ‘ബ്രൌസര്‍’ ഇത്യാദി വാക്കുകള്‍ ഉച്ചരിക്കുന്നത് കേട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി. ഇനിയിപ്പോ റേഷന്‍ കാര്‍ഡു വിതരണം വഴി നാട്ടുകാരെ കമ്പ്യൂട്ടര്‍ കുതുകികള്‍ ആക്കി മാറ്റുവാനാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ? 

          നാട്ടില്‍ 3G മൊബൈല്‍ കണക്ഷന്‍ ഉപയോഗിക്കുന്ന ചുരുക്കം ചില ആള്‍ക്കാരില്‍ ഒരാള്‍ (മൂക്കില്ലാ രാജ്യത്തു, മുറിമൂക്കന്‍ രാജാവ് എന്നാണല്ലോ !) എന്ന ജാഡ കാണിച്ചു നടന്നിരുന്ന എനിക്ക് അയല്‍വാസികളുടെയും, പരിചയക്കാരുടെയും റേഷന്‍ കാര്‍ഡു വിവരങ്ങള്‍ പരിശോധിച്ച് തിരുത്തി കൊടുക്കുക എന്ന പാര്‍ട്ട്‌ ടൈം ജോലി കൂടി കിട്ടി. റേഷന്‍ കട വഴി ഇനി ഒരു കിലോ അരിയുടെ കൂടെ 10 രൂപയുടെ റീച്ചാര്‍ജ് കൂപ്പണ്‍ കൂടി കൊടുത്താല്‍ നന്നായിരുന്നു.

വാല്‍ക്കഷണം: 
           ഇന്റര്‍നെറ്റില്‍ നീന്തിത്തുടിക്കാന്‍ ഭാഗ്യമില്ലാത്ത നാട്ടുമ്പുറ മല്ലൂസിന്റെ ദുര്‍വിധിയെ കുറിച്ചോര്‍ത്തു അട്ടം നോക്കി കിടക്കുമ്പോഴാണ്, ചുമരില്‍ തൂങ്ങിയാടുന്ന എന്റെ സ്വന്തം വീട്ടിലെ റേഷന്‍ കാര്‍ഡു നുമ്മ കാണുന്നത്. അതിന്റെ കാര്‍ഡു നമ്പര്‍ എടുത്തു civilsupplieskerala.gov.in എന്ന വെബ്സൈറ്റില്‍ തിരഞ്ഞു. കൊള്ളാം, ഒന്നാമത്തെ പേജില്‍ ഗൃഹനാഥന്റെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ എന്ന നിലയില്‍ അച്ഛനെ കടത്തി വെട്ടി അമ്മ റേഷന്‍ കാര്‍ഡില്‍ പ്രഥമ സ്ഥാനത്തിരിക്കുന്നു. തിരുത്തലുകള്‍ ഒന്നും തന്നെ വേണ്ടി വരില്ല എന്നു ചിന്തിച്ചു രണ്ടാമത്തെ പേജിലേക്ക് കടന്നു. കുടുംബാംഗങ്ങളുടെ പേരുകള്‍ നല്ല ഭംഗിയില്‍ കൊടുത്തിരിക്കുന്നു. ലിസ്റ്റില്‍ മൂന്നാമതായി കൊടുത്ത എന്റെ പേരിലേക്ക് ഒന്നേ നോക്കിയുള്ളൂ.

പേര്: ജയേഷ്, വയസ്സ്: 55

Kerala Civil Supplies

        അച്ഛനും ഞാനും തമ്മില്‍ വെറും മൂന്നു മാസത്തെ പ്രായ വ്യത്യാസം മാത്രം. അതു കുഴപ്പമില്ല. ഒരേ പ്രായമായതു കാരണം ഇനി പരസ്പരം ‘Bro, Dude’  എന്നൊക്കെ വിളിക്കാം. അഞ്ചു വര്ഷം കൂടി കഴിഞ്ഞാല്‍, വയസ്സ് 60 ആയി എന്നു പറഞ്ഞു എന്നെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുമോ എന്നു മാത്രമാണ് ഇപ്പൊ എന്റെ പേടി.!!


Tuesday, July 28, 2015

സൈക്കിള്‍ യജ്ഞം - A Travelogue



   


Bicycle Trip to Shivaganga, near Tumkur

          ഒരു വ്യാഴായ്ച്ച വൈകുന്നേരം ആരുടെയോ തലയില്‍ ഉദിച്ച ഒരു ബ്രഹ്മാണ്ടന്‍ ആശയമായിരുന്നു സൈക്കിളില്‍ ഒരു ട്രിപ്പ്‌ പോവുക എന്നുള്ളത്. അങ്ങനെ ഞങ്ങള്‍ നടത്തിയ ഒരു സൈക്കിള്‍ യാത്രയുടെ സചിത്ര വിവരണമാണ് ഈ പോസ്റ്റ്.


   
     ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന സമയം. സാധാരണയായി എല്ലാ ദിവസവും വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങി ഒരുമിച്ച് ഒരു ചായയും കുടിച്ചാണ് ഞാനും കോഴിക്കോട്ടുകാരന്‍ ലിതിനും, അമ്മാവന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന തൃശ്ശൂര്‍ക്കാരന്‍ മ്മടെ സ്വന്തം ഗഡി അര്‍ജുനും അവനവന്മാരുടെ വീടുകളിലേക്ക് പോയിരുന്നത്. ഇടക്കൊക്കെ ഞങ്ങടെയെല്ലാം ആശാനായ രഘു അണ്ണനും കൂടെ ഉണ്ടാകും. രഘു അണ്ണന്‍ പഴയ നേവിക്കാരനാണ്‌. പക്ഷെ എന്താന്നറിയില്ല പുള്ളി പട്ടാളത്തിലെ വീര സാഹസിക കഥകളൊന്നും അധികം ഞങ്ങടെ എടുത്തു പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അണ്ണന്‍ പട്ടാളത്തില്‍ ചപ്പാത്തി പരത്താനാണോ പോയത് എന്ന സംശയം നോമിന് ഇല്ലാതില്ല. ലിതിനും അര്‍ജുനനും സഹ മുറിയന്മാരാണ്. ഞാന്‍ ഒറ്റക്കായിരുന്നു താമസമെങ്കിലും, ഇടയ്ക്കിടെ അര്‍ജുന്റെയും, ലിതിന്‍റെയും വീട്ടില്‍ കുടിയേറി പാര്‍ക്കാറുണ്ടായിരുന്നു.
          
          അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരത്തെ ചായ കുടിക്കിടെ ആരോ പറഞ്ഞ ഒരാശയമാണ് സൈക്കിളില്‍ ഒരു യാത്ര എന്നുള്ളത്. പക്ഷെ ആരുടെ കൈയിലും സൈക്കിള്‍ ഇല്ല. ബംഗ്ലൂരില്‍ സൈക്കിള്‍ വാടകക്ക് കിട്ടും എന്ന കാര്യം ഗൂഗിള്‍ മാമനാണ് പിന്നീട് ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയത്. 
Bicycle Trip to Shivaganga, Near Tumkur
            ഗൂഗിളിന്റെ സഹായത്താൽ സൈക്കിള്‍ വാടകയ്ക്ക് കിട്ടുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. പക്ഷെ ഈ ആശയം കേട്ട മാത്രയില്‍ തന്നെ അര്‍ജുന്‍ ബ്രോ പിന്മാറി. കുറ്റം പറയരുതല്ലോ, അമ്മാവന്‍ ആളൊരിത്തിരി പേടി തൊണ്ടനാ. 

  ഇനി പോകാനുള്ള സ്ഥലം തെരഞ്ഞെടുക്കണം. ബാംഗ്ലൂര്‍ മുതല്‍ മൈസൂര്‍ വരെ പോയാലോന്ന്‍ ലിതിന് ഒരാഗ്രഹം. യുവാക്കള്‍ സ്വപ്നം കാണണം എന്നാണ് എ പി ജെ അബ്ദുല്‍ കലാം പറഞ്ഞത്. അതുകൊണ്ട് മൈസൂര്‍ ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു. അവസാനം ദീര്‍ഘ നേര ചര്‍ച്ചകള്‍ക്കൊടുവില്‍ തുംകൂറിനടുത്തുള്ള ശിവഗംഗ എല്ലാവരും ശബ്ദ വോട്ടോടെ തെരെഞ്ഞെടുത്തു. പിന്നീടെല്ലാം പെട്ടന്നായിരുന്നു. പിറ്റേ ദിവസം വൈകുന്നേരം തന്നെ സൈക്കിള്‍ റെഡി. 
Bicycle Trip to Shivaganga, Tumkur

          ശനിയാഴ്ച രാവിലെ 5 മണിയോട് കൂടി ഞങ്ങളുടെ സൈക്കിള്‍ യജ്ഞം ആരംഭിച്ചു. ബംഗ്ലൂരില്‍ നിന്ന്‍ ശിവഗംഗ പോയി വരാന്‍ ഏകദേശം 100 കിലോ മീറ്ററിലധികം സഞ്ചരിക്കേണ്ടതായിട്ടുണ്ട്. പക്ഷെ തുംകൂര്‍ ഹൈവേയില്‍ ഒരു രണ്ടു കിലോമീറ്റര്‍ പോലും പോയിക്കാണില്ല രഘു അണ്ണന്‍റെ സൈക്കിള്‍ ഓട്ടം നിര്‍ത്തി. ഭാഗ്യം.! വേറെ കുഴപ്പമൊന്നുമില്ല, ചെയിന്‍ വിട്ടതാണ്. അഞ്ചു മിനിട്ടുകൊണ്ട് പ്രശ്നം പരിഹരിച്ചു ഞങ്ങള്‍ യാത്ര തുടര്‍ന്നു. പിന്നീട് എവിടെയും അധിക നേരം നിര്‍ത്തേണ്ടി വന്നില്ല. രാവിലത്തെ തണുത്ത കാലാവസ്ഥയില്‍ ഒരു ക്ഷീണവും തോന്നിയതുമില്ല.

    ഇനി ശിവഗംഗയെക്കുറിച്ച്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഈ സ്ഥലം ബംഗ്ലൂരില്‍ നിന്നകലെ, തുംകൂരിനടുത്താണ് സ്ഥിതി ചെയ്യുന്നത്.ഏകദേശം 1400 മീറ്ററോളം ഉയരമുള്ള ഈ കുന്നിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള നന്ദീശ്വര പ്രതിമയാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. മുകളിലേക്കു കയറാന്‍ കല്ലില്‍ കൊത്തിയ സ്റെപ്പുകള്‍ ഉണ്ട്. ട്രക്കിങ്ങിനായും, ക്ഷേത്ര ദര്‍ശനതിനായും ധാരാളം പേര്‍ ഇവിടെ വന്നു പോകാറുണ്ട്.

Nandhi Statue
        20 കിലോമീറ്ററോളം സഞ്ചരിച്ചു പ്രഭാത ഭക്ഷണത്തിനായി ഞങ്ങള്‍ ആദ്യത്തെ പിറ്റ് സ്റ്റോപ്പ്‌ എടുത്തു. റോഡ്‌ സൈഡിലെ തട്ടുകടയില്‍ നിന്ന് നല്ല ചൂടു പൂരിയും, വടയും കഴിച്ചു വീണ്ടും യാത്ര തുടര്‍ന്നു. ഏകദേശം ഉച്ചയോടെ ശിവഗംഗയുടെ താഴെയെത്തി.കുത്തനെയുള്ള പാറയിലൂടെ നടന്നു കയറിയാലേ മുകളില്‍ എത്തൂ. മുകളിലേക്കുള്ള വഴിയില്‍ അവിടിവിടങ്ങളിലായി കൂള്‍ ഡ്രിങ്ക്സും, വെള്ളവും, സ്നാക്സും കിട്ടുന്ന ചെറു കടകള്‍ ഉണ്ട്. വെയിലേറ്റു ക്ഷീണിക്കുമ്പോള്‍ ഇവിടങ്ങളില്‍ അല്‍പ്പ നേരം വിശ്രമിക്കുകയും ചെയ്യാം. 


             പകുതിയോളം കയറിയെങ്കിലും, സമയം അനുവദിക്കാത്തതിനാല്‍ പെട്ടാണ് തന്നെ തിരിച്ചിറങ്ങി. ഇപ്പൊ തിരിച്ചാലേ വൈകുന്നേരത്തോടെ വീടെത്താന്‍ പറ്റുള്ളൂ.
ശിവഗംഗ മഠത്തിലെ പ്രസാദ ഊണും കഴിച്ചു തിരിച്ചുള്ള യാത്ര തുടങ്ങി. പലയിടത്തും ഇടയ്ക്കിടെ നിര്‍ത്തി വിശ്രമിച്ചാണ് മടക്ക യാത്ര ചെയ്തത്. പോകുമ്പോളുള്ള ഉത്സാഹം തിരിച്ചു വരുമ്പോള്‍ ആരിലും കണ്ടില്ല. 
Bicycle Trip to Shivaganga

വെയില്‍ കനത്തിരുന്നു, ഒപ്പം റോഡിലെ ട്രാഫിക്കും. 5 മണിയോടെ ബംഗ്ലൂരിനോടടുത്തു. നെലമംഗല റിംഗ് റോഡിനടുത്തുള്ള പാര്‍ക്കില്‍ അര മണിക്കൂര്‍ വിശ്രമിച്ചു. തിരിച്ചു വീടെത്തുമ്പോഴേക്കും കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെയായി എല്ലാവരും. വീടെത്തേണ്ട താമസം, നേരെ ബെഡിലേക്ക് ചാഞ്ഞു. അങ്ങനെ മണിക്കൂറുകള്‍ നീണ്ട സൈക്കിള്‍ യജ്ഞം പരിസമാപ്തിയിലേക്ക്. പിറ്റേന്നു ഉച്ച വരെ കെടന്നുറങ്ങിയാണ് ഞങ്ങള്‍ യാത്രാ ക്ഷീണം മാറ്റിയത്.
.
Taking rest near Bangalore ring road
 അനുബന്ധം : തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഞാന്‍ എല്ലാവര്‍ക്കും സീറ്റില്‍ നിന്ന്‍ എഴുന്നേറ്റു ഗുഡ് മോര്‍ണിംഗ് പറഞ്ഞു. ബഹുമാനവും, വിനയവും കൊണ്ടായിരിക്കാം എന്നാരും തെറ്റിദ്ധരിക്കണ്ട. 10 മണിക്കൂറില്‍ അധികം സൈക്കിള്‍ സീറ്റില്‍ ഇരുന്നതിനാല്‍ എന്റെ സ്വന്തം സീറ്റില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാന്‍..!!


True Friendship : യാത്രക്കിടെ പകർത്തിയ ഒരു സൗഹൃദ കാഴ്ച
കൂടുതൽ ചിത്രങ്ങള്ക്ക് ഇവിടെ ക്ലിക്കുക 

Saturday, July 4, 2015

സ്മഗ്ലിംഗ് അഥവാ കള്ളക്കടത്ത്


Smuggling

വായനക്കാരുടെ പ്രത്യേക ശ്രദ്ധക്ക്:

    അതി ക്രൂരന്മാരും, കണ്ണില്‍ ചോരയില്ലാത്തവരും, സര്‍വോപരി കള്ളക്കടത്തുകാരുമായ ഏതാനും കൊടും ഭീകരരെ കുറിച്ചുള്ള സംഭവ ബഹുലമായ കഥയാണ് ഇത്. കുട്ടികള്‍, ഗര്‍ഭിണികള്‍, ഹൃദ്രോഗികള്‍, ലോല ഹൃദയര്‍ തുടങ്ങിയവര്‍ ഈ കഥ വായിക്കാതിരിക്കുന്നതാണ് നല്ലത്. തന്മൂലം ആര്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അതിനു കമ്പനി ഉത്തരവാദി ആയിരിക്കുന്നതല്ല.


ഇനി കഥയിലേക്ക്.


Scene 1 : 
          അര്‍ദ്ധരാത്രി 10 മണി (എന്തേയ്.? സാധാരണ 7 മണിക്ക് കെടന്നുറങ്ങുന്ന എനിക്ക് 10 മണി അര്‍ദ്ധരാത്രി തന്നെ).
കഴക്കൂട്ടം പള്ളിക്കടുത്തുള്ള പൊതു സ്മശാനം. അതിനടുത്തുകൂടെ Technopark-ലെ ജോലിയും കഴിഞ്ഞു നമ്മുടെ കഥാ നായകന്‍ സുരേഷ് ഒറ്റയ്ക്ക് നടന്നു വരികയാണ്. വിജനമായ വഴി, ഇരുട്ട് കൊടികുത്തി വാഴുന്ന സ്ഥലം. പെട്ടന്ന് പിന്നില്‍ എന്തോ ശബ്ദം കേട്ട സുരേഷ് തിരിഞ്ഞു നോക്കി. അല്ല, അത് മൈനയല്ല. പിന്നിലെ പൊന്തക്കാടിനടുത്ത് എന്തോ ഒന്നനങ്ങുന്നു. പേടി കൊണ്ട് വിറച്ച കഥാ നായകന്‍, പതുങ്ങി പതുങ്ങി അവിടേക്ക് എത്തി നോക്കി. അതാ രണ്ടു പേര്‍. ഒരാള്‍ മറ്റവന് എന്തോ ഒരു സാധനം കൈമാറുന്നു.

“ദൈവമേ, ഇനിയിപ്പോ ഗന്ധര്‍വന്മാര്‍ താലം കൈമാറുന്നതോ മറ്റോ ആണോ?”

സുരേഷ് അടുത്തുകണ്ട മരത്തിനു മറവിലേക്ക് ഒളിച്ചു. അരണ്ട വെളിച്ചത്തില്‍ രണ്ടു പേരുടെയും കൈയിലെ തോക്കുകള്‍ സുരേഷ് വ്യക്തമായി കണ്ടു.

“ഓഹോ, ഇവര്‍ കള്ളക്കടത്തുകാര്‍ തന്നെ !”. സുരേഷ് ഊഹിച്ചു.


Scene 2 : 
      കള്ളക്കടത്തുകാരുടെ ബോസ് ഗുണ്ട ബിനുവിന്റെ കൊള്ളസങ്കേതം. ഒരു വശത്ത് കാബറെ നൃത്തം. മറു വശത്ത് ഗുണ്ട ബിനു തന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക് ചോറ് വാരി കൊടുക്കുന്നു. ഇതിനിടയിലേക്ക് ഒരാള്‍ കടന്നു വരുന്നു. തന്റെ കൈയിലെ വലിയ ബാഗ്‌ ബോസ്സിന് കൈമാറുന്നു. ഇത് ഇന്നലെ കണ്ട കള്ളക്കടത്തുകാരില്‍ ഒരുവനാണ്. കാബറെയും മ്യൂസികും നിലക്കുന്നു.

ബോസ്സിന്റെ ഡയലോഗ്‌

“വെല്‍ ഡണ് മൈ ബോയ്‌., അതി സാഹസികമായ ഒരു പ്രവര്‍ത്തിയാണ് നീ ചെയ്തിരിക്കുന്നത്. ബ്രൌന്‍ ഷുഗറും, കഞ്ചാവും കടത്തുന്നതിനെക്കാളും ബുദ്ധിമുട്ടേറിയ ജോലി. പോലീസുകാരുടെ കണ്ണ് വെട്ടിച്ച് ഇതിവിടെ എത്തിച്ച തനിക്ക് ഞാന്‍ അര്‍ഹിക്കുന്ന പ്രതിഫലം തരുന്നതാണ്”

കള്ളക്കടത്തുകാരന്‍ ബോസ്സിന് വന്ദനം പറഞ്ഞു നടന്നു നീങ്ങുന്നു.
ഗുണ്ട ബിനു ആ ബാഗ്‌ നെഞ്ചോട്‌ ചേര്‍ത്ത് പൊട്ടിച്ചിരിക്കുന്നു.

”ഹാ ഹാ ഹാ! “ (സ്ഥിരം ക്ലീഷേ)

ഈ സീന്‍ ഇവിടെ തീരുന്നു.
എന്നാലും ഇത്രയും ബുദ്ധിമുട്ടി, കഷ്ട്ടപെട്ടു കടത്തിയ ആ ബാഗില്‍ എന്തായിരിക്കും !? ചോദ്യം വായനക്കാര്‍ക്ക് വിട്ടുകൊണ്ട് ഇന്റര്‍വെല്‍


Scene 3 : 
          തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍. കലിപ്പ് സീന്‍. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുന്ന SI ഉണ്ടക്കണ്ണന്‍ ടിന്റുമോന്‍, രാവിലെ കുളിക്കാന്‍ വെള്ളം ചൂടാക്കിതരാത്ത ഭാര്യയോടുള്ള ദേഷ്യം, കൈയില്‍ കിട്ടിയ പെറ്റി കള്ളന്മാരുടെ നെഞ്ചുംകൂട്ടില്‍ തീര്‍ക്കുന്നു. ഈ സമയം നമ്മുടെ കഥാ നായകന്‍ അവിടേക്ക് കടന്നു ചെല്ലുന്നു. ഇന്നലെ താന്‍ കണ്ട കള്ളക്കടത്തുകാരെ പറ്റിയുള്ള വിവരം SI-യുടെ കാതില്‍ പതുക്കെ മൊഴിയുന്നു. ടിന്റു ഉടന്‍ തന്നെ അമേരിക്കന്‍ ജങ്ങ്ഷനില്‍ കള്ളന്മ്മാരെ പിടിക്കാന്‍ പോയ CID ദാസനെയും, വിജയനെയും ഫോണില്‍ ബന്ധപ്പെടുന്നു.

“ഗുണ്ട ബിനുവിന്റെ കൈയില്‍ ഏതോ രഹസ്യ സാധനം അടങ്ങിയ ബാഗ്‌ കിട്ടിയിട്ടുണ്ട്. നിങ്ങള്‍ ഉടന്‍ തന്നെ അത് കണ്ടെത്തി തൊണ്ടി പിടിച്ചെടുക്കണം”

അക്കാര്യം ഞങള്‍ ഏറ്റു എന്ന് പറഞ്ഞു CID-കള്‍ ഫോണ്‍ കട്ട്‌ ചെയ്യുന്നു.


Scene 4 : 
          ഏതാനും ദിവസങ്ങള്‍ക്കു ശേഷം, ഗുണ്ട ബിനുവിന്റെ സങ്കേതം. ശമ്പളം കൊടുക്കാത്തതുകൊണ്ട് ഡാന്സുകാരി രാജി വച്ച് പോയതിനാല്, ഇന്നിവിടെ കാബറെ ഇല്ല. ആട്ടുകട്ടിലില്‍ മലര്‍ന്നു കിടന്നു കൂര്‍ക്കം വലിച്ചുറങ്ങുന്ന ബിനു. ചുറ്റും കൊമ്പന്‍ മീശക്കാരായ കൊള്ളക്കാര്‍ ഊഴമിട്ട്‌ കാവല്‍ നിക്കുന്നു. ദാസനും , വിജയനും ഒച്ചയുണ്ടാക്കാതെ അവിടേക്ക് ഒളിച്ചു കയറുന്നു. ആരും കാണാതെ അവര്‍ ആ ബാഗ്‌ കണ്ടെത്തുന്നു. എന്താണ് ഉള്ളില്‍ ഉള്ളതെന്ന് നോക്കാനായി ബാഗ് പതുക്കെ തുറക്കാന്‍ തുടങ്ങി. പെട്ടന്ന് ഇടിമുഴക്കം പോലൊരു ശബ്ദം കേട്ട് അവര്‍ ഞെട്ടി തിരിഞ്ഞു നോക്കി.

“ഹാ ഹാ ഹാ എന്റെ കൊള്ള സങ്കേതത്തില്‍ വന്നവരാരും ജീവനോടെ തിരിച്ചു പോയിട്ടില്ല. ഇന്നെന്റെ മുതലക്കുഞ്ഞുങ്ങളുടെ കാര്യം കുശാലായി.” (വീണ്ടും ക്ലീഷേ)

“പെട്ടല്ലോ ദൈവമേ , ശോ! വരണ്ടായിരുന്നു” ദാസനും, വിജയനും മനസ്സില്‍ കരുതി. ഇന്ന് രണ്ടു പേരും പടമായത് തന്നെ.

“ഡിഷും, അറ്റാക്ക്.!”

ഇത്തവണ ഞെട്ടിയത് ഗുണ്ട ബിനുവായിരുന്നു. അതാ SI ടിന്റുമോനും സംഘവും അവിടേക്ക് ഇരച്ചു കേറുന്നു. പിന്നെ നടന്ന കാര്യങ്ങള്‍ ഇവിടെ വിവരിക്കുന്നതിലും നല്ലത്, അമല്‍ നീരദിന്റെ ഏതെങ്കിലും സിനിമ കാണുന്നതായിരിക്കും.

ഒരു വെടി, രണ്ടു വെടി, മൂന്നു വെടി.....തുരു തുരാ വെടികള്‍. ആകെ മൊത്തം അടി, ഇടി, വെടി, പുക മയം. അവസാനം എല്ലാ സിനിമയിലും കാണുന്നതുപോലെ CID-കള്‍ ബാഗുമായി മടങ്ങുന്നു.
പിന്നില്‍ അടിയും, ഇടിയും, വെടിയും കൊണ്ടവശനായ ഗുണ്ട ബിനുവിന്റെ ദീന രോദനം.

“അണ്ണാ അണ്ണാ, പ്ലീസ് അതെടുക്കരുത്. എന്റെ ശവത്തില്‍ ചവിട്ടിയെ നിങ്ങക്കത് കൊണ്ടു പോകാന്‍ പറ്റൂ.!”

ഓഹോ, അത്രയ്ക്കും വിലപിടിപ്പുള്ള എന്താകും ഇതിനുള്ളില്‍. CID-കള്‍ തികഞ്ഞ ആകാംഷയോടുകൂടി ബാഗ് തുറന്നു പരിശോധിക്കാന്‍ തീരുമാനിച്ചു.

തുറന്നപ്പോള്‍ കണ്ട കാഴ്ച അവരെ കോരി തരിപ്പിച്ചു.

ബാഗിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചു വച്ച നിലയിൽ രണ്ടു പാക്കറ്റ് ‘മാഗി’ നൂഡില്‍സ് ...!!!

CID-മാര്‍ നടന്നു നീങ്ങുന്നു. പശ്ചാത്തലത്തില്‍ ഒഴിഞ്ഞ നൂഡില്‍സ് പാക്കറ്റുകള്‍ നെഞ്ചോടു ചേര്‍ത്ത് പൊട്ടിക്കരയുന്ന ഗുണ്ട ബിനുവിന്റെ ആര്‍ത്തനാദം.

 -   The  End -


സ്മരണാഞ്ജലി

          എന്നിലെ പാചകക്കാരനെ വളര്‍ത്തി വലുതാക്കിയ, മാഗിയുടെ ഓര്‍മയ്ക്ക് മുന്‍പില്‍ ഒരായിരം അശ്രുപുഷ്പങ്ങള്‍.

നൂഡില്‍സ് നിരോധിക്കേണ്ട ആവശ്യമുണ്ടോ?

പുതിയ തലമുറയില്‍ ഗുണ്ട ബിനുവിനെ പോലുള്ള നൂഡില്‍സ് കള്ളക്കടത്തുകാര്‍ വളര്‍ന്നു വരാതിരിക്കാന്‍ ഏതോ ഒരു സഖാവ് പണ്ട് പറഞ്ഞത് പോലെ ‘മാഗി ആരോഗ്യത്തിനു ഹാനികരം’ എന്നാ സ്റ്റിക്കര്‍ ഒട്ടിച്ചു വിറ്റാല്‍ പോരെ?.

ഉണരൂ ഉപഭോക്താവേ ഉണരൂ.! ചിന്തിക്കൂ, പ്രതികരിക്കൂ..!


Tuesday, June 30, 2015

നന്ദി സഖാക്കളേ നന്ദി .!


          മ്മടെ ബ്ലോഗ്ഗിലെ പേജ് വ്യൂസ് കണ്ട് ഞാനാകെ അന്തം വിട്ട് നിക്കുകയാണ്. ഇതുവരെ ആരും തിരിഞ്ഞു നോക്കാതിരുന്ന ബ്ലോഗ്ഗിൽ  ഇപ്പൊ പേജ് വ്യൂസ് 10000 കഴിഞ്ഞു. 


എന്തായാലും കളരി പരമ്പര ദൈവങ്ങൾ കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. നോമിന് തൃപ്തിയായി. ഇനിയേതായാലും എന്റെ കൂടുതൽ അക്രമങ്ങൾ നിങ്ങള്ക്ക് പ്രതീക്ഷിക്കാം .
നന്ദി സഖാക്കളേ നന്ദി.