Monday, January 28, 2019

മഞ്ഞു തേടി മാഞ്ചോലയിലേക്ക്





"അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെ ഞങ്ങളുടെ വാഹനം സഞ്ചരിച്ചു കൊണ്ടിരുന്നു. നഗര ഹൃദയത്തെ പിന്നിട്ട് അത് ഗ്രാമീണതയുടെ ബിംബങ്ങൾ പേറുന്ന മലയോര പാതയിലേക്ക് കടന്നു. തകർന്നടിഞ്ഞ ഏതോ പൗരാണിക നഗരത്തിന്റെ അവശിഷ്ടങ്ങൾപോലെ റോഡിൽ അങ്ങിങ്ങായി കുഴിയെടുത്തിട്ടിരിക്കുന്നു. ഞങ്ങളുടെ ഡ്രൈവർ അൽപ്പം അക്ഷമനാണെന്നു തോന്നുന്നു. അയാൾ  ഗട്ടറും , ഹമ്പും വക വെക്കാതെ വാഹനം പറപ്പിച്ചു, 'വേഗവും , ഭയങ്കരവും' എന്ന ലോകപ്രശസ്ത ആംഗലേയ സിനിമയിലെ നായകനെ ഓർമ്മപ്പെടുത്തുന്ന രീതിയിൽ"

"എന്തുവാടെയ് ഇത്?!,  ഇയാളാര് സന്തോഷ് ജോർജ് കുളങ്ങരയോ?, ഓവറാക്കണ്ട സിമ്പിൾ ആയിട്ടങ്ങു പറഞ്ഞാ മതി "

"പുവർ ഗ്രാമവാസി റീഡേഴ്സ് , എന്റെ എഴുത്തിന്റെ  സ്റ്റാൻഡേർഡിലേക്ക് അവർക്കെന്തേ ഉയരാൻ കഴിയുന്നില്ല ?,  ബുക്കർ പ്രൈസിനുള്ള  അപ്ലിക്കേഷൻ ഉടൻ കൊടുക്കണം. എന്തായാലും പറഞ്ഞ സ്ഥിതിക്ക് കാര്യങ്ങൾ സിമ്പിൾ ആയി പറഞ്ഞു തരാം"

അപ്പൊ പറഞ്ഞു വരുന്നത് ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ നടത്തിയ തിരുവനന്തപുരം സഞ്ചാരിയുടെ മാഞ്ചോല / മണിമുത്താർ യാത്രയെ കുറിച്ചാണ്. തുടക്കത്തിൽ മാഞ്ചോല ഹിൽസിലേക്കായിരുന്നു യാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ടൈഗർ ബ്രീഡിങ് സീസൺ ആയതിനാൽ അവിടേക്ക് എൻട്രി പെർമിഷൻ കിട്ടിയില്ല. ഉടൻതന്നെ ട്രിപ്പ് അതിനടുത്തുള്ള മണിമുത്താറിലും , സമീപ പ്രദേശങ്ങളിലേക്കുമായി റീ റൂട്ട് ചെയ്തു. തിരുനെൽവേലിക്കടുത്ത് , അംബാസമുദ്രം താലൂക്കിലാണ് മണിമുത്താർ സ്ഥിതി ചെയ്യുന്നത്.
ഡ്രൈവർ വിജേഷേട്ടൻ എന്നെ കഴക്കൂട്ടത്തെ നിന്ന് പിക്ക് ചെയ്തു. പതിവുപോലെ എല്ലാവരും 'കൃത്യനിഷ്ഠ' പാലിച്ചതിനാൽ, വിചാരിച്ചതിലും ഒരു മണിക്കൂർ വൈകി ഏഴുമണിയോടെ തിരുവനന്തപുരം കാവടിയാറിൽ നിന്ന് യാത്ര തുടങ്ങി. കുട്ടികളടക്കം മൊത്തം 26 പേരുണ്ടായിരുന്നു. പാലോട് മഹാറാണിയിൽ നിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. തെന്മല വഴി , പതിമൂന്നു കണ്ണറ പാലവും പിന്നിട്ടു തെങ്കാശി റൂട്ടിൽ ഞങ്ങളുടെ വണ്ടി മുന്നോട്ടു നീങ്ങി. പോകും വഴി ചെങ്കോട്ട-തിരുമല കുമാരസ്വാമി ടെംപിളിൽ കയറാൻ മറന്നില്ല. വണ്ടിയിൽ ഡാൻസും , പാട്ടുമായി സമയം പോയതേ അറിഞ്ഞില്ല. പഴയ കോളേജ് ടൂർ ഓർമകളിലേക്ക് അതെന്നെ കൊണ്ടെത്തിച്ചു. 
ഒരു മണിയോടെ കുട്രാലം എത്തി. ബ്രിന്ദാവൻ ഹോട്ടലിൽ നിന്ന് വയറു നിറയെ ബിരിയാണിയും കഴിച്ചു, നേരെ വെള്ളച്ചാട്ടത്തിലേക്ക് വണ്ടി വിട്ടു. സീൻ ശോകമാണ് , പേരിനു പോലും വെള്ളമില്ല. അതിനാൽ വണ്ടിയിൽ നിന്ന് ഇറങ്ങാൻ പോലും നിന്നില്ല. ടിക്കറ്റു കാശ് തമിഴ്‌നാട് ടൂറിസത്തിനു സംഭാവന ചെയ്തു ഞങ്ങൾ വണ്ടി തിരിച്ചു. വെള്ളച്ചാട്ടത്തിൽ വെള്ളമില്ലാത്തതും, വരുന്നവഴി ടയറു പഞ്ചറായതും രാവിലെ ആദ്യമായി വണ്ടിയിൽ വലതുകാലെടുത്തു വച്ച മിമിയുടെ തലയിൽ വച്ചു കെട്ടിയപ്പോ ഒരു റിലാക്സേഷൻ  തോന്നി. വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന മറ്റു വാഹനങ്ങളെ ഉപദേശിച്ചു തിരിച്ചു വിട്ടുകൊണ്ട് ഞങൾ നാടിനു മാതൃകയായി. നാടിന്റെ യുവത്വം മാറ്റത്തിന്റെ പാതയിൽ. 
വൈകിട്ട് നാലുമണിയോട് കൂടി മണിമുത്താറിൽ എത്തി. RK Villa യിലാണ് താമസം ഒരുക്കിയിരിക്കുന്നത്. നീണ്ടു പരന്നു കിടക്കുന്നൊരു മാവിൻതോപ്പിനു നടുവിലാണ് ഞങ്ങളുടെ കോട്ടേജ്. അതിനപ്പുറം കാടാണ്. കോട്ടേജിന്റെ അതിരുകളിൽ ഇലക്ട്രിക്ക് ഫെൻസിങ് നൽകിയിട്ടുണ്ട്.  കാട്ടുമൃഗങ്ങൾ ഉള്ളിൽ കയറാതിരിക്കാനാണ്. അതിനു ചുറ്റും മിക്ക സമയങ്ങളിലും മയിലുകൾ കറങ്ങി നടക്കുന്നത് കാണാം. രാത്രിയിൽ മ്ലാവിനെയും കാണാൻ പറ്റി. പന്നികളുമുണ്ട് കുറച്ചേറെ. രാത്രിയായാൽ ചീവീടുകളുടെ കരച്ചിലല്ലാതെ മറ്റൊന്നും കേൾക്കാനില്ല. നഗരത്തിരക്കുകളിൽ നിന്ന് ഒളിച്ചോടാൻ പറ്റിയൊരിടം. 
SKJ നായർ എന്ന റിട്ടയേർഡ് മലയാളി എയർഫോഴ്സ് വിങ് കമാൻഡറുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. ഒരു കൊമ്പൻ മീശയുമായി ടെന്റിൽ നിന്നിറങ്ങി വന്ന SKJ നായരെ നോക്കി ഒന്ന് ചിരിച്ചു എന്നല്ലാതെ , അങ്ങോട്ട് പോയി ഒന്നും മിണ്ടാൻ നിന്നില്ല. പട്ടാളകഥകളുടെ ഭാണ്ഡമെങ്ങാനും അറിയാതെ തുറന്നു പോയാലോ . അത് പേടിച്ചിട്ടാ. പക്ഷെ കോട്ടേജിലെ സഹായിയായ അനിൽ ചേട്ടൻ SKJ യുടെ വീര കഥകൾ നിർത്താതെ പറയുന്നുണ്ടായിരുന്നു. എല്ലാം  വെറും തള്ളുമാത്രമാകും എന്ന് വിചാരിച്ചു. പക്ഷെ ടൂറുകഴിഞ്ഞു വരുമ്പോൾ ഇദ്ദേഹത്തെപ്പറ്റി ഒന്നും ഗൂഗിൾ ചെയ്തു നോക്കി. അപ്പോഴാണ് അനിൽ ചേട്ടൻ പറഞ്ഞതിൽ അതിശയോക്തി ഒട്ടും തന്നെയില്ലായിരുന്നു എന്ന് മനസ്സിലായത്. ഇന്ത്യൻ എയർഫോഴ്സിൽ ആയിരക്കണക്കിന് കിലോമീറ്റര് ഫ്ലയിങ് റെക്കോർഡുള്ള ഒരു ഫൈറ്റർ പൈലറ്റ് ആയിരുന്നു Mr. നായർ. ഇപ്പോൾ നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷന്റെ (NAF) ഡയറക്ടർ ആണ്. 1986-88 കാലയളവിൽ ഇറാഖിൽ സദാം ഹുസൈന്റെ വ്യോമ സേനയെ പരിശീലിപ്പിക്കാൻ ഇന്ത്യയിൽ നിന്നയച്ച ചുരുക്കം ചില പൈലറ്റുമാരിൽ ഒരാളായിരുന്നു. 73 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന് കോട്ടേജിനടുത്തായി ഒരു എയർ സ്ട്രിപ്പ് ഉണ്ട്. ഈ പ്രായത്തിലും SKJ അവിടെ വിമാനം പറത്തുകയും , പരിശീലനം നൽകുകയും ചെയ്യുന്നു. മൈക്രോ ലൈറ്സും, പവേർഡ് ഗ്ലൈഡേഴ്സും അടങ്ങിയ ആറോളം ചെറു വിമാനങ്ങൾ ഇവിടെ ഗ്യാരേജിൽ ഉണ്ട്. സ്വയം വിമാനം നിർമിച്ചു പറത്തിച്ച സജി തോമസിന്റെ ജീവിതത്തെ തിരശീലയിൽ കാണിച്ച  'വിമാനം' എന്ന ചലച്ചിത്രത്തിന് വേണ്ടി പൃഥ്വിരാജിന് ഫ്ലയിങ് ട്രെയിനിങ് കൊടുത്തത് ഇദ്ദേഹമായിരുന്നു എന്ന കാര്യം ഞാൻ ആശ്ചര്യത്തോട് കൂടിയാണ് വായിച്ചത്. ഇത്രയും യുണീക് ആയിട്ടുള്ളൊരു മനുഷ്യനെ പരിചയപ്പെടാതെ പോന്നതിൽ എനിക്കിപ്പോഴും കുറ്റബോധം തോന്നുന്നു.
വൈകുന്നേരത്തെ സമയംകൊല്ലലുകൾക്ക്  ശേഷം എല്ലാവരും രാത്രിയോടെ കോട്ടേജിന്റെ മുറ്റത്തു ക്യാമ്പ് ഫയർ ഒരുക്കി ഒത്തു കൂടി. 505 ദിവസത്തെ റോഡ് ട്രിപ്പ് കഴിഞ്ഞു തിരിച്ചെത്തിയ പ്രശോഭേട്ടനെ ആദരിച്ചു. പുതിയ സഞ്ചാരികളെ പരിചയപ്പെട്ടു. അതിനു ശേഷം വയറു നിറച്ചു ഭക്ഷണം കഴിച്ചു. ആകാശം നന്നായി തെളിഞ്ഞിരിക്കുന്നു. പ്രകാശ മലിനീകരണം ഒട്ടും തന്നെയില്ല. സ്‌കൈ ഫോട്ടോഗ്രാഫിക്ക് പറ്റും. ട്രൈപോഡ് എടുക്കാത്തതിൽ ഞാൻ പശ്ചാത്തപിച്ചു. യാത്രാ ക്ഷീണം നല്ലവണ്ണമുണ്ട്. നാളെ നേരത്തെ എണീറ്റ് കാഴ്ച കാണാനിറങ്ങാനുള്ളതാ. അതുകൊണ്ടു ഭക്ഷണം കഴിച്ചു നേരെ ഉറങ്ങാൻ പോയി. കട്ടിലിൽ കിടന്നതേ ഓർമ്മയുള്ളു.

സമയം നട്ടപ്പാതിരയായിക്കാനും , എന്തോ ഒരു നിലവിളി ശബ്ദം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. എന്താണ് മനസ്സിലായില്ല. ദൈവമേ ഇനി വല്ല കരടിയോ , കാട്ടുപോത്തോ മറ്റോ വഴി മാറി വന്നതാണോ ? ദേ വീണ്ടും ആ ശബ്ദം , ഭാഗ്യം ഹട്ടിൽ അടുത്ത ബെഡിൽ കിടന്ന അരുൺ ചേട്ടൻ ഉറക്കത്തിൽ സംസാരിച്ചതാണ്. വെറുതെ പേടിച്ചു. ഞാൻ തിരിഞ്ഞു കിടന്നു. പുറത്ത് മഴ തകർത്ത് പെയ്യുന്നുണ്ടായിരുന്നു. 
രാവിലെ അഞ്ചു മണിക്കേ എഴുന്നേറ്റ് കുളിച്ചു കുട്ടപ്പനായി. വെളിച്ചം വീണപ്പോൾ പുറത്തിറങ്ങി നടന്നു. രെൻജിഷ് ബ്രോയും, അസ്‌ബറ ടീച്ചറും, ശിഫ ചേച്ചിയും കൂടെ വന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും മറ്റുള്ളവരും എത്തി. കൂടെ ഗൈഡ് അനന്തുവും. കോട്ടേജിനു ചുറ്റുമുള്ള പാടത്തിലൂടെയും , പറമ്പിലൂടെയും അനന്തു ഞങ്ങളെ കൊണ്ട് പോയി. ബേർഡ് വാച്ച് ആണ് ലക്‌ഷ്യം. നിരാശപ്പെടേണ്ടി വന്നില്ല. കണ്ടതും കാണാത്തതുമായ ഒരുപാടിനം പക്ഷികൾ. ചുറ്റും കരിമ്പനകളും, പാടങ്ങളും നിറഞ്ഞ പ്രകൃതിഭംഗിയും. 
നടന്നു നടന്നു മണിമുത്താർ ഡാമിലെത്തി. ക്യാമറക്കു വിശ്രമിക്കാൻ അവസരം കൊടുത്തില്ല. ഇവിടെ തിരിഞ്ഞാലും മനോഹരമായ ഫ്രയിമുകൾ മാത്രം. അങ്ങനെ നാലു മണിക്കൂർ നീണ്ട നടത്തം അവസാനിപ്പിച്ചു ഞങ്ങൾ കോട്ടേജിലേക്ക് തിരിച്ചു. നല്ല ചൂട് ബ്രേക്ക്ഫാസ്റ്റ്  റെഡിയായിരുന്നു.
ഭക്ഷണം കഴിച്ചു തിരിച്ചിറങ്ങാൻ ബാഗ് പാക്ക് ചെയ്തു. ഉച്ചയോടെ RK വില്ലയോട് വിട പറഞ്ഞു. പോകുന്നതിനു മുൻപായി ചെറു വിമാനങ്ങളുടെ കൂടെ കുറച്ചു ഫോട്ടോയെടുത്തു.

മടക്കയാത്രയിൽ മണിമുത്താർ വെള്ളച്ചാട്ടത്തിൽ പോയി. ചിലർ കുളിച്ചു. വെള്ളത്തിൽ ഇറങ്ങില്ലാന്ന് സുമതിക്കുട്ടിക്ക് വാക്കു കൊടുത്തതിനാൽ ഞാൻ ഇറങ്ങിയില്ല. സമയം രണ്ടു കഴിഞ്ഞിരുന്നു. ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പ് തുടങ്ങിയിട്ടുണ്ട്. അൽപ്പസമയത്തിനകം മടങ്ങി. ഇനി നേരെ തിരുവനന്തപുരത്തേക്ക്. ഉച്ചഭക്ഷണം വൈകുന്നേരത്തേക്ക് വഴി മാറി. വരുന്ന വഴിയിൽ നല്ല പൊറോട്ടയും , ഓംലറ്റും കഴിച്ചു. രാത്രി ഒൻപതു മണിയോടെ കവടിയാറെത്തി. ഇനി വിട പറയലിന്റെ സമയമാണ്. രണ്ടു ദിവസത്തെ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച ഈ യാത്ര ഇവിടെ അവസാനിക്കുന്നു. വീണ്ടും കാണാം എന്ന പ്രതീക്ഷയിൽ എല്ലാവരും വഴി പിരിഞ്ഞു.
വാൽക്കഷ്ണം : സിമ്പിൾ ആയിട്ട് എഴുതാൻ പറഞ്ഞതിനാൽ എന്റെ കഴിവുകൾ മുഴുവനായി പുറത്തെടുക്കാൻ സാധിച്ചിട്ടില്ല , വായനക്കാർ ക്ഷമിച്ചാലും ;)

Wednesday, October 3, 2018

Youth Resilience Towards DAY-ZERO



"ഹൌ മെനി കിലോമീറ്റെർസ് ഫ്രം വാഷിംഗ്‌ടൺ ഡീസി ടു മിയാമി ബീച്ച് "
"അയാം ദി ആൻസർ ,.. "
"നിക്ക് നിക്ക് , വാഷിംഗ്‌ടൺ ഡീസിയും , മിയാമി ബീച്ചും അബടെ നിക്കട്ടെ, ഇന്ത്യൻറെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് ഹൌ മെനി കിലോമീറ്റെര്സ് എന്ന് അനക്കറിയോ ?"

"അത്പ്പോ ?"

"അറിഞ്ഞൂടാല്ലേ ! ന്നാ ഞാമ്പറഞ്ഞ്  തരാം. ഒരു മുവ്വായിരം കിലോമീറ്ററിന്റെ മോളില് വരും "
"എന്റമ്മോ.!!"
" എന്തേയ് കേട്ടപ്പോ ഒരന്ധാളിപ്പ്? ന്നാ ഒന്നൂടെ കേട്ടോ , ഇദ്ദൂരം മൊത്തം മ്മളെ രണ്ട് ചങ്ങായിമാര് ട്രിപ്പടിക്കാൻ എറങ്ങുവാ"
"ഐലിപ്പെന്താ ഇത്ര കഥ , മ്മടെ സഞ്ചാരീലെ പിള്ളേരൊക്കെ കോഴിക്കോട്ടങ്ങാടീൽ പോകുമ്പോലല്ലേ ലഡാക്കും മണാലീം , ഹിമാലയോമൊക്കെ കേറിയെറങ്ങി നടക്കിന്നതു"
"ന്നാ ഇത് കഥ വേറാ , ഇവല് പോകുന്നത് ബുള്ളറ്റിലും , കാറിലും , ബസ്സിലും ഒന്നും അല്ല , സൈക്കിളിലാ, കാശ്മീർ കൂടാണ്ടു ഐനപ്പറം നേപ്പാളിലും  , ഭൂട്ടാനിലും ഈ പഹയമ്മാര് രണ്ടു ചക്രത്തിമ്മൽ പോക്ന്ന്ണ്ട്. എല്ലാം ആകെ മൊത്തം ടോട്ടല് ഒരു 8000 കിലോമീറ്റര് "
"പടച്ചോനെ ഇവമ്മാര്ക്കെന്താ വട്ട്ണ്ടോ ?"

അതെ ഇതൊരു പ്രത്യേക തരം വട്ടാണ് ഭായ് , കാടും മേടും , നാടും , നഗരവും കാണാനുള്ള വട്ട്. ഇന്ത്യയുടെ നാനാ വിധ സംസ്കാരങ്ങളിലൂടെയും, വൈവിധ്യങ്ങളിലൂടെയും യാത്ര ചെയ്യാനുള്ള അടങ്ങാത്ത വട്ട്. നാടിനെയും നാട്ടുകാരെയും അറിയാനുള്ള വട്ട്. ഒപ്പം സമൂഹത്തിലേക്ക് ഒരു സന്ദേശമെത്തിക്കാനുള്ള വട്ട്. ചില വട്ടൻമ്മാരിങ്ങനെയാണ്, അവരെയാണ് നമ്മൾ യഥാർത്ഥ സഞ്ചാരികളെന്നു വിളിക്കുന്നത്. ഈ  വട്ടിന് ഒരേയൊരു മരുന്നേയുള്ളൂ. Travel as much as you can. എന്നാലും ഈ വട്ട് കൂടിക്കൂടി വരികയെ ഉള്ളൂ.
അതെ ജിത്തുവും ടോണിയും ഒരു സ്വപ്ന സാക്ഷാത്കാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ജല സംരക്ഷണ സന്ദേശവുമായി കന്യാകുമാരി മുതൽ കാശ്മീർ വരെ ഒരു യാത്ര പറ്റുമെങ്കിൽ നേപ്പാളും , ഭൂട്ടാനും കൂടി. അപ്പൊ എങ്ങനാ കൈകൊടുത്തു കൂടെ കൂട്ടുകയല്ലേ ?
🚴#K2K
#YouthResilienceTowardsDAY-ZERO

Tuesday, October 2, 2018

നീലക്കുറിഞ്ഞി പൂത്തപ്പോൾ


                        സമയം നട്ടപ്പാതിര മൂന്നര മണി. നല്ലപോലെ കിടന്നുറങ്ങിയ ഞാൻ അറിയാതൊന്നുണർന്നു. തിരുച്ചിറപ്പള്ളി 30 കിലോമീറ്റർ എന്ന  ബോർഡ് റോഡിലെ അരണ്ട വെളിച്ചത്തിലും ഞാൻ വ്യക്തമായി കണ്ടു. തിരിഞ്ഞു കിടന്നു പക്ഷെ ഉറക്കം വന്നില്ല. എന്തോ ഒരു പന്തികേട് പോലെ. ഇടയ്ക്കിടെ ചില ശബ്ദങ്ങൾ കേൾക്കുന്നു. ചുറ്റിലും നോക്കി. കൂടെയുള്ളവരെല്ലാം നല്ല ഉറക്കത്തിലാണ്. വീണ്ടും അതെ ശബ്ദം ആവർത്തിക്കപ്പെടുന്നു. എന്തായിരിക്കുമത് ? ഞാൻ ചുറ്റിലും കാതോർത്തു... ദൈവമേ ..അത് ??!!

*********************************

നീലക്കുറിഞ്ഞി പൂത്തത് കാണണമെങ്കിൽ എന്ത്  ചെയ്യണം ? കൊച്ചിക്ക് ട്രെയിന് കേറണം അവിടുന്നങ്ങോട്ട് ബസ്സും. രാവിലെ മൂന്നാറിൽ എത്തുന്നു, കാണുന്നു, വൈകുന്നേരം തിരിക്കുന്നു. സോ സിമ്പിൾ ല്ലേ ? ഞാനും അത്രേ വിചാരിച്ചുള്ളൂ. പക്ഷെ എൻ്റെ കുറിഞ്ഞി കാണാനുള്ള യാത്ര പക്ഷെ  ഒട്ടനവധി ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. 

മാസങ്ങൾ  മുന്നേ തന്നെ ഇരവികുളത്തേക്കുള്ള എൻട്രി പാസ്സും, മുന്നാറിലേക്കുള്ള ബസ് ടിക്കറ്റും മുൻകൂട്ടി തന്നെ ബുക്ക് ചെയ്തിരുന്നു. അപ്പോഴാണ് ഒന്നാമത്തെ ട്വിസ്റ്റ് കടന്നു വരുന്നത്. ഉരുൾ പൊട്ടലും കനത്ത മഴയും കാരണം മൂന്നാറിലേക്കുള്ള ഗതാഗതം സ്തംഭിച്ചു, ട്രിപ്പ് മുടങ്ങി. പക്ഷെ ഭാഗ്യത്തിന് വിസിറ്റിംഗ് ഡേറ്റ് മാറ്റിക്കിട്ടി. അങ്ങനെ രണ്ടാമത്തെ തവണ പോകാനിരുന്നപ്പോഴാണ് രണ്ടാമത്തെ ട്വിസ്റ്റ്. കഷ്ടകാലം റോക്കറ്റും കേറി വന്നിരിക്കുന്നു.  ശ്രീഹരിക്കോട്ടയിലേക്കൊരു ഒഫീഷ്യൽ ടൂർ. അങ്ങനെ നീലക്കുറിഞ്ഞിയെ അടുത്ത സീസണിലേക്ക് വിട്ടുകൊണ്ട്  ഞാൻ  ശ്രീഹരിക്കോട്ടയ്ക്ക് വച്ച് പിടിച്ചു. പക്ഷെ വീണ്ടും പടച്ചോൻ കാ ബഹുത്  വലിയ കനിവ്. ശ്രീഹരിക്കോട്ടെലെ മ്മടെ പണി മൂന്നാർ പ്ലാനിന്റെ രണ്ടീസം മുന്നേ തന്നെ തീർന്നു. പിന്നെ ഒന്നും നോക്കാൻ നിന്നില്ല, ചെന്നെയിൽ നിന്ന് രാത്രി മൂന്നാറിലേക്ക് വണ്ടി കേറി. അപ്പൊ ദാ വരുന്നു കഥയിലെ മൂന്നാമത്തെ ട്വിസ്റ്റ്.

സമയം നട്ടപ്പാതിര മൂന്നര മണി. നല്ലപോലെ കിടന്നുറങ്ങിയ ഞാൻ അറിയാതൊന്നുണർന്നു. തിരുച്ചിറപ്പള്ളി 30 കിലോമീറ്റർ എന്ന  ബോർഡ് റോഡിലെ അരണ്ട വെളിച്ചത്തിലും ഞാൻ വ്യക്തമായി കണ്ടു. തിരിഞ്ഞു കിടന്നു പക്ഷെ ഉറക്കം വന്നില്ല. എന്തോ ഒരു പന്തികേട് പോലെ. ഇടയ്ക്കിടെ ചില ശബ്ദങ്ങൾ കേൾക്കുന്നു. ചുറ്റിലും നോക്കി. കൂടെയുള്ളവരെല്ലാം നല്ല ഉറക്കത്തിലാണ്. വീണ്ടും അതെ ശബ്ദം ആവർത്തിക്കപ്പെടുന്നു. എന്തായിരിക്കുമത് ?? ദൈവമേ ..അത് ??!!

 അപ്പോഴാണ് ഞാനാ നഗ്ന സത്യം മസ്സിലാക്കിയത്. ശബ്ദം വേറെവിടുന്നുമല്ല എന്റെ വയറ്റിൽ നിന്ന് തന്നെയാണ്. കൂടെ വയറ്റിലാകെ ഒരു ഉരുണ്ടുകയറ്റവും. ഫുഡ് ഇൻഫെക്ഷൻ ആയോ എന്നൊരു സംശയം. ഇത് അത് തന്നെ, രാത്രി കഴിച്ച ഹൈദരാബാദ് ദം ബിരിയാണി പണി തന്നതാണ്. ശെടാ ആ ഹോട്ടലിനാണല്ലോ ഞാനിന്നലെ അടിപൊളി ഫുഡാണ്, മസ്റ്റ് ഈറ്റ് എന്നൊക്കെ പറഞ്ഞു റിവ്യൂ ഇട്ടതു. സോറി, റിവ്യൂ തിരിച്ചെടുത്തിരിക്കുന്നു.
ഞാൻ ബസ്സിന്റെ പുറകിൽ നിന്ന് മുന്നിലേക്കും തിരിച്ചും രണ്ടു മൂന്ന്‌ തവണ നടന്നു. വയറ്റിലെ അസ്വസ്ഥത കൂടിക്കൂടി വരുന്നു. ഉറങ്ങാനാണേൽ പറ്റുന്നുമില്ല. അവസാനം ഡ്രൈവർ ഉസ്താദിനെ ആവശ്യമറിയിച്ചു. ഉസ്താദ് ദക്ഷിണ വെക്കാനൊന്നും പറഞ്ഞില്ല. തിരുച്ചിറപ്പള്ളി ജംഗ്ഷനിലുള്ള അവരുടെ ഓഫീസിൽ ചേർത്തങ്ങട് നിർത്തി. അവിടെ ടോയ്ലറ്റും , റെസ്റ്റ്റൂമും ഉണ്ടായിരുന്നു. ഉസ്താദ് വണ്ടി വിട്ടു. ഞാൻ ഒരു രണ്ടു മണിക്കൂറോളം അവിടെ വിശ്രമിച്ചു. അവിടുത്തെ  സെക്യൂരിറ്റി സെൽവൻ ചേട്ടനെ പരിചയപ്പെട്ടു. ചേട്ടനാണ് അവിടുന്നു മൂന്നാറിലേക്കുള്ള റൂട്ട് പറഞ്ഞു തന്നത്. , പോരാത്തതിന് ബസ്സ്റ്റാൻഡ് വരെ വന്നു എന്നെ വണ്ടികയറ്റി വിട്ടിട്ടാണ്  സെൽവൻ ചേട്ടൻ തിരിച്ചു പോയത് . നല്ല സ്നേഹമുള്ള മനുഷ്യൻ. 

മൂന്നാറിലേക്ക് ഡയറക്റ്റ് വണ്ടി കിട്ടിയില്ല, അതുകൊണ്ടു തേനിയിലേക്കു കയറി. തണുത്ത കാറ്റ് അടിച്ചു കയറുന്നു , വെളിച്ചം ശരിക്കും വീണുതുടങ്ങിയിട്ടില്ല. നാല് മണിക്കൂറെടുത്തു തേനിയിലെത്താൻ. അവിടെ ഇറങ്ങി ബ്രേക്ഫാസ്റ് കഴിച്ചു. TNSRTC -യുടെ ബസ്സിൽ മൂന്നാറിലേക്ക്.
 ഉർവശി ശാപം ഉപകാരം എന്നല്ലേ., സത്യം , തിരുച്ചിറപ്പള്ളിയിൽ ഇറങ്ങേണ്ടി വന്നത് നന്നായെന്ന് ഇപ്പൊ തോന്നുന്നു. കാരണം തേനി മുതൽ മൂന്നാർ വരെയുള്ള റൂട്ട്അ തിശയിപ്പിക്കും വിധം മനോഹരമായിരുന്നു. പ്രത്യേകിച്ചും ബോധിമെട്ട് വരെയുള്ള ഭാഗം. വെളുത്തവര അതിർത്തിയിടുന്ന പാത , കുണ്ടും കുഴിയും പേരിനു പോലുമില്ല , രണ്ടു വശങ്ങളിലും വയലുകളും , പച്ചപ്പും. ഇത് തമിഴ്നാട് തന്നെയാണോ എന്ന് സംശയിച്ചുപോയാൽ കുറ്റം പറയാനൊക്കില്ല. പ്രത്യേകിച്ചും ബൈക്ക് യാത്രക്ക് പറ്റിയ ഇടം. രാത്രിയാത്ര ആയിരുന്നെകിൽ ഇതെല്ലം മിസ്സ് ചെയ്തേനെ. 

നാഷണൽ ഹൈവേ 85 ന്റെ ഭാഗമാണ് ഈ വഴി. ബോഡിനായ്ക്കന്നൂർ കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ടു പോയാൽ കോട്ടഗുഡി റോഡ് ജംഗ്ഷൻ എത്തും, ഇവിടെനിന്ന് ഒരു വഴി കുരങ്ങാണി ട്രെക്കിങ്ങ് ക്യാംപിലേക്കും , മറ്റേ വഴി മുന്നാറിലേക്കും നീളുന്നു. മൂന്നാർ റൂട്ടിലെ ചുരം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ചുരം റോഡിന്റെ ഭംഗി പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. നമ്മുടെ വയനാട് ചുരമൊക്കെ തോറ്റുപോകും. ചുരത്തിന്റെ ഏറ്റവും ഉയർന്ന ഭാഗമാണ് ബോഡിമെട്ട്. സഹ്യന്റെ ഒരു വശത്തുകൂടി ചുരം കയറി , മറ്റേ വശത്തുകൂടി മുന്നാറിലേക്കിറങ്ങുന്നു. ബോഡിമെട്ട് കഴിഞ്ഞല്പ്പനേരം കൂടി പോയാൽ കേരള ബോർഡറായി. പിന്നീടങ്ങോട്ടുള്ള കാഴ്ചകൾ കുറച്ചു പേടിപ്പെടുത്തുന്നതായിരുന്നു. നിരവധി പേരുടെ ജീവനെടുത്ത പ്രളയത്തിന്റെയും, ഉരുള്പൊട്ടലിന്റെയും ബാക്കി പത്രങ്ങൾ. ഇവിടുന്നു മൂന്നാർ വരെയുള്ള റോഡ് മൊത്തം തകർന്നു കിടക്കുകയാണ്. നിറയെ ട്രാഫിക് ബ്ലോക്കും.  മണ്ണിടിഞ്ഞ കുന്നുകളും , റോഡിലേക്കിറങ്ങിയ കൂറ്റൻ പാറക്കൂട്ടങ്ങളും കണ്ടാൽ തന്നെ അന്നത്തെ ദുരന്തത്തിന്റെ തീവ്രത നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പക്ഷെ എല്ലായിടത്തും അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ട്. നമ്മൾ അതിജീവിക്കും, കാരണം നമ്മൾ മലയാളികളാണ്. 

വൈകുന്നേരത്തോടെ തന്നെ മൂന്നാറിലെത്തി , ചെറുതായി മഴ പെയ്യുന്നുണ്ട്. നല്ല തണുപ്പും. റൂമിലേക്ക് നടന്നു. ഒരാൾ കൂടി വരാനുണ്ട്. വേറാരുമല്ല എന്റെ കസിൻ നന്ദു. അവനുമുണ്ട് ഇത്തവണ കൂടെ. കഴിഞ്ഞ തവണ തിരുവനന്തപുരം കറങ്ങാൻ വന്നപ്പോ ബ്രഷും , പേസ്റ്റും എന്തിനു ഒരു ജെട്ടി പോലും എടുക്കാതെ എത്തിയ ആളാ. അതുകൊണ്ടു ഇത്തവണ കൊണ്ട് വരേണ്ട ലിസ്റ്റ് മുഴുവൻ ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. അവൻ എത്തിയപ്പോഴേക്കും സമയം ഏഴു കഴിഞ്ഞു. ഭക്ഷണം കഴിച്ചു നേരെ ഉറങ്ങാൻ കിടന്നു.

മൊബൈലിൽ അലാറം അടിക്കുന്നതിനു മുൻപേ തന്നെ എഴുന്നേറ്റു. കുളിച്ചു റെഡിയായി. ഹോട്ടൽ റിസപ്‌ഷനിൽ ചോദിച്ചു രാജമലക്ക് പോകേണ്ട വഴി മനസ്സിലാക്കി. പഴയ മൂന്നാർ , അതായത് ഇപ്പൊ KSRTC ബസ്സ്റ്റാൻഡ് നിൽക്കുന്ന സ്ഥലം, അവിടുന്നു ജീപ്പ് കിട്ടും. 25 രൂപയാണ് ഒരാൾക്ക് ചാർജ്.  കൂടാതെ, KSRTC -യുടെ സ്പെഷ്യൽ ബസ്സുമുണ്ട്. പണ്ടേ KSRTC ഒരു വീക്നെസ് ആയതിനാൽ അതിൽ തന്നെ കേറി. ഫ്രണ്ട് സീറ്റിൽ തന്നെ ഇരുന്നു. മൂവാറ്റുപുഴക്കാരൻ പ്രദീപൻ ചേട്ടനാണ് വണ്ടിയുടെ സാരഥി. ഒരു പത്തിരുപത്തഞ്ചു മിനിറ്റിൽ രാജമല എത്തി. എൻട്രി പാസ്സ് വെരിഫൈ ചെയ്യാൻ ക്യൂ നിന്ന്. പാസിന്റെ എഴുപതു ശതമാനവും ഓൺലൈൻ വഴിയാണ് കൊടുക്കുന്നത്. ബാക്കി കൗണ്ടറുകൾ വഴിയും. രാജമലയിൽ പാസ്സ് കൊടുക്കുന്നില്ല. ഓൾഡ് മുന്നാറിലെ കൗണ്ടറിൽ നിന്ന് തന്നെ വാങ്ങണം. അതിനു തന്നെ ഒടുക്കത്തെ തിക്കും തിരക്കുമാണ്. രാജമലയിൽ വന്നു പലരും പാസ്സ് കിട്ടാതെ വിഷമിച്ചു പോകുന്നത് കണ്ടു.

രാജമല ഇരവികുളം നാഷണൽ പാർക്കിന്റെ ബസ്സിലാണ് പിന്നീടങ്ങോട്ടുള്ള യാത്ര. പോകും വഴിയിൽ അങ്ങിങ്ങായി നീലക്കുറിഞ്ഞികൾ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നത് കണ്ടു. ഏതോ സെലിബ്രറ്റിസിനെ പോലെ. ശരിയാണ് കൊല്ലം കൊറേ കഴിഞ്ഞാലല്ലേ  ഇവരെ ഇനി ഈ കോലത്തിൽ കാണാൻ കഴിയുകയുള്ളൂ. അപ്പൊ കുറച്ചു ജാഡ കാണിച്ചാലും കുഴപ്പമില്ല. Strobilanthes Kunthianus എന്നാണ് നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം. 12 വര്ഷത്തിലൊരിക്കലാണ് ഇവ പൂക്കുന്നത്. നമ്മുടെ മുളയെപ്പോലെ പൂവിട്ടാൽ നശിച്ചു പോകുന്ന Monocarpic plants എന്ന വിഭാഗത്തിൽ പെടുന്നവയാണ് കുറിഞ്ഞിയും. പൂവ് കരിഞ്ഞു അൽപ്പം കഴിയുമ്പോഴേക്കുതന്നെ നീലക്കുറിഞ്ഞി ചെടിയും നശിക്കുന്നു. ഇപ്പോഴത്തെ തലമുറയിലെ വിത്തുകളിൽ നിന്നാണ് അടുത്ത തലമുറ ചെടികൾ ഉണ്ടാകുന്നത്.

അൽപ്പ ദൂരം ബസ്സിൽ യാത്ര ചെയ്താൽ നമ്മൾ മലയുടെ മുകളിൽ എത്തും , അവിടെ കുറച്ചു ദൂരം നടക്കാനുണ്ട്. ദൂരെ അങ്ങിങ്ങായി വരയാടുകളെ കാണാമായിരുന്നു. കഴിഞ്ഞ തവണ വന്നപ്പോ കുറേയെണ്ണത്തിനെ അരികിൽ കണ്ടതാ, പക്ഷെ ഇത്തവണ എല്ലാം ദൂരെയൊളിച്ചിരിക്കുന്നു. കിഴക്കാംതൂക്കായ പാറക്കുന്നിൽ നടന്നു കേറുന്ന വരയാടുകൾ ഒരദ്‌ഭുതം തന്നെയാണ്.

പാതയുടെ രണ്ടു വശങ്ങളിലും നീലകുറിഞ്ഞികൾ പൂത്തു നിൽക്കുന്നു, ഇതിൽ ചിലവ 8 വർഷത്തിൽ പൂക്കുന്നവയാണെന്നു അവിടുത്തെ ഗാർഡ് പറഞ്ഞു. സന്ദർശകർ നീലക്കുറിഞ്ഞി പറിക്കാതെ നോക്കുക എന്ന ശ്രമകരമായ ദൗത്യം കൂടി ഇത്തവണ ഇവർക്കുണ്ട്. ഇതിനിടയിൽ പൂ നുള്ളാൻ ശ്രമിച്ച ആൾക്ക് 2000 രൂപ ഫൈൻ എഴുതിക്കൊടുത്ത്‌ മാതൃകയായി വേറൊരു ഗാർഡ്. പഴയ സീസണിലെ ഫോട്ടോയും കണ്ട് കുറിഞ്ഞി കാണാൻ പോയാൽ നിരാശയായിരിക്കും ഫലം. കാരണം ഇത്തവണ വളരെ ചെറിയ അളവിലെ പൂത്തിട്ടുള്ളൂ, അതിൽ പലതും കരിഞ്ഞും തുടങ്ങി. കൊളുക്കുമലയിലും സ്ഥിതി ഇതുതന്നെയാണ്. ഇടക്ക് പെയ്ത കനത്ത മഴ കുറിഞ്ഞിക്കാലത്തെയാകെ ബാധിച്ചിട്ടുണ്ട്.

പ്രതീക്ഷിച്ച രീതിയിലുള്ളൊരു പൂക്കാലം കാണാനൊത്തില്ല എങ്കിലും, വര്ഷങ്ങളായുള്ളൊരു ആഗ്രഹം സഫലീകരിച്ച നിർവൃതിയിൽ വെയിൽ കനക്കുംമുമ്പേ ഞങ്ങൾ കുന്നിറങ്ങി. ഇനി ഒരു ദ്വാദശാബ്ദത്തിനു ശേഷം വീണ്ടും കാണാം എന്ന് വാക്കു കൊടുത്തുകൊണ്ട് .

വാൽക്കഷ്ണം : ഇത്രയും വിപുലമായൊരു ടൂറിസ്റ്റു സീസണിൽ, സന്ദർശകരിൽ നിന്ന് വലിയൊരു തുക പ്രവേശന ഫീസായി വാങ്ങിയിട്ടും, ശുചിമുറികളും , വെയ്റ്റിംഗ് സ്ഥലങ്ങളും വൃത്തിരഹിതമായി സൂക്ഷിച്ചത് ശരിയായില്ല. പ്രത്യേകിച്ചും വിദേശികൾ ഉൾപ്പടെയുള്ളവർ വരുന്ന സ്ഥിതിക്ക്. പിന്നെ രാജമലയിലും ഓഫ്‌ലൈൻ ടിക്കറ്റിങ് കൗണ്ടറുകൾ തുടങ്ങാമായിരുന്നു . നിരവധി പേര് ഏറെദൂരം സഞ്ചരിച്ചു വന്നിട്ട് , ടിക്കറ്റു കിട്ടാതെ തിരിച്ചു പോയിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റു വെരിഫിക്കേഷന് ഒരേയൊരു കൗണ്ടർ മാത്രമാണ് ഇപ്പോൾ ഉള്ളത് , അതിനു മുന്നിലാണെങ്കിലും വലിയ ക്യൂവും. കൗണ്ടറുകളുടെ എണ്ണം കൂട്ടിയാൽ നല്ലത്

Wednesday, August 22, 2018

Its time to say thanks


#TogetherWeCan #KeralaFlood #StandWithKerala #DoForKerala


ന്യൂ ജെനറേഷൻ - സാമൂഹ്യ രാഷ്ട്രീയ ബോധമില്ലാത്തവർ, ചുറ്റും നടക്കുന്നതൊന്നും അറിയാതെ മൊബൈലിൽ തലയും കുത്തി ഇരിക്കുന്നവർ, മുടിയും താടിയും നീട്ടി കഞ്ചാവടിച്ചു നടക്കുന്നവർ. ഇത്തരത്തിലുള്ള പല അബദ്ധ  ധാരണകളേയും കാറ്റിൽ പറത്തുന്ന കാഴ്ച്ചകളാണു കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളം കണ്ടത്‌.

ഫ്ലഡ്‌ റിലീഫ്‌ വളണ്ടിയറിങ്ങിന്റെ ഭാഗമായി തിരുവനന്തപുരത്തെ രണ്ടു മൂന്നു ക്യാമ്പുകളിൽ ഞാനും പോയിരുന്നു. ഇവിടങ്ങളിലെ പുതു തലമുറയുടെ ഇടപെടൽ വളരെയധികം അദ്ഭുതകരമായിരുന്നു. ക്യാമ്പ്‌ വളണ്ടിയർമ്മാരിൽ മുക്കാൽ പങ്കും ഇന്നത്തെ തലമുറയിൽ ഉള്ളവർ ആയിരുന്നു. ജാതി മത രാഷ്ട്രീയ വേർതിരിവുകൾ ഇല്ലാതെ എല്ലാവരും  ഒരേ മനസ്സോടെ ആത്മാർഥമായി പ്രവർത്തിക്കുന്നത് കണ്ടു മനസ്സ് നിറഞ്ഞു.  എന്തായാലും , കേരളത്തിന്റെ ഭാവി പുതു തലമുറയിൽ തീർത്തും സുരക്ഷിതമായിരിക്കും എന്ന കാര്യം ഉറപ്പാണ്.

ആപത്തു കാലത്തു കേരളത്തെ കൂടെ നിന്നു കൈപിടിച്ചുർത്തിയ എല്ലാ വളണ്ടിയേഴ്സിനും ഒരായിരം നന്ദി.

വീട്ടിൽ തീ പുകഞ്ഞില്ലെങ്കിലും, ചെറുതായാലും തങ്ങളാൽ കഴിയുന്ന സാധനങ്ങൾ ക്യാമ്പുകളിൽ സംഭാവന ചെയ്യാനായി ഓടിയ എല്ലാ നല്ലവരായ നാട്ടുകാർക്കും, പലപ്പോഴും വണ്ടിക്കൂലി പോലും വാങ്ങാതെ ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ സഹായിച്ച അനന്തപുരിയിലെ ഓട്ടോ / ടാക്സി / ലോറി ചേട്ടൻമ്മാർക്കും, സ്വന്തം ജീവൻ പണയംവച്ചു മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങി നാടിന്റെ അഭിമാനമായി മാറിയ തുമ്പയിലെയും, കോവളത്തെയും, വർക്കലയിലെയും മത്സ്യത്തൊഴിലാളി സഹോദരൻമ്മാർക്കും, എപ്പോ വിളിച്ചാലും കൂടെയെത്തുന്ന സൈന്യത്തിനും, സർവോപരി ഒരു കുടുംബാംഗത്തെപ്പോലെ ക്യാമ്പുകളിൽ വളണ്ടിയേഴ്സിന്റെ കൂടെ നിന്ന തിരുവനന്തപുരത്തിന്റെ സ്വന്തം കളക്ടർ ചേച്ചിക്കും,  ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്‌സിനും തീർത്താൽ തീരാത്തത്രയും നന്ദി

ചെറുതെങ്കിലും എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുവാനായി ഒരു പ്ലാറ്റഫോം തന്ന ട്രിവാൻഡ്രം ഹോപ്പ് ഫൗണ്ടേഷനും താങ്ക്സ് എ ടൺ. പ്രത്യേകിച്ചും വിനോദേട്ടനും , ഗായത്രിക്കും.

കുറച്ചു ദിവസമായി ഫേസ്ബുക്കിലും , വാട്സാപ്പിലും‌ കാണാത്തതിനാൽ 'ജയേഷേ നീ സേഫ്‌ അല്ലെ' എന്നു വിളിച്ചന്വേഷിച്ച എല്ലാ നോൺ മലയാളീ ഫ്രെൻഡ്സിനും ഒരായിരം നന്ദി.

Thanks to all my non-Malayali friends for their support and  prayers showered on us during these bloody floody days

ക്യാമ്പ് പ്രവർത്തനങ്ങൾക്കിടയിൽ നേരിട്ട് കാണാൻ സാധിച്ചില്ല എങ്കിലും , പ്രവർത്തിയിൽ പ്രചോദനമായിത്തീർന്ന ട്രിവാൻഡ്രം സഞ്ചാരിയിലെ സന്നദ്ധ പ്രവർത്തകർക്കും, ഒറ്റദിവസത്തത്തെ പരിചയം കൊണ്ട് ഒരായുസ്സിലേക്കുള്ള ഫ്രണ്ട്ഷിപ്പും തന്നു വണ്ടി കയറിപ്പോയ ഷഫീക്ക് ഭായിക്കും, പ്രളയത്തിൽ പുതുതായി കിട്ടിയ സൗഹൃദങ്ങൾക്കും നന്ദി ..ഒരായിരം നന്ദി

തിരിച്ചു വരും നമ്മൾ, മുൻപത്തേക്കാളും മികച്ചതായി

#LetsUnite