Thursday, November 23, 2023

“ഒരു തമിഴ് കഥ” - Road trip diary – Part 2

Kanyakumari


കന്യാകുമാരി

ഒരു മയിലിൻ്റെ കരച്ചിൽ കേട്ടാണ് രാവിലെ ഞെട്ടിയെണീറ്റത്. ഇന്നലെ വൈകുന്നേരം റൂമിനു വെളിയിൽ  കുറെ മയിലുകളെ കണ്ടിരുന്നു. കെട്ട്യോൾ ട്രാൻസ്ഫർ കിട്ടി തിരുവനന്തപുരം വന്നു താമസം തുടങ്ങിയ സമയം, എന്നും രാവിലെ എട്ടുമണിയോടെ ഞങ്ങളുടെ ക്വാർട്ടേഴ്സിൽ ഇതുപോലെ മയിലിൻ്റെ ശബ്ദം കേൾക്കുമായിരുന്നു. എന്നാലും ഡെയിലിഎട്ട് മണിക്ക് കറക്ടായി കരയുന്ന മയിൽ ഏതാണെന്നുള്ള അന്വേഷണം എത്തി നിന്നത് രാവിലെ വരുന്ന പാൽക്കാരൻ ചേട്ടനിലേക്കാണ്. ചേട്ടൻ്റെ ഹോണിൻ്റെ ശബ്ദമായിരുന്നു അത്. കെട്ട്യോൾ വിചാരിച്ചത് ഞാൻ അവളെ പറ്റിച്ചതാണെന്നാണ്. എന്നാൽ സത്യത്തിൽ ഞാനും അത് മയിൽശബ്ദം ആണെന്നാണ് അത്രയും കാലം വിചാരിച്ചിരുന്നത്. എന്തായാലും ഇന്ന് കേട്ട ശബ്ദം ഒറിജിനൽ മയിലിൻ്റെതു തന്നെയായിരുന്നു.


എണീറ്റ് പല്ലുതേച്ചു സൂര്യോദയം കാണാൻ ഇറങ്ങി. കന്യാകുമാരിയിൽ വന്നിട്ട് സൂരോദയം കാണാതെ തിരിച്ചു പോകുന്നത് എങ്ങനെയാണു ?. ഞങ്ങൾ എത്തുമ്പോഴേക്കും സൺറൈസ് പോയിന്റിലൊക്കെ നല്ല തിരക്കായിട്ടുണ്ട്. ആൾക്കാരെ തട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥ. പ്രത്യേകിച്ചും വാരാന്ത്യം കൂടിയാണല്ലോ. കന്യാകുമാരി പീറിലേക്ക് നടന്നു. കടലിൽ കല്ലിട്ടുണ്ടാക്കിയ ഒരു കടൽപ്പാലമാണിത്. കുറേദൂരം കടലിലേക്ക് നടക്കാം ഇതുവഴി. അതിൻ്റെ അറ്റത്തു സ്ഥാനം പിടിച്ചുകൊണ്ട്  അരുണകിരണ ദർശനത്തിനായി കണ്ണുകൾ പരക്കെ തുറന്നു. അല്പനേരത്തിനുള്ളിൽത്തന്നെ ചക്രവാളത്തിൽ സൂര്യോദയം കണ്ട് തുടങ്ങി. ആളുകൾ ആരവം മുഴക്കിത്തുടങ്ങി. മൊബൈൽ ക്യാമറകൾ ചറപറാ കൺചിമ്മിത്തുറന്നു. ചെറുമഴയത്ത്, ആ തണുത്ത കാറ്റിൽ സൂര്യോദയം കണ്ടത് മറക്കാനാവാത്ത ഒരോർമ്മയായിരുന്നു


ഭഗവതിയമ്മൻ ക്ഷേത്രം

വിശപ്പിൻ്റെ വിളി വന്നു തുടങ്ങിയിരിക്കുന്നു. അടുത്തുള്ള കടയിൽ നിന്ന് നല്ല നെയ്റോസ്റ്റിന്റെ മണം. നേരെയങ്ങു കേറി ആഗ്രഹമറിയിച്ചു. പക്ഷെ ചായേം ദോശയും വരാൻ കുറെയേറെ കാത്തിരിക്കേണ്ടി വന്നു. അത്രക്ക് തിരക്കുണ്ടായിരുന്നു. വരുന്ന വഴി കന്യാകുമാരി ഭഗവതിയമ്മൻ  ക്ഷേത്രത്തിലും കയറി.  ബാണാസുരൻ കന്യാകുമാരി അടക്കി വാണ സമയം, അസുരൻ്റെ ക്രൂരതകളിൽ ദേവൻമാർ നെട്ടോട്ടമോടുന്ന സമയം.  ഭഗവതി ബാണാസുര നിഗ്രഹത്തിനായി കന്യാകുമാരിയിൽ കുമാരിയെന്നപേരിൽ ഭൂജാതയായി. കന്യകയായ ഒരു പെൺകുട്ടിയെ കൊണ്ട് മാത്രമേ ഈ അസുരനെ നിഗ്രഹിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ പെൺകുട്ടി വളർന്നു വരികെ ശിവ ഭഗവാനിൽ ആകൃഷ്ടയായി. ശിവൻ ഭഗവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. സൂര്യോദയത്തിനു മുൻപുള്ള ബ്രഹ്മമുഹൂർത്തമായിരുന്നു കല്യാണസമയമായി തീരുമാനിച്ചിരുന്നത്. കല്യാണത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ശിവൻ പുലർച്ചെ തന്നെ കന്യാകുമാരിക്കടുത്തുള്ള ശുചീന്ദ്രത്തിൽ നിന്ന് വിവാഹത്തിനായി യാത്ര ആരംഭിച്ചു. എന്നാൽ കല്യാണം നടന്നാൽ ദേവിയുടെ ബാണാസുര നിഗ്രഹം നടക്കില്ല എന്ന് മനസ്സിലാക്കിയ  നാരദൻ ഒരു കോഴിയായി കൂവി. കോഴിക്കൂവൽ കേട്ട ശിവൻ നേരം പുലർന്നെന്നും, മുഹൂർത്തം കഴിഞ്ഞുപോയെന്നും കരുതി ശുചീന്ദ്രത്തിലേക്ക് തിരിച്ചു പോയി. എന്നാൽ ഏറെനേരം ശിവനെ കാത്തിരുന്ന കുമാരി താൻ കബളിക്കപ്പെട്ടെന്ന് കരുതി രോഷാകുലയായി. വിവാഹത്തിനായി ഒരുക്കിവച്ച ഭക്ഷണമെല്ലാം വലിച്ചെറിഞ്ഞു. കന്യാകുമാരിയിലാകെ ചിതറിപ്പോയ ഈ  ആഹാരപദാർത്ഥങ്ങൾ ആണത്രേ ഇവിടുത്തെ മണ്ണിനു പലനിറങ്ങൾ നൽകിയത്.  പിന്നീട് കുമാരി ബാണാസുരനെ വധിക്കുകയും ശിവനെ വിവാഹം ചെയ്യുകയുമാണ് ഉണ്ടായത്.ഇതാണത്രേ കന്യാകുമാരി ഭഗവതി അമ്മാൻ ക്ഷേത്രത്തിൻ്റെ ഐതിഹ്യം. ഇതിനോടനുബന്ധിച്ചു മറ്റൊരു കഥകൂടി പ്രചാരത്തിൽ ഉണ്ട്. കുമാരിയുടെ വിവാഹവേഷത്തിലുള്ളതാണ് ഭഗവതിയമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കുമാരിയുടെ മൂക്കുത്തിയിൽ നിന്ന് പ്രതിഫലിക്കുന്ന വെളിച്ചം ഒരിക്കൽ ഒരു നാവികനെ തെറ്റിദ്ധരിപ്പിച്ചു. മൂക്കുത്തിയിലെ വെളിച്ചം ഏതോ ലൈറ്റ് ഹൌസിൽ നിന്നുള്ളതാണെന്നു തെറ്റിദ്ധരിച്ച് അയാൾ കന്യാകുമാരിയിലേക്ക് കപ്പൽ അടുപ്പിക്കുകയും, കരയിലെ കൽക്കെട്ടിലിടിച്ച് കപ്പൽ തകരുകയും ചെയ്തു. ഇതിനെത്തുടർന്ന് വീണ്ടും ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനായി ക്ഷേത്രത്തിലെ കിഴക്കേ വാതിൽ സ്ഥിരമായി അടച്ചിടുകയാണ് ഉണ്ടായത്. വർഷത്തിൽ അഞ്ചുദിവസം മാത്രമാണ് ഇപ്പോൾ ഈ വാതിൽ തുറക്കുന്നത്. ആയിരക്കണക്കിന് ഭക്തരും, സഞ്ചാരികളും ഇന്നിവിടം സന്ദർശിക്കുന്നു. ക്ഷേത്രത്തിൽനിന്ന് പുറത്തിറങ്ങുമ്പോൾ തന്നെ വിവേകാനന്ദപ്പാറയിലേക്ക് ബോട്ട്കയറാൻ ആളുകൾ ക്യൂ നിക്കുന്നത് കാണാമായിരുന്നു. എട്ടുമണിക്കേ ബോട്ട് സർവീസ് തുടങ്ങുകയുള്ളൂ. എന്നാൽ ഇപ്പോൾത്തന്നെ ക്യൂവിൽനിറയെ ആൾക്കാരുണ്ട്. 

വിവേകാനന്ദപ്പാറ 

Vivekananda rock memorial

ബോട്ട് സർവീസ് തുടങ്ങാൻ ഇനിയും സമയം ഉണ്ടായിരുന്നതിനാൽ ഞങ്ങൾ ഗസ്റ്റ് ഹൌസിൽ പോയി റെസ്റ്റ് എടുത്തു തിരിച്ചു വന്നു. വന്നപ്പോഴും ക്യൂവിന് മാറ്റമൊന്നും ഇല്ല. ക്യൂ നീണ്ട് നീണ്ടു പുറത്തെ മെയിൻ റോഡ് വരെ നീളുന്നുണ്ട്. ടിക്കറ്റ് എടുക്കാനുള്ള ക്യൂവിൽ യാത്ര ചെയ്യാനുള്ള എല്ലാ ആളുകളും കേറി നിൽക്കണം എന്നതാണ് മറ്റൊരു പ്രശ്നം. ആരെക്കിലും ഒരാൾ മാത്രം ക്യൂവിൽ നിന്ന് ടിക്കറ്റ് എടുക്കാം എന്ന് വിചാരിച്ചാൽ നടക്കില്ല. അങ്ങനെ ഞങ്ങൾ നാലുപേരും ക്യൂവിൽ കുറെ നേരം വെയിലുകൊണ്ട് നിന്നു. രാവിലെയാണെങ്കിലും നല്ല ചൂടുണ്ട്. കുട്ടികളൊക്കെ അസ്വസ്ഥരായി കരയുന്നു. ക്യൂ വളഞ്ഞുപുളഞ്ഞങ്ങനെ പോകുന്നു. അവസാനം ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ ടിക്കറ്റു കിട്ടി. അമ്പതു രൂപയാണ് ഒരാൾക്ക് നിരക്ക്. 200 രൂപ കൊടുത്താൽ സ്പെഷ്യൽ ടിക്കറ്റു കിട്ടും. അതെടുത്താൽ ടിക്കറ്റ് കൌണ്ടർ വരെയുള്ള വലിയ ക്യൂ ഒഴിവാക്കാം. ടിക്കറ്റ് എടുത്തു വീണ്ടും അടുത്ത ക്യൂവിലേക്ക്. ബോട്ടിൽ കയറാനുള്ള തിരക്കാണ്. രണ്ട് ബോട്ടുകളാണ് ഇവിടെ ഉള്ളത്. അത് തുടർച്ചയായി അങ്ങോട്ടും ഇങ്ങോട്ടും ഷട്ടിൽ അടിച്ചുകൊണ്ടിരിക്കുകയാണ്. വീണ്ടും ഒരുമണിക്കൂറോളം എടുത്തു ബോട്ടിനകത്ത് കയറിപ്പറ്റാൻ. സാധാരണയായി വിവേകാന്ദന്ദപ്പാറയും അതിനടുത്തുള്ള തിരുവള്ളുവർ പ്രതിമയും സന്ദർശിച്ചാണ് ബോട്ട് തിരികെയെത്തിക്കുന്നത്. എന്നാൽ ഇത്തവണ തിരുവള്ളുവർ പ്രതിമയിലേക്കുള്ള പ്രവേശനം അറ്റകുറ്റപ്പണികൾ കാരണം നിർത്തിവച്ചിരിക്കുകയായിരുന്നു. തമിഴ് കവി തിരുവള്ളുവരുടെ സ്മരണാർത്ഥം നിർമ്മിച്ചിട്ടുള്ള, 41 മീറ്റർ ഉയരമുള്ള ഈ പ്രതിമ 2000 ജനുവരി ഒന്നാം തീയതിയാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. കഴിഞ്ഞ തവണ വന്നപ്പോഴും എനിക്കിവിടം സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. കരയിൽ നിന്ന് അഞ്ചുപത് മിനിറ്റിൽ തന്നെ വിവേകാനന്ദപ്പാറയിൽ എത്തും. 20 രൂപ കൊടുത്ത് ഇവിടുത്തെ പ്രവേശനനത്തിനു വീണ്ടും ടിക്കറ്റ് എടുക്കണം. പാവനമായ ഈ പാറയിൽ പാദരക്ഷകൾ അനുവദിച്ചിട്ടില്ല. ചെരുപ്പ് സൂക്ഷിക്കാൻ പ്രത്യേകം സ്ഥലം ഉണ്ട്. ചെരിപ്പിടാതെ ചൂടുപിടിച്ച പാറയിൽ ചവിട്ടുന്നത് ഒരു ബൂംചിക്കാ വൗ വൗ മൊമെൻറ്റ് ആയിരുന്നു. വെയിൽ മാറ്റി നിർത്തിക്കഴിഞ്ഞാൽ വളരെ ശാന്തവും സമാധാനം തരുന്നതുമായ ഒരന്തരീക്ഷമാണ് ഇവിടുത്തേത്. നല്ല തണുത്ത കാറ്റും. വിവേകാനന്ദൻ ധ്യാനത്തിനായി ഈ സ്ഥലം തിരഞ്ഞെടുത്തതിൽ അദ്ഭുതമില്ല. മൂന്നു ദിനരാത്രങ്ങളാണത്രെ വിവേകാനന്ദൻ ഇവിടെ ധ്യാന നിമഗ്നനായിരുന്നത്. സ്വാമി വിവേകാനന്ദൻ്റെ സ്മരണാർത്ഥം ഇവിടെ 1970-ൽ ഒരു സ്മാരകം നിർമ്മിച്ചു വിവേകാനന്ദൻ്റെ ഒരു പൂർണകായ പ്രതിമയും ഇതിനകത്തുണ്ട്. ഇതിൻ്റെ ഒരു ധ്യാനമുറിയും പണി കഴിപ്പിച്ചിട്ടുണ്ട്. സന്ദർശകർക്ക് ധ്യാനിക്കാനായി ഈ മുറി ഉപയോഗപ്പെടുത്താം.  

വെയിൽ കനക്കും മുൻപ് ഞങ്ങൾ അവിടെനിന്നും ഇറങ്ങി. എന്നാലും ഉള്ളവയിലിൻ്റെ കാഠിന്യത്തിൽ തന്നെ  എല്ലാരും തളർന്നിരുന്നു. വെളിയിൽ എത്തി ഒരു ജ്യൂസും കുടിച്ച് നേരെ ഗസ്റ്റ്ഹൌ സിലേക്ക് വിട്ടു. ഊണ് അവിടെ നേരത്തെ തന്നെ വിളിച്ചു പറഞ്ഞിരുന്നു. ഭക്ഷണവും കഴിച്ചു ഒരുറക്കവും പാസ്സാക്കി ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് നടന്നു.


കന്യാകുമാരി ലൈറ്റ് ഹൌസ് 

Kanyakumari light house

ഞങ്ങളുടെ ഗസ്റ്റ് ഹൌസിൻ്റെ നേരെ മുൻപിൽ തന്നെയായിരുന്നു കന്യാകുമാരിയിലെ ലൈറ്റ്  ഹൌസ്. സാധാരണ ഞാൻ കണ്ടിട്ടുള്ള ലൈറ്റ് ഹൌസുകളിൽ നിന്നും ഒരൽപ്പം വ്യത്യസ്തമാണ് ലൈറ്റ് ഹൌസ്. വൃത്താകൃതിയിലുള്ള ഗോപുരമാണ് ഒട്ടുമിക്കയിടങ്ങളിലും കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ ചതുരാകൃതിയിലുള്ള ഗോപുരമാണ്. അതിനു മുകളിൽ റഡാർ പോലെ എന്തോ ഒന്ന് കറങ്ങുന്നുണ്ട്. അതിനു താഴെയാണ് കറങ്ങുന്ന ലൈറ്റ് ഉള്ളത്. മുകളിലേക്ക് കയറാൻ ലിഫ്റ്റ് സൗകര്യമുണ്ട്. ഗ്ലാസ് ചുമരുകളുള്ള ലിഫ്റ്റിൽ പതിയെ മുകളിലോട്ട് പോകുമ്പോൾ പതുക്കെ കന്യാകുമാരിയുടെ പനോരാമിക് ദൃശ്യം വ്യക്തമായി തുടങ്ങും. സന്ദർശകർ കുറവായതിനാൽ കുറേനേരം ഞങ്ങൾ അവിടെ ചിലവഴിച്ചു.


മായാപുരി മെഴുകു മ്യൂസിയം

Mayapuri wax museum

കന്യാകുമാരി റെയിൽവെ സ്റ്റേഷൻ എൻട്രൻസിനടുത്തായാണ് മായാപുരി സ്ഥിതി ചെയ്യുന്നത്.ഇന്ത്യയിലെ തന്നെ പ്രശസ്തനായ മെഴുകു ശില്പി, മലയാളിയായ സുനിൽ കാന്തല്ലൂരാണ് ഇവിടെ ഇങ്ങനെ ഒരു വാക്സ് മ്യൂസിയം ഒരുക്കിയത്. ലോക പ്രശസ്തമായ മാഡം തുസാഡ്സ് മെഴുകു മ്യൂസിയം പോയിക്കാനാണ് പറ്റാത്തതുകൊണ്ട് ഈ മ്യൂസിയം എന്നെ തൃപ്തിപ്പെടുത്തി. എപിജെ അബ്ദുൽ കാലം, അമിതാബ് ബച്ചൻ ,ഐൻസ്റ്റീൻ, ഒബാമ അങ്ങനെ ഒരുപാട് പ്രമുഖരുടെ മെഴുകു പ്രതിമകൾ ഇവിടെ കാണാം, ഇത് കൂടാതെ ഒരു 3D ആര്ട്ട് ഗാലറി, VR തിയേറ്റർ, 9D മൂവീ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. മെഴുകു മ്യൂസിയം മാത്രമായി 120 രൂപയാണ് ടിക്കറ്റ് നിരക്ക്. എല്ലാം വേണെമെന്നുണ്ടെങ്കിൽ 400 രൂപയുടെ കോംബോ ടിക്കറ്റെടുക്കാം. അവിടെത്തെ സ്റ്റാഫുകൾ മിക്കവരും മലയാളികളാണ്. സുനിൽ കാന്തല്ലൂരിന് തിരുവനന്തപുരത്തും ഒരു മെഴുകു മ്യൂസിയം ഉണ്ട്.


ത്രിവേണി സംഗമം

മെഴുകു മ്യൂസിയത്തിൽ നിന്നിറങ്ങി ഒരു ചായയും കുടിച്ചു ഞങ്ങൾ നേരെ ചെന്നത് ത്രിവേണി സംഗമം കാണാനായിട്ടാണ്. അറബിക്കടലും , ഇന്ത്യൻ മഹാസമുദ്രവും , ബംഗാൾ ഉൾക്കടലും ഒന്നിച്ചു ചേരുന്നിടം. ഇന്നൊരല്പം രൗദ്രഭാവത്തിലാണ് കടലുള്ളത്, എന്നാലും ആളുകൾ വെള്ളത്തിലിറങ്ങി സ്നാനം ചെയ്യുന്നുണ്ടായിരുന്നു. അതിന് പുറകിലായി ഒരു കൽമണ്ഡപമുണ്ട്. കുറേപ്പേർ അവിടെയും ഇരുന്നു വിശ്രമിക്കുന്നുണ്ട്. കടൽക്കാറ്റേറ്റ് ഇങ്ങനെ നിൽക്കുമ്പോൾ സമയം പോകുന്നത് അറിയുന്നില്ല. ഇരുട്ടവാറായി. ഞങ്ങൾ മുന്നോട്ടു നീങ്ങി. അതിനടുത്തായി കുറെ കൊച്ചുകൊച്ചു കടകളുണ്ട്. കന്യാകുമാരിയുടെ ഓർമ്മക്കായി എന്തെങ്കിലും വാങ്ങിക്കണമെന്നു വിചാരിക്കുകയായിരുന്നു. എല്ലാത്തിനും നല്ല വിലക്കുറവാണ്. ആവശ്യത്തിലേറെ സാധനങ്ങൾ വാങ്ങിച്ചു. ഷെല്ലുകൊണ്ടുള്ള മാലയും, വളയും, അലങ്കാരവസ്തുക്കളും  അങ്ങനെ കുറെ.

Triveni Sangamam

ഇരുട്ടുവീണിരിക്കുന്നു. കടൽത്തീരത്തായി ഒരു ഫുഡ്കോർട്ടുണ്ട്, Sea shore food court. സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, സീ ഫുഡ്, ചാട്ട്, വെജിറ്റേറിയൻ എല്ലാത്തിനും പ്രത്യേകം , പ്രത്യേകം കൗണ്ടറുകൾ ഉണ്ട്. എല്ലാത്തിനുംകൂടി ഒരു ബില്ലിംഗ് കൌണ്ടർ ആണുള്ളത്. ആദ്യമേ ബില്ലിംഗ് കൗണ്ടറിൽ പൈസ കൊടുത്തു ഒരു പ്രീപെയ്ഡ് കാർഡ് മേടിക്കണം. അത് വച്ചാണ് ഇവിടുത്തെ കൗണ്ടറുകളിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യുന്നത്. ഓർഡർ തുകക്കനുസരിച്ചു കാർഡിൽനിന്നും ബാലൻസ് കുറയ്ക്കും. പ്രീപെയ്ഡ് കാർഡിൽ ബാലൻസ് ബാക്കിയുണ്ടേൽ അത് റീഫണ്ട് ചെയ്തെടുക്കാം. ഇവിടെ ഫുഡിന് റേറ്റ് ഒരൽപം കൂടുതലാണ്, എന്നാൽ ആംബിയൻസും, സർവീസും അതിനെ ഒരു പരിധിവരെ മറച്ചുവയ്ക്കും. ഫുഡും കഴിച്ച് നേരെ ഗസ്റ്റ് ഹൌസിലേക്ക് വിട്ടു. ഇനി നല്ലൊരുറക്കം പാസാക്കണം. നാളെ രാവിലെ കന്യാകുമാരിയിൽ നിന്നും യാത്ര തിരിക്കും. തിരുനെൽവേലി - തൂത്തുക്കുടി വഴി ധനുഷ്കോടി ചെന്നെത്തണം. അപ്പോ അതിൻ്റെ വിശേഷങ്ങളുമായി അടുത്ത ഭാഗത്തിൽ കാണാം.


(തുടരും)


#oru_tamizh_kadha

#tn_road_trip_diary_part_2


Friday, October 27, 2023

“ഒരു തമിഴ് കഥ” - Road trip diary – Part 1

Sundarapandyapuram
"അപ്പൊ എല്ലാം കൂടി എത്രയായി അണ്ണാ ?”

"450 രൂപാ സാർ"

“നാന്, അച്ഛൻ, അമ്മ,, കെട്ട്യോള് , ഞങ്ങളെല്ലാം ഒരു ബെൽറ്റ്,  നിങ്ങള് കൊറച്ച് കമ്മി ചോയ്ക്ക്”

"ഇല്ല സാർ നാനൂറ്റമ്പത്" - അണ്ണൻ വിടുന്ന മട്ടില്ല.


അഡെങ്കപ്പാ ..!  സുന്ദരപാണ്ട്യപുരത്തെ സ്കൂട്ടറിൽ പനനൊങ്ക് വിൽക്കുന്ന ചേട്ടന്റെ കൈയിൽ നിന്ന് രണ്ട് നൊങ്ക് വാങ്ങിച്ചു കുടിച്ചു. അതിനാണീ 450 രൂപാ പറഞ്ഞത്. ലുലു മാളീന്നു ജ്യൂസ് കുടിച്ചാൽ പോലും ഇത്രേം പൈസ ആകത്തില്ല. സാധാരണ റോഡ്സൈഡിലെ കടക്കാരിൽ നിന്ന് ഡിസ്കൗണ്ട് ചോദിക്കാറില്ല, കാരണം അവരെല്ലാം ജീവിക്കാൻവേണ്ടി പണിയെടുക്കുന്നവരാണ്. എന്നാൽ ഇയാൾ ശരിക്കും ആളെ പറ്റിക്കാൻ ഇറങ്ങിയിരിക്കുകയാണ്. അറിയാത്ത സ്ഥലമാണ്, ഞങ്ങൾക്കാണെൽ അവിടെ വണ്ടി പാർക്ക് ചെയ്തിട്ട് പോകേണ്ടതുമാണ്. ഇയാളെങ്ങാനും കാറ്റഴിച്ചു വിട്ടാൽ പണിയാകും. അവസാനം  350 രൂപ കൊടുത്തു. അങ്ങനെ നൈസ് ആയിട്ട് പറ്റിക്കപ്പെട്ടിട്ടും അതിൻ്റെ അഹങ്കാരമൊന്നും പുറത്തു കാണിക്കാതെ ഞങ്ങൾ സൂര്യകാന്തിപ്പാടത്തേക്കിറങ്ങി. 

പറഞ്ഞു വരുന്നത്, ഒരാഴ്ച നീണ്ടു നിന്ന ഞങ്ങളുടെ ദക്ഷിണ തമിഴ്നാട്  റോഡ് ട്രിപ്പിനെക്കുറിച്ചാണ്. കുറച്ചു കാലമായി ഒരു ലോങ്ങ് റോഡ് ട്രിപ്പടിക്കാനായി പ്ലാൻ ചെയ്യുന്നു. രണ്ട് വര്ഷം മുൻപ് പോയ കർണാടക ട്രിപ്പിന് ശേഷം പിന്നെ ലോങ്ങ് ഡ്രൈവ് ഉണ്ടായിട്ടില്ല. ആ പരാതി ഇത്തവണ തീർത്തേക്കാം എന്ന് കരുതി. അൾട്രോസ് ഒരാഴ്ച മുന്നേ തന്നെ സർവീസ് ചെയ്ത് റെഡിയാക്കി വച്ചു. കാറിന്റെ ബാറ്ററി ഇടക്കിടെ പ്രശ്നം ഉണ്ടാക്കുന്നുണ്ടായിരുന്നു. അതും പുതിയത് വാങ്ങി വച്ചു. ഇത്തവണത്തെ ട്രിപ്പിന് കെട്ട്യോൾ മാത്രമല്ല, സുമതിക്കുട്ടിയും , ചന്ദ്രുവും കൂടെയുണ്ട്. അച്ഛനും, അമ്മയും ഇത്രയും ദിവസം തുടർച്ചയായി ഇതുവരെ യാത്ര ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെ അവർക്ക് അധികം സ്ട്രെയിൻ ഇല്ലാത്ത രീതിയിലൊരു യാത്രയാണ് പ്ലാൻ ചെയ്യേണ്ടിയിരുന്നത്. കൂടുതൽ സ്ഥലങ്ങൾ കാണുന്നതിനേക്കാൾ ഓരോ സ്ഥലങ്ങളും സമയമെടുത്തു സന്ദർശിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അങ്ങനെയാണ് കന്യാകുമാരി - തിരുനെൽവേലി - രാമേശ്വരം - ധനുഷ്കോടി - തെങ്കാശി റൂട്ടിലേക്ക് യാത്ര ചെന്നെത്തിയത്. ഈ റൂട്ടിൽ പോയി വരാൻ തിരുവനന്തപുരത്തു നിന്ന് ഏകദേശം ആയിരം കിലോമീറ്ററേ ആകുന്നുള്ളൂ. അത് മാത്രവുമല്ല അച്ഛനോ , അമ്മക്കോ യാത്രക്ക് ബുദ്ധിമുട്ടുണ്ടായാൽ ഏതു പോയിന്റിൽ നിന്നും തിരിച്ചു വരികയുമാകാം.


Chitharal jain temple

അങ്ങനെ സെപ്റ്റംബർ മാസത്തിലെ രണ്ടാം ശനിയാഴ്ച രാവിലെ വീട്ടീന്ന് ഒരു കട്ടനും അടിച്ചു ഏഴുമണിയോടെ ഞങ്ങൾ യാത്ര തുടങ്ങി. തിരുവനന്തപുരം കോവളം ബൈപ്പാസും പിന്നിട്ട് പാറശാലയിൽ പ്രഭാത ഭക്ഷണത്തിനായി ഒരു ബ്രേക്ക് എടുത്തു. തിരുവല്ലം ടോൾ പ്ലാസയിൽ ഇപ്പൊ 150 രൂപയാണ് ഒരു വശത്തേക്ക് വരുന്ന ടോൾ. ഒന്നാമത്തേത് റോഡുപണി മുഴുവനായും പൂർത്തിയായിട്ടില്ല. ഇങ്ങനെയൊരു റോഡിൽ 150 ഒരൽപം കൂടുതലല്ലേ ഒന്നൊരു സംശയം ഇല്ലാതില്ല. അങ്ങനെ ബ്രേക്ഫാസ്റ്റും കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു. ആദ്യ ലക്ഷ്യം ചിതറാൽ ജെയിൻ ടെമ്പിൾ ആണ്.


ചിതറാൽ ജെയിൻ ടെമ്പിൾ

ചിതറാൽ മലൈ കോവിൽ എന്നും ഈയിടം അറിയപ്പെടുന്നുണ്ട്. മാർത്താണ്ഡം ടൗണിൽ നിന്ന് ഏകദേശം അഞ്ചാറു കിലോമീറ്ററേ ഉള്ളൂ ഇങ്ങോട്ട്. ഞങ്ങൾ എത്തുമ്പോൾ തന്നെ ഒരുപാടുപേർ അവിടെ ഉണ്ടായിരുന്നു. സ്കൂൾ ടൂർ വന്ന ഒരുകൂട്ടം കുട്ടികളും , കൂടാതെ ഒറ്റയും തെറ്റയുമായി വന്ന കുറെപ്പേരും. താഴെ വണ്ടി പാർക്ക് ചെയ്തു എൻട്രൻസിലെ രെജിസ്റ്ററിൽ പേരും , മൊബൈൽ നമ്പറും എഴുതിക്കൊടുത്തു ഞങ്ങൾ മുകളിലേക്ക് കേറി. പാർക്കിങ് ഫീയുണ്ട്. ഫീസ് പിരിക്കുന്നത് താഴെ കട നടത്തുന്ന ചേച്ചിയാണ്. ഞാനിവിടെ കുറച്ചു വർഷങ്ങൾക്കുമുൻപ് വന്നിട്ടുണ്ട്. അന്ന് വന്നതിനേക്കാൾ ഒരുപാട് മാറ്റം എനിക്കിവിടെ കാണാനായി. ഇപ്പൊ ഇവിടെ നല്ല രീതിയിൽ പരിപാലിച്ചുപോരുന്നുണ്ട്. ഒരു പത്തുപതിനഞ്ചു മിനിറ്റോളം മുകളിലേയ്ക്ക് നടന്നു കയറാനുണ്ട്. മുകളിൽ ഒരു വലിയ ആൽമരമുണ്ട്. ഞങ്ങൾ ഒരല്പനേരം അതിന്റെ ചുവട്ടിൽ ചിലവഴിച്ചു, തുടർന്ന് മലൈ കോവിലിലേക്ക് കയറി. കയറി ചെല്ലുമ്പോൾ ആദ്യം കാണുന്നത് ഒറ്റക്കല്ലിൽ കൊത്തിയുണ്ടാക്കിയ ഒരു ചുമരാണ്. ചുമരിനുമുന്പിൽ ഒരു ചെറിയ മണ്ഡപവുമുണ്ട്. ആ ചുമരിൽ ജൈനമതക്കാരുടെ ചില ചിഹ്നങ്ങളും ഇരുപത്തിനാല് തീർത്ഥങ്കരമ്മാരുടെ രൂപങ്ങളും കൊത്തിയിട്ടിട്ടുണ്ട്, അക്കാലത്തെ ദക്ഷിണേന്ത്യയിലെ ജൈനമതത്തിന്റെ സ്വാധീനം ചൂണ്ടിക്കാണിക്കുന്നരീതിയിൽ. ജൈനൻമ്മാരുടെ സ്വാധീനം കുറഞ്ഞതിനുശേഷത്തെ പതിമൂന്നാം നൂറ്റാണ്ടോടെ ഇവിടം ഒരു ഭഗവതി ക്ഷേത്രമായി രൂപാന്തരംപ്രാപിച്ചു. ജൈനമണ്ഡപത്തിൽ നിന്ന് താഴേക്കിറങ്ങി മുന്നോട്ട് പോയാൽ ഭഗവതി ക്ഷേത്രം കാണാനാകും.

Chitharal jain temple

ക്ഷേത്രത്തിനു മുൻപിൽ പാറപ്പുറത്തു നിർമ്മിച്ച ഒരു കുളവും. പാറപ്പുറത്തായിരുന്നിട്ടുകൂടിയും കുളത്തിൽ നിറയെ വെള്ളമുണ്ടായിരുന്നു. കഴിഞ്ഞതവണ വന്നപ്പോൾ ക്ഷേത്രത്തിനകത്തു പ്രവേശിക്കാൻ സാധിച്ചിരുന്നു. ഇത്തവണ ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. ക്ഷേത്ര മുറ്റത്ത് നല്ല തണലും, നല്ല കാറ്റും ഉണ്ടായിരുന്നു, കുറേനേരം അങ്ങിനെ വെറുതെ ഇരിക്കാൻ തോന്നുന്ന രീതിയിൽ. അൽപ്പനേരം അവിടെ ചിലവഴിച്ച് ഞങ്ങൾ തിരിച്ചിറങ്ങി.




പദ്മനാഭപുരം പാലസ് 

ഇന്ത്യയിലെ തടിയിൽ തീർത്ത ഏറ്റവും വലിയ കൊട്ടാരമായ പദ്മനാഭപുരം പാലസിലേക്ക് ചിതറാലിൽ നിന്ന് ഏകദേശം പതിനഞ്ചുകിലോമീറ്ററോളം ദൂരമേ ഉള്ളൂ. തമിഴ് നാട്ടിലാണെങ്കിലും കൊട്ടാരത്തിന്റെ നോക്കി നടത്തിപ്പും ഉടമസ്ഥാവകാശവും കയ്യാളുന്നത് കേരളം സർക്കാരാണ്. തിരുവിതാംകൂറിൻ്റെ രാജാക്കൻമാരുടെ പഴയ തലസ്ഥാനമായിരുന്നു ഇവിടം.  കേരള വാസ്തുശൈലിയിലുള്ള  മനോഹരമായൊരു നിർമിതി തന്നെയാണിത്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണിത് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ചരിത്രാന്വേഷികൾക്ക് ഒരിക്കലും ഒഴിവാവാക്കാൻ സാധിക്കാത്ത ഒരിടമാണിത്. പതിനേഴാം നൂറ്റാണ്ടിനും , അതിനും മുൻപുള്ള ഒട്ടേറെ പുരാവസ്തുക്കൾ ഇവിടെ കാണാൻ  സാധിക്കും. കേരളീയ വാസ്തുവിദ്യയുടെ മകുടോദാഹരണം എന്ന് നിസ്സംശയം വിശേഷിപ്പിക്കാം.  കൊട്ടാരത്തിലേക്ക് എത്തുന്ന വഴിയിൽ മൊത്തം പലതരം കച്ചവടക്കാരാണ്. സുവനീറുകളും, കാഴ്ചവസ്തുക്കളും വിൽക്കുന്നരാൽ നിറഞ്ഞിരിക്കുന്നു റോഡിന്റെ ഇരു വശങ്ങളും. കൊട്ടാരമുറ്റം വളരെ വലുതാണ്. കൊട്ടാരത്തിനകത്ത് പാദരക്ഷകൾ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല. ചെരിപ്പും , ഷൂസും സൂക്ഷിക്കാനായി പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊട്ടാരമുറ്റത്തിന്റെ ഇടതുഭാഗത്തുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റുമെടുത്തു ഞങ്ങൾ ഉള്ളിലേക്ക് കയറി.

Padmanabhapuram Palace

നേരെക്കാണുന്ന പൂമുഖ മാളികയിൽ ആദ്യം നമ്മെ ആകർഷിക്കുന്നത് ഒരു കുതിരക്കാരൻ തൂക്കുവിളക്കാണ്. ഗുരുത്വാകർഷണം ഉപയോഗപ്പെടുത്തി ബാലൻസ് ചെയ്തു വച്ചിരിക്കുന്ന ഒരു വിളക്ക്. പൂമുഖ മാളികയുടെ മുകൾവശത്തെ മച്ചിൽ നിറയെ പൂക്കൾ കൊത്തി വച്ചിട്ടുണ്ട്. മരത്തിൽ കൊത്തിയ പൂക്കൾ ഓരോന്നും വ്യത്യസ്തങ്ങളാണ്. പൂമുഖത്തിന്റെ ഇടതു ഭാഗത്തായി ഒരു ചെറിയ ഗോവണി. അത് വഴിയാണ് മുകൾ നിലയിലേക്ക് കയറുന്നത്. കയറുമ്പോൾ തല മുകളിൽ ഇടിക്കാതിരിക്കാൻ സൂക്ഷിക്കണം. പുറത്തെ ചൂട് ഒട്ടും തന്നെ കൊട്ടാരത്തിനകത്ത് അറിയുന്നില്ല. കിളിവാതിലുകൾക്കിടയിലൂടെ കടന്നുവരുന്ന കാറ്റ് കൊട്ടാരത്തിനകം തണുപ്പിച്ചുകൊണ്ട് പുറത്തുപോകുന്നു. ഏക്കറുകളോളം നീണ്ടു കിടക്കുന്ന കൊട്ടാരവളപ്പിൽ  തായ് കൊട്ടാരം എന്നറിയപ്പെടുന്ന ഭാഗമാണ് ആദ്യം നിർമ്മിച്ചത്. മറ്റുള്ള കെട്ടിടങ്ങളെല്ലാം ഇതിൽനിന്നു കൂട്ടിച്ചേർത്തുണ്ടാക്കിയതാണ്. മുന്നൂറു വർഷത്തോളം പഴക്കമുള്ളൊരു മണിമേടയും ഇവിടെയുണ്ട്. ഇവിടുത്തെ ഘടികാര ശബ്ദം കൊട്ടാരത്തിൻ്റെ മൂന്നു കിലോമീറ്ററോളം ചുറ്റളവിൽ കേൾക്കാൻ കഴിയുമായിരുന്നത്രെ. രാജാക്കൻമാരുടെയും മറ്റും വാസസ്ഥലം, പ്രജകളുമായി സംവദിക്കുന്നിടം, ഭരണകാര്യങ്ങൾ നിർവഹിക്കുന്നിടം, നൃത്തശാല, ഭോജനശാല, കുളിക്കടവ്, കുശിനി അങ്ങനെ ഒരുപാട് ഭാഗങ്ങൾ ഈ കൊട്ടാരത്തിനുണ്ട്. കൊട്ടാരത്തിന്റെ മുകൾ നില പദ്മനാഭ സ്വാമിക്കായി മാറ്റിവച്ചിരുന്നു. കൊട്ടാരത്തിലെ തെക്കേ തെരുവിലേക്കായി മുഖം തുറക്കുന്ന അമ്പാരി മുഖപ്പ് ഇവിടുത്തെ മറ്റൊരാകർഷണമാണ്. കൊട്ടാരത്തിനു പുറത്തെ ഘോഷയാത്രകൾ രാജാവും പരിവാരങ്ങളും വീക്ഷിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. കല്ലിൽ കൊത്തിയ  തൂണുകളോടുകൂടിയ നവരാത്രി മണ്ഡപവും സഞ്ചാരികളെ ആകർഷിക്കും. നവരാത്രി മണ്ഡപത്തിന്റെ അറ്റത്ത് ഒരു ക്ഷേത്രവും നിലകൊള്ളുന്നു. കൊട്ടാരത്തിന്റെ ചുമരുകളിൽ പെയിന്റിങ്ങുകളും, മരത്തിലെയും കല്ലിലെയും കൊത്തുപണികളും പഴയകാലത്തിന്റെ കലാനൈപുണ്യം വിളിച്ചോതുന്നു.

Padmanabhapuram Palace

ഉച്ചക്ക് 12:30 മുതൽ രണ്ട് മണി വരെ സന്ദർശനം അനുവദിച്ചിട്ടില്ല. ഉച്ചക്ക് കൊട്ടാരം അടയ്ക്കുന്നതിന് മുൻപായി ഞങ്ങൾ പുറത്തിറങ്ങി. നടന്നു വണ്ടിക്കടുത്തേക്ക് നടക്കുമ്പോൾ എവിടെ നിന്നോ നല്ല മീൻ വറുക്കുന്ന മണം വരുന്നു. മണത്തിനുപുറകേ പോയപ്പോൾ ചെന്നെത്തിയത് ഊട്ടുപുര മെസ്സിലേക്ക്. അവിടുന്നു നല്ല മീനും ചോറും കഴിച്ചു ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് വണ്ടി തിരിച്ചു. 

ഉച്ച കഴിയുമ്പോഴേക്കും തന്നെ ഞങ്ങൾ കന്യാകുമാരിയിൽ എത്തി. CPWD ഗസ്റ്റ് ഹൌസിൽ താമസം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. ചെക്കിൻ ചെയ്തു നല്ലൊരു ഉച്ചയുറക്കം പാസ്സാക്കി. വൈകുന്നേരമായപ്പോൾ പതുക്കെ എണീറ്റ് സൺസെറ്റ് കാണാനിറങ്ങി. സൂര്യോദയസ്തമയങ്ങൾ ഒരേസ്ഥലത്തു നിന്ന് കാണാവുന്ന അപൂർവം ചില സ്ഥലങ്ങളിലൊന്നാണ് കന്യാകുമാരി. സൂര്യാസ്തമയം കാണാൻ നല്ല തിരക്കുണ്ടായിരുന്നു. വിശാലമായ കടൽക്കരയിൽ ഇരുന്നുകൊണ്ട് ചക്രവാളസീമയിലേക്ക് സൂര്യൻ പതുക്കെ മറഞ്ഞുപോകുന്നത് കാണാൻ നല്ല ചന്തമുണ്ടായിരുന്നു. തിരികെ വീണ്ടും ഗസ്റ്റ് ഹൌസിലേക്ക്. രാത്രിഭക്ഷണവും കഴിച്ചു ഉറങ്ങാൻ കിടന്നു. യാത്രാക്ഷീണം ഉണ്ടായിരുന്നതിനാൽ പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി. 

കന്യാകുമാരിയിലെ കൂടുതൽ വിശേഷങ്ങൾ അടുത്ത പാർട്ടിൽ.


(തുടരും)  


#oru_tamizh_kadha

#tn_road_trip_diary_part_1


Saturday, December 31, 2022

ആൻഡമാൻ ഡയറി - Part 4 (അവസാന ഭാഗം)

Havelock Vijayanagar beach

ഹാവ്ലോക്ക്ൽ ഞങ്ങൾ താമസിച്ചത് വിജയനഗർ ബീച്ചിന്റെ ഓരത്തുള്ള ഒരു റിസോർട്ടിലായിരുന്നു. രണ്ട് ദിവസമായി ഹാവ്ലോക്ക്ൽ എത്തിയിട്ടെങ്കിലും ഇതുവരെ ആ ബീച്ചിൽ ഞങ്ങൾ പോയിട്ടില്ല. ഇന്ന് ഇവിടുത്തെ അവസാന ദിവസമാണ്. അതുകൊണ്ട് നേരം പുലർന്നപ്പോ തന്നെ മറ്റൊന്നും ആലോചിക്കാതെ നേരെ ബീച്ചിലേക്ക് നടന്നു. ഇന്നലെ രാത്രി കടൽക്കാറ്റൊക്കെ കൊണ്ട് ഇവിടെ വന്നിരിക്കാൻ പ്ലാൻ ഇട്ടതായിരുന്നു. എന്നാൽ ബീച്ചിൽ വെളിച്ചമില്ലാത്തതിനാലും, മറ്റാരും തന്നെ അവിടെ ഇല്ലാത്തതിനാലും  ഒറ്റക്കിരിക്കാൻ ഇച്ചിരി പേടി തോന്നി. അതിനാൽ കാറ്റുകൊള്ളൽ രാവിലത്തേക്ക് മാറ്റിവച്ചതായിരുന്നു. ബീച്ചിൽ എത്തിയപ്പോൾ കടൽ കുറെയേറെ ഉൾവലിഞ്ഞിരിക്കുന്നു. ഇവിടെ ഇങ്ങനെയാണ്. രാത്രി ഉൾവലിയുന്ന കടൽ നേരം വെളുക്കുമ്പോൾ കുറേശ്ശേയായി തിരികെ വരും. വിജയനഗർ ബീച്ചിൽ മണലിന് പകരം പാറക്കൂട്ടങ്ങളാണ് കൂടുതൽ. വെള്ളമൊഴുകി പല ആകൃതികളിൽ രൂപപ്പെട്ട പാറക്കൂട്ടങ്ങൾ. വേലിയേറ്റത്തിൽ സമയമായതിനാൽ പാറക്കല്ലുകൾക്കിടയിലൂടെ കടൽ പതുക്കെ കരയിലേക്ക് കയറിക്കയറി വരുന്നത് കാണാമായിരുന്നു,രണ്ട് - മൂന്നു മണിക്കൂറോളം ഞങ്ങൾ അവിടെ ചിലവഴിച്ചു. പിന്നെ തിരിച്ചുപോയി കുളിച്ചു കുട്ടപ്പൻമ്മാരായി ബ്രെക്ഫാസ്റ് കഴിച്ചു.


കാലാപത്ഥർ ബീച്ച്

Havelock Kalapathar

പോർട്ട് ബ്ലെയറിലേക്കുള്ള ഞങ്ങളുടെ ഫെറി ഉച്ചക്കാണ്. റിസോർട്ടിൽ നിന്ന് രണ്ട് സ്‌കൂട്ടറുകളിലായി ഞങ്ങൾ നാലു പേരും കാലാപത്ഥർ ബീച്ച് കാണാൻ ഇറങ്ങി. മറ്റു സ്ഥലങ്ങളെല്ലാം തന്നെ ഞങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ട് തീർത്തിട്ടുണ്ട്. ഇനി ഇതും കൂടിയേ ഹാവ്ലോക്ക്ൽ ബാക്കിയുള്ളൂ. കാലാപത്ഥർലേക്ക് പോകുന്ന വഴിയേ ഒട്ടേറെ മനോഹരങ്ങളായ കടൽത്തീരങ്ങൾ കണ്ടു. ഫെറി കയറാൻ സമയം ഇനിയും ബാക്കി കിടക്കുന്നതിനാൽ എല്ലായിടത്തും വണ്ടി നിർത്തിയാണ് ഞങ്ങൾ സഞ്ചരിച്ചത്. കാലാപത്ഥർ ബീച്ചിൽ എത്തുമ്പോഴേക്കും സമയം പതിനൊന്നു മണി അവാറായിരുന്നു. വീതി കുറഞ്ഞ കരയോട് കൂടിയ ഒരു ബീച്ചാണിത്. ഇനിയിപ്പോ വേലിയേറ്റം കാരണമാണോ കരക്ക് വീതി കുറഞ്ഞത് എന്നറിയില്ല. ബീച്ചിന്റെ ഒരു കോണിലായി ഒരു വലിയ കറുത്ത പാറക്കെട്ടുണ്ട്. അതിനാലായിരിക്കാം ഈ ബീച്ചിന് കാലാപത്ഥർ എന്ന പേര് കിട്ടിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.    

ബീച്ചിന്റെ എൻട്രൻസിലായി ഒരു ചെറിയ പാർക്ക് പോലെയുള്ള സ്ഥലമുണ്ട്. ഒരു മരത്തിന്റെ മുകളിൽ ഒരു വലിയ ഏറുമാടവും. സീസൺ അല്ലാത്തതിനാലാണോ എന്നറിയില്ല, പാർക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പരിചയപ്പെട്ട കാർത്തികിനെയും, കുടുംബത്തെയും ഇന്നിവിടെ വീണ്ടും കണ്ടു. കാലാപത്ഥർ-ൽ കുറെയേറെ ചെറിയ കടകളുണ്ട്. ഭക്ഷണവും, സുവനീറുകളും, ഗിഫ്റ്റ് ഐറ്റംസും വിൽക്കുന്നവ. പൊതുവെ ഹാവ്ലോക്ക്-ൽ സാധനങ്ങൾക്കൊക്കെ കനത്ത വിലയാണ്. പാക്കറ്റ് ഐറ്റംസ് പോലും MRP യെക്കാൾ കൂടിയ വിലക്കാണ് വിൽക്കുന്നത്. എന്നാൽ ഇവിടുത്തെ കടകളിൽ താരതമ്യേനെ കുറഞ്ഞ വിലയെ അവർ ഈടാക്കിയുള്ളൂ. അതൊരല്പം അത്ഭുതപ്പെടുത്തുന്നതായിരുന്നു. നാട്ടിലേക്കായി കുറച്ചേറെ സാധനങ്ങൾ ഞങ്ങൾ ഇവിടെ നിന്നും വാങ്ങിച്ചു. സമയം ഉച്ചയായതിനാൽ ഭക്ഷണവും ഇവിടുന്നു കഴിക്കാമെന്നു കരുതി. കുറച്ചു പ്ലേറ്റ് നൂഡിൽസും, മോമോസും, പിന്നെ രണ്ട് മൂന്നും കരിക്കും വാങ്ങിച്ചു കഴിച്ചു. മോമോസിനൊക്കെ ഒടുക്കത്തെ ടേസ്റ്റ് ആയിരുന്നു. വിലയോ തുച്ഛം , ഗുണമോ മെച്ചം. ലഞ്ച് കഴിച്ച കടയിലെ ചേട്ടനോട് ചോദിച്ചപ്പോ കുറച്ചു കൂടി മുന്നോട്ടു പോയാൽ അവരുടെ ഗ്രാമം ആണെന്ന് പറഞ്ഞു. പുള്ളി ആളൊരു ബംഗാളിയാണ്. അച്ഛനപ്പൂപ്പൻമ്മാരോക്കെ ബംഗാളുകാരാണ്. ഇവിടേക്ക് കുടിയേറിയവർ. ഹാവ്ലോക്ക്-ലൊക്കെ സ്ഥലത്തിന് പൊന്നുംവിലയാണ്. കാലാപത്ഥർ-ലേക്ക് വരുന്ന വഴിയിൽ ഒരു പഞ്ചാബി റെസ്റ്റോറന്റുണ്ട്. അതൊക്കെ നമ്മുടെ ചേട്ടന്റെ സ്ഥലമായിരുന്നു. മൂന്നു കോടി രൂപക്കാണത്രെ പുള്ളി ആ സ്ഥലം വിറ്റത്. എന്നിട്ട് , ഇവിടെ ഒരു തട്ടുകടയുമായി ആള് ഹാപ്പിയായി ജീവിക്കുന്നു. സാധാരണ കാലാപത്ഥറിനപ്പുറത്തേക്ക് ടൂറിസ്റ്റുകൾ പോകാറില്ല. അവിടെ കാണാനായി പ്രത്യേകിച്ചൊന്നും ഇല്ലാത്തതിനാലാണ്. എന്തായാലും സമയം കിടക്കുന്നതിനാൽ അവരുടെ ഗ്രാമം കൂടി ഒന്ന് കണ്ടിട്ടുപോകാം എന്ന് കരുതി. ശരിക്കും പറഞ്ഞാൽ നമ്മുടെ നാട്ടിൻപുറം പോലെയുണ്ട്. തെങ്ങും,വയലും, താറാവ് കൃഷിയും. മൊത്തത്തിൽ ഒരു കുട്ടനാടൻ  ഫീൽ.


കുറെ നേരം അവിടെയെല്ലാം  സ്‌കൂട്ടറിൽ ചുറ്റിയടിച്ചു കണ്ടതിനുശേഷം ഞങ്ങൾ റിസോർട്ടിലേക്ക് മടങ്ങി. ഫെറിക്കുള്ള സമയമായിരിക്കുന്നു. ഇറങ്ങാൻ നേരമാണ് ഞങ്ങൾ ബുക്ക് ചെയ്ത ഫെറി ഇന്ന് ക്യാൻസലായ വിവരം അറിഞ്ഞത്. പക്ഷെ നോട്ടിക്ക എന്ന് പേരായ മറ്റൊരു ഫെറിയിലേക്ക് ഞങ്ങളുടെ സീറ്റുകൾ മാറ്റി തന്നിരുന്നു. നോട്ടിക്കയുടെ ഓഫിസിൽ കേറി പുതിയ ടിക്കറ്റും എടുത്തുകൊണ്ട് ഞങ്ങൾ ജെട്ടിയിലേക്ക് നടന്നു. എന്തായാലും ആദ്യത്തെ ഫെറി ക്യാൻസൽ ആയതു നന്നായി. നോട്ടിക്ക കുറച്ചുകൂടി ലക്ഷ്യൂറിയസ് ആയ ഫെറിയാണ്. കാറ്റമരാൻ രീതിയിൽ പണി കഴിപ്പിച്ച പുതിയൊരു ഫെറി. സ്പീഡും കൂടുതലാണ്. അതിനാൽ തന്നെ പോർട്ട് ബ്ലെയറിലേക്കുള്ള യാത്ര സമയവും കുറവാണു. ഫ്ലൈറ്റിൽ കയറിയതുപോലെ തന്നെ.  ക്യാബിൻ ക്രൂവും, ക്യാപ്റ്റനും എല്ലാം ഉണ്ട്. ഫെറി പുറപ്പെടുന്നതിനു മുൻപായി ഫ്ലൈറ്റിലേതുപോലെ സേഫ്റ്റി ഇൻസ്‌ട്രുക്ഷൻസ് തരുന്നുണ്ട്. യാത്രക്കാരുടെ ബോറടിമാറ്റാനായി ഹിന്ദി വീഡിയോ സോങ്ങുകൾ മുൻപിലെ ടീവിയിൽ കാണിക്കുന്നുണ്ട്. മുന്നിലെ സീറ്റ് പൗച്ചിലുള്ള ഫുഡ് മെനുവിൽ നിന്ന് ഇഷ്ട്ടമുള്ള ഭക്ഷണം ഓർഡർ ചെയ്താൽ കാബിൻ ക്രൂ അത് സീറ്റിൽ സെർവ് ചെയ്യും.  ഫെറിക്കൽപ്പം സ്പീഡ് കൂടുതലായതിനാൽ കൂടെയുള്ള പലരുടെയും വയറ്റിലെ ബട്ടർഫ്‌ളൈസ് പറന്നു തുടങ്ങിയിരുന്നു. മുന്നിലെ പൗച്ചിൽ പ്യൂക്ക് ബാഗ് വച്ചതിന്റെ ആവശ്യകത ഇപ്പോഴാണ് മനസ്സിലായത്. സമയമേറെ വൈകാതെ തന്നെ ഞങ്ങൾ പോർട്ട് ബ്ലെയറിൽ എത്തി. നേരം ഇരുട്ടി. ഫുഡ് അടിച്ചു കിടന്നുറങ്ങൽ മാത്രമേ ഇനി ഇന്നത്തെ ഷെഡ്യൂളിൽ ബാക്കിയുള്ളൂ.

Havelock


ചിഡിയാടാപു

പിറ്റേന്ന് രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. ഇന്ന് വെള്ളിയാഴ്ചയാണ്. നബീലും വൈഫും നാട്ടിലേക്ക് തിരിച്ചു പോകുന്ന ദിവസം. എൻ്റെ ഇന്നത്തെ റിട്ടേൺ ഫ്ലൈറ്റ് ക്യാൻസൽ ആയി. പകരം ഫ്ലൈറ്റ് നാളത്തേക്കാണ് റീ-ഷെഡ്യൂൾ ചെയ്തു കിട്ടിയത്. ഉച്ചക്കാണ് നബീലിന്റെ ഫ്ലൈറ്റ്. അതിനു മുൻപായി ചിഡിയാടാപു സന്ദർശിക്കാനാണ് നേരത്തെ കാലത്തേ  റെഡിയായിറങ്ങിയത്. ചിഡിയാടാപു പോർട്ട് ബ്ലെയറിൽ നിന്ന് ഏകദേശം ഇരുപതു കിലോമീറ്ററോളം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ്. പോകുന്ന വഴിയിൽ നല്ല മഴ കിട്ടി. നമ്മുടെ വയനാട് പോകുന്ന പോലൊരു ഭൂപ്രകൃതിയാണ് ചിഡിയാടാപുവിലേക്കുള്ള വഴി. ഹെയർപിൻ വളവുകളും, രണ്ട് വശത്തും കാടും. ആൻഡമാനിൽ കാടുകളിൽ വന്യ മൃഗങ്ങൾ കുറവാണു. ചെറിയ മൃഗങ്ങളും, പക്ഷികളും മാത്രമേയുള്ളൂ. പോകുന്ന വഴിയിൽ ഒരു രസകരമായ കാഴ്ച കണ്ടു, വഴിയിൽ 'കാലിക്കറ്റ്' എന്നൊരു ബോർഡ്. 

Calicut Havelock

നമ്മുടെ ഡ്രൈവറും , ടൂർ ഗൈഡുമായ കബീർ ഭായിയോട് ചോദിച്ചപ്പോഴാണ് അറിഞ്ഞത്, ഇവിടെ കേരളത്തിലെ സ്ഥലപ്പേരുകളിൽ അറിയപ്പെടുന്ന ഒരുപാടിടങ്ങളുണ്ട്. വരുന്ന വഴിയിൽ തിരൂർ എന്ന് ബോർഡ് വച്ച ഒരു ബസ്സും  കണ്ടു. ഇത് കൂടാതെ മണ്ണാർക്കാട്, നിലമ്പൂർ, മഞ്ചേരി അങ്ങനെ കുറച്ചേറെ സ്ഥലങ്ങൾ ഇവിടെയുണ്ട്. കേരളത്തിൽ നിന്ന് ഇവിടെ എത്തിപ്പെട്ടവർ കൂടെക്കൂട്ടിയവയാണ് ഈ സ്ഥലപ്പേരുകൾ. ബാംബൂ ഫ്ലാറ്റെന്ന ഇതിനടുത്തെ ഒരു സ്ഥലത്തു മലയാളികൾ ഒരുപാട് പേര് താമസിക്കുന്നുണ്ടത്രേ. ചിഡിയാടാപു പക്ഷി നിരീക്ഷണത്തിനു പേരുകേട്ടതാണ്. ഒരുപാടിനം പക്ഷികൾ ഇവിടെ ചേക്കേറാറുണ്ടത്രെ. ഒരു ചെറിയ പാർക്കും, അതിനോട് ചേർന്ന ബീച്ചും. ഇവിടെ കടലിൽ മുതല ഉണ്ടെന്നുള്ള ഒരു അപായ ബോർഡ് വച്ചിട്ടുണ്ട്. പാർക്കിന്റെ എന്ട്രന്സിലായി ഒരു ട്രെക്കിങ്ങ് പോയിൻട്ടുണ്ട്. മുണ്ടാപഹാഡ്  എന്ന ചെറിയൊരു കുന്നിൽ മുകളിലേക്കുള്ള വഴിയാണിത്. മുകളിൽ ചെന്നാൽ മനോഹരമായ വ്യൂ ആണത്രേ. പക്ഷെ സമയക്കുറവുകാരണം മുണ്ടാപഹാഡിലേക്കുള്ള നടത്തം ഞങ്ങൾ മാറ്റിവച്ചു. മഴ കനക്കുന്നുണ്ട്. ഇന്നലത്തെ ന്യൂസിൽ ആൻഡമാനിൽ ചെറിയൊരു ഭൂമികുലുക്കം ഉണ്ടായതായി വാർത്ത വന്നിരുന്നു. എന്നാൽ ഞങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല. എന്നാൽ ചെറിയ ഭൂചലനങ്ങൾ ഇവിടെ പതിവാണെന്നാണ് കബീർ ഭായി പറഞ്ഞത്. മാസത്തിൽ ഒന്നും രണ്ടുമൊക്കെ ഉണ്ടാവാറുണ്ട്. ഞങ്ങൾ മടക്ക യാത്ര തുടങ്ങി. വരും വഴി നബീലിനെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു.

Chidiyatapu


ബാക്‌സൈഡ് ബീച്ച്

കബീർ ഭായിയോട് എന്നെ പോർട്ട് ബ്ലെയറിലെ ഓൾ ഇന്ത്യ റേഡിയോയിൽ ഇറക്കാൻ പറഞ്ഞു. എൻ്റെ സുഹൃത്തും, നാട്ടുകാരനുമായ നിധീഷേട്ടൻ ഇവിടെയാണ് ജോലി ചെയ്യുന്നത്. ആളെ ഒന്ന് കാണാനാണ് ഇവിടെ വന്നത് ഒപ്പം ദൂരദർശനും, AIR-ഉം ഒന്നുകാണുക എന്ന ലക്‌ഷ്യം കൂടെയുണ്ട്. അവിടെ വച്ച് വർഗീസ് എന്ന മറ്റൊരു മലയാളിയെ പരിചയപ്പെട്ടു. ശേഷം ഞങ്ങൾ മൂന്നാളും കൂടെ അടുത്തുള്ള നല്ലൊരു റെസ്റോറന്റിൽ കേറി ഉച്ചഭക്ഷണം കഴിച്ചു. ഉച്ചക്കുശേഷം നിധീഷേട്ടൻ എന്നെ AIR-ന്റെ ഒരു ഷോർട് വേവ് ട്രാൻസ്മിറ്റർ കാണിക്കാനായി മറ്റൊരിടത്തേക്ക് കൊണ്ടുപോയി. അതിനു പുറകിലുള്ള ബാക്സൈഡ് ബീച്ചെന്നറിയപ്പെടുന്ന കടൽത്തീരത്ത്  ഞങ്ങൾ അൽപ്പസമയം ചിലവഴിച്ചു. ഈ ബീച് നിറയെ ഷെല്ലുകളും, കോറലും, ഉരുളൻ കല്ലുകളും നിറഞ്ഞതാണ്. കുറച്ചു നല്ല കല്ലുകൾ ഞങ്ങൾ പെറുക്കിയെടുത്തു.


എയർപോർട്ടിൽ ഇത് കയറ്റിവിടാൻ സാധ്യതയില്ല എന്നറിയാമായിരുന്നു. എന്നാലും ഒരു ഭാഗ്യപരീക്ഷണത്തിനായി ഞങ്ങളതെല്ലാം ബാഗിലാക്കി. നിധീഷേട്ടനു ഉച്ചക്കുശേഷം ഡ്യൂട്ടിയുണ്ട്. പുള്ളിയുടെ സുഹൃത്തായ ഏലിയാസുചേട്ടൻ ഞങ്ങളെ പോർട്ട് ബ്ലെയറിലെ ഹോട്ടലിൽ തിരിച്ചെത്തിച്ചു.


അങ്ങനെ ഒരാഴ്ചയിലേറെ നീണ്ടു നിന്ന ആൻഡമാൻ യാത്ര അതിൻ്റെ പരിസമാപ്തിയിലേക്ക് എത്തിയിരിക്കുന്നു. നാളെ രാവിലെ മടക്ക യാത്രയാണ്. സെപ്റ്റംബർ -ഒക്ടോബര് മാസത്തോട് കൂടിയാണ് ആൻഡമാനിൽ ടൂറിസം സീസൺ ആരംഭിക്കുന്നത്. പല ടൂറിസം സ്പോട്ടുകളും, ആക്ടിവിറ്റികളും ഓൺ ആകുന്നത് ഈ സമയത്താണ്. എന്നാൽ സീസൺ തുടങ്ങുന്നതിനു തൊട്ടുമുൻപ് പോയാൽ പല സ്ഥലങ്ങളും ആൾത്തിരക്കില്ലാതെ ആസ്വദിക്കാൻ സാധിക്കും. നേരത്തെ തന്നെ ബുക്ക് ചെയ്താൽ കുറഞ്ഞനിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റും കിട്ടാൻ സാധ്യതയുണ്ട്. ദ്വീപുകൾക്കിടയിലുള്ള ഫെറി ടിക്കറ്റുകൾ ഓൺലൈൻ ആയിത്തന്നെ വാങ്ങിക്കാൻ സാധിക്കും. ആൻഡമാനിൽ ടൂർ പാക്കേജ് എടുക്കേണ്ട ആവശ്യം ഇല്ല. ഒട്ടുമിക്ക സ്ഥലങ്ങളും നമ്മൾക്കുതന്നെ കണ്ടുപിടിച്ചു പോകാവുന്നതേയുള്ളൂ. ഇവിടെ പ്രധാനമായി വരുന്ന ചിലവുകളിലൊന്നാണ് താമസത്തിനുള്ളത്. എന്നാൽ പാക്കേജ് ബുക്ക് ചെയ്യുക വഴി പല ഹോട്ടലുകളും ഓൺലൈൻ നിരക്കിനേക്കാൾ കുറഞ്ഞു കിട്ടാൻ സാധ്യതയുണ്ട്.  പ്രധാനമായും ബീച്ചുകൾ കേന്ദ്രീകരിച്ചുള്ളതാണ് ഇവിടുത്തെ ടൂറിസം സ്പോട്ടുകൾ ഒട്ടുമിക്കതും. അതിനാൽ തന്നെ സൺ ഗ്ലാസ്, സൺ പ്രൊട്ടക്ഷൻ എന്നിവയൊക്കെ എടുത്തിറങ്ങാൻ മറക്കണ്ട. ഒപ്പം ലിക്വിഡ് ക്യാഷും, ഇവിടെ വർക്ക് ചെയ്യുന്ന സിം കാർഡുള്ള ഫോണും. BSNL എല്ലായിടത്തും ലഭ്യമാണ്. ജിയോയും, എയർട്ടലും ഏറെക്കൂറെ സ്ഥലങ്ങളിൽ കവറേജ് ലഭ്യമാക്കുന്നുണ്ട്. നെറ്റ്‌വർക്ക് പ്രശ്നം ഉള്ളതിനാൽ ATM-കളും, ഗൂഗിൾ പേ പോലുള്ള സംവിധാനങ്ങളും പലപ്പോഴും നിരാശപ്പെടുത്തും. അതിനാലാണ് ലിക്വിഡ് ക്യാഷ് വേണമെന്ന് പറഞ്ഞത്. 


ആൻഡമാനിൽ ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണാൻ ബാക്കിയുണ്ട്. അതെല്ലാം അടുത്ത വരവിലേക്കായി മാറ്റിവച്ചുകൊണ്ട് ഞങ്ങൾ യാത്ര പറയുകയാണ്. നല്ലൊരുപിടി ഓർമ്മകളാകാനുതകുന്ന അനുഭവങ്ങൾ സമ്മാനിച്ചതിന് ഈ നാടിനോട് നന്ദി പറഞ്ഞുകൊണ്ട്.


(ശുഭം)



പിൻകുറിപ്പ്: ഭാഗ്യപരീക്ഷണം എന്തായാലും വിജയിച്ചു. ആൻഡമാനിൽ ബീച്ചുകളിൽ നിന്ന് പെറുക്കിയെടുത്ത സാധനങ്ങൾ ഇന്ന് വീട്ടിലെ ഷോക്കേസിൽ സേഫ് ആയി കിടക്കുന്നുണ്ട്.



Saturday, December 3, 2022

ആൻഡമാൻ ഡയറി - Part 3

Havelock Andaman

ആന്ഡമാനിലെ ഞങ്ങളുടെ മൂന്നാം  ദിനമാണിന്ന്. ഡ്രൈവർ രാവിലെ അഞ്ചരക്ക്  ഹോട്ടലിൽ ഞങ്ങളെ പിക്ക് ചെയ്യാൻ എത്താമെന്നാണ് പറഞ്ഞിരുന്നത്. ഇത്ര പുലർച്ചെ എന്തിനാണാവോ പുറപ്പെടുന്നത്  എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. എന്നാൽ കുളിച്ചു കുട്ടപ്പന്മാരായി ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയപ്പോ പുറത്തു നല്ല വെളിച്ചം. നേരം പരപരാ വെളുത്തിരുന്നു. സമയം പക്ഷെ രാവിലെ അഞ്ച് കഴിഞ്ഞതേ ഉള്ളൂ. ഇവിടെ ഇങ്ങനെയാണ് അഞ്ച് -അഞ്ചരയോക്കെ ആകുമ്പോഴേക്കും നേരം വെളുക്കും. നേരത്തെ ഇറങ്ങിയതിനാൽ ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ് റെസ്റ്റോറന്റുകാർ പാക്ക് ചെയ്തു തന്നുവിടുകയാണുണ്ടായത്.


ഇപ്പോൾ നമ്മളെത്തിയിരിക്കുന്നത് പോർട്ട് ബ്ലെയർ ജെട്ടിയിലാണ്. ഇവിടെ നിന്നും നേരെ ഹാവ്ലോക്ക് ഐലണ്ടിലേക്കാണ്‌ ഈ രാവിലത്തെ യാത്ര. പോർട്ട് ബ്ലെയർ ജെട്ടിയിൽ രാവിലെ അത്യാവശ്യം നല്ല തിരക്കുണ്ട്. ചെന്നെയിലേക്കുള്ള 'സ്വരാജ് ദ്വീപ്' എന്ന കൂറ്റൻ കപ്പൽ ഇവിടെ നങ്കൂരമിട്ടിരിക്കുന്നത് ദൂരെ നിന്ന് തന്നെ കാണാമായിരുന്നു. ഒരു കൊച്ചു എയർപോർട്ട് പോലെയാണ് ഇവിടുത്തെ ജെട്ടി. മെയിൻ ലാൻഡിലേക്കും, മറ്റു ഉപദ്വീപുകളിലേക്കുമുള്ള കപ്പൽ, ഫെറി മുതലായവ ഇവിടെ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. പോർട്ട് ബ്ലെയർ ജെട്ടിയിൽ നിന്ന് ഫെറിയിൽ കയറാനുള്ള ഏർപ്പാടുകൾ ഏകദേശം എയർപോർട്ട്-ൽ ഉള്ളതിന് സമാനമാണ്. ചെക്ക്ഇൻ, സെക്യൂരിറ്റി ചെക്ക് അങ്ങനെ എല്ലാം ഉണ്ട്. ബോർഡിങ് ഗേറ്റുകൾ അര മണിക്കൂർ മുൻപേ തന്നെ അടക്കും. അതിനാൽ ഫെറി സമയത്തിനും ഒരു മണിക്കൂർ മുൻപേ തന്നെ ജെട്ടിയിൽ എത്തുന്നതാണ് അഭികാമ്യം. ഇവിടെ നിന്നും ഹാവ്ലോക്ക്-ലേക്ക് ഏകദേശം എഴുപത് കിലോമീറ്ററോളം ദൂരമുണ്ട്. രണ്ട് മണിക്കൂറോളം യാത്രയുണ്ട്. അഞ്ചോളം പ്രൈവറ്റ് ഫെറി കമ്പനികളും , അതോടൊപ്പം ഗവണ്മെന്റ് ഫെറിയും ഇവിടെ നിന്നും ഹാവ്ലോക്ക് -ലേക്ക് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ഏകദേശം 1500 മുതൽ 2000 രൂപ വരെയൊക്കെയാണ് പ്രൈവറ്റ് ഫെറി ടിക്കറ്റുനിരക്ക്. എന്നാൽ ഗവണ്മെന്റ് ഫെറിയാണെങ്കിൽ ഒരു അഞ്ഞൂറുരൂപയെ ആവുന്നുള്ളൂ. ഫെറി ടിക്കറ്റുകൾ മുൻകൂറായി ഓൺലൈൻ ബുക്ക് ചെയ്യാവുന്നതാണ്. ഞങ്ങൾ ഇന്ന് പോകുന്നത് ഗ്രീൻ ഓഷ്യൻ എന്ന കമ്പനിയുടെ ഫെറിയിലാണ്. ഹാവ്ലോക്ക്-ൽ നിന്ന് തിരിച്ചു വരാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതും ഇതേ ഫെറിയിൽ തന്നെയാണ്. സെക്യൂരിറ്റി ചെക്കും കഴിഞ്ഞു ഞങ്ങൾ ഫെറിയിൽ കയറി. ഗ്രീൻ ഓഷ്യൻ-1 എന്ന ഈ ഫെറിയിൽ ഏകദേശം മുന്നൂറോളം പേർക്ക് കയറാൻ സാധിക്കും. ഡീലക്സ് , ലക്ഷുറി, റോയൽ എന്നിങ്ങനെ മൂന്നു ക്ലാസുകൾ ആണിതിൽ. ഞങൾ ഏറ്റവും താഴെയുള്ള ഡീലക്സ് ഡെക്കിൽ ആയിരുന്നു. ഡീലക്സ് ഡെക്ക് ഒരു ഓപ്പൺ ഏരിയ ആയിരുന്നില്ല. അതിനാൽ ഫെറി ചലിക്കുന്നുണ്ടോ എന്നൊന്നും അറിയാൻ സാധിച്ചിരുന്നില്ല. രണ്ട് മണിക്കൂർ എങ്ങനെ ഇത്തരത്തിൽ കഴിച്ചുകൂട്ടും എന്നാലോചിച്ചിരിക്കുമ്പോൾ ഇനി എല്ലാവര്ക്കും അപ്പർ ഡെക്കിലേക്ക് പോകാം എന്ന് പറഞ്ഞു കൊണ്ട് അന്നൗൺസ്‌മെന്റ് വന്നു. കേൾക്കേണ്ട താമസം എല്ലാരും മുകളിലേക്കോടി. ഫെറി കരയിൽ നിന്നും ഏറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. മുകളിലെ ഓപ്പൺ ഡെക്കിൽ എല്ലാവരും എത്തിച്ചേർന്നു. പാട്ടും , ഡാൻസുമായി കുറെ നേരം. ഇന്നലെ കണ്ട ഹൈദെരാബാദുകാരൻ കാർത്തിക്കിനെയും  കുടുംബത്തെയും ഇവിടെയും കണ്ടു. കടലിലെ ആദ്യയാത്ര ഒരൊന്നൊന്നര അനുഭവമായിരുന്നു. ഒമ്പതുമണിയോടെ ഞങ്ങൾ ഹാവ്ലോക്ക്-ൽ എത്തി.



ഹാവ്ലോക്ക് ഐലൻഡ്

ഹാവ്ലോക്ക് ജെട്ടിയിൽ ഞങ്ങളെ പിക്ക് ചെയ്യാനായി റിസോർട്ടിലെ വണ്ടി വരും എന്ന് പറഞ്ഞിരുന്നു. ഡ്രൈവറുടെ നമ്പറും കൈയിൽ ഉണ്ട്. എന്നാൽ പുറത്തിറങ്ങി ഡ്രൈവറെ വിളിക്കാൻ നേരത്തു ഫോണിലൊന്നും റേഞ്ച് കിട്ടുന്നില്ല. സകല നാട്ടിലും , കുന്നിലും മലയിലും വരെ റേഞ്ച് കിട്ടിക്കൊണ്ടിരുന്ന ജിയോക്ക് പോലും ഇവിടെ ഒരു കട്ട പോലും റേഞ്ച് ഇല്ല. ഹാവ്ലോക്ക്-ൽ BSNL ആണ് താരം. ചിലയിടങ്ങളിൽ Airtel നും കവറേജ് ഉണ്ട്. മറ്റു നെറ്റ്‌വർക്കുകളൊന്നും ഇവിടെ കിട്ടില്ല. ജെട്ടിക്കു പുറത്തിറങ്ങിയപ്പോൾ ഞങ്ങളുടെ പേരെഴുതിയ പ്ലക്കാർഡുമേന്തി ഡ്രൈവർ നിൽക്കുന്നുണ്ട്. അതുകൊണ്ട് ആളെ കണ്ടുപിടിക്കാൻ കഷ്ടപ്പെടേണ്ടി വന്നില്ല. കൃഷ്ണ എന്ന് പേര് പറഞ്ഞ ഒരു ബംഗാളി ഡ്രൈവർ ഞങ്ങളെ റിസോർട്ടിൽ എത്തിച്ചു. ഹാവ്ലോക്ക് ഒരു വളരെ ചെറിയ ദ്വീപാണ്. സ്വാതന്ത്ര്യാനന്തരം കുടിയേറിയ ബംഗാളി അഭയാര്ഥികളാണ് ഇവിടെ ഭൂരിഭാഗവും. ഒരു മെയിൻ ജംക്ഷനും അവിടെ നിന്ന് മൂന്ന് ദിശയിലേക്ക് ഉള്ള റോഡുകളും. ദ്വീപിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ കൂടിയാൽ ഒരു ഇരുപതു കിലോമീറ്റർ കാണും. ഇപ്പറഞ്ഞ ജങ്ഷനിലാണ് സ്‌കൂളും , പള്ളിയും , ബാങ്കുകളും, മാർക്കറ്റും എല്ലാം.  ഒന്ന് ശ്രമിച്ചാൽ നടന്നു കാണാം ഈ ദ്വീപ് മുഴുവനായും.  ഞങ്ങളുടെ റിസോർട്ട്  മാനേജർ മലപ്പുറത്ത് വേരുകളുള്ള ഒരു മലയാളി ആണ്. എന്നാൽ ഞങ്ങൾ അവിടെ എത്തുമ്പോൾ പുള്ളി എന്തോ ആവശ്യാർഥം പോർട്ട് ബ്ലെയറിൽ പോയിരിക്കുകയായിരുന്നു. പകരം ആളുടെ സഹോദരനായിരുന്നു അവിടെ ഉണ്ടായിരുന്നത്.


രാധാനഗർ ബീച്ച്



ഉച്ചഭക്ഷണത്തിനു ശേഷം കൃഷ്ണ ഞങ്ങളെ രാധനാഗർ ബീച്ചിലേക്കാണ് കൊണ്ടുപോയത്. ആൾത്തിരക്കു കുറഞ്ഞ വിശാലമായ ഒരു ബീച്ചാണിത്. കണ്ണെത്താദൂരം നീണ്ടു കിടക്കുന്ന ബീച്ച്. കരയിലേക്ക് ആഴം വളരെ കൂടുതലാണ്. അതിനാൽ തിരമാലകൾക്ക് ശക്തിയും കുറവാണ്. കുറെയേറെ നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു. മികച്ച രീതിയിൽ പരിപാലിച്ചു പോരുന്നൊരു ബീച്ചാണിത്. സന്ദർശകർ കുളിക്കാനും , ഫ്രഷ് ആകാനുമുള്ള നല്ല വൃത്തിയുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്. ഒരറ്റം മുതൽ മറ്റേ അറ്റം വരെ ബീച്ചുകളുള്ള കേരളത്തിൽ ഇത്തരം സൗകര്യങ്ങൾ എന്നെ വരേണ്ടതായിരുന്നു. ബീച്ചിലെ അർമ്മാദിക്കലിന് ശേഷം വെളിയിലെ ചായക്കടയിൽ നിന്ന് ഒരു ചായയും കുടിച്ചു തിരിച്ചു റിസോർട്ടിലേക്ക്.


ഇവിടെ സാധന സാമഗ്രികളുടെ വില പോർട്ബ്ലെയറിനേക്കാളും കൂടുതലാണ്. പാക്കറ്റ് സാധനങ്ങൾക്ക് പോലും MRP യെക്കാൾ അധികം വില നൽകണം. സന്ദർശകർക്കായി വാടകക്ക് ടൂ -വീലറുകൾ ഇവിടെ ലഭ്യമാണ്. കൂടാതെ ആൻഡമാൻ ടൂറിസം ഡിപ്പാർട്മെന്റിന്റെ AC ഇലക്ട്രിക്ക് ബസ്സുകൾ ദ്വീപിലുടനീളം ഓടുന്നുണ്ട്. പതിനഞ്ച് -ഇരുപതു മിനിറ്റ് ഇടവേളകളിൽ ബസ്സുണ്ട്. ഇത് ഇവിടുത്തെ ടാക്സി ഡ്രൈവർമാരെ നന്നായി ബാധിച്ചിട്ടുണ്ട്. കൃഷ്നയും ഇടക്കിടക്ക് അവരെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.  സമയം രാത്രിയായി. റിസോർട്ടിന് പുറത്തു ഒരു തമിഴ് റെസ്റ്റോറന്റ് ഞങ്ങൾ കണ്ടിരുന്നു. കുറെ ദിവസമായി മീനും  ചിക്കനും കഴിക്കുന്നു. അതിനാൽ ഇന്നത്തെ ഡിന്നർ ഇവിടെ നിന്നാകാം എന്ന് കരുതി


നെമോ ബീച്ച്

പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റു. നെമോ ബീച്ചിലേക്കാണ് നമ്മൾ പോകുന്നത്. പ്രശസ്തമായ 'Finding Nemo' എന്ന സിനിമയിലെ താരമായ ഓറഞ്ചു കളറുള്ള നെമോ ഫിഷുകൾ (Clown fish) ധാരാളമായിഇവിടെ കാണപ്പെടുന്നു. അതുകൊണ്ടാണ് ഈ ബീച്ചിന് ഈ പേര് വന്നത്. ഗോവിന്ദ് നഗർ ബീച്ച് എന്നാണ് ശരിക്കും പേര്. ഇതുകൂടാതെ ലൈറ്റ്ഹൌസ് ബീച്ച് എന്നും ചിലർ ഇതിനെ വിളിക്കാറുണ്ട്. പൊതുവെ പവിഴപ്പുറ്റുകൾക്കിടയിലാണ്  Clown Fish-കൾ ജീവിക്കുന്നത്. നെമോ ബീച്ച് പവിഴപ്പുറ്റുകൾക്ക് ലോകപ്രശസ്തമാണ്. അതിനാൽ തന്നെ ഈയിടം സ്‌കൂബാ ഡൈവിംങിന് വളരെ അനുയോജ്യമാണ്. സമയം ആറുമണി ആയിട്ടില്ല. എന്നാലും ഇവിടെ സ്‌കൂബാ ചെയ്യാൻ ആളുകളുടെ തിരക്കായിരുന്നു. കടൽക്കാഴ്ചകൾ കണ്ടുകൊണ്ടുള്ള സ്‌കൂബാ യാത്ര വളരെ നല്ലൊരു എക്സ്പീരിയൻസ് ആണ്. നെമോ ബീച്ചിൽ വച്ച് ഞങ്ങൾ രണ്ട് മലയാളികളെ പരിചയപ്പെട്ടു. ആരോമലും , അശ്വിനും. ആരോമൽ തിരുവന്തപുരത്തുകാരനാണ്. ഇവിടെ സ്കൂബ ഡൈവിംഗ്  ഇൻസ്ട്രക്ടറായി ജോലി ചെയ്യുകയാണ്.  


എലെഫന്റ്റ് ബീച്ച്  (Elephant beach )



റിസോർട്ടിൽ നിന്ന് ബ്രേക്ഫാസ്റ്റും കഴിച്ചു അവിടെ നിന്ന് ഒരു സ്‌കൂട്ടറുമെടുത്ത് ഞങ്ങൾ അടുത്ത സ്ഥലം ലക്ഷ്യമാക്കി നീങ്ങി. ഹാവ്ലോക്ക് ജങ്ഷനിൽ നിന്ന് മൂന്നു വഴികളാണുള്ളത്. ഒന്ന് നേരെ ജെട്ടിയിലേക്ക്. മറ്റൊന്ന് ഇന്നലെ പോയ രാധാനാഗർ ബീച്ചിലേക്ക്. മൂന്നാമത്തേത് കാലാപത്ഥർ ബീച്ചിലേക്ക്. ഇന്നലെ രാധാനഗർ ബീച്ചിലേക്ക് പോകും വഴി ഒരിടത്തു കുറച്ചു വണ്ടികൾ പാർക്ക് ചെയ്തതായി കണ്ടിരുന്നു. ഡ്രൈവറോട് ചോദിച്ചപ്പോൾ അത് എലെഫന്റ്റ് ബീച്ചിലേക്കുള്ള ട്രെക്കിങ്ങ് പോയിന്റ്റ് ആണെന്നാണ് അറിയാൻ കഴിഞ്ഞത്. ഞങ്ങളുടെ ഇന്നത്തെ ലക്ഷ്യവും അത് തന്നെ ആയിരുന്നു. ഹാവ്ലോക്ക്-ലെ അതിമനോഹരമായ ഒരു ബീച്ചാണ് എലിഫന്റ്റ് ബീച്ച്. പ്രധാനമായും വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾക്കായുള്ള ഒരിടം. മുൻപ് ഈ ബീച്ചിൽ ആനകൾ ഉണ്ടായിരുന്നു. അങ്ങനെയാണ് എലിഫന്റ്റ് ബീച്ച് എന്ന പേര് വന്നത്. രണ്ട് രീതിയിലാണ് ഇങ്ങോട്ട് എത്തിച്ചേരേണ്ടത്. ഒന്ന് ഹാവ്ലോക്ക് ജെട്ടിയിൽ നിന്ന് ബോട്ടിൽ പോകാം. രണ്ടാമത്തേത്‌ ട്രെക്ക് ചെയ്തു പോകലാണ്.  ഇന്നലെ രാത്രി നല്ല മഴ പെയ്താൽ നടന്നു പോകാൻ ബുദ്ധിമുട്ടായിരിക്കും എന്ന് ഡ്രൈവർ കൃഷ്ണ  പറഞ്ഞിരുന്നു. എന്തായാലും ഒരു കൈ നോക്കാൻ ഞങ്ങൾ  തീരുമാനിച്ചു. ട്രെക്കിങ്ങ് സ്റ്റാർട്ട് പോയിന്റിൽ വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ നടക്കാൻ തുടങ്ങി. ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം ട്രെക്ക് ചെയ്യാനുണ്ട്. അതിൽ പകുതിയിലേറെ ദൂരം റിസേർവ് ഫോറെസ്റ്റിലൂടെയാണ്. മഴയില്ലാത്ത സമയത്ത് ഒരു മണിക്കൂറോളം എടുക്കും അങ്ങ് എലിഫന്റ്റ് ബീച്ച് വരെ ചെന്നെത്താൻ. വഴി അറിയാത്തതിനാൽ ഒരു ഗൈഡിനെ ഞങ്ങൾ കൂടെക്കൂട്ടി. പോകുന്ന വഴി ചളിനിറഞ്ഞതായതിനാൽ ചെരുപ്പഴിച്ചു എൻട്രൻസിൽ സൂക്ഷിക്കാൻ ഗൈഡ് പറഞ്ഞു. അങ്ങനെ നടത്തം തുടങ്ങി. റിസേർവ് ഫോറെസ്റ്റ് തുടങ്ങുന്നിടം മുതൽ വഴി മൊത്തം നല്ല ചളിയാണ്. ചളി എന്നൊക്കെ പറഞ്ഞാൽ മുട്ടറ്റം ആഴത്തിൽ. ഓരോ മീറ്ററും നടന്നു കേറാൻ മിനിറ്റുകൾ എടുത്തു. എന്നാലും നഗ്നപാദരായുള്ള മൺസൂൺ ട്രെക്കിങ്ങ് ഒരു പ്രത്യേക അനുഭവം ആയിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം എടുത്താണ് ഞങ്ങൾ എലിഫന്റ്റ് ബീച്ചിൽ എത്തിയത്. അവസാന 400 മീറ്റർ കണ്ടൽക്കാടുകൾക്കിടയിലൂടെയായിരുന്നു യാത്ര. ഇവിടുത്തെ കണ്ടൽച്ചെടിയുടെ വേരുകൾ കണ്ടാൽ ശരിക്കും കുറെ ആനകൾ കൂടിനിൽക്കുന്നത് പോലെ തോന്നിച്ചു. അവക്കിടയിൽ നിറയെ കുഞ്ഞൻ ഞണ്ടുകൾ ഓടിക്കളിക്കുന്നു. നീണ്ട ഒറ്റക്കാലുള്ള ഞണ്ടുകൾ. വൈകുന്നേരമായാൽ കണ്ടൽക്കാടുകൾക്കിടയിൽ വെള്ളം കയറും. അതിനാൽ ട്രെക്ക് ചെയ്തു പോകുന്നവർ ഒരു മൂന്നുമണിക്ക് മുന്നേ തന്നെ തിരിച്ചു പോകണം. അല്ലെങ്കില്പിന്നെ ബോട്ടുകാർ ചോദിക്കുന്ന കഴുത്തറപ്പൻ റേറ്റും കൊടുത്തു പോകേണ്ടി വരും.

നേരത്തെ പറഞ്ഞപോലെ അതിമനോഹരമായ ഒരു ബീച്ചാണ് എലിഫന്റ്റ് ബീച്ച്. നല്ല നീലനിറത്തിലുള്ള വെള്ളം. വളരെ നേർത്ത തിരമാലകൾ ബീച്ചിനെ ഒരു തടാകം കണക്കെ തോന്നിച്ചു. ആൻഡമാനിൽ ഓരോയിടത്തും ബീച്ചുകൾ വളരെ വ്യത്യസ്തങ്ങളാണ്. ഓരോന്നിനും ഓരോ പ്രത്യേകതകൾ ഉണ്ട്. സീ വാക്, സ്‌നോർക്കലിംഗ്, ബനാന റൈഡ്, ജെറ്റ് സ്കീ അങ്ങനെ ഒരുപാട് വാട്ടർ ആക്ടിവിറ്റികൾ ഇവിടെ ഉണ്ട്. ബീച്ചിൽ കുറെ നേരം ചിലവഴിച്ചു, സ്‌നോർക്കലിംഗും ചെയ്തു ഞങ്ങൾ തിരിച്ചു നടന്നു. ട്രെക്കിങ്ങ് സ്റ്റാർട്ട് പോയിന്റിൽ തിരിച്ചെത്തുമ്പോഴേക്കും സമയം നാലായിരുന്നു. അടുത്തുള്ള അരുവിയിൽ ചെന്ന് കൈയിലെയും, കാലിലെയും ചെളിയൊക്കെ കഴുകിക്കളഞ്ഞു. ഊണ് കഴിക്കാത്തതിനാൽ നല്ല വിശപ്പുണ്ട്. നേരെ രാധാനഗർ ബീച്ചിലേക്ക് വച്ചുപിടിച്ചു. അവിടുന്നു ഫിഷ് താലിയും കഴിച്ചു റിസോർട്ടിലേക്ക് തിരിച്ചു വണ്ടി വിട്ടു. സമയം ഇരുട്ടി. നാളെ ഹാവ്ലോക്ക്ലെ അവസാന ദിവസമാണ്. കാലാപത്ഥർ ബീച്ചാണ് നാളത്തെ ലക്‌ഷ്യം


(തുടരും)