Thursday, May 2, 2019

ന്നാലും ൻ്റെ മുയ്മ്യേ.!!





Rose mala


" എടാ കള്ള ബഡുവ താനോസേ , എന്റെ പിള്ളേരോട് കളിച്ചാലുണ്ടല്ലോ നീ വിവരമറിയും"

പഞ്ച് ഡയലോഗുമടിച്ചുകൊണ്ടു അയേൺമാനെയും , തോറിനെയും സാക്ഷി നിർത്തി താനോസിന്റെ മൊട്ടത്തലയിൽ ഞാൻ ആഞ്ഞടിച്ചു.
"ടേ .. ടേ .."

ങേ .. ഇത് ഞാനടിച്ച സൗണ്ടല്ലല്ലോ ?

"ടേ .. ടേ .." - ജനൽപ്പാളി ചുമരിൽ വന്നിടിച്ച ശബ്ദം കേട്ട് ഞാൻ ഉറക്കവും , സ്വപ്നവും വിട്ടെണീച്ചു. 

"ശെടാ .. കുറച്ചു ടൈമൂടെ കിട്ടിയിരുന്നേൽ ആ താനോസിനേം കൊന്ന് അസ്‌ഗാഡിലേക്ക്  ഒരു ടൂറ്‍ പോകാമായിരുന്നു"

മൊബൈലിൽ സമയം നോക്കി. മൂന്നു മണിക്ക് അഞ്ചു മിനിട്ടുണ്ട്. പുറത്ത് നല്ല മഴയും, കൂടെ DTS എഫക്ടിൽ ഇടിയും , മിന്നലും. രാവിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട്. ദൈവമേ അത് മഴ കൊണ്ട് പോകുമോ ?

അലാറം വച്ചിട്ടുണ്ടോന്നു ഒന്ന് കൂടെ ചെക്ക് ചെയ്തു ഞാൻ തിരിഞ്ഞു കിടന്നു. പിന്നെ കാര്യമായ ഉറക്കം കിട്ടിയില്ല. നാലരക്കെഴുന്നേറ്റ് കുളിച്ച് കുട്ടപ്പനായി. അഞ്ചരയോടെ സ്‌കൂട്ടർ എടുത്തു പുറത്തിറങ്ങി. ഗൗരീശ പട്ടത്തുള്ള അരുണിന്റെ വീട്ടിൽ വണ്ടി വച്ച്, അവന്റെ ബൈക്കിൽ ഞങ്ങൾ രണ്ടുപേരും കൂടി യാത്ര തുടങ്ങി.
Rose mala

റോസ് മലയാണ് ഡെസ്റ്റിനേഷൻ. കൊല്ലം ജില്ലയിൽ തെന്മലക്കടുത്തു ആര്യങ്കാവിലാണ് റോസ് മല സ്ഥിതി ചെയ്യുന്നത്. ആര്യങ്കാവ് ജംഗ്ഷനിൽ നിന്ന് 10-15 കിലോമീറ്റർ കാട്ടിനുള്ളിലേക്കായിട്ടാണ് റോസ് മല ഉള്ളത്. തെന്മല ഡാം റിസെർവോയറിന്റെ പനോരാമിക് വ്യൂ ആണ് ഇവിടുത്തെ മുഖ്യ ആകർഷണം, ഒപ്പം അവിടെ എത്തിച്ചേരാനുള്ള ഓഫ്‌റോഡ് പാതയും.

മഴ തോർന്നു മൂടിക്കെട്ടിയ അന്തരീക്ഷം, ഒപ്പം നേർത്ത കാറ്റും, റോഡിന്റെ ഇരുവശത്തും നല്ല പച്ചപ്പും. ടൂ വീലർ റൈഡിനു പറ്റിയ അംബിൻസ് തന്നെ. പട്ടം - ചുള്ളിമാനൂർ - പാലോട് - കുളത്തൂപ്പുഴ വഴിയാണ് പോയത്. പോകുന്ന വഴിയേ പ്രഭാതഭക്ഷണം കഴിച്ചു. പാലോട് കഴിഞ്ഞതും റോഡിന്റെ അവസ്ഥ വളരെ പരിതാപകരമായി. റോഡിനു വീതി കൂട്ടുന്ന പണി നടക്കുന്നതിനാൽ , പലയിടത്തും റോഡ് കാണാൻ പോലുമില്ലായിരുന്നു. ഒപ്പം തലേന്ന് പെയ്ത മഴയിൽ റോഡ് ചെളിക്കുളമായി മാറിയിട്ടുമുണ്ട്. വണ്ടി സ്കിഡ് ആവാതിരിക്കാൻ കുറച്ചേറെ കഷ്ടപ്പെടേണ്ടി വന്നു. 

കുളത്തൂപുഴയും പിന്നിട്ട്, എട്ടരയോടെ തെന്മല ഡാമിന്റെ പരിസരത്തെത്തി. തിരുവനന്തപുരം സഞ്ചാരിയുടെ  കൂടെയുള്ള ഒരു യാത്രയാണ് ഇത്. കൂടെയുള്ളവരെല്ലാം തെന്മലയുടെ പരിസരത്തു എത്തിച്ചേരാം എന്നാണ് പറഞ്ഞിട്ടുള്ളത്. പത്തു - നാല്പത്തഞ്ചു മിനിറ്റിൽ തന്നെ എല്ലാവരും എത്തിച്ചേർന്നു. 14 ബൈക്കുകളിലായി ഇരുപത്തഞ്ചോളം പേർ റോസ് മല ലക്ഷ്യമാക്കി നീങ്ങി. തെന്മലയിൽ നിന്ന് തെങ്കാശി റൂട്ടിലാണ് പോകേണ്ടത്. പോകുന്നവഴിയിൽ ആര്യങ്കാവ് നിന്നാണ് റോസ് മലക്കുള്ള ഡൈവർഷൻ എടുക്കേണ്ടത്. ഇവിടുന്നങ്ങോട്ടുള്ള റോഡ് ഓഫ് റോഡ് ആണ്. വെറും ഓഫ് റോഡ് അല്ല. ഒരൊന്നൊന്നര ഓഫ് റോഡ്.  ഏകദേശം 10 -15 കിലോമീറ്ററോളം  കാടിനുള്ളിലേക്ക് ചെല്ലണം. വഴി മദ്ധ്യേ സെന്തുരുണി വന്യജീവി സങ്കേതത്തിന്റെ ചെക്ക് പോസ്റ്റിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Rose mala

ഉരുളൻകല്ലുകൾ നിറഞ്ഞ റോഡിലൂടെയുള്ള വണ്ടിയോടിക്കൽ കുറച്ചു ശ്രമകരമായിരുന്നു. കയറ്റങ്ങളിൽ കൂടെയുള്ളവർക്ക് ഇറങ്ങി നടക്കേണ്ടി വന്നു. പലരും ആഞ്ഞു പിടിച്ചിട്ടാണ് ബൈക്കുകൾ മുകളിലേക്കെത്തിക്കാനായത്. ഇതിനിടയിൽ ഉരുണ്ടു വീണവരും, സ്കിഡ് ആയവരും നിരവധി. ഭാഗ്യത്തിന് മഴ പെയ്തില്ല. പെയ്തിരുന്നേൽ സീൻ ഇതിലും ശോകമായേനെ. ചിലയിടങ്ങളിൽ റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. അവസാനം 12 മണിയോടടുത്തു വ്യൂ പോയിന്റിൽ എത്തി. ടിക്കറ്റുമെടുത്തു കയറി. കുന്നുകൾ അതിരിട്ട തെന്മല റിസെർവോയറിന്റെ വിശാലമായ ദൃശ്യമാണ്  വ്യൂ പോയന്റിൽ ഞങ്ങളെ സ്വാഗതം ചെയ്തത്. മുകളിൽ നിന്ന് നോക്കുമ്പോ ഏതോ ഒരു ഫോറിൻ ലൊക്കേഷനിൽ പോയത് പോലെ.

അശരണരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായ് പഠനോപകരണങ്ങൾ ശേഖരിച്ച് അർഹതപ്പെട്ടവർക്ക് എത്തിക്കുന്ന സഞ്ചാരിയുടെ നോട്ടുബുക്ക് പ്രോഗ്രാമിന്റെ വോളണ്ടിയർ മീറ്റ്‌ കൂടിയാണ് ഈ യാത്രയിലൂടെ ലക്ഷ്യമിട്ടിരുന്നത്. വ്യൂ പോയന്റിൽ ഞങ്ങളല്ലാതെ മറ്റാരും തന്നെ ഇല്ലാതിരുന്നതിനാൽ സ്വസ്ഥമായിരുന്നു നോട്ട്ബുക്കിന്റെ ഭാവി പരിപാടികൾ ചർച്ച ചെയ്തു. ഒപ്പം പുതിയ കൂട്ടുകാരെ പരിചയപ്പെടുകയും ചെയ്തു. ഇടക്കിടെ അങ്ങോട്ടുമിങ്ങോട്ടും ചില ചളി വാരിയെറിയലുകളും, ട്രോളുകളും. ട്രിപ്പ് എന്തുതന്നെയായാലും അത് നിര്ബന്ധാ ;)

ഒന്ന് രണ്ടു മണിക്കൂർ അവിടെ ചെലവഴിച്ചതിനു ശേഷം ഞങ്ങൾ തിരിച്ചിറങ്ങി. കയറിപ്പോകുന്നതിലും, ബുദ്ധിമുട്ടായിരുന്നു ബൈക്കിലുള്ള തിരിച്ചിറക്കം. എന്നാലും വ്യൂ പോയന്റിനെക്കാളും ഞങ്ങൾ ആസ്വദിച്ചത് ഈ ഓഫ്‌റോഡ് യാത്ര തന്നെയാണ്. തിരിച്ചു വരും വഴി 13 കണ്ണറപ്പാലവും സന്ദർശിച്ചു. തെന്മല -ചെങ്കോട്ട റോഡിൽ കഴുതുരുട്ടിയിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്.  പതിമൂന്നു കമാനങ്ങൾ ഉള്ളതിനാലാണ് പാലത്തിന് ഈ പേര് വന്നത്. രണ്ടു മൂന്നു തവണ ഈ റൂട്ടിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇവിടെ കയറാൻ സാധിച്ചിട്ടില്ലെന്ന എന്റെ സങ്കടം അങ്ങനെ മാറിക്കിട്ടി. കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് റെയിൽവേ പാതയാണ് ഈ പാലത്തിനു മുകളിലൂടെ കടന്നു പോകുന്നത്. നൂറു വർഷത്തിൽ അധികം പഴക്കമുള്ള ബ്രിട്ടീഷ് നിർമ്മിത പാലം ഈയടുത്ത കാലത്താണ് പുനർനിർമ്മിച്ചു റെയിൽ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. പുനർ നിർമ്മിതിയിൽ പാലത്തിന്റെ ഭംഗിക്ക് ചെറുതായി കോട്ടം തെറ്റിയോ എന്ന സംശയം തോന്നാതിരുന്നില്ല.
Rose mala

കുറച്ചുപേർ അവിടെ നിന്ന് തന്നെ മടക്ക യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു. ബാക്കിയായ ഞങ്ങൾ തെന്മല ടൗണിൽ എത്തുമ്പോഴേക്കും സമയം രണ്ടു മണി കഴിഞ്ഞിരുന്നു, ഉച്ച ഭക്ഷണം കഴിച്ചിട്ടില്ല. ആദ്യം കേറിയ കടയിൽ ഊണ് തീർന്നിരിക്കുന്നു. ഉടൻ തന്നെ തൊട്ടടുത്ത കടയിലേക്കോടി. കുറച്ചു ചോറും, പൊറോട്ടയും ബാക്കിയുണ്ടത്രേ.. എന്ന പോരട്ടെ രണ്ടും ഓരോ പ്ലേറ്റ്. വിത്ത് അൺലിമിറ്റഡ് മീഞ്ചാറ്. സഞ്ചാരികളുടെ ആക്രാന്തം കണ്ടു ബോധം പോയ ഹോട്ടലിലെ ചേട്ടന് ഇതുവരെ ബോധം വീണിട്ടില്ലെന്നാണ് സ്വന്തം ലേഖകനിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

ഇനിയാണ് കഥയിലെ ട്വിസ്റ്റ് കെടക്കുന്നത്. 
റോഡുപണി നടക്കുന്ന കുളത്തൂപ്പുഴ - പാലോട് വഴി, തിരിച്ചുള്ള യാത്രയിൽ ഒഴിവാക്കാം എന്ന ധാരണയിൽ എല്ലാവരും എത്തിച്ചേർന്നു. അപ്പോഴാണ് ദേ സഞ്ചാരിയിലെ ആസ്ഥാന നാവിഗേറ്ററും, സർവോപരി ഉയരുതെണ്ടിയുമായ മുഹെയ്‌മിൻ എന്ന ഞങ്ങടെ സ്വന്തം മുയ്‌മി പുതിയ ഷോർട്കട്ട് കണ്ടുപിടിച്ചുകൊണ്ടു വന്നത്. ഗൂഗിൾ മാപ്പിന് വരെ വഴി പറഞ്ഞു കൊടുക്കുന്ന കക്ഷിയാണ്. ആ വിശ്വാസത്തിൽ എല്ലാരും പിന്നാലെ പിടിച്ചു. ഭൂപടത്തിൽ ഇല്ലാത്ത പലയിടങ്ങളിൽക്കൂടിയും മുയ്‌മി ഞങ്ങളേം കൊണ്ട് പാഞ്ഞു. രണ്ടു മൂന്നിടങ്ങളിൽ വഴി ചെറുതായിട്ട് തെറ്റി. അഞ്ചൽ എത്താൻ നേരത്തു ദേ പാലം പണി കാരണം റോഡ് അടച്ചിരിക്കുന്നു.
Rose mala
രണ്ടും കൽപ്പിച്ചു പാലവും ചാടിക്കടന്നു ഞങ്ങൾ യാത്ര തുടർന്ന്. കൂടെയുണ്ടായിരുന്നവർ വീട്ടിലെത്തി വൈകുന്നേരത്തെ ചായയും കുടിച്ചു ഏമ്പക്കം വിട്ടിരിക്കുമ്പോൾ ഞങ്ങൾ ഇവിടെ തിരുവനന്തപുരം ജില്ലയുടെ ബോഡറും തിരഞ്ഞു നടക്കുകയായിരുന്നു. അവസാനം വീടെത്തുമ്പോൾ സമയം രാത്രി ഏഴ് കഴിഞ്ഞിരുന്നു.  രണ്ടു മണിക്കൂറ് തികച്ചില്ലാത്ത തെന്മല - തിരുവനന്തപുരം റൂട്ട് മൂന്നു - നാല് മണിക്കൂറുകൊണ്ട് കവർ ചെയ്തു ഞങ്ങൾ നാടിനു മാതൃകയായി. നാടിന്റെ യുവത്വം മാറ്റത്തിന്റെ പാതയിൽ .. എന്നാലും ൻ്റെ മുയ്മ്യേ ..!!
Rose mala