Wednesday, July 8, 2020

കൊറോണക്കാലം ഒരു അവലോകനം

Covid


" അല്ല ദിനേശാ , എന്തെന്നാ ഈ ക്വാറന്റീൻ !? "

" അത് കണാരേട്ടാ , ഈ കൊറോണ ഇള്ള ആള്ക്കാര് , അല്ലേൽ അയിന്റെ ലക്ഷണൊക്കെ  ഇള്ളോല്  ബാക്കി മൻഷൻമാര്ക്ക് അത് പകരാതിരിക്കാൻ പൊരേല് അടച്ചിട്ടിരിക്ക്ന്ന പരിപാട്യാണ് ക്വാറന്റീൻ "

" അത് ശരി. ഇവര്ക്കൊക്കെ  എന്തിനാ ഈനെ ഇത്തറ പേടി ? കൊറോണ അങ്ങ് വന്ന് പോട്ടേന്ന്, മ്മക്ക് ഈ പനിയൊക്കെ വരുമ്പോലെ. ഇനിക്ക് ഇതൊന്നും ഒരു പേടിയും ഇല്ല, ഹല്ല പിന്നെ "  

കണാരേട്ടനും, ദിനേശനും പീട്യേക്കോലായിൽ  തോളത്ത് കൈയൊക്കെയിട്ട് 'സാമൂഹിക അകലം' പാലിച്ചിരുന്നു സൊറ പറയുകയാണ്. മാസ്‌ക്കൊക്കെ ഇട്ടിട്ടുണ്ട് രണ്ടാളും. ന്നാലത്‌ താടിയിലും കഴുത്തിലും ആണെന്ന് മാത്രം.

**********************************************

ലോക്ക്ഡൗൺ ’, ‘ ക്വാറന്റീൻ ’ :- കഴിഞ്ഞ മൂന്നുനാലു മാസക്കാലയളവിൽ നമ്മൾ പഠിച്ച പുതിയ വാക്കുകളാണിവ. കൊറോണ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. അടിച്ചോടിക്കാൻ ശ്രമിച്ചിട്ടും വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുന്ന അശ്രീകരം. വലിയവനെന്നു സ്വയം മേനി നടിച്ചുകൊണ്ടിരുന്ന നമ്മളെയൊക്കെ കണ്ണുകൊണ്ടു കാണാനുള്ള വലിപ്പം പോലുമില്ലാത്ത ഒരു സൂക്ഷ്മാണു മുട്ടുകുത്തിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല.

അങ്ങനെ മൂന്നുനാല് മാസങ്ങൾക്ക് ശേഷം നാട്ടിൽ ഒന്നുപോയി വന്നു. ട്രെയിനും , ബസ്സും ഓടിത്തുടങ്ങിയെങ്കിലും വഴിയെപ്പോകുന്ന കൊറോണയെ ഇങ്ങോട്ടു വിളിച്ചുവരുത്തണ്ടാലോന്നു കരുതി തിരുവനന്തപുരത്തു നിന്ന് ഡ്രൈവ് ചെയ്താണ് പോയത്. പൊതുജനസമ്പർക്കം പരമാവധി ഒഴിവാക്കാനായി കഴിക്കാനുള്ള ഭക്ഷണവും വെള്ളവുമൊക്കെ കൈയിൽ കരുതിയാണ് യാത്ര ചെയ്തത്. ഒരു പത്തു മണിക്കൂറോളമെടുത്തു നാടെത്താൻ. നാലഞ്ചു ദിവസം നാട്ടിൽ ചെലവഴിച്ച് വീണ്ടും തിരുവനന്തപുരത്തേക്ക് തിരിച്ചു. വഴിയിലൊക്കെ ആളുകൾ നിരത്തിൽ ഇറങ്ങിത്തുടങ്ങിയിരിക്കുന്നത് കാണാമായിരുന്നു. ചായക്കടകളിൽ കൂട്ടം കൂടി നിന്ന് ചായകുടിക്കുന്നവർ, കടത്തിണ്ണയിൽ ചുമ്മാ ഇരുന്നു വർത്താനം പറയുന്നവർ. സാമൂഹിക അകലമൊക്കെ പലരും മറന്നു തുടങ്ങിയിരിക്കുന്നു. എല്ലാം ഒരു പ്രഹസനമെന്ന കണക്കെ.

നാല് മാസത്തോളമായി തിരുവനന്തപുരത്ത് ഇങ്ങനെ അടച്ചിരിക്കാൻ തുടങ്ങിയിട്ട്. സാധാരണയായി ഓഫീസിൽ പോകാൻ മടിപിടിച്ചിരിക്കുമായിരുന്നു. എന്നാൽ ഇപ്പൊ എങ്ങനെയേലും ഓഫീസ് തുറന്നിരുന്നേൽ എന്നാണ് ആലോചന. ഇടയ്ക്കൊന്ന് തുറന്നിരുന്നു എന്നാൽ സമീപ പ്രദേശം കണ്ടൈൻമെൻറ് സോണായതിനാൽ വീണ്ടും അടച്ചു. ലോക്ക് ഡൗൺ കാലത്തെ ഒറ്റക്കുള്ള ജീവിതം പരമ ബോറായിത്തുടങ്ങിയിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ലോക്ക് ഡൗൺ  രണ്ടു വശമുള്ള നാണയമാണ്. ഒരു വശത്ത് ഇൻഡിപെൻഡന്റ് ആയി ജീവിച്ചു പഠിക്കാനുള്ള അവസരം കൈ വന്നിരിക്കുന്നു. പുതിയ ഹോബികളും, ശീലങ്ങളും വളർത്താനുള്ള അവസരം, ഒപ്പം ജോലിത്തിരക്കുകളിൽ നിന്നുള്ള ചെറിയൊരു ഇടവേളയും. എല്ലാം സ്വയം ചെയ്തു പഠിക്കാൻ കഴിയുന്നു. ഒറ്റക്ക് ജീവിക്കുന്നു, ഒറ്റക്ക് ഭക്ഷണം പാകം ചെയ്യുന്നു. സ്വയം മനസ്സിലാക്കാനും, സ്വയം സ്നേഹിക്കാനും പഠിക്കുന്നു. സമൂഹ ജീവിയിൽ നിന്നും, നാല് ചുമരുകൾക്കിടയിലേക്ക് ഒതുങ്ങിയ  മാറ്റം തുടക്കത്തിൽ ഉൾക്കൊള്ളാൻ പലർക്കും പ്രയാസമായിരിക്കാം. ജീവിതം അങ്ങനെയാണ്. അത് നമ്മളെ ഒരിക്കലും ചിന്തിക്കാത്തിടത്തു കൊണ്ടെത്തിക്കുന്നു. 

എന്നാൽ മറുവശത്ത് , തൊഴിൽ നഷ്ടപ്പെട്ടവർ, കൂലിയില്ലാത്ത ദിവസ വേതനക്കാർ, ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്തവർ, എല്ലാം നഷ്ട്ടപെട്ട് ജന്മനാട്ടിലേക്കുള്ള പ്രയാണത്തിനിടെ റെയിൽവേ ട്രാക്കുകളിലും, നടുറോഡുകളിലും ജീവിതം ഹോമിച്ചവർ, കുടുംബത്തിൽ നിന്ന് അകന്നു  കഴിയേണ്ടി വരുന്നവർ, മാസങ്ങളായി നാട് കണ്ടിട്ടില്ലാത്തവർ, ഉള്ളതെല്ലാം വിറ്റുപെറുക്കി വലിയ പ്രതീക്ഷയിൽ വിദേശത്തേക്ക് വിമാനം കയറി അവസാനം ഒന്നുമില്ലാതെ തിരിച്ചു വരേണ്ടി വരുന്ന പ്രവാസികൾ, ഒറ്റപ്പെട്ടുപോയ, ബംഗാളികൾ എന്ന് നമ്മൾ വിളിക്കുന്ന അതിഥി തൊഴിലാളികൾ. ലോക്ക്ഡൗണിന്റെ മറുവശം അത്യന്തം ശോകമൂകമാണ്. ഇതിനിടയിൽ കമ്മ്യൂണിറ്റി കിച്ചണിലെ ചോറും സാമ്പാറും പോരായെന്നു വാശിപിടിച്ച അതിഥി തൊഴിലാളികൾക്ക് ഇഷ്ട ഭക്ഷണം എത്തിച്ചു കൊടുക്കാനോടുന്ന മലയാളി ഒരുവശത്ത്, എന്നാൽ മണലാരണ്യത്തിലെ ലേബർ ക്യാമ്പുകളിൽ കുബ്ബൂസും , പച്ചവെള്ളവും കുടിച്ചു വയറു നിറക്കുന്ന  മലയാളി മറുവശത്ത്. 

രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍ ”- ലോകം കീഴ്മേൽ മറിയുകയാണ്. മലയാളികൾ പുതിയ ശീലങ്ങൾ പഠിച്ചു തുടങ്ങിയിരിക്കുന്നു. പണ്ട് ചെറിയൊരു തുമ്മൽ വന്നാൽ പോലും മൾട്ടി സ്പെഷയാലിറ്റി ആശുപത്രിയികളിലേക്ക്  ഓടിയവർ  ഇന്ന് ആശുപത്രികളെ  ആവശ്യത്തിനുമാത്രം ഉപയോഗിക്കിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്നു. പലരും ആദ്യമായി പ്രൈമറി ഹെൽത്ത് സെന്ററുകളെയും മറ്റും ആശ്രയിച്ചും തുടങ്ങിയിരിക്കുന്നു.

പുതിയ സാമ്പത്തിക ശീലങ്ങളും നമ്മൾക്കിടയിലേക്ക് വേരൂന്നിയിരിക്കുന്നു. ഒന്നോ രണ്ടോ മാസം വരുമാനമില്ലാതായാൽ എന്തുചെയ്യണമെന്ന് വരെ നമ്മളിൽ പലരും ചിന്തിച്ചു പ്ലാൻ ചെയ്ത് തുടങ്ങിയിട്ടുണ്ട്. പഴയ കാലത്തേതുപോലെ അടുക്കളത്തോട്ടങ്ങൾ വീണ്ടും മുളച്ചുപൊങ്ങി. പലരും ജൈവ കൃഷിയിലേക്ക് കടന്നു. ചക്കയായിരുന്നു നമ്മുടെ പ്രധാന ഇര. പ്ലാവിന്റെ തടിയൊഴികെ എല്ലാം നമ്മളെടുത്തു കറിയും , തോരനും വച്ചു. എന്തായാലും  തമിഴന്റെ പച്ചക്കറിവണ്ടി അതിർത്തികടന്നെത്തിയില്ലേലും രണ്ടുമൂന്നാഴ്ച്ചയൊക്കെ ഇനി നമുക്ക് പിടിച്ചു നിൽക്കാം എന്ന് തോന്നുന്നു. വീട്ടിൽ വെറുതെയിരുന്ന് പലരും കുക്കിങ്ങും, ബോട്ടിൽ ആർട്ടും , ചിത്രം വരക്കാനും പഠിച്ചു. സ്‌കൂൾ ക്‌ളാസുകൾ ഓൺലൈനായി. മദ്യശാലകൾ അടഞ്ഞു കിടന്നതിനാൽ കേരളത്തിൽ മദ്യത്തിന്റെ ഉപഭോഗം പണ്ടത്തേതിനേക്കാൾ ഒത്തിരി കുറഞ്ഞു എന്നത് ആശ്വാസകരമാണ്. അതിനിടയിൽ വന്ന BEVQ ആപ്പ് , പലരെയും ആപ്പിലാക്കി. മുടിയും , താടിയും നീട്ടിവളർത്തിയ ന്യൂജൻ പിള്ളേരെ കുറ്റം പറഞ്ഞവർ പോലും , ബാർബർ ഷോപ്പുകളിൽ കയറാനുള്ള പേടിയിൽ  ഹിപ്പിയും , ഫ്രഞ്ച്  ബിയേർഡും ആയി നടക്കാൻ തുടങ്ങി. ഒരു ചെറിയ വൈറസ് വന്നാൽ മാറി മറയുന്നതാണീ ലോകം എന്ന വലിയ പാഠം നാമോരോരുത്തരും പഠിച്ചു. 
ലോക നേതാവെന്നഹങ്കരിച്ച അമേരിക്ക വരെ വൻ സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിഞ്ഞു. രണ്ടു മാസം അടച്ചിട്ടാൽ തീരാവുന്നതേയുള്ളൂ ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക സുരക്ഷിതത്വം. ലോക സമവാക്യങ്ങൾ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. ലോകത്തെ മലിനീകരണ തോത് കുറഞ്ഞു എന്നുള്ളതാണ് ഇക്കാലയളവിൽ ആശ്വാസത്തിന് വകനൽകുന്ന മറ്റൊരു കാര്യം. തൽഫലമായി ഓസോൺ പാളിയിലെ വിള്ളലുകൾ പലതും അടഞ്ഞു എന്ന് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

സൂപ്പർ ഹീറോസ് എന്നാൽ നമക്കിക്കാലമത്രയും സൂപ്പർ മാനും, സ്പൈഡർ മാനും ഒക്കെയായിരുന്നു. എന്നാൽ പുതിയൊരുകൂട്ടം സൂപ്പർ ഹീറോകളെയാണ് നമ്മളീ കോവിഡ് കാലത്തു കണ്ടത്. ഡോക്ടർമാരും , നേഴ്‌സുമാരുമടങ്ങിയ ആരോഗ്യ പ്രവർത്തകരായിരുന്നു അവർ. സ്വന്തം ആരോഗ്യത്തെയും , കുടുംബത്തെയും മാറ്റിനിർത്തിക്കൊണ്ടു അവർ നമുക്കുവേണ്ടി കൊറോണയെ നേരിടുന്നു. PPE കിറ്റിനുള്ളിലെ ചൂടിൽ ഉരുകിയൊലിച്ചു കൊണ്ട്  രാത്രിയും പകലുമെന്നില്ലാതെ അവർ ഡ്യൂട്ടി ചെയ്യുന്നു. എന്നാൽ കോവിഡ് കാലം കഴിഞ്ഞാൽ പതിവുപോലെ നമ്മൾ അവരെ മറക്കും. വെളുത്ത കുപ്പായമണിഞ്ഞ മാലാഖമാരുടെ വീട്ടിൽ അടുപ്പെരിയുന്നുണ്ടോ എന്ന ചോദ്യം വീണ്ടും അവശേഷിക്കും. നിപ്പാനന്തരം സംഭവിച്ച കാര്യങ്ങൾ നമുക്കറിവുള്ളതാണ്. എന്തൊരു നന്ദികെട്ട ലോകം.

കോവിഡ് കാലത്തെ സുത്യർഹസേവനത്തിന്  ഓർമ്മിക്കപ്പെടേണ്ട മറ്റൊരു കൂട്ടരാണ് നമ്മുടെ സ്വന്തം പോലീസുകാർ. പൊരിവെയിലത്തും, മഴയത്തും കൊറോണയെക്കാൾ ഭീകരരായ കൊറേയെണ്ണത്തിനെ സാമൂഹിക അകലം പാലിക്കാനും, വീട്ടിലിരിക്കാനും പഠിപ്പിച്ച പോലീസുകാർ പ്രത്യേകം കയ്യടി അർഹിക്കുന്നു. സുഹാസിനേയും , നൂഹിനെയും , അദീല അബ്‌ദുള്ളയെയും പോലെയുള്ള ജില്ലാധികാരികളും ശ്രദ്ധേയമായ സംഭവനകളാൽ വേറിട്ടുനിന്നു. ലോക്ക്ഡൗൺ കാലത്ത്  നമ്മളെല്ലാം സുരക്ഷിതരായി വീട്ടിൽ ഇരുന്നപ്പോഴും, നമുക്ക് വേണ്ടി ജോലിക്കിറങ്ങിയ, മറ്റാരാലും ശ്രദ്ധിക്കപ്പെടാതെ പോയ ചിലരുണ്ട്. മുകളിലത്തെ സൂപ്പർ ഹീറോസിന്റെ താഴെയോ അതല്ലെങ്കിൽ അവർക്കൊപ്പമോ പ്രതിഷ്ഠിക്കപ്പെടേണ്ടവർ. കൊറോണ ഭയം ഉണ്ടായിരുന്നിട്ടും നമുക്കുവേണ്ടി പച്ചക്കറി , പലവ്യഞ്ജനക്കടകൾ തുറന്നിട്ടവർ, അന്യദേശത്തു ഒറ്റപ്പെട്ടുപോയവരെ ഊട്ടിയ ഹോട്ടലുകാർ, ഡെലിവറി ബോയ്സ് , കോവിഡ് വളണ്ടിയർമാർ, പെട്രോൾ പമ്പ് ജീവനക്കാർ,  IT ജീവനക്കാർ , ബാങ്ക് എംപ്ലോയീസ്. അങ്ങനെ നാം വീട്ടിൽ ഇരുന്നപ്പോഴും നമുക്കുവേണ്ടി  റോഡിലിറങ്ങിയ എത്രയോപേർ. ഒപ്പം സാമൂഹിക അകലം പാലിച്ചും , പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നുകൊണ്ടും നമ്മളോരോരുത്തരും സൂപ്പർ ഹീറോകളായി. ഇതിന്റെകൂടെ  ഇച്ഛാശക്തിയുള്ള ക്രിയാത്മക ഭരണ നേതൃത്വവും ചേർന്നപ്പോൾ കേരളം ലോകത്തിനു തന്നെ അഭിമാനമായി മാറി. ലോകമാധ്യമങ്ങൾ നമ്മളെ വാഴ്ത്തി. മറ്റിടങ്ങളിൽ കോവിഡ് നിരക്കുകൾ റോക്കറ്റുപോലെ ഉയർന്നപ്പോഴും, കേരളത്തിൽ കാഷ്വാൽറ്റി നിരക്ക് കുറക്കാൻ നമ്മുടെ സൂപ്പർ ഹീറോസിന് സാധിക്കുന്നു. 

ലോക്ക്ഡൗൺ നിബന്ധനകൾ കുറച്ചുകൊണ്ട് രാജ്യം പഴയ സ്ഥിതിയിലേക്ക് മാറാനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കൊറോണ കേസുകൾ കൂട്ടുന്നുണ്ടങ്കിലും ഇനിയുമേറെക്കാലം അടച്ചിടുന്നത് രാജ്യത്തിന്റെയും , സംസ്ഥാനങ്ങളുടെയും ധനസ്ഥിതിക്ക് അഭികാമ്യമല്ല.  അൺലോക്ക് നിർദേശങ്ങൾ ഇതിനകം വന്നുകഴിഞ്ഞു, എന്നാൽ ലോക്ക്ഡൗൺ  എടുത്തുകളയുക എന്നാൽ, കൂട്ടത്തോടെ വെളിയിലിറങ്ങാനുള്ള സ്വാതന്ത്രമല്ല എന്ന് നാം മനസ്സിലാക്കണം. കൊറോണയോടൊപ്പം ജീവിക്കലാണ് ഇനിയുള്ള വെല്ലുവിളി. സാമൂഹിക അകലം പാലിച്ചും, വ്യക്തിശുചിത്വം പാലിച്ചും മുന്നോട്ടുപോയില്ല എങ്കിൽ നമ്മെ കാത്തിരിക്കുന്നത് വലിയൊരു ദുരന്തമാകും. എല്ലാ കരിനിഴലുകളും മാറി പുതിയൊരാകാശം നമുക്ക് മുന്നിൽ തുറക്കുന്ന ദിനങ്ങൾക്കായി കാത്തിരിക്കാം. 

**********************************************

ഫോൺ നീട്ടി ബെല്ലടിക്കുന്നു, ഇതാരാണാവോ ഈ നട്ടപ്പാതിരക്ക്. 

" ഹാലോ ദിനേശനല്ലേ ?, ഞാൻ മെംബറാ "

" എന്താ മെമ്പറെ ഈ നട്ടപ്പാതിരക്ക് ? "

" കുന്നുമ്മലെ കണാരേട്ടൻ കൊറോണ പിടിച്ച് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആണ്. കാര്യം ഒരിച്ചിരി സീരിയസ്സാ, വെന്റിലേറ്റർ വച്ചാണ് ഇപ്പൊ ജീവൻ നിലനിർത്തുന്നത്. അയാളുമായിട്ടുള്ള പ്രൈമറി കോൺടാക്ട് നിങ്ങൾ ഒരാള് മാത്രമാണ്.  വീട്ടീന്ന് പുറത്തിറങ്ങരുത്. ഒരു ആംബുലൻസ് അങ്ങോട്ട് അയക്കുന്നുണ്ട്. മെഡിക്കൽ കോളേജിൽ പോയി ഒന്ന് കോവിഡ് ടെസ്റ്റ് ചെയ്യണം "

" ഹലാക്കിലെ അവിലുംകഞ്ഞി, ഏതു നേരത്താണ് പടച്ചോനേ അങ്ങാടീലേക്ക് എറങ്ങാൻ തോന്നിയത്, പൊരേൽ തന്നെ ഇര്ന്നാ മത്യാര്ന്ന് ..!! "

ആ സമയം, കഴുത്തിൽക്കെട്ടി അഴിച്ചിട്ട മാസ്ക്ക് വരാന്തയുടെ മൂലക്കിരുന്നു അയാളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

- ശുഭം -

#breakthechain #stay_home_stay_safe #we_shall_overcome
Together we will survive..!!

Wednesday, April 1, 2020

അങ്ങനെ ഒരു കൊറോണക്കാലത്ത്



"ചേട്ടാ , പയറ് രണ്ടു കിലോ , പരിപ്പ് ഒരു കിലോ , ഒരു കിലോ അവിൽ , ഒരു കിലോ ശർക്കര , പിന്നെ രണ്ട് രാധാസും."

സ്ഥിരമായി കാൽക്കിലോ പയറും പരിപ്പും തികച്ചു വാങ്ങാത്ത ഞാൻ കിലോക്കണക്ക് പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല ബില്ലടിക്കാനിരുന്ന ചേട്ടൻ എന്നെ അത്ഭുതപരതന്ത്രനായി ആകെയൊന്നു നോക്കി.

"അത് പിന്നെ സേട്ടാ , കൊറോണയൊക്കെയല്ലേ, പോരാത്തതിന് ലോക്ക് ഡൗണും, ഒന്ന് രണ്ടാഴ്ചത്തേക്കുള്ളത് ഇരിക്കട്ടേന്ന് കരുതി"
ബില്ല് വാങ്ങിയിറങ്ങുമ്പോൾ പുറകിൽ ഒരുമീറ്റർ ഇടവിട്ടു ക്യൂ  നിൽക്കുന്നവരുടെ ബഹളം അങ്ങ് ഉച്ചസ്ഥായിയിൽ എത്തിയിരുന്നു.

കേരളക്കരയിൽ എല്ലാവർഷവും എന്തെങ്കിലുമൊന്ന് ബ്രേക്കിംഗ് ന്യൂസാവാതെ പോയിട്ടില്ല. നിപ്പയ്ക്കും, രണ്ടുതവണ വന്നിട്ടുപോയ വെള്ളപ്പൊക്കത്തിനും ശേഷം ഇത്തവണത്തെ സ്പെഷ്യൽ കൊറോണയാണ്. കേൾക്കാൻ നല്ല ഇമ്പമുള്ള പേരാണെങ്കിലും, അളിച്ചിരി പെശകാണെന്നത് കാലം തെളിയിച്ചു കഴിഞ്ഞു. ചൈനയിൽ നിന്ന് പുറപ്പെട്ട് ഇറാനിലും , ഇറ്റലിയിലും സുഖവാസം കഴിഞ്ഞു പുള്ളി ഇപ്പൊ കേരളത്തിൽ എത്തിയിരിക്കുന്നത്രെ.

എന്തായാലും ഓഫീസ് അടച്ചു. തിരുവനന്തപുരത്തു കൊറോണക്കാലത്ത്  ഒറ്റയ്ക്ക് താമസിച്ചു കൊണ്ട്  അതിജീവിക്കാൻ  ബുദ്ധിമുട്ടാണെന്ന് മനസ്സുപറഞ്ഞു. എന്നാൽ വീട്ടിൽ പോയേക്കാം എന്നും കരുതി ബാഗും പാക്ക് ചെയ്തു നിൽക്കുകയായിരുന്നു ഞാൻ. സഹ പണിയനായ കിരൺ എന്തായാലും നാട്ടിൽ പോകാൻ പ്ലാൻ ഇട്ടു കഴിഞ്ഞു, അവന്റെ കൂടെ പോകാമെന്നു ഞാനും കരുതി.  കൊറോണയെ ഇങ്ങോട്ടു വിളിച്ചുവരുത്താതിരിക്കാനും, മറ്റുള്ളവർക്ക് ദാനം കൊടുക്കാതിരിക്കാനും വേണ്ടി തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ വഴിയിലെവിടെയും നിർത്താതെ വണ്ടി ഓടിച്ചു പോകാമെന്നാണ് കരുതിയത്. യാത്രക്കുള്ള ഫുൾ ഡേയ് മീലും , വെള്ളവും എല്ലാം തന്നെ പാക്ക് ചെയ്തിരിക്കുമ്പോഴാണ്  ഇടിത്തീപോലെ ലോക്ക് ഡൗൺ അനൗൺസ്‌മെന്റ് വന്നത്. ഒപ്പം ഹെഡ് ക്വാർട്ടേഴ്‌സ് വിട്ടു പുറത്തു പോകരുതെന്ന് ഓഫിസിൽ നിന്നുള്ള ഓർഡറും. ഇനിയിപ്പം എന്ത് ചെയ്യാനാ, വല്ലോം വെച്ചുണ്ടാക്കി ഇവിടെ തന്നെയങ്ങു കൂടുക. അത്ര തന്നെ. എന്തായാലും നാടിനു വേണ്ടിയല്ലേ, നാട്ടുകാർക്ക് വേണ്ടിയല്ലേ. വീട്ടിലെ ചുമരിലെ ഫോട്ടോ ഫ്രയിമിൽ കേറുന്നതിലും നല്ലതു കുറച്ചീസം അടങ്ങി ഒതുങ്ങി നിൽക്കുന്നതല്ല ?

അങ്ങനെ ആ വിജ്രംഭിത വൈകുന്നേരത്തിൽ മാർജിൻ ഫ്രീയിൽപ്പോയി ഒന്ന് രണ്ടാഴ്ചത്തേക്കുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങി വച്ചു. വീട്ടിൽ പ്രധാനമായും കുക്കിങ് നടക്കുന്നത് വീക്ക് എൻഡിലാണ്. അല്ലാത്ത ദിവസങ്ങളിൽ പകൽ ഓഫീസിൽ നിന്ന് കഴിക്കും. രാത്രി വല്ല ഓട്സോ, കോൺ ഫ്ലാക്‌സോ, ബ്രെഡ് ഓംലെറ്റോ വച്ചങ്ങു അഡ്ജസ്റ്റ് ചെയ്യും.  "ഓ ..!, കുട്ടി മോഡേൺ ഡയറ്റ് ആണല്ലേ ഫോളോ ചെയ്യുന്നത് ? " എന്ന് ഡൌട്ട് അടിച്ചെങ്കിൽ തെറ്റി. അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. വേറൊന്നുമല്ല ഓഫിസിൽ നിന്ന് വന്നതിനു ശേഷം ഫുഡ് ഉണ്ടാക്കാനുള്ള മടി ഒന്നുകൊണ്ടു മാത്രമാണ് ഇപ്പരിപാടി.

ലോക്ക് ഡൗൺ ദിനങ്ങൾ അഞ്ചെട്ടെണ്ണം കഴിഞ്ഞു. ഒറ്റക്കിരുന്നു ബോറടിച്ചു തുടങ്ങി. ലാപ്ടോപ്പിലെ മൂവി ഫോൾഡർ പൊടി തട്ടിയെടുത്തു. സിനിമ കാണലും , വീട്ടിൽ ഫോൺ വിളിക്കലും, ഫുഡ് അടിക്കലുമല്ലാതെ വേറെ ഒരു പണിയുമില്ല. സമയം കൊല്ലാൻ ഇനി ഓപ്ഷനുകൾ ഒന്നുമില്ല. ബോറടി ജീവിതത്തിൽ അല്പമൊരാശ്വാസം കുക്കിങ് ആണ്. പുതിയ പരീക്ഷണങ്ങൾ ഓരോന്നോരോന്നായി നടത്തി നോക്കി. എന്തായാലും ശൈശവാവസ്ഥയിലുള്ള എൻ്റെ കുക്കിങ്  സ്‌കിൽസ് അൽപ്പം മെച്ചപ്പെടാൻ  ഈ ലോക്ക് ഡൗൺ പീരീഡ് സഹായകമായി എന്ന് പറഞ്ഞാൽ തെറ്റില്ല. എന്നാലും ഡെയിലി മൂന്നു നേരത്തെ ഭക്ഷണം പാകം ചെയ്യുന്നത് ഇച്ചിരി പാടുള്ള പണിതന്നെയാണ്. വീട്ടിൽ ദിവസവും മൂന്നുനേരം വെച്ചുവിളമ്പുന്ന അമ്മയെ സമ്മതിച്ചു കൊടുത്തേ മതിയാവൂ. ഇത്തരം വെളിപാടുകളുടെ ദിനങ്ങൾ കൂടിയാണ് കടന്നു പോയത്.

കൊറോണക്കാലത്തു കൂട്ടം കൂടി പാത്രം മുട്ടി ഘോഷയാത്ര നടത്തി, അങ്ങ് നോർത്ത് ഇന്ത്യയിൽ. ബിവറേജിൽ കൂട്ടം കൂടി ക്യൂ നിന്ന് അടിയുണ്ടാക്കിയും, കൊറോണയെ വഴിയിൽ ചെന്ന് വിളിച്ചോണ്ട് വരാൻ, ലോക്ക് ഡൗൺ കാലത്തു വണ്ടിയുമെടുത്തു റോട്ടിൽ ഇറങ്ങിയും, ഹോം ക്വാറന്റീനിൽ കിടന്നു ബോറടിച്ചപ്പോൾ ബന്ധുക്കളെ കാണാൻ നാട്ടുമൊത്തം കറങ്ങിയും, നമ്മൾ മലയാളികളും മാതൃകയായി. പ്രളയക്കാലത്തു ഹെലികോപ്റ്ററിൽ ലിഫ്റ്റ് അടിച്ച ടീമാണ്. ഇങ്ങനെയൊന്നും കാണിച്ചു കൂട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. നാടുമൊത്തം കറങ്ങി നടന്നിരുന്ന സോ കോൾഡ് റൈഡേഴ്‌സ് ത്രോ ബാക്ക് പിക്‌സ് പോസ്റ്റ് ചെയ്തു ആത്മനിർവൃതി കണ്ടെത്തി. വർക്ക് ഫ്രം ഹോം എന്നാൽ വീട്ടിലെ വർക്ക് ചെയ്യൽ ആണോയെന്ന് ടെക്കികൾ. കോൺഫറൻസ് കോളിൽ പിള്ളേരെയും കൂടെ കൂട്ടി ചിലർ. പലരും വീട്ടിലെ അടുക്കള ആദ്യമായി കണ്ടതുപോലെയാണ്. മുൻപ് ശ്രദ്ധിക്കാൻ സമയം കിട്ടാഞ്ഞതുകൊണ്ടാവും. മാരീ ഗോൾഡിലെ തുളയെണ്ണിയും, മാഗീ നൂഡിൽസിന്റെ മടക്ക് നിവർത്തിയും പലരും സമയം കളഞ്ഞു. സീരിയലുകൾ നിർത്തിയതിനാൽ അമ്മായിയമ്മപ്പോരിനും, കുശുമ്പുപറച്ചിലിനും ഇച്ചിരി കുറവ് വന്നിട്ടുണ്ട് നാട്ടിൽ. അല്ലേൽ പടിപ്പുരവീട്ടിലെ പദ്മാവതിയും,  ദീപ്തി IPS -ഉം,  ജാനിക്കുട്ടിയുമൊക്കെയായിരുന്നു വീട്ടമ്മമാരുടെ വൈകുന്നേരങ്ങളിലെ ചിന്താ വിഷയം.

ഇന്ന് എൻ്റെ ജന്മദിനമാണ്. സാധാരണ പിറന്നാൾ ആഘോഷങ്ങൾ പതിവില്ലെങ്കിലും ഒരു ഗ്ലാസ് പായസമോ , മധുരമോ അന്നേ ദിവസം കഴിക്കാറുണ്ട് . ലോക്ക് ഡൗൺ ആണെങ്കിലും ഇത്തവണ അതിനു മുടക്കമൊന്നും വരുത്തിയിട്ടില്ല. രാവിലെ ചായക്ക്  വാങ്ങിച്ച പാലിൽ , അടുക്കളയിൽ പകുതി ബാക്കിയുണ്ടായിരുന്ന പായസം മിക്സെടുത്തിട്ട്  അതങ്ങട് ഉണ്ടാക്കി. ഒറ്റക്കിരിക്കുമ്പോഴും , ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴുമാണ് നമ്മൾ നമ്മളെ തിരിച്ചറിയുന്നതും, സ്വയം ഇഷ്ടപ്പെടുന്നതും. അങ്ങനെ ഇത്തവണത്തെ പിറന്നാൾ അത്തരം തിരിച്ചറിയലിന്റെ വേളകൂടിയായി മാറി. പിറന്നാൾ ആശംസകൾ നേർന്ന എല്ലാ പ്രിയപ്പെട്ടവരും ആ വേള ഒന്നുകൂടി മധുരതരമാക്കി മാറ്റി.

ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവരാണ് നമ്മൾ. നിപ്പയെ , കപ്പ പോലെ മൂടോടെ പിഴുതെടുത്തിട്ടുണ്ട്. വെള്ളപ്പൊക്കത്തിനെ മനക്കരുത്തുകൊണ്ട് നേരിട്ടവരാണ്. ഇനി കൊറോണയല്ല അതുപോലത്തെ കൊറേയെണ്ണം വന്നാലും നമ്മള്  മുട്ടുമടക്കില്ല. 56 ഇഞ്ച് നെഞ്ചുകാരനും , ഇരട്ടച്ചങ്കനും മുന്നിൽനിന്ന് നയിക്കുമ്പോൾ നമ്മൾ എന്തിനു പേടിക്കണം. അതിജീവിക്കും ഇതിനെയും നമ്മൾ. സ്വയം സുരക്ഷിതരായി വീട്ടിൽ ഇരിക്കുകയും, അതുവഴി വഴി മറ്റുള്ളവരെ സുരക്ഷിതരാക്കി നിർത്തുകയും ചെയ്യുന്ന ഒരു വീരോചിത പ്രവൃത്തി തന്നെയാണ് അറിയാതെയാണെങ്കിലും നമ്മൾ ഓരോരുത്തരും ചെയ്യുന്നത്. അത് തുടരുക. സംസ്ഥാന - കേന്ദ്ര സർക്കാർ നിർദേശങ്ങൾ പാലിക്കുക. അനാവശ്യമായി വെളിയിൽ ഇറങ്ങാതിരിക്കുക. ലോക്ക് ഡൗൺ സമയം ക്രിയാത്മകമായി ചെലവഴിച്ചാൽ അനാവശ്യ  വിരസത ഒഴിവാക്കാനാകും. പഴയ ഹോബീസ് പൊടി തട്ടിയെടുക്കാം,  ഒപ്പം പഴയ പുസ്തകങ്ങളും. വായനാ ശീലം പുനരാരംഭിക്കാം, കുംടുംബത്തോടൊപ്പം മൊബൈലും, ടീവിയും മാറ്റിവച്ചു കഥ പറഞ്ഞിരിക്കാം. എല്ലാം നല്ലതിനാവട്ടെ.  ഈ സമയവും കടന്നു പോകും

 this too shall pass..!!


#breakthechain #stay_home_stay_safe #we_shall_overcome


Thursday, January 23, 2020

മിഷൻ മരുത്വാമല


"I am sorry ..!! , മെഡിക്കൽ സയൻസിനു ചെയ്യാൻ കഴിയുന്നതിന്റെ മാസ്‌സിമം ഞങ്ങൾ ചെയ്തു കഴിഞ്ഞു, its fate, ഒരുപക്ഷെ കുറച്ചുകൂടി നേരത്തെ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ..!!"

ഓപ്പറേഷൻ തീയേറ്ററിൽ നിന്നിറങ്ങിയ ഡോക്ടർ നിർവികാരതയോടെ പറഞ്ഞു തീർത്തു

"ഡോക്ടർ , ഇനിയെന്തെങ്കിലും മിറാക്കിൾ ? "

"അതെ , ഇനിയെന്തെങ്കിലും മിറാക്കിൽ സംഭവിച്ചാലേ  രക്ഷപ്പെടാൻ ഒരല്പമെങ്കിലും സാധ്യതയുള്ളൂ,  ഒരുവഴിയുണ്ട് പക്ഷെ അതല്പം കഠിനമാണ് "

"എന്താണ് ഡോക്ടർ എന്തുണ്ടെങ്കിലും നമുക്ക് ചെയ്യാം, "

" അങ്ങ് ദൂരെ ദ്രോണഗിരിയിൽ പോയി കുറച്ചു മരുന്നുകൾ കൊണ്ട് വരണം , പക്ഷെ പെട്ടന്ന് വേണം , ഓരോ നിമിഷവും നമുക്ക് വിലപ്പെട്ടതാണ് "

ഡോക്ടർ മരുന്നിന്റെ പ്രെസ്ക്രിപ്ഷൻ രാമന് കൈ മാറി 

"ദ്രോണഗിരിയിലേക്ക് ദിവസങ്ങളുടെ യാത്രയുണ്ട്, മാത്രവുമല്ല കൂടെയുള്ള ഒട്ടുമിക്കവനും പാസ്പോർട്ടില്ല, ഒരാവേശത്തിനാണ് ലങ്കയിലേക്ക് ചാടിക്കേറി വന്നത്, ഇനിയിപ്പോ മരുന്നുപറിക്കാൻ വല്ലവനേയും ഇന്ത്യയിലോട്ടു വിട്ടാൽ, ലങ്കൻ ഇമ്മിഗ്രേഷൻ ഡിപ്പാർട്മെന്റ് തിരിച്ചു കേറ്റുമോ എന്നും അറിയില്ല.! "

എന്ത് ചെയ്യും ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. തല പെരുത്തപ്പോൾ രാമൻ ഒരു ചായ കുടിക്കാൻ പുറത്തേക്കിറങ്ങി.  ആ സമയത്താണ്  ഗോങ്ങാല പർവതത്തിൽ ട്രെക്കിങ്ങിനു പോയ ഹനുമാൻ തിരിച്ചെത്തിയത്.

"ആരാടാ ഈ പണി ചെയ്തത് , ഒറ്റയൊരുത്തനെയും ഞാൻ വെറുതെ വിടില്ല" വിവരമറിഞ്ഞ ഹനുമാൻ അലറി 

"കുഞ്ഞേ .. നീയൊന്നു പൊടിക്കടങ്ങ്, ഞങ്ങടെ കൊച്ചുമോൻ  മേഘനാഥന് ഒരു കൈയബദ്ധം പറ്റിയതാ" വിഭീഷണൻ ഹനുമാനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഹനുമാനെ മയത്തിൽ കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു.

"എന്തായാലും നടന്നത് നടന്നു, നമുക്ക് ലക്ഷ്മണനെ രക്ഷിക്കണമെങ്കിൽ ദ്രോണഗിരിയിൽ പോയി കുറച്ചു മരുന്ന് പറിച്ചോണ്ട് വരണം, അതിനു നീ പോയെ മതിയാകൂ, നിനക്കാവുമ്പോ പണ്ട്  ലോങ്ങ് ട്രിപ്പടിച്ച എക്സ്പീരിയൻസും ഉണ്ടല്ലോ ?  മൃതസഞ്ജീവനി , വിഷല്യകരണി , സന്താനകരണി, സവർണ്യകരണി  ഇതൊക്കെയാണ് ലിസ്റ്റിൽ ഉള്ളത്"

കലിയടങ്ങിയ ഹനുമാൻ മരുന്നുപറിക്കാൻ പോകാൻ റെഡിയായി. ഒറ്റയടിക്ക് ഒരു മലയോളം വലുതായി ലങ്കയിൽ നിന്ന് ടേക്ക്ഓഫ്  ചെയ്തു. മണിക്കൂറുകൾക്കകം  തന്നെ  ഹനുമാൻ ദ്രോണഗിരിയിലെത്തി മരുന്നിനായുള്ള തിരച്ചിൽ ആരംഭിച്ചു. സമയം കുറെ പോയതല്ലാതെ മൃതസഞ്ജീവനിയോ , മറ്റുമരുന്നുകളോ കണ്ട് പിടിക്കാൻ ഹനുമാനായില്ല.

"പുല്ല് ,  ഇവിടെമൊത്തം പുല്ലാണല്ലോ , മരുന്നൊന്നും കാണുന്നില്ല.  ഇനിയിപ്പോ എന്തോ ചെയ്യും?" ഒന്നും നോക്കിയില്ല ദ്രോണഗിരിയെ മൊത്തത്തിൽ പറിച്ചെടുത്ത് ഹനുമാൻ ലങ്കയെ ലക്ഷ്യമാക്കി പറന്നു. അതിനിടയിൽ പാർവ്വതത്തിന്റെ ചെറിയ കഷണങ്ങൾ അങ്ങിങ്ങായി മുറിഞ്ഞു വീണിരുന്നു.

ഇതുവരെ പറഞ്ഞത് ഫ്‌ളാഷ്ബാക്ക് , ഇനി കഥയിലേക്ക് വരാം.



സമയം : പുലർച്ചെ അഞ്ചു മണി 
സ്ഥലം : മാനവീയം വീഥി, തിരുവനന്തപുരം

വിജനമായ ആ തെരുവോരത്ത് സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിൽ കുറച്ചുപേർ കൂട്ടംകൂടി നിൽക്കുന്നു. അവർ ആരെയോ കാത്തു നിൽക്കുകയാണെന്ന് തോന്നുന്നു. സമയം പോകപ്പോകെ അവരുടെ എണ്ണം കൂടി വന്നു. ഇരുട്ടിന്റെ കട്ടിയും , നിശബ്ദതയും അവിടെ ഒരു ഭീകര അന്തരീക്ഷം സൃഷ്ടിച്ചു. 

സമയം അഞ്ചര. കൂട്ടം കൂടിനിന്നവർ നിർത്തിയിട്ട അവരവരുടെ വാഹനങ്ങളിലേക്ക് കേറി എൻജിൻ സ്റ്റാർട്ട് ചെയ്തു. തണുത്ത് നിശബ്ദമായ മാനവീയത്തെ ആ ശബ്ദം  കിടുകിടാ വിറപ്പിച്ചു. റോഡിലെ കരിയിലകൾ ആകാശത്തേക്ക് ഉയർന്നു. ചീവീടുകൾ കരച്ചിൽ നിർത്തി. ദൂരെ ചോലക്കാടുകളിൽ കുറുക്കൻ ഓരിയിട്ടു, നരിച്ചീറുകൾ നിയന്ത്രണം വിട്ടപോലെ പറന്നു. പൊടിപാറിച്ചുകൊണ്ട് വണ്ടികൾ വരിവരിയായി അതിവേഗം എങ്ങോട്ടോ പാഞ്ഞു പോയി.

"എൻ്റെ പൊന്നോ,  ഒരു വൺ ഡേ ട്രിപ്പടിച്ചതിന് ഇത്രക്കും വല്യ ബിൾഡ്അപ്പ് വേണോ ? ഒന്ന് മയത്തിൽ തള്ളിക്കൂടെ .!"

"ശരിയാണ് എൻ്റെ ഭാഗത്തും തെറ്റുണ്ട്, നേരെ ചൊവ്വെ കാര്യം പറഞ്ഞാൽ മതിയായിരുന്നു. ഇതിപ്പോ ഒരുമാതിരി സുധാകർ മംഗളോദയത്തിന്റെ നോവൽ പോലെ "

അപ്പൊ പറഞ്ഞു വരുന്നത് ഞങ്ങളുടെ മരുത്വാമല റൈഡിനെക്കുറിച്ചാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം സഞ്ചാരിയിലെ ഒരുകൂട്ടം ആളുകൾ ചേർന്ന് നടത്തിയ യാത്ര. അങ്ങ് ദൂരെ കന്യാകുമാരിക്കടുത്തുള്ള മരുത്വാമല അഥവാ മരുന്ത് വാഴ് മലയിലേക്ക്.

Marunthuvazh malai
മരുത്വാമല -  കന്യാകുമാരിയിൽ നിന്ന് പത്തുകിലോമീറ്ററോളം മാറി, നഗർകോയിൽ -കന്യാകുമാരി ഹൈവേയിൽ നിന്ന് ഇടത്തോട്ടുമാറിയാണ് സ്ഥിതി ചെയ്യുന്നത്. ഐതിഹ്യപ്രകാരം രാമ-രാവണ യുദ്ധത്തിനിടയിൽ മേഘനാഥന്റെ അസ്ത്രമേറ്റുവീണ ലക്ഷ്മണനെ രക്ഷിക്കാനായി ഹനുമാൻ  ദ്രോണഗിരി പർവ്വതവുമായി പോകുമ്പോൾ അതിൽ നിന്ന് അടർന്നു വീണുണ്ടായതാണത്രേ മരുത്വാമല. ഒരുപാട് ആയുർവേദ മരുന്നുകളുടെ കാലവറയാണത്രെ ഈ കുന്ന്. മരുത്വാമലയിലെ ഔഷധ സസ്യങ്ങളെകുറിച്ച് ഒരുപാട് പഠനങ്ങളും നടന്നുവരുന്നു.

രാവിലെ 5:30 -തോട് കൂടിയാണ് ഞങ്ങൾ മാനവീയത്ത് നിന്നും യാത്ര തിരിച്ചത്. ഇരുപത്തിനാലോളം പേരുണ്ടായിരുന്നു. എൻ്റെ സുഹൃത്തായ ആനന്ദിന്റെ കാറിലാണ് ഞാൻ കയറിയത്. ഒപ്പം ആനന്ദിന്റെ സഹധർമിണി അപർണ്ണയും, മറ്റൊരു സുഹൃത്ത് അരുണും , അവന്റെ സുഹൃത്ത് അചിത്രയും. ബ്രേക്ഫാസ്റ് കഴിക്കാതിരുന്നതിനാൽ എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നു. പോകും വഴി ബിസ്ക്കറ്റും , പഴവും കഴിച്ച് വിശപ്പടക്കി. അതിരാവിലെ ആയിരുന്നതിനാൽ റോഡിൽ ട്രാഫിക്ക് കുറവായിരുന്നു. സാധാരണയായി ബാലരാമപുരം - നെയ്യാറ്റിൻകര സ്ട്രെച്ചിൽ നല്ല ട്രാഫിക്ക് ബ്ലോക്ക് കുടുങ്ങേണ്ടതാണ്. പക്ഷെ കന്യാകുമാരി റോഡിൽ കുണ്ടിനും കുഴിക്കും ഒരു കുറവും ഇല്ലായിരുന്നു. മഹാബലി പാതാളത്തിൽനിന്നു വരുന്ന വഴിയാണിതെന്നു റോഡിലെ കുഴി കണ്ട ഏതോ ഒരുത്തൻ ഒരു ക്ളീഷേ കോമഡിയടിച്ചതു ഒരു അശരീരിയായി കാതിൽ മുഴങ്ങിയത് ഞാനോർക്കുന്നു. എട്ടുമണിയോടുകൂടി തന്നെ ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി.

Marunthuvazh malai
ഏകദേശം 800 അടിയോളം ഉയരത്തിൽ , 625 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് മരുത്വാമല. അതിരാവിലെയോ, വൈകുന്നേരമോ ഇവിടെ എത്തുന്നതാണ് ഉചിതം. പ്രത്യേകിച്ചും സൂര്യ ഉദയാസ്തമയങ്ങൾ അതിനുമുകളിൽ നിന്നുകാണുന്നത് നല്ലൊരു അനുഭവമായിരിക്കും എന്ന് തോന്നുന്നു. പിന്നെ വെയിലേറിയാൽ മുകളിൽ കയറുന്നത് കുറച്ച് ദുഷ്കരമാകും, പ്രത്യേകിച്ചും പോകും വഴിയേ  തണലായി ഒന്നും തന്നെയില്ലാത്തതുകൊണ്ട്.  മരുത്വാമല ഒരു ടൂറിസം ഡെസ്റ്റിനേഷൻ എന്നതിനപ്പുറം ഒരു തീർത്ഥാടനം കേന്ദ്രം കൂടിയാണ്. ട്രെക്കിങ്ങിനായി ഇങ്ങോട്ടു വരുന്ന സഞ്ചാരികളോടൊപ്പം തന്നെ  ഒരുപാട് വിശ്വാസികളും ഇവിടേക്ക് ദിനംപ്രതി എത്തുന്നുണ്ട്. ഒരുകാലത്ത്  അഗസ്ത്യമുനിയും, പരമാർത്ഥ ലിംഗേശ്വരരുമടക്കം  ഒട്ടനവധി ഋഷിവര്യന്മാരും, സന്യാസിമാരും വസിച്ചിരുന്ന സ്ഥലമായിരുന്നു മരുത്വാമല. ഇന്നിവിടെ രണ്ടുമൂന്ന് അമ്പലങ്ങളും , ഒമ്പതോളം പുണ്യ തീർത്ഥങ്ങളും ഉണ്ട്.

മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന മഹത്സന്ദേശം ഉയർത്തിപ്പിടിച്ച നവോധാനനായകനും, സാമൂഹികപരിഷ്കർത്താവുമായ  ശ്രീനാരായണ ഗുരു വര്ഷങ്ങളോളം ഇവിടെ താമസിച്ചിരുന്നു. ഗുരുദേവ ദർശനം പിൻതുടരുന്ന ഒട്ടനവധിപേർ ഇവിടെ തീർത്ഥാടകരാണ് വന്നെത്തുന്നുണ്ട്.

താഴെയുള്ള കടയിൽ നിന്ന് കുറച്ചു പഴം വാങ്ങിക്കഴിച്ചു. പലരുടെയും ആക്രാന്തം കണ്ടാൽ രണ്ടുദിവസമായി പട്ടിണി കിടന്നതുപോലെയായിരുന്നു. അവസാനം  ഒരു പഴക്കുലതന്നെ  കടയിലെ ചേട്ടൻ ഞങ്ങൾക്കെടുത്തു തന്നു. പഴത്തൊലി തിരിച്ചുകൊടുത്തു അമ്പതുപൈസ തിരികെവേണം എന്നുപറഞ്ഞവരും കൂട്ടത്തിൽ ഇല്ലാതില്ല.  ഏകദേശം എട്ടരയോടെ ഞങ്ങൾ മരുത്വാമല കയറാൻ തുടങ്ങി. തുടക്കത്തിൽ കുറച്ച് ദൂരം പടികൾ നിർമ്മിച്ചിട്ടുണ്ട്. ഞങ്ങൾ കയറുമ്പോൾ ഒരുപാട് പേർ തിരിച്ചിറങ്ങി വരുന്നുണ്ടായിരുന്നു. കുറച്ചുകൂടെ നേരത്തെ വന്നിരുന്നെങ്കിൽ നന്നായേനെ എന്നെനിക്ക് തോന്നി. ഈ പടികൾ ചെന്നുചേരുന്നത്  പരമാര്ഥലിംഗ ശിവ ക്ഷേത്രത്തിനടുത്തേക്കാണ്. തിരുവിതാംകൂർ മഹാരാജാവിന്റെ സന്ദർശത്തിനോടനുബന്ധിച്ചു കഴിഞ്ഞ നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണീ പടികൾ. കരിങ്കൽ കെട്ടുകൾക്കുതാഴെ പാറകൊണ്ടുതന്നെ നിർമ്മിച്ചിട്ടുള്ള ഒരു ചെറിയ ക്ഷേത്രമാണിത്. അതിനുമുൻപിൽ പേരറിയാത്തൊരു തണൽമരം തലയുയർത്തിനിൽക്കുന്നു. മരുത്വാമലയുടെ ഒട്ടുമിക്ക ഭാഗങ്ങളും കരിങ്കല്ലുകൾ നിറഞ്ഞതാണ്. മുകളിലേക്കുള്ള വഴിയും വലിയ പാറക്കല്ലുകൾ ഏറെയുള്ളതാണ്. പരമാര്ഥലിംഗ ക്ഷേത്രത്തിന്റെ മുൻപായി ഒരു ചെറിയ ഹാൾ ഉണ്ട്. കുന്നിന്ചെരുവിൽ ആളുകൾക്ക് ധ്യാനിക്കാനായി ഉണ്ടാക്കിയത്. ഞങ്ങൾ വീണ്ടും മുകളിലേക്ക് കയറി.


കന്നഡ സംസാരിക്കുന്ന ഒരുകൂട്ടം യുവാക്കൾ കൈയിൽ വലിയ ചാക്കുകളുമേന്തി താഴേക്ക് വരുന്നുണ്ട്. കാവിമുണ്ടുപോലെയെന്തോ കഴുത്തിൽ ചുറ്റിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഹനുമാൻ ഭക്തരാണെന്നു തോന്നുന്നു. കൈയിലെ ചാക്കിൽനിറയെ വഴിയിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് വേസ്റ്റുകളാണ്. ബുദ്ധിശൂന്യരായ സന്ദർശകർ വഴിയിൽ തള്ളിയ പ്ലാസ്റ്റിക്ക് ബോട്ടിലുകളും, കവറുകളും ഇവർ ശേഖരിച്ചു താഴെ എത്തിക്കുകയാണ്. ഒപ്പം തന്നെ മറ്റുള്ളവരെ പ്ലാസ്റ്റിക്ക് വലിച്ചെറിയാതിരിക്കാൻ ബോധവൽക്കരണം നടത്തി ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. വളരെ നല്ലകാര്യം. അമ്പലത്തിൽപ്പോയി വഴിപാടുനേരുന്നതിലും, ശയനപ്രദക്ഷിണം നടത്തുന്നതിലും എത്രയോ പുണ്യം കിട്ടുന്ന പ്രവർത്തി. അവരെ ദൈവം അനുഹ്രഹിക്കട്ടെ  

അല്പദൂരം പിന്നിട്ടാൽ മറ്റൊരു അമ്പലം കാണാം അതിനു താഴെ ഒരു ഒരു ചെറിയ ഹാളും മുകളിൽ ഒരു കൊടിമരവുമുണ്ട്. ആ ചെറിയ ഹാളിലെ വലിയ ജനാലയിലൂടെ നോക്കിയാൽ അങ്ങ് താഴെ പച്ചവിരിച്ച പാടങ്ങളും, പടിഞ്ഞാറുദൂരെ അറബിക്കടലും കാണാം. ട്രെക്കിങ്ങിനാണ് വന്നതെങ്കിലും പോകുംവഴി പല വിധ അമ്പലങ്ങളും , പ്രതിഷ്ഠകളും ഉള്ളതിനാൽ ഇത്തരം സ്ഥലങ്ങളിൽ ചെരുപ്പ് പുറത്തഴിച്ചുവെക്കാനും, നിശബ്ദത പാലിക്കാനും ശ്രദ്ധിക്കുക. 

സ്റ്റെപ്പുകൾ തീർന്നു. ഇനിയങ്ങോട്ടുള്ള വഴി കയറാൻ കുറച്ചു ബുദ്ധിമുട്ടേറിയതാണ്. കുത്തനെയുള്ള കയറ്റമാണ്. വഴിയായിട്ടൊന്നും കാണാനില്ല , പലയിടത്തും പാറയിൽ ദിശാസൂചികകൾ വരച്ചിട്ടുണ്ട് അത് നോക്കി പോയാൽ മതി. കുറെ വിദേശികൾ ഇറങ്ങിവരുന്നു. രാവിലെ സൂര്യോദയം കാണാൻ വന്നവരായിരിക്കാം. ഞങ്ങളുടെ കൂട്ടത്തിലെ ചിലർ അവരുടെ കൂടെ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. വിദേശികളെ കാണാത്ത പുവർ കൺട്രി ഫെലോസ് ..! വിദേശരാജ്യങ്ങളായ ചെന്നൈ , ബാംഗ്ലൂർ , ശ്രീഹരിക്കോട്ട തുടങ്ങീ സ്ഥലങ്ങളിൽ സ്ഥിരം സന്ദശകനായതിനാൽ ഞാൻ അങ്ങോട്ട് തിരിഞ്ഞുനോക്കിയതേ ഇല്ല. 

നടന്നു തളർന്നു തുടങ്ങി, പ്രത്യേകിച്ചും ബ്രേക്ഫാസ്റ് കാര്യമായി കഴിക്കാത്തതും കൂടിയാണ്. വഴിയിൽ ഒന്നുരണ്ടിടത്തു നാരങ്ങാവെള്ളവും , മോരും വിൽക്കുന്ന സ്ഥല വാസികൾ . കൈയിൽ കരുതിയ വെള്ളം തീർന്നിരുന്നു. പത്തുരൂപ കൊടുത്തു ഒരു ഗ്ളാസ് ഉപ്പിട്ട നാരങ്ങാവെള്ളം കുടിച്ചു.  ദൂരെ മലമുകളിൽ ഒരു ആഞ്ജനേയ പതാക പാറിക്കളിക്കുന്നു. അതാണ് നമ്മുടെ ലക്ഷ്യസ്ഥാനം. കാര്യമായ തണലൊന്നും ഇനി മുകളിലേക്കുള്ള വഴിയിൽ ഇല്ല. സമയം പത്തിനോടടുക്കുന്നു. വെയിൽ കനത്തു. നന്നായി വിയർക്കുന്നുണ്ട്. ഉപ്പിട്ടവെള്ളം കുടിച്ചത് നന്നായി. ആഞ്ജനേയ പതാക അടുത്തടുത്തു വന്നു കൊണ്ടിരുന്നു. അതിനുമുൻപായി ഒരു മരത്തണൽ കണ്ടു. വഴിയിൽ പടർന്നു പന്തലിച്ചുകിടക്കുന്ന ആ മരത്തിന്റെ ബലമുള്ള ശിഖരങ്ങൾ ഒരു ഊഞ്ഞാലുപോലെ താഴേക്ക് വന്നു നിന്നിരുന്നു. അൽപ്പനേരം അവിടെ വിശ്രമിച്ചു. വീണ്ടും നടത്തം ആരംഭിച്ചു. ലക്ഷ്യസ്ഥാനത്തിനു തൊട്ടുമുമ്പേ വഴി രണ്ടായി പിരിയുന്നു. ഇടത്തോട്ടുള്ള വഴി ഒരു ഗുഹയിലേക്കാണ് നീളുന്നത്. തിരിച്ചിറങ്ങുംവഴി ഗുഹയിൽക്കേറാം എന്ന് വിചാരിച്ചു വലത്തോട്ടുള്ളവഴിയിൽ വച്ചുപിടിച്ചു. നേരെ കേറിചെന്നത് ഒരു ഹനുമാൻ ക്ഷേത്രത്തിനു മുൻപിലേക്കാണ്. മരുത്വാമലയിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണിതെന്നു തോന്നുന്നു. മുകളിൽ നല്ല തണുത്ത കാറ്റുണ്ട്. പക്ഷെ വെയിലിനു ഒരു കുറവുമില്ല. ഇടക്കിടെ മേഘങ്ങൾ സൂര്യനെ മറയ്ക്കുമ്പോൾ ഒരുമാതിരി പൊന്മുടിയിൽ കയറിയപ്പോൾ തോന്നി. പലരും മുകളിലെ പാറയിൽ ഇരിക്കുകയും , കിടക്കുകയും ചെയ്യുന്നു. വീട്ടിൽനിന്നു കൊണ്ടുവന്ന ഭക്ഷണ പദാർത്ഥങ്ങൾ പരസ്പരം പങ്കുവെച്ചു. കനത്ത കാറ്റിൽ എൻ്റെ വട്ടത്തൊപ്പി പറന്നു താഴെപ്പോയി.


അടുത്തുതന്നെയായി രണ്ടു പാറകൾ ചെന്നൊരുക്കിയ ചെറിയൊരു തണലിടമുണ്ട്. ഒട്ടുംവെയിലേൽക്കാത്ത ഈ മറവിൽ , കിഴക്കുനിന്നുള്ള തണുത്ത കാറ്റ് ആഞ്ഞടിക്കുന്നു. അങ്ങുദൂരെ പശ്ചിമഘട്ടത്തിലെ തെക്കേയറ്റം കാണാം. എത്ര സമയം വേണമെങ്കിലും. എത്ര ദിവസം വേണമെങ്കിലും ഈ തണലത്ത് അങ്ങനെ ഇരിക്കാമെന്നു തോന്നുന്നു. വെറുതെയല്ല മുനിമാരും ഋഷിമാരും ധ്യാനിക്കാനായി മരുത്വാമല തിരഞ്ഞെടുത്തത്. മരുത്വാമലയുടെ മുകളിൽ നിന്ന് കിഴക്കോട്ടു നോക്കിയാൽ പശ്ചിമഘട്ടംവും, തെക്കോട്ടുനോക്കിയാൽ കന്യാകുമാരിയും, പടിഞ്ഞാറ് അറബിക്കടലും വ്യക്തമായിക്കാണാം. ഇന്ത്യൻ ഭൂപടത്തിലെ V -ആകൃതിയിലുള്ള തെക്കേ മുനമ്പ് അതേപോലെ കാണാം. ഒപ്പം ബംഗാൾ ഉൾക്കടലും , ഇന്ത്യൻമഹാ സമുദ്രവും , അറബിക്കടലും ചേരുന്ന ത്രിവേണി സംഗമവും. അൽപ്പം പടിഞ്ഞാറോട്ടു തലതിരിച്ചാൽ വിവേകാനന്ദപ്പാറയും, തിരുവള്ളുവർ പ്രതിമയും കാണാം. ഇത്രയും മനോഹരവും, വിശദവുമായൊരു പനോരാമിക് വ്യൂ മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. ഒരു മണിക്കൂറോളം ഞങ്ങൾ ഇവിടെ ചിലവഴിച്ചു. തിരിച്ചിറങ്ങുമ്പോൾ ഹനുമാൻ ക്ഷേത്രത്തിൽ പ്രസാദവിതരണം ഉണ്ടായിരുന്നു. അവിലും, ശർക്കരയും ചേർത്ത പ്രസാദം വാങ്ങിക്കഴിച്ചു താഴേക്കിറങ്ങി. വെറുതെകിട്ടിയതിനെ ആരും വെറുതെ വിട്ടില്ല. 

ഇനി നേരത്തെ കാണാതെ വിട്ട ഗുഹയിൽ കയറണം. ശ്രീനാരായണ ഗുരുദേവൻ വര്ഷങ്ങളോളം ധ്യാനിച്ച ഗുഹയാണത്രെ ഇത്. ഇടക്ക് ചട്ടമ്പിസ്വാമികളും ഇവിടെ വന്നിരുന്നത്രെ. ഗുഹയുടെ കവാടം അൽപ്പം ഇടുങ്ങിയതാണ്. കഷ്ട്ടിച്ചു ഒരാൾക്ക് കേറാൻ പാകത്തിൽ. എന്നാൽ ഉൾവശം വിശാലമാണ്. പുറത്തെ ചൂടൊന്നും അകത്തറിയാനേ ഇല്ല. ഞങ്ങൾ കുറച്ചു നേരം ഗുഹക്കകത്തിരുന്നു. അകത്തു ഒരു പട്ടിയുണ്ട്. കണ്ടാൽ നന്നേ ക്ഷീണിതനായ ഒരുവൻ. ഞാൻ എന്റെ ബാഗിലുണ്ടായിരുന്ന ബിസ്ക്കറ്റ് പാക്കറ്റ് പൊട്ടിച്ച് ഒന്ന് രണ്ടു ബിസ്‌ക്കറ്റുകൾ അതിനിട്ടുകൊടുത്തു. നിമിഷാർഥത്തിൽ കക്ഷി എല്ലാം അകത്താക്കിക്കൊണ്ടിരിക്കുന്നു. നല്ല വിശന്നിരിക്കുകയാണെന്നു മനസ്സിലായി. എൻ്റെ കൈയിലെ ബിസ്‌ക്കറ്റ് പാക്കറ്റ് മുഴുവനോളം അവൻ തിന്നു തീർത്ത്. ഗുഹയിൽ നിന്നിറങ്ങി ഞങ്ങൾ താഴേക്ക് നടക്കാൻ ആരംഭിച്ചു. പഴയ മരത്തണലിൽ എത്തുമ്പോഴേക്കും ചെറിയ ചാറ്റൽമഴ കിട്ടി. കടുത്ത ചൂടിലെ നനുത്ത മഴ ശരിക്കും ഒരാശ്വാസമായിരുന്നു. താഴെ എത്തുമ്പോഴേക്കും മഴ നിന്നു. ID കാർഡൊക്കെ തൂക്കിയ കുറച്ചു നോർത്ത് ഇന്ത്യക്കാർ മുകളിലേക്ക് കയറിപ്പോകുന്നു. കോളേജ് സ്റ്റുഡൻസോ മറ്റോ ആണെന്ന് തോന്നുന്നു. ഈ സമയത്തു മലകേറിയാൽ തിരിച്ചിറങ്ങുമ്പോഴേക്കും കരിഞ്ഞുണങ്ങിപ്പോയത് തന്നെ. പക്ഷെ അവരെ നിരുത്സാഹപ്പെടുത്താൻ നിന്നില്ല. സമയം ഒരുമണി കഴിഞ്ഞിരിക്കുന്നു. എല്ലാരും നന്നെതളർന്നിട്ടുണ്ട്. താഴത്തെ  കടയിൽ നിന്ന് ഒരു സർബത്ത് വാങ്ങിക്കുടിച്ചു. നന്നായി വിശക്കുന്നുണ്ട്, യാത്രക്കിടെ കഴിച്ച പഴത്തിനും , ബിസ്‌ക്കറ്റിനും വിശപ്പിന്റെ വിളിയെ തടുക്കാനായില്ല. തിരിച്ചും പോകും വഴി എന്തേലും നന്നായിട്ട് കഴിക്കണം.

ഇനി വിടപറയലിന്റെ സമയമാണ്. രാവിലെമുതൽ താങ്ങായും തണലായും, കളിപറഞ്ഞും ചിരിച്ചും കൂടെക്കൂട്ടിയവരോട് യാത്രപറഞ്ഞു എല്ലാവരും വീട്ടിലേക്ക് തിരിച്ചു. കുറച്ചുപേർ കന്യാകുമാരിയിലേക്കും. തിരിച്ചു വരും വഴി നഗർകോയിലിൽ നിന്ന് ഭക്ഷണം കഴിച്ചു. നല്ല വിശപ്പുണ്ടായിരുന്നതിനാൽ നന്നായിത്തന്നെ വലിച്ചു കേറ്റി. ഫുഡും കഴിച്ചു ഏമ്പക്കവും വിട്ടു നേരെ തിരുവന്തപുരത്തേക്ക് വച്ച് പിടിച്ചു. ഇനി അടുത്ത യാത്രയിൽ കാണാം.  

പിൻകുറിപ്പ് :  

രാമൻ ഒന്ന് മയങ്ങാൻ കിടന്നപ്പോഴാണ് വിഭീഷണൻ ഓടിക്കിതച്ചെത്തിയത്. 

"എന്ത് പറ്റി ബ്രോ ?, മരുന്നുപറിക്കാൻപോയ ഹനുമാൻ ഇങ്ങെത്തിയോ ?"

"ഹനുമാൻ വന്നു പക്ഷെ .!!!"

"Any problem ?"

"അതെ, ചെറിയൊരു പ്രശ്നമുണ്ട്. നാലുതണ്ട് പച്ചമരുന്ന് പറിക്കാനായി വിട്ടവൻ ഇപ്പൊ ഏതോ ഒരു മലയും താങ്ങിയാണ് വന്നത്. നോക്കുകൂലി കിട്ടണം എന്നുപറഞ്ഞു ലങ്കയിലെ ചുമട്ടുതൊഴിലാളികൾ സാധനം താഴെയിറക്കാൻ സമ്മതിക്കുന്നില്ല."

"Oh my god, we are trapped. ഈ ചെറുക്കനിതെന്തിന്റെ കേടാ ?"

ഇതിനിടയിൽ കൈയിൽ ഒരു വലിയ കുന്നുമായി ഹനുമാൻ രംഗപ്രവേശം ചെയ്യുന്നു.

"അതേയ് , ഈ സാധനം , ഈ ചെറിയ സാധനം ഇതെവിടെ വെക്കണം ? "

കലികേറിയ രാമൻ നെഞ്ചും വിരിച്ചുകൊണ്ട് 

"ദാ .. വന്നു വെക്കടാ എൻ്റെ നെഞ്ചത്തോട്ട്..!! you bloody $@%^$#%^#% " (Muted)


--ശുഭം ..!!