Thursday, August 12, 2021

ഒരു വിജ്രംഭിച്ച KSRTC യാത്ര

ഒരു പഴയ കഥ സൊല്ലട്ടുമാ ? ഗൂഗിൾ മേപ്പും നോക്കി KSRTC ബസ് ഓടിച്ച കദന കഥ.

KSRTC


ഹലോ ഗയ്‌സ്, 2018 ഒക്ടോബർ മാസത്തിലെ ബാംഗളൂരിലെ ഒരു തണുത്ത പ്രഭാതം.  ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണവും കഴിഞ്ഞു നാട്ടിലേക്ക് പോകുന്ന വഴിയാണ് ഞാൻ.  പൂജാ ഹോളിഡേയ്‌സ് ആയതുകാരണം ചെന്നൈയിൽ നിന്ന് നാട്ടിലേക്കുള്ള ട്രെയിനുകളെല്ലാം നിറഞ്ഞു കവിഞ്ഞു ടിക്കറ്റു കിട്ടാത്ത അവസ്ഥയിലാണ്. അതുകൊണ്ട്  ശ്രീഹരിക്കോട്ടയിൽ നിന്ന് ബസ് പിടിച്ചു ബാംഗ്ലൂർ എത്തിയതാണ്. ഇവിടുന്നു വീണ്ടു ബസ് യാത്ര ചെയ്ത് കോഴിക്കോട്ട് എത്താനാണ് പ്ലാൻ. രാത്രിയിലെ ഒരു കർണാടക SRTC ബസ്സിനാണ് ടിക്കറ്റ് കിട്ടിയത്. 


നേരം പരപരാ വെളുത്തു വരുന്നതേയുള്ളൂ. ബാംഗളൂരിലെ ഡിപ്പാർട്മെന്റ് ഗസ്റ്ഹൗസിൽ കേറി ഫ്രഷ് ആയി, പിന്നെ കുറച്ചു നേരം കിടന്നുറങ്ങി. ബസ് യാത്രയുടെയും, കഴിഞ്ഞ ദിവസങ്ങളിലെ ഉറക്കമില്ലാത്ത ജോലിയുടെയും ക്ഷീണം അങ്ങനെ പമ്പ കടന്നു എരുമേലി വഴി എങ്ങോട്ടോ പോയി. ഉച്ചക്ക് മുരുഗേഷ് പാല്യയിലെ കേരള ഹോട്ടലിൽ കേറി നല്ല ഊണും മീനും കഴിച്ചു. രണ്ടാഴ്ചയായി നാട്ടിലെ ഭക്ഷണം കഴിക്കാതിരുന്നതിന്റെ അസ്കിതയും അങ്ങനെ മാറിക്കിട്ടി. വൈകുന്നേരം പഴയ ബാംഗ്ലൂർ ഫ്രണ്ട്സിനെയും കണ്ട് , കെംപ്‌ഫോർട് മാളിൽ റൂട്ട് മാർച്ചും നടത്തി നേരെ വിട്ടു, മൈസൂർ റോഡിലെ സാറ്റലൈറ് ബസ് സ്റ്റാൻഡിലേക്ക്. ബസ് സ്റ്റാൻഡിൽ മതിയായ തിരക്കുണ്ട് ഗയ്‌സ് , സൂചി കുത്താൻ ഇടമില്ല. 


കേരള SRTC ടിക്കറ്റു ഒരാഴ്ച മുന്നേ തീർന്നിരുന്നു. പിന്നെ കർണാടക SRTC ഹോളിഡേയ്‌സ് പ്രമാണിച്ചു ഇട്ട സ്പെഷ്യൽ വണ്ടിയിൽ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളു.  ശരിക്കും പറഞ്ഞാൽ അവരെ കണ്ട് പഠിക്കണം. ഒരുപക്ഷെ കേരളത്തിൽ, നമ്മുടെ ആനവണ്ടിയേക്കാൾ കൂടുതൽ ലാഭമുണ്ടാക്കുന്നത് Karnataka SRTC ക്കാരായിരിക്കാം. നമ്മൾ ഉള്ള ബസ്സുകൾ തന്നെ ക്യാൻസൽ ചെയ്തു ഓടിക്കാതിരിക്കുമ്പോൾ അവര് തിരക്ക് മുൻകൂട്ടി കണ്ട് സ്പെഷ്യൽ ബസ്സുകൾ കേരളത്തിലേക്ക് ഓടിക്കുന്നു. 


ബസ് സ്റ്റാൻഡിൽ ഒരു കട്ടനും അടിച്ചു നുമ്മ ബസ്സു വരുന്നതും കാത്തിരുന്നു.  ഒൻപതു മണിയായപ്പോൾ ബസ്സ് വന്നു. മുന്നിലെ ബോണറ്റിന്റെ സൈഡിലുള്ള ബെഞ്ച് സീറ്റാണ് കിട്ടിയത്. അപ്പൊ രാത്രി ഉറങ്ങുന്ന കാര്യം ഗുദാ ഹുവാ. ഹാ എന്തായാലും കൊഴപ്പമില്ല ഒന്ന് പെട്ടന്ന് വീടെത്തിക്കിട്ടിയാൽ മതി. പത്തു മിനിറ്റിനുള്ളിൽ ബസ് നിറഞ്ഞു. ഒരു സീറ്റുപോലും ബാക്കിയില്ല. സമയം പതുക്കെ കടന്നുപോയി.  പത്തുമണിയായിട്ടും ബസ്സ് എടുത്തിട്ടില്ല. 9:45 ന് സ്റ്റാൻഡ് വിടേണ്ട മുതലാണ്. ഡ്രൈവറെ സീറ്റിൽ കാണാനില്ല. കണ്ടക്ടർ വെളിയിൽ ദൂരെ മാറി നിൽക്കുന്നു.


എന്താ സംഗതി .!? 


കേരളത്തിൽ നാളെ ഹർത്താലാണ്. ശബരിമല പ്രശ്നമോ മറ്റോ ആണ്. ഡ്രൈവർ ഇപ്പോഴാണ് അക്കാര്യം അറിഞ്ഞത്. ഇത് 7-B യിലെ സുമേഷ് ഓൺലൈൻ ക്‌ളാസിന്റെ ഹാങ്ങോവറിൽ കേരളം കത്തിക്കും എന്ന് പറയുന്നത് പോലെ അല്ല എന്നുള്ള കാര്യം ഡ്രൈവർക്ക്  നന്നായറിയാം ഗയ്‌സ്. കേരളത്തിലെ ഹർത്താലുകളിൽ പൊതുവെ പലയിടങ്ങളിലും വണ്ടി തടയൽ , KSRTC ബസ്സുകളുടെ ചില്ലുപൊട്ടിക്കൽ   തുടങ്ങീ ആചാരങ്ങൾ നടന്നു പോരുന്നുണ്ടല്ലോ. അതാണ് ഡ്രൈവറെ ഒരു നിമിഷം ചിന്താ നിമഗ്നനാക്കിയത്. സമരക്കാർക്ക് KSRTC എന്ന് കണ്ടാൽ പോരെ , അതിപ്പോ കര്ണാടകയാണോ , കേരളമാണോ എന്നൊക്കെ അടിയും , ഇടിയും കഴിഞ്ഞിട്ടാവും നോക്കുന്നത്. അങ്ങനെ നാളെ ഹർത്താൽ ആണെന്നറിഞ്ഞ ഡ്രൈവർക്ക് വണ്ടിയെടുക്കാൻ മുട്ടിടിച്ചു. ഇങ്ങനെയാണേൽ ഞാൻ കളിക്കാൻ ഇല്ല എന്ന് പറഞ്ഞു പിണങ്ങി നിന്ന ആ മഹാൻ അവസാനം യാത്രക്കാരും, കണ്ടക്ടറും കാലുപിടിച്ചിട്ടാണ് 10:30 ഓടെയെങ്കിലും വണ്ടി സ്റ്റാർട്ട് ചെയ്യാൻ സമ്മതിച്ചത്. 


അങ്ങനെ ഓടിയോടി മൈസൂർ എത്തിയതും പുള്ളി പിന്നേം വണ്ടി സൈഡാക്കി. ഡ്രൈവർക്ക്  കോഴിക്കോട്ടേക്കുള്ള വഴി അറിയില്ലത്രേ. പുറകിൽ വരുന്ന ബസ്സിലെ ഡ്രൈവർക്ക് വഴി അറിയാം. അയാളുടെ വരവും കാത്താണ് ഇദ്ദേഹം വണ്ടി ഒതുക്കിയത്. ബാംഗ്ലൂർ - മൈസൂർ റൂട്ടിൽ ഓടുന്ന വണ്ടികളാണ് സ്പെഷ്യൽ പെര്മിറ്റിൽ കേരളത്തിലേക്ക് ഓടിക്കുന്നത്. അവസാനം പുറകെ വന്ന കർണാടകയുടെ തന്നെ കോഴിക്കോട്ടേക്കുള്ള മറ്റൊരു ബസ്സിന്റെ പുറകെ ഇദ്ദേഹം വണ്ടി വിട്ടു. 


സമയം 5 മണി , വണ്ടി എവിടെയോ നിർത്തിയിരിക്കുന്നു . സ്ഥലം കൂർഗ്. സാധാരണ ബാംഗ്ലൂർ - കോഴിക്കോട് റൂട്ടിൽ യാത്ര ചെയ്യുമ്പോൾ ഞാനൊരിക്കലും കൂർഗ് കണ്ടിട്ടില്ല,  ഇത് വഴി വരണ്ട ആവശ്യവുമില്ല. 

“ശെടാ ഇനിയിപ്പോ ഞാനെങ്ങാനും വണ്ടി മാറിക്കേറിയതാണോ ? “

ഇതുമാലോചിച്ചു അടുത്ത സീറ്റിൽ ഇരുന്നയാളെ നോക്കുമ്പോൾ , അങ്ങേര് ഇതേ സംശയുമായി എന്നെ നോക്കുന്നു. ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു. പിന്നീടാണ് കാര്യങ്ങളുടെ കിടപ്പു മനസ്സിലായത്. മുന്നേ പോയ കർണാടക SRTC -ക്കാരൻ വഴിയറിയാത്തതു കാരണം അതിനും മുൻപേ പോയ കണ്ണൂരേക്കുള്ള കേരള SRTC യുടെ പുറകെ വച്ച് പിടിച്ചതാണ് . കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന്റെ ദൂരം ഉണ്ടെന്നും , രണ്ടും വേറെ വേറെ റൂട്ടുകൾ ആണെന്നും പാവം ബോയ്സ് അറിഞ്ഞില്ല ഗയ്‌സ്. കേരള എന്ന് കണ്ടപ്പോ ഫോളോ ചെയ്തതാണ്. വല്ല തിരുവനന്തപുരത്തേക്കുള്ള ബസ്സിന്റെയും പുറകെ പോകാൻ ഇവന്മ്മാർക്ക് തോന്നാഞ്ഞതു ഭാഗ്യം എന്നെ ഇപ്പൊ പറയാനുള്ളൂ. 


ഇനിയിപ്പോ എന്നാ ചെയ്യാനാ ?. അവസാനം ഗൂഗിൾ അമ്മായിയെത്തന്നെ ശരണം പ്രാപിക്കേണ്ടി വന്നു. കൂട്ടത്തിലെ ഒരു യാത്രക്കാരൻ ഗൂഗിൾ മാപ്പും പിടിച്ചു ഡ്രൈവറുടെ സൈഡിൽ ബോണറ്റിൽ നിലയുറപ്പിച്ചു,  ഓരോരോ വളവും തിരിവും പറഞ്ഞുകൊടുത്തു.  അതിനിടയിൽ അടിവാരം കഴിഞ്ഞപ്പോൾ ഹർത്താൽ അനുഭാവികളുടെ വക ബസ്സ് തടയലും അരങ്ങേറി. ഇതൊക്കെക്കൂടിയായപ്പോ ഡ്രൈവർ അണ്ണന്റെ കിളിപോയി എന്ന് തോന്നുന്നു. അങ്ങനെ 6 മണിക്ക് കോഴിക്കോട് എത്തേണ്ട ബസ്സ് 10 മണി കഴിഞ്ഞിട്ടാണ് അങ്ങെത്തിയത്. 


ടൌൺ റ്റു ടൗൺ ഓടിക്കുന്ന വണ്ടി എടുത്തു ഇന്റർ സ്റ്റേറ്റ് ഓടിച്ചാൽ ഇങ്ങനെയിരിക്കും. ഗൂഗിൾ അമ്മായി കനിഞ്ഞതു കാരണം അധികം കഷ്ടപ്പെടാതെ തന്നെ വീടെത്താൻ സാധിച്ചത് ഭാഗ്യം. എന്തായാലും ഫ്രീ ആയിട്ട് കൂർഗും , വയനാട് കുട്ട വഴിയിലെ വന്യ ജീവികളെയും കാണിച്ച് ഇതൊരു എക്ഷ്കര്ഷൻ ട്രിപ്പ് ആക്കി മാറ്റി തന്ന കർണാടക SRTC ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.


ഇനിയിപ്പോ പകച്ചുപോയ ഡ്രൈവർ അണ്ണൻ എങ്ങനെ തിരിച്ചു പോകുമോ എന്തോ ? എന്തായാലും ബോണറ്റിലിരുന്നു ബസ്സ് നിയന്ത്രിച്ച സഹോക്ക് , PWD അപ്പൊ തന്നെ വിളിച്ചു ഒരവാർഡ്‌ കൊടുത്തു എന്നാണ് അറിയാൻ കഴിഞ്ഞത് ..!! ഇനിയിപ്പോ ഈ കുറിപ്പ്  വായിച്ചു ബോണറ്റിന്റെ മുകളിലിരുന്നതിനു ടിയാനെ MVD പൊക്കിയാൽ ഞാനോ എന്റെ പിന്തലമുറക്കാരോ ഉത്തരവാദികളല്ല. കഴിഞ്ഞാഴ്ച കേരളം കത്തിച്ചതിന്റെ ക്ഷീണം മാറിവരുന്നതേ ഉള്ളൂ ഗയ്‌സ്.


- ശുഭം-