Wednesday, October 3, 2018

Youth Resilience Towards DAY-ZERO



"ഹൌ മെനി കിലോമീറ്റെർസ് ഫ്രം വാഷിംഗ്‌ടൺ ഡീസി ടു മിയാമി ബീച്ച് "
"അയാം ദി ആൻസർ ,.. "
"നിക്ക് നിക്ക് , വാഷിംഗ്‌ടൺ ഡീസിയും , മിയാമി ബീച്ചും അബടെ നിക്കട്ടെ, ഇന്ത്യൻറെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് ഹൌ മെനി കിലോമീറ്റെര്സ് എന്ന് അനക്കറിയോ ?"

"അത്പ്പോ ?"

"അറിഞ്ഞൂടാല്ലേ ! ന്നാ ഞാമ്പറഞ്ഞ്  തരാം. ഒരു മുവ്വായിരം കിലോമീറ്ററിന്റെ മോളില് വരും "
"എന്റമ്മോ.!!"
" എന്തേയ് കേട്ടപ്പോ ഒരന്ധാളിപ്പ്? ന്നാ ഒന്നൂടെ കേട്ടോ , ഇദ്ദൂരം മൊത്തം മ്മളെ രണ്ട് ചങ്ങായിമാര് ട്രിപ്പടിക്കാൻ എറങ്ങുവാ"
"ഐലിപ്പെന്താ ഇത്ര കഥ , മ്മടെ സഞ്ചാരീലെ പിള്ളേരൊക്കെ കോഴിക്കോട്ടങ്ങാടീൽ പോകുമ്പോലല്ലേ ലഡാക്കും മണാലീം , ഹിമാലയോമൊക്കെ കേറിയെറങ്ങി നടക്കിന്നതു"
"ന്നാ ഇത് കഥ വേറാ , ഇവല് പോകുന്നത് ബുള്ളറ്റിലും , കാറിലും , ബസ്സിലും ഒന്നും അല്ല , സൈക്കിളിലാ, കാശ്മീർ കൂടാണ്ടു ഐനപ്പറം നേപ്പാളിലും  , ഭൂട്ടാനിലും ഈ പഹയമ്മാര് രണ്ടു ചക്രത്തിമ്മൽ പോക്ന്ന്ണ്ട്. എല്ലാം ആകെ മൊത്തം ടോട്ടല് ഒരു 8000 കിലോമീറ്റര് "
"പടച്ചോനെ ഇവമ്മാര്ക്കെന്താ വട്ട്ണ്ടോ ?"

അതെ ഇതൊരു പ്രത്യേക തരം വട്ടാണ് ഭായ് , കാടും മേടും , നാടും , നഗരവും കാണാനുള്ള വട്ട്. ഇന്ത്യയുടെ നാനാ വിധ സംസ്കാരങ്ങളിലൂടെയും, വൈവിധ്യങ്ങളിലൂടെയും യാത്ര ചെയ്യാനുള്ള അടങ്ങാത്ത വട്ട്. നാടിനെയും നാട്ടുകാരെയും അറിയാനുള്ള വട്ട്. ഒപ്പം സമൂഹത്തിലേക്ക് ഒരു സന്ദേശമെത്തിക്കാനുള്ള വട്ട്. ചില വട്ടൻമ്മാരിങ്ങനെയാണ്, അവരെയാണ് നമ്മൾ യഥാർത്ഥ സഞ്ചാരികളെന്നു വിളിക്കുന്നത്. ഈ  വട്ടിന് ഒരേയൊരു മരുന്നേയുള്ളൂ. Travel as much as you can. എന്നാലും ഈ വട്ട് കൂടിക്കൂടി വരികയെ ഉള്ളൂ.
അതെ ജിത്തുവും ടോണിയും ഒരു സ്വപ്ന സാക്ഷാത്കാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ജല സംരക്ഷണ സന്ദേശവുമായി കന്യാകുമാരി മുതൽ കാശ്മീർ വരെ ഒരു യാത്ര പറ്റുമെങ്കിൽ നേപ്പാളും , ഭൂട്ടാനും കൂടി. അപ്പൊ എങ്ങനാ കൈകൊടുത്തു കൂടെ കൂട്ടുകയല്ലേ ?
🚴#K2K
#YouthResilienceTowardsDAY-ZERO

Tuesday, October 2, 2018

നീലക്കുറിഞ്ഞി പൂത്തപ്പോൾ


                        സമയം നട്ടപ്പാതിര മൂന്നര മണി. നല്ലപോലെ കിടന്നുറങ്ങിയ ഞാൻ അറിയാതൊന്നുണർന്നു. തിരുച്ചിറപ്പള്ളി 30 കിലോമീറ്റർ എന്ന  ബോർഡ് റോഡിലെ അരണ്ട വെളിച്ചത്തിലും ഞാൻ വ്യക്തമായി കണ്ടു. തിരിഞ്ഞു കിടന്നു പക്ഷെ ഉറക്കം വന്നില്ല. എന്തോ ഒരു പന്തികേട് പോലെ. ഇടയ്ക്കിടെ ചില ശബ്ദങ്ങൾ കേൾക്കുന്നു. ചുറ്റിലും നോക്കി. കൂടെയുള്ളവരെല്ലാം നല്ല ഉറക്കത്തിലാണ്. വീണ്ടും അതെ ശബ്ദം ആവർത്തിക്കപ്പെടുന്നു. എന്തായിരിക്കുമത് ? ഞാൻ ചുറ്റിലും കാതോർത്തു... ദൈവമേ ..അത് ??!!

*********************************

നീലക്കുറിഞ്ഞി പൂത്തത് കാണണമെങ്കിൽ എന്ത്  ചെയ്യണം ? കൊച്ചിക്ക് ട്രെയിന് കേറണം അവിടുന്നങ്ങോട്ട് ബസ്സും. രാവിലെ മൂന്നാറിൽ എത്തുന്നു, കാണുന്നു, വൈകുന്നേരം തിരിക്കുന്നു. സോ സിമ്പിൾ ല്ലേ ? ഞാനും അത്രേ വിചാരിച്ചുള്ളൂ. പക്ഷെ എൻ്റെ കുറിഞ്ഞി കാണാനുള്ള യാത്ര പക്ഷെ  ഒട്ടനവധി ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. 

മാസങ്ങൾ  മുന്നേ തന്നെ ഇരവികുളത്തേക്കുള്ള എൻട്രി പാസ്സും, മുന്നാറിലേക്കുള്ള ബസ് ടിക്കറ്റും മുൻകൂട്ടി തന്നെ ബുക്ക് ചെയ്തിരുന്നു. അപ്പോഴാണ് ഒന്നാമത്തെ ട്വിസ്റ്റ് കടന്നു വരുന്നത്. ഉരുൾ പൊട്ടലും കനത്ത മഴയും കാരണം മൂന്നാറിലേക്കുള്ള ഗതാഗതം സ്തംഭിച്ചു, ട്രിപ്പ് മുടങ്ങി. പക്ഷെ ഭാഗ്യത്തിന് വിസിറ്റിംഗ് ഡേറ്റ് മാറ്റിക്കിട്ടി. അങ്ങനെ രണ്ടാമത്തെ തവണ പോകാനിരുന്നപ്പോഴാണ് രണ്ടാമത്തെ ട്വിസ്റ്റ്. കഷ്ടകാലം റോക്കറ്റും കേറി വന്നിരിക്കുന്നു.  ശ്രീഹരിക്കോട്ടയിലേക്കൊരു ഒഫീഷ്യൽ ടൂർ. അങ്ങനെ നീലക്കുറിഞ്ഞിയെ അടുത്ത സീസണിലേക്ക് വിട്ടുകൊണ്ട്  ഞാൻ  ശ്രീഹരിക്കോട്ടയ്ക്ക് വച്ച് പിടിച്ചു. പക്ഷെ വീണ്ടും പടച്ചോൻ കാ ബഹുത്  വലിയ കനിവ്. ശ്രീഹരിക്കോട്ടെലെ മ്മടെ പണി മൂന്നാർ പ്ലാനിന്റെ രണ്ടീസം മുന്നേ തന്നെ തീർന്നു. പിന്നെ ഒന്നും നോക്കാൻ നിന്നില്ല, ചെന്നെയിൽ നിന്ന് രാത്രി മൂന്നാറിലേക്ക് വണ്ടി കേറി. അപ്പൊ ദാ വരുന്നു കഥയിലെ മൂന്നാമത്തെ ട്വിസ്റ്റ്.

സമയം നട്ടപ്പാതിര മൂന്നര മണി. നല്ലപോലെ കിടന്നുറങ്ങിയ ഞാൻ അറിയാതൊന്നുണർന്നു. തിരുച്ചിറപ്പള്ളി 30 കിലോമീറ്റർ എന്ന  ബോർഡ് റോഡിലെ അരണ്ട വെളിച്ചത്തിലും ഞാൻ വ്യക്തമായി കണ്ടു. തിരിഞ്ഞു കിടന്നു പക്ഷെ ഉറക്കം വന്നില്ല. എന്തോ ഒരു പന്തികേട് പോലെ. ഇടയ്ക്കിടെ ചില ശബ്ദങ്ങൾ കേൾക്കുന്നു. ചുറ്റിലും നോക്കി. കൂടെയുള്ളവരെല്ലാം നല്ല ഉറക്കത്തിലാണ്. വീണ്ടും അതെ ശബ്ദം ആവർത്തിക്കപ്പെടുന്നു. എന്തായിരിക്കുമത് ?? ദൈവമേ ..അത് ??!!

 അപ്പോഴാണ് ഞാനാ നഗ്ന സത്യം മസ്സിലാക്കിയത്. ശബ്ദം വേറെവിടുന്നുമല്ല എന്റെ വയറ്റിൽ നിന്ന് തന്നെയാണ്. കൂടെ വയറ്റിലാകെ ഒരു ഉരുണ്ടുകയറ്റവും. ഫുഡ് ഇൻഫെക്ഷൻ ആയോ എന്നൊരു സംശയം. ഇത് അത് തന്നെ, രാത്രി കഴിച്ച ഹൈദരാബാദ് ദം ബിരിയാണി പണി തന്നതാണ്. ശെടാ ആ ഹോട്ടലിനാണല്ലോ ഞാനിന്നലെ അടിപൊളി ഫുഡാണ്, മസ്റ്റ് ഈറ്റ് എന്നൊക്കെ പറഞ്ഞു റിവ്യൂ ഇട്ടതു. സോറി, റിവ്യൂ തിരിച്ചെടുത്തിരിക്കുന്നു.
ഞാൻ ബസ്സിന്റെ പുറകിൽ നിന്ന് മുന്നിലേക്കും തിരിച്ചും രണ്ടു മൂന്ന്‌ തവണ നടന്നു. വയറ്റിലെ അസ്വസ്ഥത കൂടിക്കൂടി വരുന്നു. ഉറങ്ങാനാണേൽ പറ്റുന്നുമില്ല. അവസാനം ഡ്രൈവർ ഉസ്താദിനെ ആവശ്യമറിയിച്ചു. ഉസ്താദ് ദക്ഷിണ വെക്കാനൊന്നും പറഞ്ഞില്ല. തിരുച്ചിറപ്പള്ളി ജംഗ്ഷനിലുള്ള അവരുടെ ഓഫീസിൽ ചേർത്തങ്ങട് നിർത്തി. അവിടെ ടോയ്ലറ്റും , റെസ്റ്റ്റൂമും ഉണ്ടായിരുന്നു. ഉസ്താദ് വണ്ടി വിട്ടു. ഞാൻ ഒരു രണ്ടു മണിക്കൂറോളം അവിടെ വിശ്രമിച്ചു. അവിടുത്തെ  സെക്യൂരിറ്റി സെൽവൻ ചേട്ടനെ പരിചയപ്പെട്ടു. ചേട്ടനാണ് അവിടുന്നു മൂന്നാറിലേക്കുള്ള റൂട്ട് പറഞ്ഞു തന്നത്. , പോരാത്തതിന് ബസ്സ്റ്റാൻഡ് വരെ വന്നു എന്നെ വണ്ടികയറ്റി വിട്ടിട്ടാണ്  സെൽവൻ ചേട്ടൻ തിരിച്ചു പോയത് . നല്ല സ്നേഹമുള്ള മനുഷ്യൻ. 

മൂന്നാറിലേക്ക് ഡയറക്റ്റ് വണ്ടി കിട്ടിയില്ല, അതുകൊണ്ടു തേനിയിലേക്കു കയറി. തണുത്ത കാറ്റ് അടിച്ചു കയറുന്നു , വെളിച്ചം ശരിക്കും വീണുതുടങ്ങിയിട്ടില്ല. നാല് മണിക്കൂറെടുത്തു തേനിയിലെത്താൻ. അവിടെ ഇറങ്ങി ബ്രേക്ഫാസ്റ് കഴിച്ചു. TNSRTC -യുടെ ബസ്സിൽ മൂന്നാറിലേക്ക്.
 ഉർവശി ശാപം ഉപകാരം എന്നല്ലേ., സത്യം , തിരുച്ചിറപ്പള്ളിയിൽ ഇറങ്ങേണ്ടി വന്നത് നന്നായെന്ന് ഇപ്പൊ തോന്നുന്നു. കാരണം തേനി മുതൽ മൂന്നാർ വരെയുള്ള റൂട്ട്അ തിശയിപ്പിക്കും വിധം മനോഹരമായിരുന്നു. പ്രത്യേകിച്ചും ബോധിമെട്ട് വരെയുള്ള ഭാഗം. വെളുത്തവര അതിർത്തിയിടുന്ന പാത , കുണ്ടും കുഴിയും പേരിനു പോലുമില്ല , രണ്ടു വശങ്ങളിലും വയലുകളും , പച്ചപ്പും. ഇത് തമിഴ്നാട് തന്നെയാണോ എന്ന് സംശയിച്ചുപോയാൽ കുറ്റം പറയാനൊക്കില്ല. പ്രത്യേകിച്ചും ബൈക്ക് യാത്രക്ക് പറ്റിയ ഇടം. രാത്രിയാത്ര ആയിരുന്നെകിൽ ഇതെല്ലം മിസ്സ് ചെയ്തേനെ. 

നാഷണൽ ഹൈവേ 85 ന്റെ ഭാഗമാണ് ഈ വഴി. ബോഡിനായ്ക്കന്നൂർ കഴിഞ്ഞു കുറച്ചു കൂടി മുന്നോട്ടു പോയാൽ കോട്ടഗുഡി റോഡ് ജംഗ്ഷൻ എത്തും, ഇവിടെനിന്ന് ഒരു വഴി കുരങ്ങാണി ട്രെക്കിങ്ങ് ക്യാംപിലേക്കും , മറ്റേ വഴി മുന്നാറിലേക്കും നീളുന്നു. മൂന്നാർ റൂട്ടിലെ ചുരം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ചുരം റോഡിന്റെ ഭംഗി പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. നമ്മുടെ വയനാട് ചുരമൊക്കെ തോറ്റുപോകും. ചുരത്തിന്റെ ഏറ്റവും ഉയർന്ന ഭാഗമാണ് ബോഡിമെട്ട്. സഹ്യന്റെ ഒരു വശത്തുകൂടി ചുരം കയറി , മറ്റേ വശത്തുകൂടി മുന്നാറിലേക്കിറങ്ങുന്നു. ബോഡിമെട്ട് കഴിഞ്ഞല്പ്പനേരം കൂടി പോയാൽ കേരള ബോർഡറായി. പിന്നീടങ്ങോട്ടുള്ള കാഴ്ചകൾ കുറച്ചു പേടിപ്പെടുത്തുന്നതായിരുന്നു. നിരവധി പേരുടെ ജീവനെടുത്ത പ്രളയത്തിന്റെയും, ഉരുള്പൊട്ടലിന്റെയും ബാക്കി പത്രങ്ങൾ. ഇവിടുന്നു മൂന്നാർ വരെയുള്ള റോഡ് മൊത്തം തകർന്നു കിടക്കുകയാണ്. നിറയെ ട്രാഫിക് ബ്ലോക്കും.  മണ്ണിടിഞ്ഞ കുന്നുകളും , റോഡിലേക്കിറങ്ങിയ കൂറ്റൻ പാറക്കൂട്ടങ്ങളും കണ്ടാൽ തന്നെ അന്നത്തെ ദുരന്തത്തിന്റെ തീവ്രത നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പക്ഷെ എല്ലായിടത്തും അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ട്. നമ്മൾ അതിജീവിക്കും, കാരണം നമ്മൾ മലയാളികളാണ്. 

വൈകുന്നേരത്തോടെ തന്നെ മൂന്നാറിലെത്തി , ചെറുതായി മഴ പെയ്യുന്നുണ്ട്. നല്ല തണുപ്പും. റൂമിലേക്ക് നടന്നു. ഒരാൾ കൂടി വരാനുണ്ട്. വേറാരുമല്ല എന്റെ കസിൻ നന്ദു. അവനുമുണ്ട് ഇത്തവണ കൂടെ. കഴിഞ്ഞ തവണ തിരുവനന്തപുരം കറങ്ങാൻ വന്നപ്പോ ബ്രഷും , പേസ്റ്റും എന്തിനു ഒരു ജെട്ടി പോലും എടുക്കാതെ എത്തിയ ആളാ. അതുകൊണ്ടു ഇത്തവണ കൊണ്ട് വരേണ്ട ലിസ്റ്റ് മുഴുവൻ ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്. അവൻ എത്തിയപ്പോഴേക്കും സമയം ഏഴു കഴിഞ്ഞു. ഭക്ഷണം കഴിച്ചു നേരെ ഉറങ്ങാൻ കിടന്നു.

മൊബൈലിൽ അലാറം അടിക്കുന്നതിനു മുൻപേ തന്നെ എഴുന്നേറ്റു. കുളിച്ചു റെഡിയായി. ഹോട്ടൽ റിസപ്‌ഷനിൽ ചോദിച്ചു രാജമലക്ക് പോകേണ്ട വഴി മനസ്സിലാക്കി. പഴയ മൂന്നാർ , അതായത് ഇപ്പൊ KSRTC ബസ്സ്റ്റാൻഡ് നിൽക്കുന്ന സ്ഥലം, അവിടുന്നു ജീപ്പ് കിട്ടും. 25 രൂപയാണ് ഒരാൾക്ക് ചാർജ്.  കൂടാതെ, KSRTC -യുടെ സ്പെഷ്യൽ ബസ്സുമുണ്ട്. പണ്ടേ KSRTC ഒരു വീക്നെസ് ആയതിനാൽ അതിൽ തന്നെ കേറി. ഫ്രണ്ട് സീറ്റിൽ തന്നെ ഇരുന്നു. മൂവാറ്റുപുഴക്കാരൻ പ്രദീപൻ ചേട്ടനാണ് വണ്ടിയുടെ സാരഥി. ഒരു പത്തിരുപത്തഞ്ചു മിനിറ്റിൽ രാജമല എത്തി. എൻട്രി പാസ്സ് വെരിഫൈ ചെയ്യാൻ ക്യൂ നിന്ന്. പാസിന്റെ എഴുപതു ശതമാനവും ഓൺലൈൻ വഴിയാണ് കൊടുക്കുന്നത്. ബാക്കി കൗണ്ടറുകൾ വഴിയും. രാജമലയിൽ പാസ്സ് കൊടുക്കുന്നില്ല. ഓൾഡ് മുന്നാറിലെ കൗണ്ടറിൽ നിന്ന് തന്നെ വാങ്ങണം. അതിനു തന്നെ ഒടുക്കത്തെ തിക്കും തിരക്കുമാണ്. രാജമലയിൽ വന്നു പലരും പാസ്സ് കിട്ടാതെ വിഷമിച്ചു പോകുന്നത് കണ്ടു.

രാജമല ഇരവികുളം നാഷണൽ പാർക്കിന്റെ ബസ്സിലാണ് പിന്നീടങ്ങോട്ടുള്ള യാത്ര. പോകും വഴിയിൽ അങ്ങിങ്ങായി നീലക്കുറിഞ്ഞികൾ തലയുയർത്തിപ്പിടിച്ചു നിൽക്കുന്നത് കണ്ടു. ഏതോ സെലിബ്രറ്റിസിനെ പോലെ. ശരിയാണ് കൊല്ലം കൊറേ കഴിഞ്ഞാലല്ലേ  ഇവരെ ഇനി ഈ കോലത്തിൽ കാണാൻ കഴിയുകയുള്ളൂ. അപ്പൊ കുറച്ചു ജാഡ കാണിച്ചാലും കുഴപ്പമില്ല. Strobilanthes Kunthianus എന്നാണ് നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം. 12 വര്ഷത്തിലൊരിക്കലാണ് ഇവ പൂക്കുന്നത്. നമ്മുടെ മുളയെപ്പോലെ പൂവിട്ടാൽ നശിച്ചു പോകുന്ന Monocarpic plants എന്ന വിഭാഗത്തിൽ പെടുന്നവയാണ് കുറിഞ്ഞിയും. പൂവ് കരിഞ്ഞു അൽപ്പം കഴിയുമ്പോഴേക്കുതന്നെ നീലക്കുറിഞ്ഞി ചെടിയും നശിക്കുന്നു. ഇപ്പോഴത്തെ തലമുറയിലെ വിത്തുകളിൽ നിന്നാണ് അടുത്ത തലമുറ ചെടികൾ ഉണ്ടാകുന്നത്.

അൽപ്പ ദൂരം ബസ്സിൽ യാത്ര ചെയ്താൽ നമ്മൾ മലയുടെ മുകളിൽ എത്തും , അവിടെ കുറച്ചു ദൂരം നടക്കാനുണ്ട്. ദൂരെ അങ്ങിങ്ങായി വരയാടുകളെ കാണാമായിരുന്നു. കഴിഞ്ഞ തവണ വന്നപ്പോ കുറേയെണ്ണത്തിനെ അരികിൽ കണ്ടതാ, പക്ഷെ ഇത്തവണ എല്ലാം ദൂരെയൊളിച്ചിരിക്കുന്നു. കിഴക്കാംതൂക്കായ പാറക്കുന്നിൽ നടന്നു കേറുന്ന വരയാടുകൾ ഒരദ്‌ഭുതം തന്നെയാണ്.

പാതയുടെ രണ്ടു വശങ്ങളിലും നീലകുറിഞ്ഞികൾ പൂത്തു നിൽക്കുന്നു, ഇതിൽ ചിലവ 8 വർഷത്തിൽ പൂക്കുന്നവയാണെന്നു അവിടുത്തെ ഗാർഡ് പറഞ്ഞു. സന്ദർശകർ നീലക്കുറിഞ്ഞി പറിക്കാതെ നോക്കുക എന്ന ശ്രമകരമായ ദൗത്യം കൂടി ഇത്തവണ ഇവർക്കുണ്ട്. ഇതിനിടയിൽ പൂ നുള്ളാൻ ശ്രമിച്ച ആൾക്ക് 2000 രൂപ ഫൈൻ എഴുതിക്കൊടുത്ത്‌ മാതൃകയായി വേറൊരു ഗാർഡ്. പഴയ സീസണിലെ ഫോട്ടോയും കണ്ട് കുറിഞ്ഞി കാണാൻ പോയാൽ നിരാശയായിരിക്കും ഫലം. കാരണം ഇത്തവണ വളരെ ചെറിയ അളവിലെ പൂത്തിട്ടുള്ളൂ, അതിൽ പലതും കരിഞ്ഞും തുടങ്ങി. കൊളുക്കുമലയിലും സ്ഥിതി ഇതുതന്നെയാണ്. ഇടക്ക് പെയ്ത കനത്ത മഴ കുറിഞ്ഞിക്കാലത്തെയാകെ ബാധിച്ചിട്ടുണ്ട്.

പ്രതീക്ഷിച്ച രീതിയിലുള്ളൊരു പൂക്കാലം കാണാനൊത്തില്ല എങ്കിലും, വര്ഷങ്ങളായുള്ളൊരു ആഗ്രഹം സഫലീകരിച്ച നിർവൃതിയിൽ വെയിൽ കനക്കുംമുമ്പേ ഞങ്ങൾ കുന്നിറങ്ങി. ഇനി ഒരു ദ്വാദശാബ്ദത്തിനു ശേഷം വീണ്ടും കാണാം എന്ന് വാക്കു കൊടുത്തുകൊണ്ട് .

വാൽക്കഷ്ണം : ഇത്രയും വിപുലമായൊരു ടൂറിസ്റ്റു സീസണിൽ, സന്ദർശകരിൽ നിന്ന് വലിയൊരു തുക പ്രവേശന ഫീസായി വാങ്ങിയിട്ടും, ശുചിമുറികളും , വെയ്റ്റിംഗ് സ്ഥലങ്ങളും വൃത്തിരഹിതമായി സൂക്ഷിച്ചത് ശരിയായില്ല. പ്രത്യേകിച്ചും വിദേശികൾ ഉൾപ്പടെയുള്ളവർ വരുന്ന സ്ഥിതിക്ക്. പിന്നെ രാജമലയിലും ഓഫ്‌ലൈൻ ടിക്കറ്റിങ് കൗണ്ടറുകൾ തുടങ്ങാമായിരുന്നു . നിരവധി പേര് ഏറെദൂരം സഞ്ചരിച്ചു വന്നിട്ട് , ടിക്കറ്റു കിട്ടാതെ തിരിച്ചു പോയിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റു വെരിഫിക്കേഷന് ഒരേയൊരു കൗണ്ടർ മാത്രമാണ് ഇപ്പോൾ ഉള്ളത് , അതിനു മുന്നിലാണെങ്കിലും വലിയ ക്യൂവും. കൗണ്ടറുകളുടെ എണ്ണം കൂട്ടിയാൽ നല്ലത്

Wednesday, August 22, 2018

Its time to say thanks


#TogetherWeCan #KeralaFlood #StandWithKerala #DoForKerala


ന്യൂ ജെനറേഷൻ - സാമൂഹ്യ രാഷ്ട്രീയ ബോധമില്ലാത്തവർ, ചുറ്റും നടക്കുന്നതൊന്നും അറിയാതെ മൊബൈലിൽ തലയും കുത്തി ഇരിക്കുന്നവർ, മുടിയും താടിയും നീട്ടി കഞ്ചാവടിച്ചു നടക്കുന്നവർ. ഇത്തരത്തിലുള്ള പല അബദ്ധ  ധാരണകളേയും കാറ്റിൽ പറത്തുന്ന കാഴ്ച്ചകളാണു കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളം കണ്ടത്‌.

ഫ്ലഡ്‌ റിലീഫ്‌ വളണ്ടിയറിങ്ങിന്റെ ഭാഗമായി തിരുവനന്തപുരത്തെ രണ്ടു മൂന്നു ക്യാമ്പുകളിൽ ഞാനും പോയിരുന്നു. ഇവിടങ്ങളിലെ പുതു തലമുറയുടെ ഇടപെടൽ വളരെയധികം അദ്ഭുതകരമായിരുന്നു. ക്യാമ്പ്‌ വളണ്ടിയർമ്മാരിൽ മുക്കാൽ പങ്കും ഇന്നത്തെ തലമുറയിൽ ഉള്ളവർ ആയിരുന്നു. ജാതി മത രാഷ്ട്രീയ വേർതിരിവുകൾ ഇല്ലാതെ എല്ലാവരും  ഒരേ മനസ്സോടെ ആത്മാർഥമായി പ്രവർത്തിക്കുന്നത് കണ്ടു മനസ്സ് നിറഞ്ഞു.  എന്തായാലും , കേരളത്തിന്റെ ഭാവി പുതു തലമുറയിൽ തീർത്തും സുരക്ഷിതമായിരിക്കും എന്ന കാര്യം ഉറപ്പാണ്.

ആപത്തു കാലത്തു കേരളത്തെ കൂടെ നിന്നു കൈപിടിച്ചുർത്തിയ എല്ലാ വളണ്ടിയേഴ്സിനും ഒരായിരം നന്ദി.

വീട്ടിൽ തീ പുകഞ്ഞില്ലെങ്കിലും, ചെറുതായാലും തങ്ങളാൽ കഴിയുന്ന സാധനങ്ങൾ ക്യാമ്പുകളിൽ സംഭാവന ചെയ്യാനായി ഓടിയ എല്ലാ നല്ലവരായ നാട്ടുകാർക്കും, പലപ്പോഴും വണ്ടിക്കൂലി പോലും വാങ്ങാതെ ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ സഹായിച്ച അനന്തപുരിയിലെ ഓട്ടോ / ടാക്സി / ലോറി ചേട്ടൻമ്മാർക്കും, സ്വന്തം ജീവൻ പണയംവച്ചു മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങി നാടിന്റെ അഭിമാനമായി മാറിയ തുമ്പയിലെയും, കോവളത്തെയും, വർക്കലയിലെയും മത്സ്യത്തൊഴിലാളി സഹോദരൻമ്മാർക്കും, എപ്പോ വിളിച്ചാലും കൂടെയെത്തുന്ന സൈന്യത്തിനും, സർവോപരി ഒരു കുടുംബാംഗത്തെപ്പോലെ ക്യാമ്പുകളിൽ വളണ്ടിയേഴ്സിന്റെ കൂടെ നിന്ന തിരുവനന്തപുരത്തിന്റെ സ്വന്തം കളക്ടർ ചേച്ചിക്കും,  ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്‌സിനും തീർത്താൽ തീരാത്തത്രയും നന്ദി

ചെറുതെങ്കിലും എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുവാനായി ഒരു പ്ലാറ്റഫോം തന്ന ട്രിവാൻഡ്രം ഹോപ്പ് ഫൗണ്ടേഷനും താങ്ക്സ് എ ടൺ. പ്രത്യേകിച്ചും വിനോദേട്ടനും , ഗായത്രിക്കും.

കുറച്ചു ദിവസമായി ഫേസ്ബുക്കിലും , വാട്സാപ്പിലും‌ കാണാത്തതിനാൽ 'ജയേഷേ നീ സേഫ്‌ അല്ലെ' എന്നു വിളിച്ചന്വേഷിച്ച എല്ലാ നോൺ മലയാളീ ഫ്രെൻഡ്സിനും ഒരായിരം നന്ദി.

Thanks to all my non-Malayali friends for their support and  prayers showered on us during these bloody floody days

ക്യാമ്പ് പ്രവർത്തനങ്ങൾക്കിടയിൽ നേരിട്ട് കാണാൻ സാധിച്ചില്ല എങ്കിലും , പ്രവർത്തിയിൽ പ്രചോദനമായിത്തീർന്ന ട്രിവാൻഡ്രം സഞ്ചാരിയിലെ സന്നദ്ധ പ്രവർത്തകർക്കും, ഒറ്റദിവസത്തത്തെ പരിചയം കൊണ്ട് ഒരായുസ്സിലേക്കുള്ള ഫ്രണ്ട്ഷിപ്പും തന്നു വണ്ടി കയറിപ്പോയ ഷഫീക്ക് ഭായിക്കും, പ്രളയത്തിൽ പുതുതായി കിട്ടിയ സൗഹൃദങ്ങൾക്കും നന്ദി ..ഒരായിരം നന്ദി

തിരിച്ചു വരും നമ്മൾ, മുൻപത്തേക്കാളും മികച്ചതായി

#LetsUnite

Friday, June 8, 2018

(ചില) നാട്ടുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്



(ഈ കഥ സാങ്കൽപ്പികമല്ല , എന്നാൽ കഥാപാത്രങ്ങൾ തികച്ചും സങ്കല്പ്പികം മാത്രം)




       തിരുവനന്തപുരത്തു നിന്നും വണ്ടി കേറി നന്മണ്ട - 13ൽ  ചെന്നിറങ്ങുമ്പോഴേക്കും കനത്ത മഴ തുടങ്ങിയിരുന്നു. രാവിലെ തന്നെ പെയ്ത മഴയെ ശപിച്ചുകൊണ്ട് ബസ് സ്റ്റോപ്പിന്റെ സൈഡിലേക്ക് കേറി നിന്നു. അപ്പൊ ദേ വരുന്നു റോഡിന്റെ മറു തലക്കൽ നിന്ന് കൈ ഉയർത്തിക്കാണിച്ചുകൊണ്ടു മ്മടെ അയൽക്കാരനായ ദിവാകരേട്ടൻ. 

"കൊടേലേക്ക് കേറിക്കോ, ഞാൻ കൊണ്ടാകാം"

"അയ്യോ വേണ്ട , അച്ഛൻ ഇപ്പൊ വണ്ടിയുമായി വരും"

"ഇവിടെ ഇങ്ങനെ മഴേം കൊണ്ട് നിക്കണ്ട , അപ്പറത്തെ പീട്യെക്കോലായിലേക്ക് ഞാൻ കൊണ്ടാകാം"

ങേ .. ഇങ്ങേർക്കിതെന്തു പറ്റി , വഴിയിൽ കണ്ടാൽപ്പോലും തിരിഞ്ഞു നോക്കാത്ത ആളാ , ഇപ്പൊ എന്താ ഇത്ര സ്നേഹം ? ഹാ എന്തേലും ആകട്ടെ . അടുത്ത കട വരാന്ത വരെ ഒരു ലിഫ്റ്റ് കിട്ടിയല്ലോ എന്നാലോചിച്ചു ഞാൻ കുടയിലേക്ക് കയറി. രണ്ടു ചുവടുവച്ചില്ല 

ദിവാരേട്ടൻ  : "പിന്നെ , ഞാളറിഞ്ഞു ട്ടോ"

ഞാൻ : "എന്ത് ?"

"കല്യാണക്കാര്യം "

"ആരുടെ "

"അന്റെ  തന്നെ "

"എന്റെയോ ? "

"പിന്നല്ലാണ്ട് , ഞാളാരും ഇതൊന്നും അറിഞ്ഞില്ലാന്നു വിചാരിച്ചല്ലേ , ഇങ്ങള് തമ്മില് പ്രേമായിരുന്നല്ലേ ? "

പടച്ചോനെ ഇയാളിതെന്തൊക്കെയാ പറയുന്നത്. എനിക്കൊന്നും മനസ്സിലായില്ല. കട വരാന്തയിൽ കേറിയത് മുതൽ എന്റെ ചിന്ത അതായിരുന്നു. 

ഉടൻ ദാ വരുന്നു അടുത്ത അവതാരം. തെക്കേതിലെ ഉണ്ണിക്കുട്ടൻ.

"അല്ല , ജയേഷേട്ടാ കല്യാണം ഒക്കെ ആയല്ലേ ?"

ദൈവമേ ഈ നാട്ടുകാർക്കിതെന്തു പറ്റി.എനിക്ക്  വട്ടായതാണോ , അതോ നാട്ടുകാർക്ക് മൊത്തത്തിൽ വട്ടായതാണോ ?

"ആരുടെ കല്യാണത്തിന്റെ കാര്യമായ ഈ പറയുന്നത് "

"അത് പിന്നെ ഇങ്ങളും ആ പടിഞ്ഞാറേ കുന്നുമ്മലെ സോമേട്ടന്റെ മോളുമായിട്ട് "

"ഏതു സോമൻ , ഏതു മോള് , ഇങ്യെന്താ ഇന്നെ ശശിയാക്കാ "

"ഇങ്ങള് ഓളെ കെട്ടാൻ പോകുന്നെന്നാണല്ലോ ഇവിടെ നാട്ടുകാര് മൊത്തം പറയുന്നത്"

അത് ശരി അപ്പൊ അതാണ് കാര്യം. ഞാൻ പോലുമറിയാതെ എന്റെ കല്യാണം ഞാൻ അറിയാത്ത, ഞാൻ കണ്ടിട്ടുപോലുമില്ലാത്ത ഏതോ ഒരു പെൺകുട്ടിയുമായി നാട്ടുകാര് നിശ്ചയിച്ചിരിക്കുന്നു. അടിപൊളി. 

കുടുംബ ശ്രീകൾ , കുടുംബ സ്ത്രീകൾക്ക് പരദൂഷണം പറയാൻ ഉള്ള ഒരിടമായി മാറിയ നമ്മുടെ നാട്ടിൽ ഇതല്ല ഇതിനപ്പുറവും കേട്ടാലേ അദ്ഭുതമുള്ളൂ . ഞങ്ങൾ രണ്ടാളും കൂടി ഒളിച്ചോടി എന്നൊന്നും അടിച്ചിറക്കാഞ്ഞത് ഭാഗ്യം. ഇതിപ്പോ എന്റെ കല്യാണക്കഥ അറിയാത്തവരായിട്ടു ഇതുവരെ ഞാനും എന്റെ അച്ഛനും , അമ്മയും മാത്രമേ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

എന്തായാലും എനിക്ക് കല്യാണം 'ഒണ്ടാക്കാനായി' നടക്കുന്ന (ചില) നാട്ടുകാരോട് പ്രത്യേകം പറഞ്ഞോട്ടെ. എന്നെ കല്യാണം കഴിപ്പിക്കാനും,  പെണ്ണ് കണ്ടുപിടിക്കാനും എന്റെ വീട്ടിൽ അച്ഛനും , അമ്മയും , കുടുംബക്കാരും ഉണ്ട്. അതിനു നിങ്ങൾ വെറുതെ കഷ്ടപ്പെട്ട് തടി കേടാക്കണം എന്നില്ല. 

ഈ നാട്ടുകാരൊക്കെ എന്താ ഇങ്ങനെ ? അതല്ലേലും അങ്ങനെയാ, മാങ്ങയുള്ള കൊമ്പിലല്ലേ എറിഞ്ഞിട്ടു കാര്യമുള്ളൂ..!! 

Friday, May 25, 2018

Sanchari Notebook Season 3

Sanchari Notebook Season 3
വർഷങ്ങൾക്ക് മുൻപുള്ള ഒരു വേനൽക്കാലം. L P സ്‌കൂളിലെ കൊല്ലപ്പരീക്ഷ തുടങ്ങുന്നതിന്റെ തലേന്നാൾ.
വള്ളി പൊട്ടിയ സ്‌കൂൾ ബാഗിൽ ആകെയുണ്ടായിരുന്ന കറുത്ത സെല്ലോ പെന്നിന്റെ ആയുസ്സ് ഏതാണ്ട് കഴിഞ്ഞ മട്ടാണ്. റീഫില്ലിന്റെ വാലിൽ ആഞ്ഞൂതിയിട്ടും നോ രക്ഷ. നിബ്ബിന്റെ സൈഡിലൂടെ ഒലിച്ചിറങ്ങിയ കറുത്ത മഷി തലയിൽ തുടച്ചു നിസ്സഹായനായി ഞാനിരുന്നു.

എവിടെ നിന്നൊക്കെയോ അമ്മ നുള്ളിപ്പെറുക്കിത്തന്ന ഇരുപത്തഞ്ചും , അമ്പതും പൈസാ നാണയത്തുട്ടുകളും  കൊണ്ട് ഞാൻ റീഫിൽ വാങ്ങാനിറങ്ങി. വീടിനടുത്തെ ആകെയുണ്ടായിരുന്ന കടയിൽ റീഫിൽ ഇല്ല. പേന മാത്രമേയുള്ളൂ , അത് വാങ്ങിക്കണമെങ്കിൽ മൂന്നു രൂപാ കൂടി അധികം വേണം. കടക്കാരൻ ചേട്ടനാണെങ്കിൽ പരിചയമുള്ള ആളും.

ഒരു പേന കടം തരുമോ എന്ന് ചോദിച്ചു. പക്ഷെ കിട്ടിയില്ല , നാളെ പരീക്ഷയാണെന്നു പറഞ്ഞു കെഞ്ചി നോക്കി. തന്നില്ല. കുറച്ചു നേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്ന് നോക്കി.
തന്നില്ല എന്ന് മാത്രമല്ല , പൈസയില്ലാതെ ഇനി ഇങ്ങോട്ടു വന്നേക്കരുതെന്നും പറഞ്ഞു ഇറക്കി വിടുകയും ചെയ്‌തു.

കണ്ണ് നിറഞ്ഞിരുന്നതിനാൽ ചുറ്റും നിന്ന് കളിയാക്കി ചിരിച്ചവരുടെ  മുഖങ്ങൾ അന്നെനിക്ക് കാണാൻ കഴിഞ്ഞില്ല.
കലങ്ങിയ കണ്ണുകളുമായി വീട്ടിൽ ചെന്ന എന്നെ അമ്മ സമാധാനിപ്പിച്ചു. അടുത്ത വീട്ടിൽ നിന്ന് കടം വാങ്ങിയ മുഷിഞ്ഞ അഞ്ചു രൂപാ നോട്ടുമായി അമ്മ കടയിൽ പോയി പേന വാങ്ങിത്തന്നു.
പേനയും തന്നു അടുക്കളയിലേക്കു കേറിപ്പോയ അമ്മയുടെ കൺകോണുകളിൽ തളം കെട്ടിയ കണ്ണുനീർ  ഉള്ളി മുറിച്ചതിന്റെയോ , അടുപ്പിൽ ഊതിയതിന്റെയോ ആയിരുന്നില്ല. ആ നീറ്റൽ ഇന്നും എന്റെ മനസ്സിന്റെ ഉള്ളറകളിൽ ഒളിച്ചിരിക്കുന്നുണ്ട്.

ഇതുപോലെ നൊമ്പരപ്പെട്ട ഒരുപാട് കുഞ്ഞു ഹൃദയങ്ങൾ അന്നും ഇന്നും നമുക്ക് ചുറ്റും ഉണ്ടായിട്ടുണ്ട്. മുനയൊടിയാത്ത പെൻസിലും , മഷിയുള്ള പേനയും ആഡംബരമായി കരുതുന്നവർ, ഒരു സ്‌കൂൾ ബാഗും  , കുറച്ചു നോട്ടുബുക്കുകളും വാങ്ങാൻ  കാശില്ലാത്തതിനാൽ പഠിത്തം ഉപേക്ഷിക്കേണ്ടി വരുന്നവർ. അങ്ങനെ എത്രയോ കുട്ടികൾ. ഒരാളുടെ ജീവിതം തന്നെ മാറ്റിമറിക്കുവാനുള്ള ശക്തി സ്‌കൂൾ വിദ്യാഭ്യാസത്തിനുണ്ട് എന്നനുഭവിച്ചറിഞ്ഞതിനാൽ  ചോദിക്കുകയാണ് .

"കൂടുന്നോ ഞങ്ങളുടെ കൂടെ,ഒരു നൂറു പിഞ്ചു മുഖങ്ങളിൽ പുഞ്ചിരി വിടർത്താൻ"

നിരാലംബരും , സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുട്ടികളെ കൈപിടിച്ചു സ്‌കൂളിലേക്കയക്കാൻ ഈ വർഷവും സഞ്ചാരി എന്ന ഞങ്ങളുടെ യാത്രാ കൂട്ടായ്മ ഒരുങ്ങിക്കഴിഞ്ഞു. പുതുമ മണക്കുന്ന നോട്ടുബുക്കും, കുഞ്ഞു ബാഗും വർണ്ണക്കുടയുമായി നമ്മുടെ കുട്ടികളോടൊപ്പം അവരും പറക്കട്ടെ , പുതിയ ഒരു  ലോകത്തേക്ക്.

ഒരു സ്‌കൂൾ കിറ്റോ അതിനുള്ള തുകയോ  സംഭാവന ചെയ്തു നിങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാം

അതിൽ 10 നോട്ടുബുക്ക് വേണം.
5 പേന വേണം, 5 പെൻസിൽ വേണം
2 ഇറേസർ, 2 ഷാർപ്നേർ, 1 പെൻസിൽ ബോക്സ്
1 കുട , 2 റോൾ ബ്രൗണ് പേപ്പർ, 2 ഷീറ്റ് നെയിം സ്ലിപ്....

പിന്നെ.. കുട്ടിക്കാലത്തു കിട്ടിയെങ്കിൽ എന്നു നിങ്ങൾ ആശിച്ച എന്തെങ്കിലും ഉണ്ടെങ്കിൽ അതും..

അതുമല്ല ഒരു പെന്സിലോ, പേനയോ മാത്രമായാൽപ്പോലും നിങ്ങൾക്ക് ഡൊണേറ്റ് ചെയ്യാം. അത് തിരുവനന്തപുരത്തു എവിടെയായാലും കളക്ട് ചെയ്യാൻ ഞങ്ങളുടെ വളണ്ടിയർമാർ സസന്തോഷം തയ്യാറാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന സഞ്ചാരി വോളണ്ടിയർമ്മാരുടെ നമ്പറിൽ ബന്ധപ്പെടാം.

രാം   :   +91 9995115764
ലിജി :   +91 9496100303
അജിത്ത് : +91  8129474746


#P2BS
#sanchari_notebook_season3
#sasneham_sanchari

Tuesday, March 13, 2018

മാങ്കുളം - ഒരു അഡാറ് ട്രാവൽ സ്റ്റോറി



“മല മേലെ തിരി വച്ച് പെരിയാറിൻ തളയിട്ടു ചിരി തൂകും പെണ്ണല്ലേ ഇടുക്കി”

Anakkulam
Anakkulam


ഇടുക്കിയോടുള്ള മൊഹബത്ത് തൊടങ്ങിയിട്ട് കാലം കൊറച്ചായി. ആദ്യമായി മൂന്നാറു കണ്ട ദിവസം തന്നെ മനസ്സിൽ ഒറപ്പിച്ചതാ "തള്ളെ, ഒരു വരവും കൂടി വരണ്ടി വരും". ഇരവികുളവും , വാഗമണ്ണും , വട്ടവടയും , തേക്കടിയും , മാട്ടുപ്പെട്ടിയും , മീശപ്പുലിമലയും, പാമ്പാടുംചോലയും പിന്നീടുള്ള പല വരവുകളിലായി എന്റെ മനസ്സിലും , ക്യാമറയിലും പതിഞ്ഞു. ഇടുക്കിയുടെ പച്ചപ്പും , ഹരിതാഭയും വീണ്ടും വീണ്ടും മാടിവിളിച്ചുകൊണ്ടിരുന്നു. എങ്ങോട്ടു തിരിഞ്ഞാലും പച്ചപ്പരവതാനി വിരിച്ച പോലെ, ഏലവും , കാപ്പിയും , തേയിലയും നിറഞ്ഞ വിള നിലങ്ങൾ. അതിനിടയിലൂടെ പതഞ്ഞൊഴുകുന്ന അരുവികളും , നീരുറവകളും. തലയുയർത്തിപ്പിടിച്ച കൊമ്പനെപ്പോലെ ഞെളിഞ്ഞു നിൽക്കുന്ന മലനിരകൾ. ഇടക്കിടെ ആർത്തലക്കുന്ന വെള്ളച്ചാട്ടങ്ങളും. പ്രകൃതീ ദേവി കനിഞ്ഞനുഗ്രഹിച്ച പോലൊരിടം.
Mankulam
പ്രകൃതി വിഭവങ്ങളുടെ ഇത്തരത്തിലുള്ള സമ്പന്നത തന്നെയാവണം നൂറ്റാണ്ടുകൾക്ക് മുൻപ് കുടിയേറ്റക്കാരെ ഇടുക്കിയുടെ മണ്ണിലേക്ക് എത്തിച്ചത്. അവിടെ നിന്ന് തുടങ്ങുന്നു ഇടുക്കിയുടെ ചരിത്രം. അത് നാടുവാഴികളിലൂടെയും , രാജാക്കൻമാരിലൂടെയും , ബ്രിട്ടീഷുകാരിലൂടെയും കടന്നു ഇന്ന് കാണുന്ന ‘നവ’ ഇടുക്കിയിൽ ചെന്നെത്തി നിൽക്കുന്നു. 1972-ൽ ആണ് ഇടുക്കി എന്ന ജില്ല നിലവിൽ വന്നത്.

ഇടുക്കിയിലേക്കു യാത്ര ചെയ്യാൻ കിട്ടുന്ന ഒരവസരവും ഞാൻ പാഴാക്കാറില്ല. അങ്ങനെയിരിക്കെയാണ് സഹ്യന്റെ മടിത്തട്ടിലേക്ക് ഒരു യാത്രക്ക് കൂടി അവസരം ലഭിക്കുന്നത്. തിരുവനന്തപുരം സഞ്ചാരിയുടെ നേതൃത്വത്തിൽ നടത്തിയ മാങ്കുളം ട്രിപ്പ്. ഈ യാത്രയുടെ ചെറിയ ഒരോർമ്മക്കുറിപ്പാണ് ഇവിടെ എഴുതുന്നത്. സഹിച്ചാലും


Mankulam

"അതേ .. ഞാൻ അടുത്താഴ്ച ഒന്ന് മാങ്കുളം വരെ പോകുവാ"
"മാങ്കുളോ ? അതേഡ്യാ ?"
“ഇടുക്കീലാ”
രണ്ടു സെക്കൻഡ് നിശബ്ദത

ഗംഗയിപ്പോ പോണ്ട എന്നൊരു മറുപടിയാണ് പ്രതീക്ഷിച്ചതു. പണ്ടേ അങ്ങനാ. പോത്തുപോലെ ഞാൻ വളർന്നെങ്കിലും ന്റെ സുമതിക്കുട്ടിക്ക് ന്നെ എങ്ങോട്ടേലും ഒറ്റക്ക് വിടുന്നത് ഭയങ്കര പേട്യാ. അല്ലേലും എല്ലാരുടെ അമ്മമാരും ഇങ്ങനെത്തന്നെയല്ലേ. വേറൊന്നും കൊണ്ടല്ലല്ലോ സ്നേഹം കൊണ്ടല്ലേ. പക്ഷെ ചന്ദ്രേട്ടൻ കട്ടക്ക് കൂടെ നിന്നപ്പോ പേടിയെല്ലാം അലിഞ്ഞില്ലാതായി, എവിടെ ചെന്നാലും വെള്ളത്തിൽ ഇറങ്ങരുത് എന്ന ഡിമാന്റിൽ സമ്മതം തന്നു.

മാങ്കുളം യാത്ര പ്ലാൻ ചെയ്തത് മുതൽ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ്. മഴ കാത്തു കഴിയുന്ന വേഴാമ്പൽ എന്നൊക്കെ കേട്ടിട്ടില്ലേ. ഏറെക്കൂറെ അതുപോലൊക്കെ തന്നെ. വെള്ളിയാഴ്ച രാത്രി മൂന്നാറിലേക്ക് പുറപ്പെടുന്ന ആനവണ്ടിയിൽ ഒരു സീറ്റ് ബുക്ക് ചെയ്തു. ലോകത്തു ഏതൊക്കെ വണ്ടിയിൽ യാത്ര ചെയ്താലും ഇതിൽ പോകുന്ന ഒരു സുഖം, അതൊന്നു വേറെ തന്ന്യാ ട്ടോ.

ഓഫീസിൽ വച്ച് മാങ്കുളം യാത്രയെപ്പറ്റി വീമ്പടിച്ചപ്പോഴാ മനസ്സിലായത് സഹ പണിയൻമ്മാരായ രണ്ടു മൂന്നു ഗഡീസ് കൂടെ വരുന്നുണ്ടത്രേ. ശെടാ ഇനി യാത്ര കഴിഞ്ഞു ഓഫീസിൽ ചെന്നൊന്നും തള്ളാൻ പറ്റില്ല. എല്ലാം ഇവന്മ്മാർ പൊളിച്ചടുക്കില്ലേ. ബ്ലഡി ഫെല്ലോസ്. ഇവരെ വളരാൻ അനുവദിച്ചുകൂടാ
Mankulam
വെള്ളിയാഴ്ച വൈകുന്നേരം അൽപ്പം നേരത്തെ തന്നെ ഓഫീസിൽ നിന്നിറങ്ങി. യാത്രക്കുള്ള സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു. തമ്പാനൂരിലേക്ക് ബസ്സു കയറി. ശ്രീകാര്യം എത്തിയപ്പോൾ ഭയങ്കര ട്രാഫിക്. റോഡ് ടാറിംഗ് നടക്കുകയാണ്. വലിയ വണ്ടികൾ കടത്തി വിടുന്നില്ല. ഞങ്ങളുടെ ഡ്രൈവർ ബസ്സു വഴി തിരിച്ചു വിട്ടു. ഡ്രൈവർക്കും , കണ്ടക്ടർക്കും തിരുവനന്തപുരത്തെ റോഡുകളെക്കുറിച്ച് വല്യ ധാരണയൊന്നുമില്ലെന്നു മനസ്സിലായി. അങ്ങനെ ചോയ്ച്ചു ചോയ്ച്ചോണ്ടു പോയി അവസാനം മുക്കാൽ മണിക്കൂറോളം ലേറ്റായി തമ്പാനൂരെത്തി. വീട്ടീന്ന് കുറച്ചു നേരത്തെ ഇറങ്ങാൻ തോന്നിയതു നന്നായി. അല്ലെങ്കിൽ മൂന്നാർ ബസ്സ് അതിന്റെവഴിക്ക് പോയേനെ.
ബസ്സിറങ്ങി നേരെ ചെന്നത് ഷാഹി ദർബാറിലേക്കാണ്. നല്ല വിശപ്പ് എന്തേലും കഴിക്കണം.

"എന്തുണ്ട്"
"കട്ടിങ്ങും , ഷേവിങ്ങും... സോറി ... ഹോങ്കോങ് സൂപ്പും , ഫ്രൈഡ് റൈസും "
"എന്നാൽ പോരട്ടെ രണ്ടും ഓരോ പ്ലേറ്റ്"

അങ്ങനെ ഡിന്നറുമടിച്ചു വിളമ്പിയ ചേട്ടനും പത്തു രൂപ ടിപ്സും കൊടുത്തു ഞാൻ അവിടുന്നിറങ്ങി. ആ പത്തു രൂപ സൂക്ഷിച്ചു ഉപയോഗിക്കണമെന്നും, ബാക്കി വരുന്നത് ബാങ്കിൽ ഇടണമെന്നും പ്രത്യേകം ഓർമ്മിപ്പിക്കാൻ മറന്നില്ല. അരുൺ, ആനന്ദ്, വിഷ്ണു, കൂടെ വരുന്ന മൂന്നുപേരെയും ബസ്സ്റ്റാൻഡിൽ വച്ച് കണ്ടുമുട്ടി. കൃത്യം 11 : 45 നു തന്നെ മൂന്നാർ ബസ്സ് സ്റ്റാൻഡിൽ നിന്നെടുത്തു.
Mankulam
എന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന ചേട്ടൻ തിരുവനന്തപുരത്തു ജോലി ചെയ്യുന്ന അടിമാലിക്കാരനായ ഒരു KSRTC ഡ്രൈവർ ആയിരുന്നു. പേര് ഹരി. KSRTC യിൽ ജോലി കിട്ടുന്നതിന് മുൻപ് കക്ഷി ഇടുക്കി ഹൈറേഞ്ചിൽ തടിലോറി ഡ്രൈവർ ആയിരുന്നു. മരം കയറ്റാനായി ഒരുപാട് കാടുകൾ കയറി ഇറങ്ങിയിട്ടുണ്ട്. പുള്ളിക്കാരൻ മാങ്കുളത്തെക്കുറിച്ചും, ഒരു കാലത്തു ഫോർ വീൽ ഡ്രൈവ് ജീപ്പുകൾ മാത്രം പോയിരുന്ന മാങ്കുളത്തെ റോഡുകളെ കുറിച്ചതും വാചാലനായി.
അടിപൊളി , ഇങ്ങനത്തെ ഒരാളെ നോക്കിയാണ് ഞാനിരുന്നത്. ഇതിപ്പോ വൈദ്യൻ കല്പിച്ചതും, രോഗി ഇച്ചിച്ചതും ഹൈറേഞ്ചു എന്ന് പറഞ്ഞതുപോലെ. മാങ്കുളം ഈയടുത്ത കാലത്തു മാത്രമാണ് പുറം ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചു തുടങ്ങിയത്. വർഷങ്ങൾക്കുമുൻപ് അടിമാലിയിൽ നിന്ന് മാങ്കുളം വരെയുള്ള പത്തുമുപ്പതോളം കിലോമീറ്ററുകൾ യാത്ര ചെയ്തു തിരിച്ചെത്താൻ ഏകദേശം ഒരു പകൽ മുഴുവൻ എടുത്തിരുന്നത്രെ.

രാവിലെ ആറോടുകൂടി ഞങ്ങൾ അടിമാലിയിലെത്തി. അവിടെ ഒരു റൂം എടുത്തു ഫ്രഷ് ആയി. തിരുവനന്തപുരത്തു നിന്ന് മാങ്കുളത്തേക്കു നേരിട്ട് ബസ്സില്ല. മൂന്നാറിലേക്കുള്ള ബസ്സു കയറി അടിമാലിയിലോ , കല്ലാറോ ഇറങ്ങുക, അവിടെ നിന്ന് വേണം മാങ്കുളം ബസ്സ് പിടിക്കാൻ.

അടിമാലി - മൂന്നാർ പാതയിൽ കല്ലാറിൽ നിന്ന് തിരിഞ്ഞു ഏകദേശം 20 കിലോമീറ്ററോളം സഞ്ചരിച്ചാൽ മാങ്കുളമെത്തും.പശ്ചിമഘട്ടത്തിൽ കുന്നുകളാൽ ചുറ്റപ്പെട്ടു കഴിയുന്ന ഒരു സുന്ദര പ്രദേശമാണിത്. പതിനയ്യായിരത്തിൽ താഴെ ആളുകളെ ഇവിടെ ജീവിക്കുന്നുള്ളൂ. പുരാവസ്തുപരമായി വളരെയധികം പ്രാധാന്യമുള്ള ഒരിടം കൂടിയാണിത്. എന്തെന്നാൽ 3000-ൽപ്പരം വര്ഷം പഴക്കമുള്ള മുനിയറകൾ ഇവിടെ നിന്നു കണ്ടെടുത്തിട്ടുണ്ട്. സഹ്യപര്വ്വഴതത്തിന്റെ താഴ്വരയില്‍ തപസ്സുചെയ്യാനായി ഋഷിമാര്‍ നിര്‍‌മ്മിച്ചവയെന്ന് കരുതപ്പെട്ടുപോരുന്നവയാണ് ഈ ശിലാ നിർമ്മിതികൾ. പിന്നെ എടുത്തു പറയാനുള്ള വേറൊരു കാര്യം, വൈദ്യുതി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത നേടിയ ഏഷ്യയിലെ ആദ്യ ഗ്രാമമാണിത്. സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന മാങ്കുളം പഞ്ചായത്തു, മിച്ചം വരുന്നത് കേരളം സംസ്ഥാന വൈദ്യുതി ബോർഡിന് വിൽപ്പന നടത്തുന്നുമുണ്ട്.
Perumbankuthu falls
ഒരേ സമയം മൂന്നു വ്യത്യസ്ത കാലാവസ്ഥകൾ അനുഭവിക്കാൻ കഴിയുന്നു എന്നുള്ളതാണ് ഭൂമിശാസ്ത്രപരമായി മാങ്കുളത്തിനുള്ള ഏറ്റവും വലിയ പ്രത്യേകത. ഉഷ്ണവും , തണുപ്പും , അതു രണ്ടും കലർന്ന സമ്മിശ്ര അവസ്ഥയും മാങ്കുളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഒരേ സമയം പ്രത്യക്ഷപ്പെടുന്നു. പ്രകൃതിയുടെ ഓരോ വികൃതികൾ. ആകെ മൊത്തം പറഞ്ഞാൽ ഒരു അഡാറ് ഐറ്റമാണ് ഈ പറഞ്ഞ മാങ്കുളം.

അടിമാലിയിൽ നിന്ന് മാങ്കുളത്തേക്കുള്ള ബസ്സ് യാത്ര വേറെ ലെവൽ ആണ്. കഷ്ട്ടിച്ചു ഒരു ബസ്സിന്‌ മാത്രം പോകാൻ കഴിയുന്ന വഴി. പലവളവുകളും വളച്ചെടുക്കാൻ ഡ്രൈവർ നന്നേ പാടുപെടുന്നുണ്ടായിരുന്നു. വഴിയിൽ ചെറിയ വെള്ളച്ചാട്ടങ്ങളും , നീരൊഴുക്കുകളും കാണാനുണ്ടായിരുന്നു. ഒപ്പം നിബിഡ വനങ്ങൾ നിറഞ്ഞ കുന്നുകളും. ഏകദേശം ഒന്നര മണിക്കൂറുകൊണ്ട് ഞങ്ങൾ മാങ്കുളം ടൗണിൽ എത്തി. മാങ്കുളം -ആനക്കുളം റൂട്ടിലാണ് ഞങ്ങൾക്ക് പോകേണ്ട റിസോർട്ട് ഉള്ളത് (Sky Valley Resort, Phone : 09562122111 | 09388866662). മാങ്കുളം ടൗണിൽ നിന്ന് ഉച്ചയൂണും കഴിച്ചു റിസോർട്ടിലേക്ക് നടന്നു. ഒരു മണിക്ക് എല്ലാരും റിസോർട്ടിൽ എത്തിച്ചേരണമെന്നാണ് പറഞ്ഞിരുന്നത്. പതിവുപോലെ എല്ലാരും "കൃത്യ സമയത്തു" തന്നെ വന്നു. ഏകദേശം 30-ഓളം സഞ്ചാരി മെംബേർസ് ഉണ്ടായിരുന്നു. ചില ആളുകളെയൊഴിച്ച് ബാക്കിയെല്ലാം കണ്ടു പരിചയമുള്ള മുഖങ്ങൾ തന്നെ. കൂടെ ലിജിച്ചേച്ചിയുടെ രണ്ടു കുസൃതിക്കുരുന്നുകളും. സോണറ്റും , തമന്നയും.

Mankulamഎന്തായാലും താമസിക്കാൻ കിട്ടിയിരിക്കുന്ന സ്ഥലം കെങ്കേമം. മാങ്കുളത്തെ കുന്നുകളുടെ മനോഹാരിത മുഴുവൻ ഒരു പനോരമയിൽ എന്ന പോലെ കാണാൻ കിട്ടുന്ന ഒരിടം. താഴെ വീതിയേറിയ ഒരു വെള്ളച്ചാട്ടവും, പക്ഷെ ഇപ്പൊ വെള്ളം കുറവാണ്. റിസോർട്ടിലെ വിശാലമായ കുന്നിന്ചെരുവിൽ തയ്യാറാക്കിയ ടെന്റുകളിലായിരുന്നു താമസം. വലിയ ടെന്റ് ആണ്. ഒരു നാലഞ്ചു പേർക്ക് സുഖമായി കിടക്കാം. അല്പനേരത്തെ വിശ്രമത്തിനു ശേഷം എല്ലാവരും ഒന്നുഷാറായി. നേരെ മാങ്കുളം ആറിന്റെ കരയിലേക്ക്. അതുവരെ വെള്ളം കാണാത്ത പലരും അന്ന് കുളിക്കാനിറങ്ങി. ഞാനും, അരുണും ,ആനന്ദും, വിഷ്ണുവും ഇതിനൊന്നും നിൽക്കാതെ വെള്ളം വറ്റിയ ആറിന്റെ കരയിലൂടെ നടന്നും. കുറെ ദൂരം നടന്നപ്പോ പൊട്ടിപ്പൊളിഞ്ഞ ഒരു പാലം കണ്ടു. അത് പഴയ കാലത്തു ബ്രിട്ടിഷുകാർ പണിതതാണിതെന്നു പിറ്റെന്നു സഫാരിക്ക് വന്ന ജീപ്പ് ഓടിച്ച ചേട്ടനാണ് പറഞ്ഞു തന്നത്. ഇരുട്ടാകാറായി, എല്ലാം കൂടെ ഒരു ഹൊറാർ ഫീൽ, പഴയ യക്ഷിപ്പടങ്ങളെല്ലാം ഒന്ന് മനസ്സിലൂടെ റീവൈൻഡ് അടിച്ചു പോയി. അതിനാൽ അവിടെ അധികം നിന്നില്ല.

അപ്പോഴാണ് ആനക്കുളത്തു വെള്ളം കുടിക്കാൻ ആനയിറങ്ങിയിട്ടുണ്ട് എന്നുള്ള വിവരം കിട്ടിയത്. ചലോ ആനക്കുളം. എല്ലാരും വണ്ടിയെടുത്തു റെഡിയായി. കാട്ടിൽ നിന്നിറങ്ങുന്ന ആനകൾ വെള്ളം കുടിക്കാൻ വരുന്ന കരിന്തിരിയാറിന്റെ ഒരു ചെറിയ കൈവഴിയുടെ തീരത്താണ് ആനക്കുളം. ഞങ്ങൾ എത്തുമോൾ സമയം രാത്രി ഏഴു മണി കഴിഞ്ഞിരുന്നു. നിരവധിയാളുകൾ ആനയെക്കാണാൻ എത്തിയിരുന്നു. ആനകൾ ഓരോരോ ഗ്രൂപ്പുകളായി വന്നു ഉപ്പുരസം നിറഞ്ഞ വെള്ളം കുടിച്ചു അൽപ്പനേരം അവിടെ ചിലവഴിച്ചു തിരിച്ചു പോകുന്നു. 'ഓരുവെള്ളം' എന്നാണ് ഇതിനെ ഇന്നാട്ടുകാർ പറയുന്നത്. ഓരോ ഗ്രൂപ്പിലും ചെറുതും വലുതുമായി ഏകദേശം പത്തോളം ആനകൾ ഉണ്ട്. ഒരു ഗ്രൂപ്പ് തിരിച്ചു കയറിയതിനു ശേഷമേ അടുത്ത ഗ്രൂപ്പ് വെള്ളത്തിൽ ഇറങ്ങുന്നുള്ളൂ. വെള്ളം കുടിച്ച ആനകൾ വെള്ളമടിച്ച ആളുകളെപ്പോലെ മത്തു പിടിച്ചു ഓരോരോ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നത് കാണാൻ നല്ല രസമാണ്. ആനകളുടെ ഈ കാട്ടിക്കൂട്ടലുകൾ ബിവറേജിൽ ക്യൂ നിൽക്കുന്ന ആളുകളെ അനുസ്മരിപ്പിച്ചു. വണ്ടികളുടെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ ആനകളെ കണ്ടു നിൽക്കുമ്പോഴാണ് ആരോ വിളിക്കുന്നതുപോലെ തോന്നിയത്. ഞാൻ തിരിഞ്ഞു നോക്കി. വിശപ്പിന്റെ വിളിയാണ്.
"അതെ എനിക്ക് വിശക്കണൂ"
Mankulam
ഈ വിളി കൂടെയുള്ള പലരും കേട്ടിരുന്നു. ഒരാനെയെത്തിന്നാനുള്ള വിശപ്പുണ്ട്. ഇനിയിപ്പോ ഇത് കേട്ടിട്ടാണോ എന്നറിയില്ല. വെള്ളം കുടിച്ചുകൊണ്ടിരുന്ന ആനക്കൂട്ടം കണ്ടം വഴി കാട് കയറി.

രാത്രി ഫുഡിന്റെ കൂടെ ഷാജിപാപ്പാന്റെ ബാർബർക്യൂ, ക്യാമ്പ് കത്തിക്കൽ അഥവാ ക്യാമ്പ് ഫയർ മുതലായ നവീന കലാ രൂപങ്ങളും ഒരുക്കിയിരുന്നു. അതിനുശേഷം പതിവുപരിപാടിയായ പരസ്പ്പരം പരിചയപ്പെടൽ അഥവാ തള്ളി മറിക്കലും ഉണ്ടായിരുന്നു. യാത്ര ക്ഷീണത്തിൽ തളർന്ന പലരും ഫുഡ് കഴിഞ്ഞ ഉടനെത്തന്നെ ടെന്റിൽ കൂടണഞ്ഞു. ഞാനും , വിഷ്ണുവും ആനന്ദും, രതീഷേട്ടന് ശിഷ്യപ്പെട്ട് സ്റ്റാർ ട്രെയിലിന്റെ പടം പിടിക്കാൻ ടെറസ്സിലേക്ക് കയറി. ആകാശഗംഗയും, താര പഥങ്ങളും സ്വപ്നം കണ്ട ഞങ്ങൾക്ക് മുന്നിലേക്ക് ഒരു ജ്യോതിയും വന്നില്ല. അവസാനം തെളിഞ്ഞു കാണാൻ പറ്റിയ ജൂപ്പിറ്ററിന്റെ രണ്ടു ഫോട്ടോയുമെടുത്തു ഞങ്ങൾ പെട്ടി മടക്കി. ഇനി കാവിലെ പാട്ടു മത്സരത്തിന് കാണാം. അപ്പോഴേക്ക് സമയം ഒരു മണി കഴിഞ്ഞിരുന്നു. ദൂരെ ഏതോ കുന്നിൽ അണയാത്ത ഒരു കാട്ടുതീ ഇപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

അലറിക്കരഞ്ഞ അലാറത്തെ ഓഫ് ചെയ്‌തത്‌ വച്ച് ഞാനെണീറ്റു. കൂടെയുള്ള നാലെണ്ണവും കൂർക്കം വലിച്ചുറങ്ങുന്നു. ഒച്ചയുണ്ടാക്കാതെ പുറത്തിറങ്ങി. സൂര്യോദയത്തിന്റെ ഫോട്ടോ എടുക്കലാണ് ലക്‌ഷ്യം. ഇന്നലെ രാത്രി തന്നെ കിഴക്കു ദിശ എവിടെയാണെന്നൊക്കെ കണ്ടു പിടിച്ചു വച്ചിരുന്നു. പക്ഷെ വീണ്ടും ശശിയായി. രാവിലെ നോക്കുമ്പോ സൂര്യൻ ഉദിക്കുന്നില്ല. എന്താ കാര്യം. കിഴക്കു ഭാഗത്തു ഒരു വലിയ കുന്നുള്ള കാര്യം തലേന്ന് രാത്രി എന്റെ ശ്രദ്ധയിൽ പെട്ടില്ല. അതും താണ്ടി സൂര്യൻ മുകളിലെത്തണമെങ്കിൽ സമയം പത്തു-പതിനൊന്നാകും.
പക്ഷെ ഈ സങ്കടം ഒരു പത്തു മിനിറ്റിൽ മാറിക്കിട്ടി.

“എന്താ കഥ ? “
“ വേറൊന്നുമല്ല മ്മടെ ചൂളക്കാക്ക ”
" അതാരാ മോനെ ? മ്മടെ ഗഫൂർക്കായുടെ ആരേലുമാണോ ? "
Mankulam
അല്ല. ചൂളക്കാക്ക അഥാവാ ആംഗലേയത്തിൽ പറഞ്ഞാൽ Malabar Whistling Thrush.
ഭയങ്കര മിമിക്രിക്കാരനാണ്. നമ്മുടെ കുയിലിനെ പ്പോലെയുള്ള ഒരു പക്ഷിയാണ്‌. നല്ല വെറൈറ്റി ടൂണുകളിലും , ശബ്ദത്തിലും ചൂളമടിക്കും. ഞാനീ പഹയൻ ഇതുവരെ കണ്ടിട്ടില്ല. സൂര്യോദയം കാണാത്ത വിഷമത്തിൽ ടെന്റിലേക്കു നടന്നപ്പോൾ, സഞ്ചാരിയുടെ സ്വന്തം നാവികനായ രതീഷേട്ടനാണ് ഇതിന്റെ ശബ്ദം കേൾപ്പിച്ചു തന്നത്. താഴെ വെള്ളച്ചാട്ടത്തിനടുത്തു എവിടെയോ നിന്നാണ്. ഞാനും വിഷ്ണുവും വെള്ളച്ചാട്ടത്തിന്റെ സമീപത്തേക്ക് നടന്നു. കുറച്ചു ദൂരം ചെന്നപ്പോൾ നല്ല വ്യക്തമായി ആ മധുര സ്വരം കേൾക്കാനായി. ഞാൻ മൊബൈലെടുത്തു ശബ്ദം റെക്കോർഡ് ചെയ്തു.

തിരിച്ചു വരാൻ നോക്കുമ്പോൾ അതാ ദൂരെ വെള്ളച്ചാട്ടത്തിനു എന്തോ ഒരനക്കം. നീലഗിരി മാർട്ടിനെ പോലെ (Nilgiri marten). ഒരു വലിയ മരപ്പട്ടിയുടെ ആകാരം. അടിയിൽ ഇളം മഞ്ഞ രോമങ്ങൾ. അതെ നീലഗിരി മാർട്ടിൻ തന്നെ. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു സെക്കൻഡ് മാത്രമേ കണ്ടുള്ളൂ. അതുകൊണ്ടു ഉറപ്പിച്ചു പറയാൻ കഴിയില്ല. ദൈവമേ അത് നീലഗിരി മാർട്ടിൻ തന്നെയാകാണെ എന്ന് ഞാൻ പ്രാർത്ഥിച്ചു. കാരണം ഇതിനെ നേരിട്ട് കാണുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ ഒരേർപ്പാടാണ്. NA നസീറിക്കയെപ്പോലെയുള്ളവർ മാസങ്ങളോളം ഇവന്റെ ഫോട്ടോയെടുക്കാൻ കാട്ടിൽ തപസ്സിരുന്നിട്ടുണ്ട്.
രാവിലത്തെ കണി കൊള്ളാം. ഞാൻ കൃതാർത്ഥനായി.

ബ്രേക്ഫാസ്റ്റും കഴിച്ചു എല്ലാവരും ജീപ്പ് സഫാരിക്ക് റെഡിയായി.
ഇതിനിടയിൽ സോണറ്റും , തമന്നയും അവരുടെ കുസൃതികൾ മാക്സിമം ലെവലിലേക്ക് എത്തിച്ചിരുന്നു. തലേന്ന് വാങ്ങിച്ച വാട്ടർ ബലൂണുകളിൽ വെള്ളം നിറച്ചു മുന്നിൽ കണ്ടവരെയെല്ലാം എറിഞ്ഞുകൊണ്ട് അവരും തങ്ങളാൽ കഴിയുന്ന രീതിയിലുള്ള സംഭാവനകൾ ചെയ്തുകൊണ്ടിരുന്നു. സ്വന്തം അമ്മയെപ്പോലും വെറുതെ വിട്ടില്ല ആ കാപാലികർ. എന്താല്ലേ ?

നാലു ജീപ്പുകൾ ഞങ്ങളെയും കൊണ്ട് പഴയ മൂന്നാർ - ആലുവ റൂട്ടിലൂടെ മുന്നോട്ടുരുണ്ടു. മുന്നാറിൽ നിന്ന് ആലുവ വരെ ഉണ്ടായിരുന്ന ഈ റോഡ് 1924-ലെ മഹാ പ്രളയത്തിൽ ഒലിച്ചു പോയതാണ്. ഇന്നും ഈ റൂട്ടിൽ ആളുകൾ ഓഫ്‌റോഡ് യാത്ര പോകാറുണ്ട്. ആനക്കുളം കഴിഞ്ഞാൽ പലയിടത്തും റോഡ് തോടായിക്കിടക്കുകയാണ്
ഞങ്ങള് ഈ പാതയിൽ അധികനേരം പോയില്ല. പെരുമ്പൻകുത്ത് വെള്ളച്ചാട്ടമായിരുന്നു ലക്‌ഷ്യം. മാങ്കുളത്തുകാരനായ ബെന്നിച്ചേട്ടന്റെ വണ്ടിയിലാണ് ഞാൻ കയറിയത്. മാങ്കുളത്തു ഓഫ്‌റോഡ് പോകാൻ താല്പര്യമുള്ള ആളുകൾക്ക് ചേട്ടനെ നേരിട്ട് വിളിക്കാവുന്നതാണ്. ഫോൺ നമ്പർ : 94950 79224. ഇടുക്കിയിലെത്തനെ ഒരു വലിയ വെള്ളച്ചാട്ടമാണ് പെരുമ്പൻകുത്ത്. പക്ഷെ ഇപ്പൊ വെള്ളം കുറവായതിനാൽ സട പോയ സിംഹത്തെപ്പോലെ ഇരുപ്പാണ്. മാങ്കുളം ആറിലാണ് ഈ വെള്ളച്ചാട്ടമുള്ളതു. ഇതിന്റെ തുടർച്ച നേരെ കരിന്തിരിയാറിൽ ചെന്ന് ചേരുന്നു. ഫോട്ടോ എടുക്കൽ വീക്നെസ് ആയ ഗ്രൂപ്പ് മെംബേർസ് പല പോസ്സുകളിൽ മാറി മാറി ഫോട്ടോ എടുത്തു ദൃതങ്കപുളകിതരായി.
Mankulam
തുടർന്നുള്ള യാത്ര ആനക്കുളം റൂട്ടിൽ ആയിരുന്നു. ഈ വഴി ശരിക്കും ഒരു ഓഫ്‌റോഡ് ആയിരുന്നു. ഈറ്റച്ചെടികൾ വകഞ്ഞു മാറ്റിയിട്ട വഴികളിലൂടെ ഞങ്ങൾ മുന്നോട്ടു പോയി. പോകും വഴിയേ മാങ്കുളത്തെ രണ്ടു മൂന്നു ആദിവാസി സ്ത്രീകളെ വഴിയിൽ കണ്ടു. മാസത്തിലൊരിക്കൽ സാധനങ്ങൾ വാങ്ങാൻ മാത്രം കാടിനു പുറത്തിറങ്ങുന്നവരാണിവർ. നാടിന്റെ കാപട്യവും , കുടിലതയും അറിയാത്ത പാവങ്ങൾ. നാട്ടുകാരോട് ഇവർ മലയാളത്തിൽ സംസാരിക്കും. ഇവർക്കിടയിൽ ഉള്ള ആളുകൾ പരസ്പ്പരം സംസാരിക്കുന്നതു ലിപിയില്ലാത്ത വാഴമൊഴി ഭാഷയിലാണ്. ഇവർക്ക് മാത്രമറിയാവുന്ന ഭാഷ. ബെന്നിച്ചേട്ടൻ നല്ല ഒരു ഗൈഡും കൂടിയാണെന്ന് എനിക്ക് തോന്നി. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തരുന്നുണ്ട്.

ചരിത്രം പരിശോധിച്ചാൽ 1800-കളിലാണ് മാങ്കുളത്തു കുടിയേറ്റം തുടങ്ങുന്നത്. എഡ്ഗർ സായിപ്പിന് വേണ്ടി റബ്ബർ തോട്ടമൊരുക്കാൻ വന്നവരായിരുന്നു ഇവിടുത്തെ ആദ്യകാല താമസക്കാർ. ഇന്നും ഏകദേശം പതിമൂന്നോളം ആദിവാസി ഊരുകൾ മാങ്കുളത്തിനും സമീപപ്രദേശങ്ങളിലുമായുണ്ട്. 1924-ലെ പേമാരിയും വെള്ളപ്പൊക്കവും മാങ്കുളത്തെ മറ്റു പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തി. നിരവധി ആളുകൾക്ക് ജീവൻ നഷ്ട്ടപ്പെട്ടു.പിന്നീട് ഇന്ന് കാണുന്ന രീതിയിലുള്ള കുടിയേറ്റം പുനരാരംഭിച്ചത് 1970-കളിലാണ്. കോട്ടയം ഭാഗത്തു നിന്നുള്ളവരായിരുന്നു ഇതിൽ സിംഹഭാഗവും.

പോകും വഴിയേ ഒരു ചെറിയ അരുവി മുറിച്ചു കടക്കാനുണ്ട്. അരുവിയിലെ പാറക്കല്ലുകൾക്കു മുകളിലൂടെ ബെന്നിച്ചേട്ടൻ തെന്നാതെ വണ്ടിയോടിച്ചു. പഴയൊരു ഫോർ വീൽ ജീപ്പായിരുന്നു അത്. ഫോർവീൽ മോഡിൽ ഇച്ചിരി സ്പീഡ് കുറവാണെങ്കിലും ഏതു കുന്നും കയറ്റവും ഇവൻ അനായാസേന കയറിപ്പോകും. അരുവിയുടെ കരയിൽ ഞങ്ങൾ വിശ്രമിച്ചു. പലരും അപ്പോഴേക്കും വെള്ളത്തിലിറങ്ങി കുളി തുടങ്ങിക്കഴിഞ്ഞിരുന്നു. വീട്ടിലായിരിക്കുമോ മാസത്തിലൊരിക്കലെങ്ങാനും ഒരു കപ്പു വെള്ളമെടുത്തു തലയിൽ കമിഴ്ത്തുന്ന ടീംസാ, ഇപ്പൊ ഓരോ മണിക്കൂറിലും കുളിയാ. വെള്ളത്തിലിറങ്ങില്ല എന്ന് സുമതിക്കുട്ടിക്ക് വാക്കു കൊടുത്തിരുന്നതിനാൽ ഞാൻ എല്ലായിടത്തും മാറി നിന്നു.
Georgiyar hanging bridge, Mankulam
അരുവിക്കരയിലെ കുളിയാനന്തരം ജോർജിയാർ തൂക്കുപാലമായിരുന്നു അടുത്ത ലക്‌ഷ്യം. കരിന്തിരിയാറിനു കുറുകെ ഒരാൾവീതിയിലുള്ള ചെറിയ പാലമാണിത്. അതുവരെ പുലികളായി വന്നവർ പാലത്തിലൂടെ പേടിച്ചു എലികളെപ്പോലെ പോകുന്ന കാഴ്ച വളരെ നയനാന്ദകരമായി ഭവിച്ചു ;)
അടുത്ത കടയിലെ നാരങ്ങാ സോഡാ, കപ്പലണ്ടി മിട്ടായി, പഞ്ചാര മിട്ടായി ഇത്യാദികൾ നിമിഷ നേരം കൊണ്ട് കാലിയാക്കാൻ ഞങ്ങൾ ഒന്ന് ആഞ്ഞു ശ്രമിച്ചത് കൊണ്ട് സാധിച്ചു. ഇതിനിടയിൽ അഡ്മിൻ രാമേട്ടൻ ജീപ്പ് പഠിക്കാൻ ഒരു ചെറിയ ശ്രമം നടത്തിയത് അല്പനേരത്തേക്കു ഒരു ഉൽക്കണ്ഠ ഉണ്ടാക്കി. പിന്നെ മൂപ്പര് ഈ പോളീടെക്‌നിക്കിൽ ഒന്നും പഠിക്കാത്തതിനാൽ യന്ത്രങ്ങളുടെ പ്രവർത്തനം ശരിക്കറിയില്ലാന്നു തോന്നുന്നു.

വെള്ളച്ചാട്ടം എന്ന് പേരെഴുതി ഒട്ടിക്കേണ്ട ഒരിടം കൂടി കണ്ടു ഞങ്ങളുടെ ജീപ്പ് സഫാരി അങ്ങനെ ഒരു പരിസമാപ്തിയിൽ എത്തി. സമയം മൂന്നിനോടടുക്കുന്നു. വിശപ്പിന്റെ വിളി ഇന്നും വന്നു. ചോറും , ബീഫ് കറിയും, പയര് തോരനും പിന്നെ സാമ്പാർ എന്ന് ആരോ പേരിട്ട ഒരു കറിയും കൂട്ടി ഞങ്ങൾ വിശപ്പിന്റെ കോൾ നൈസ് ആയിട്ടങ്ങു കട്ട് ചെയ്തു.

ഇനി മടക്കം. തിരുവനന്തപുരത്തേക്കും, ഔദ്യോഗിക തിരക്കുകളിലേക്കും. എല്ലാരോടും വിട ചൊല്ലി അഞ്ചു മണിയുടെ അടിമാലി ബസ്സു പിടിക്കാൻ മാങ്കുളത്തെത്തി. അപ്പോഴാണറിഞ്ഞത് , അഞ്ചു മാണിയുടെ ട്രിപ്പ് ക്യാൻസൽ ചെയ്തിരിക്കുന്നു. ഇനി ആറരക്കാണ് ബസ്സ് അതും കല്ലാറ് വരെ മാത്രം. അങ്ങനെ ബസ്സ് സ്റ്റോപ്പിൽ ഈച്ചയടിച്ചിരിക്കുമ്പോഴാണ് അടുത്ത കടയിലെ ഷുക്കൂർ ഇക്കയെ പരിചയപ്പെട്ടത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് 38 വര്ഷം മുൻപ് മാങ്കുളത്തേക്കു കുടിയേറിയ നവ കുടിയേറ്റക്കാരുടെ ഒരു പ്രതിനിധി. പഴയ ആലുവ - മൂന്നാർ പാതയെക്കുറിച്ച് ഇദ്ദേഹമാണ് ഞങ്ങൾക്ക് പറഞ്ഞു തന്നത്.
Mankulam
ഈ ചർച്ചക്കിടയിലാണ് 5:30-നു മാങ്കുളത്തു നിന്നും ആനക്കുളത്തേക്കു പോകുന്ന ബസ്സാണ് തിരിച്ചു ആറരക്ക് കല്ലാർ പോകുന്നതെന്ന് അറിയാൻ കഴിഞ്ഞത്. എന്നാ പിന്നെ ആ വണ്ടിയിൽ ആനക്കുളത്തേക്കു ഒന്നൂടെ പോയാലോ എന്ന് ഒരു ഉൾവിളി. ഇന്നലെ രാത്രിയാണ് ആനക്കുളത്തു ആനയെക്കണ്ടത്. ഇപ്പൊ പോയാൽ , ഭാഗ്യത്തിന് ഈ സമയം അവിടെ ആനയെങ്ങാനും ഉണ്ടെങ്കിൽ നല്ല പകൽ വെളിച്ചത്തിൽ കാണാൻ പറ്റും. അത് കഴിഞ്ഞു അതെ വണ്ടിയിൽ തന്നെ തിരിച്ചു പോകുകയും ചെയ്യാം. ഇനിയിപ്പോ ആനക്കുളം വരെ പോയി ഈ വണ്ടിയും ട്രിപ്പ് മുടക്കുമോ ? അങ്ങനെയാണെങ്കിൽ രാത്രി ആനക്കുളത്തു വല്ല കട വരാന്തയിലും കെടക്കേണ്ടി വരും. എന്ത് ചെയ്യും ? എന്തായാലും പോയി നോക്കാം , അഥവാ ബിരിയാണി കൊടുത്താലോ.
Anakkulam
അങ്ങനെ ഷുക്കൂറിക്കയോട് യാത്ര പറഞ്ഞു ആനക്കുളം വണ്ടി പിടിച്ചു. കണ്ടക്ടറോട് ചോദിച്ചപ്പോ 5 മിനിട്ടു സമയം ആനക്കുളത്തു ബസ്സിന്‌ സ്റ്റോപ്പ് ഉണ്ടെന്നു അറിയാൻ കഴിഞ്ഞു. ആ അഞ്ചു മിനിറ്റിൽ, ദൈവമേ ഇത് വഴി വരണെ ആനകളെയും തെളിച്ചുകൊണ്ട് എന്ന് പ്രാർത്ഥിച്ചു പോയി. ആനക്കുളം എത്തിയപ്പോൾ കണ്ട ആ കാഴ്ച. അത് കണ്ടാ പിന്നെ വേറൊന്നും കാണാൻ പറ്റൂല്ല ന്റെ സാറേ. ആഡാർ ആനകൾ ഒരഞ്ചാറെണ്ണം നിന്ന് വെള്ളം കുടിച്ചു ചിൽ ചെയ്യുന്നു. ഓരുവെള്ളം കുടിച്ചു ആനന്ദിച്ചു നിൽക്കുകയാണവർ. ഇടക്കിടെ കുട്ടിക്കൊമ്പൻമ്മാർ ചില കുസൃതികൾ കാട്ടുന്നു. ക്യാമറക്കണ്ണുകൾ തുറന്നടഞ്ഞു. അന വന്നെന്നു പറഞ്ഞറിഞ്ഞു കൂടുതൽ ആളുകൾ അങ്ങോട്ട് എത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അടുത്ത ക്ലിക്കിനു കാമറ സെറ്റു ചെയ്യുമ്പോഴേക്കും തിരിച്ചു പോകാനായി ബസ്സിന്റെ ഹോൺ മുഴങ്ങി.
ശുഭം.!!
Anakkulam
വാൽക്കഷ്ണം:

ഇടുക്കിയുടെ വളർച്ചയുടെ ഏറിയ പങ്കും അവിടുത്തെ പ്രകൃതി വിഭവങ്ങളിൽ നിന്നുമാണ് ഉണ്ടായിട്ടുള്ളത്. പൊന്നുവിളയിക്കാനുതകുന്ന മണ്ണും , വെള്ളവും , കാലാവസ്ഥയും ഏലത്തെയും , കാപ്പിയെയും , റബറിനെയും, തേയിലയെയും ഇടുക്കിയിൽ തഴച്ചു വളർത്തി. ഇത്യാദികൾ ഇടുക്കിയുടെ പ്രധാന സാമ്പത്തിക ശ്രോതസ്സുകളായി മാറി. എന്നാൽ ടൂറിസത്തിന്റെ വളർച്ച ഇടുക്കിയിൽ തുറന്നിട്ടത് പ്രകൃതി ചൂഷണത്തിന്റെ പുതിയൊരദ്ധ്യായമാണ്. പണം കണ്ടു മഞ്ഞളിച്ച നമ്മൾ പ്രകൃതിയുടെ മാറിൽ കോൺക്രീറ്റ് കാടിന്റെ വേരുകൾ ആഴ്ത്തിയിറക്കി. പരിസ്ഥിതിലോലമായ പലയിടങ്ങളിലും കൂറ്റൻ കെട്ടിടങ്ങൾ ഉയർന്നു. മരങ്ങൾ വെട്ടി നിരത്തി. ഒരിക്കൽ ഉദ്യാന നഗരം എന്നറിയപ്പെട്ടിരുന്ന ബെംഗളൂരുവിൽ മെട്രോ വികസനത്തിനായി വെട്ടി മുറിച്ച ആയിരക്കണക്കിന് മരങ്ങളോടൊപ്പം മാഞ്ഞുപോയത്ത് അവിടുത്തെ മഞ്ഞും , മഴയുമായിരുന്നു. ഈയവസ്ഥ നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സംഭവിക്കാതിരിക്കട്ടെ. ഉത്തരവാദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കേണ്ടത്തിന്റെ സമയം അതിക്രമിച്ചു കടന്നിരിക്കുന്നു. സഞ്ചാരികളായ നമുക്ക് നല്ലൊരു നാളെക്കായി പ്രത്യാശിക്കാം , പ്രവർത്തിക്കാം.

Sunday, February 25, 2018

സർപ്രൈസ് റൈഡ് അഥവാ തലക്കറി കൂട്ടിയൊരൂണ്



സീൻ 1 : 

"എന്നാലും എങ്ങോട്ടായിരിക്കും ?" 

ഒരു പണിയുമില്ലാതെ ഇരുന്ന ഞാൻ അട്ടം നോക്കിക്കിടന്നു കൂലങ്കുഷമായി ആലോചിച്ചു. ഒരെത്തും പിടിയും കിട്ടുന്നില്ല. പിന്നെയും ആലോചിച്ചു , വീണ്ടും വീണ്ടും ആലോചിച്ചു. 
തിരുവനന്തപുരം സഞ്ചാരിയുടെ സർപ്രൈസ് റൈഡിൽ പോകാൻ പേര് രജിസ്റ്റർ ചെയ്തു കാത്തിരിക്കുകയാണ്. യാത്ര എങ്ങോട്ടാണെന്നത് ആ പഹയന്മ്മാര് ഇതുവരെ പറഞ്ഞിട്ടില്ല. 

"അല്ല ഹിമാറെ, അതെങ്ങനെ പറയും?  അതുകൊണ്ടല്ലേ ഇതിനെ സർപ്രൈസ് റൈഡ് എന്ന് വിളിക്കുന്നത് "
"ഹാ , ശരിയാണല്ലോ !"

അപ്പ് ആൻഡ് ഡൌൺ ഒരു 120-150 കിലോമീറ്റര് യാത്ര ഉണ്ടാകും എന്ന ഒരു ക്ലൂ മാത്രമേ ഇപ്പൊ കൈയിൽ ഉള്ളൂ. പിന്നെ സ്റ്റാർട്ടിങ് പോയിന്റ് കവടിയാർ ആണ്. അപ്പൊ ഇവിടെ നിന്ന് ഒരു 50-75 കിലോമീറ്റര് ചുറ്റളവിൽ ഉള്ള ഏതെങ്കിലും സ്ഥലമാവും ഡെസ്റ്റിനേഷൻ.

ഉച്ചക്ക് ഊണ് കഴിക്കാൻ പോയി വരുമ്പോ തിരുവനന്തപുരത്തിന്റെ ഒരു മേപ്പ് വാങ്ങണം. എന്നിട്ടു അതിൽ മേൽപ്പറഞ്ഞ ചുറ്റളവിൽ ഉള്ള പ്രധാന സ്ഥലങ്ങൾ അടയാളപ്പെടുത്തിയാൽ ഒരു പക്ഷെ സ്ഥലം പിടി കിട്ടിയേക്കും. അല്ലെങ്കിലും മലയാളം , ഹിന്ദി ,തമിഴ് എന്നുവേണ്ട അങ്ങ് ഹോളിവുഡിൽ വരെ നായകൻമാർ വില്ലൻമാരെ പിടിക്കുന്നത് ഇത് പോലെ മേപ്പ് വച്ചിട്ടല്ലേ. എന്റെയെടുത്താ കളി.

ഊണും കഴിച്ചു കഴക്കൂട്ടം ജംഷനിലെ ബുക്ക് സ്റ്റാളിൽ കേറി ചെന്നു 

"ചേട്ടാ ഒരു മേപ്പ്  വേണം "
"അതിനു മോൻ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ. പിന്നെന്തിനാ മാപ്പ് ?"

മനുഷ്യൻ ഇവിടെ കൂലങ്കുഷ ചിന്താസരണിയിൽ മുങ്ങിയിരിക്കുമോഴാ ചേട്ടന്റെ ഒരു ചളി കോമഡി. അവസാനം മേപ്പ് നോക്കി സ്ഥലം കണ്ടുപിടിക്കുന്നത് ഹോളിവുഡ് നായകൻമ്മാർക്ക് വിട്ടിട്ടു ഞാൻ തിരിഞ്ഞു നടന്നു

സീൻ 2 :
സ്ഥലം: ആന്ധ്രാ - തമിഴ്നാട് ബോർഡർ
പഴയ തെലുഗു സിനിമയിലെ പാട്ടും വച്ച് കൊണ്ട് കിതച്ചോടുന്ന APSRTC ബസ്സിന്റെ ബാക്ക് സീറ്റിൽ തെലുഗ് അറിയാത്ത ഞാനും , മലയാളം അറിയാത്ത അയാളും , ഞങ്ങൾ രണ്ടുപേർക്കും ശരിക്ക് അറിയാൻ പാടില്ലാത്ത തമിഴിൽ ലാലേട്ടനെയും, ജൂനിയർ NTR-നെയും കുറിച്ച് ഭൂലോക ചർച്ചയിലായിരുന്നു.

"തമ്മുടൂ , മോഗൻലാൽ ചാലാ മഞ്ചി ആക്ടിങ് ചേസ്തുന്തി"
"അതുവന്തു അണ്ണാ , എനക്ക് തെലുഗ് കൊഞ്ചം കൊഞ്ചം മാത്രേ അറിയൂ, തമിഴ് പേസലാമാ ?"

ഈ ചർച്ചക്കിടയിലും എന്റെ ചിന്ത പോയത് വേറൊരിടത്തേക്കായിരുന്നു. 

"എന്നാലും നാളത്തെ സർപ്രൈസ് റൈഡ് എവിടെക്കായിരിക്കും ?"

ഈ യാത്ര പോകാൻ വേണ്ടി മാത്രമാണ് ഞാൻ ഉള്ള പണിയെല്ലാം പെട്ടന്ന് തീർത്തിട്ട് ശ്രീഹരിക്കോട്ടയിൽ നിന്ന് നാട്ടിലേക്ക് വരാൻ ഈ ബസ്സ് പിടിച്ചത്.

സീൻ 3 :
പുലർച്ച നിർത്താതെ അടിച്ച അലാറം ഓഫ് ചെയ്തെണീറ്റു, പല്ലു തേപ്പും , കുളിയും പെട്ടന്ന് തീർത്ത് ഞാൻ റെഡിയായി , നല്ല കുട്ടപ്പനായിരുന്നു.

"പടച്ചോനെ ഇനിയിപ്പോ വണ്ടി സ്റ്റാർട്ട് ആകുമോ ?"

ആഴ്ച രണ്ടായി അതിനെ റോഡ് കാണിച്ചിട്ട്. എല്ലാ തവണയും ഓഫിസ് ടൂർ കഴിഞ്ഞു വന്നാൽ മണിക്കൂറുകളോളം  കിക്കറടിച്ചാലേ ആശാൻ സ്റ്റാർട്ട് ആകൂ. ഭാഗ്യം ഇന്നധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. വരുന്ന വഴിയേ കുറച്ചു പെട്രോളുമടിച്ചു ഞാനും എന്റെ സ്‌കൂട്ടറും സർപ്രൈസ് റൈഡിനു തയ്യാറായി കാവടിയാറിൽ ഹാജർ പറഞ്ഞു. മെംബേർസ് ഓരോരുത്തരായി എത്തിത്തുടങ്ങി. പതിവുപോലെ എല്ലാരും പെട്ടന്ന് പെട്ടന്ന് തന്നെ സ്ഥലത്തെത്തിയതിനാൽ 6:30-നു തുടങ്ങാമെന്ന് പറഞ്ഞ റൈഡ് തുടങ്ങിയത് 7 :30 കഴിഞ്ഞിട്ടാണ്

റൈഡ് ഡെസ്റ്റിനേഷൻ അറിയാൻ വേണ്ടി അഡ്മിൻസിനെ ചുറ്റിപ്പറ്റി കുറെ നേരം നടന്നു. യെവടെ ..ആരും ഒന്നും വിട്ടു പറയുന്നില്ല. അതിനിടയിൽ അജിത്തേട്ടന്റെ വായിൽ നിന്ന് സർപ്രൈസ് പൊളിക്കാനുതകുന്ന രീതിയിൽ പുറത്തു വന്ന വാക്കുകളിൽ നിന്ന് ചില ക്ലൂകൾ കിട്ടി. ഏതോ ഡാമിനടുത്തേക്കാണ് യാത്ര . അപ്പൊ പിന്നെ സംശയം ലവലേശമില്ല നെയ്യാർ ഡാം തന്നെ

ബുഹുഹാ .. സർപ്രൈസ് പൊളിഞ്ഞെന്ന സന്തോഷത്തിൽ ഞാൻ ആഹ്ലാദിച്ചു , ആർമാദിച്ചു. എന്റെയെടുത്താ യെവമ്മാരുടെ കളി , ഹല്ല പിന്നെ. യാത്ര തുടങ്ങി. ഏകദേശം 18 പേരോളം ഉണ്ടായിരുന്നു. പലരും വഴിയിൽ നിന്നാണ് ജോയിൻ ചെയ്തത്. 
കാട്ടാക്കടയും പിന്നിട്ട് , കള്ളിക്കാടുള്ള MJ ഹോട്ടെലിൽ പ്രഭാത ഭക്ഷണത്തിനായി  വണ്ടീസ് നിർത്തി. ദോശയും , മസാല വടയും ചായയുമടിച്ചു നെയ്യാർ ഡാം ലക്ഷ്യമാക്കി യാത്ര തുടർന്നു.  പത്തു പതിനഞ്ചു മിനിറ്റിൽ ഡാം  എത്തി. മണ്ടൻമ്മാർ ആർക്കുമറിയില്ല ഇതാണ് സർപ്രൈസ് എന്ന്. ഞാനൊട്ടു പറയാനും പോയില്ല. പുവർ ഫെല്ലോസ്. പക്ഷെ നെയ്യാർ ഡാമും പിന്നിട്ടു വണ്ടീസ് മുന്നോട്ടു നീങ്ങിയപ്പോഴാണ് സത്യത്തിൽ ശരിക്കും സർപ്രൈസ് അതല്ല എന്ന് മനസ്സിലായത്. അയാം ദി ശശി. ഭാഗ്യം കേറിച്ചാടി ആരോടും ഒന്നും പറയാതിരുന്നത് നന്നായി. അല്ലെങ്കിൽ ചമ്മിപ്പോയേനെ. ശരിക്കുമുള്ള സർപ്രൈസ് അങ്ങകലെ ഡാമിൽ നിന്ന് ഏകദേശം എട്ടു-പത്തു കിലോമീറ്റര് മാറിയുള്ള മായം എന്ന സ്ഥലമായിരുന്നു. പന്ത -കണ്ടംതിട്ട -അമ്പൂരി വഴിയാണ് ഇങ്ങോട്ടെത്തിയത്. നെയ്യാർ കഴിഞ്ഞാൽ പിന്നീടുള്ള വഴികൾ അൽപ്പം മോശമാണ്. ഇതിനിടയിൽ അജിത്തേട്ടന്റെ വണ്ടിക്ക് ഒരു സർജറി ചെയ്യേണ്ടി വന്നു. വരുന്ന വഴിയേ പഞ്ചറായി. ശ്രീയും , അജിത്തേട്ടനും വണ്ടി ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയ സമയം ഞങ്ങളെല്ലാവരും വഴിയിൽ ചുമ്മായിരുന്നു ലോക കാര്യങ്ങൾ അയവിറക്കി.

നെയ്യാർ ഡാമിന്റെ റിസർവോയറിൽ ആണ് മായം എന്ന സ്ഥലം. റിസെർവോയറിന്റെ തീരത്തു , മാമ്പൂതണലിൽ എല്ലാ ഗഡീസും ഉപവിഷ്ടരായി. ഈ റൈഡിന്റെ പ്രധാന ഉദ്ദേശം സഞ്ചാരിയുടെ നോട്ടുബുക്ക് പ്രോജെക്ടിനെ കുറിച്ച് ഡിസ്‌ക്കസ്സ് ചെയ്യുക എന്നതായിരുന്നു. അതിനിടയിൽ മാങ്ങ പറി, വെള്ളത്തിൽ കല്ലെറിയൽ, ഉറുമ്പുമായുള്ള മൽപ്പിടുത്തം തുടങ്ങിയ കലാ പരിപാടികളും അരങ്ങേറുന്നുണ്ടായിരുന്നു.  അങ്ങനെ പതിവുരീതിയിലുള്ള പരസ്പ്പരം പരിചയപ്പെടലുകൾക്കും, ചളി വാരിയെറിയലുകൾക്കും ശേഷം ഞങ്ങൾ ചലിച്ചതു കുമ്പിച്ചൽക്കടവിലേക്കാണ്. മായത്തു നിന്നും  ഒരു മൂന്നാലു കിലോമീറ്റര് കാണും ഇങ്ങോട്ടു. ഇവിടുത്തെ കടത്തു വള്ളത്തിൽ ഒരല്പ്പനേരത്തെ യാത്ര. വള്ളത്തിൽ കയറാനുള്ള പേടി കൊണ്ട് "ഞാനിവിടെ നിന്നോളം , നിങ്ങടെ ഫോട്ടോ മുഴുവൻ എടുത്തു തരാം " എന്നൊക്കെ പറഞ്ഞ ചില ആളുകളും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. പേര് പറഞ്ഞാൽ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തിയതിനാലും, ജീവനിൽ കൊതിയുള്ളതിനാലും  അത് ഞാൻ ഇവിടെ പറയുന്നില്ല.  അവസാനം വള്ളച്ചേട്ടന്റെ കൂടെ ഒരു ഗ്രൂപ്പ് ഫോട്ടോയുമെടുത്തു അവിടുന്നു സ്കൂട്ടായി. കടത്തുകൂലി കൊടുക്കാനായി പിരിച്ച കാശിൽ 12 രൂപാ അമ്പതു പൈസാ മിച്ചം പിടിച്ചു അഡ്മിൻസായ ശ്രീയും , അജിത്തേട്ടനും എല്ലാർക്കും മാതൃകയായി. 

ലഞ്ച് ടൈം: എല്ലാർക്കും വിശപ്പിന്റെ വിളി വന്നു തുടങ്ങി. രാവിലത്തെ ദോശയും ചായയും ചൂടിൽ ഉരുകിയൊലിച്ചു എങ്ങോ പോയി. 

അപ്പൊ എങ്ങോട്ടാ ? ഊണ് കഴിക്കണ്ടേ ? 

പതിനൊന്നര മുതൽ ഊണെപ്പൊഴാ എന്നും ചോദിച്ചും കൊണ്ട് വിനോദേട്ടൻ നടക്കുന്നുണ്ടായിരുന്നു. 

ഊണു തേടിയുള്ള യാത്ര അവസാനിച്ചത് ചിറ്റാർ റിസർവോയറിന്റെ സൈഡിലുള്ള ഹോട്ടൽ അക്ഷയപാത്രത്തിലാണ്. പ്രായമായ ഒരമ്മച്ചിയും, വേറെ കുറച്ചു നാരീമണികളും ചേർന്ന് നടത്തുന്ന ഒരു ചെറിയ റെസ്റ്റോറന്റ് ആണിത് 
 നെട്ട എന്നതാണ് യഥാർത്ഥ സ്ഥല നാമം. വെള്ളറടയിൽ നിന്ന് , തൃപ്പരപ്പു വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിലാണിത്. 

സത്യം പറഞ്ഞാൽ ശരിക്കുമുള്ള സർപ്രൈസ് ആയി എനിക്ക് തോന്നിയത് ഉച്ചക്കത്തെ ഊണായിരുന്നു. എന്റമ്മേ.., കിടുക്കാച്ചി ഫുഡ് !!. ഊണും , കപ്പയും തലക്കറിയും , ഡാമിൽ നിന്ന് പിടിച്ച മീൻ വറുത്തതും, ഏറ്റവും അവസാനം കിണ്ണം കാച്ചിയ പായസവും. കൂട്ടത്തിൽ അമ്മച്ചിയുടെ സ്നേഹത്തോട് കൂടിയ ശാസനകളും. മുഴുവൻ കഴിച്ചില്ലേൽ ഫൈൻ അടക്കേണ്ടി വരും എന്ന് അമ്മച്ചി പറഞ്ഞു പേടിപ്പിച്ചതിനാലാണോ, അതോ ഫുഡിന്റെ രുചി മാഹാത്മ്യം കൊണ്ടാണോ എന്നറിയില്ല, വിളമ്പിയ ഇലയിൽ  ഒരു പൊടി ആരും ബാക്കി വച്ചില്ല. രണ്ടാമത് പറഞ്ഞതാവാനേ വഴിയുള്ളൂ. അത്രയ്ക്ക് കേമമായിരുന്നു ഭക്ഷണം.   ഇതിനെല്ലാം കൂടി 125 രൂപയെ ഒരാൾക്ക് ചിലവായിട്ടുള്ളൂ. ഇനിയുള്ള വീക്കെൻഡുകൾ ഉച്ചക്ക് ഇങ്ങോട്ടു വച്ച് പിടിച്ചാലോ എന്നാലോചിക്കുകയാ.  ഊണിന് ശേഷം നേരെ ചിറ്റാർ ഡാമിലേക്ക്. നെട്ടയിൽ നിന്ന് ചിറ്റാർ ഡാമിലേക്ക് അധിക ദൂരമില്ല. ഇവിടുത്തുകാർ ചിറ്റാറിനെ നെട്ട ഡാം എന്നും വിളിക്കാറുണ്ട്. ഊണാനന്തര മയക്കത്തില് പറ്റിയ സ്ഥലം. ഡാമിലേക്ക് വാഹനം അനുവദിക്കില്ല. പെർമിഷനോട് കൂടിയ എൻട്രിയെ ഇങ്ങോട്ടുള്ളൂ. പക്ഷെ പെർമിഷൻ വാങ്ങിക്കാൻ ഉള്ള ആരെയും അവിടെ കണ്ടില്ല. മുൻപ് ഞാനിവിടെ വന്നപ്പോൾ ഇത്തരം നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.

ഡാമിലെ ആ വലിയ മരത്തിന്റെ തണലിൽ ഇരുന്നു കുറച്ചു നേരം വിശ്രമിച്ചതിനുശേഷം മടക്ക യാത്ര. 
തിരിച്ചുള്ള യാത്രയിൽ മാലയിൽ നിന്ന് മുത്തു കൊഴിയുന്നതുപോലെ പലരും പല വഴിക്കായി പിരിഞ്ഞു. ഒരു യാത്ര, വെറും യാത്രയല്ല , സഞ്ചാരി എന്ന ഒരേ വികാരം പേറുന്ന ഒരു കൂട്ടം ആളുകളോടുകൂടിയുള്ള യാത്ര. അത് നൽകിയ നിർവൃതി, അനന്യമായ ആ  നിർവൃതി നെഞ്ചിലേറ്റിക്കൊണ്ടു , വീണ്ടുമൊരു യാത്രക്കൊരുങ്ങാനായി ഞാനും മടങ്ങി.