Saturday, November 19, 2016

കള്ളപ്പണക്കാരേ 'നമോ'വാകം

          
Demonetisation of 500 and 1000


           റേഷന്‍ കട കമ്പ്യൂട്ടര്‍ വലക്കരിച്ചതിന്റെ പരിണിതഫലമായി സ്മാര്‍ട്ട് ആയ കണാരേട്ടനെ പോലെയുള്ളവരെ കുറിച്ച് മുന്‍പൊരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഇത്തവണ പക്ഷെ അതുക്കും മേലെയുള്ള ചില കാര്യങ്ങളാണ് പറയാന്‍ ഉദേശിക്കുന്നത്. പറഞ്ഞു വരുന്നത് വേറൊന്നിനെയും കുറിച്ചല്ല. അഞ്ഞൂറിന്റെയും, ആയിരത്തിന്റെയും നോട്ടു നിരോധനത്തെ കുറിച്ചാണ്. കള്ളപ്പണക്കാരുടെ പെടലിക്ക്‌ പിടിക്കാനായി തുടങ്ങിയ സംഗതി പക്ഷെ ഇപ്പൊ കണാരേട്ടനെ പോലെയുള്ളവരുടെ നെഞ്ചത്താണ് കൊള്ളുന്നത്‌. 

             തൊഴിലുറപ്പ് പദ്ധതിയുടെ കൂലി ബാങ്ക് വഴി കൊടുക്കാന്‍ തുടങ്ങിയപ്പോ ആദ്യം ആശ്വസിച്ചതു ദാക്ഷായണിയേടത്തിയാണ്. കൂലി കൈയില്‍ കിട്ടാത്തത് കൊണ്ടു , ടൌണിലെ ATM വരെ പോയി കാശെടുത്ത് കള്ളുഷാപ്പിലേക്കോടാന്‍ കണാരേട്ടന്‍ മുതിരാറില്ല. അതോണ്ട് തന്നെ വൈകുന്നേരത്തെ പാമ്പുകളിയും പൂരപ്പാട്ടും ഏതാണ്ട് അവസാനിച്ച മട്ടാണ്. ബാങ്ക് അക്കൌണ്ടില്‍ ആണെങ്കില്‍ അത്യാവശ്യം ബാലന്സുമായി. അങ്ങനെ വീട്ടില്‍ ശാന്തിയും സമാധാനവും വിളയാടിയ സമയത്താണ് ഇടിത്തീ പോലെ നോട്ടു നിരോധനം വന്നത്. 

         ഇതോടൊപ്പം തന്നെ നാട്ടിലെ ATM-മ്മുകള്‍ എല്ലാം തന്നെ കാലിയായി ഷട്ടറിട്ടു കിടക്കുകയും ചെയ്തു. അഞ്ഞൂറും ആയിരവും വല്ലപ്പോഴും മാത്രം കണി കാണുന്ന തന്നെ പോലുള്ളവരെയൊന്നും ഇത് ഒരു വിധത്തിലും ബാധിക്കാന്‍ പോകുന്നില്ല എന്നു കരുതിയ കണാരേട്ടന്‍, കാര്യങ്ങള്‍ പിടിവിട്ടു പോകുന്നത് പിന്നീടാണറിഞ്ഞത്. നയാ പൈസയില്ല , കൈയിലൊരു നയപൈസയില്ല എന്നാ പാട്ട് അന്വര്തമായി. അത്യാവശ്യം വേണ്ട പച്ചക്കറിയും , പലവ്യഞ്ജനങ്ങളും വീട്ടില്‍ സ്റ്റോക്ക്‌ ഉണ്ടായത് കാരണം രണ്ടു മൂന്നു ദിവസം കഴിഞ്ഞു കൂടി. പക്ഷെ പിന്നീട് കാര്യങ്ങള്‍ തകിടം മറിഞ്ഞു. മുന്‍പ്  സ്ഥിരമായി കടം തന്നവരെല്ലാം ഇപ്പൊ ഇങ്ങോട്ട് കടം ചോദിക്കുന്നു. ATM-മ്മുകള്‍ ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നു. ഇനിയിപ്പോ തുറന്ന ATM-മ്മുകള്‍ വല്ലതും ഉണ്ടെങ്കില്‍ തന്നെ അതെല്ലാം മൂന്നും, നാലും ATM കാര്‍ഡുകള്‍ ഉള്ള ബൂര്‍ഷ്വാസികള്‍ അപ്പൊ തന്നെ കാലിയാക്കുന്നു. ബാങ്കില്‍ നിന്നു പൈസ പിന്‍വലിക്കാനാണെങ്കില്‍ ഒരു കിലോമീറ്റര്‍ നീളത്തിലെങ്കിലും ക്യൂ നിക്കണം. ഒരു ദിവസത്തെ പണിക്കൂലിയും കളഞ്ഞു ബാങ്കിന്‍റെ മുന്‍പില്‍ ക്യൂ നിന്നാല്‍ വീട്ടില്‍ അടുപ്പു പുകയില്ലാ എന്നു കണാരേട്ടനറിയാം. 

                  ഇനിയിപ്പോ പൈസ സംഘടിപ്പിക്കാന്‍ എന്താണൊരു വഴി എന്നാലോചിച്ചു ഉത്തരം നോക്കി കിടക്കുമ്പോള്‍ അതാ വരുന്നു ദാക്ഷായണിയേടത്തി. അടുക്കളയിലെ പഴയ തകരപ്പെട്ടി തുറന്നു പുറത്തെടുത്ത ഒരു പഴയ ബാലരമയുമായി.

“ഫ..!! കൈയില്‍ അഞ്ചിന്റെ പൈസയില്ലാതിരിക്കുമ്പോഴാ അവളുടെ ഒരു ബാലരമ വായന” കണാരേട്ടന്‍ മനസ്സില്‍ പറഞ്ഞു. (നോട്ട് ദ പോയിന്‍റ്,  ‘മനസ്സില്‍ പറഞ്ഞു’- ഇതൊരു ഗുണപാഠമാണ്, ഇത്തരം അവസ്ഥകളില്‍ ഭാര്യമാരോട് മനസ്സില്‍ മാത്രമേ പറയാവൂ, പ്രത്യേകിച്ചും കൈയില്‍ കാശില്ലാതെ നമ്മുടെ ഡിഫെന്‍സ് വീക്കായിരിക്കുമ്പോള്‍. അല്ലെങ്കില്‍ ഒരു കുടുംബ കലഹമോ, ഇറങ്ങിപ്പോക്കോ ഒക്കെ പ്രതീക്ഷിക്കാം)

           ദാക്ഷായണിയേടത്തി ബാലരമ തുറന്നു, അതില്‍ നിന്നും നൂറിന്‍റെ പഴയ കുറച്ചു നോട്ടുകള്‍ പുറത്തെടുത്തു കണാരേട്ടന്റെ കൈയില്‍ കൊടുത്തു. തന്റെ മുന്നില്‍ അവതരിച്ച രക്ഷകയെപ്പോലെ കണാരേട്ടന്‍ ദാക്ഷായണിയേടത്തിയെ അന്തം വിട്ടു നോക്കി നിന്നു. സംശയാസ്പദമായ പല സാഹചര്യങ്ങളിലും അവളുടെ കൈയില്‍ ഈ ബാലരമ താന്‍ കണ്ടിട്ടുണ്ട്. പ്രായാവുമ്പോള്‍ മനുഷ്യര്‍ കുട്ടികളെ പോലെയാവും എന്നു കേട്ടിട്ടുണ്ട്, ചിലപ്പോ ആ കുട്ടികള്‍ക്ക് ബാലരമ വായിക്കാന്‍ തോന്നുമായിരിക്കും, അത്രയേ താനും കരുതിയുള്ളൂ.  പക്ഷെ ഇതിനു പിന്നില്‍ ഇങ്ങനെയൊരു രഹസ്യ നിക്ഷേപം ഒളിഞ്ഞിരിക്കുന്നുണ്ടെന്നു കണാരേട്ടന്‍ അപ്പോഴാണ്‌ മനസ്സിലാക്കിയത്.

            അങ്ങനെ ബോണസ്സായി കിട്ടിയ കാശുമായി ഏതാനും ദിവസം കൂടി തള്ളി നീക്കാന്‍ കണാരേട്ടനും കുടുംബവും തയ്യാറായി കഴിഞ്ഞു.

              ഇത് കണാരേട്ടന്റെ മാത്രം അവസ്ഥയല്ല. നാട്ടിലെ പല വീടുകളിലും ഇപ്പോള്‍ നടക്കുന്നതാണ്. ഊണും ഉറക്കവും വെടിഞ്ഞു, ജോലി ലീവ് എടുത്തും , കൂലി വേണ്ടാന്നു വച്ചുമാണ് പലരും ATM-ലും ബാങ്കിന്‍റെ മുന്‍പിലും ക്യൂ നില്‍ക്കാന്‍ ഇറങ്ങി തിരിക്കുന്നത്. ലക്ഷങ്ങള്‍ ഒരു കൈ അകലത്തില്‍ ഉണ്ടായിട്ടും ഉപയോകപ്പെടുത്താന്‍ പറ്റാത്ത അവസ്ഥ. പഴയ കാലത്തിലേക്കുള്ള മടങ്ങി പോക്കാണ് ഇത് പലര്‍ക്കും. കാശ് കൊടുത്തു വാങ്ങുന്ന സാധനങ്ങള്‍ക്ക് പകരം, ചീരയും, മുരിങ്ങയിലയും, വാഴക്കാമ്പും പലരുടെയും അടുക്കളയില്‍ വീണ്ടും സ്ഥാനം പിടിച്ചു തുടങ്ങി. മീന്‍ വാങ്ങിക്കാന്‍ പോലും കാറെടുത്ത് പോകുന്നവര്‍ ഇപ്പോള്‍ KSRTC ബസ്സിനു പുറകെയുള്ള ഓട്ടത്തിലാണ്. സത്യം , പൂന്താനം ഞാനപ്പാനയില്‍ പാടിയത് എത്ര ശരിയാണ്.

              ഇപ്പോ ATM ആണ് നാട്ടിലെ താരം. സര്‍വ്വ മതസ്ഥരെയും, പണക്കാരനെയും, പാവപ്പെട്ടവനെയും, പരസ്പ്പരം തമ്മിലടിച്ചവരെയും, പാര വച്ചവരെയും ഒരേ ക്യൂവില്‍ ഒന്നിച്ചു നിര്‍ത്താനുള്ള കഴിവ് ഇപ്പൊ ATM-നു മാത്രമേ ഉള്ളൂ. ചന്ദ്രനില്‍ നിന്നു നഗ്ന നേത്രങ്ങളാല്‍ കാണാവുന്ന ഭൂമിയിലെ മറ്റൊരു സംഭവമായി ATM-ലെ ക്യൂ മാറിക്കഴിഞ്ഞു എന്നാണു ഇപ്പൊ അറിയാന്‍ കഴിഞ്ഞത്. BPL ലിസ്റ്റില്‍ പേരു ചേര്‍ക്കാന്‍ ക്യൂ നിന്നവര്‍ ഇപ്പൊ കൈയിലുള്ള ലക്ഷങ്ങള്‍ ബാങ്കിലിടാന്‍ ക്യൂ നിക്കുന്നു. എന്തൊരു വിരോധാഭാസം അല്ലെ

വാല്‍ക്കഷണം: അമ്മ അരിക്കലത്തിലും , പുട്ട് കുറ്റിയിലും പൂഴ്ത്തി വച്ച കള്ളപ്പണം മുഴുവന്‍ പുറത്തു വന്നു എന്നതാണ് എനിക്ക് ഇതുകൊണ്ടുണ്ടായ ഒരു നേട്ടം. അല്‍പ്പം ബുദ്ധിമുട്ട് അനുഭവിച്ചാലും ഉദ്ദേശശുദ്ധിയെ ചൊല്ലി നാട്ടുകാര്‍ നോട്ടു നിരോധനത്തെ പിന്തുണക്കും എന്നു തന്നെ കരുതാം..

...ശുഭം..!!

2 comments:

  1. നന്നായി.. കലക്കിയിട്ടുണ്ട്..

    ReplyDelete
  2. ഒരുപാടു നന്ദി.!��

    ReplyDelete

Please add your comment here...