Friday, November 15, 2019

മേഘാലയ – “മനം മയക്കുന്ന മഹാത്ഭുതം” - Travelogue Part-1



                  ഒരു യാത്ര പോകുകയാണ്. ചെറാപുഞ്ചിയിൽ മഴ നനയാൻ, ഡൗക്കിയിലെ തെളിനീരുകാണാൻ, ഷില്ലോങ്ങിലെ തണുപ്പിൽ മൂടിപ്പുതച്ചുറങ്ങാൻ, ജോലിത്തിരക്കുകളിൽ നിന്നും നഗരത്തിരക്കുകളിൽ നിന്നുമൊരൊളിച്ചോട്ടം , അങ്ങ് ദൂരെ മേഘാലയയിലേക്ക്.

മേഘാലയ, പേര് അന്വര്ഥമാകും വിധം ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നിടം. പ്രകൃതിയെയും , മരങ്ങളെയും , കല്ലിനെയും, പക്ഷിമൃഗാദികളെയും ദൈവമായി കണ്ട് ആരാധിക്കുന്നവരുടെ നാട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇഴയടുപ്പം ഇത്രയേറെ ദൃശ്യമാകുന്ന മറ്റൊരിടം ഉണ്ടാകുമോ എന്നറിയില്ല.

കുറേ കാലമായി ആഗ്രഹിക്കുന്നതാണ്, മേഘാലയയിലേക്ക് ഒരു യാത്ര പോകണം എന്നുള്ളത്. ഇതറിഞ്ഞപ്പോ സുഹൃത്തായ മനുവും കൂടെ വരാമെന്നേറ്റു. അങ്ങനെ കഴിഞ്ഞ സ്വതന്ത്ര ദിനത്തിന്റെ പിറ്റേന്ന് , ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ് യാത്ര തുടങ്ങുന്നത്. 

തിരുവനന്തപുരത്തു നിന്ന് അന്നേ ദിവസം ഡയറക്ട് ഫ്‌ളൈറ്റ് ഒന്നും തന്നെ ഇല്ലായിരുന്നു. തിരുവനന്തപുരം -ഡൽഹി -ഗുവാഹത്തി ഇതാണ് റൂട്ട്. ഗുവാഹത്തി ആസ്സാമിലാണ് എന്നറിയാമല്ലോ. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലേക്ക് ഇവിടുന്നു ഒരു 100 കിലോമീറ്റർ ദൂരമേയുള്ളൂ. പിന്നെ ഷില്ലോങ്ങിൽ ഒരു ചെറിയ എയർപോർട്ട് ഉണ്ടെങ്കിലും , അവിടെ നിന്ന് വിരലിൽ എണ്ണാവുന്ന സർവീസുകൾ മാത്രമേ ഓപ്പറേറ്റ് ചെയ്യുന്നുള്ളൂ. അതുകൊണ്ടാണ് ഗുവാഹാട്ടിക്ക് ടിക്കറ്റ് എടുത്തത്. തിരുവനന്തപുരത്തു നിന്ന് കൊൽക്കത്ത വഴിയും ഒരുപാട് ഫ്‌ളൈറ്റുകൾ ഉണ്ട്. മനു കൊച്ചിയിൽ നിന്ന് കൊൽക്കത്ത വഴിയാണ് വരുന്നത്. എയർപോർട്ട് ലോഞ്ചിൽ നിന്ന് ഡിന്നറും കഴിച്ചു ഏഴരയോട് കൂടി ഞാൻ തിരുവനന്തപുരത്തുനിന്നും ഡൽഹിയിലേക്ക് വിമാനം കയറി.

എയർ ഇന്ത്യയുടെ മാലിയിൽ നിന്ന് വരുന്ന AI 264,  Airbus A321 (Sharklets) സീരീസിലുള്ള ഇന്റർനാഷണൽ ഫ്‌ളൈറ്റ് ആണ്. സാധാരണ വിമാനങ്ങളിൽ നിന്നും വ്യത്യസ്തമായി  Sharklets വിമാനങ്ങളുടെ ചിറകുകൾ സ്രാവിന്റെ ചിറകിനു സമാനമായി മുകളിലേക്ക് വളഞ്ഞിരിക്കും.  ഇങ്ങനെ ലഭിക്കുന്ന മികച്ച എയറോഡൈനാമിക്സ് കാരണം ഇത്തരം വിമാനങ്ങൾക്ക്  ഇന്ധന ഉപയോഗം 3-5 ശതമാനം കുറവായിരിക്കും. ഡൽഹിയിലേക്ക് മൂന്നേകാൽ മണിക്കൂർ യാത്രയുണ്ട്. ഏകദേശം രാത്രി  പതിനൊന്നുമണിയോടെ ഡൽഹിയിൽ എത്തി. അന്നേ ദിവസം ഡൽഹിയിൽ താമസിച്ചു.


Day-1 ഡൽഹി

          രാവിലെ നേരത്തെ എണീറ്റു. ഡൽഹിയിൽ നിന്ന് വൈകുന്നേരമാണ് ഗുവാഹത്തി ഫ്‌ളൈറ്റ്. അത് കൊണ്ട് ഡൽഹി സിറ്റിയിൽ ഒന്ന് കറങ്ങാം എന്ന് കരുതി. ഡൽഹി നഗരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും മെട്രോ റെയിൽ വന്നു കഴിഞ്ഞു.  ഏകദേശം 8 ലൈനുകളിലായി 250 ഓളം മെട്രോ സ്റ്റേഷനുകൾ ഡൽഹിയിൽ വ്യാപിച്ചുകിടക്കുന്നു. ഡൽഹി എയർ പോർട്ടിലേക്ക് എയർപോർട്ട് മെട്രോ എക്സ്പ്രസ്സ് എന്ന പേരിൽ ഒരു സ്പെഷ്യൽ റൂട്ടും ഉണ്ട്. അത് കൊണ്ട് നഗരപ്രദക്ഷിണത്തിനു മെട്രോ തന്നെ തിരഞ്ഞെടുത്തു. ഒരു കറക്കം കഴിഞ്ഞു ഉച്ചയോടെ തിരിച്ചെത്തി. ബാഗുമെടുത്തു എയർപോർട്ടിലേക്ക് വിട്ടു. ഡൽഹി എയർപോർട്ട് പ്രതീക്ഷിച്ചതിലും വളരെ വലുതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്ക് പിടിച്ച വിമാനത്താവളം. മൂന്ന് ടെർമിനലുകളാണ് ഇവിടെ ഉള്ളത്. ടെർമിനൽ-1 പ്രധാനമായും ആഭ്യന്തര യാത്രാൾക്കു വേണ്ടിയും ടെർമിനൽ-3 അന്താരാഷ്ട്ര യാത്രകൾക്കും വേണ്ടിയുമാണ് ഉപയോഗിക്കുന്നത്. എന്നാൽ പതിവുപോലെ എയർ ഇന്ത്യ വിമാനങ്ങൾ  അന്താരാഷ്ട്ര ടെർമിനലിൽ നിന്നും പറന്നുയരുന്നു. ചില ലോ കോസ്റ്റ് എയർ ലൈനുകളാണ് ടെർമിനൽ-2 വിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. അന്താരാഷ്ട്ര -ആഭ്യന്തര ടെര്മിനലുകൾക്കിടയിൽ ഏകദേശം ഏഴെട്ടു കിലോമീറ്റർ ദൂരമുണ്ട്. ടെർമിനലുകൾക്കിടയിൽ യാത്ര ചെയ്യാനായി ഡൽഹി ട്രാൻസ്‌പോർട് കോർപ്പറേഷന്റെ ഷട്ടിൽ ബസ്സുകൾ ലഭ്യമാണ്. 25 രൂപയായിരുന്നു ടിക്കറ്റു ചാർജ്. കണക്ഷൻ ഫ്‌ളൈറ്റ് പിടിക്കാൻ പോകുന്നവർക്ക് യാത്ര സൗജന്യമാണ്. അതിനായി എയർപോർട്ടിന് വെളിയിലുള്ള ബസ്സ് കൗണ്ടറിൽ വിമാന ടിക്കറ്റു കാണിച്ചു പാസ്സ് എടുക്കേണ്ടതാണ്. മെട്രോ ആണെങ്കിൽ ടെർമിനൽ-3 യിൽ നിന്ന് എയർപോർട്ട് മെട്രോ എക്സ്പ്രസ്സിൽ കയറി ദ്വാരക സെക്ടർ -21 ൽ വന്നു ടെർമിനൽ-1 ലേക്കുള്ള റൂട്ടിൽ മാറിക്കേറിയാൽ മതി.


സമയം ഉച്ചക്ക് രണ്ടു മണി കഴിഞ്ഞിരിക്കുന്നു. നല്ല വിശപ്പുണ്ട്. വിമാനത്താവളത്തിൽ വച്ച് ഫുഡ് കഴിക്കുന്നത് കീശ കീറുന്ന ഏർപ്പാടാണ്. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോ ഒരു ചായ വാങ്ങിച്ചു കുടിച്ചത് ഇപ്പോഴും മറന്നിട്ടില്ല. എന്നാൽ എയർപോർട്ടിൽ ഓസിനു ഫുഡടിക്കാൻ ഒരു വഴിയുണ്ട്. അതാണ് എയർപോർട്ട് ലോഞ്ചുകൾ. അൺലിമിറ്റഡ് ഫുഡ് , കുളിക്കാനും , റസ്റ്റ് ചെയ്യാനും, കിടന്നുറങ്ങാനും ഉള്ള സൗകര്യവും, ഫ്രീ വൈഫൈ തുടങ്ങീ ഒരുപാട് സൗകര്യങ്ങൾ എയർപോർട്ട് ലോഞ്ചുകളിൽ ലഭിക്കും.  സാധാരണ പ്രീമിയം ലോഞ്ചിൽ കയറണമെങ്കിൽ ആയിരവും , രണ്ടായിരവും അതിനു മുകളിലുമാണ് എൻട്രി ഫീ. എന്നാൽ ചില ബാങ്കുകൾ തങ്ങളുടെ ക്രെഡിറ്റ് കാർഡ് , അല്ലേൽ മുന്തിയ ഇനം ഡെബിറ്റ് കാർഡ് എടുത്തിട്ടുള്ള കസ്റ്റമേഴ്സിന് ഫ്രീ ലോഞ്ച് അക്സസ്സ് കൊടുക്കാറുണ്ട്. ഇനി ഇതും കൈയിൽ ഇല്ലേൽ മറ്റൊരു എളുപ്പ വഴിയുണ്ട്. Paytm അക്കൗണ്ട് ഉള്ള ആളാണ് നിങ്ങൾ എങ്കിൽ മൊബൈൽ ആപ്പ് വഴി തന്നെ Paytm ന്റെ പ്ലാറ്റിനം ഡെബിറ്റ് കാർഡിന് അപ്ലൈ ചെയ്യാവുന്നതാണ്. ഒരാഴ്ചക്കുള്ളിൽ കാർഡ് വീട്ടിൽ എത്തും. ഇന്ത്യയിലെ ഒട്ടുമിക്ക ലോഞ്ചുകളിലും Paytm കാർഡ് ഉപയോഗിച്ച് ഫ്രീ ആയി കയറാവുന്നതാണ്. 

അങ്ങനെ ഫുഡും കഴിച്ചു ഗുവാഹാട്ടിക്കുള്ള ഫ്‌ളൈറ്റിൽ കയറി. K കാന്താ എന്നൊരു വനിതാ പൈലറ്റ് ആണ് വിമാനത്തിന്റെ സാരഥി. ആദ്യമായിട്ടാണ് ഒരു വനിതാ പൈലറ്റ് പറത്തുന്ന വിമാനത്തിൽ കയറുന്നത്. ഗുവാഹത്തിയിൽ അര മണിക്കൂർ ലേറ്റായിട്ടാണ് വിമാനം ലാൻഡ് ചെയ്തത്.

വൈകുന്നേരമായെങ്കിലും പുറത്തിറങ്ങിയപ്പോ നല്ല ചൂട് , ഏറെക്കൂറെ നമ്മുടെ നാട്ടിലെ കാലാവസ്ഥ. നോർത്ത് ഈസ്റ്റിൽ മുഴുവൻ നല്ല തണുപ്പായിരിക്കും എന്നായിരുന്നു എന്റെ ധാരണ. എന്നാൽ ഗുവാഹത്തി ആ ചിന്തയെ മാറ്റിയെഴുതി. ആസാമിന്റെ തലസ്ഥാനമാണ് ഗുവാഹത്തി എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ഈ യാത്ര തുടങ്ങുന്നത് വരെ ഞാനും. പക്ഷെ ശരിക്കും ആസാമിന്റെ തലസ്ഥാനം ഗുവാഹാട്ടിക്കടുത്തു തന്നെയുള്ള ദിസ്പൂർ ആണ്. എയർപോർട്ടിന് വെളിയിൽ ഇറങ്ങിയപ്പൊത്തന്നെ ഓട്ടോക്കാരും ടാക്സിക്കാരും പുറകെ കൂടി. എന്റെ താമസസ്ഥലത്തേക്ക് 100 രൂപയാണ് ഓട്ടോ ചാർജ് പറഞ്ഞത്. എന്നാൽ കുറച്ചു കൂടി മുന്നോട്ടു നടന്ന് എയർപോർട്ട് കോമ്പൗണ്ടിനു വെളിയിൽ വന്നാൽ ഇതിന്റെ പകുതി കാശിനു വണ്ടി കിട്ടും. ഇവിടെ നിന്ന് ഷില്ലോങ്ങിലേക്കുള്ള ടാക്‌സിയും ലഭ്യമാണ്. ഹോട്ടൽ അടുത്തുതന്നെയായിരുന്നതിനാൽ ഞാൻ നടക്കാൻ തീരുമാനിച്ചു. ഒരുപാട് ഇലക്ട്രിക്ക് റിക്ഷകളും റോഡിൽ കാണാനുണ്ട്. ഹോട്ടലിൽ ചെക്കിൻ ചെയ്തു ഒരു കുളി പാസാക്കുമ്പോഴേക്കും മനുവും സ്ഥലത്തെത്തി.
ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങി. ഹുവാഹട്ടി എയർപോർട്ടിന് സമീപം ഒരുപാട് സൗത്ത് ഇന്ത്യൻ കടകൾ ഉണ്ട്. തമിഴ്, ആന്ധ്രാ സ്റ്റൈൽ ഫുഡുകൾ കിട്ടുന്നവ. എന്നാൽ ഇവിടം വരെ വന്നിട്ട് ഇഡലിയും, ദോശയും കഴിച്ചു പോകുന്നതിൽ കാര്യമില്ലല്ലോ. ലോക്കൽ ഫുഡ് തിരഞ്ഞു അധികം നടക്കേണ്ടി വന്നില്ല. ഞങ്ങളുടെ താമസസ്ഥലത്തിന് തൊട്ടടുത്തു തന്നെയൊരു ആസാമീസ് കടയുണ്ട്. ഹോട്ടൽ നിഷ. ഗുവാഹത്തി എയർപോർട്ടിന് അടുത്തു തന്നെയാണ്. അവിടെ ചെന്ന് ആസാമീസ് ഫിഷ് താലി ഓർഡർ ചെയ്തു.  വെളുത്ത അരിയുടെ ചോറും, പരിപ്പിന്റെ ധാരാളിത്തമുള്ള, സാമ്പാറുപോലെ തോന്നിക്കുന്ന ഒരു കറിയും,  പിന്നെ മീൻ കറിയും വന്നു. കൂടെ ക്യാരറ്റ് ഉപ്പേരിയും, മെഴുക്കുപുരട്ടിയും, മാങ്ങ അച്ചാറും, പച്ചമുളകരച്ച ചമ്മന്തിയും. ചമ്മന്തിക്ക് ഒടുക്കത്തെ എരിവാണ്. അതൊഴികെ ബാക്കിയെല്ലാം ഒറ്റയടിക്ക് അകത്താക്കി. കൊള്ളാം ..! നല്ല ടേസ്റ്റുണ്ട്. നമ്മുടെ നാട്ടിലെ ഊണിൽ നിന്ന് വ്യത്യസ്തമായൊരു രുചി. മീൻ കറിയും കൊള്ളാം. മീൻ മുറിച്ച രീതി നമ്മുടേതിൽ നിന്ന് വ്യത്യസ്തമാണ്. മീനിനെ തിരശ്ചീനമായി മുറിച്ചെടുത്താണ് കറി വച്ചിരിക്കുന്നത്. എല്ലാ ഹോട്ടലുകളിലും ഊണിന്റെ കൂടെ സവാളയും, മുളകും, ചെറു നാരങ്ങയും തരും. ചെറു നാരങ്ങ എന്നുവിളിക്കാൻ പറ്റില്ല, നീര് കുറഞ്ഞ വലിയ സൈഡിലുള്ള നാരങ്ങാ തന്നെയാണ് ആസ്സാമിലും, മേഘാലയയിലെ ലഭിച്ചത്. ഏകദേശം നമ്മുടെ മധുര നാരങ്ങയെപ്പോലെ. ഫുഡും കഴിച്ച് നേരെ ബെഡിലേക്ക് ചാഞ്ഞു


Day-2 ഗുവാഹത്തി 

          പിറ്റേന്ന് രാവിലെ അലാം അടിക്കുന്നതിനു മുമ്പേ തന്നെ എണീറ്റു. സമയം രാവിലെ അഞ്ചു മണി ആയിട്ടില്ല. പുറത്തെങ്ങും നല്ല വെളിച്ചം. ഇവിടെ ഓഗസ്റ്റ് മാസത്തിൽ നാലരയോടുകൂടിത്തന്നെ സൂര്യൻ ഉദിക്കുമത്രേ. ഇന്നത്തെ ദിവസം ഗുവാഹാട്ടിക്കുള്ളതാണ്. മേഘാലയയിലേക്ക് തിരിക്കും മുൻപ് ഒരു ദിവസം ഗുവാഹത്തി സിറ്റിക്കുള്ളിൽ കറങ്ങുകയാണ് ലക്‌ഷ്യം. ഒരാഴ്ചത്തേക്ക് ഇവിടെ നിന്നൊരു കാർ വാടകക്ക് എടുത്തിട്ടുണ്ട്. Zoom കാറിൽ ഓഫർ കിട്ടിയപ്പോ ബുക്ക് ചെയ്തതാണ്. ഇതല്ലാതെ ഗുവാഹത്തിയിൽ കാറും , ബൈക്കും , സ്‌കൂട്ടറും വാടകക്ക് കൊടുക്കുന്ന ഒരുപാട് കടകളും , ഏജൻസികളും ഉണ്ട്. (Car/bike rental at Guwahati : Awe Rides 98540 05002, Zoom Cars 08638185472
) ടു വീലറിന് 400 മുതൽ മുകളിലോട്ടും, കാറിനു 1500 നു മുകളിലോട്ടുമാണ് പ്രതിദിന റേറ്റ്. ഷില്ലോങ്ങിൽ ചെന്നാലും വാടകക്ക് വണ്ടി കിട്ടും. ടാക്സികളും ലഭ്യമാണ്. (Car/bike rental at Shillong : Auto rides 085880 68965, ACE Bikes 09774762192
) എന്തായാലും മുൻകൂട്ടി വിളിച്ചു ബുക്ക് ചെയ്യുന്നതാവും ഉചിതം. ഗുവാഹത്തി എയർപോട്ടിന്റെ മുന്നിൽ ചെന്നാൽ ഷില്ലോങ്ങിലേക്ക് ഷെയർ ടാക്‌സികളും കിട്ടും. 

ആസ്സാം മൃഗശാല

          കാറെടുത്തു നേരെ പോയത് ആസാം മൃഗശാലയിലേക്കാണ്. എയർപോർട്ടിൽ നിന്ന് ഏകദേശം 25 കിലോമീറ്റര് ഉണ്ട് അവിടേക്ക്. ഞങ്ങൾ എത്തുമ്പോൾ ആളുകൾ വന്ന് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. അത്ര വലുതൊന്നുമല്ലാത്തൊരു മൃഗശാലയാണിത്. മൃഗങ്ങളും കുറവ്. മൃഗശാലക്കുള്ളിൽ സൈക്കിളുകൾ ലഭ്യമാണ്. ആവശ്യക്കാർക്ക് കാശ് കൊടുത്ത് ഉപയോഗിക്കാം. പക്ഷെ സൈക്കിളിൽ സഞ്ചരിച്ചു കാണാന്മാത്രമുള്ള വലുപ്പമൊന്നും മൃഗശാലക്കില്ല. അധികം വെയിലുകൊണ്ടു സമയം കളയാതെ ഞങ്ങൾ അവിടിന്നു തിരിച്ചു

ആസ്സാം സ്റ്റേറ്റ് മ്യൂസിയം

                    അടുത്ത ലക്‌ഷ്യം സ്റ്റേറ്റ് മ്യൂസിയമാണ്. മൃഗശാലയിൽ നിന്ന് അഞ്ചു കിലോമീറ്റർ ഉണ്ട്. നഗരത്തിരക്കിനുള്ളിൽ തന്നെയാണ്. ഇവിടെ പാർക്കിങ് സൗകര്യവും കുറവാണ്. വലിയൊരു കളക്ഷൻ തന്നെ ഇവിടെയുണ്ട്. സ്വതന്ത്ര സമരത്തിൽ തുടങ്ങി, നോർത്ത് ഈസ്റ്റിന്റെ ചരിത്രം വരെ പറയുന്ന പതിനഞ്ചോളം ഗ്യാലറികളാണ് ഇതിനകത്ത് ഉള്ളത്. വേണമെങ്കിൽ ഒരു ദിവസം വരെ ചിലവഴിക്കാൻ സാധിക്കും. പക്ഷെ ഒട്ടും ആകർഷകമല്ലാതെയുള്ള പ്രദർശന രീതിയും, കാര്യങ്ങൾ വിശദീകരിച്ചു തരാൻ ആളില്ലാത്തതും മനം മടുപ്പിക്കുന്നു. അവിടെ നിന്നിറങ്ങുമ്പോഴേക്കും വിശപ്പിന്റെ വിളി വന്നു തുടങ്ങിയിരുന്നു. മ്യൂസിയത്തിന്റെ മുൻപിൽ ഒരുപാട് ഹോട്ടലുകൾ ഉണ്ട്. പക്ഷെ ഞായറാഴ്ച ആയതു കൊണ്ടാണോ എന്നറിയില്ല ഒട്ടു മിക്കതും അടച്ചിട്ടിരിക്കുകയായിരുന്നു. കുറച്ച് മുന്നോട്ടു ചെന്നപ്പോൾ റോഡ് സൈഡിൽ ഒരു ചൈനീസ് ഫുഡ് കട കണ്ട്. ഫ്രൈഡ് റൈസ് ഓർഡർ ചെയ്തു കഴിച്ചു.

ഗുവാഹത്തി പ്ലാനറ്റോറിയം

          മ്യൂസിയത്തിന്റെ തൊട്ടടുത്ത തന്നെയാണ് പ്ലാനറ്റെറിയവും സ്ഥിതി ചെയ്യുന്നത്.  ഒരു കൗതുകത്തിന്റെ പുറത്ത് കയറിയതാണ്. നമ്മുടെ നാട്ടിലേതിൽ നിന്നും എന്തേലും വ്യത്യാസമുണ്ടോ എന്നറിയാൻ മാത്രം. ഞങ്ങൾ പോയ സമയത്ത് ആസാമീസ് ഷോ ആയിരുന്നു. എന്നാലും കേറിയിരുന്നു കണ്ടു.

നെഹ്‌റു പാർക്ക്

          പ്ലാനറ്റോറിയത്തിന്റെ അടുത്തു തന്നെ ഒരു പാർക്ക് ഉണ്ട് . നെഹ്‌റു പാർക്ക് . അത്യാവശ്യം നന്നായിത്തന്നെ മെയിന്റയിൻ ചെയ്തു പോരുന്നൊരു പാർക്കാണിത്. യുവതീ യുവാക്കളാണ് കൂടുതൽ സന്ദർശകരും. വൈകുന്നേരങ്ങളിൽ സമയം ചിലവഴിക്കാൻ പറ്റിയ ഇടം. വെയിലുകൊണ്ടു വാടിത്തളർന്ന ഞങ്ങൾക്ക്  അൽപ്പം ആശ്വാസമായി ഇവിടം. ഗുവാഹത്തിയിലെ ചൂട് ഒരു രക്ഷയും ഇല്ല. രാവിലെ മുതൽ വിയർത്തൊലിക്കുകയാണ്. ലഗ്ഗേജ് കുറയ്ക്കാനായി ഡ്രെസ്സുകളുടെ എണ്ണം വെട്ടിച്ചുരുക്കിയാണ് വന്നിരിക്കുന്നത്. എന്നാൽ വിയർത്തൊലിച്ച് ദിവസം രണ്ട് നേരം ഡ്രസ്സ് മാറേണ്ട അവസ്ഥയാണ് ഇവിടെ. ഒരു മണിക്കൂറോളം നെഹ്‌റു പാർക്കിൽ ചിലവഴിച്ചു പുറത്തിറങ്ങി. പുറത്തു ഉന്തു വണ്ടികളിൽ കരിമ്പ് ജ്യൂസും, ചോളവും, പൈനാപ്പിളും വിൽക്കുന്നു. ഒരു ജ്യൂസ് വാങ്ങിക്കഴിച്ചു. വെള്ളം ചേർക്കാത്തതിനാൽ ധൈര്യമായി കുടിക്കാം. അടുത്ത ലക്‌ഷ്യം ഉമാനന്ദ ഐലൻഡാണ്. നടക്കാനുള്ള ദൂരമേ ഉള്ളൂ എന്നാണ് ഗൂഗിൾ മാപ്പ് പറയുന്നത്. അത് കൊണ്ട് വണ്ടി പാർക്കിനടുത്തു തന്നെ പാർക്ക് ചെയ്തു.

ഉമാനന്ദ ഐലൻഡ്

          ബ്രഹ്മപുത്ര നദിയിൽ ദക്ഷിണ-ഉത്തര ഗുവാഹാട്ടികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് ഉമാനന്ദ. പീകോക്ക് ഐലൻഡ് എന്നും ഇത് അറിയപ്പെടുന്നു. പത്നിയായ പാർവതിക്ക് വേണ്ടി ശിവൻ നിർമിച്ചെടുത്തതാണ് ഈ ദ്വീപ് എന്നാണ് ഐതിഹ്യം. ശിവ പ്രതിഷ്ഠയുള്ളൊരു അമ്പലമാണ് ഇവിടുത്തെ മുഖ്യ ആകർഷണം. ഇതോടൊപ്പം തന്നെ ഹനുമാന്റെയും, ഗണപതിയുടെയും പ്രതിഷ്ഠകളും ഉണ്ട്. ടൂറിസ്റ്റുകളെക്കാൾ കൂടുതൽ വിശ്വാസികളാണ് ഇവിടേക്ക് വന്നെത്തുന്നത്. ഉമാനന്ദയിലെ ശിവരാത്രി ആഘോഷം വളരെ പ്രസിദ്ധമാണ്.

ഉമാനന്ദയിലേക്കുള്ള വഴി തേടി ഗൂഗിൾ മാപ്പിന്റെ പുറകെ പത്തു മിനുട്ടോളം ഞങ്ങൾ നടന്നു. അവസാനം ചെന്നെത്തിയത് ഏതോ ഒരു സർക്കാർ ആപ്പീസിന്റെ മുറ്റത്ത് . മുന്നിലേക്ക് വേറെ വഴിയില്ല. അവിടെ കണ്ട ചേട്ടനോട് ചോദിച്ചു. പുള്ളി ഉമാനന്ദയിലേക്ക് ഫെറി കിട്ടുന്ന സ്ഥലം പറഞ്ഞു തന്നു. വീണ്ടും നടക്കാൻ നിന്നില്ല. വണ്ടിയെടുത്തു തിരിച്ചു വന്നു. വൈകുന്നേരം നാല് മണിവരെ ഇവിടെ നിന്ന് ഉമാനന്ദയിലേക്ക് സർക്കാർ ഫെറി സർവീസ് ഉണ്ട്. ടിക്കറ്റ് എടുത്തു കയറി. 

ഐലൻഡിൽ ഫെറി ഇറങ്ങിയാൽ മുകളിലേക്ക് കുറേ പടികൾ കാണാം, പടികൾ കേറിചെന്നാൽ എത്തുന്നത് ഉമാനന്ദ ക്ഷേത്രത്തിന്റെ ചെറിയൊരു കോമ്പൗണ്ടിലേക്കാണ്. ഭക്തിയുടെ പേരിൽ സാമ്പത്തിക മുതലെടുപ്പ് നടത്തുന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഇവിടം. കേറിചെല്ലുമ്പോൾ തന്നെ ഒരു ഭാഗത്തു നിന്ന് ഒരു പൂജാരി സന്ദർശകരെ ചാക്കിട്ടുപിടിക്കുന്നു. അമ്പലത്തിൽ കേറും മുൻപ് ഗണപതിക്ക് വഴിപാട് കഴിപ്പിക്കണമത്രേ. നൂറും , ഇരുനൂറും കൊടുത്തു പലരും ഇൻസ്റ്റന്റ് പൂജകളും കഴിഞ്ഞു മടങ്ങുന്നു. കുറച്ചുകൂടി മുന്നോട്ടുചെന്നാൽ മുഖ്യ ക്ഷേത്രമാണ്. ഇവിടെ ഒരു ഭൂഗർഭ അറയിലാണ് ശിവപ്രതിഷ്ഠ. പുറത്തു നിന്ന് വിലകൊടുത്തു വാങ്ങിക്കുന്ന പൂജാദ്രവ്യങ്ങളുമായി ചെന്നാലേ വിഗ്രഹത്തിലേക്ക് എത്താൻ കഴിയൂ. കൊടുക്കുന്ന കാശിന്റെ അളവനുസരിച്ച് സന്ദർശന സമയവും കൂട്ടിക്കിട്ടും. ഫോട്ടോഗ്രാഫി അനുവദനീയമല്ല. പക്ഷെ പൂജാരിക്ക് കാശ് കൊടുത്താൽ ദൈവത്തിന്റെ കൂടെ സെൽഫി വരെ എടുക്കാം. സെൽഫീ വിത്ത് ശിവൻ ബ്രോ, എന്ത് മനോഹരമായ ആചാരങ്ങൾ അല്ലെ !?. ശിവപ്രതിഷ്ഠ കാണാൻ പുറകിൽ നിന്ന് എന്തിനോക്കിയെങ്കിലും കുന്നുകൂടിയ കറൻസി നോട്ടുകൾ മാത്രമേ കാണാനൊത്തുള്ളൂ. അധികനേരം അവിടെ നിൽക്കാൻ തോന്നിയില്ല. വേഗം പുറത്തിറങ്ങി. മനു അപ്പോൾ പുറത്തെവിടേയോ ഫോട്ടോയെടുക്കാൻ കറങ്ങി നടക്കുകയായിരുന്നു.


സാരായ്  ഗാട്ട് പാലം

          ഉമാനന്ദയിൽ നിന്നും ഒരു പത്തുകിലോമീറ്ററോളം സഞ്ചരിച്ചാൽ സാരായ്  ഗാട്ട് പാലത്തിൽ എത്തും. ഇന്ത്യൻ എഞ്ചിനീയറിംഗ് അത്ഭുതങ്ങളിൽ ഒന്നാണ്, ബ്രഹ്മപുത്രക്കു കുറുകെ നിർമ്മിച്ച 1.5 കിലോമീറ്റർ നീളുന്ന ഈ ഡബിൾ ഡെക്കർ പാലം. അടിയിൽക്കൂടെ റെയിൽവേ ലൈനും, മുകളിൽകൂടെ റോഡും കടന്നുപോകുന്നു. 1962 ലാണ് ഇതിന്റെ പണി പൂർത്തിയായത്. ഇപ്പോൾ ഇതിനു സമാന്തരമായി ഒരു പുതിയ പാലം കൂടി നിർമ്മിച്ചിട്ടുണ്ട്. സാരായ്  ഗാട്ട് പാലം കടന്നു ചെന്നാൽ IIT ഗുവാഹത്തിയായി. ഗാട്ടിൽ നിന്നു കാണുന്ന സൂര്യാസ്തമയം അതി മനോഹരമാണ്. നിറഞ്ഞൊഴുകുന്ന ബ്രഹ്മപുത്രക്കതിരിട്ട  കുന്നുകളിൽ സൂര്യൻ താഴ്ന്നിറങ്ങുന്നത് കാണാൻ ഒരു പ്രത്യേക മൊഞ്ചാണ്. ഇരുട്ട് വീണതും ഞങ്ങൾ ഹോട്ടലിലേക്ക് മടക്ക യാത്ര തുടങ്ങി.


Day-3 ഷില്ലോങ് - മേഘാലയ

         തലേന്ന് വെയിലുകൊണ്ടു തളർന്നുറങ്ങിയതിനാൽ, അലാറം രണ്ടു തവണ അടിച്ചതിനു ശേഷമാണ് ഞാൻ ഉണർന്നത്. ഇന്നാണ് ശരിക്കും മേഘാലയ എക്സ്പ്ലൊറേഷൻ തുടങ്ങുന്നത്. നേരെ ഷില്ലോങ്ങിലേക്ക് വച്ച് പിടിക്കണം. 1972 വരെ മേഘാലയ ആസ്സാമിന്റെ ഭാഗമായിരുന്നു. പിന്നീട് ഖാസി , ഗാരോ , ജൈന്ത്യാ ജില്ലകളെ വേർപെടുത്തിയാണ് മേഘാലയ രൂപീകരിച്ചത്. വന വിഭവങ്ങളും , കൃഷിയുമാണ് മേഘാലയയുടെ പ്രധാന വരുമാന മാർഗം. ഇന്ത്യയിൽ ഇംഗ്ലീഷ് ഒഫീഷ്യൽ ലാംഗ്വേജ് ആയിട്ടുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് മേഘാലയ എങ്കിലും പൊതുവെ പുറത്തുനിന്നും വരുന്നവരോട് സംസാരിക്കാൻ ഹിന്ദിയാണ് ഇവിടുത്തുകാർ പൊതുവെ തെരെഞ്ഞെടുക്കുന്നത് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. മൂന്നു ലക്ഷത്തോളം വരുന്ന മേഘാലയയിലെ ജനസംഘ്യയുടെ മൂന്നിൽ ഒരു ഭാഗവും ഖാസി വിഭാഗക്കാരാണ്. ഖാസി ഭക്ഷണം മേഘാലയയിലെ പോയാൽ നിർബന്ധമായും പരീക്ഷിച്ചു നോക്കേണ്ട ഒന്നാണ്. പ്രത്യേകിച്ചും നോൺ വെജ്. ആസാമീസ് ഫുഡിനെ അപേക്ഷിച്ചു , ഖാസി ഊണിൽ വിഭവങ്ങൾ കുറവാണ്.
ഗുവാഹത്തിയിൽ നിന്ന് ഷില്ലോങ്ങിലേക്ക് ഏകദേശം നൂറ് കിലോമീറ്ററോളം യാത്രയുണ്ട് . അതുകൊണ്ടു രാവിലെ നേരത്തെ തന്നെ ഹോട്ടൽ വെക്കേറ്റ് ചെയ്തിറങ്ങി. ഷില്ലോങ് ഹൈവേയിലുള്ള യാത്ര ഒരു പ്രത്യേക അനുഭവം തന്നെയാണ്. ഒരു പക്ഷെ നോർത്ത് ഈസ്റ്റിലെ തന്നെ ഏറ്റവും മികച്ച റോഡ് ആയിരിക്കും ഇത്. വീതിയേറിയ ട്രാഫിക്ക് കുറഞ്ഞ  നാലുവരിപ്പാത, ഇരുവശങ്ങളിലും കുന്നും , മരങ്ങളും , കാടും. മേഘാലയയിലെ വരുന്നവർ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു യാത്രയായിരിക്കും ഈ റൂട്ടിൽ. പോകുന്ന വഴിയിൽ ചെറിയ ചെറിയ ടൗണുകൾ ഉണ്ട്. അത്യാവശ്യം ഹോട്ടലുകളും , ടോയ്‌ലറ്റ് സൗകര്യവും, പെട്രോൾ പമ്പുകളും ഇവിടെ കാണും.

പോകും വഴി ചെറിയൊരു പണി കിട്ടി. ഷില്ലോങ് ഹൈവെയിൽ പെട്രോൾ അടിക്കാൻ നിർത്തിയപ്പോഴാണ് ശ്രദ്ധിച്ചത്. പുറകിലെ ടയറുകളിലൊന്ന് പഞ്ചർ ആണ്. ടയർ മാറ്റാനായി കുറച്ചേറെ സമയം അവിടെ ചിലവഴിക്കേണ്ടി വന്നു. സ്റ്റെപ്പിനിയെടുത്ത് മാറ്റിയിട്ട് യാത്ര തുടർന്നു. വഴിയേ റോഡിന്റെ വശങ്ങളിൽ ചെറിയ കടകൾ ഉണ്ട്. അവിടെ പൈനാപ്പിളും, പപ്പായയും, തേനും, ഹോം മേഡ് മിഠായികളും, അച്ചാറുകളും വാങ്ങിക്കാൻ കിട്ടും. പൈനാപ്പിൾ ഒന്ന് വാങ്ങിച്ചു കഴിച്ചു നോക്കണം. ഇരുപതോ മുപ്പതോ രൂപയെ വരൂ. നല്ല തേൻ മധുരമാണ്. ഇത് കഴിച്ചാൽ നാട്ടിലെ പൈനാപ്പിളിനെ എടുത്തു കിണറ്റിലിടാൻ തോന്നിപ്പോയാൽ അത്ഭുതമില്ല. പിന്നീടുള്ള പല ദിവസങ്ങളിലും ഞങ്ങളുടെ ബ്രേക്ഫാസ്റ്റും , ലഞ്ചുമായി വരെ ഈ പൈനാപ്പിളുകൾ മാറിയിട്ടുണ്ട്.  പൊതുവെ എല്ലായിടത്തും, തുച്ഛമായ വിലയ്ക്ക് ലഭ്യമായ ഒന്നാണ് ഈ പൈനാപ്പിളുകൾ. മേഘാലയയുടെ കൃഷി വരുമാനത്തിന്റെ ഏറിയ പങ്കും പൈനാപ്പിളിന്റെ സംഭാവനയാണ് എന്നും ഓർക്കണം.


ഒരു പത്തു പത്തരയോടെ ഷില്ലോങ് ടൗണിൽ എത്തി. ഗുവാഹത്തിയിൽ നിന്നും തികച്ചും വ്യത്യസ്തമായ കാലാവസ്ഥയാണ് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലേത്. നല്ല തണുത്ത അന്തരീക്ഷം. വേനല്ക്കാലത്തുപോലും 25 ഡിഗ്രിയോളമേ ഇവിടെ ചൂട് രേഖപ്പെടുത്താറുള്ളൂ. ബ്രിട്ടീഷുകാർ കിഴക്കിന്റെ സ്കോട്ട്ലാൻഡ് എന്നാണ് ഷില്ലോങ്ങിലെ വിളിച്ചിരുന്നത്. മേഘാലയയും, ആസാമും രണ്ടാകുന്നതിനുമുമ്പ് ഷില്ലോങ് ആസ്സാമിന്റെ തലസ്ഥാനമായിരുന്നു. പിന്നീട് ഖാസി , ഗാരോ ,  ജൈന്ത്യാ ജില്ലകൾ ചേർത്ത് മേഘാലയ രൂപീകരിച്ചപ്പോൾ ആസ്സാമിന് ദിസ്പൂരും , മേഘാലയക്ക് ഷില്ലോങ്ങും തലസ്ഥാനമായി മാറി. ഗുവാഹത്തിയെ അപേക്ഷിച്ച് വളരെ ചെറുതാണ് ഷില്ലോങ്. ഒന്നരലക്ഷത്തോളമാണ് ജനസംഖ്യ. ഇവിടുത്തെ ആളുകൾ വളരെ മോഡേൺ ആയിട്ടുള്ള  വേഷഭൂഷാദികൾ ഇഷ്ടപെടുന്നവരാണ്. മീൻ വിൽക്കുന്ന അമ്മച്ചിമാർ വരെ ലിപ്സ്റ്റിക്കും, ജീൻസും ടീ ഷർട്ടും അണിഞ്ഞാണ് നിൽക്കുന്നത്. മെട്രോ നഗരത്തിൽ നിന്ന് വരുന്നവർ പോലും നാണിക്കും വിധമാണ്  ഷില്ലോങ് നിവാസികളുടെ ഫാഷൻ ട്രെൻഡുകൾ. ഒട്ടു മിക്ക ബ്രാൻഡുകളുടെയും ഡ്യൂപ്ലിക്കേറ്റ് ഇവിടുത്തെ മാർക്കറ്റിൽ ലഭ്യമാണ്. പോപ്പ് കൾച്ചർ വലിയ തോതിൽ ഷില്ലോങ്ങിലെ ആളുകളെ സ്വാധീനിച്ചിട്ടുണ്ട്.  ഷില്ലോങ്ങിൽ റെയിൽവേ ലൈനുകൾ ഇല്ലാ എന്ന കാര്യം അറിയാമല്ലോ ? ആകെ ഉള്ള ഒരു ചെറിയ എയർപോർട്ടിൽ നിന്ന് ദിവസേനെ വിരലിൽ എണ്ണാവുന്ന ഫ്‌ളൈറ്റ് സർവീസുകളെ ഉള്ളൂ. അതുകൊണ്ടു റോഡ് സർവീസ് തന്നെയാണ് ഇവിടുത്തെ ആളുകൾ യാത്രകൾക്കും, ചരക്കു നീക്കത്തിനും ഉപയോഗപ്പെടുത്തുന്നത്. ഷില്ലോങ്ങിനെ  ഗുവാഹത്തിയുമായി ബന്ധിപ്പിക്കുന്ന NH 40 -ഉം , ത്രിപുര , മിസോറാം സംസ്ഥാനങ്ങളുമായി കണക്റ്റ് ചെയ്യുന്ന NH 44 -ലുമാണ് ഇവിടുത്തെ പ്രധാന ദേശീയ പാതകൾ. റോഡ് തകരുന്നതിനു മഴയെ കുറ്റം പറയുന്ന നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും, PWD ക്കാരും വർഷം മുഴുവൻ വർഷം ലഭിക്കുന്ന മേഘാലയയിലെ റോഡുകൾ കണ്ട് പഠിക്കണം. ഇത്രയേറെ മഴ പെയ്തിട്ടും മേഘാലയയിലെ റോഡുകൾ ഒരു കൂസലുമില്ലാതെ തലയുയർത്തി നിൽക്കുന്നു. ഗുവാഹത്തി-ഷില്ലോങ് ഹൈവെയിൽ ഒരു ഗട്ടറുപോലും കാണാനില്ലായിരുന്നു. നമ്മുടെ നാട്ടിൽ ഓട്ടോ പോലെയാണ് ഷില്ലോങ്ങിൽ മാരുതി 800 വണ്ടികൾ. നിരത്തിലിറങ്ങിയാൽ നൂറുകണക്കിന് മാരുതി 800 കാറുകൾ കാണാം. ആളുകൾ ഷെയർ ടാക്സിയായി ഉപയോഗിക്കുകയാണവ. ഓട്ടോകൾ ഒന്നുപോലും ഷില്ലോങ് നഗരത്തിൽ കണ്ടില്ല. എല്ലാവരും ടാക്സിയാണ് ഉപയോഗിക്കുന്നത്. 

ഷില്ലോങ് പീക്ക്

          ഷില്ലോങ്ങിലെ നമ്മുടെ ആദ്യ ലക്‌ഷ്യം ഷില്ലോങ് പീക്ക് ആണ്. ഷില്ലോങ് ടൗണും കടന്നു പത്തു കിലോമീറ്ററോളം മുന്നോട്ടുപോയാൽ ഷില്ലോങ് പീക്ക് എത്തും. ഷില്ലോങ് ടൗണിലെ റോഡുകൾ മികച്ചതാണെങ്കിലും പലയിടങ്ങളിലും നന്നേ ഇടുങ്ങിയതാണ്. പോരാത്തതിന് ഇടക്കിടെ കയറ്റവും ഇറക്കവും. രാവിലെയും വൈകുന്നേരവും ഇതുവഴി വന്നാൽ ട്രാഫിക് ബ്ലോക്കിൽ പെട്ടുകിടക്കും എന്ന കാര്യം ഉറപ്പാണ്.  ഷില്ലോങ് ടൗൺ കടന്നു കിട്ടാൻ ഏകദേശം ഒന്നര മണിക്കൂറോളമെടുത്തു. 

ടൗൺ കഴിഞ്ഞതും റോഡിനു വീതിയേറി. ഈസ്റ്റേൺ എയർ കമാൻഡിന്റെ ഹെഡ് ക്വാർട്ടേഴ്‌സ് ഓഫിസുകൾ റോഡിനിരുവശത്തും കാണാം. ചിലയിടങ്ങളിൽ ഫൈറ്റർ എയർ ക്രാഫ്റ്റുകളുടെ മോഡലുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്നും  ഏകദേശം 2000 മീറ്റർ  ഉയരത്തിലാണ് ഷില്ലോങ് പീക്ക് സ്ഥി ചെയ്യുന്നത്. ഷില്ലോങ്ങിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. മുകളിൽ നിന്ന് നോക്കിയാൽ ഷില്ലോങ്ങിലെ ഒരു പനോരാമിക് വ്യൂ കാണാം. മഞ്ഞുകുറവാണെങ്കിൽ അങ്ങ് ദൂരെ ബംഗ്ലാദേശിലെ സമതലങ്ങളും. ഇന്ത്യൻ എയർ ഫോഴ്‌സിന്റെ ഒരു റഡാർ സ്റ്റേഷൻ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ ഏരിയ മൊത്തം അവരുടെ കൺട്രോളിലാണ്. എയർഫോഴ്സ് ഫെസിലിറ്റിയിൽ കൂടിയാണ് ഇങ്ങോട്ടു പ്രവേശിക്കുന്നതും. രാവിലെ ഒൻപതു മുതൽ വൈകീട്ട് 3:30 വരെയാണ് ഇവിടുത്തെ പ്രവേശന സമയം. പോകുന്ന ആളുകളുടെ ID Card എൻട്രൻസിൽ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കൈയിൽ ഏൽപ്പിച്ചു, വാഹനത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തി പാസ്സ് വാങ്ങിച്ചാൽ ഉള്ളിൽ കയറാം. തിരിച്ചു വരുമ്പോൾ ഇതേ പാസ് തിരിച്ചേൽപ്പിച്ചു, ID Card -കൾ തിരികെ വാങ്ങാം. അവധി ദിവസങ്ങളിൽ ആണെങ്കിൽ ഇവിടെ തിരക്ക് ക്രമാതീതമായിരിക്കും. ചിലപ്പോൾ 2-3 മണിക്കൂർ വരെ വണ്ടിയിൽ ക്യൂ നിൽക്കേണ്ടി വരും. അത് കൊണ്ട് പ്രവേശന സമയത്തിനും മുമ്പേതന്നെ ഇവിടെ എത്തിച്ചേരുന്നതാണ് അഭികാമ്യം.

ഷില്ലോങ് പീക്കിൽ ഇന്ന് അധികം തിരക്ക് ഇല്ല. വ്യൂ പോയിന്റ് വരെ വണ്ടി പോകും. ഷില്ലോങ്ങിലെ 180 ഡിഗ്രിയിലുള്ളൊരു കിടിലൻ പനോരമയാണ് ഇവിടുത്തെ ആകർഷണം. നഗരത്തിലെ റോഡുകളും, വാഹനങ്ങളുടെ ചലനവും, കുന്നുകളും , വെള്ളച്ചാട്ടങ്ങളും വരെ നോക്കിക്കാണാം. മനു ഷില്ലോങ്ങിനെ തൻ്റെ ടൈം ലാപ്സ് വീഡിയോയിൽ പകർത്തിക്കൊണ്ടിരിക്കുകയാണ്. പീക്കിന്റെ ഇടതും വലതും ഭാഗത്തു ഉയരത്തിൽ നിർമ്മിച്ച രണ്ടു വ്യൂ പോയിന്റുകൾ ഉണ്ട്. അതിലൊന്നിൽ ഒരു ടെലിസ്കോപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഓരോരുത്തർക്കും ഓരോ മിനിട്ടു വീതം ഫ്രീയായി ഇതിലൂടെ താഴ്വാരത്തെ കാഴ്ച്ചകൾ കാണാം. ഖാസി ട്രെഡീഷണൽ വസ്ത്രത്തിൽ ഷില്ലോങ് നഗരത്തിനെ പശ്ചാത്തലമാക്കിക്കൊണ്ടു ഫോട്ടോയെടുക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. താഴെ ഒരു ഫാമിലി മൊത്തത്തിൽ ഖാസി വസ്ത്രങ്ങളണിഞ്ഞു ഫോട്ടോഷൂട്ടിനു റെഡിയായി നിൽക്കുന്നു. വ്യൂ പോയന്റിലെ കടകളിലും പൈനാപ്പിളുകൾ വിൽക്കാൻ വച്ചിട്ടുണ്ട്. പൈനാപ്പിൾ ഇവിടെ കണ്ടാലും ഞങ്ങൾ വാങ്ങിച്ചു കഴിക്കും. ഇവിടെയും ആ ശീലം തെറ്റിച്ചില്ല.

എലിഫന്റ് ഫാൾസ് (Elephant Falls)

           ഷില്ലോങ് പീക്കിൽ നിന്ന് തിരിച്ചിറങ്ങും വഴിയാണ് എലിഫന്റ് ഫാൾസ് എന്ന വെള്ളച്ചാട്ടം. പീക്കിൽ നിന്ന് ഒരു അഞ്ചു കിലോമീറ്ററിൽ താഴെയാണിത് സ്ഥിതി ചെയ്യുന്നത്. മൂന്നു തട്ടുകളായി താഴേക്ക് പതിക്കുന്നൊരു വെള്ളച്ചാട്ടമാണിത്. ഇന്നാട്ടുകാർ ഇതിനെ വിളിക്കുന്നത് 'Ka Kshaid Lai Pateng Khohsiew' എന്നാണ്. മലയാളത്തെ ഇതെങ്ങനെ വായിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. പിന്നീട് ബ്രിട്ടീഷുകാരാണ് ഇതിനെ എലിഫന്റ് ഫാൾസ് എന്ന് വിളിച്ചു തുടങ്ങിയത്. ഈ വെള്ളച്ചാട്ടത്തിന്റെ ഇടതു ഭാഗത്ത് സ്ഥിതി ചെയ്തിരുന്നൊരു കൂറ്റൻ പാറക്ക് ആനയുടെ ആകാരമായിരുന്നത്രെ. അങ്ങനെയാണ് ഈ പേര് കിട്ടിയത്. എന്നാൽ 1897 -ലെ ഭൂമികുലുക്കത്തിൽ ഈ പാറ അടർന്നു വീഴുകയാണുണ്ടായത്. പക്ഷെ എലിഫന്റ് ഫാൾസ് എന്ന പേര് ഇന്നും നിലനിന്നു പോരുന്നു. 2016 -ഇൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇവിടം സന്ദർശിക്കുകയുണ്ടായി. 2019 -ഇൽ ഈ ഞാനും ;) 

വാർഡ്സ് തടാകം (Ward’s lake)

           ഷില്ലോങ്ങ് ബക്കറ്റ് ലിസ്റ്റിൽ ഇനിയുള്ളത് രണ്ട് തടാകങ്ങളാണ്. ഒന്ന് വാർഡ്സ് തടാകവും , രണ്ടാമത്തേത് ഉമിയം തടാകവും. 
ഷില്ലോങ്ങ് നഗര മധ്യത്തിൽ പോലീസ് ബസാറിനടുത്തു സ്ഥിതി ചെയ്യുന്ന, കൃത്രിമമായി നിർമ്മിച്ച ഒരു തടാകമാണ് വാർഡ്സ്. 1894 -ൽ കേണൽ ഹോപ്കിൻസാണിത് നിർമ്മിച്ചത്. അക്കാലത്തെ ആസ്സാമിലെ ചീഫ് കമ്മീഷണർ ആയിരുന്ന സർ വില്യം വാർഡ്‌സിന്റെ പേരാണ് ഈ തടാകത്തിനു കൊടുത്തിരിക്കുന്നത്. തടാകത്തിനു ചുറ്റും പുല്ലുവച്ചു പിടിപ്പിച്ചു അതിനിടയിലൂടെ നടപ്പാതകൾ നിർമ്മിച്ചിരിക്കുന്നു. വൈകുന്നേരങ്ങളിൽ നല്ല തിരക്കാണിവിടെ. നടക്കാനും, കഥ പറഞ്ഞിരിക്കാനും, സല്ലപിക്കാനും ആളുകൾ ഇങ്ങോട്ടെത്തുന്നു. തടാകത്തിനു നടുവിലൂടെ ഇരു കരകളെ ബന്ധിപ്പിക്കുന്ന ഒരു മരപ്പാലമുണ്ട്. അതിനു മുകളിൽ കയറിനിന്നു ഫോട്ടോയെടുക്കാനും ആളുകളുടെ തിരക്കാണ്. വാർഡ്‌സ് തടാകത്തിലെ ബോട്ട് യാത്രക്കും സൗകര്യമുണ്ട്. 
വാർഡ്‌സ് തടാകം കണ്ട് കഴിഞ്ഞപ്പോഴേക്കും സമയം ഇരുട്ടിതുടങ്ങി. നഗരത്തിൽ തിരക്കും കൂടി വന്നു. ഇതിനടുത്ത് തന്നെയാണ്, ഷില്ലോങ്ങിലെ കച്ചവട കേന്ദ്രമായ പോലീസ് ബസാർ. ഇരുട്ടിയതിനാൽ പോലീസ് ബസാറും, ഉമിയും തടാകവും മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു. ഷില്ലോങ്ങിൽ ഉമിയം തടാകത്തിനടുത്ത്  ഞങ്ങളുടെ ഒരു ഡിപ്പാർട്മെന്റ് ഗസ്റ്റ് ഹൌസ്  ഉണ്ട്,  ഇനിയുള്ള ദിവസങ്ങളിൽ താമസം അവിടെയാണ്. ഇവിടുന്നു ഒരു 20 കിലോമീറ്റർ പോകാനുണ്ട് അങ്ങോട്ടേക്ക്. ഷില്ലോങ്ങിലെ ട്രാഫിക്ക് കണക്കിലെടുത്തു നേരത്തെ തന്നെ ഗസ്റ്റ് ഹൌസിലേക്ക് തിരിക്കാമെന്നു വച്ചു.


"ഒന്നാം ഭാഗം ഇവിടെ തീരുന്നു. നാളത്തെ യാത്ര ചെറാപൂഞ്ചിയിലേക്കാണ്, അതിൻ്റെ വിശേഷങ്ങളുമായി അടുത്ത ഭാഗത്തിൽ കാണാം…Stay tuned"

9 comments:

  1. കിക്കിടു.. പൊളിച്ചു...

    ReplyDelete
  2. Adi poli .. njangal next week pokuva .. athine munbe second part ode varuvarunel

    ReplyDelete
  3. കുറിപ്പ് വളരെ വിശദവും മനോഹരവും ആയിട്ടുണ്ട്. അഭിനന്ദനങ്ങൾ

    ReplyDelete
  4. Super.Really your experience prompts me a lot to visi Meghalaya.

    ReplyDelete

Please add your comment here...